For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

കാതര!!!....എന്തിര്??


ആശയ ദാരിദ്ര്യം, മുഴുത്ത ആശയദാരിദ്ര്യം!!
കൂടെ ഭയങ്കര ജോലിയും.പിന്നെ വീട്ടില്‍ വന്നാല്‍ മകളുടെ ഒപ്പം കളിയും ചിരിയും.
പണ്ടേ ദുര്‍ബലയായിരുന്നു, പിന്നെ ഗര്‍ഭിണിയായി, ഒന്നു പ്രസവിച്ചതിന്‍റെ പിറ്റേന്നാള്‍ വീണ്ടും ഗര്‍ഭിണിയായി.ഈ പറഞ്ഞ പോലെയാ എന്‍റെ അവസ്ഥ.എന്‍റെയീ അവസ്ഥ നിങ്ങളോട് പറഞ്ഞിട്ട് ഒരു കഥയുമില്ലെന്ന് എനിക്കറിയാം, അതുപോലെ എഴുതാന്‍ എന്‍റെ കൈയ്യിലും ഒരു കഥയുമില്ല എന്നതായിരുന്നു സത്യം.
അങ്ങനെയിരിക്കെ ഒരു നാള്‍...

ഭാര്യ നാട്ടിലാണ്, വീട്ടില്‍ ഞാന്‍ ഒറ്റക്കാണെന്ന് അറിഞ്ഞാണ്‌ റോഹനും ജോയും എന്നെ കാണാന്‍ വന്നത്.എറണാകുളം ഒന്നു കറങ്ങണം, ഒത്താല്‍ മെട്രോ ട്രെയിനു സ്ഥലമെടുത്തിരിക്കുന്നത് ശരിയായ രീതിയിലാണോന്ന് ഒന്നു നിഗമനത്തിലെത്തണം എന്നൊക്കെ അവര്‍ പറഞ്ഞപ്പോ, 'ശരി, നിങ്ങളിരി' എന്ന് പറഞ്ഞ് ഞാന്‍ കുളിക്കാന്‍ കയറി.കുളിച്ചു കൊണ്ടിരിക്കെ എന്‍റെ ഫോണ്‍ ബെല്ലടിക്കുന്നതും, അത് റോഹന്‍ അറ്റന്‍ഡ് ചെയ്തതും ഞാന്‍ കേട്ടു.പെട്ടന്ന് ബാത്ത് റൂമിന്‍റെ വാതിലില്‍ അവര്‍ ആഞ്ഞ് തട്ടി...
"മാഷേ, പെട്ടന്ന് വാ" റോഹന്‍റെ ശബ്ദം.
എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു!!!
ഞാന്‍ കുളി പൂര്‍ത്തിയാക്കി ചാടി ഇറങ്ങി, റോഹനതാ എന്‍റെ മൊബൈലില്‍ നോക്കി അത്ഭുതപ്പെട്ടിരിക്കുന്നു, അവന്‍ അമ്പരപ്പോടെ എന്നെയും ഫോണിനെയും മാറി മാറി നോക്കി.ജോയും സ്തബ്ധനായി ഇരിക്കുകയാണ്.
"എന്താ എന്ത് പറ്റി?"
നോ ആന്‍സര്‍.
"അവാര്‍ഡ് പടത്തില്‍ അഭിനയിക്കാതെ കാര്യം പറയടാ" വീണ്ടും ഞാന്‍.
മറുപടിയില്ല.

ഞാന്‍ ഫോണ്‍ വാങ്ങി നോക്കി.അറിയാത്ത ഒരു നമ്പരില്‍ നിന്ന് ഒരു കോള്‍ വന്നിട്ടുണ്ട്, ആരായിരിക്കും?
ചോദ്യം റോഹനോടായി:
"ആരാ വിളിച്ചത്"
"ഫാസിലാ" റോഹന്‍റെ മറുപടി.
"ഏത് ഫാസില്‍?" എനിക്ക് സംശയമായി.
"എടാ പാച്ചിക്ക" ജോയുടെ ക്ലാരിഫിക്കേഷന്‍.
പാവക്കാന്നും, കോവക്കാന്നും, വാഴക്കാന്നുമൊക്കെ കേട്ടിട്ടുണ്ട്, ഇതെന്താ ഈ പാച്ചിക്ക??
എനിക്ക് മനസിലായില്ലെന്ന് എന്‍റെ മുഖഭാവം വിളിച്ച് പറയുന്നുണ്ടായിരുന്നു, അതിനാലാവാം, ജോ വ്യക്തമാക്കി:
"എന്‍റെ അരുണേ, സംവിധായകന്‍ ഫാസില്‍, പാച്ചിക്ക"
ഫാസില്‍!!!
മണിച്ചിത്രത്താഴ് പോലെയുള്ള സിനിമകളുടെ സംവിധായകന്‍, സിദ്ധിക്ക് ലാലിനെ പോലുള്ള സംവിധായകരുടെ ഗുരു, മോഹന്‍ലാലിനെ പോലുള്ളവരെ ഫിലിം ഫീല്‍ഡില്‍ ഇന്‍ട്രൊഡ്യൂസ്സ് ചെയ്ത മഹാന്‍, സിനിമക്കാരുടെ സ്വന്തം പാച്ചിക്ക, മലയാളികളുടെ പ്രിയ സംവിധായകന്‍ ഫാസില്‍ എന്നെ വിളിച്ചിരിക്കുന്നു...
അതും എന്‍റെ സ്വന്തം ഫോണിലേക്ക്....
ഒരു ഇന്‍കമിംഗ് കാള്‍!!!
എന്‍റെ മനസില്‍ ഒരു വെള്ളിടി വെട്ടി.

ഒരു കുപ്പി വെള്ളം ഒറ്റയിരുപ്പിനു കുടിച്ച് കഴിഞ്ഞപ്പോഴാണ്‌ സ്വബോധം വീണ്ട് കിട്ടിയത്, എങ്കിലും ഒരു സംശയം ബാക്കിയായി...
എന്തിന്??
"നീ ഇന്‍റര്‍നെറ്റില്‍ വല്ലോം ഫാസിലിനെ കുറിച്ച് എഴുതുകയോ സംസാരിക്കുകയോ ചെയ്തോ?" ജോയുടെ ചോദ്യം.
"ഇല്ല"
"ഒന്ന് ഓര്‍ത്ത് നോക്കിയേ?" കൂട്ടുകാര്‍ നിര്‍ബന്ധിച്ചു.
"ഇല്ല ഉറപ്പാ...ങ്ഹാ...പിന്നെ, ഇന്നലെ ടീവിയില്‍ വിസ്മയതുമ്പത്ത് വന്നപ്പോ അതിന്‍റെ ഫസ്റ്റ് ഹാഫ് ഫാസില്‍ നന്നായിട്ട് എടുത്തിട്ടുണ്ടെന്ന് പറഞ്ഞാരുന്നു"
ഞാന്‍ വ്യക്തമാക്കി.
"അപ്പോ അതാണ്‌ കാര്യം, സെക്കന്‍ഡ് ഹാഫിന്‍റെ കുഴപ്പമറിയാന്‍ ഫാസില്‍ വിളിക്കുന്നതാകും" റോഹന്‍റെ മറുപടി.
അവന്‍ ആ പറഞ്ഞത് സ്വബോധത്തോടാണോന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട്.അത് ഉറപ്പിക്കാന്‍ അന്നേരം ഞാനവനോട് ചോദിച്ചു:
"എന്‍റെ വീട്ടില്‍ ടീവിയുടെ മുന്നിലിരുന്ന് ഞാന്‍ പറഞ്ഞത് ഫാസില്‍ എങ്ങനറിയും?"
"അത് പിന്നെ വിസ്മയത്തുമ്പത്ത് ഫാസിലിന്‍റെ സിനിമയല്ലേ, അപ്പൊ പുള്ളി അറിയത്തില്ലേ?"
അവന്‍റെ മറുചോദ്യം.
"അതേ, അത് ശരിയാ" ജോയുടെ സപ്പോര്‍ട്ട്.
"ശ്ശെടാ, എന്നാലും ഞാന്‍ പറഞ്ഞത് ഫാസില്‍ എങ്ങനറിയും?"
"എടാ നീ എഴുതിയ കഥയെ പറ്റി ആരേലും പറഞ്ഞാ നീ അറിയില്ലേ, അതു പോലെ ഫാസിലും അറിയും" ജോ എനിക്ക് വിശദമാക്കി തന്നു.
"എടാ എന്നാലും ഞാന്‍ എന്‍റെ വീട്ടില്‍ ടീവിയുടെ മുന്നിലിരുന്ന് പറഞ്ഞത്...."
ഞാന്‍ ചോദിച്ച് വരുന്നതിനു ഇടക്ക് കയറി റോഹന്‍ ചോദിച്ചു:
"വിസ്മയത്തുമ്പത്ത് ഫാസിലിന്‍റെ പടമാണോ?"
"അതേ"
"അപ്പോ നീ പറഞ്ഞാല്‍ ഫാസിലറിയും"
ശെടാ, ടെക്നോളജിയുടെ ഒരു വികസനമേ??
ഇതൊക്കെ ആരറിഞ്ഞു??

ഇവര്‍ ഈ പറയുന്നത് സത്യമാണെങ്കില്‍ പ്രിയദര്‍ശനും, സിദ്ധിക്ക്-ലാലുമൊക്കെ ഇനിയെന്നെ വിളിച്ച് തുടങ്ങുമായിരിക്കും...
അരുണേ, എന്‍റെ ആ ഷോട്ടിനെന്താ കുഴപ്പം??
അത് എങ്ങനെ എടുക്കണമെന്നാ അരുണിന്‍റെ അഭിപ്രായം??
സംശയം ചോദിച്ച് വിളിക്കുന്ന ആരെയും പിണക്കരുത്, കറക്റ്റ് ആന്‍സര്‍ കൊടുക്കണം...
എന്‍റമ്മേ, എനിക്ക് വയ്യ, ഞാനൊരു സംഭവമാകും!!
ഞാന്‍ ഇങ്ങനെ ആലോചിച്ചിരിക്കെ ജോയ്ക്ക് ഒരു സംശയം:
"അല്ല, ഇവന്‍ ഇവന്‍റെ വീട്ടില്‍ ടീവിയുടെ മുന്നിലിരുന്ന് പറഞ്ഞത് ഫാസില്‍ എങ്ങനറിയും?"
ഇതല്ലേ എന്‍റെ ചോദ്യം??
"എടാ വിസ്മയത്തുമ്പത്ത് ഫാസിലിന്‍റെ പടമല്ലേ, അപ്പോ..."
പറഞ്ഞ് വന്നത് നിര്‍ത്തി റോഹനൊന്ന് സ്റ്റക്കായി, എന്നിട്ട് എന്നോട് ചോദിച്ചു:
"നീ നിന്‍റെ  വീട്ടില്‍ ടീവിയുടെ മുന്നിലിരുന്ന് പറഞ്ഞത് ഫാസില്‍ എങ്ങനറിയും?"
കോപ്പ്.
ഇതല്ലേ എന്‍റെ ചോദ്യം??
മൂവരും വീണ്ടും ആലോചനയിലായി.

"അദ്ദേഹം വേറെ ഒന്നും പറഞ്ഞില്ലേ?" ജോ ചോദിച്ചു.
"ഒരു കഥയെ പറ്റി സംസാരിക്കണമെന്ന് മാത്രം പറഞ്ഞു" റോഹന്‍ വ്യക്തമാക്കി.
"അതിനു ഞാന്‍ കഥയെഴുതുമെന്ന് പുള്ളിക്ക് എങ്ങനെ അറിയാം?"
"നിന്‍റെ ബുക്ക് വായിച്ച് കാണും, അതിലെ നമ്പരില്‍ വിളിച്ചതായിരിക്കും" റോഹന്‍ ബുദ്ധിപരമായി ചിന്തിച്ചു.
"പക്ഷേ എന്‍റെ ബുക്കില്‍ ജോയുടെ നമ്പരല്ലേ ഉള്ളു, പിന്നെങ്ങനാ എന്നെ വിളിക്കുന്നത്?"
"അതെന്താ അരുണേ അങ്ങനെ പറഞ്ഞത്, എന്നെ വിളിക്കുമ്പോ ഞാന്‍ അരുണിന്‍റെ നമ്പര്‌ കൊടുക്കത്തില്ലേ?" ജോ ചോദിച്ചു.
"ശരിയാ, അങ്ങനെ നമ്പര്‌ വാങ്ങിയായിരിക്കും ഇപ്പോ വിളിച്ചത്" റോഹന്‍റെ ബുദ്ധി കൂടി കൂടി വന്നു.
"അതാവാന്‍ ചാന്‍സുണ്ട്" ജോ പറഞ്ഞു.
ഞാന്‍ അറിയാതെ തലയില്‍ കൈ വച്ച് പോയി...
പൊട്ടന്‍മാര്!!!!
ഇവന്‍മാരിത് കുളമാക്കും.

ഒരു സമാധാനത്തിനു ഞാന്‍ ദീപയെ വിളിച്ചു, അവളുടെ അമ്മയാണ്‌ ഫോണെടുത്തത്.ഒറ്റയടിക്ക് കാര്യം പറഞ്ഞു, ദീപ അമ്പലത്തില്‍ പോയെന്നും തിരികെ വരുമ്പോ പറയാമെന്നും പറഞ്ഞ്, എനിക്ക് ഒരു ഓള്‍ ദി ബെസ്റ്റും പറഞ്ഞ് അമ്മ ഫോണ്‍ കട്ട് ചെയ്തു.
അപ്പോള്‍ മൊബൈല്‍ വീണ്ടും ബെല്ലടിച്ചു...
അതേ നമ്പറില്‍ നിന്ന്, വീണ്ടും ഇന്‍കമിംഗ് കാള്‍...
പാച്ചിക്ക....മലയാളികളുടെ സ്വന്തം ഫാസില്‍!!!

ഫോണെടുത്തതോടെയാണ്‌ സത്യം മനസിലായത്, വിളിച്ചത് ഫാസിലും പ്രിയദര്‍ശനുമൊന്നുമല്ല, ആളുടെ പേര്‌ ബസീലെന്നാണ്, ബസില്‍ ജോസഫ്.ടെക്നോ പാര്‍ക്കില്‍ വര്‍ക്ക് ചെയ്യുന്ന ഒരു കലാകാരന്‍.അദ്ദേഹം ഫോണില്‍ പറഞ്ഞ പേര്‌ കേട്ട റോഹന്‍ അതിനെ ഫാസിലെന്നും, ജോ അതിനെ പാച്ചിക്കാന്നും മാറ്റിയതാണെന്ന നഗ്നസത്യം ഞാന്‍ തിരിച്ചറിഞ്ഞു.ചമ്മല്‌ മറച്ച് വച്ച് കാര്യം തിരക്കി, അദ്ദേഹം മറുപടിയും നല്‍കി....
പുള്ളിക്ക് കായംകുളം സൂപ്പര്‍ഫാസ്റ്റിലെ ഒരു കഥ ടെലിഫിലിം ആക്കാന്‍ ആഗ്രഹം, സന്തോഷത്തോടെ സമ്മതം കൊടുത്തു.

തുടര്‍ന്ന് ജോയോടും റോഹനോടും കാര്യങ്ങള്‍ വിശദീകരിച്ചിരിക്കെ വീണ്ടുമൊരു ഫോണ്‍, ഹരിപ്പാട്ട് നിന്നാണ്, ദീപയുടെ ഒരു അകന്ന ബന്ധു, ഫോണ്‍ അറ്റന്‍ഡ് ചെയ്തു:
"ഹലോ"
"ഹലോ...ആ ..അരുണല്ലേ? ഫാസിലിന്‍റെ പുതിയ പടത്തിനു മോനാണോ എഴുതുന്നത്?"
ങ്ങേ!!!!!
ഞെട്ടല്‌ മറച്ച് ചോദിച്ചു:
"ആര്‌ പറഞ്ഞു?"
"അമ്മയിപ്പോ വിളിച്ചാരുന്നു"
ഈശ്വരാ!!!!
നാടു മൊത്തം അറിഞ്ഞോ??
"ഫാസിലിനു വേണ്ടി മാത്രമല്ല കേട്ടോ, സിദ്ധിഖിനു വേണ്ടിയും എഴുതണം"
അദ്ദേഹത്തിന്‍റെ ഉപദേശം.
"സിദ്ധിഖിനു മാത്രമല്ല, സ്പിന്‍ബര്‍ഗിനും ജയിംസ് കാമറൂണിനും വേണ്ടി എഴുതണമെന്നാ എന്‍റെ ആഗ്രഹം"
ഞാന്‍ തിരിച്ചടിച്ചു.
"ഉവ്വോ? അവരൊക്കെ ആരാ?"
"എന്‍റെ അമ്മാവന്‍മാരാ"
"ഓഹോ, അവരും സിനിമാ ഫീല്‍ഡിലാണോ?"
കുന്തം!!!
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

ദിവസങ്ങള്‍ കഴിഞ്ഞു...
ഇന്നലെ (28-09-12) ആ ഷോര്‍ട്ട് ഫിലിം റിലീസായി...

സംവിധാനം : ബസില്‍ ജോസഫ്
കഥ : അരുണ്‍ കായംകുളം
ക്യാമറ : നിതിന്‍ നന്ദകുമാര്‍
എഡിറ്റിംഗ്: അപ്പു എന്‍ ഭട്ടതിരി
മ്യൂസിക്ക് : സിദ്ധാര്‍ത്ഥ പ്രദീപ്
പിന്നെ ബസിലിന്‍റെ ഒരു കൂട്ടം സുഹൃത്തുക്കളും.

എല്ലാം ദൈവാധീനമാണെന്നാണ്‌ എന്‍റെ വിശ്വാസം.കരിമുട്ടത്തമ്മയെ മനസില്‍ ധ്യാനിച്ച് കൊണ്ട് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബസിലിനും കൂട്ടര്‍ക്കും ഞാന്‍ ആദ്യമേ നന്ദി പറഞ്ഞു കൊള്ളട്ടേ.അവര്‍ യൂടൂബിലിട്ട വീഡിയോയുടെ ലിങ്ക് ഞാനിവിടെ കൊടുക്കുന്നു.എല്ലാ സുഹൃത്തുക്കളും അത് കാണണമെന്നും, അഭിപ്രായം അവിടെ രേഖപ്പെടുത്തണമെന്നും, കഴിയുമെങ്കില്‍ ഷെയര്‍ ചെയ്ത് കൂടുതല്‍ കൂട്ടുകാരെ കാണിക്കണമെന്നും അപേക്ഷിക്കുന്നു.എന്നെ പോലെ ഇതിന്‍റെ അണിയറ പ്രവര്‍ത്തകരും നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ്...

യൂടൂബ് ലിങ്ക്:

പ്രിയംവദ കാതരയാണോ?!

 


കൂടുതല്‍ വിവരങ്ങള്‍ക്ക്:
നമ്മുടെ ബൂലോകം

കഥയിലേക്കുള്ള ലിങ്ക്:
പ്രിയംവദ...

ഫേസ്ബുക്ക് പേജ്:
കാതരയാണോ?


നിങ്ങളുടെ അഭിപ്രായങ്ങള്‍ യൂടൂബില്‍ നിന്ന് അറിയാമെന്ന വിശ്വാസത്തില്‍ ഇവിടെ കമന്‍റ്‌ ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നു, ദയവായി സഹകരിക്കുക.

ഒരിക്കല്‍ കൂടി നന്ദിയോടെ...
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com