For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ലൌദാ ഫ്രം ഹരിഹര്‍നഗര്‍





'ഇന്‍ ഹരിഹര്‍നഗര്‍'
സിദ്ധിക്ക്-ലാല്‍ എന്ന സംവിധാന പ്രതിഭകളുടെ കലാമികവില്‍ പിറന്ന ഒരു ചലച്ചിത്ര കാവ്യം.പൊട്ടിച്ചിരിയുടെ മാലപടക്കത്തിന്‌ തീ കൊളുത്തി കൊണ്ട് തീയറ്ററുകളില്‍ ഉത്സവാന്തരീക്ഷം സൃഷ്ടിച്ച ഒരു കോമഡി എന്‍റര്‍ട്രെയിനര്‍.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമയിലെ നായകരായ ആ നാല്‍വര്‍ സംഘം തിരിച്ച് വരികയാണ്.....
പൊട്ടിച്ചിരിക്ക് പുതിയ മാനദണ്ഡങ്ങള്‍ നല്‍കാന്‍,
തീയറ്ററുകളെ വീണ്ടും ഉത്സവപറമ്പാക്കാന്‍,
അതേ,അവര്‍ വരികയാണ്!!!
ഇന്‍ ഹരിഹര്‍നഗറിലെ സംവിധായകരില്‍ ഒരാളായ ലാല്‍ ആണ്‌, തന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ 'ടു ഹരിഹര്‍ നഗര്‍' എന്ന ചിത്രത്തിലൂടെ അവരെ തിരിച്ച് കൊണ്ട് വരുന്നത്.

എന്‍റെ ബോസിനു ഒരു മകനാണ്‌ ഉള്ളത്...
നാല്‌ വയസ്സ് മാത്രമുള്ള തന്‍റെ മകന്‌ പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയാണെന്നും, സ്നേഹസമ്പന്നനാണെന്നും, ആര്‍ക്കും സ്നേഹം വാരിക്കോരി കൊടുക്കുന്നവനാണെന്നുമാണ്‌ ബോസ്സ് എന്നെ വിശ്വസിപ്പിച്ചിരിക്കുന്നത്.
'സ്നേഹം തരൂ' എന്ന അര്‍ത്ഥത്തിലുള്ള 'ലവ്വ് താ' എന്ന വാക്ക് ചുരുക്കിയാണ്‌ ബോസ്സ് അവന്‌ ലൌദാ എന്ന് പേരിട്ടത്.നമ്മുടെ നാട്ടിലെ മുന്തിയ ഇനം പട്ടിക്ക് ഇടുന്ന പോലത്തെ ആ പേരിട്ടതിനു ശേഷം ബോസ്സ് എന്നോട് ചോദിച്ചു:
"പേരെങ്ങനെയുണ്ട്?"
ലൌദാ എന്ന് വിളിക്കുമ്പോള്‍ ഒരു പട്ടിക്കുട്ടി ഓടി വരുന്നതും, ചാടിക്കേറി മേത്തൊക്കെ നക്കുന്നതും ആലോചിച്ചിരുന്ന ഞാന്‍ ഒന്ന് ഞെട്ടി.
എന്ത് മറുപടി പറയും???
അവസാനം ബോസിനു ജനിച്ചത് പട്ടിയായാലും കുട്ടിയായാലും എനിക്കെന്ത് എന്ന് കരുതി ഞാന്‍ പറഞ്ഞു:
"ഗംഭീരം!!!"
അല്ലെങ്കില്‍ തന്നെയും കുട്ടികള്‍ക്ക് പേരിടുന്ന കാര്യത്തില്‍ താനൊരു ഭയങ്കര സംഭവമാണെന്നും, എനിക്ക് കുട്ടിയുണ്ടാവുമ്പോള്‍ അങ്ങേര്‌ പേര്‌ കണ്ട് പിടിച്ച് തരാമെന്നും പറഞ്ഞിട്ടാണ്‌ ബോസ്സ് അന്ന് ഓഫീസില്‍ നിന്നും പോയത്.'വേറൊരു കമ്പിനിയില്‍ ജോലി കിട്ടിയട്ട് മതി കുട്ടികള്‍' എന്ന കഠിന തീരുമാനത്തില്‍ ഞാന്‍ എത്തി ചേരാനുള്ള കാരണവും ഈ ഓഫര്‍ ആയിരുന്നു.

ഏപ്രില്‍ ഒന്നാണ്‌ 'ടു ഹരിഹര്‍നഗറിന്‍റെ' റിലീസിംഗ് ഡേറ്റ്..
അന്നേ ദിവസം തന്നെ ആ പടം കാണണമെന്ന് ഭാര്യയ്ക്ക് ഒരേ നിര്‍ബന്ധം!!!
അങ്ങനെ ഒരു പടമില്ലന്നും, ഏപ്രില്‍ ഒന്നിനു എല്ലാരെയും ഫൂളാക്കാന്‍ വേണ്ടി ലാല്‍ വെറുതെ പറഞ്ഞതാണെന്നും, അന്നേ ദിവസം രാവിലെ എല്ലാ തീയറ്ററിനും മുമ്പിലെത്തി അദ്ദേഹം 'ഏപ്രില്‍ ഫൂള്‍' എന്ന് പറയുമെന്നും ഉള്ള എന്‍റെ അവകാശവാദങ്ങളെ കാറ്റില്‍ പറത്തി കൊണ്ട് അവള്‍ പ്രഖ്യാപിച്ചു:
"ചേട്ടനെന്നോട് ഒരു സ്നേഹവുമില്ല"
എന്നേ പോലെ ഒരുപാട് പാവങ്ങള്‍ക്ക് അവരുടെ കുടുംബത്തോടുള്ള സ്നേഹമാണ്‌ ഏപ്രില്‍ ഒന്നിനു റിലീസ്സ് ചെയ്യാന്‍ പോകുന്നത് എന്ന നഗ്നസത്യം അപ്പോഴാണ്‌ ഞാന്‍ മനസ്സിലാക്കിയത്.ആ തിരിച്ചറിവാണ്‌ റിലീസ്സ് ദിവസം അവളേം കൊണ്ട് പ്രസ്തുത പടത്തിനു പോകാന്‍ എന്നെ പ്രാപ്തനാക്കിയത്.

ആ വലിയ ഷോപ്പിംഗ് കോംപ്ലക്സ്സിന്‍റെ, ഏറ്റവും മുകളിലുള്ള തീയറ്ററിനു മുമ്പില്‍ ഭാര്യയെ നിര്‍ത്തി ഞാന്‍ ടിക്കറ്റെടുക്കാന്‍ പോയി.രണ്ട് ടിക്കറ്റുമെടുത്ത് ഭാര്യയുടെ അടുത്തേക്ക് ഓടി പോകാന്‍ തുനിഞ്ഞ എന്‍റെ മുമ്പില്‍ അപ്പോഴാണ്‌ അവര്‍ പ്രത്യക്ഷപ്പെട്ടത്,
ബോസ്സും, ബോസ്സിയും മകന്‍ ലൌദായും.
എപ്പോഴും ബോസിനെ സന്തോഷിപ്പിച്ച് നിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുവായ ഞാന്‍, അദ്ദേഹത്തിന്‍റെ തോളിലിരിക്കുന്ന ലൌദായോട് സ്നേഹത്തോട് ചോദിച്ചു:
"മോനെന്താ ഇവിടെ?"
ആ സ്നേഹസമ്പന്നന്‍ പെട്ടന്ന് പ്രതികരിച്ചു:
"നീ പോടാ പട്ടി"
ങ്ങേ, എന്നോടാണോ???
ഒരു നിമിഷം കൊണ്ട് ശരീരത്തിലുള്ള മൊത്തം രക്തവും ആവിയായി പോയ പോലെ ഒരു തോന്നല്‍.വായില്‍ പേരിനു പോലും ഉമിനീരില്ലാത്ത അവസ്ഥ.ഞെട്ടിത്തരിച്ച് നില്‍ക്കുന്ന എന്നെ നോക്കി ചിരിച്ച് കൊണ്ട് ബോസ്സ് പറഞ്ഞു:
"ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"
ആര്‍ക്ക് രസം???
എന്ത് രസം??
മനസ്സില്‍ ഇമ്മാതിരി കുറേ ചോദ്യങ്ങള്‍ വന്നെങ്കിലും ഞാന്‍ മിണ്ടാതെ നിന്നു.

ബോസ്സിനു ജനിച്ചത് പട്ടിയുമല്ല, കുട്ടിയുമല്ല ഒരു കുട്ടിച്ചാത്തനാണ്‌ എന്ന് മനസ്സിലാക്കിയ ആ നിമിഷം ബോസ്സ് എന്നോട് ചോദിച്ചു:
"അല്ല, മനു എന്താ ഇവിടെ?"
കൊള്ളാം!!!
ഞാന്‍ ഭാര്യയോട് സ്നേഹമുള്ളവനാണെന്നും കുടുംബം നോക്കുന്നവനാണെന്നും ബോസിനെ അറിയിക്കാന്‍ പറ്റിയ സമയം.അത്കൊണ്ട് തന്നെ ഞാന്‍ വച്ച് കാച്ചി:
"ഭാര്യയോടൊത്ത് ടു ഹരിഹര്‍നഗര്‍ കാണാന്‍ വന്നതാ"
എന്‍റെ ആ മറുപടിയില്‍ ബോസ്സ് സന്തുഷ്ടനായെന്ന് അദ്ദേഹത്തിന്‍റെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു.എന്നെ നോക്കി നിറഞ്ഞ ചിരിയോട് അദ്ദേഹം പറഞ്ഞു:
"ലൌദാ ഇപ്പോള്‍ പറഞ്ഞേയുള്ളു അവന്‌ ടു ഹരിഹര്‍നഗര്‍ കാണണമെന്ന്.."
സോ വാട്ട്???
ബോസ്സ് എന്താ പറഞ്ഞ് വരുന്നത് എന്ന് മനസിലാകാതെ അമ്പരന്ന് നിന്ന എന്നെ നോക്കി ആ കാലമാടന്‍ പറഞ്ഞു:
"..നിങ്ങള്‌ കേറുമ്പോള്‍ ഇവനെയും കൂടി കാണിക്ക്, ഇവനാകുമ്പോള്‍ ടിക്കറ്റ് വേണ്ടാല്ലോ?"
കടവുളേ!!!
ആദ്യമായിട്ട് ഭാര്യയുമായി പടത്തിനു വന്ന എന്നോട് ഇങ്ങേര്‌ സ്വബോധത്തോട് കൂടിയാണോ ഇങ്ങനെ പറഞ്ഞത്???
അതും ആലോചിച്ച് അന്തംവിട്ട് നിന്ന എന്‍റെ നെഞ്ചത്തോട്ട് ബോസ്സിന്‍റെ പയ്യന്‍ ചാടി കയറി,എന്നിട്ട് പറഞ്ഞു:
"തോമസ്സ്‌കുട്ടീ..വിട്ടോടാ.."
കര്‍ത്താവേ, ഇത് കുരിശായി!!!
പറഞ്ഞ കേട്ടില്ലേ, വിട്ടോടാ എന്ന്..
എങ്ങോട്ടാ, പാതാളത്തിലോട്ടോ?
ബ്ലഡീ ബോസ്സ്, ഐ വില്‍ കിക്ക് യൂ.

പ്രിയതമന്‍ സിനിമയ്ക്കുള്ള ടിക്കറ്റുമായി ഇപ്പോള്‍ വരും എന്ന് കരുതി കാത്ത് നിന്ന എന്‍റെ ഭൈമി, ഒരു കയ്യില്‍ രണ്ട് ടിക്കറ്റും, ഒക്കത്ത് ഒരു കുട്ടിയുമായി വരുന്ന എന്നെ കണ്ട് ഒന്ന് ഞെട്ടി.രണ്ട് ടിക്കറ്റിന്‌ ഒരു കുട്ടി ഫ്രീയാണോ എന്ന മട്ടില്‍ എന്നെ നോക്കി അമ്പരന്ന് നിന്ന അവളോട് ഞാന്‍ പറഞ്ഞു:
"ബോസ്സിന്‍റെ കുട്ടിയാ"
അവളുടെ മുഖത്ത് ആശ്വാസം.
സ്നേഹം വഴിഞ്ഞൊഴുകുന്ന സ്വരത്തില്‍ ഗായത്രി അവനോട് ചോദിച്ചു:
"മോന്‍റെ പേരെന്താ?"
വലിച്ചു!!!
തെറ്റിയില്ല, അവനിലെ 'സ്നേഹ-സം-പന്നന്‍' തല പൊക്കി:
"നീ പോടി പട്ടി"
ഞെട്ടി നിന്ന അവളെ നോക്കി ഞാന്‍ വിക്കി വിക്കി പറഞ്ഞു:
"ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"
'തന്നെ' എന്ന അര്‍ത്ഥത്തില്‍ രൂക്ഷമായി നോക്കിയിട്ട് എന്നോടൊപ്പം അവള്‍ തീയറ്ററിലേക്ക് കയറി.

പടം കാണാന്‍ ലൌദായെയും കൊണ്ട് കയറിയ ഞാന്‍ ചെന്ന് ചാടിയത് എന്‍റെ പഴയ കുറേ സ്നേഹിതമാരുടെ ഇടയിലോട്ടായിരുന്നു....
പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന സൌഹൃദം.
വര്‍ഷങ്ങള്‍ക്ക് ശേഷം അവരെ കണ്ട്മുട്ടിയപ്പോള്‍ എന്‍റെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം, അവര്‍ക്കും അങ്ങനെ തന്നെ.
എന്‍റെ ഒക്കത്തിരിക്കുന്ന ലൌദായെ നോക്കി അവരിലൊരുവളുടെ കമന്‍റ്:
"മനു, ഇത് നിന്‍റെ ഫോട്ടോസ്റ്റാറ്റ് തന്നെ"
ഈശ്വരാ, ഇവള്‍ കുടുംബം കലക്കും!!
അവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഞാന്‍ പറഞ്ഞു:
"അതേ, എന്‍റെ കല്യാണം കഴിഞ്ഞിട്ട് നാല്‌ മാസമേ ആയുള്ളു"
ഈക്കുറി എല്ലാവര്‍ക്കും ഒരു അമ്പരപ്പ്.അവരെല്ലാം എന്‍റെ ഒക്കത്തിരിക്കുന്ന ലൌദായെ തുറിച്ച് നോക്കി.
മനസ്സിലായി സഖികളേ, മനസ്സിലായി..
നാല്‌ മാസം മുമ്പ് കെട്ടിയ എനിക്ക് എങ്ങനെ നാല്‌ വയസ്സുള്ള മകനുണ്ടായി എന്നല്ലേ?
ഇത് കമ്പ്യൂട്ടര്‍ യുഗമല്ലേ?
ഇപ്പം ഇങ്ങനാ!!!

കണ്‍ഫ്യൂഷന്‍ മാറാഞ്ഞിട്ട് അവരിലൊരുവള്‍ ലൌദായെ ചൂണ്ടി ചോദിച്ചു: "ഇത്?"
"ബോസിന്‍റെ കുട്ടിയാ"
എല്ലാവരുടെയും മുഖത്ത് ആശ്വാസം.
പക്ഷേ ആ ആശ്വാസം അധികം നേരം നീണ്ട് നിന്നില്ല.എന്‍റെ അടുത്ത് നില്‍ക്കുന്ന ഗായത്രിയേ കണ്ടതോടെ അവര്‍ പിന്നെയും കണ്‍ഫ്യൂഷനിലായി.പതറിയ ശബ്ദത്തില്‍ അവര്‍ ചോദിച്ചു:
"അപ്പം ഇത്?"
ഓ, ബോസിന്‍റെ ഭാര്യ ആണോന്ന്?
"അല്ല, എന്‍റെ ഭാര്യയാ"
എല്ലാവര്‍ക്കും സ്ന്തോഷമായി, കണ്‍ഫ്യൂഷന്‍ മാറിയല്ലോ?
കൂട്ടത്തില്‍ ഒരുവളുടെ മാതൃഹൃദയം തേങ്ങി.അവള്‍ ലൌദായ്ക്ക് വേണ്ടി കൈ നീട്ടി:
"മോന്‍ ഇങ്ങ് വാ"
എന്‍റെ ഊഹം തെറ്റിയില്ല, ആ സംസ്ക്കാര 'സം പന്നന്‍' മൊഴിഞ്ഞു:
"നീ പോടി പട്ടി"
മാതൃഹൃദയത്തിന്‍റെ കണ്ണ്‌ തള്ളി!!!
ഷോക്കേറ്റ് നിന്ന അവളോട് ഗായത്രി പറഞ്ഞു:
"ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"
എന്നെ അങ്ങ് കൊല്ല്!!
ടു ഹരിഹര്‍ നഗര്‍ കണ്ട് ചിരിക്കാന്‍ വന്നവരുടെ മുഖത്ത് നവരസങ്ങള്‍ വിരിഞ്ഞു.

പടം കഴിഞ്ഞ് ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കാന്‍ ബോസ്സ് നില്‍പ്പുണ്ടായിരുന്നു.ലൌദായെ തിരികെ വാങ്ങിച്ചട്ട് അങ്ങേര്‌ ഒരു ചോദ്യം:
"പടം എങ്ങനെയുണ്ടായിരുന്നു?"
കാല്‌ മുതല്‍ തല വരെ പെരുത്ത് കയറിയത് നിയന്ത്രിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു:
"കുഴപ്പമില്ല"
"പഴയതാണോ അതോ ഇതാണോ നല്ലത്?" ആകാംക്ഷ മുറ്റിയ ചോദ്യം.
തന്തേം കൊള്ളാം, മോനും കൊള്ളാം എന്നാ വായില്‍ വന്നത്.അതേ അര്‍ത്ഥത്തില്‍ പറഞ്ഞു:
"രണ്ടും കൊള്ളാം"
തിരിച്ച് വീട്ടിലേക്ക് പോകാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഭാര്യയ്ക്ക് ഒരു സംശയം:
"ഈ ബോസ്സിന്‍റെ ഭാര്യയെ ആരാ സിനിമയ്ക്ക് കൊണ്ട് പോകുന്നത്?"
ഈശ്വരാ,
ഇത് കെണിയാ...
ബൂമറാംഗ് പോലത്തെ ആ ചോദ്യത്തെ കേട്ടില്ല എന്ന് ഭാവിച്ച് കൊണ്ട് ഞാന്‍ വീട്ടിലേക്ക് വണ്ടി ഓടിച്ചു.
ശേഷം സ്ക്രീനില്‍...

അത്ഭുതപ്പെടുത്തുന്ന വാമൊഴി രഹസ്യങ്ങള്‍





'കണ്ണില്‍ ചുണ്ണാമ്പും കരിക്കട്ടയും'
ആരെങ്കിലും കണ്ണ്‌ വച്ചു എന്ന് തോന്നിയാല്‍ നമ്മള്‍ ആദ്യം മനസ്സില്‍ പറയുന്ന വാചകം.
ഈ കണ്ണ്‌ വയ്ക്കലിന്‍റെ ശാസ്ത്ര പ്രകാരം ആരെ കുറിച്ചെങ്കിലും നല്ലത് പറഞ്ഞാല്‍ അവന്‍ കുത്ത് പാള എടുക്കണം, അത്ര തന്നെ!!!
അങ്ങനെ കുത്ത് പാളയാകുന്നത് ഒഴിവാക്കാനാണ്‌ നമ്മള്‍ ഇത്തരം വാചകം പറയുന്നത് തന്നെ.
കണ്ണ്‌ വയ്ക്കലിനെ ഒഴിവാക്കുന്ന ഇമ്മാതിരി വാചകങ്ങള്‍ കാലത്തിനും ദേശത്തിനും അനുസരിച്ച് മാറികൊണ്ടിരിക്കും.ഉദാഹരണത്തിനു ചില നാടുകളില്‍ കണ്ണ്‌ വച്ചാല്‍
പറയുന്നത് മറ്റൊരു വാചകമാണ്:
"നിന്‍റെ കണ്ണില്‍ ഒരു കൊട്ട ചുണ്ണാമ്പ്"
ഒന്നും രണ്ടും അല്ല, ഒരു കൊട്ട ചുണ്ണാമ്പ്..
അതാ കണക്ക്!!
അതോടു കൂടി ആ കണ്ണ്‌ വച്ചതിന്‍റെ ഇഫക്ട് മാറും.
ഐസക്ക് ന്യൂട്ടനോ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനോ കണ്ട് പിടിക്കാത്ത ഇമ്മാതിരി കണ്ട്പിടുത്തങ്ങള്‍ ആരാ കണ്ട് പിടിച്ചത് എന്നെനിക്കറിയില്ല, എങ്കിലും ഒന്നറിയാം, ഇതിലൊക്കെ ഒരു പരിധി വരെ സത്യമുണ്ട്!!!
ഇങ്ങനെ ഞാന്‍ അടിവര ഇട്ടതിനു എന്‍റെ അനുഭവങ്ങള്‍ സാക്ഷി.

നാല്‌ മാസം മുമ്പായിരുന്നു എന്‍റെ കല്യാണം..
കല്യാണം കഴിഞ്ഞതോടെ ഞാന്‍ ആളങ്ങ് മാറി.ഭാര്യ വീട്ടില്‍ ഒരാഴ്ചത്തെ താമസവും, ദിവസേനയുള്ള
വിരുന്നും. എന്തിനേറെ പറയുന്നു??
ചക്കക്കുരു പോലിരുന്ന ഞാന്‍ ചക്കചൊള പോലെയായി...
ഇന്ദ്രന്‍സിനെ പോലെ കഴുത്തും തള്ളിച്ച് നടന്ന ഞാന്‍ മോഹന്‍ലാലിനെ പോലെ
തോളും ചരിച്ച് നടക്കുന്ന കണ്ടിട്ടാവണം ഞങ്ങളുടെ തെക്കേലെ ഗൌരിയമ്മ പറഞ്ഞു:
"എന്‍റെ മനു മോനെ, നീ അങ്ങ് തെളിഞ്ഞല്ലോടാ?"
തീര്‍ന്നു!!!
തള്ളേടെ ഒടുക്കലത്തെ നാക്ക്!!!
വയറ്റിളക്കവും ശര്‍ദ്ദിലും ആഹാരത്തോടെ വിരക്തിയും, പിന്നെ അതായിരുന്നു എന്‍റെ അവസ്ഥ.
ചക്കചൊള പിന്നെയും ചക്കക്കുരു ആയി.
വ്യക്തമായി പറഞ്ഞാല്‍ ഞാന്‍ വീണ്ടും ഞാനായി!!!

ഈ ഗൌരിയമ്മയെ പറ്റി നാട്ടില്‍ പല ഐതിഹങ്ങളുമുണ്ട്...
അവര്‍ ശാരോത്തെ മായയെ നോക്കി 'നീ ഒരു ഒത്ത പെണ്ണാണ്' എന്ന് പറഞ്ഞതോടെ അവള്‍ ആണായത്രേ!!!
അമ്പലമുറ്റത്തെ ആല്‌ നോക്കി 'എന്‍റമ്മോ' എന്ന് പറഞ്ഞതോടെ ആല്‌ രണ്ടായി പിളര്‍ന്നത്‌ വേറൊരു ഐതിഹം.
എന്നിരുന്നാലും ചില നല്ല കാര്യങ്ങളും ഗൌരിയമ്മ ചെയ്തിട്ടുണ്ട്...
പൂര്‍ണ്ണഗര്‍ഭിണിയായിരുന്ന ഷീലചേച്ചിയേ നോക്കി 'നിനക്ക് വലിയ വയറാണെല്ലോടി' എന്ന് ചോദിച്ച
നിമിഷം ചേച്ചി ഒരു ആണ്‍കുഞ്ഞിനെ പെറ്റതും, അറവാന്‍ചേട്ടന്‍റെ മന്ത് കാല്‌ നോക്കി 'നിന്‍റെ
കാലില്‍ അപ്പടി മസിലാണല്ലോടാ' എന്ന് ചോദിച്ചതിന്‍റെ പിറ്റേദിവസം മന്ത് മാറിയതും അതില്‍
പെടും.
ഇപ്പം മനസ്സിലായോ ഗൌരിയമ്മ പുലിയാണെന്ന്!!!
എന്നാല്‍ ഇനി ഞാനൊരു സത്യം പറയട്ടെ, ഗൌരിയമ്മ മാത്രമല്ല കണ്ണ്‌ വയ്ക്കാന്‍ കഴിവുള്ള എല്ലാവരും പുലികള്‍ തന്നെ. അതൊരു കലയാണ്‌ മോനേ, ചിലര്‍ക്കായി ദൈവം അറിഞ്ഞ് കൊടുക്കുന്ന ഒരു മുടിഞ്ഞ കല.

ഈ പറഞ്ഞതെല്ലാം പഴംകഥ...
ഈ കഴിഞ്ഞ വിഷുവിനു നാട്ടില്‍ ചെന്നപ്പോള്‍ വിഷുക്കൈനീട്ടം വാങ്ങിക്കാന്‍ ഗൌരിയമ്മയും
ഉണ്ടായിരുന്നു.എന്‍റെ അറിവിലുള്ള കണ്ണ്‌ വയ്ക്കല്‍ പുലികളിലെ അവസാന കണ്ണി.മറ്റുള്ളവരെല്ലാം
പ്രായമായി മരിച്ച് പോയിരുന്നു.തൊണ്ണൂറ്‌ വയസ്സ് കഴിഞ്ഞങ്കിലും ഗൌരിയമ്മയ്ക്ക് നല്ല ചുറുചുറുക്ക്.
അവര്‍ വെറും പുലിയല്ല മോനെ ഒരു പുപ്പുലി തന്നെ!!!
ഗൌരിയമ്മയ്ക്ക് കാശായിട്ട് അധികം കൊടുത്താലും കുറച്ച് കൊടുത്താലും പ്രശ്നമാ, അത്കൊണ്ട് തന്നെ വിഷുക്കൈനീട്ടമായി ഞാനൊരു മുണ്ടും നേര്യതുമാണ്‌ കൊടുത്തത്.കൊച്ച് കുട്ടികളെ പോലെ ഓടി വന്ന് കൈനീട്ടം വാങ്ങിയ ഗൌരിയമ്മയെ നോക്കി ഞാന്‍ പറഞ്ഞു:
"ഗൌരിയമ്മയ്ക്ക് ഈ പ്രായത്തിലും എന്താ ചുറുചുറുക്ക്?"
അതങ്ങ് ഏറ്റു....
അന്ന് വൈകിട്ട് അവര്‍ ഇഹലോകവാസം വെടിഞ്ഞു!!!
ശവസംസ്ക്കാരത്തിനു ചെന്ന എന്നെ നാട്ടുകാരെല്ലാം അത്ഭുതത്തോടാണ്‌ നോക്കിയത്.അവിടെ നിന്നും
തിരിച്ച് ഇറങ്ങിയപ്പോള്‍ ആരോ പുറകില്‍ നിന്ന് പറയുന്നത് കേട്ടു:
"യെവന്‍ പുലിയാണ്‌"
ദൈവമേ,
ഞാന്‍ എന്ത് തെറ്റാ ചെയ്തത്?

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com