മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു



ഏപ്രില്‍ മാസമായാല്‍ ഞങ്ങള്‍ നാട്ടുകാര്‍ക്ക് മനസിനകത്തൊരു തരിതരിപ്പും, ചങ്കിനകത്തൊരു പിടപിടപ്പുമാണ്.എന്താ കാരണമെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, ഞങ്ങളുടെ ഗ്രാമത്തിന്‍റെ ഐശ്വര്യമായ ദേവീക്ഷേത്രത്തിലെ ഉത്സവം, പത്താമുദയ മഹോത്സവം.അതോടു കൂടി ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്ന നാട്ടുകാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് വരികയായി...
പണ്ടൊരു ഉത്സവത്തിനു കൂമ്പിനു ഇടി കൊണ്ട് കുമളിക്ക് പോയ കുമാരന്‍..
പിന്നീടൊരു ഉത്സവത്തിനു കറുപ്പടിച്ച് കാശിക്ക് പോയ കുറുപ്പണ്ണന്‍..
കള്ളുകുടിച്ച് ഫിറ്റായപ്പോള്‍ തെങ്ങാണെന്ന് കരുതി ആനക്കാലില്‍ വലിഞ്ഞ് കയറി എന്ന ഒറ്റക്കാരണത്താല്‍ പട്ടാളത്തില്‍ ചേര്‍ന്ന പങ്കജാക്ഷന്‍...
എന്നിങ്ങനെ നാട്ടില്‍ പണ്ട് ഉണ്ടായിരുന്ന സകല കാല്‌ പിറപ്പുകളും പത്താമുദയത്തിനു നാട്ടിലെത്തും.

തുടര്‍ന്ന് അവര്‍ ഫോണെടുത്ത് അതു വരെ ലാന്‍ഡ് ചെയ്യാത്തവരെ വിളിക്കും.അങ്ങനെ കഴിഞ്ഞ ഏപ്രില്‍ ഇരുപതിനു, ബാംഗ്ലൂരില്‍ വിഹരിച്ച് കൊണ്ടിരുന്ന എനിക്കൊരു ഫോണ്‍ വന്നു, ഒരു മുടിഞ്ഞ ഫോണ്‍...
"എടാ മനു ഇത് ഞാനാ, കുരാമന്‍"
"കുരാമനോ?"
"അല്ലെടാ, കുമാരന്‍"
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം ചോദിച്ചു:
"നീ എന്നാ വരുന്നേ?"
ലീവിനു അപ്ലിക്കേഷന്‍ പോലും കൊടുത്തില്ലെങ്കിലും ധൈര്യമായി വച്ച് കാച്ചി:
"പത്താമുദയം ഇരുപത്തി മൂന്നിനല്ലേ, ഞാന്‍ ഇരുപത്തി രണ്ടിനെത്തും"
"വരണം, നമുക്ക് ഉത്സവം ഉജ്ജ്വലമാക്കണം" കുമാരന്‍.
"ഏറ്റണ്ണാ, നമുക്ക് ഉജ്ജ്വലമാക്കിയേക്കാം"
ഇതൊരു അറം പറ്റിയ വാക്കാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല..
കാരണം ആ ഉത്സവം എനിക്ക് ഉജ്ജ്വലമായിരുന്നു!!!

ദിവസം: ഏപ്രില്‍ ഇരുപത്തി ഒന്ന്.
സമയം: ഉച്ച കഴിഞ്ഞ് മൂന്ന് മണി.
സ്ഥലം: ബോസിന്‍റെ ക്യാബിന്‍.

കൈയ്യില്‍ മൌസ്സും, വായില്‍ പഫ്സ്സും, തലയില്‍ നൊസ്സുമായി, എന്‍റെ ബോസ്സ് വിശ്രമിക്കുന്ന ആ ക്യാബിനിലേക്ക് ഞാന്‍ ഓടി കുതിച്ചെത്തി.എന്‍റെ വരവും, മുഖത്തെ വിഭ്രാന്തിയും, കണ്ണിലെ ദൈന്യതയും ബോസിനെ തളര്‍ത്തി..
"എന്താ മനു, എന്ത് പറ്റി?"
"സാര്‍, എനിക്ക് നാട്ടില്‍ പോകണം, എന്‍റെ അപ്പുപ്പന്‍ മരിച്ചു"
ബോസിന്‍റെ മുഖത്ത് എന്ത് പറയണം എന്ന് അറിയാത്ത ഭാവം.തുടര്‍ന്ന് അദ്ദേഹത്തിന്‍റെ വക എനിക്കൊരു ഔദാര്യം:
"മനു പെട്ടന്ന് പോയ്ക്കൊള്ളു"
കേട്ടപാതി പുറത്തേക്ക് ഓടി, സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്ത് ബൈക്ക് സ്റ്റാന്‍ഡിലെത്തി വണ്ടി എടുത്ത് സ്റ്റാര്‍ട്ട് ചെയ്തതും ദുഃഖവാര്‍ത്തയറിഞ്ഞ് സഹപ്രവര്‍ത്തകയായ ശാലിനി അവിടെ ഓടിയെത്തി.സ്വരത്തില്‍ പരമാവധി സങ്കടം നിറച്ച് അവള്‍ ചോദിച്ചു:
"എങ്ങനാ അപ്പുപ്പന്‍ മരിച്ചത്?"
"ഹാര്‍ട്ട് അറ്റാക്കായിരുന്നു"
"എപ്പോഴാ സംഭവം?"
"മുപ്പത്തി രണ്ട് വര്‍ഷം മുമ്പുള്ള ഒരു ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്"
എന്ത്???
അന്തം വിട്ട് നിന്ന അവളെ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് ബൈക്കില്‍ വീട്ടിലേക്ക്...
അവിടുന്ന് തുണിയും മണിയും വാരികെട്ടി ബസ്സ്റ്റോപ്പിലേക്ക്..
തുടര്‍ന്ന് ബസ്സില്‍ നാട്ടിലേക്ക്..

ഒരു കാല്‌പിറപ്പ് കൂടി പത്താമുദയത്തിനു വരുന്നു...
എല്ലാവരെയും പോലെ എനിക്കും ഒരേ ഒരു ആഗ്രഹം മാത്രം..
ഉത്സവം ഉജ്ജ്വലമാക്കണം!!!

അങ്ങനെ ഏപ്രില്‍ 22നു ഞാന്‍ കായംകുളം ബസ്സ്റ്റാന്‍ഡില്‍ ലാന്‍ഡ് ചെയ്തു.കൃത്യം ഈ സമയത്ത് അമ്പലഗ്രൌണ്ടിനു മുകളില്‍ ഒരു വെട്ടുകിളി വട്ടമിട്ട് പറന്നു എന്ന് വാസുവണ്ണന്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.അത് പിന്നെ അങ്ങനെയാ, മഹാന്‍മാര്‍ വരുമ്പോള്‍ വല്ലതുമൊക്കെ സംഭവിക്കും!!

ഇനി ഉത്സവം.
നോട്ടീസ് പ്രകാരം പ്രധാന പരിപാടികള്‍..
നിര്‍മ്മാല്യം, ഭാഗവതപാരായണം, ഊരുവലത്ത്, കെട്ടുകാഴ്ച, ദീപാരാധന, സേവ, ഗാനമേള, എഴുന്നെള്ളിപ്പ്.ഇതില്‍ നിര്‍മ്മാല്യവും, ദീപാരാധനയും, എഴുന്നെള്ളിപ്പും സ്ത്രീജനങ്ങളുടെ ഇഷ്ട പരിപാടികളാണ്.ഭാഗവതം വായിക്കാന്‍ അറിയാവുന്നവര്‍ സൌകര്യാര്‍ത്ഥം അന്നേ ദിവസം ഇടവിട്ട് വായിച്ചു കൊണ്ടിരിക്കും.ദീപാരാധനക്ക് ശേഷം ദേവിയെ എഴുന്നെള്ളിച്ചിരുത്തി നാദസ്വരവും, തകിലും വായിക്കുന്ന 'സേവ' എന്ന ക്ഷേത്രാചാരം പ്രായമായവരാണ്‌ ആസ്വദിക്കുന്നത്.

ഇനി എന്‍റെയും സുഹൃത്തുക്കളുടെയും വിശ്വാസപ്രകാരം ഉത്സവം എന്നാല്‍ ഊരുവലത്തും, കെട്ടുകാഴ്ചയും, ഗാനമേളയും മാത്രമാണ്.ഇതിനു കാരണമുണ്ട്, ഞങ്ങള്‍ക്ക് ചെത്താന്‍ പറ്റുന്നത് ഈ അവസരത്തില്‍ മാത്രമാണ്.ഗാനമേളക്ക് സ്റ്റേജിനു മുമ്പില്‍ നിന്ന് ഡാന്‍സ് കളിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമുള്ളതിനാല്‍ ഗാനമേളയുടെ നടത്തിപ്പ് സമതിയില്‍ ഞാന്‍ ആക്റ്റീവല്ല, ആ ജോലി കുമാരന്‍റെതാണ്.

ഇനി കെട്ടുകാഴ്ച..
ഇത് രണ്ട് തരമാണ്.ഒന്ന്, ദിവസങ്ങളോളം പിരിവെടുത്ത് കരക്കാര്‍ അണിയിച്ചൊരുക്കി കൊണ്ട് വരുന്ന കുതിരയും തേരും വിവിധ പ്ലോട്ടുകളും അടങ്ങിയത്.രണ്ട്, ഈ കെട്ടുകാഴ്ച കാണാന്‍ ബ്യൂട്ടീപാര്‍ലറില്‍ നിന്ന് അണിഞ്ഞൊരുങ്ങി വന്ന് നിലയുറപ്പിക്കുന്ന കൊച്ചമ്മമാരുടെ വിവിധ പോസുകള്‍ അടങ്ങിയത്.ഒരു മാന്യനായതിനാലാവാം, രണ്ട് തരം കെട്ടുകാഴ്ചകളും ആസ്വദിക്കുന്നത് എനിക്ക് ഇഷ്ടമാണ്.അതിനാല്‍ തന്നെ കെട്ടുകാഴ്ചയുടെ നടത്തിപ്പ് സമതിയിലും ഞാന്‍ ആക്റ്റീവല്ല, ആ ജോലി കുറുപ്പിന്‍റെയാണ്.

ഇനി ഊരുവലത്ത് എന്ന ചടങ്ങിനെ കുറിച്ച് രണ്ട് വാക്ക്..
ഞങ്ങളുടെ ദേവിക്ഷേത്രത്തിനു നാല്‌ കരകളാണ്‌ ഉള്ളത്, തെക്കേക്കര, വടക്കേക്കര, കിഴക്കേക്കര, പടിഞ്ഞാറേക്കര.ഈ ഒരോ കരയുടെയും പ്രത്യേകത പറയുകയാണെങ്കില്‍ കിഴക്കേക്കരക്കാര്‍ ഒരു കാരണവുമില്ലാതെ ഇടി തരുന്നവരാണ്.തെക്കേക്കരക്കാര്‍ കാരണം ഉണ്ടാക്കി ഇടി തരുന്നവരാണ്.പടിഞ്ഞാറേകരക്കാര്‍ ഇടിച്ച ശേഷം കാരണം ഉണ്ടാക്കുന്നവരാണ്.വടക്കേക്കരക്കാരാണെങ്കില്‍ കാരണമുണ്ടെങ്കിലേ ഇടിക്കു എന്ന് ഒരു നിര്‍ബന്ധ ബുദ്ധിയും ഇല്ലാത്തവരാണ്.ഇങ്ങനെ അടി കിട്ടാന്‍ മാക്സിമം ചാന്‍സുള്ള ഈ കരകളുടെ അതിര്‍ത്തിയില്‍ കൂടി അമ്പലത്തിലെ തിരുമേനിയും, കൂടെ ദേവിയുടെ ഉടവാള്‍ പിടിച്ച ഒരു കുട്ടിയും കൂടി നെറ്റിപട്ടം കെട്ടിയ ആനപുറത്ത് കേറി നാട് മൊത്തം ചുറ്റുന്ന ചടങ്ങാണ്‌ ഊരുവലത്ത്.നാട്ടില്‍ അലഞ്ഞ് നടക്കുന്ന ഭൂത പ്രേതാതികളെ ആവാഹിച്ച് ക്ഷേത്രത്തില്‍ എത്തിക്കുന്നതായോ മറ്റോ ആണ്‌ ഐതിഹം.

ഈ ചടങ്ങിന്‍റെ സംഘാടക ചുമതല എനിക്കാണ്.
ഇത് വല്യ ടെന്‍ഷനുള്ള പണിയൊന്നുമല്ല, ഒരു ആന വേണം, അത് ദേവസ്വം ഓഫീസീന്നു കിട്ടും.ദേവീവിഗ്രഹവുമായി ആനപ്പുറത്തിരിക്കാന്‍ തിരുമേനിയുണ്ട്.ഉടവാള്‍ പിടിച്ച് ആനപ്പുറത്തിരിക്കാന്‍ ഒരു പയ്യന്‍ നേരത്തെ നേര്‍ന്നിട്ടുണ്ട്.മേളക്കാര്‍ ഉത്സവത്തിനു വരുന്ന മേളക്കാര്‍ തന്നെ ആയിരിക്കും.പിന്നെ ആനയുടെ മുന്നില്‍ കുത്തുവിളക്ക് പിടിച്ച് നടക്കാന്‍ ഐസ്ക്രീം വാങ്ങി തരാമെന്ന് പ്രലോഭിപ്പിച്ച് ഒരുത്തനെ ഞാന്‍ ശരിയാക്കി വച്ചിട്ടുണ്ട്.എന്‍റെ കൂടെ കുമാരനും കുറുപ്പും കാണും, ആകെയുള്ള ബുദ്ധിമുട്ട് കാവികൈലിയും ഉടുത്ത്, കാവി തോര്‍ത്ത് തോളിലുമിട്ട്, മുറിക്കി ചുവപ്പിച്ച്, എല്ലാം ഞാനാണ്‌ നടത്തുന്നത് എന്ന മട്ടില്‍ ഗ്രാമത്തെ ചുറ്റി ഒരു പന്ത്രണ്ട് കിലോമീറ്റര്‍ നടക്കണം എന്നത് മാത്രമാണ്.

ഉത്സവത്തിന്‍റെ തലേ ദിവസം ഉച്ച സമയം..
കരപ്രമാണിമാരും സംഘാടകരുമായുള്ള ഫൈനല്‍ മീറ്റിംഗ്..
"മനുവിനല്ലേ ഊരുവലത്തിന്‍റെ ചുമതല"
"അതേ"
"ഒറ്റക്ക് നടത്താമോ, അതോ സഹായത്തിനു ആരെങ്കിലും വേണോ?"
ആ ചോദ്യം എന്നെ ഒന്ന് ചൊടിപ്പിച്ചു, ഞാന്‍ വെട്ടി തുറന്ന് പറഞ്ഞു:
"ഞാനിത് ആദ്യമായല്ല"
അതോടെ കരപ്രമാണിമാരുടെ നാവടഞ്ഞു, അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു:
"ഊരുവലത്ത് ഉജ്ജ്വലമാക്കണം"
ഏറ്റു!!!

അങ്ങനെ ഊരുവലത്ത് നടത്തുന്നതിനാവശ്യമായ തുകയും കൈപറ്റി, ഉത്സവത്തലേന്ന് അമ്പലപ്പറമ്പില്‍ ഒരു വിശ്രമം.അമ്പലത്തില്‍ തൊഴുതു തിരിച്ച് വരുന്ന ബാല്യകാല സഖി സേതുവും, അവളുടെ പച്ചപരിഷ്ക്കാരി കെട്ടിയോനും ഒരു ഹായ്.തുടര്‍ന്ന് സേതു വീട്ടിലേക്ക് പോയപ്പോള്‍ അവളുടെ കെട്ടിയോന്‍ ശ്രാവണ്‍ ചോദിച്ചു:
"ഉത്സവമായി വെള്ളമടി ഒന്നുമില്ലേ?"
"പിന്നേ, അതെല്ലാം നാളെ ദീപാരാധന കഴിഞ്ഞ് മാത്രം"
"ഇവിടതൊക്കെ പബ്ലിക്കാണല്ലേ?"
ശ്രാവണ്‍ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല, ഞാന്‍ തിരികെ ചോദിച്ചു:
"അതെന്താ അങ്ങനെ ചോദിച്ചത്?"
"അല്ല, നോട്ടീസില്‍ കണ്ടായിരുന്നു"
കര്‍ത്താവേ!!!!
ഉത്സവ കമ്മറ്റി നോട്ടീസില്‍ വെള്ളമടിയെ പറ്റിയോ??
ഈ അമ്പരപ്പ് എന്‍റെ ചോദ്യത്തില്‍ വ്യക്തമായിരുന്നു:
"നോട്ടീസില്‍ എന്ത് കണ്ടെന്നാ?"
മറുപടിയായി നോട്ടീസിലെ ഒരു വരി അവന്‍ എന്നെ ചൂണ്ടി കാട്ടി...
ദീപാരാധനക്ക് ശേഷം സേവ ഉണ്ടായിരിക്കുന്നതാണ്!!!!
പഹയന്‍!!
ക്ഷേത്ര ആചാര ചടങ്ങായ 'സേവയെ' വെറും സേവ ആക്കിയ ഇവന്‍റെ കൂമ്പിനു ചവിട്ടണോ, കരണത്തടിക്കണോ, അതോ തന്തക്ക് വിളിക്കണോന്ന് ആലോചിച്ച് നിന്ന സമയത്ത് കുമാരന്‍ അവിടേക്ക് ഓടിവന്നു, അതും ഒരു ഞെട്ടിക്കുന്ന വാര്‍ത്തയുമായി..

"മനു നീ അറിഞ്ഞോ?"
"എന്താ?"
"ദേവസ്വത്തില്‍ നിന്ന് അലോട്ട് ചെയ്ത ആനക്ക് മദമിളകി, അത് നാളെ വരില്ല"
ഭഗവതി!!!!!!!!
ഇനി എന്ത് ചെയ്യും???
എനിക്ക് തല കറങ്ങുന്ന പോലെ തോന്നി.കാരണം ഊരുവലത്ത് പൂര്‍ണ്ണമായും ഞാന്‍ ഏറ്റതാണ്, ഇനി അത് നടത്തേണ്ട ചുമതല എനിക്കാണ്.ആനയില്ലാതെ നടത്താനും പറ്റില്ല.

ഒടുവില്‍ നേരെ ദേവസ്വം ഓഫീസിലേക്ക് ഫോണ്‍ ചെയ്തു:
"അതേ, ഞങ്ങടെ അമ്പലത്തിലേക്ക് അലോട്ട് ചെയ്ത ആനക്ക് മദമിളകി"
"അതിന്?"
"നാളത്തേക്ക് മദമിളകാത്ത ഒരു ആനയെ തരാമോ?"
"പിന്നെന്താ മോനൊരു സൈക്കിളുമായി വാ, ആനയെ കവറിലിട്ട് തരാം"
ആക്കിയതാ!!!
ഉറപ്പിനു വീണ്ടും ചോദിച്ചു:
"ദേവസ്വം ഓഫീസല്ലേ?"
"അല്ലെടാ കഴുവേറി, ഇത് പോലീസ് സ്റ്റേഷനാ"
ഉജ്ജ്വലമായി!!!!

വീണ്ടും ഫോണ്‍ കുത്തി..
"ഹലോ ദേവസ്വം ഓഫീസല്ലേ?"
"അതേ"
"ആനയുണ്ടോ?"
"ഭാസ്ക്കരന്‍ സാറിനെയാണോ ഉദ്ദേശിച്ചത്?"
"അയ്യോ അല്ല, മദമിളകാത്ത ആനയുണ്ടോ?"
"പവിത്രന്‍ സാറ്‌ പുറത്ത് പോയേക്കുവാ"
ശെടാ!!!
എനിക്കാകെ ദേഷ്യം വന്നു, ഞാന്‍ ചൂടായി ചോദിച്ചു:
"ആരാടോ ഈ ഭാസ്ക്കരനും പവിത്രനും?"
"അവരൊക്കെ വലിയ താപ്പാനകളാ"
അയ്യേ!!!!
ഒടുവില്‍ ഞാന്‍ സത്യം ബോധിപ്പിച്ചു.ഭാസ്ക്കരനെയും പവിത്രനെയും പോലുള്ള താപ്പാനകളെ വേണ്ടാ എന്നും, എനിക്ക് വേണ്ടത് കരയിലെ വലിയ ജീവിയായ ആനയെ ആണെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം സത്യം ബോധിപ്പിച്ചു:
"നാളത്തേക്ക് ആനയില്ല, മറ്റേന്നാള്‍ വേണേല്‍ തരാം"
എന്നാത്തിനാ??
പുഴുങ്ങി തിന്നാനോ??

ഓടി കരപ്രമാണിമാരുടെ അടുത്ത് ചെന്നു..
"എന്താ മനു?"
"ഉത്സവം നാളെ തന്നെ നടത്തണോ?"
"എന്താ?"
"അല്ല, ഊരുവലത്ത് മറ്റേന്നാള്‍ നടത്തിയാല്‍ പ്രശ്നമുണ്ടോ?"
"എങ്ങനെ?"
"അതേ ആനയില്ല, നാളെ ചിലപ്പോഴേ ഊരുവലത്ത് നടത്താന്‍ പറ്റുകയുള്ളു"
അതിനു കരപ്രമാണിമാര്‍ ഒറ്റക്കെട്ടായി മറുപടി നല്‍കി:
"നാളെ ഊരുവലത്ത് നടത്തിയില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ കെട്ടുകാഴ്ചക്ക് ഗരുഡന്‍ തൂക്കം തൂക്കും"
ഉജ്ജ്വലമായി!!!!

ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കാഴ്ച കാണാം..
അമ്പലക്കുളത്തിനരികില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഒരു രൂപം, സമീപം വീശി കൊണ്ടിരിക്കുന്ന വേറെ രണ്ട് രൂപങ്ങള്‍.ആ നീണ്ട് നിവര്‍ന്ന് കിടക്കുന്നത് ഞാനാ, വീശി കൊണ്ടിരിക്കുന്നത് കുമാരനും കുറുപ്പും.
"ഇനി എന്നാ ചെയ്യുമെടാ?" എന്‍റെ സ്വരം ചിലമ്പിച്ചിരുന്നു.
"ഒരു വഴിയുണ്ട്, പ്രൈവറ്റ് ആനയെ വരുത്തണം, കാശാകും" കുമാരന്‍റെ മറുപടി.
കാശ് എനിക്ക് പ്രശനമല്ലായിരുന്നു, എനിക്ക് വേണ്ടത് ആനയെ ആയിരുന്നു.അങ്ങനെ കുമാരന്‍റെ ഉപദേശപ്രകാരം അവന്‍ തന്ന നമ്പരിലേക്ക് ഞാന്‍ വിളിച്ചു:
"ഹലോ കൊടുമണ്‍ മത്തായി സ്പീക്കിംഗ്"
"മത്തായി ചേട്ടാ, വീട്ടില്‍ ആനയുണ്ടോ?"
"ആനയുണ്ടോന്നോ?"
ഈ ചോദ്യത്തെ തുടര്‍ന്ന് ഒരു പൊട്ടിച്ചിരി ശബ്ദം, അതിനു ഒടുവില്‍ വീണ്ടും അങ്ങേരുടെ ശബ്ദം:
"എന്നെ നാട്ടുകാര്‌ വിളിക്കുന്നത് തന്നെ ആനമത്തായി എന്നാണ്"
അത് നന്നായി!!
തുടര്‍ന്ന് ആവശ്യം പറഞ്ഞു.രാവിലെ എട്ട് മണിക്ക് ആനയെ ലോറിയില്‍ എത്തിക്കാമെന്ന് ആനമത്തായി ഏറ്റു.ഒമ്പത് മണിക്കത്തെ ഊരുവലത്തിനു ആന ഒത്തു എന്ന സന്തോഷത്തില്‍ വീട്ടിലേക്ക് നടന്നപ്പോള്‍ കുമാരന്‍ വിളിച്ചു പറഞ്ഞു:
"ഊര്‌ വലത്തു ഉജ്ജ്വലമാക്കണം"
ഏറ്റു!!!

പിറ്റേന്ന് പ്രഭാതം.
രാവിലെ കുളിച്ചൊരുങ്ങി അമ്പലത്തില്‍ തൊഴുത്, തിരിച്ച് വന്നു ഭക്ഷണം കഴിച്ചു, കാവികൈലിയും തോര്‍ത്തുമിട്ട് ഞാന്‍ ഒരുങ്ങി വീട്ടില്‍ തന്നെ നിന്നു.എട്ട് മണിയായി, ആന വന്നില്ല.എട്ടരയായി, ആന വന്നില്ല.എട്ടേ മുക്കാലായി ആന വന്നില്ല.ഒമ്പതായി, ആന വന്നില്ല.
കര്‍ത്താവേ!!!
ഗരുഡന്‍ തൂക്കം!!!
ഞെട്ടി നിന്ന എന്‍റെ അടുത്തേക്ക് കുറുപ്പ് ഓടി വന്നു...
"അളിയാ"
"എന്താടാ?"
"ആന വന്നു"
ഈശ്വരോ, രക്ഷതു!!!
"പക്ഷേ..."
"എന്താ കുറുപ്പേ, ഒരു പക്ഷേ...?"
"അളിയന്‍ അങ്ങോട്ട് വാ, അപ്പോ മനസിലാകും"
ഈശ്വരാ, ഇതെന്ത് കുരിശെന്ന് ആലോചിച്ച് കൊണ്ട് ഞാന്‍ അമ്പലത്തിലേക്ക് ഓടി..

അവിടെ കണ്ട് കാഴ്ച..
അവിടെ ഒരു ആന നില്‍പ്പുണ്ട്, പക്ഷേ അതിനു വാലില്ല, അതേ പോലെ കൊമ്പും ഇല്ല!!
അതിന്‍റെ അടുത്ത് നിന്ന പാപ്പാനോട് ഞാന്‍ അമ്പരന്ന് ചോദിച്ചു:
"എന്താ ഇത്?"
"ഇതാ ആന"
ഓഹോ, ഇതാണോ ആന??
അതെനിക്ക് അറിയില്ലായിരുന്നു!!
പിന്നല്ല, കൊമ്പും വാലും ഇല്ലാത്തത് എന്താ എന്ന ചോദ്യത്തിനുള്ള മറുപടി കേട്ടില്ലേ??
ആനയാണ്‌ പോലും!!
"ചേട്ടാ, ആനയുടെ കൊമ്പ് എന്തിയേ?"
"പിടിയാനക്ക് കൊമ്പില്ല"
ആ മറുപടി എന്‍റെ സപ്തനാഡികളെയും തളര്‍ത്തി.കാരണം ഇത്രയും നാളും കൊമ്പനാന പുറത്താണ്‌ ഊരുവലത്തിനു പോയികൊണ്ടിരുന്നത്.പിടിയാന ആണെന്ന് അറിഞ്ഞാല്‍ നാട്ടുകാര്‍ കൈ വയ്ക്കാന്‍ ചാന്‍സുണ്ട്.ഞെട്ടി നില്‍ക്കുന്ന എന്നെ നോക്കി പാപ്പാന്‍ വീണ്ടും പറഞ്ഞു:
"ഞാന്‍ പറഞ്ഞത് സത്യമാ, പിടിയാനക്ക് കൊമ്പില്ല"
തികട്ടി വന്ന ദേഷ്യം കടിച്ചമര്‍ത്തിയപ്പോള്‍ അറിയാതെ ഒരു ആത്മഗതം ജന്മം കൊണ്ടു:
"അപ്പോ പിടിയാന ആണല്ലേ?"
അതിനും പാപ്പാനു വ്യക്തമായ മറുപടി ഉണ്ടായിരുന്നു:
"പിടിയാന ആണല്ല, പെണ്ണാണ്"
ഉജ്ജ്വലമായി!!!

സംഭവത്തിന്‍റെ ഗുരുതരാവസ്ഥ കണ്ടപ്പോഴേ കൂട്ടുകാരൊക്കെ മുങ്ങി.ഞാനും, തിരുമേനിയും, വാള്‍ എടുക്കുന്ന കുട്ടിയും, വിളക്ക് എടുക്കുന്ന പയ്യനും, മേളക്കാരും, ആനയും, പാപ്പാനും മാത്രം ബാക്കി ആയി.ഒടുവില്‍ എഴുന്നെള്ളിക്കാന്‍ തീരുമാനിച്ചു.അങ്ങനെ ആനക്ക് നെറ്റിപട്ടം കെട്ടി, തിരുമേനിയേയും വാള്‍ എടുക്കുന്ന കുട്ടിയേയും മുകളിലിരുത്തി, വിളക്കെടുക്കുന്ന പയ്യനേയും മേളക്കാരെയും മുന്നില്‍ നിര്‍ത്തി, എല്ലാവര്‍ക്കും സൈഡിലായി ഞാനും നടന്ന് കൊണ്ട് ഊരുവലത്ത് ആരംഭിച്ചു.

കിഴക്കോട്ട് നടന്ന്, കിഴക്കേ കരയുടെ അതിര്‍ത്തിയിലേത്തി, അതിലേ തെക്കോട്ട് നടന്ന്, തെക്കേക്കരയുടെ അതിര്‍ത്തിയിലൂടെ പടിഞ്ഞാട്ട് നടന്ന്, പടിഞ്ഞാറേക്കരയുടെ അതിര്‍ത്തിയിലൂടെ വടക്കോട്ട് നടന്ന്, വടക്കേ കരയുടെ അതിര്‍ത്തിയിലൂടെ കിഴക്കോട്ട് നടന്ന് കിഴക്കേ കരയുടെ അതിര്‍ത്തിയില്‍ എത്തുക, തുടര്‍ന്ന് തിരികെ അമ്പലത്തിലേക്ക്, ഇതാണ്‌ ഊരുവലത്തിന്‍റെ റൂട്ട്.
ആകെ പന്ത്രണ്ട് കിലോമീറ്റര്‍!!
ഈ പോകുന്ന വഴിയിലെല്ലാം ആ കരകളിലെ ആളുകള്‍ തൊഴാനായി ഇറങ്ങി നില്‍ക്കും.ഇക്കുറി അങ്ങനെ ഇറങ്ങി നിന്നവര്‍ക്കെല്ലാം ആനയെ കണ്ടതോടെ ഒരു വല്ലായ്മ.

ആദ്യത്തെ ചോദ്യം കിഴക്കേക്കരയിലെ രവിയണ്ണന്‍റെ വകയായിരുന്നു..
"മനു, എന്താടാ ഒരു വശപ്പിശക്?"
"അണ്ണാ, ഇത് പിടിയാനയാ"
"ഹും! നിനക്ക് പെണ്ണുങ്ങളെ കാണുമ്പോള്‍ ഹാലിളകും എന്നറിയാം, എന്നാലും ഒരു പിടിയാനയേ...!!!!"
ഈശ്വരാ..
ആദ്യത്തെ ചോദ്യം ഉജ്ജ്വലമായി!!

മൌനം ആചരിക്കുന്നതും, സത്യസന്ധതയും എനിക്ക് പണിയാകുമെന്ന് അതോടെ ഉറപ്പായി.വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന രീതിയില്‍ വച്ച് കാച്ചാന്‍ തീരുമാനിച്ചു.ചോദ്യങ്ങള്‍ തുടരുകയായി..

"മനുവേ, ഇതിന്‍റെ വാലെന്തിയേ?"
"അത് ആന അകത്തേക്ക് വലിച്ച് പിടിച്ചിരിക്കുവാ"
"അതെന്നാത്തിനാ?"
"അപ്പോ തുമ്പിക്കൈയ്ക്ക് നീളം കൂടും പോലും"
ഓഹോ!!

"മനുവേ, ഇതിന്‍റെ കൊമ്പെന്തിയേ?"
"അലക്കാന്‍ കൊടുത്തു"
"എന്തിന്?"
"ഒന്ന് വെളുക്കാന്‍"
"അയ്യോ, ഞാന്‍ ആദ്യമായി കേള്‍ക്കുവാ"
"എന്ത്? അലക്കിയാ വെളുക്കുമെന്നോ?"
"അല്ല, ആനകൊമ്പ് അലക്കുമെന്ന്"
കലികാലം കലികാലം!!!

"അല്ല മനു, ഇത് പെണ്ണാന അല്ലിയോ?"
"അതിനെന്താ?"
"പെണ്ണാനയുടെ പുറത്താണോ എഴുന്നെള്ളിക്കുന്നത്"
"അതേ, ദേവിയും പെണ്ണല്ലേ?"
"അതും ശരിയാ"
അതാ ശരി!!!

പടിഞ്ഞാറേ കരയില്‍ എത്തിയപ്പോഴാണ്‌ വാസുവണ്ണന്‍ അടിച്ച് പാമ്പായി മുന്നില്‍ വന്നത്.ആനപ്പുറത്ത് ദേവിയെ ഇരുത്തി വരുന്നത് കണ്ടപ്പോഴേ അണ്ണന്‍ സാഷ്ടാംഗം നമസ്ക്കരിച്ചു.
"അമ്മേ മഹാമായേ"
തുടര്‍ന്ന് എന്നോട് ചോദിച്ചു:
"ഏതാ ഈ ആന?"
"കൊടുമണ്ണില്‍ ഉള്ളതാ"
"എന്താ ഇതിന്‍റെ പേര്?"
"കാതറിന്‍"
"അപ്പോ ക്രിസ്ത്യാനിയാ അല്ലേ?"
ആന ക്രിസ്ത്യാനി ആണോന്ന്??
"അതേ വാസുവണ്ണാ, മാമോദീസ മുക്കിയ ആനയാ"
അത് കേട്ടതും അണ്ണന്‍ ഒരു കുരിശ് വരച്ചു, തുടര്‍ന്ന് നാലാള്‍ കേള്‍ക്കെ 'ഈശ്വോയേന്ന്' ഒരു വിളിയും.അത് കണ്ടതോട് കൂടി പാപ്പാന്‍ സിക്ക്‌കാരന്‍ ആണെന്ന കാര്യം ഞാന്‍ മറച്ചു വച്ചു, അല്ലെങ്കില്‍ അണ്ണന്‍ അവിടെ നിന്ന് താടി വളര്‍ത്തിയേനെ.!!

"ആനയുടെ കൊമ്പും വാലും എന്തിയെ?"
ആ ചോദ്യം തങ്കപ്പന്‍ ആചാരിയുടെ വകയായിരുന്നു, അത് കേട്ടില്ലെന്ന് നടിച്ചു.അല്ലേലും അതിയാന്‍ ഒരു പാരയാ.
"അല്ല മോനേ, ആനയുടെ കൊമ്പും വാലും എന്തിയെ?"
ദേ വീണ്ടും.
ഒടുവില്‍ വച്ച് കാച്ചി:
"കൊമ്പും വാലും അമ്പലത്തില്‍ ഊരി വച്ചിരിക്കുവാ"
ങ്ങേ!!
തങ്കപ്പണ്ണന്‍റെ മുഖത്തൊരു അത്ഭുതം.
"അതെന്തിനാ?"
"ഒരു സ്പെഷ്യല്‍ പൂജയുണ്ട്"
അമ്പരന്ന് നിന്ന അദ്ദേഹത്തിനു ഞാന്‍ വ്യക്തമാക്കി കൊടുത്തു:
"ആനയെ നിര്‍ത്തി ചെയ്യിക്കേണ്ട പൂജയാ, കൊമ്പും വാലും വയ്ക്കുമ്പോള്‍ നടുക്ക് ആന ഉണ്ടെന്ന് സങ്കല്‍പ്പം"
"ഹോ, ഭയങ്കരം തന്നെ"
അതേ, അതേ, ഭയങ്കരം തന്നെ!!

"അണ്ണാ, ഇതൊന്ന് വിളക്കില്‍ ഒഴിക്കാമോ?"
ഒരു കൊച്ച് പെണ്‍കുട്ടി ബ്രാണ്ടിയുടെ ക്വോട്ടര്‍ കുപ്പിയില്‍ എണ്ണ നിറച്ച് നില്‍ക്കുന്നു.അവള്‍ കൊണ്ട് വന്ന എണ്ണ ആനക്ക് മുമ്പിലുള്ള വിളക്കില്‍ ഒഴിക്കണം, അതാ ആവശ്യം.കുപ്പി വാങ്ങി കൈയ്യില്‍ വച്ചു.വീണ്ടും നടപ്പ്..
വടക്കേ കരയിലെത്തി...
"എന്തുവാടാ ഇത്?" ചോദ്യം സ്ഥലത്തെ പ്രധാന റൌഡി ആയ രാജപ്പന്‍റെ വകയാണ്.
ആനയെ കണ്ടാണ്‌ ആ ചോദ്യമെന്ന് കരുതി ഞാന്‍ മിണ്ടാതെ നിന്നു.എന്‍റെ മറുപടി കാണാഞ്ഞിട്ടാകാം എന്‍റെ കൈയ്യില്‍ എണ്ണ നിറച്ച് വച്ച കോട്ടര്‍ കുപ്പി അദ്ദേഹം തട്ടിയെടുത്തു.
"അണ്ണാ, ഞാനൊന്ന് പറയട്ടെ"
"ഓടടാ!!"
ഒന്നും മിണ്ടാതെ കിഴക്കേ കരയിലേക്ക്..

ഏകദേശം അമ്പലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ആയപ്പോള്‍ ആനക്കാരന്‍ ആനയെ പിടിച്ച് നിര്‍ത്തി.മേളക്കാര്‌ നടന്നിട്ടും ആന നടക്കുന്നില്ല.ഞാന്‍ പതുക്കെ പാപ്പാനു അരികിലെത്തി:
"എന്താ ചേട്ടാ?"
"മണി പതിനൊന്നായി"
"അതിന്?"
"പതിനൊന്ന് കഴിഞ്ഞാല്‍ ആനയെ നടത്തരുതെന്ന് കോടതി വിധിയുണ്ട്"
കടവുളേ!!!
അത് എന്ന് മുതല്‍??
"ചേട്ടാ, അഞ്ച് മിനിറ്റിന്‍റെ നടപ്പേ ഉള്ളു"
നോ രക്ഷ!!!

ഒടുവില്‍ ഒരു ലോറി വിളിച്ചു.ലോറിക്ക് മുകളില്‍ ആനയും, ആനക്ക് മുകളില്‍ തിരുമേനിയും ഇരുന്നു.നാല്‌ ബൈക്കിലായി മേളക്കാരെ ലോറിക്ക് മുന്നില്‍ കൊട്ടിച്ച് കൊണ്ട് അമ്പലത്തിലെത്തി..
"എന്തുവാടാ ഇത്?"
ചോദ്യം ചിറ്റപ്പന്‍റെ വകയാ, അതിനാല്‍ സത്യം ബോധിപ്പിച്ചു:
"വിധി പ്രകാരമാ"
"ക്ഷേത്രവിധി പ്രകാരം എവിടാടാ ലോറി പുറത്ത് ആനയെ കേറ്റണമെന്ന് പറഞ്ഞിട്ടുള്ളത്?"
ഭഗവതി, കണ്‍ട്രോള്‍ നല്‍കണേ!!!
തുടര്‍ന്ന് സൌമ്യനായി പറഞ്ഞു:
"ചിറ്റപ്പാ, കോടതി വിധിയാ"
"ആനയെ ലോറി പുറത്ത് കേറ്റണം എന്നത് കോടതി വിധിയാണോ?" വീണ്ടും ചിറ്റപ്പന്‍.
അല്ലേ അല്ല, ഇത് എന്‍റെ വിധിയാ!!

തുടര്‍ന്ന് ആല്‍ത്തറയിലേക്ക് നടന്നപ്പോള്‍ ചിരിച്ച് കൊണ്ട് കുമാരന്‍ വരുന്നു:
"എങ്ങനെ ഉണ്ടായിരുന്നു ഊര്‌ വലത്ത്?"
"എന്‍റെ എല്ലാ പാപവും മാറി"
"അപ്പോ ഉജ്ജ്വലമായിരുന്നു അല്ലേ?"
"അതേ, ഉജ്ജ്വലമായിരുന്നു"

ഇനിയെങ്കിലും മനസമാധാനമാകും എന്ന് കരുതി ആല്‍ത്തറയില്‍ ഇരുന്നപ്പോള്‍ കുറുപ്പ് ഓടി വന്നു:
"മനു നീ അറിഞ്ഞോ, രാജപ്പണ്ണനു കള്ളാണെന്ന് പറഞ്ഞ് ആരോ എണ്ണ കൊടുത്തു"
ങ്ങേ!!
അമ്പരന്ന് നിന്ന എന്നോട് അവന്‍ വീണ്ടും പറഞ്ഞു:
"കൊടുത്തവനെ അറിയാമെന്നും, അവന്‍റെ തല തല്ലി പൊളിക്കുമെന്നും ആശുപത്രിയില്‍ വച്ച് അണ്ണന്‍ പറഞ്ഞത്രേ"
കര്‍ത്താവേ, എന്‍റെ തല!!!
അറിയാതെ തലക്ക് കൈ വച്ചപ്പോള്‍ കുറുപ്പിന്‍റെ സ്വരം വീണ്ടും കേട്ടു:
"അണ്ണന്‍ പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യും"
തന്നെ??
ഈശ്വരാ..
ഉജ്ജ്വലമായി!!

ഒന്നും മിണ്ടാതെ നാട് വിട്ടു.തിരിച്ച് ഓഫീസില്‍ എത്തിയപ്പോള്‍ ബോസ്സ് ചോദിച്ചു:
"അപ്പുപ്പന്‍റെ ശവസംസ്ക്കാരം എങ്ങനെ ഉണ്ടായിരുന്നു?"
മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു!!

113 comments:

  1. പത്താം ക്ലാസ്സില്‍ പരീക്ഷക്ക് ഫ്രഞ്ച് വിപ്ലവത്തെ കുറിച്ച് എഴുതിയതില്‍ പിന്നെ ഇത്ര ദീര്‍ഘമായ ഒരു എഴുത്ത് ആദ്യമായാ(അതും ഈ തിരക്കിനു ഇടക്ക്)

    (ചിത്രം കരിമുട്ടം അമ്പലത്തിലെ പഴയ ഒരു ഊരുവലത്ത് ഒന്ന് മോഡിഫൈ ചെയ്തതാ)

    :)
    ഇഷ്ടായാല്‍ പറയണേ..

    ReplyDelete
  2. ആദ്യം അമ്പലത്തിൽ ഒരു തേങ്ങയടി (((ഠ)))
    ഇനി സെയ്‌വ് ചെയ്ത്, ഉച്ചത്തിൽ വായിച്ച് ചിരിച്ച് ബാക്കി; തേങ്ങകൾ!!!!

    ReplyDelete
  3. >>പണ്ടൊരു ഉത്സവത്തിനു കൂമ്പിനു ഇടി കൊണ്ട് കുമളിക്ക് പോയ കുമാരന്‍..
    പിന്നീടൊരു ഉത്സവത്തിനു കറുപ്പടിച്ച് കാശിക്ക് പോയ കുറുപ്പണ്ണന്‍..


    - ഈ പറഞ്ഞത് നമ്മുടെ കമന്റ് കുറുപ്പിനെയും കുമാരനാശാനെയും ഉദ്ദേശിച്ചാണ്.. അത് തന്നെയാണ് ..അത് മാത്രമാണ്

    ബാക്കി കിട്ടുന്നെ മേടിച്ചോ ഹിഹി

    ReplyDelete
  4. എന്തോ ഈയിടെയായി ഉത്സവത്തിന്‌ പണ്ടത്തെ ഒരു ഗുമ്മു കിട്ടുന്നില്ല... കാണിക്കാന്‍ വേണ്ടി കാട്ടി കൂട്ടുന്ന പോലെ... ഞങ്ങളുടെ കൂടല്‍മാണിക്യം ഉത്സവത്തിന്റെ വിചാരം ഇവിടെ...

    http://nallon.blogspot.com/2010/05/blog-post.html

    ReplyDelete
  5. ഹ ഹ ഹ... ഉജ്ജ്വലമായി അരുണ്‍...

    ReplyDelete
  6. ഉജ്വലാഭിവാദ്യങ്ങൾ!
    (കൂമ്പിന് ഇടി കിട്ടിയ കാര്യം മാത്രം മരച്ചു വച്ചു, അല്ലേ!? ഗൊച്ചു ഗള്ളൻ!)

    ReplyDelete
  7. ഹഹഹ !
    എങ്കിലും,
    കഥയേത് കാര്യമേത്
    എന്നറിയിക്കാതിരുന്നെങ്കില്‍ ശരിക്കും ഉജ്ജ്വലമായേനെ:)

    ReplyDelete
  8. മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു!!

    ReplyDelete
  9. മനു നീ അറിഞ്ഞോ, രാജപ്പണ്ണനു കള്ളാണെന്ന് പറഞ്ഞ് ആരോ എണ്ണ കൊടുത്തു"
    hahaha kidilan...

    ReplyDelete
  10. മൊത്തത്തിൽ ഉജ്ജ്വലമായി :)

    ഇനി ഊരുവലത്തല്ല ഇടത്തായാലും ഈ പണിക്ക് നിൽക്കില്ലെന്ന് കരുതാം (എവടെ :)

    ReplyDelete
  11. ഉജ്ജ്വലമായി!
    കള്ളിനു പകരം എണ്ണകുടിച്ച രാജപ്പണ്ണന്‍ പിന്നിടതുവഴി വന്നോ ?!

    ReplyDelete
  12. മിനി ചേച്ചി: തേങ്ങാ അടിച്ചതിനു നന്ദി :)

    കണ്ണനുണ്ണി:ഇടി കൊണ്ടെന്നോ കള്ള്‌ കുടിച്ചെന്നോ കേട്ടാല്‍ എന്തിനാ കണ്ണാ ആ പാവങ്ങളെ സംശയിക്കുന്നത്.അതോ അവര്‍ അത്തരക്കാരാണൊ?

    ബിജിത്:ഞാന്‍ കണ്ടിരുന്നു

    രഘുനാഥന്‍:നന്ദി

    സജീവേട്ടാ:അത് ശരി

    നൌഷ്:നന്ദി

    അബ്ക്കാരി:താങ്ക്സ്സ്

    ബഷീറിക്ക:ചങ്കരന്‍ പിന്നേം തെങ്ങേലായിരിക്കും

    തെച്ചിക്കോടാ: പിന്നെ നാട്ടില്‍ പോയില്ല

    അരവിന്ദേട്ടാ:നന്ദി, ഇഷ്ടായി അല്ലേ?

    രാകേഷ്:നന്ദി :)

    ReplyDelete
  13. കൊള്ളാം കൊള്ളാം കൊല്ലം കൊള്ളാം

    Join me @ Thattukadablog

    ReplyDelete
  14. കൊള്ളം അണ്ണാ കൊള്ളം മൊത്തത്തില്‍ എനിക്കങ്ങു പുടിച്ച്‌ . ഒരുത്സവം നടത്തി വിജയിപ്പിക്കാനുള്ള ഓരോ കഷ്ടപാട് .

    ReplyDelete
  15. ഹ ഹ ഹ ... ഉജ്ജ്വലമായി അരുണ്‍ജീ... വെടിക്കെട്ട് ഡയലോഗ്സ്....

    പിന്നെകണ്ണനുണ്ണി പറഞ്ഞതുപോലെ ഇത് കുറുപ്പിനെയും കുമാരനെയും ഉദ്ദേശിച്ചുതന്നെ..:-))

    ReplyDelete
  16. അരുണേ.. ആകെ മൊത്തം ടോട്ടലായിട്ട് പറഞ്ഞാൽ സംഗതികളുടെ അഭാവമുണ്ടെങ്കിലും സംഭവം ഉജ്ജ്വലമായി... !! പിന്നെ കണ്ണനുണ്ണീയും സുമേഷും എല്ലാം പറഞ്ഞപോലെ തന്നെ എനിക്കും തോന്നുന്നു.. കുമാരനെയും കുറുപ്പിനെയും ക്രൂശിക്കരുതായിരുന്നു.. കുറുപ്പാണേൽ ഒളിവിലുമാണെന്ന് തോന്നുന്നു..

    ReplyDelete
  17. അരുണേട്ടാ ഓരോന്നര അലക്കായിപോയി.....
    സത്യം പറ എത്ര കിട്ടി കരക്കാരുടെ കയ്യില്‍ നിന്നും?

    ReplyDelete
  18. ശവസംസ്കാരം ഉജ്ജ്വലമായി അല്ലേ ,ആപ്പൊ പതിനാറടിയന്തിരം ?!! :)

    ReplyDelete
  19. അതേ ആരോടും പറയരുത് ഒരു വല്ല്യ ബുദ്ധി പറഞ്ഞു തരാം ഇനിമുതൽ പിടിയാനയെ കൊണ്ടുവന്നു കഴിഞ്ഞാൽ മേക്കപ്പു ചെയ്ത് വല്ല്യ് കൊമ്പും വാലും പിടിപ്പിച്ചാൽ മതി :)

    എന്റെ അരുൺ ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി . അപ്പൂപ്പൻ മരിച്ച കഥയ്ക്കുള്ള അനുബന്ധം ചൊവ്വാഴ്ച്ച എഴുതാം അതുപോലൊരു കാര്യം പറഞ്ഞ് ഞാൻ നാളെ മുങ്ങാൻ പോകുവാ അതാ

    ReplyDelete
  20. അരുണ്‍ ചേട്ടാ..... കലക്കി.. കുറ നാളുകള്‍ക്കു ശേഷം ഒന്ന് എല്ലാം മറന്നു ചിരിച്ചു... കുറെ നാള്‍ കോട്ടക്കല്‍ ആര്യ വൈദ്യ ശാലയില്‍ ആയിരുന്നു എന്ന് കേട്ട്.. ശരിയാണോ??

    ReplyDelete
  21. ഹഹഹ.. തകര്‍ത്തൂ‍...

    മറുപടികളും ആത്മഗതങ്ങളും ഒന്നിനൊന്നു മെച്ചം.
    ‘ഊ‘ജ്ജ്വലം പ്രയോഗം കിടു! :-)

    ReplyDelete
  22. അരുൺ : “സംഗതികളുടെ അഭാവം“ എന്ന എന്റെ മേൽ കമന്റ് തെറ്റിദ്ധരിക്കപ്പെട്ടതിൽ ഖേദിക്കുന്നു.. ഐഡിയാ സ്റ്റാർ സിംഗറിൽ ശരത്ത് ജഡ്ജ്മെന്റിനിടയിൽ എപ്പോളും പറയുന്ന ഒരു കമന്റ് വെറുതെ തമാശക്ക് അവിടെ പറഞ്ഞു എന്നേ ഉള്ളൂ.. അല്ലാതെ പോസ്റ്റ് മോശമായി എന്നൊരർഥം ഇല്ല.. ഒരിക്കൽ കൂടി വന്ന് അത് വിശദീകരിക്കേണ്ടി വന്നത് എന്റെ കമന്റെഴുത്തിന്റെ കുഴപ്പമായി കരുതാം അല്ലേ.. നന്ദി..

    ReplyDelete
  23. "മനുവേ, ഇതിന്‍റെ കൊമ്പെന്തിയേ?"
    "അലക്കാന്‍ കൊടുത്തു"
    "എന്തിന്?"
    "ഒന്ന് വെളുക്കാന്‍"

    മൊത്തത്തില്‍ ഒന്ന് വെളുപ്പിച്ചടുക്കിയപ്പോ സമാധാനമായില്ലേ...ഹ ഹ...

    ReplyDelete
  24. ഒരു ഉത്സവം നടത്തിക്കാനുള്ള കഷ്ടപ്പാട്, ഉജ്ജ്വലമായി ട്ടോ അരുണ്‍! മോളെയും വായിച്ചു കേള്‍പ്പിച്ചു,ഒരുപാട് ചിരിച്ചു.
    വാരണപ്പിള്ളില്‍, കഴിഞ്ഞ ഉത്സവത്തിന്‌ നടന്ന അബദ്ധങ്ങള്‍ നാട്ടില്‍ നിന്നും അനിയന്‍ ഇപ്പോഴും പറയുന്നുണ്ട്....പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തപോലെ....

    ReplyDelete
  25. Anna, super.vishnu

    ReplyDelete
  26. ദീപാരാധനക്ക് ശേഷം സേവ ഉണ്ടായിരിക്കുന്നതാണ്!!!!
    അത് കേട്ടതും അണ്ണന്‍ ഒരു കുരിശ് വരച്ചു, തുടര്‍ന്ന് നാലാള്‍ കേള്‍ക്കെ 'ഈശ്വോയേന്ന്' ഒരു വിളിയും.അത് കണ്ടതോട് കൂടി പാപ്പാന്‍ മുസ്ലീം ആണെന്ന കാര്യം ഞാന്‍ മറച്ചു വച്ചു, അല്ലെങ്കില്‍ അണ്ണന്‍ അവിടെ നിന്ന് 'വാങ്ക്' വിളിച്ചേനേ!!
    അരുണേ മുകളിലെ ക്വാട്ടുകളിലെ ചിരിപ്പിക്കുന്ന ചിന്ത ഉജ്ജ്വലം.:)

    ReplyDelete
  27. മുപ്പത്തിരണ്ട്‌ വര്‍ഷം മുമ്പ്‌ യാത്ര പറഞ്ഞ അപ്പൂപ്പന്‍ വിചാരിച്ചുകാണും ഇവനിട്ട്‌ ഒരു പണി കൊടുക്കണമെന്ന്...

    കൊള്ളാം അരുണ്‍...

    ReplyDelete
  28. രസിച്ച് വായിച്ചു. ഇത്രയും ചിരിപ്പിച്ചതിനു ഉജ്ജ്വലമായ നന്ദി.

    ReplyDelete
  29. <<< "മനുവേ, ഇതിന്‍റെ വാലെന്തിയേ?"
    "അത് ആന അകത്തേക്ക് വലിച്ച് പിടിച്ചിരിക്കുവാ"
    "അതെന്നാത്തിനാ?"
    "അപ്പോ തുമ്പിക്കൈയ്ക്ക് നീളം കൂടും പോലും"
    ഓഹോ!! >>>
    ഹ അഹ് ഹാ, കുറേ ചിരിച്ചു
    സംഭവം നന്നായി ഇഷ്ട്ടായി.. :)

    ReplyDelete
  30. ഹ ഹ കൊള്ളാം
    (മണ്ണാര്‍ക്കാട് പുരത്തിന് വരണേ)

    ReplyDelete
  31. ഒടുവില്‍ ഒരു ലോറി വിളിച്ചു.ലോറിക്ക് മുകളില്‍ ആനയും, ആനക്ക് മുകളില്‍ തിരുമേനിയും ഇരുന്നു.നാല്‌ ബൈക്കിലായി മേളക്കാരെ ലോറിക്ക് മുന്നില്‍ കൊട്ടിച്ച് കൊണ്ട് അമ്പലത്തിലെത്തി..

    ഇത്ര ഗംഭീര ഊരുവലത്ത് അമ്പലത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ്. എന്നാലും അരുണേ ഇത് കുറച്ചു ഹൈ-ടെക് ഊരുവലത്ത് ആയിപോയി.

    ReplyDelete
  32. ഇപ്രാവശ്യങ്ങ്ട്‌ പൊലിപ്പിച്ച്‌ ഉജ്ജ്വലമാക്കീലോ...ഇഷ്ടായി..ഇഷ്ടായി..ഇഷ്ടായി...ഞങ്ങൾ പ്രതീക്ഷിച്ചത്‌ ഇപ്രാവശ്യം അങ്ങ്ട്‌ കിട്ടി

    ReplyDelete
  33. ഇതോടേയാണ് നിങള്‍ക്ക് ഊരു വിലക്ക് ഏറ്പ്പേടുത്തിയത്?
    ഓ.ടൊ
    പണ്ടു ഞാന്‍ പണിയേടുത്തിരുന്ന നാട്ടിലേക്ക്ക്ക് വീണ്ടും പോകാന്‍ മുതലാളി പറഞതിനാല്‍ ഞാന്‍ അടുത്ത മാസം വരുന്നുണ്ട്...അവിടെ ഏതെങ്കിലും ഉത്സവപ്പറമ്പില്‍ നോടിത്തീനി!!

    ReplyDelete
  34. നാളത്തേക്ക് മദമിളകാത്ത ഒരു ആനയെ തരാമോ?""പിന്നെന്താ മോനൊരു സൈക്കിളുമായി വാ, ആനയെ കവറിലിട്ട് തരാം തകര്‍ത്തു മാഷെ.............. നന്നായി.....ഇനി0 പോരട്ടെ.........മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു!

    ReplyDelete
  35. ഹ ഹ ... ഉജ്ജ്വലമായി അരുണ്‍,അഭിനന്ദനങ്ങള്‍

    ReplyDelete
  36. ഇഷ്ടമായോ എന്നോ??...പണ്ടാരടക്കികളഞ്ഞില്ലേ..........അത്യുജ്ജലം.....സസ്നേഹം

    ReplyDelete
  37. ഹ ഹ ഹാ‍...അറഞ് ചിരിച്ച്! ഫോൺ വിളിയും “ആനി”യുമായി ഊരു ചുറ്റുംബോഴുള്ള കൊസ്റ്റ്യനാൻസറും രസിപ്പിച്ചു. നന്ദി :-)

    ReplyDelete
  38. ജിക്കുമോന്‍ : നന്ദി

    അരുണ്‍:താങ്ക്സ്സ്

    എബി:അപ്പോ അത് അങ്ങാനാ, യേത്

    സുമേഷേ: ആ പാവങ്ങളെ വെര്‍തെ വിടന്നേ:)

    മനോരാജേ: ആദ്യ കമന്‍റ്‌ തെറ്റിദ്ധരിച്ചു, അതാ സംഗതി ചേര്‍ത്ത് തരുമോന്ന് ചോദിച്ചത്

    നമ്പ്യാര്‍:അത് നമ്മടെ കരക്കാരല്ലേ?

    ജീവി: ആഹാ!

    ഇന്‍ഡ്യാഹേറിറ്റേജ്:അപ്പോ അടുത്ത കഥ വരുന്നു അല്ലേ?

    ചിതല്‍:നന്ദി

    കൊസ്രാക്കൊള്ളി: അത് ശരിയല്ല:)

    ReplyDelete
  39. ആകെ മൊത്തം ഒരു ആനച്ചന്തം ഉണ്ട്. ഒറ്റ വാക്കില്‍ പറയുവാണേല്‍ ഉജ്ജ്വലമായി.

    ReplyDelete
  40. ഉജ്വലം.. ഊരുവലത്ത് നേരിട്ട് കണ്ട പ്രതീതി.. :) :)
    അതിനു ശേഷം പിന്നെ നാട്ടില്‍ പോയില്ലേ? അടിയുടെ കാര്യം അറിയിക്കണേ? :)

    ReplyDelete
  41. "ആനയെ നിര്‍ത്തി ചെയ്യിക്കേണ്ട പൂജയാ, കൊമ്പും വാലും വയ്ക്കുമ്പോള്‍ നടുക്ക് ആന ഉണ്ടെന്ന് സങ്കല്‍പ്പം"

    super super super

    ReplyDelete
  42. "എങ്ങനാ അപ്പുപ്പന്‍ മരിച്ചത്?"
    "ഹാര്‍ട്ട് അറ്റാക്കായിരുന്നു"
    "എപ്പോഴാ സംഭവം?"
    "മുപ്പത്തി രണ്ട് വര്‍ഷം മുമ്പുള്ള ഒരു ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്"
    എന്ത്???

    ശാലിനിയുടെ നില്പ്പ് എനിക്കൂഹിക്കാന്‍ കഴിയുന്നുണ്ട്!!!!
    Totaly intresting...

    ReplyDelete
  43. ആനയെ ലോറി പുറത്ത് കേറ്റണം എന്നത് കോടതി വിധിയാണോ?" വീണ്ടും ചിറ്റപ്പന്‍.

    അല്ലേ അല്ല, ഇത് എന്‍റെ വിധിയാ!!


    സേവ തുടങ്ങുമ്പോൾ ഒന്ന് അറിയിക്കണേ.

    ReplyDelete
  44. അല്ലേലും നമ്മുടെ നാട്ടുകാരിങ്ങനെയാ അണ്ണാ...ആരോടും പറയാന്‍ പറ്റാത്ത രീതിയില്‍ കൂമ്പിനിടിച്ചു കളയും..!!
    "ആ ഭാഗം മുക്കി അല്ലെ..?!!!"

    കിടിലന്‍ ..ചുമ്മാ കിടിലന്‍ അല്ല..കിടിലോല്‍ കിടിലന്‍

    ReplyDelete
  45. ഒന്നും മിണ്ടാതെ നാട് വിട്ടു.തിരിച്ച് ഓഫീസില്‍ എത്തിയപ്പോള്‍ ബോസ്സ് ചോദിച്ചു:
    "അപ്പുപ്പന്‍റെ ശവസംസ്ക്കാരം എങ്ങനെ ഉണ്ടായിരുന്നു?"
    മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു!!

    ReplyDelete
  46. എന്നാലും ആനയെ വാങ്ങാന്‍ സൈക്കിളില്‍ ചെല്ലാന്‍ പറഞ്ഞത് കടന്ന കയ്യായിപ്പോയി.

    ReplyDelete
  47. ക്ഷേത്ര ആചാര ചടങ്ങായ 'സേവയെ' വെറും സേവ ആക്കിയ ഇവന്‍റെ കൂമ്പിനു ചവിട്ടണോ, കരണത്തടിക്കണോ, അതോ തന്തക്ക് വിളിക്കണോന്ന് ആലോചിച്ച് നിന്ന സമയത്ത് കുമാരന്‍ അവിടേക്ക് ഓടിവന്നു,

    അരുണ്‍ :)

    ReplyDelete
  48. ഹാ ഹാ തകര്‍ത്തു അണ്ണാ

    ReplyDelete
  49. "അപ്പോ പിടിയാന ആണല്ലേ?"

    കൊള്ളാം അരുണ്‍ ... :)

    ReplyDelete
  50. ഉജ്ജ്വലമായി!!!

    ReplyDelete
  51. മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു!!

    ReplyDelete
  52. പെട്ടെന്നൊരു മൂകാംബിക ദർശനം തരപ്പെട്ടു.. സ്ഥലത്തില്ലായിരുന്നു.

    എനിക്കൊന്നേ പറയാനുള്ളൂ .. “ഉജ്ജ്വലം”

    ഒരു തിരക്കഥാകൃത്തിന്റെ നിലവാരം ഒക്കെ ആയിത്തുടങ്ങീട്ടോ :)

    ReplyDelete
  53. മൊത്തത്തിൽ ഉജാലയായി.

    എന്നാലും അരുൺ, തിടബുമായി അരുൺ ആനപുറത്ത്‌, ആന ലോറിയുടെ പുറത്ത്‌, ലോറി... സോറി.

    ചിത്രത്തിൽ അരുണിന്റെ മുഖം അത്രക്കങ്ങട്‌ വ്യക്തമാവണില്ല്യട്ടോ. ഫ്ലാസടിച്ചപ്പോൾ ഫ്യൂസ്‌ പോയതാണോ?.

    പതിവ്‌ വെടികെട്ട്‌ തുടരുക.

    ആശംസകൾ

    Sulthan | സുൽത്താൻ

    ReplyDelete
  54. അണ്ണന്‍ ഒരു കുരിശ് വരച്ചു, തുടര്‍ന്ന് നാലാള്‍ കേള്‍ക്കെ 'ഈശ്വോയേന്ന്' ഒരു വിളിയും.അത് കണ്ടതോട് കൂടി പാപ്പാന്‍ മുസ്ലീം ആണെന്ന കാര്യം ഞാന്‍ മറച്ചു വച്ചു, അല്ലെങ്കില്‍ അണ്ണന്‍ അവിടെ നിന്ന് 'വാങ്ക്' വിളിച്ചേനേ!!...

    ആന മുസ്ലീം ആകാത്തത് നന്നായി....പല പ്രശ്നങ്ങളും ഉണ്ടായേനെ.....

    ReplyDelete
  55. Ujjwalamakum ennu paranjappol ithrayum pratheekashichilla.........chirichu chirichu oru vazhi ayi...kettukazchaku pandu jeevatha kooduthal dooram ezhunnallikanam ennum paranju adi undakarullathu orma vannu...Adutha utsavathinelum devi anugrahichu ethan kazhinjengil...

    ReplyDelete
  56. Kalakki.....

    ee chiriyude sound kurakkan pattiya valla silenserum kittumenkil onnu enikk vaagi thaa

    Njaaanonnu chirichu marikkatte

    ReplyDelete
  57. This comment has been removed by the author.

    ReplyDelete
  58. "ദീപാരാധനക്ക് ശേഷം "സേവ" ഉണ്ടായിരിക്കുന്നതാണ്!!!!"

    ഉണ്ടായിരുന്നോ ?
    ഹാ, ഇനിയും സമയം കൃത്യമായിട്ടെഴുതണം.

    ReplyDelete
  59. സംഗതി സത്യമല്ലെങ്കിലും അണ്ണാ കലക്കി കടുകു വറുത്തു. ചോദ്യങ്ങളും ഉത്തരങ്ങളും കിണ്ണങ്കാച്ചിയണ്ണാ..

    ReplyDelete
  60. അണ്ണാ ഇക്കുറിയും തകര്‍ത്തു വാരി!!!

    ReplyDelete
  61. ഉത്സവത്തിന് ലീവ് എടുത്തത് മുതല്‍ ഉത്സവം വിശേഷം വരെ പിന്നെ ക്ലൈമാക്സില്‍ ബോസ്സിന്റെ ചോദ്യത്തിനുള്ള ഉത്തരം വരെ ആകെ ഉജ്ജ്വലമായി.

    ReplyDelete
  62. അരുണ്‍... മൊത്തത്തിൽ ഉജ്ജ്വലമായി ഞങ്ങള്‍ ഊരുവലത്ത് കൂടി :)

    ReplyDelete
  63. "ആനയെ നിര്‍ത്തി ചെയ്യിക്കേണ്ട പൂജയാ, കൊമ്പും വാലും വയ്ക്കുമ്പോള്‍ നടുക്ക് ആന ഉണ്ടെന്ന് സങ്കല്‍പ്പം"

    ഹഹഹഹഹ!!

    തകര്‍ത്തു മച്ചൂ!

    ReplyDelete
  64. കലക്കി !!!!! സൂപ്പര്‍!!

    ReplyDelete
  65. സഹപ്രവര്‍ത്തകയായ ശാലിനി അവിടെ ഓടിയെത്തി.സ്വരത്തില്‍ പരമാവധി സങ്കടം നിറച്ച് അവള്‍ ചോദിച്ചു:
    "എങ്ങനാ അപ്പുപ്പന്‍ മരിച്ചത്?"
    "ഹാര്‍ട്ട് അറ്റാക്കായിരുന്നു"
    "എപ്പോഴാ സംഭവം?"
    "മുപ്പത്തി രണ്ട് വര്‍ഷം മുമ്പുള്ള ഒരു ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്"
    എന്ത്???


    ഉജ്ജ്വലമായി !!!!

    ReplyDelete
  66. ഹി ഹി.. ഈ തിരക്കിനിടയ്ക്ക് ഇത്രയൊക്കെ ഒപ്പിച്ചുവല്ലേ :))) ഒരു സംഭവം തന്നെ ;)

    ReplyDelete
  67. പണ്ടൊരു ഉത്സവത്തിനു കൂമ്പിനു ഇടി കൊണ്ട് കുമളിക്ക് പോയ കുമാരന്‍..
    പിന്നീടൊരു ഉത്സവത്തിനു കറുപ്പടിച്ച് കാശിക്ക് പോയ കുറുപ്പണ്ണന്‍
    കൊള്ളാല്ലോ
    ഉത്സവങ്ങൾ ഏതുനാട്ടിലായാലും അതൊരു ഹരം തന്നെയാ അരുൺ

    ReplyDelete
  68. ദീപാരാധനക്ക് ശേഷം സേവ ഉണ്ടായിരിക്കുന്നതാണ്!!!!

    :) super da

    ReplyDelete
  69. ഹ ഹ ഹ... ഉജ്ജ്വലമായി ഉജ്ജ്വലമായി :)

    ReplyDelete
  70. അത്യുജ്ജ്വലമായി.... :)

    ReplyDelete
  71. വേറെ ഒരു പേരും കണ്ടില്ലാരുന്നോ..? ശരിയാക്കി തരാം. കുറുപ്പിങ്ങ് വന്നോട്ടെ.

    ReplyDelete
  72. വെള്ളത്തുണിയിൽ ഉജ്ജാല മുക്കിയ തിളക്കം കണ്ടു..ഈ ഉജ്ജ്വലമായ ഈ എഴുത്തിന്റെ എഴുന്നുള്ളിപ്പുകൾ കണ്ടപ്പോൾ കേട്ടൊ...അരുൺ

    ReplyDelete
  73. എത്താന്‍ കുറച്ചു വൈകി.എന്നാലും മൊത്തത്തില്‍ ഉജ്വലമായി.

    ReplyDelete
  74. ഒരു ഉല്‍‌സവം കൂടിയതുപോലെ തോന്നി. ശരിക്കും ഇഷ്ടായി. ശരിക്കും.:)

    ReplyDelete
  75. ശരിക്കും ചിരിച്ചു പോയി. രസകരമായ സംഭാഷണങ്ങള്‍

    ReplyDelete
  76. ഉജ്ജ്വലമായി :)

    ReplyDelete
  77. അരുൺ.. ആനപ്പുറത്ത്‌ കയറിയ പൂജാരിയേയും പയ്യനെയും സഹിതം ലോറിയിൽ കയറ്റി...കറണ്ട്‌ കമ്പിയിൽ തട്ടാതെ കൊണ്ടെത്തിച്ചുവോ..?

    ReplyDelete
  78. "കൈയ്യില്‍ മൌസ്സും, വായില്‍ പഫ്സ്സും, തലയില്‍ നൊസ്സുമായി, എന്‍റെ ബോസ്സ് വിശ്രമിക്കുന്ന ആ ക്യാബിനിലേക്ക് ഞാന്‍ ഓടി കുതിച്ചെത്തി."
    ഇതിലും നന്നായിട്ട് ആ ഇരിപ്പ് വര്‍ണ്ണിക്കാന്‍ പറ്റില്ല മാഷേ!!
    മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു!!

    ReplyDelete
  79. അരുണെട്ടാ...പോസ്റ്റ്‌ നന്നായിട്ടുണ്ട്....ബൂലോകത്ത് എനിക്ക് ഒത്തിരി ഇഷ്ടമായത് കായംകുളം സൂപ്പര്‍ഫാസ്റ്റ് ആണ്. ഇതോരു സംഭവം തന്നെയാണ് കേട്ടോ...?

    "അപ്പോ പിടിയാന ആണല്ലേ?"
    അതിനും പാപ്പാനു വ്യക്തമായ മറുപടി ഉണ്ടായിരുന്നു:
    "പിടിയാന ആണല്ല, പെണ്ണാണ്"
    അരുണേട്ടന്‍റെ ഭാവന അപാരം തന്നെ......

    ReplyDelete
  80. ujwalamaayirunnu .....adipoli.....eniyum ooruvalathukal undaavatteee

    ReplyDelete
  81. ഹഹഹ..ഒത്തിരി ഇഷ്ടപ്പെട്ടു ..കിടിലന്‍.....

    ReplyDelete
  82. http://nanmindan.blogspot.com/

    ReplyDelete
  83. ആദ്യമായി ആണ് ഇത് വഴി വായിക്കാന്‍ വന്നതും ...വായിച്ചു വായിച്ചു വന്നപ്പോള്‍ എന്താ കമന്റ്‌ എഴുതേണ്ടതും എന്നും കിട്ടുന്നില്ല .ഇത്രയും followers നും വായിക്കാന്‍ പറ്റുന്ന ഒരു കമന്റ്‌ ഞാനും ഇടണമല്ലോ ..ഞാനും അത് തന്നെ പറയുന്നു .
    ''മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു ''

    ReplyDelete
  84. അരുൺജീ...
    ഉജ്ജ്വലമായീട്ടൊ....

    ദേവിയെ ഊരു ചുറ്റിക്കാൻ പിടിയാന തന്നെ നല്ലത്....

    ആശംസകൾ...

    ReplyDelete
  85. ഉജ്ജ്വലമായിരുന്നു prakadanam...

    ReplyDelete
  86. ഹഹഹഹഹഹ...
    ഉജ്ജ്വലമായി ചിരിപ്പിച്ചു...
    അഭിനന്ദനങ്ങള്‍ അരുണ്‍...

    ReplyDelete
  87. സഹപ്രവര്‍ത്തകയായ ശാലിനി അവിടെ ഓടിയെത്തി.സ്വരത്തില്‍ പരമാവധി സങ്കടം നിറച്ച് അവള്‍ ചോദിച്ചു:
    "എങ്ങനാ അപ്പുപ്പന്‍ മരിച്ചത്?"
    "ഹാര്‍ട്ട് അറ്റാക്കായിരുന്നു"
    "എപ്പോഴാ സംഭവം?"
    "മുപ്പത്തി രണ്ട് വര്‍ഷം മുമ്പുള്ള ഒരു ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്"
    എന്ത്???



    ഇത് കലക്കി ....ട്ടാ...

    ReplyDelete
  88. parayaan vannath..

    comment mathiyanna....

    katha maattu......

    ReplyDelete
  89. പ്രോത്സാഹിപ്പിച്ച, പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന നിങ്ങള്‍ ഒരോ സ്നേഹിതര്‍ക്കും, ഹൃദയം നിറഞ്ഞ നന്ദി :)

    ReplyDelete
  90. "കൊമ്പും വാലും അമ്പലത്തില്‍ ഊരി വച്ചിരിക്കുവാ"
    ങ്ങേ!!
    തങ്കപ്പണ്ണന്‍റെ മുഖത്തൊരു അത്ഭുതം.
    "അതെന്തിനാ?"
    "ഒരു സ്പെഷ്യല്‍ പൂജയുണ്ട്"
    അമ്പരന്ന് നിന്ന അദ്ദേഹത്തിനു ഞാന്‍ വ്യക്തമാക്കി കൊടുത്തു:
    "ആനയെ നിര്‍ത്തി ചെയ്യിക്കേണ്ട പൂജയാ, കൊമ്പും വാലും വയ്ക്കുമ്പോള്‍ നടുക്ക് ആന ഉണ്ടെന്ന് സങ്കല്‍പ്പം"
    "ഹോ, ഭയങ്കരം തന്നെ"
    അതേ, അതേ, ഭയങ്കരം തന്നെ!!



    അതേ..അണ്ണാ...ഇത് അല്പം ഭയങ്കരം തന്നെ............ട്ടാ..

    ReplyDelete
  91. ഭായ്..പ്ലീസ്.ഇങ്ങനെ മനുഷ്യരെ ചിരിപ്പിച്ചു കൊല്ലരുത്..
    എന്റള്ളോ...ഒന്നും പറയാനില്ല..നമിച്ചിരിക്കുന്നു

    ReplyDelete
  92. Hello everyone, I'm looking for new readers to visit Teuvo pictures on the blog. Would you be kind and came to see you blog photos Teuvo www.ttvehkalahti.blogspot.com and allow there to command. Thank You Teuvo Vehkalahti Suomi Finland

    ReplyDelete
  93. Hello everyone, I'm looking for new readers to visit Teuvo pictures on the blog. Would you be kind and came to see you blog photos Teuvo www.ttvehkalahti.blogspot.com and allow there to command. Thank You Teuvo Vehkalahti Suomi Finland

    ReplyDelete
  94. arun chetta kidilam..kidilol kidailam...
    oru blog vayichitt njn ithrayum chirichchittilla....
    ha ha ha

    ReplyDelete
  95. ചിരിച്ചു ചിരിച്ചു ഒരു വഴിയായല്ലോ കര്‍ത്താവെ ..
    പരിപാടിയില്‍ ഭേദഗതി വരുത്താന്‍ കമ്മിറ്റിക്ക് അധികാരം ഉള്ളസ്ഥിതിക്ക് ഊരുവലത്തു മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതായിരുന്നു ഭംഗി....
    നല്ല കഥ എല്ലാ ആശംസകളും നേരുന്നു ....

    ReplyDelete
  96. എന്തിനേറെപ്പറയണം....
    ഉജ്ജ്വലമായി :)

    ReplyDelete
  97. computer screen nooki ithrayum kurnja samayath ithrayum athikam njan ithinu munp chirichitundo en ariyila.. athinu vazhi illa ... ulthsavangal onnum koodiyitila.. athinidayil ithra resameriya sambhavangal undakam ennum arinjilla...
    :)
    orupaadu chiripikunna manuvettanum.. thirakkanenkilum athinidak manuvetante visheshngal njangalk pakarnu tharuna arun ettanum nanni :)

    ReplyDelete
  98. മൊത്തത്തില്‍ ഉജ്ജ്വലമായിരുന്നു!!

    ReplyDelete
  99. വീണ്ടുമൊരു ഏപ്രില്‍, പിന്നെയും ഒരു പത്താമുദയം, എല്ലാവരേയും ക്ഷണിക്കുന്നു, കരിമുട്ടം ഭഗവതി ക്ഷേത്രത്തിലേക്ക്...
    ഏപ്രില്‍ 23
    പത്താമുദയം.
    വരില്ലേ?
    വരുമോ??

    ReplyDelete
  100. Deeparadhanakku shesham seva.... excellent..:) good story

    ReplyDelete

എന്തോ പറയാന്‍ വന്നല്ലോ?
എന്താത്?