അമ്മുക്കുട്ടി എന്ന ചെല്ലക്കുട്ടി


പ്രണയം ഒരു പ്രത്യേക വികാരമാണ്, എല്ലാ സ്നേഹവും പ്രണയമല്ല.അത് അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളു.ഇവിടെ എനിക്ക് പറയാനുള്ളതും ഒരു സ്നേഹത്തിന്‍റെ കഥയാണ്, കൈ വിട്ട് പോയ ഒരു സ്നേഹത്തിന്‍റെ കഥ.ആദ്യമേ പറയട്ടെ ആ സ്നേഹം അമ്മുവിനോട് ആയിരുന്നു, എന്നാല്‍ അത് ഒരിക്കലും ഒരു പ്രണയം ആയിരുന്നില്ല.
ഈ കഥ പറയണമെങ്കില്‍ കുറച്ച് വര്‍ഷം പിന്നിലേക്ക് പോകണം, മനു എന്ന ഞാന്‍, ഗായത്രി എന്ന എന്‍റെ പെണ്ണിനെ അവളുടെ വീട്ടില്‍ പോയി കണ്ട ആ നാളുകളിലേക്ക്...
ഫ്ലാഷ്ബാക്കിലേക്ക് ഒരു യാത്ര....

പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടപ്പഴേ ഞാന്‍ എന്‍റെ ഡിമാന്‍റ്‌ പറഞ്ഞു:
"എനിക്ക് സ്ത്രീധനം വേണ്ടാ"
ഭാവി അമ്മായിയപ്പനും അമ്മായിയമ്മക്കും അതങ്ങ് ഇഷ്ടപ്പെട്ടു.ഇങ്ങനൊരു മരുമകനെ എവിടെ കിട്ടാനാ, ഹോ മുജ്ജന്മപുണ്യം.
എങ്കിലും അമ്മായി അമ്മ മൊഴിഞ്ഞു:
"മോനായിട്ട് ഒന്നും വേണ്ടാന്ന് പറഞ്ഞത് ആ മനസ്സിന്‍റെ പുണ്യം, എന്നാലും ഞങ്ങടെ മനസ്സില്‍ ഒരു കൂട്ടമുണ്ട്"
ഒരു കൂട്ടം!!!
എന്തായിരിക്കും??
എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
ദൂരെ വാതിലില്‍ ചാരി നിന്ന് എന്നെ ഒളികണ്ണിട്ട് നോക്കുന്ന ഗായത്രിയുടെ മുഖത്തൊരു നാണാം.വേണ്ടാ, വേണ്ടാന്ന് പറയല്ലേ, അച്ഛനും അമ്മയും സ്നേഹത്തോടെ തരുന്നതല്ലേ, അങ്ങ് സ്വീകരിച്ചോണേ എന്ന ഭാവം.
ശ്ശോ, ഇത്ര നല്ല മനുഷ്യരെ ഞാനെങ്ങനാ വേദനിപ്പിക്കുന്നത്??
ഒരു പക്ഷേ നാലഞ്ച് ഏക്കറ്‌ തെങ്ങിന്‍തോപ്പായിരിക്കും, അതോ ഇനി അഞ്ചോ ആറോ കിലോ സ്വര്‍ണ്ണമാണോ?
എന്തായാലും പുതിയ കാറാണേല്‍ അത് വേണ്ടാ എന്ന് തന്നെ പറയണം.ഓള്‍റെഡി ഒരു കാറ്‌ ഉണ്ട്, ഇനി ഒരെണ്ണത്തിനു കൂടി ഇന്‍ഷുറന്‍സ്സും, ടാക്സ്സും, പിന്നെ ഇടക്കിടെ ഉള്ള പെട്രോളടിയും എല്ലാം ഭയങ്കര ഹെവിയാ.
ചിന്തകള്‍ കാട് കേറുന്നു, അമ്മായി അമ്മ തന്നെ പറയട്ടെ, എന്താ ആ 'ഒരു കൂട്ടം' എന്ന്...
എന്നാല്‍ ഒന്നും സംഭവിച്ചില്ല, അമ്മായിയമ്മ തുടര്‍ന്ന് ഒന്നും പറഞ്ഞില്ല.
അന്ന് ഞാന്‍ ആകെ നിരാശനായി.

വീട്ടിലെത്തി കാര്യം അവതരിപ്പിച്ചപ്പോ അമ്മ പറഞ്ഞു:
"നിനക്ക് വേണ്ടങ്കില്‍ വേണ്ടാ, പക്ഷേ അവര്‍ക്ക് അവരുടെ കൊച്ചിനു കൊടുക്കുക എന്നൊരു കടമയുണ്ട്, അതിനു നീ എതിര്‌ പറയരുത്, പറഞ്ഞാ അത് ദൈവദോഷമാ"
ഈശ്വരാ!!!
വേണ്ടാന്ന് ചാടി കേറി പറയാഞ്ഞത് നന്നായി.

അങ്ങനെ കല്യാണമൊക്കെ ഉറപ്പിച്ചു, കാര്യങ്ങള്‍ മുന്നോട്ട് നീങ്ങി തുടങ്ങി.ഞാന്‍ സ്ത്രീധനം വേണ്ടാന്ന് പറഞ്ഞതും, എന്നാല്‍ അവര്‍ ഒരു കൂട്ടം ഒരുക്കി വച്ചതും എന്‍റെ കുടുംബത്തില്‍ പാട്ടായി.
കേട്ടവര്‍ കേട്ടവര്‍ പരസ്പരം ചോദിച്ചു...
എന്തായിരിക്കും??
മറുപടി കിട്ടാതെ അവര്‍ സ്വയം ആശ്വസിച്ചു...
എന്തും ആവാം!!!
എന്തായാലും മനുവിന്‍റെ ഒരു ഭാഗ്യമാണ്‌ ഭാഗ്യം.

സ്വര്‍ണ്ണമാണെന്ന് കരുതി വല്യമ്മ പറഞ്ഞു:
"കിട്ടിയാല്‍ ഉടനെ ലോക്കറില്‍ വച്ച് പൂട്ടണം"
തെങ്ങിന്‍ തോപ്പാണെന്ന് കരുതി അമ്മാവന്‍ പറഞ്ഞു:
"ചുറ്റും മതിലു കെട്ടി സൂക്ഷിക്കണം, നീ ബാംഗ്ലൂരില്‍ തിരക്കിലായിരിക്കുമല്ലോ, അപ്പോ മതില്‍ കെട്ടിനകത്ത് കയറി എല്ലാം പരിശോധിക്കുന്ന കാര്യം ഞാനേറ്റു"
ഞാന്‍ എല്ലാം സമ്മതിച്ചു, ആ ഒരു കൂട്ടത്തിനെ നേരിട്ട് കാണുന്നത് വരെ.

എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന് കേട്ടിട്ടില്ലേ, അത് പോലെ ആയിരുന്നു ഈ കാര്യത്തിനും.കല്യാണം വിളി നടക്കുന്നതിനു ഇടയില്‍ ഞാന്‍ അവളുടെ വീട്ടിലൊന്ന് പോയി, അവള്‍ക്ക് ഇടേണ്ട മോതിരത്തിന്‍റെ അളവ് വാങ്ങിക്കുവാന്‍.ഞാന്‍ മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോ അമ്മായിയമ്മ പറഞ്ഞു:
"മോതിരത്തിന്‍റെ അളവ് ഇപ്പോ തരാം, അതിനു മുമ്പ് ഞാന്‍ അന്ന് പറഞ്ഞ ഒരു കൂട്ടം എന്താണെന്ന് അറിയേണ്ടേ?"
വേണം, വേണം, വേണം...
മനസ്സ് ഒരായിരം പ്രാവശ്യം ഇങ്ങനെ മന്ത്രിച്ചെങ്കിലും അത് എന്ത് തന്നെ ആയാലും എനിക്ക് ഒരു പോലെയാണെന്ന ഭാവത്തില്‍ ഞാനിരുന്നു.എന്‍റെ ആ ഭാവം കണ്ട് അമ്മായിയമ്മയും അമ്മായിയച്ഛനും പരസ്പരം നോക്കി ചിരിച്ചു, ഗായത്രി അഭിമാനപൂര്‍വ്വം എന്നെ നോക്കി.
അപ്പോ എന്‍റെ മനസ്സ് മന്ത്രിച്ചു...
മനു ഇതാണ്‌ ആ നിമിഷം.
ഇപ്പോ നിനക്ക് അറിയാന്‍ പറ്റും എന്താണ്‌ ആ സൌഭാഗ്യമെന്ന്.
നിങ്ങളോടായത് കൊണ്ട് സത്യം പറയട്ടെ അന്ന് അത് ഞാന്‍ അറിഞ്ഞ നിമിഷം ഇന്നും ഒരു ഉള്‍ക്കിടിലത്തോടെയാണ്‌ ഞാന്‍ ഓര്‍ക്കുന്നത്.
ആ നശിച്ച നിമിഷം...

ഗായത്രിയുടെ അച്ഛനും അമ്മയും എന്നെ ആനയിച്ചത് ഒരു പട്ടിക്കൂട്ടിലേക്കായിരുന്നു.കൂട്ടില്‍ കിടന്ന ഒരു പെണ്‍പട്ടിയെ കാണിച്ച് അവര്‍ പറഞ്ഞു:
"ഇത് അമ്മു, ഗായത്രിയുടെ പെറ്റാ, ഗായത്രിയെ കെട്ടി കൊണ്ട് പോകുമ്പോ മോന്‍ ഒന്നും കൊണ്ടു പോയില്ലെങ്കിലും ഇവളെ കൂടി കൊണ്ട് പോകണം"
ഉമിനീര്‌ പോലും ഇറക്കാന്‍ കഴിയാതെ ഞാന്‍ ഒരു നിപ്പ് നിന്നു.
ഈശ്വരാ, എന്താ ഈ കേട്ടത്??
ഈ പട്ടിയെ ഞാന്‍ കൊണ്ട് പോകണമെന്നോ??
ഇതൊന്നും സത്യമാകല്ലേ.
"കൊണ്ട് പോകില്ലേ?" അമ്മായി അമ്മയുടെ ചോദ്യം വീണ്ടും.
അപ്പോ സത്യമാണ്, പരമമായ സത്യം!!!
എന്ത് പറയണമെന്ന് അറിയാതെ അമ്പരന്ന് നില്‍ക്കേ അങ്ങോട്ട് വന്ന ഗായത്രിയുടെ ചേട്ടന്‍ ദീപു:
"ദേ മോതിരത്തിന്‍റെ അളവ്"
തുടര്‍ന്ന് അവന്‍ രണ്ട് അളവുള്ള റിംഗുകള്‍ എന്‍റെ കയ്യിലേക്ക് വച്ച് തന്നു.
ഇതെന്താണാവോ രണ്ട് അളവ്??
ഒന്ന് ഗായത്രിയുടെയും മറ്റേത് ഈ പട്ടിയുടേയും ആയിരിക്കുമോ??
അന്തം വിട്ട് ഞാന്‍ നില്‍ക്കേ അവന്‍ പറഞ്ഞു:
"ഒന്ന് മോതിര വിരലിന്‍റെ അളവ്, മറ്റേത് ചൂണ്ട് വിരലിന്‍റെത്"
ഭാഗ്യം, രണ്ടും ഗായത്രിയുടെതാ.
അപ്പോ പട്ടിക്ക് മോതിരം വേണ്ടാ.
അന്ന് ആ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പേ ഞാന്‍ ആ പട്ടിക്കൂട്ടിലേക്ക് ഒന്ന് നോക്കി, അമ്മു അവിടെ വാലാട്ടി നില്‍ക്കുന്നുണ്ടായിരുന്നു, അവളുടെ മനസ്സ് മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു...
എന്‍റെ മനുവേട്ടന്‍!!!

വീട്ടിലെത്തിയപ്പോ എല്ലാവരും എന്‍റെ ചുറ്റും കൂടി, കൂട്ടത്തില്‍ അമ്മ ചോദിച്ചു:
"എന്താ തരുന്നതെന്ന് വല്ലോം പറഞ്ഞോ?"
പറഞ്ഞു എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല കുലുക്കി.
"ലോക്കറില്‍ വച്ച് പൂട്ടാന്‍ പറ്റിയതാണോ?" വല്യമ്മ.
"എന്‍റെ ലോക്കറില്‍ കൊള്ളില്ല" എന്‍റെ മറുപടി.
"അങ്ങനാണേല്‍ കുറച്ച് നിന്‍റെ ലോക്കറില്‍ വയ്ക്ക്, ബാക്കി ഞങ്ങടെ ആരുടെയെങ്കിലും ലോക്കറില്‍ വയ്ക്കാം" വല്യമ്മയുടെ ഔദാര്യം.
ഞാന്‍ ഒന്നും മിണ്ടിയില്ല.
ഇവരോടൊക്കെ എന്ത് മറുപടി പറയാന്‍??
തലയും കാലും എന്‍റെ ലോക്കറിലും, ഉടലും വാലും വല്യമ്മയുടെ ലോക്കറിലും വയ്ക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ പറ്റിയ ഒരു അവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍ എന്നാതായിരുന്നു സത്യം.
താടിക്ക് കൈയ്യും വച്ച് ഞാന്‍ അങ്ങനെ ഇരുന്നത് വല്യമ്മക്ക് തീരെ പിടിച്ചില്ല.
"ഓ, നമ്മടെ ലോക്കറില്‍ വയ്ക്കാമെന്ന് പറഞ്ഞത് അവനു തീരെ പിടിച്ചില്ല"
വല്യമ്മ അരങ്ങ് ഒഴിഞ്ഞു.
അതൊടെ മതിലു കെട്ടി സൂക്ഷിക്കുന്നതാ നല്ലതെന്നും, അതാവുമ്പോ അമ്മാവനു ഇടക്കിടെ അകത്ത് കേറി നോക്കാമെന്നും ഉള്ള അമ്മാവന്‍റെ വാദം ശക്തമായി.അമ്മാവനു അങ്ങനെ തന്നെ വരണേന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാന്‍ മുറിയിലേക്ക് നടന്നു.
സ്വല്പം കഴിഞ്ഞ് സത്യം ബോധ്യമായപ്പോള്‍ അമ്മ പറഞ്ഞു:
"പട്ടിയോ, അതിനെ നമുക്ക് വേണ്ടാ"
ഗായത്രിയുടെ സ്നേഹപൂര്‍വ്വമുള്ള നോട്ടം ഓര്‍മ്മ വന്നപ്പോ ഞാന്‍ ചോദിച്ചു:
"അവര്‌ സ്നേഹത്തോടെ തരുന്നത് സ്വീകരിച്ചില്ലെങ്കില്‍ ദൈവദോഷമാണെന്ന് അമ്മയല്ലേ പറഞ്ഞത്?"
അമ്മ ഒരു നിമിഷം സ്റ്റക്കായി, എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
"അതിനു ഞാന്‍ അറിഞ്ഞോ അത് പട്ടിയാണെന്ന്?"
ഞാന്‍ വിട്ട് കൊടുക്കാന്‍ തയ്യാറല്ലായിരുന്നു:
"എന്ത് പറഞ്ഞാലും അതിനെ ഞാന്‍ കൊണ്ട് വരും"
എന്‍റെ മറുപടി കേട്ടതും അമ്മ അലറി:
"കല്യാണം കഴിഞ്ഞ് ആ പട്ടിയേം കൊണ്ട് ഈ വീട്ടില്‍ കയറിയാല്‍ നിന്‍റെ  മുട്ടുകാല്‌ ഞാന്‍ തല്ലി ഒടിക്കും"
ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അമ്മയുടെ അലര്‍ച്ച കേട്ട അയലത്തെ ചേച്ചി ചോദിച്ചു:
"അപ്പൊ കല്യാണം കഴിഞ്ഞ് ഗായത്രിയേയും കൊണ്ട് എങ്ങോട്ട് പോകാനാ മനുവിന്‍റെ പ്ലാന്‍?"
അവരെ ഒന്ന് നോക്കിയട്ട് ഞാന്‍ പിറുപിറുത്തു:
"അമ്മ പറഞ്ഞ പട്ടി ഗായത്രിയല്ല"

അങ്ങനെ കല്യാണമായി.
ഹൃദയവേദനയോടെ ആ 'ഒരു കൂട്ടം' എനിക്ക് വേണ്ടാ എന്ന് പറഞ്ഞ് ഗായത്രിയുമായി ഞാന്‍ വീട്ടിലേക്ക് യാത്രയായി.എല്ലാം എന്‍റെ വിധി എന്ന് സമാധാനിച്ച് അമ്മു കൂട്ടില്‍ തന്നെ കിടന്നു.പിന്നെ വല്ലപ്പോഴും ഗായത്രിയുടെ വീട്ടില്‍ ചെന്നപ്പോള്‍ 'എന്നാലും എന്നോട് ഈ ചതി കാണിച്ചല്ലോ എന്‍റെ മനുവേട്ടാ' എന്ന ഭാവത്തില്‍ അമ്മു എന്നെ ഒരു നോട്ടം നോക്കുക പതിവായി.
അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു..

ഒരാഴ്ച മുമ്പേ ഞെട്ടിക്കുന്ന ആ വിവരം ഞാന്‍ കേട്ടു..
അമ്മു ഇറങ്ങി പോയത്രേ!!!
ശിവരാത്രിയുടെ വെടിക്കെട്ട് കേട്ട് പേടിച്ച് പോയതാണെന്ന് ഒരു മതം, അതല്ല ഒരു ആണ്‍പട്ടി സ്ഥിരമായി വരുമാരുന്നെന്നും അവന്‍ കൈയ്യും കണ്ണും കാട്ടി മയക്കി കൊണ്ട് പോയതാണെന്നും മറ്റൊരു മതം.
വീട്ടില്‍ ചെന്നപ്പോ അമ്മായിയമ്മ കരഞ്ഞ് കൊണ്ട് പറഞ്ഞു:
"രണ്ട് കുട്ടികളെ വളര്‍ത്തി, അവറ്റകള്‍ നന്നായി വളര്‍ന്നു, പക്ഷേ ഒരു പട്ടിയെ വളര്‍ത്തി, അത് ഒളിച്ചോടി പോയി"
ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു:
"സമയാസമയത്ത് കെട്ടിച്ച് വിട്ടില്ലെങ്കില്‍ ഏത് പട്ടിയും ഒളിച്ചോടും അമ്മേ"
അകത്തെ ഹാളില്‍ ഹിറ്റ്ലര്‍ സിനിമയിലേ സോമന്‍റെ ഡയലോഗ്:
"അവളൊന്ന് കരഞ്ഞിരുന്നെങ്കില്‍, നോ എന്ന് പറഞ്ഞിരുന്നെങ്കില്‍..."
പിന്നെ ഒന്നും കേള്‍ക്കാനില്ല, മിക്കവാറും അച്ഛന്‍ ടീവി ഓഫ് ചെയ്ത് കാണും.
ആ പകല്‍ അങ്ങനെ തീര്‍ന്നു.

അന്ന് രാത്രി.
എല്ലാവരും ഉറങ്ങിയപ്പോള്‍ ടെറസ്സില്‍ കയറി അമ്മുവിന്‍റെ കൂട് നോക്കി ഞാന്‍ കുറേ നേരം നിന്നു.മനുഷ്യര്‍ അവഗണിക്കുന്നത് പട്ടിക്ക് മനസ്സിലാവുമോ എന്തോ?
പലപ്പോഴും സ്നേഹത്തോടെ അത് വാലാട്ടുന്നതൊക്കെ മനസ്സില്‍ ഓര്‍മ്മ വന്നു.
"കിടക്കുന്നില്ലേ?"
ടെറസ്സിലേക്ക് കയറി വന്ന ഗായത്രിയുടെ ചോദ്യമാണ്‌ എന്നെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്.ഉറങ്ങാന്‍ പോകാനായി ടെറസ്സില്‍ നിന്ന് താഴേക്ക് ഇറങ്ങാന്‍ പോയ ഞങ്ങള്‍ ഒരു കാഴ്ച കണ്ടു...
ഇരുളില്‍ നിന്ന് പട്ടിക്കുട് ലക്ഷ്യമാക്കി വരുന്ന അമ്മു.
ശബ്ദമുണ്ടാക്കാതെ അത് ആ പട്ടികൂട്ടില്‍ കയറി കിടന്നു.ഞാനും എന്‍റെ കൈയ്യില്‍ മുറുകെ പിടിച്ച് ഗായത്രിയും ആ കാഴ്ച നോക്കി നിന്നു.സ്വല്പം സമയത്തിനു ശേഷം അമ്മു പതിയെ പുറത്തെ ഇറങ്ങി, അവള്‍ ആ കൂടിനു ചുറ്റും മണപ്പിച്ചു നടന്നു.ഈ സമയത്ത് അകലെ നിന്ന് എത്തിയ ഒരു ആണ്‍ പട്ടി അവളുടെ സമീപത്തെത്തി മുഖത്ത് ഉരസ്സി.എന്നിട്ട് ആ ആണ്‍ പട്ടി ഇരുട്ടിലേക്ക് മറഞ്ഞു.ഒഴിഞ്ഞ് കൂടിനെ ഒരിക്കല്‍ കൂടി ഒന്ന് നോക്കിയട്ട് അമ്മുവും ആ ആണ്‍പട്ടി പോയ ദിശ ലക്ഷ്യമാക്കി പാഞ്ഞു.
ആ കാഴ്ച കണ്ട് നിന്ന ഗായത്രി എന്നോട് ചേര്‍ന്ന് നിന്ന് മന്ത്രിച്ചു:
"അവഗണിക്കപ്പെടുന്നവരെ ദൈവം കൈവിടില്ല അല്ലേ?"
ഇവടെ ചോദ്യം കേട്ടാല്‍ തോന്നും ഞാന്‍ ആ പട്ടിയേം കൊണ്ട് കുടുംബം നടത്താത്ത കൊണ്ടാ അതൊരു ആണ്‍പട്ടിയുടെ കൂടെ പോയതെന്ന്, കഷ്ടം.