നന്മയുടെ വജ്രത്തിളക്കം




"അച്ഛന്‍ ആകെ തളര്‍ന്നിരിക്കുവാണ്, ഇനി ഒരു പ്രതീക്ഷ നീ മാത്രമാണ്, വരണം"
കൂടുതലൊന്നും പറയാതെ അമ്മ ഫോണ്‍ വച്ചു.

അമ്മ വരാന്‍ പറഞ്ഞിരിക്കുന്നത് അച്ഛനു വേണ്ടിയല്ല, അച്ഛമ്മക്ക് വേണ്ടിയാണ്.എന്നും അച്ഛമ്മയെ കുറ്റം പറയുന്ന അമ്മ തന്നെയാണ്‌ ഇപ്പോള്‍ ഇങ്ങനെ സംസാരിച്ചതെന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസമായി.അമ്മ സംസാരിച്ചത് ശ്രദ്ധിച്ചില്ലേ, 'വരണം' എന്ന വാക്കിനു ഒരുപാട് ശക്തി കൊടുത്ത പോലെ...
പോകണോ??
ഒരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല.

ശരിക്കും ഇപ്പോള്‍ തിരിച്ചാല്‍ അഞ്ച് മണിക്കൂറിനുള്ളില്‍ എനിക്ക് വീട്ടിലെത്താം, പക്ഷേ നാളെ...
നാളെയാണ്‌ ഞങ്ങള്‍ കാത്തിരിക്കുന്ന കബഡി മത്സരത്തിന്‍റെ ഫൈനല്‍.ഞാന്‍ കൂടി ഉണ്ടെങ്കില്‍ വിജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരിക്കുന്ന സുഹൃത്തുക്കളോടെ എന്ത് പറയും?
സത്യം ബോധിപ്പിച്ചാല്‍ ഒരു പക്ഷേ അച്ഛമ്മക്ക് വേണ്ടി നാട്ടിലേക്ക് പോകാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചേക്കും.കാരണം അവരുടെ കണ്ണില്‍ കബഡി മത്സരത്തേക്കാള്‍ കൂടുതല്‍ ഞാന്‍ നാട്ടില്‍ ഉണ്ടാവേണ്ടതാണ്‌ ആവശ്യമെന്ന് തോന്നാം, പക്ഷേ എനിക്ക് അങ്ങനെ ഒരിക്കലും തോന്നേണ്ട കാര്യമില്ല.
കാരണം അച്ഛമ്മ ഒരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ല!!
പിന്നെന്തിനാണ്‌ ഞാന്‍ അച്ഛമ്മക്കായി കബഡി ഉപേക്ഷിക്കുന്നത്?
ഒരു ആവശ്യവുമില്ല.
പക്ഷേ അമ്മയുടെ നിര്‍ബന്ധം, അച്ഛന്‍റെ അവസ്ഥ....
അച്ഛമ്മയുടെ പ്രിയപ്പെട്ടവര്‍ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം എനിക്ക് പറ്റുമെന്ന് അമ്മ വരെ വിശ്വസിക്കുന്നു, എന്തിര്‌ വിരോധാഭാസം.

പോകണോ വേണ്ടയോന്ന് സ്വയം ഒരു തീരുമാനമെടുക്കാന്‍ പറ്റാതായത് കൊണ്ട് മാത്രമാണ്‌ ഞാന്‍ സേതുവിനെ വിളിച്ചത്.സത്യം മുഴുവന്‍ അറിഞ്ഞതോടെ അവന്‍ ഒരു നിമിഷം നിശബ്ദനായി, എന്നിട്ട് ചോദിച്ചു:
"ഇങ്ങനെ ഒരു അവസ്ഥയിലാണോ നാലു ദിവസം മുമ്പ് നീ സെമിഫൈനലിനു കളിച്ചത്?"
ആ ചോദ്യത്തിലെ കുറ്റപ്പെടുത്തല്‍ എനിക്ക് മനസ്സിലായി, അതിനാല്‍ ഞാന്‍ ഒന്നും മിണ്ടിയില്ല.അതിനാലാവാം സേതു പറഞ്ഞു:
"നീ പോണം, കളി നമ്മള്‍ തോറ്റാലും സാരമില്ല"
"അല്ല സേതു, ഞാന്‍...."
"ഒന്നും പറയേണ്ടാ, നാളെ കളി കഴിയുമ്പോള്‍ റിസള്‍ട്ട് ഞാന്‍ വിളിച്ച് പറയാം"
അവന്‍ ഫോണ്‍ കട്ട് ചെയ്തു.

അങ്ങനെ നാട്ടിലേക്ക് ഞാന്‍ യാത്ര തിരിച്ചു...
ബസ്സിന്‍റെ സൈഡ് സീറ്റിലിരുന്ന് പുറത്തേക്ക് നോക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്.വേഗത്തില്‍ പിന്നിലേക്ക് പായുന്ന വീടുകളും മരങ്ങളും, മുഖത്തേക്ക് ആഞ്ഞ് വീശുന്ന കാറ്റിന്‍റെ സുഖം...
ഉറങ്ങാന്‍ പറ്റിയ അവസ്ഥ, അതേ പോലെ ഓര്‍മ്മകള്‍ അയവിറക്കാനും...

അച്ഛമ്മയെന്നാല്‍ അച്ഛന്‍റെ അമ്മ, അല്ലെങ്കില്‍ മുത്തശ്ശി.അച്ഛമ്മക്ക് ആറ്‌ മക്കളാണുള്ളത്, മൂന്ന് ആണും, മൂന്ന് പെണ്ണും.അതില്‍ മൂന്നാമനാണ്‌ എന്‍റെ അച്ഛന്‍.മറ്റു മക്കളെ അപേക്ഷിച്ച് സാമ്പത്തിക സ്ഥിതി അച്ഛനു കുറവായിരുന്നു, എന്നാല്‍ സ്നേഹിക്കാന്‍ വലിയൊരു മനസ്സുണ്ടായിരുന്നു.അച്ഛമ്മയുടെയും മറ്റുള്ളവരുടെയും അച്ഛനോടുള്ള പെരുമാറ്റം അത്ര നന്നായിരുന്നില്ല, ഇതാണ്‌ അമ്മയും അച്ഛമ്മയും തമ്മിലുള്ള വഴക്കിനു ഹേതു.

ഞാന്‍ ഒറ്റ മകനാണ്‌ എന്‍റെ അച്ഛന്, എന്‍റെ പേര്‌ രോഹിത്.നാട്ടുകാര്‍ എന്നെ 'കുട്ടാ' എന്നാണ്‌ വിളിക്കാറ്.ഞാന്‍ വളര്‍ന്ന് വന്നപ്പോള്‍ അമ്മയോടുള്ള അച്ഛമ്മയുടെ ദേഷ്യം എന്‍റെ നേരെയായി...
അച്ഛന്‍റെ മറ്റ് സഹോദരങ്ങളുടെ മക്കള്‍ക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങള്‍ ഉണ്ടാക്കി കൊടുത്ത അച്ഛമ്മ എന്നെ കണ്ടില്ലെന്ന് നടിച്ചു.എപ്പോഴും ശകാരങ്ങള്‍ മാത്രം.
അങ്ങനെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന വ്യക്തി അച്ഛമ്മയായി.

എല്ലാം മാറ്റി മറിക്കുന്ന കാലം ഒടുവില്‍ അച്ഛമ്മയുടെ മനസ്സും മാറ്റി.പേരക്കുട്ടികളില്‍ ആണ്‍കുട്ടി ഞാന്‍ മാത്രമായിരുന്നു, അതിനാല്‍ അച്ഛമ്മ കഴിഞ്ഞ ഒരു വര്‍ഷമായി പറയുന്ന ഒരു വാചകമുണ്ട്:
"എനിക്ക് വായ്ക്കരിയിടാന്‍ ഇവനേയുള്ളു"
അത് കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സ് മന്ത്രിക്കും...
ഞാന്‍ ഇട്ടത് തന്നെ.

മൊബൈലിന്‍റെ ശബ്ദമാണ്‌ എന്നെ ചിന്ത കളില്‍ നിന്ന് ഉണര്‍ത്തിയത്, സേതുവാണ്.
ഫോണ്‍ അറ്റന്‍ഡ് ചെയ്തു:
"എന്താടാ?"
"അമ്മുമ്മ മരിച്ചതിന്‍റെ പിറ്റേന്നാണോടാ പട്ടി കബഡികളിക്കുന്നത്?" സേതുവിന്‍റെ സ്വരത്തില്‍ അമര്‍ഷം.
നാലു ദിവസം മുമ്പുള്ള സെമി ഫൈനലിനു കളിച്ചതിനെ പറ്റിയാണ്‌ ചോദ്യം.സംസാര രീതി കേട്ടിട്ട് സേതു സ്വല്പം മിനിങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു.
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.

സെമിഫൈനല്‍ കബഡിയുടെ തലേന്‍റെ തലേന്ന്...
വൈകുന്നേരം.
അന്നേ ദിവസം ഞാന്‍ നാട്ടിലുണ്ടായിരുന്നു.കബഡി കളി പ്രമാണിച്ച് പിറ്റേന്ന് രാവിലെ പോകണമെന്ന് കരുതി സിറ്റൊട്ടില്‍ ഇരിക്കവേ അച്ഛമ്മ എന്‍റെ അരികില്‍ വന്നു, ഞാന്‍ രൂക്ഷമായി ആ മുഖത്തേക്ക് നോക്കി...
"ഉം?"
"മോനേ, അച്ഛമ്മക്ക് തീരെ വയ്യാടാ, ആശുപത്രി വരെ ഒന്ന് വരാമോ?" അച്ഛമ്മയുടെ ദയനീയമായ ചോദ്യം.
"വേറെയും കൊച്ചുമക്കളില്ലേ, പിന്നെ ഞാനെന്തിനാ?" എന്‍റെ ചോദ്യത്തില്‍ എന്തൊക്കെയോ അമര്‍ഷം ഉണ്ടായിരുന്നു.
"അവരൊന്നും ഇവിടില്ലല്ലോ മോനേ" വീണ്ടും ദയനീയ സ്വരം.
"എനിക്ക് വേറെ പണിയുണ്ട്, അച്ഛമ്മ പോ"
ഞാന്‍ അറുത്ത് മുറിച്ച് പറഞ്ഞു.

അന്ന് സ്വയം ഒരു ഓട്ടോ പിടിച്ചാണ്‌ അച്ഛമ്മ ആശുപത്രിയില്‍ പോയത്.അന്ന് അവിടെ അഡ്മിറ്റായി.അടുത്തുള്ള ആശുപത്രി ആയതിനാലും, ഇടക്കിടെ അവിടെ അഡ്മിറ്റാകുന്ന പതിവ് ഉള്ളതിനാലും ആരും അത് കാര്യമായി എടുത്തില്ല.
എന്നാല്‍ പിറ്റേന്ന് വെളുപ്പിനെ ആ ആശുപത്രിയില്‍ നിന്ന് ഒരു ഫോണ്‍ വന്നു..
"പെട്ടന്ന് വരണം, പേഷ്യന്‍റീന്‍റെ നില ഗുരുതരമാണ്"
അമ്മയും ഞാനും അച്ഛനും കൂടിയാണ്‌ ആശുപത്രിയില്‍ എത്തിയത്.ഞങ്ങളെ കണ്ടതും ഡോക്ടര്‍ പറഞ്ഞു:
"അവസാനിക്കാറായി, നിങ്ങളെ ഒരു നോക്ക് കാണാനുള്ള ഇശ്ചാശക്തിക്ക് കാത്തിരിക്കുകയാണെന്ന് തോന്നുന്നു"
മുറിയില്‍ ചെന്ന ഞങ്ങള്‍ ഒരോരുത്തരായി, ഒരു ചെറിയ ടീസ്പൂണില്‍ വെള്ളം അച്ഛമ്മയുടെ വായിലേക്ക് ഒഴിച്ചു.അമ്മയും അച്ഛനും കൊടുത്ത വെള്ളം കുടിക്കുമ്പോള്‍ അച്ഛമ്മയുടെ കണ്ണ്‌ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.
ഒടുവില്‍ എന്‍റെ ഊഴമെത്തി...
ഒരു ടീസ്പൂണ്‍ വെള്ളം ഞാന്‍ വായില്‍ ഒഴിക്കവേ, അച്ഛമ്മ ദയനീയമായി എന്നെ നോക്കി.അത് ഇറക്കാന്‍ കഴിയാത്ത വിഷമം ഒരു നൊടി ഞാന്‍ ആ മുഖത്ത് കണ്ടു.അടുത്ത നിമിഷം അച്ഛമ്മയുടെ മുഖം ഒരു വശത്തേക്ക് ചരിഞ്ഞു.ഞാന്‍ കൊടുത്ത വെള്ളം ചുണ്ടുകളില്‍ നിന്ന് താഴേക്ക് ഒലിച്ചിറങ്ങി.
ആ പ്രാണന്‍ പറന്നകന്നു....

ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി, ഒരു ഓട്ടോ പിടിച്ച് വീട്ടില്‍ ചെന്നപ്പോള്‍ എല്ലാവരും എന്നെ കാത്തിരിക്കുകയായിരുന്നു...
കണ്ടപാടെ കരഞ്ഞു കൊണ്ട് അപ്പച്ചി പറഞ്ഞു:
"എന്നാലും അമ്മ മരിച്ച അന്ന് തന്നെ പോകാന്‍ തോന്നിയല്ലോടാ നിനക്ക്."
ശരിയാണ്.
അച്ഛമ്മ മരിച്ചു, അതില്‍ എനിക്ക് ഒരു വിഷമവും തോന്നിയല്ല.കുട്ടിക്കാലത്ത് എന്നെ സ്നേഹിക്കാത്ത ഒരാള്‍ മരിച്ചതിനു ഞാന്‍ എന്തിനു വിഷമിക്കണം?
സ്നേഹം അനുഭവിച്ചവര്‍ കരയട്ടെ.
അതിനാലാണ്‌ അന്ന് ശവസംസ്ക്കാരം കഴിഞ്ഞപ്പോള്‍ ഞാന്‍ അവിടുന്ന് പോയതും പിറ്റേന്നത്തെ കബഡി മത്സരത്തില്‍ പങ്കെടുത്തതും.

"ഒന്ന് തിരിഞ്ഞ് നോക്കി പോലുമില്ല" എന്നെ ഒറ്റക്ക് കിട്ടിയപ്പോല്‍ അമ്മ പറഞ്ഞു.
"എന്താ കാര്യം?" എനിക്കും ആകാംക്ഷയുണ്ടായിരുന്നു.
"അറിയില്ല, എല്ലാവരും പറയുന്നത് നിന്‍റെ കൈയ്യില്‍ നിന്ന് ഒരു പിടി ചോറിനാണെന്നാണ്...."
ഒന്ന് നിര്‍ത്തിയട്ട് അമ്മ തുടര്‍ന്നു..
"ഓര്‍മ്മയില്ലേ, വായ്ക്കരി നീ ഇടണമെന്ന് അമ്മ പറയാറുള്ളത്"
ഞാന്‍ ഒന്നും മിണ്ടിയില്ല.

ശവസംസ്ക്കാരം കഴിയുന്ന അന്ന് മുതല്‍ സഞ്ചയനത്തിനു വരെ ബലി ഇടാറുണ്ട്. എന്നാല്‍ അച്ഛനും മറ്റുള്ളവരും ബലി ചോറ്‌ ഉരുട്ടി വച്ചിട്ടും ഇത് വരെ ഒരു ബലിക്കാക്കയും തിരിഞ്ഞ് നോക്കിയില്ലത്രേ.
അതിനാല്‍ അച്ഛമ്മക്ക് മോക്ഷം കിട്ടില്ല പോലും!!
മറ്റുള്ളവര്‍ കൊടുത്തിട്ട് സ്വീകരിക്കാത്ത ബലി ഞാന്‍ കൊടുത്താല്‍ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ്‌ അമ്മ എന്നോട് 'വരണം' എന്ന് പറഞ്ഞത്.
പക്ഷേ എങ്ങനെ??
കാരണവന്‍മാരോട് ഞാന്‍ ചോദിച്ചു:
"ഇത് വരെ ബലിയിടാത്ത എനിക്ക് എങ്ങനെ നാളെ മാത്രമായി ബലിയിടാന്‍ പറ്റും?"
അതിനു അവര്‍ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു:
"ബലിയിടുന്ന പ്രധാന വ്യക്തിയെ തൊട്ട് കൊണ്ട് ബലി ചോറ്‌ സമര്‍പ്പിച്ചാല്‍ മതി"
എന്നെ കൂടാതെ ബലിയിടാന്‍ അര്‍ഹതയുള്ള മറ്റ് മൂന്ന് പേര്‌ കൂടി അച്ഛന്‍റെ കൂടെ അച്ഛമ്മക്കായി ബലിയിടാന്‍ തയ്യാറായി ഉണ്ടായിരുന്നു.
ആ രാത്രി അങ്ങനെ കഴിഞ്ഞ് പോയി.

പിറ്റേന്ന് പ്രഭാതം.
ബലി കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.അച്ഛന്‍ ബലി കര്‍മ്മങ്ങള്‍ ചെയ്ത് കൊണ്ടിരിക്കേ ഞാനും മറ്റുള്ളവരും അച്ഛനെ തൊട്ട് കൊണ്ട് നിന്നു.
"ഇനി ഒരു ഉരുള ഉരുട്ടി, മരിച്ചയാളെ മനസ്സില്‍ കണ്ട് അങ്ങോട്ട് വയ്ക്കുക" പുരോഹിതന്‍റെ സ്വരം മുഴങ്ങി.
ആദ്യം അച്ഛനും കൂടെ ഞങ്ങളും ഒരോ ഉരുള സ്വല്പം മാറി കൊണ്ട് വച്ചു.തുടര്‍ന്ന് ആത്മാവിനെ മാടി വിളിക്കുന്ന പോലെ നനഞ്ഞ കൈ കൊണ്ട് പരസ്പരം അടിച്ച് ശബ്ദമുണ്ടാക്കി...
"ഇനി പിന്നിലേക്ക് പോരുക" പിറകില്‍ നിന്ന് അനുമതി കിട്ടി.
ആകാംക്ഷയോടെ നില്‍ക്കുന്ന ബന്ധുക്കള്‍ക്ക് അരികിലേക്ക് ഞങ്ങളും മാറി നിന്നു.

മരിച്ചു പോയവരുടെ ആത്മാവെന്ന സങ്കല്‍പ്പത്തില്‍ കഴുത്തില്‍ കറുത്ത നിറമുള്ള ബലികാക്ക വരണം.വിശന്ന് വലഞ്ഞ ആത്മാവിനുള്ള ഭക്ഷണമെന്ന പോലെ ബലിചോറ്‌ കഴിക്കണം.അങ്ങനെ ആ ആത്മാവിനു മോക്ഷം ലഭിക്കണം.അച്ഛനും മറ്റുള്ളവരും നല്‍കിയ ബലിചോറ്‌ സ്വീകരിക്കാത്ത ആത്മാവ് ഇന്ന് എന്‍റെ സമര്‍പ്പണം സ്വീകരിക്കുമോ?
എനിക്കും ഒരു ആകാംക്ഷ.
ഞങ്ങള്‍ നോക്കി നില്‍ക്കേ രണ്ട് ബലികാക്കകള്‍ അടുത്തുള്ള മാവിന്‍ മുകളില്‍ പറന്നിറങ്ങി.
"അപ്പുപ്പനും അമ്മുമ്മയുമാ" അപ്പച്ചി കുട്ടികളോട് പറയുന്നു.
അതില്‍ ഒരു കാക്ക ബലിചോറ്‌ വച്ചിരിക്കുന്നതിനു അരികിലുള്ള മതിലിലേക്ക് പറന്നിറങ്ങി.
എന്‍റെ ഹൃദയം ശക്തിയായി ഇടിച്ചു തുടങ്ങി.ചുറ്റും നില്‍ക്കുന്ന ഒരോ മുഖങ്ങളിലും ആകാംക്ഷയുണ്ട്.ഇന്നെങ്കിലും ബലിചോറ്‌ സ്വീകരിക്കുമോ?
അച്ഛമ്മക്ക് മോക്ഷം ലഭിക്കുമോ???
മതിലിനു മുകളിലിരിക്കുന്ന കാക്ക തന്‍റെ ചിറകുയര്‍ത്തി പതിയെ തല ചരിച്ച് ശരീരത്തില്‍ മെല്ലെ കൊത്തി കൊണ്ടിരുന്നു, തുടര്‍ന്ന് 'ക്രാ...ക്രാ...'ന്ന് കരഞ്ഞു.
ബലികാക്കയുടെ നോട്ടം ബലിചോറിലേക്ക് തിരിഞ്ഞു...
അ കാക്ക പതിയെ ബലിചോറിനു അരികിലേക്ക് പറന്നിറങ്ങി.

ആദ്യമിരിക്കുന്നത് അച്ഛന്‍ വച്ച ഉരുളയാണ്.അതിനു സമീപമെത്തിയ ബലികാക്ക എല്ലാവരെയും ഒരു നോക്ക് നോക്കി...
"അമ്മേ, സ്വീകരിക്കമ്മേ" എന്‍റെ അമ്മ പിന്നില്‍ നിന്ന് മന്ത്രിക്കുന്നു.
കഴിക്ക്...കഴിക്ക്...
എന്‍റെ സ്വരവും മന്ത്രിച്ച് തുടങ്ങി.
ആ ബലിചോറില്‍ കൊത്താതെ കാക്ക മുന്നിലേക്ക് തത്തി തത്തി നടന്നു..
രണ്ടാമത്തെ ഉരുള...മുന്നാമത്തെ ഉരുള...നാലാമത്തെ ഉരുള....
നാലാമത്തേത്, അത് ഞാന്‍ വച്ച ഉരുളയാണ്.അവിടെയെത്തിയ കാക്ക തലതിരിച്ച് ഞാന്‍ നിന്ന വശത്തേക്ക് ഒന്ന് നോക്കി.....
"മോനേ, അച്ഛമ്മക്ക് തീരെ വയ്യാടാ, ആശുപത്രി വരെ ഒന്ന് വരാമോ?" അച്ഛമ്മയുടെ സ്വരം എന്‍റെ കാതില്‍ മുഴങ്ങി.
അച്ഛമ്മയുടെ കണ്ണില്‍ അന്ന് കണ്ട ദയനീയ അവസ്ഥ ഇപ്പോ ആ കാക്കയുടെ കണ്ണില്‍ എനിക്ക് കാണാം.
ഈശ്വരാ...
അമ്മുമ്മയുടെ ആത്മാവ് എന്‍റെ ബലിചോറ്‌ സ്വീകരിക്കുമോ?
ആകാംക്ഷയോടെ ഞങ്ങള്‍ നോക്കി നില്‍ക്കെ ആ ബലിചോറില്‍ ഒന്ന് തൊടുക പോലും ചെയ്യാതെ ബലികാക്ക മതിലിലേക്ക് പറന്നുയര്‍ന്നു.അവിടെയിരുന്നു കൊണ്ട് എന്നെ ഒരിക്കല്‍ കൂടി നോക്കി...
അന്ത്യശാസം വലിക്കുന്നതിനു തൊട്ട് മുമ്പ്, ഞാന്‍ വായിലേക്ക് ഒഴിച്ച ഒരിറുക്ക് വെള്ളം കഴിക്കാനാകാത്ത നിസ്സഹായതയോടെ അച്ഛമ്മ നോക്കിയതും, ഇപ്പോഴത്തെ കാക്കയുടെ നോട്ടവും ഒന്ന് തന്നെ.
അച്ഛമ്മക്ക് എന്തോ എന്നോട് പറയാനുള്ള പോലെ!
എന്താത്??
ആലോചിച്ച് നില്‍ക്കേ അ കാക്ക പറന്ന് അകന്നു, അച്ഛമ്മയുടെ പ്രാണന്‍ പോയ പോലെ.കൂടെ മാവേലിരുന്ന രണ്ടാമത്തെ ബലി കാക്കയും...

"മനസ്സറിഞ്ഞ് കൊടുത്തിട്ടും സ്വീകരിക്കുന്നില്ല്യാച്ഛാ, മറ്റെന്തേലും കാരണം കാണും.കണ്ട് പിടിച്ച് പരിഹാരം ചെയ്യണം" ബലികര്‍മ്മം ചെയ്യിച്ച ആള്‍ എല്ലാവരോടുമായി പറഞ്ഞു.
"അതിനിപ്പോ എന്താ ചെയ്യാ?" ആരോ ചോദിച്ചു.
ചുറ്റും നിന്ന് പല പല അഭിപ്രായങ്ങള്‍.
എനിക്ക് ഒന്നും കേള്‍ക്കാന്‍ പറ്റണില്യ, മുന്നില്‍ അച്ഛമ്മയുടെ രൂപം മാത്രം.ദയനീയ സ്വരത്തില്‍ അച്ഛമ്മ പറയുന്നു:
"മോനേ, കുട്ടാ, അച്ഛമ്മക്ക് വിശക്കുന്നടാ"
ഞാന്‍ എന്ത് ചെയ്യാന്‍?
തൊട്ട് മുമ്പ് കേട്ട വാചകം ഒരിക്കല്‍ കൂടി ചെവിയില്‍ മുഴങ്ങി...
'മനസ്സറിഞ്ഞ് കൊടുത്തിട്ടും സ്വീകരിക്കുന്നില്ല്യാച്ഛാ,.......'
ഒരു നിമിഷം എന്‍റെ മനസ്സ് എന്നോട് ചോദിച്ചു...
മനസ്സറിഞ്ഞാണോ ഞാന്‍ ഈ കര്‍മ്മത്തില്‍ പങ്കെടുത്തത്?
അച്ഛമ്മക്ക് ഒരു ഉരുള ചോറ്‌ കൊടുത്തത് മനസ്സറിഞ്ഞ് ആയിരുന്നോ??
ഇല്ല, മനസ്സറിഞ്ഞ് ഞാന്‍ കൊടുത്തില്ല.മറ്റാര്‍ക്കോ വേണ്ടിയായിരുന്നു, അമ്മക്ക് വേണ്ടി, അച്ഛനു വേണ്ടി, ബന്ധുക്കള്‍ക്ക് വേണ്ടി....
അതിനായി മാത്രമായിരുന്നു ഞാന്‍ ഈ ബലികര്‍മ്മത്തില്‍ പങ്കെടുത്തത്.

എന്‍റെ കണ്ണുകള്‍ ചുറ്റും പരതി...
അങ്ങകലെ ബലിക്കായി ഉരുട്ടിയ ചോറിന്‍റെ ബാക്കി ഇരിക്കുന്നു.
ഒരിക്കല്‍ കൂടി ശ്രമിച്ചാലോ?
എന്‍റെ അച്ഛമ്മക്കായി..
ഞാന്‍ പതിയെ ആ ചോറിനരുകിലേക്ക് നീങ്ങി.കുനിഞ്ഞ് ഒരു ഉരുള ആക്കിയപ്പോള്‍ പിന്നില്‍ നിന്ന് ആരോ ചോദിക്കുന്നു...
"ഹേയ്, എന്താ ഈ കാട്ടണേ?"
ആരേയും ശ്രദ്ധിച്ചില്ല, ഉരുളയുമായി മുന്നിലേക്ക് നടന്നു..
"മോനേ" അമ്മ വിളിക്കുന്നു.
കേള്‍ക്കാത്ത ഭാവത്തില്‍ മുന്നിലേക്ക് നടന്നു.നേരത്തെ ബലിചോറ്‌ വച്ചിരുന്നതിനു സമീപത്ത് ആ ഉരുള വച്ചു, എന്നിട്ട് ആഞ്ഞ് കൈ കൊട്ടി...
'അച്ഛമ്മേ, വാ അച്ഛമ്മേ...വാ....കഴിക്ക്'
ബലികാക്കകള്‍ വന്നില്ല.
എന്‍റെ കണ്ണുകള്‍ നിറഞ്ഞ് തുടങ്ങി.തോളത്ത് ആരോ ശക്തിയായി അമര്‍ത്തുന്ന പോലെ.തിരിഞ്ഞ് നോക്കിയപ്പോള്‍ അച്ഛനാണ്..
"വാ മോനേ...അച്ഛമ്മ വരില്ല...വാ.."
ആകാശത്തേക്ക് ഒരിക്കല്‍ കൂടി നോക്കി, ഇല്ല ആരുമില്ല.
പതിയെ തിരികെ നടന്നു...

ബലിചോറ്‌ സ്വീകരിക്കാന്‍ അച്ഛമ്മ വന്നില്ല.മോക്ഷം കിട്ടാത്ത ആത്മാവായി അച്ഛമ്മ മാറും.ഒരിക്കല്‍ പോലും സ്നേഹത്തോടെ ഞാന്‍ അച്ഛമ്മയെ കണ്ടിട്ടില്ല.ഇന്ന് മനസ്സറിഞ്ഞ് ഒരു ഉരുള വച്ചിട്ടും അച്ഛമ്മ സ്വീകരിച്ചില്ല...
അച്ഛനോടൊപ്പം തിരികെ നടന്നപ്പോള്‍ കണ്ണുനീര്‌ എന്‍റെ കാഴ്ച മുടക്കി.
അച്ഛമ്മേ, എവിടെയാണ്?
എന്‍റെ മനസ്സിലെ ചോദ്യത്തിനു മറുപടി എന്നോണം ഒരു എങ്ങുനിന്നോ ഒരു കാക്ക പറന്നിറങ്ങിയ സ്വരം എന്‍റെ കാതില്‍ മുഴങ്ങി...
സത്യമോ ഭ്രമമോ??
ഞാന്‍ സംശയിക്കവേ സമീപത്ത് നിന്ന അച്ഛനും നിന്നതായി മനസിലായി.പതിയെ തിരിഞ്ഞ് പുറകിലേക്ക് നോക്കിയ അച്ഛന്‍, തന്‍റെ കൈകള്‍ എന്‍റെ തോളില്‍ നിന്നെടുത്തു.എന്‍റെ നേരെ നില്‍ക്കുന്ന ബന്ധുകള്‍ ആകാംക്ഷയോടെ എന്‍റെ പിന്നിലേക്ക് നോക്കുന്നു...
കണ്ണുനീര്‌ തുടച്ച് കൊണ്ട് ഞാനും പതിയെ തിരിഞ്ഞു...
അവിടെ, ആ മതിലിനു മുകളില്‍ ഒരു ബലികാക്ക...
എന്‍റെ അച്ഛമ്മ.

നോക്കി നില്‍ക്കെ ആ ബലികാക്ക ഞാന്‍ വച്ച ഉരുളക്ക് സമീപത്തേക്ക് പറന്നിറങ്ങി.എന്തൊക്കെയോ വെട്ടിപിടിച്ച സന്തോഷത്തില്‍ അത് ആ ഉരുളയെ സമീപിച്ചു.
ബലികാക്ക ഒരിക്കല്‍ കൂടി എന്നെ ഒന്ന് നോക്കി, എന്നിട്ട് ആ ഉരുളയില്‍ മൃദുവായി കൊത്തി...
ദേ, അച്ഛമ്മ ബലിചോറ്‌ സ്വീകരിക്കുന്നു!!!
എന്‍റെ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം.തിരിഞ്ഞ് നോക്കിയപ്പോള്‍ ബന്ധുക്കളില്‍ പലരും തങ്ങളുടെ കണ്ണ്‌ തുടക്കുന്നു.ആരോടെങ്കിലും സന്തോഷം പങ്ക് വയ്ക്കണമെന്ന് തോന്നിയപ്പോള്‍ ജനലിനു സമീപമിരുന്ന മൊബൈല്‍ ബെല്ലടിക്കുന്നു, എടുത്തപ്പോള്‍ സേതുവാണ്...
"സേതു, എടാ, ഇവിടെ..അച്ഛമ്മ..."
എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കഹെ അവന്‍ പറഞ്ഞു:
"കബഡി നമ്മള്‍ തോറ്റു"
അവന്‍ ഫോണ്‍ കട്ട് ചെയ്തു.

സേതു പറഞ്ഞതില്‍ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.അച്ഛമ്മ ഞാന്‍ സമര്‍പ്പിച്ച ബലി സ്വീകരിച്ചിരിക്കുന്നു, അതിനു മുന്നില്‍ എന്ത് കബഡി?
മനസ്സില്‍ സന്തോഷം മാത്രം.
ബലികാക്കള്‍ കൂട്ടത്തോടെ വരുന്നതും, എല്ലാവരും വച്ച ബലി ചോറുകള്‍ കഴിക്കുന്നതും കണ്ട് നില്‍ക്കെ കണ്ണ്‌ വീണ്ടും നിറഞ്ഞു.ബലി ഒരുക്കാന്‍ നിര്‍മ്മിച്ച ഓലകൂടിനരുകില്‍ അച്ഛമ്മയുടെ ഫോട്ടോ വച്ചിരുന്നു.ഞാന്‍ അതിനു സമീപമെത്തി അവിടെ ഇരുന്നു.അച്ഛമ്മയുടെ ഫോട്ടോയ്ക്ക് മുന്നില്‍ ഒരു നിമിഷം കണ്ണികളടച്ച് തൊഴുകൈയ്യോടെ പ്രാര്‍ത്ഥിച്ചു...
അച്ഛമ്മേ...നന്ദി...
പാപം കളയുന്ന ഗംഗ പോലെ പരിശുദ്ധമായ കണ്ണുനീര്‍ എന്‍റെ കണ്ണില്‍ നിന്നൊഴുകി അച്ഛമ്മയുടെ ഫോട്ടോയിലേക്ക് വീണു.സൂര്യന്‍റെ പ്രഭാത കിരണങ്ങളില്‍ ആ കണ്ണുനീര്‍ ഒരു വജ്രം പോലെ തിളങ്ങി....
നന്മയുടെ പ്രകാശം പരത്തുന്ന ഒരു വജ്രത്തിളക്കം.

56 comments:

  1. നല്ല കഥ.
    പെട്ടെന്ന് എന്റെ അമ്മൂമ്മയെ ഓർമ വന്നു പോയി...

    ReplyDelete
  2. ആര്‍ക്കും എന്ത് തന്നെയാണെങ്കിലും മനസ്സറിഞ്ഞുകൊടുക്കണം. അതിലെ നന്മയുള്ളൂ. പേരക്കുട്ടിയുടെ അവസ്ഥയിലൂടെ കടന്നുപോയി. നല്ല കഥ.

    ReplyDelete
  3. നന്നായി. A good message...

    ReplyDelete
  4. ഇപ്പോള്‍ മനസ്സിലായില്ലേ...മനസ്സ്‌ നിറഞ്ഞു കൊടുക്കുന്നതെ ആത്മാവ് പോലും സ്വീകരിക്കൂ എന്ന്..ഇത് ഒരു ഗുണപാഠം...ജീവിതത്തിലും പകര്‍ത്തുക..നന്മ വരട്ടെ..ആശംസകളോടെ..

    ReplyDelete
  5. അറിയാനാവാത്ത കുറ്റബോദത്തിന്റെ അവസ്ഥ മനോഹരമായിരിക്കുന്നു
    ആശംസകൾ
    ഇടക്ക് എന്റെ ബ്ലോഗിലേക്കും വരൂട്ടൊ...

    പകല്‍ നക്ഷത്രം..

    ReplyDelete
  6. ശരിക്കും കരഞ്ഞു പോയി..........
    നന്മയുടെ പ്രകാശം പരത്തുന്ന ഒരു വജ്രത്തിളക്കം

    really touching arun.............
    congraats.........

    ReplyDelete
  7. manushane feelings aakkiyeppo samaadhaayi alle....:(...... good one....

    ReplyDelete
  8. നല്ല കഥ അരുണ്‍. മുന്‍പൊരിക്കല്‍ ഏതാണ്ട് സമാനമായ തീമില്‍ ഒരു കഥയെഴുതിയിരുന്നു. നിഴലുകള്‍ എന്നെ പിന്തുടരുന്നു എന്ന പേരില്‍. ഇത് പോലെയുള്ള മുത്തശ്ശിമാര്‍ ഒരുപാട് പേര്‍ക്ക് ഉണ്ട്. അത്തരത്തില്‍ ഒരു കക്ഷിയെ പറ്റി എന്റെ ഭാര്യ ഇടക്ക് പറഞ്ഞ് കേട്ടിട്ടുണ്ട്.

    ReplyDelete
  9. നല്ല കഥ ! നന്നായിരിക്കുന്നു, ആശംസകള്‍

    ReplyDelete
  10. കഥ ഇഷ്ടമായി.. എത്ര നിസാര കാര്യവും മനസറിഞ്ഞു നിര്‍വഹിക്കുമ്പോള്‍ അതിനു വജ്ര തിളക്കം ഉണ്ടാവും തീര്‍ച്ച..
    ഞാന്‍
    ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര
    നടത്തി..

    ReplyDelete
  11. എന്താണ് പറയേണ്ടത് എങ്ങനെയാണ് പറയേണ്ടത് എന്നറിയാത്തതിനാല്‍ ഒന്നും പറയുന്നില്ല...
    എന്റെ അമ്മുമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ മുഴുവന്‍ ചെയ്തത് ഞാനാണ്. ഇന്നും ഞാന്‍ ഉച്ചയ്ക്ക് വീട്ടില്‍ ആഹാരം കഴിക്കാന്‍ ചെല്ലുമ്പോള്‍ ഒരു കാക്ക ഞാന്‍ ഊണുകഴിച്ചതിന്റെ ബാക്കി കഴിക്കാനായി വീടിന്റെ പിന്നാമ്പുറത്ത് കാണും.

    ReplyDelete
  12. ക്രിസ്മസ് തലേന്ന് നൊമ്പരപ്പെടുത്തിക്കളഞ്ഞല്ലോ അരുണേ....

    ReplyDelete
  13. നല്ല വായന സുഖം.... പുതുമ അവ്കാഷപെടാനില്ല....

    ആശംസകള്‍...

    ReplyDelete
  14. അരുണ്‍
    നല്ല കഥ നന്നായി തന്നെ പറഞ്ഞിരിക്കുന്നു. ക്രിസ്തുമസ് പുതുവത്സരാശംസകള്‍ !

    ReplyDelete
  15. കാക്ക പേടിച്ചിട്ടായിരിക്കും വരാതിരുന്നത്. നിങ്ങൾ അവിടന്ന് പിന്തിരിഞ്ഞപ്പോൾ ‘ഇനി പേടിക്കാനില്ലെന്നു കരുതി’ ധൈര്യപൂർവ്വം വന്നതായിക്കൂടേ...?
    എന്നാലും നിങ്ങളുടെ നിഗമനത്തോട് യോജിക്കാനാ എനിക്കിഷ്ടം...! കാരണം നമ്മുടെ മനസ്സിൽ നല്ലൊരു സംസ്കരണം അതിലൂടെ നടക്കുന്നുവെന്ന് വിശ്വസിക്കുന്നു.
    ആശംസകൾ...

    ReplyDelete
  16. നല്ല കഥ അരുണ്‍. ആത്മാര്‍ത്ഥത ഒരു പ്രധാനം ഘടകം തന്നെയാണെന്ന സന്ദേശം പകര്‍ത്തപ്പെടേണ്ടത് തന്നെ. ആശംസകള്‍.

    ReplyDelete
  17. കഥ നന്നായി..
    പുതുവത്സരാശംസകളോടെ..

    വില്ലേജ്മാന്‍

    ReplyDelete
  18. കഥയില്‍ സ്നേഹത്തിന്റെ ചൂരും
    കിട്ടാത്ത സേനഹത്തിന്റെ നൊമ്പരവും ഉണ്ട്

    ReplyDelete
  19. വിശ്വാസം ശരിയോ, തെറ്റോ? എന്തായാലും, മനസ്സ് സ്വസ്ഥമാകട്ടെ! അഭിനന്ദനങ്ങൾ, അരുൺ!

    ReplyDelete
  20. നിന്റെ ബ്ലോഗിലെ മറ്റൊരു മനോഹരമായ പോസ്റ്റ്‌, വരികള്‍ എല്ലാം തന്നെ ഹൃദയ സ്പര്‍ശി ആയി.

    എന്റെ അച്ഛമ്മ മരിക്കാന്‍ നേരത്തും എന്നെ ആയിരുന്നു അന്വേഷിച്ചതും എല്ലാം, കാരണം എന്നെ വളര്‍ത്തിയത്‌ എന്റെ അച്ഛമ്മ ആയിരുന്നു. പക്ഷെ പോകാന്‍ സാധിച്ചില്ല, മരണം വരെ വേട്ടയാടുന്ന കുറ്റബോധം ഇന്നും വിടാതെ പിന്തുടരുന്നു.
    ആശംസകള്‍ മച്ചാ,

    ReplyDelete
  21. നല്ല കഥ..... മനസ്സില്‍ തട്ടുന്ന വരികള്‍ .... എല്ലാവിധ ആശംസകളും നേരുന്നു!!!!!!!!!!

    ReplyDelete
  22. നല്ല കഥ. കൈ കൊട്ടിയിട്ട് കാക്കകൾ വന്നില്ലെങ്കിൽ, കഴച്ച്ചില്ലെങ്കിൽ അതു് വിഷമമായിരുന്നു. അമ്മ എന്നും വീട്ടിൽ ആരും കഴിക്കുന്നതിനു മുൻപ് കാക്കകൾക്ക് ചോറ് കൊടുക്കാറുണ്ട്, പിതൃക്കൾക്കു വേണ്ടി.

    ReplyDelete
  23. എന്തെ പെട്ടന്ന്‍ എഴുത്തിനു ഒരു വ്യത്യാസം....
    എന്തായാലും സാധാരണ പോസ്റ്റുകള്‍ ചിരിപ്പിക്കുമെങ്കില്‍ ഇത് കരയിച്ചു .....

    നന്നായിരിക്കുന്നു :)

    ReplyDelete
  24. വളരെ നന്നായിരിക്കുന്നു ...

    ReplyDelete
  25. ടച്ചിംഗ് അരുണ്‍ ഭായി...

    ReplyDelete
  26. Eneee karayepichee adanguu aale... Good post..

    ReplyDelete
  27. ഒത്തിരി നന്നായി :).എല്ലാവരുടെയും മനസ്സില്‍ എല്ലാം ഇങ്ങിനെ നന്മയുടെ തീപ്പൊരികള്‍ ഉണ്ട് ...
    അത് ഊതി കത്തിക്കാന്‍ ആരെങ്കിലും വേണം :)

    ReplyDelete
  28. വായിച്ചു നിര്‍ത്തി ഒന്ന് കണ്ണടച്ചപ്പോള്‍ രണ്ടു തുള്ളി ഇര്‍ന്നു വീണു. നന്ദി, ഉള്ളു തണുപ്പിച്ചതിനു

    ReplyDelete
  29. അരുണ്‍ ഭായ്.....
    മനസ്സില്‍ ആകെ ഒരു വിഷമം....
    വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല..ശരിക്കും കണ്ണുകള്‍ നനച്ചു കളഞ്ഞു...

    ഒത്തിരി നന്നായിട്ടുണ്ട്

    ReplyDelete
  30. അരുണ്‍, ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്തൊക്കെയോ
    പറയണം എന്ന് വിചാരിച്ച് എഴുതി തുടങ്ങി ..പക്ഷേ , എനിക്കും ഒന്നുംഎഴുതാന്‍ കിട്ടുന്നില്ല,... നല്ലപോലെ നൊമ്പരപ്പെടുത്തിയ ഒരു പോസ്റ്റ്‌ !

    അരുണിനും ,കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍ ..

    ReplyDelete
  31. അരുണേട്ടാ, എന്നെപ്പോലുള്ള ലോലമനസ്ക്കരുടെ നെഞ്ചു പൊളിക്കാനുള്ള പരിപാടിയാ അല്ലെ..!

    ReplyDelete
  32. വളരെ നന്നായി.
    ശരിക്കും കണ്ണു നനഞ്ഞു.

    ReplyDelete
  33. വായിച്ചു കരഞ്ഞു പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ ..

    ReplyDelete
  34. enne senti aaki.. :( nikk similar anubhavamund.. ente achamma kk avasana samayath enne kaanaanaarnnu aagraham.. njn naatilundaarnnittum poyi kaanaan patteella.. But amma maricha divasam muthal innu vare aa veshamam manassil nu poyilla..ente amma kk kananam nu thonniya samayath kaanaan patteellalo nu.. u r really gifted man.. sensible writing.

    ReplyDelete
  35. അരുൺ,
    ഈ പോസ്റ്റ് വളരെ വ്യത്യസ്ഥമായി തോന്നി. അരുണിന്റെ ആദ്യകാല പോസ്റ്റുകളിൽനിന്നു മാറി വളരെ നന്നായിത്തന്നെ എഴുതിയിരിയ്ക്കുന്നു. അതിനർത്ഥം മുമ്പെഴുതിയ നർമ്മത്തിന്റെ മുത്തുകൾ മോശമെന്നല്ല. വളരെ ലളിതമായി എല്ലാം അവതരിപ്പിയ്ക്കാൻ താങ്കൾക്കു കഴിയുന്നു എന്നതാണ് പ്ലസ് പോയിന്റ്.

    ReplyDelete
  36. കഥ എഴുതി സങ്കടപ്പെടുത്തൂകയും ചെയ്യുന്നു.....

    മനോഹരമായി എഴുതി. അഭിനന്ദനങ്ങൾ.

    ReplyDelete
  37. ആദ്യമായിട്ടാണിവിടെ....
    റാംജിസാറിന്റെ ബ്ലോഗു വഴി വന്നതാണ്..

    വളരെ കൂളായി വായിച്ചുന്തുടങ്ങിയതാണീ കഥ...
    പക്ഷേ വിഷമിപ്പിച്ചു കളഞ്ഞു...
    ആകാംക്ഷയുടെയും നൊമ്പരത്തിന്റേയും നിറഭേദങ്ങൾ ഒരു പാടു വാരിപൂശിയ നല്ലൊരു കഥ....വളരെ നന്നായിരിക്കുന്നു...

    ReplyDelete
  38. ella blogs um adipoli aayittund... ore oru link il thudangiya njan epo arun nte ella blogs um vaayich kazhinju.... ellam onninonnu nannavunnund.....

    ReplyDelete
  39. അരുണ്‍ , കഥ വളരെ നന്നായിട്ടുണ്ട്. പലപ്പോഴും നേരില്‍ കാണുമ്പോള്‍ പരിചയപ്പെടണം എന്നു തോന്നിയിട്ടുണ്ട് ..പക്ഷെ ഇതുവരെ താങ്കളെ ഒറ്റയ്ക്ക് കാണാന്‍ കഴിയഞ്ഞിട്ടാവാം ..ഇപ്പോള്‍ വല്ലാത്ത ഗ്യാപ് ആണല്ലോ എഴുത്തിനു ..എന്തുപറ്റി...?

    ReplyDelete
  40. അരുണ്‍...ഹൃദയസ്പര്‍ശിയായി എഴുതി..വ്യത്യസ്തമായ എഴുത്ത്..വളരെ ഇഷ്ടമായി..ആശംസകള്‍..

    ReplyDelete
  41. അരുണേ... ഓരോ വരിയും വായിച്ചു വരുമ്പോൾ മനസ്സിൽ വിഷമം കുമിഞ്ഞു കൂടുകയായിരുന്നു.. അവസാനം അച്ഛമ്മ ബലിക്കാക്കയുടെ രൂപത്തിൽ ചോറ് കൊത്തിയെടുത്തപ്പോൾ ആണ് രണ്ടു തുള്ളി കണ്ണീരിന്റെ രൂപത്തിലും ഒരു നെടുവീർപ്പില്ലും അത് തീർന്നത്...ഇപ്പോഴും മനസ്സിൽ ആ ബലിക്കാക്കയുടെ രൂപവും രോഹിതിന്റെ രൂപവും നിറഞ്ഞു നിൽക്കുന്നു..ശരിക്കും വിഷമിപ്പിച്ചു കളഞ്ഞു....

    ReplyDelete
  42. കൊള്ളാട്ടോ..... കിടിലം.....

    ReplyDelete
  43. ചേട്ടാ.. എന്ന്നാണ് വെലെന്ടിഎനെസ് ഡേ സ്പെഷ്യല്‍?? സ്നേഹത്തിന്തെ കൂടെ നര്‍മ്മം കലര്‍ന്നാല്‍ അടിപൊളി കൊമ്ബിനറേന്‍ ആകും..

    ReplyDelete
  44. ഇഷ്ടപ്പെട്ടു.നല്ല കഥ.

    ReplyDelete

എന്തോ പറയാന്‍ വന്നല്ലോ?
എന്താത്?