സുംബാ സുംബാ ലേ ലേ...


കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുമ്പുള്ള ഒരു ബുധനാഴ്ച രാത്രി എട്ട് മണിക്കാണ്‌ സംഭവം.ഒരു ഇംഗ്ലീഷ് ഹൊറര്‍ മൂവി ലാപ്ടോപ്പില്‍ കണ്ട് ഞെട്ടി ഇരിക്കുന്ന എന്‍റെ അരികിലേക്ക് പ്രിയതമ കടന്ന് വരുന്നു, അതും ശബ്ദമുണ്ടാക്കാതെ.
മര്‍ജ്ജാര കാല്‍വയ്പ്പുകളോടെ അവള്‍ അരികിലെത്തി.പ്രേതം ഇപ്പോള്‍ വരുമോ ഇല്ലയോ എന്ന് പേടിച്ച് ലാപ്പ്ടോപ്പിലേക്ക് കണ്ണ്‌ നട്ട് നില്‍ക്കുന്ന എന്‍റെ പുറകില്‍ അവള്‍ വന്നു നിന്നു.ആ വരവിനെ കുറിച്ചോ നില്‍പ്പിനെ കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെ സിനിമ കാണുന്ന എന്‍റെ ചെവിക്ക് അരികിലേക്ക് മുഖം താഴ്ത്തി അവള്‍:
"അതേയ്..."
ഹൊറര്‍ സിനിമയിലെ പ്രേതം ലാപ്പ്ടോപ്പില്‍ നിന്ന് ചാടി ഇറങ്ങി ചിരിച്ച് കാണിച്ചാല്‍ ഉണ്ടാകുന്ന ഒരു ആന്തരിക സ്ഫോടനം എന്‍റെ നെഞ്ചിലുണ്ടായി.അടിവയറ്റില്‍ ഉരുണ്ട് കൂടിയ തീ ഗോളം ശരീരത്തിന്‍റെ പലഭാഗത്തേക്കും വ്യാപിച്ചു.എന്‍റമ്മച്ചിയേന്ന് അലറി ചാടി എഴുന്നേറ്റത് ഓര്‍മ്മയുണ്ട്, കുറേ നേരം ചുറ്റുമുള്ളത് ഒന്നും കണ്ടില്ല, ബോധം ​വന്നപ്പോള്‍ കട്ടിലേല്‍ ആയിരുന്നു.
പരിഭ്രാന്തിയോടെ ചാടി എഴുന്നേറ്റ എന്നെ നോക്കി അവള്‍:
"എങ്ങനുണ്ട്?"
ഇപ്പോ കുഴപ്പമില്ല, പെട്ടന്ന് നിന്നെ കണ്ടപ്പോള്‍ പ്രേതമാണെന്ന് വിചാരിച്ചതാണെന്ന് പറഞ്ഞാല്‍ പിന്നെ ഒരു ആഴ്ചയിലേക്ക് ചോറ്‌ കിട്ടില്ലന്ന് അറിയാവുന്ന കൊണ്ട് മറുപടി ഒറ്റവാക്കില്‍ ഒതുക്കി:
"കുഴപ്പമില്ല"
അത് കേട്ടതും വീണ്ടും മുഖത്തൊരു ചിരി വരുത്തി അരികിലേക്ക് ഇരുന്ന് അവള്‍:
"അതേയ്..."
അത് കേട്ടതും പ്രേതത്തെ കണ്ടില്ലങ്കിലും എന്‍റെ നെഞ്ച് പട പടാന്ന് ഇടിച്ച് തുടങ്ങി.
അതിനു ഒരു കാരണമുണ്ട്.

ഞങ്ങളുടെ ദിനചര്യ.
രാവിലെ എഴുന്നേറ്റ് ഞാന്‍ ഓഫീസില്‍ പോകും, മകള്‍ സ്ക്കൂളിലും പോകും.പിന്നെ ഒറ്റക്ക് ഇരിക്കുന്നത് ഭയങ്കര ബോര്‍  ആണെന്ന് വൈഫ് പറഞ്ഞത് കൊണ്ടാ അവളോട് ജോലി നോക്കാന്‍ പറഞ്ഞത്.ഇപ്പോ താല്ക്കാലികമായി ഒരു ഐറ്റി കമ്പനിയില്‍ അവള്‍ക്ക് ജോലി ആയിട്ടുണ്ട്.രാവിലെ പോകും, വൈകിട്ട് വരും, കിടന്ന് ഉറങ്ങും, ഇതാണ്‌ ഇപ്പോ അവളുടെ ഒരു ലൈന്‍.അത് കൊണ്ട് തന്നെ ഞാന്‍ സ്വല്പം റിലാക്സ്സും ആണ്.പ്രത്യേകിച്ച് ആവശ്യങ്ങള്‍ ഒന്നും ഇങ്ങോട്ട് ഉന്നയിക്കാറില്ല.എങ്കിലും ചില ദിവസങ്ങളില്‍ അവളുടെ കമ്പനിയിലെ തലപ്പത്ത് ഇരിക്കുന്ന ചില സാറുമ്മാരുടെ പ്രവര്‍ത്തികളെ പറ്റിയുള്ള പരാതികള്‍ പറയാറുണ്ട്.അത് കേട്ട് അവളെ ആശ്വസിപ്പിക്കാന്‍ അതൊന്നും മൈന്‍ഡ് ചെയ്യണ്ടാന്നും, അവരൊക്കെ പഞ്ചപാവങ്ങള്‍ ആയിരിക്കുമെന്നും, കിണറ്റില്‍ കിടക്കുന്ന തവളകള്‍ക്ക് അത് മാത്രമാണ്‌ ലോകമെന്ന് വിചാരം കാണുമെന്നും, അതിനാലാണ്‌ അവരെ കൂപമണ്ഡുകങ്ങള്‍ എന്ന് വിളിക്കുന്നതെന്നും വച്ച് കാച്ചി.ഇത് കേട്ട് അവള്‍ അവളുടെ കമ്പനിയില്‍ ചെന്ന് ഒരു കൂട്ടുകാരിയോട് തലപ്പത്ത് ഉള്ളവര്‍ എല്ലാം കൂപമണ്ഡുകങ്ങള്‍ ആണെന്ന് പറയുകയും, നല്ലവളായ ആ കൂട്ടുകാരി അന്ന് തന്നെ കൂട്ടത്തില്‍ ഒരു മണ്ഡൂകത്തോടെ ഇത് രഹസ്യമായി പറഞ്ഞ് കൊടുക്കുകയും ചെയ്തു.അതിന്‍റെ അനന്തര ഫലം ആയിരിക്കണം, വൈഫിനെ ടീം മാറ്റി, ഇപ്പോ ഏതോ കട്ട പണിയുള്ള ടീമിലാണ്.രണ്ട് ദിവസമായി പുള്ളിക്കാരി അതിന്‍റെ ഒരു ടെന്‍ഷനില്‍ ആയിരുന്നു.അങ്ങനെ മിണ്ടാട്ടം ഇല്ലാതെ ഇരിക്കുന്ന വൈഫ് ആണ്‌ ഇന്ന് പതിവില്ലാതെ ആ വാക്ക് പറഞ്ഞിരിക്കുന്നത്...
അതേയ്....!!!
ഈ വാക്ക് കേട്ടതും എന്‍റെ നെഞ്ച് പട പടാന്ന് ഇടിച്ച് തുടങ്ങി.
കാരണം കല്യാണം കഴിഞ്ഞ മിക്ക ആളുകള്‍ക്കും അറിയാവുന്ന ഒരു പരമാര്‍ത്ഥമാണ്, ഭാര്യ ഇങ്ങനെ ഒരു വാക്ക് പറഞ്ഞാല്‍ എന്തോ ഭീകരമായ ആവശ്യം വരാന്‍ പോകുന്നെന്ന് അര്‍ത്ഥം.ഇനി അവളുടെ കമ്പനിയിലെ ആരെ എങ്കിലും ആളെ വിട്ട് തല്ലിക്കണം എന്നോ മറ്റോ ആണോ ആവോ??
എങ്കിലും മുഖത്ത് ഭാവം മാറ്റാതെ ഞാന്‍ പറഞ്ഞു:
"എന്താ മോളേ, എന്ത് പറ്റി?"
"ഞാന്‍ ഒരു കാര്യം പറയട്ടെ"
പറയൂന്നേ...

അവള്‍ പറഞ്ഞത് ഒരു ഒന്ന് ഒന്നര കാര്യം ആയിരുന്നു.അവളുടെ കമ്പനിയില്‍ ലേഡീസ്സിനു വേണ്ടി സുംബാ ഡാന്‍സ്സ് തുടങ്ങുന്നു പോലും.ദിവസം ഒരു മണിക്കൂര്‍ വീതം അഞ്ച് ദിവസം, അതും ഒന്നിട വിട്ട ദിവസങ്ങളില്‍ പഠിപ്പിക്കും.പിന്നെ അവര്‍ തന്നെ അത് പ്രാക്റ്റീസ്സ് ചെയ്യും.അതോട് കൂടി ഈ ലോകത്ത് ഉള്ള അവരുടെ പ്രശ്നങ്ങള്‍ എല്ലാം മാറും.ഇതാണ്‌ അവള്‍ പറഞ്ഞതിന്‍റെ ചുരുക്ക രൂപം.
ആകെ തോന്നിയ സംശയം തുറന്ന് ചോദിച്ചു:
"ഈ പ്രശ്നങ്ങള്‍ ഒക്കെ മാറും എന്ന് വച്ചാല്‍?"
"അതായത്, സുംബ പഠിക്കുമ്പോള്‍ ആന്തരികമായി നമ്മള്‍ ഒരുപാട് ലെവലിലേക്ക് ഉയരപ്പെടും.വാക്ക്, നോക്ക്, ചലനം എല്ലാത്തിലും അത് പ്രതിഫലിക്കും.അതിന്‍റെ ആകെത്തുക ആഗോളവല്‍ക്കരണത്തില്‍ നിന്നും, പ്രത്യയഘടകങ്ങളില്‍ നിന്നും ഉള്ള ഉയര്‍ത്ത് എഴുന്നേല്‍പ്പ് ആയിരിക്കും"
അവള്‍ വിശദീകരിച്ചു.
എന്നതാ ആ പറഞ്ഞതെന്ന് മനസിലാകാതെ അന്തം വിട്ട ഞാന്‍ വിക്കി വിക്കി ചോദിച്ചു:
"ഇതൊക്കെ ആര്‌ പറഞ്ഞു?"
കണ്ഠം ശുദ്ധി വരുത്തി അവള്‍:
"പഠിപ്പിക്കുന്ന സാര്‍ പറഞ്ഞതാ, സുംബാ മാത്രമല്ല, കിക്ക് ബോക്സ്സിങ്ങും പഠിപ്പിക്കുമെന്നാ പറഞ്ഞത്."
ഒന്ന് നിര്‍ത്തിയട്ട് അവള്‍:
"വെറും ഇരുന്നൂറ്‌ രൂപയാ ഫീസ്സ്, ഞാന്‍ പൊയ്ക്കോട്ടേ"
എന്നിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഒന്ന് മനകണക്ക് കൂട്ടി നോക്കി, ഇരുന്നൂറ്‌ രൂപ നഷ്ടമില്ല, കുറച്ച് ലാഭം ആണോന്ന് സംശയമുണ്ട്.ഒന്നുമില്ലേലും കുടുംബത്തില്‍ ഒരു സുംബാക്കാരി ഉണ്ടെന്ന് പറയാമല്ലോ.ഞാന്‍ സമ്മതിച്ചു.

അങ്ങനെ സമ്മതം കൊടുത്തതിന്‍റെ അടുത്ത നാള്‍.
ഓഫീസില്‍ നിന്ന് തിരികെ എത്തി ക്ഷീണത്തോടെ കിടക്കാന്‍ ഭാവിച്ച എന്‍റെ അരികിലെത്തി അവള്‍:
"ഈ ഡെക്കാത്തണ്‍ എവിടാ ചേട്ടാ?"
"അത് ആ കളമശ്ശേരിക്ക് അടുത്താ"
എന്‍റെ ഒഴുക്കന്‍ ‌മറുപടി.
അത് കേട്ടതും അടുത്ത് വന്നിരുന്ന് എന്‍റെ കാല്‍ പതിയെ മസ്സാജ് ചെയ്ത് കൊണ്ട് അവള്‍:
"നാളെ ഹാഫ്ഡേ ലീവ് എടുക്കാന്‍ പറ്റുമോ?"
"എന്തിനു?"
"അതേയ്, ട്രാക്ക് സ്യൂട്ട് വാങ്ങിക്കണം, ടീഷര്‍ട്ട് വാങ്ങിക്കണം, പിന്നൊരു ഷൂസ്സും വാങ്ങിക്കണം"
ഒറ്റ നിമിഷം.
എന്‍റെ ക്ഷീണമെല്ലാം പമ്പ കടന്നു.
ചാടി എഴുന്നേറ്റ് ഞാന്‍ ചോദിച്ചു:
"ഇതൊക്കെ എന്തിനാ?"
അത് വരെ പിടിച്ച് കൊണ്ട് ഇരുന്ന എന്‍റെ കാല്‌ കട്ടിലിലേക്ക് ആഞ്ഞ് എറിഞ്ഞിട്ട് അവള്‍:
"പിന്നെ വെറുതെ സുംബാ കളിക്കാന്‍ പറ്റുമോ? നിങ്ങള്‌ പറഞ്ഞിട്ടല്ലേ ഞാന്‍ അതിനു ചേര്‍ന്നത്?"
ങേ!! ഇതെന്ത് ന്യായം??
"ഞാന്‍ പറഞ്ഞിട്ടോ? നീയല്ലേ സുംബക്ക് പോണമെന്ന് പറഞ്ഞത്?"
അത് കേട്ട് ചാടി എഴുന്നേറ്റിട്ട് അവള്‍:
"വേണ്ടാങ്കില്‍ അപ്പോ പറയണമായിരുന്നു, ഇതിപ്പോ പേര്‌ കൊടുത്ത് കഴിഞ്ഞ്, എല്ലാവരും പതിനായിരത്തിന്‍റെ ഷൂസ്സാ ഇടുന്നത് എനിക്ക് മിനിമം അയ്യായിരത്തിന്‍റെ എങ്കിലും വേണം"
വെട്ടി തിരിഞ്ഞ് അവള്‍ അടുക്കളയിലേക്ക് പോയി.
സാമ്പത്തികം തോറ്റു, സുംബ ജയിച്ചു, ട്രാക്ക് സ്യൂട്ടും, ടീഷര്‍ട്ടും, ഷൂസ്സുമായി ഒരു പതിനായിരം സ്വാഹഃ.

സുംബ ഒന്നാം ദിനം.
ഫ്ലാറ്റിലേക് കേറിയപ്പോഴേ അവള്‍ മൂളിപാട്ട് പാടുന്നത് കേള്‍ക്കാം:
"സുംബാ സുംബാ ലാ ലാ
സുംബാ സുംബാ ലാ ലാ സുംബാ"
അവളുടെ ഒരു സന്തോഷത്തിനു ചോദിച്ചു:
"എങ്ങനുണ്ടായിരുന്നു?"
ചപ്പാത്തി ചുടുന്ന തവിയും കൈയ്യില്‍ പിടിച്ച് നിന്ന നില്‍പ്പില്‍ അവള്‍ രണ്ട് മൂന്ന് സ്റ്റെപ്പ് കാണിച്ചു തന്നു.
സന്തോഷമായി!!!
മേലു കഴുകി ചപ്പാത്തി തിന്നവേ അവള്‍ പറഞ്ഞു:
"കിക്ക് ബോക്സിംഗ് പഠിപ്പിക്കില്ല കേട്ടോ, ഒരു ദിവസം ഡെമോ കാണിച്ച് തരും.ഞങ്ങളുടെ സെല്‍ഫ് പ്രൊട്ടക്ഷനു അത് മതിയെന്നാ സാറു പറഞ്ഞത്"
ഉവ്വോ, നന്നായി.
ഒന്നുമില്ലങ്കിലും എനിക്ക് സമാധാനത്തോടെ  വഴക്കിടാമല്ലോ.
ആ രാത്രി അങ്ങനെ കഴിഞ്ഞു.

രണ്ടാം ദിവസം അവള്‍ ലീവായിരുന്നു, ആദ്യ ദിനം സുംബയുടെ ആഫ്റ്റര്‍ ഇഫക്ട്, ശരീര വേദന.അന്നേക്കുള്ള ആഹാരമൊക്കെ ഹോട്ടലില്‍ നിന്ന് വാങ്ങി, എന്നിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അതിന്‍റെ ചിലവ് മുഴുവന്‍ സുംബായുടെ കണക്കിലേക്ക് എഴുതി ചേര്‍ത്തു.പിന്നെ കുറേ ദിവസം സമാധാന പരമായിരുന്നു, ഇടക്കിടെ സുംബാ സ്റ്റെപ്പുകള്‍ കാണിച്ച് നടക്കും എന്നത് ഒഴിച്ചാല്‍ വൈഫിനെ കൊണ്ട് വേറെ ശല്യമൊന്നും ഇല്ലായിരുന്നു.ഒരു ദിവസം ഓഫീസില്‍ നിന്ന് വരികെ ഫ്ലാറ്റിലെ സെക്യൂരിറ്റി രഹസ്യമായി പറഞ്ഞു:
"സാറിന്‍റെ വൈഫ് എന്തൊക്കെയോ ആംഗ്യം കാണിച്ചാ മീനും പാലുമൊക്കെ വാങ്ങുന്നതെന്ന് ഫ്ലാറ്റിലൊരു സംസാരമുണ്ട്, ഒന്ന് സൂക്ഷിക്കണം"
ദൈവമേ, സുംബാ!!!
കാര്യത്തിന്‍റെ ഗൌരവം അവളെ അറിയിക്കാന്‍ ഓടി റൂമിലെത്തിയപ്പോള്‍ അവള്‍ ടീവിയില്‍ സിനിമ നടി ശോഭനയുടെ ഭരതനാട്യം കണ്ടോണ്ട് ഇരിക്കുവാ.എന്നെ കണ്ടതും അവള്‍:
"ശോഭനയുടെ ഡാന്‍സ്സ് പോരാ, സ്റ്റെപ്പൊന്നും അങ്ങോട്ട് ശരിയാവുന്നില്ല"
നാലു ദിവസം സുംബ പഠിച്ചവളാ നാട്യതിലകമായ ശോഭനയുടെ സ്റ്റെപ്പ് ശരിയാക്കുന്നത്.അടിമുടി ചൊറിഞ്ഞ് വന്നതാ, മിണ്ടിയില്ല.പണ്ട് ആരോ പറഞ്ഞ പോലെ, വിജയകരമായ ദാമ്പത്യത്തിനു മൌനത്തിനു അതിന്‍റെതായ സ്ഥാനമുണ്ട്.

അഞ്ചാം നാളിലെ സുംബ കഴിഞ്ഞപ്പോ അവള്‍ പറഞ്ഞു:
"ഇനി ഓഫീസില്‍ സുംബ ഇല്ല, എല്ലാവരും വീട്ടില്‍ പ്രാക്റ്റീസ്സ് ചെയ്താ മതിയെന്നാ തീരുമാനം"
സമാധാനമായി.
ആദ്യത്തെ രണ്ട് ദിവസം ഫ്ലാറ്റുകാര്‍ക്ക് ഒന്ന് സഹിക്കേണ്ടി വരും, പിന്നെ അവള്‍ തനിയെ അത് നിര്‍ത്തുമെന്ന് എനിക്ക് ഉറപ്പാ.അവള്‍ മാത്രമല്ല, കൂടെ പഠിച്ച എല്ലാവരും, അതാണ്‌ അതിന്‍റെ ഒരു ശാസ്ത്രം.
അന്ന് രാത്രി അവള്‍ ലാപ്ടോപ്പില്‍ എന്തോ തിരഞ്ഞ് കൊണ്ട് ഇരിക്കെ എന്നിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കണക്ക് കൂട്ടി.സുംബക്ക് ഫീസ്സ് ഇരുന്നൂറ്, ഡെക്കാത്തണില്‍ പതിനായിരം, ദേഹവേദന കാരണം ആഹാരം വാങ്ങിയ വക ആയിരത്തി മുന്നൂറ്, ദേഹവേദന മാറഞ്ഞുള്ള കുഴമ്പ്, ഗുളിക എന്നിവയ്ക്ക് മുന്നൂറ്റി ഇരുപത്, ഹാഫ് ഡേ ലീവെടുത്ത് ഡെക്കാത്തണ്ണില്‍ പോയ അന്ന് ഫുഡ് കഴിച്ച നാന്നൂറ്റി മുപ്പത്, അങ്ങനെ സുംബക്ക് ആകെ മൊത്തം പന്തീരായിരത്തി ഇരുന്നൂറ്റി അമ്പത്.
ചതിയായി പോയി!!!
ഇങ്ങനെ ചിന്തിച്ച് ഇരിക്കവെ അവള്‍ ഒരു ചോദ്യം:
"എന്ത് പറഞ്ഞാലും ഇരുന്നൂറ്‌ രൂപക്ക് സുംബാ ഒരു ലാഭം തന്നാ, അല്ലിയോ ചേട്ടാ?"
വെട്ടി ഇട്ട പോലാ ഞാന്‍ കട്ടിലിലേക്ക് വീണത്.മുഖത്തിന്‍റെ ഭാവവും, പിറുപിറുക്കുന്നതും അവള്‍ കാണാതിരിക്കാന്‍ മുഖം വഴി പുതപ്പ് ഇട്ട് മൂടി.അപ്പോള്‍ ലാപ്ടോപ്പില്‍ ഏതോ വീഡിയോ പ്ലേ ചെയ്ത് കൊണ്ട് അവളുടെ ശബ്ദം:
"അടുത്തത് കളരി പഠിക്കാനാ ഞങ്ങളുടെ പ്ലാന്‍"
അതിനെ ശരി വയ്ക്കുന്ന പോലെ ലാപ്ടോപ്പിലെ വീഡിയോയില്‍ കളരി അഭ്യാസിയുടെ ശബ്ദം:

"വലതുകൈ മുന്നോട്ട് വച്ച്
ഇടതു കാല്‍ പിന്നോട്ട് വച്ച്
തല മുകളോട്ട് വച്ച്
താടി കീഴോട്ട് വച്ച്"

ഇതെല്ലാം കേള്‍ക്കേ അവള്‍ക്ക് ഒരു സംശയം:
"ഇതില്‍ വലതുകാല്‍ എങ്ങോട്ടാ വയ്ക്ക്കേണ്ടത്?"
എന്‍റെ നെഞ്ചത്തോട്ട് വയ്ക്കടി.
അല്ല പിന്നെ!!!