ഇനി എങ്ങനെ വടക്കേലെ പറമ്പില്‍ കേറ്റും?

 2024 ഡിസംബര്‍ മാസത്തില്‍ ലാബ് ഇനത്തില്‍ പെട്ട ഒരു പട്ടിക്കുട്ടിയെ വാങ്ങി, അതിന്‌ 'റിച്ചി' എന്ന് പേരും ഇട്ട്, കുറച്ച് 'റിച്ച്' ആയി തന്നെ വളര്‍ത്തി. 

ഒരാഴ്ച കഴിഞ്ഞപ്പോ അന്തരംഗത്തിലിരുന്ന് ആരോ മന്ത്രിച്ചു...

മോനേ, ഇത് നിനക്ക് പറ്റിയ പണിയല്ല.

അപ്പോ തന്നെ അതിനെ വാങ്ങിയ സ്ഥലത്ത് തന്നെ തിരിച്ച് കൊണ്ട് വിട്ടു.

ഹോ, ആശ്വാസം!!!


കുറച്ച് ദിവസം കഴിഞ്ഞപ്പോ എനിക്ക് തന്നെ ഒരു അപകര്‍ക്ഷതാ ബോധം...

ഒരു പട്ടിക്കുട്ടിയെ പോലും വളര്‍ത്താന്‍ കഴിയാത്തവനാണോ പൂവണ്ണാല്‍ മഠത്തില്‍ രാധന്‍റെ മോന്‍??

ശെ...ഷെയിം ഷെയിം.


പട്ടിയെ വാങ്ങണോ വേണ്ടയോ എന്ന് കൂലംകുഷൂലമായി ചിന്തിച്ചിരിക്കെയാണ്, കുറേ പട്ടികുഞ്ഞുങ്ങള്‍ ഒന്നിച്ച് കരയുന്ന ഒരു മധുര സംഗീതം ചെവിയില്‍ വന്ന് അലച്ചത്. അന്വേഷിക്കവേ, വടക്കേ വീട്ടിലെ വിശാലമായ പറമ്പില്‍ ഒരു തെരുവുപട്ടി ഒരു കൂട്ടം പട്ടികുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന്‍റെ ആഫ്റ്റര്‍ ഇഫക്ട് ആണെന്ന് മനസിലായി. മതിലിനു മുകളിലൂടെ എത്തി നോക്കവേ, ആ പട്ടികുഞ്ഞുങ്ങളുടെ കളിയും ചിരിയും കണ്ടപ്പോ, എന്‍റെ ഉള്ളിലെ ആ പഴയ ചേകവര്‍ ഉണര്‍ന്നു...

ഒരു പട്ടിക്കുട്ടിയെ പോലും വളര്‍ത്താന്‍ കഴിയാത്തവനാണോ പൂവണ്ണാല്‍ മഠത്തില്‍ രാധന്‍റെ മോന്‍??

അല്ല...അല്ല...ഒരിക്കലും അല്ല.


അന്ന് തന്നെ ഒരു ലാബ് കുട്ടിയെ സംഘടിപ്പിച്ചു. വില്‍പ്പന നടത്തിയവര്‍ നല്‍കിയ ചെറിയ കൂട്ടിലിട്ട് വീട്ടിലെത്തിച്ചു. അവനു സുഖമായി കിടക്കാന്‍ ഒരു വലിയ കൂട് പണിയിപ്പിച്ചു. ആ കൂടിനു നെറ്റ് അടിക്കാന്‍ കൂട്ടുകാരനും നാട്ടിലെ ആസ്ഥാന കോണ്ട്രാക്ടറുമായ വിപിനെയും ഏല്‍പ്പിച്ചു. 

അങ്ങനെ പട്ടിപരിപാലനം ആരംഭിച്ചു.


സംഭവം ഒരാഴ്ച തരക്കേടില്ലാതെ മുന്നോട്ട് പോയി. കൂടിന്‌ നെറ്റ് അടിക്കാന്‍ വിപിന്‍ മാത്രം വന്നില്ല. അതിനു ഇടയില്‍ ചില പട്ടി പ്രേമികളായ സുഹൃത്തുക്കള്‍ വിളിക്കുകയും, ലാബിനെ പേവിഷബാധക്ക് ഉള്ള ഇന്‍ജക്ഷന്‍ എടുക്കണ്ടതിനെ പറ്റി ബോധവല്‍ക്കരിക്കുകയും, തെരുവ് പട്ടികള്‍ ഒരു വിധത്തിലും മാന്താതെയും, അള്ളാതെയും, കടിക്കാതെയും നോക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. 

ആജ്ഞകള്‍ ശിരസാ നിര്‍വഹിക്കാമെന്ന് ഞാന്‍ ഉറപ്പും കൊടുത്തു.


അങ്ങനെ ഇരിക്കെ, ഇന്ന് രാത്രി.

കായംകുളത്ത് പോയി വീട്ടു സാധങ്ങളും വാങ്ങി തിരികെ എത്തിയപ്പോ റോഡില്‍ ഒരു കാഴ്ച, വടക്കേ വീട്ടില്‍ തെരുവ് നായ് പ്രസവിച്ചതിലെ ഒരു നായ്ക്കുട്ടി, വഴി തെറ്റി റോഡില്‍ കറങ്ങുന്നു.ഇടയ്ക്ക് എപ്പോഴോ അത് എന്‍റെ വീട്ടില്‍ കയറാനും ഒരു ശ്രമം നടത്തി. ഒച്ച വച്ചും, കാറിയും അതിനെ ഞാന്‍ ഓടിച്ച് വിട്ടു.

അത് കഴിഞ്ഞപ്പോ ആകെ ഒരു ഭയം...

ഇത് അകത്ത് കയറുമോ?

എന്‍റെ ലാബിനെ മാന്തുമോ?

ഇനി എന്നാ ചെയ്യും?


വീട്ടില്‍ എല്ലാരൂടെ ഒരു വട്ടമേശ സമ്മേളനം നടത്തി, കൂട്ടില്‍ കിടക്കുന്ന ലാബിനെ എടുത്ത് വീട്ടില്‍ കിടത്താമെന്ന് തീരുമാനമായി. അംഗനമാര്‍ താലപ്പൊലി ഏന്തുന്ന പോലെ ലാബിനെയും പൊക്കി ഞാനും വാമഭാഗവും പിള്ളേര്‌ സെറ്റും അകത്തേക്ക് പോയി. എന്നിട്ട് തിരികെ ഇറങ്ങി വന്ന് റോഡിലെ പട്ടികുഞ്ഞിനെ കല്ലെറിഞ്ഞ് ഓടിച്ചു.

അങ്ങനെ എല്ലാം ശുഭമായി പര്യവസാനിച്ചു.


സമാധാനത്തോടെ അത്താഴം കഴിക്കാന്‍ ഇരുന്നപ്പോ പുറത്ത് നിന്ന് ഒരു പട്ടിയുടെ ശബ്ദം. ആ റോഡില്‍ കണ്ട ചെറിയ കുരിപ്പ് വീണ്ടും ഗേറ്റ് ചാടി വന്നോന്ന് നോക്കാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോ ചിരിച്ച മുഖവുമായി മുന്നില്‍ നില്‍ക്കുന്ന വിപിന്‍.

ഇവനെന്താ ഈ പാതിരാത്രിക്ക്?

ഇനി പട്ടികൂടിനു നെറ്റടിക്കാന്‍ വന്നതായിരിക്കുമോ?

മനസില്‍ വന്ന ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുന്നേ ഉപദേശ രൂപത്തില്‍ വിപിന്‍ പറഞ്ഞു:

"പട്ടിയെ വാങ്ങിയാ പോരാ, നോക്കാന്‍ പഠിക്കണം"

എനിക്ക് അങ്ങോട്ട് മനസിലായില്ല!!!

വിശദീകരിക്കുന്ന രീതിയില്‍ വിപിന്‍:

"കൂട്ടീന്ന് ഇറങ്ങി ഓടിയ പട്ടികുഞ്ഞിനെ ഒന്നാംകുറ്റി വരെ ചെയ്സ്സ് ചെയ്ത് പിടിച്ച് തിരിച്ച് കൊണ്ട് വന്നിട്ടുണ്ട്"

എന്‍റെ കരിമുട്ടത്തമ്മേ...

ഞാന്‍ ഓടിച്ച് വിട്ട തെരുവ് പട്ടിയെ ഒരു കിലോമീറ്റര്‍ കാറില്‍ ചെയ്സ്സ് ചെയ്ത് പിടിച്ചോണ്ട് വന്നേക്കുവാണോ?

എന്നിട്ട് പട്ടി എവിടെ?

മനസ്സ് വായിച്ച പോലെ വിപിന്‍:

"ഞാന്‍ അതിനെ കൂട്ടില്‍ ഇട്ടിട്ടുണ്ട്"

നോക്കിയപ്പോ, ഞാന്‍ കല്ലെറിഞ്ഞ് ഓടിച്ച പട്ടി വീട്ടിലെ കൂട്ടില്‍ കിടക്കുന്നു.

ബലഭേഷ്!!!


"ഇനിയെങ്കിലും സൂക്ഷിക്കണം"

വിപിന്‍റെ ഉപദേശം.


ഓ...ചെയ്യാമേ!!


വിപിന്‍ തിരികെ പോയപ്പോ മുതല്‍ എനിക്ക് ഒരു ചിന്ത മാത്രം...

ഇനി ഇതിനെ എങ്ങനെ വടക്കേലെ പറമ്പില്‍ കേറ്റും?