For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ശരത്ത്‌കാല പൂര്‍ണ്ണിമ



"യൂ ഹാവ് എനി ഡൌട്ട്?"
"നതിംഗ് സാര്‍" ശരത്ത് ജോലിയില്‍ മുഴുകി.

"എടാ ശരത്തേ, ദേ ഒരു പീസ്" വിഷ്ണുവിന്‍റെ ശബ്ദം.
"അളിയാ വര്‍ക്ക് ഊണ്ട്, ചുമ്മാതിരി"
"അല്ലെടാ, ശരിക്കും.ഒരു കിടിലന്‍ പീസ്"

തല ഉയര്‍ത്തി നോക്കിയപ്പോള്‍ വാതില്‍ കടന്ന് പോകുന്ന ഒരു മഞ്ഞ ചുരിദാര്‍.വിഷ്ണുവിന്‍റെ കണ്ണുകള്‍ ആ വാതിലിലേക്ക് തന്നെ..
"ഹോ, മാര്‍വെല്ലസ്സ്"
"വൃത്തികേട് പറയാതെടാ"
"വൃത്തികേട് കേട്ടവര്‍ക്കാ, സുന്ദരം എന്നാ ഉദ്ദേശിച്ചത്"
"പോടാ വായിനോക്കി" ശരത്തിന്‍റെ കണ്ണുകള്‍ വീണ്ടും കോഡിംഗിലേക്ക്.

പിന്നീട് ഉച്ചയൂണ്‌ സമയത്താണ്‌ വിഷ്ണുവിനൊപ്പം തമിഴന്‍ ധര്‍മ്മരാജനും ശരത്തിനു അരികിലെത്തിയത്.
"റൊമ്പ അഴകായിറുക്ക്" തമിഴന്‍റെ വാക്കുകള്‍ക്ക് കല്‍ക്കണ്ടത്തിന്‍റെ രുചി.
ശരത്തിന്‍റെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി.
"ഇതെന്താ കേസ്?"
"രാവിലത്തെ തന്നെ, മഞ്ഞചുരിദാര്‍"

അവര്‍ സംസാരിച്ചിരിക്കേ ക്യാന്‍റീനിന്‍റെ വാതിലില്‍ ആ മഞ്ഞ ചുരിദാര്‍ പ്രത്യക്ഷമായി.ഗള്‍ഫ് സ്പ്രേയുടെ മണം പരന്നപ്പോള്‍ ആ മൂവര്‍ സംഘം തല ഉയര്‍ത്തി നോക്കി..

അപ്സരസ്സുകളെ വെല്ലുന്ന സൌന്ദര്യമായി അവള്‍..
ഒരു നിമിഷനേരത്തേക്ക് ശരത്തിന്‍റെ മനസിലെവിടെയോ ഒരു സുഖമുള്ള നോവ്..

ആരാണിവള്‍?

സ്ട്രെയിറ്റ് ചെയ്ത മുടി, കടഞ്ഞെടുത്ത ശരീരം, ചാരനിറമുള്ള കണ്ണുകളില്‍ വൈരകല്ലിന്‍റെ തിളക്കം.അവള്‍ അടുത്തേക്ക് വരും തോറും ശരത്തിന്‍റെ ശ്വാസഗതി ഏറി വന്നു.

"മിസ്റ്റര്‍ ശരത്ത്........?" അവളുടെ മുഖത്ത് ചോദ്യഭാവം.
"യെസ്" ശരത്തിനു ഉമിനീര്‍ വറ്റി തുടങ്ങിയിരിക്കുന്നു.
"വൈകിട്ട് കാണണം, ഞാന്‍ ഓഫീസിനു മുന്നിലെ പാര്‍ക്കില്‍ കാത്ത് നില്‍ക്കും"
ഇത്രയും പറഞ്ഞ ശേഷം അവള്‍ പുറത്തേക്കിറങ്ങി.മറുപടിയില്ലാതെ അമ്പരന്നിരിക്കുന്ന ശരത്തിനോട് ധര്‍മ്മരാജ് ചോദിച്ചു:
"യാര്‍ അവള്‍?"
"തെരിയാത്"

"ഒരുത്തി വരുന്നു, കാണണമെന്ന് പറയുന്നു, തിരിച്ച് പോകുന്നു.ഇവനൊട്ട് അവളെ അറിയുകയുമില്ല" വിഷ്ണുവിനു തല പെരുത്ത് തുടങ്ങി.
"സത്യമാ, എനിക്ക് അറിയില്ല"
"അളിയാ, എന്നാ സൂക്ഷിക്കണം."
ഒരു പേടി ശരത്തിനും ഉണ്ടായിരുന്നു.എങ്കിലും അവന്‍ പോകാന്‍ തീരുമാനിച്ചു.കാരണം എവിടെയോ കണ്ട ഒരു ഓര്‍മ്മ തന്നെ.

പാര്‍ക്കിലെ ഗേറ്റ് കടന്ന് ചെല്ലവേ അവന്‍ കണ്ടു..
അങ്ങകലെ ബഞ്ചില്‍ വിദൂരതയിലേക്ക് കണ്ണോടിച്ച് അവള്‍..
ആ മഞ്ഞചുരിദാറുകാരി.

"ഹായ്" അവന്‍റെ ശബ്ദത്തിനു എപ്പോഴുമുള്ള ഘനമില്ല.
"ശരത്തെന്താ താമസിച്ചത്?" അവകാശം സ്ഫുരിക്കുന്ന ചോദ്യം.
"അത്...പിന്നെ..ഞാന്‍" അവനു വാക്കുകള്‍ നഷ്ടമായി തുടങ്ങിയിരിക്കുന്നു.
ആരാണ്‌ നീ?
ചോദിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ കഴിയുന്നില്ല.എന്നാല്‍ അവന്‍റെ മനസ്സ് വായിച്ച പോലെ അവള്‍ പറഞ്ഞു:
"ശരത്ത്, ഞാനൊരു ദൌത്യവുമായി വന്നവളാണ്"
"എന്ത് ദൌത്യം?"
"വാവക്കുട്ടനെ കണ്ട് പിടിക്കുക എന്ന ദൌത്യം"
അവന്‍റെ ചെവിക്കുള്ളില്‍ ഒരു കടലിരമ്പി..
വാവക്കുട്ടന്‍!!!!!
എവിടെയോ കേട്ട് മറന്ന പേര്...
ആരോ തന്നെ വിളിച്ചിരുന്ന പേര്....
അതേ, അത് അവളാണ്..
കാച്ചിയ എണ്ണയുടെ മണമുള്ള, നീല കണ്ണുകളുള്ള ധാത്രികുട്ടി!!
അവന്‍ ഞെട്ടി മഞ്ഞചുരിദാറുകാരിയെ നോക്കി..
അവളുടെ ചാരകണ്ണുകളില്‍ ഒരു കുസൃതി.

അപ്പോള്‍ ധാത്രി ഇവിടെ എവിടെയോ ഉണ്ട്.
"ധാത്രി എവിടെ?"
അവള്‍ക്ക് മറുപടിയില്ല, പകരം ഒരു പൊട്ടിച്ചിരി മാത്രം.
"ആരാണ്‌ നീ?"
"ഞാന്‍ പൂര്‍ണ്ണിമ" ചിരിച്ച് കൊണ്ട് മറുപടി.
"ശരത്തിനെ കണ്ട് പിടിക്കുക, ഇപ്പോഴത്തെ അവസ്ഥ അറിയുക, ഇതാണ്‌ എന്‍റെ ദൌത്യം" അവള്‍ വ്യക്തമാക്കി.

ധാതിയും വവക്കുട്ടനും പിരിഞ്ഞിട്ട് പതിനഞ്ച് വര്‍ഷത്തിനു മേല്‍ ആയിരിക്കുന്നു.അവര്‍ തമ്മില്‍ പ്രേമമായിരുന്നില്ല, കാരണം അവര്‍ പ്രേമിക്കാന്‍ പ്രായമായില്ല എന്നത് തന്നെ.അല്ലെങ്കില്‍ തന്നെ പന്ത്രണ്ടാം വയസ്സില്‍ കുട്ടികള്‍ പ്രേമിച്ച് നടക്കാറില്ലല്ലോ?
ധാത്രിയുടെ അച്ഛന്‍ അവളെ ബോംബയിലേക്ക് കൊണ്ട് പോകാന്‍ പോയ ദിവസം....
ശരത്ത് കൊടുത്ത സ്ഫടികത്തില്‍ തീര്‍ത്ത മയിലിനെ നെഞ്ചോടടുക്കി അവള്‍ പറഞ്ഞു:
"ഇത് ഞാന്‍ സൂക്ഷിക്കും, നിന്‍റെ ഓര്‍മ്മക്ക്"
ശരത്തിന്‍റെ മനസില്‍ ഇപ്പോഴും ആ വാചകങ്ങളുണ്ട്.

"ധാത്രി എവിടെ?" ശരത്തിനു ആകാംക്ഷയായി.
കാരണം ജോലി കിട്ടിയ അന്ന് മുതല്‍ അവന്‍ അന്വേഷിച്ച് തുടങ്ങിയതാണ്.ധാത്രിയോടൊത്തുള്ള ഒരു ജീവിതമായിരുന്നു അവന്‍റെ മനസില്‍.കാലത്തോടൊത്ത് പ്രായം കൂടിയപ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വേറെ വിവാഹം കഴിച്ചു.അതിനു ശേഷം ഓര്‍ക്കാപ്പുറത്താണ്‌ ധാത്രിയുടെ പേര്‌ കേള്‍ക്കുന്നത്.അവനു ആഗ്രഹമുണ്ട്, ധാത്രി എവിടെ എന്ന് അറിയാന്‍, ഒരിക്കല്‍ കൂടി കാണാന്‍..
"ധാത്രി എവിടെ?"
വീണ്ടും അതേ ചോദ്യം കേട്ടപ്പോള്‍ പൂര്‍ണ്ണിമ പറഞ്ഞു:
"പറയാം, അതിനു മുമ്പ് ശരത്തിനെ കുറിച്ച് പറ. കല്യാണമായോ?"
"ആയി, രണ്ട് വര്‍ഷം മുമ്പ് കല്യാണം കഴിഞ്ഞു."
"കുട്ടികള്‍?"
"ആയില്ല"
ശരത്തിനു ക്ഷമ നശിച്ച് തുടങ്ങി..
"നിങ്ങള്‍ ധാത്രിയെ കുറിച്ച് പറയു..."
"ആറ്‌ മാസം മുമ്പ് ധാത്രിയുടെ കല്യാണം കഴിഞ്ഞു, അന്നവള്‍ എന്‍റെ ഏജന്‍സിയെ ഏല്‍പ്പിച്ചതാണ്‌ ഇത്, നിങ്ങളെ കണ്ട് പിടിച്ച് തരാന്‍ വേണ്ടി"
പൂര്‍ണ്ണിമ നീട്ടിയ വസ്തു കണ്ട് ശരത്ത് അമ്പരന്നു പോയി..
അത് ആ മയിലായിരുന്നു..
സ്ഫടികത്തില്‍ തീര്‍ത്ത മയില്‍.

ശരത്ത് ആ അമൂല്യ വസ്തു നെഞ്ചോട് അമര്‍ത്തിയപ്പോള്‍ പൂര്‍ണ്ണിമ പതിയെ എഴുന്നേറ്റു..
"എന്‍റെ ദൌത്യം കഴിഞ്ഞു"
പുറപ്പെടാന്‍ തയ്യാറായ അവളോട് അവന്‍ തിരക്കി:
"നിങ്ങള്‍ ഡിക്റ്ററ്റീവാണോ?"
മറുപടി ഒരു മന്ദഹാസം മാത്രം, അവള്‍ നടന്ന് നീങ്ങി..

പാര്‍ക്കില്‍ നിന്നിറങ്ങി മെയിന്‍ റോഡിലെത്തിയപ്പോള്‍ ഒരു സാന്‍ട്രോ കാര്‍ അവള്‍ക്കരികില്‍ വന്നു നിന്നു.കാര്‍ ഓടിച്ചിരുന്ന കൂട്ടുകാരി അവളോട് തിരക്കി:
"എന്തായി?"
"അവന്‍റെ കല്യാണം കഴിഞ്ഞു"
തുടര്‍ന്ന് പൂര്‍ണ്ണിമ തന്‍റെ കണ്ണിലെ കോണ്‍ടാക്റ്റ് ലെന്‍സ് ഊരി മാറ്റി.ഇപ്പോള്‍ ആ കണ്ണുകള്‍ക്ക് നീലനിറമായിരുന്നു, അവ നിറഞ്ഞ് തുളുമ്പിയിരുന്നു..
കാര്‍ ഓടിച്ച് വന്ന സുഹൃത്ത് എങ്ങനെ ആശ്വസിപ്പിക്കേണമെന്ന് അറിയാതെ അമ്പരന്ന് നിന്നപ്പോള്‍ അവള്‍ തന്‍റെ കണ്ണുകള്‍ തുടച്ചു, അപ്പോഴും അവളുടെ മനസ്സ് മന്ത്രിച്ചു..
ഐ മിസ്സ് യൂ ഡാ...
ഐ മിസ് യൂ.

വാല്‍കഷ്ണം അഥവാ സത്യത്തില്‍ സംഭവിച്ചത്..

കരിമുട്ടത്തെ പത്താമുദയ മഹൊത്സവം മനോഹരമായിരുന്നു.അതിനിടക്ക് ഒരു ബാല്യകാല സഖിയെ കണ്ടു, പണ്ട് ഞാനൊരു സ്ഫടിക മയിലിനെ കൊടുത്തവളെ.തിരികെ മയിലിനെ പ്രതീക്ഷിച്ച എന്‍റെ കൈയ്യില്‍ അവളൊരു കൊച്ചിനെ തന്നു, അവളുടെ കൊച്ചിനെ!!
കലികാലം!!

എന്തായാലും അവള്‌ പോയപ്പോള്‍ എന്‍റെ മനസ്സ് മന്ത്രിച്ചു..
ഐ മിസ്സ് യൂ ഡീ
ഐ മിസ്സ് യൂ.

നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍




നാഗരിക ജീവിതവുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ നാട്ടിന്‍പുറം നന്മ നിറഞ്ഞതാണെന്നാണ്‌ പറയപ്പെടാറുള്ളത്.എന്നാല്‍ ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യും എന്ന പോലെ, ആ നന്മ പലകാര്യത്തിലും അപകടം സൃഷ്ടിക്കാറുണ്ട്.ഉദാഹരണത്തിന്, ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയുമായി സൌഹൃദത്തിലാണെന്ന് കരുതുക.നഗരത്തില്‍ ഇതൊരു സാധാരണ കാഴ്ചയാകാം, എന്നാല്‍ ഗ്രാമത്തില്‍ അവരുടെ ഭാവി ജീവിതം പോലും ഈ ഒരു ഒറ്റ ബന്ധത്തിന്‍റെ പേരില്‍ താറുമാറാകാം.ഇങ്ങനെയുള്ള ഒരു നാട്ടിന്‍ പുറത്തായിരുന്നു എന്‍റെ ജന്മം.

രണ്ടായിരത്തി പത്ത്, ഫെബ്രുവരി ആറ്...

"ഹലോ, ഗിരീഷേ ഞാനാ"
"അണ്ണാ ഞങ്ങളങ്ങോട്ട് പോയ് കൊണ്ടിരിക്കുവാ"
"ഓക്കേ, ഓക്കേ ചെന്നിട്ട് വിളിക്കണം"
"ശരിയണ്ണാ, പതിനൊന്ന് കഴിയും"

ഇപ്പൊ സമയം എട്ട് മണി.ഇനിയും മൂന്ന് മണിക്കൂര്‍ കൂടി.അവരവിടെ ചെന്ന് വിളിക്കുന്ന വരെ ഒരു സമാധാനവുമില്ല.ഇതാണ്‌ ബാംഗ്ലൂര്‍ ജീവിതത്തിന്‍റെ കുഴപ്പം.നാട്ടിലൊരു അത്യാവശ്യം ഉണ്ടായാല്‍ പെട്ടന്ന് ചെന്നെത്താന്‍ ഒരു മാര്‍ഗ്ഗവുമില്ല.പിന്നെ ആകെ ആശ്രയം മൊബൈലാ.

കാപ്പി കുടിച്ചെന്ന് വരുത്തി.ഇനി ഗിരീഷിന്‍റെ ഫോണ്‍ വരുന്ന വരെ ഒരു സമാധാനവുമില്ല.എട്ട് മണിക്ക് തിരിച്ചാല്‍ എന്തായാലും ഒരു മണിക്കൂറിനകം അങ്ങ് ചെന്നെത്താം.എന്നിട്ടും പതിനൊന്ന് കഴിയുമെന്ന് പറയാന്‍ കാരണം എന്താണോ ആവോ?
എന്‍റെ ദേവി, രക്ഷിക്കണേ...
തല പെരുക്കുന്നത് പോലെ.ഇന്നലെ രാത്രിയില്‍ തുടങ്ങിയ ടെന്‍ഷനാ.

പതിവില്ലാതെ രാവിലെ ഒരു കുളി.പൂജാമുറിയില്‍ കയറി.അല്ല, ഇതിനെ പൂജാമുറി എന്ന് പറയാന്‍ കഴിയില്ല.ഹാളിന്‍റെ ഒരു മൂലക്ക് ഇഷ്ടദൈവങ്ങളുടെ ഫോട്ടോയും വിളക്കും വച്ചിരിക്കുന്നു, അത്രമാത്രം.വിളക്ക് കത്തിച്ച് അഞ്ച് മിനിറ്റ് പ്രാര്‍ത്ഥിച്ചപ്പോ മനസിനൊരു ആശ്വാസം പോലെ.സമയം നോക്കിയപ്പൊ ഒമ്പതരക്ക് അഞ്ച് മിനിറ്റ്.
അവരവിടെ എത്തി കാണണം.വീണ്ടും മൊബൈലെടുത്തു..

"ഗിരീഷേ.."
"അണ്ണാ, വണ്ടി പഞ്ചറായി, വഴിയിലാ"
ദൈവമേ, എല്ലാം തടസ്സങ്ങളാണെല്ലോ?
വിവരം അറിയാന്‍ എന്താ വഴി?
എന്‍റെ മാനസികാവസ്ഥ അറിയാവുന്നതിനാലാവാം, ഗിരീഷിന്‍റെ ആശ്വസിപ്പിക്കല്‍..
"അണ്ണാ, സമാധാനമായി ഇരിക്ക്.എന്തായാലും പതിനൊന്ന് കഴിയണം.ഞാന്‍ വിളിക്കാം"
ഇപ്പോ ഒമ്പതര, ഇനി ഒന്നെര മണിക്കൂര്‍ കൂടി.
ദൈവമേ!!

സിഗററ്റ് വലി ശീലമല്ല, അത്ര ഇഷ്ടവുമല്ല.പിന്നെ വലിക്കുന്നത് വല്ലപ്പോഴും ടെന്‍ഷന്‍ കൂടുമ്പോള്‍ മാത്രം.ഇപ്പോ സിഗററ്റ് വലിക്കണമെന്ന് ഒരു ആഗ്രഹം.അടുത്ത കടയില്‍ ചെന്നപ്പോള്‍ പയ്യനു അത്ഭുതം.അല്ല, വര്‍ഷം മൂന്നായി ഇവിടെ താമസം ആരംഭിച്ചിട്ട്, ഇത് വരെ ഞാന്‍ സിഗററ്റ് വലിച്ച് അവന്‍ കണ്ടിട്ടില്ല.
"ഭായി, വില്‍സ് മാത്രമേ ഉള്ളു"
എന്നെ സംബന്ധിച്ച് സിഗററ്റിന്‍റെ ബ്രാന്‍ഡ് ആയിരുന്നില്ല അറിയേണ്ടത്, ഒരു പുക ഉള്ളില്‍ ചെല്ലണം, അത്രേ ഉള്ളു.പണ്ട് ആരോ പറഞ്ഞ പോലെ, ആത്മാവിനു ഒരു പുക!

മനസിന്‍റെ തോന്നല്‍ എന്ന് വിശേഷിപ്പിക്കാം, ഒരു രണ്ട് പൊക അകത്ത് ചെന്നതോടെ ഒരു ആശ്വാസം പോലെ.പത്ത് മണി കഴിഞ്ഞു, പഞ്ചറ്‌ ഒട്ടിച്ച് ഗിരീഷ് അങ്ങ് എത്തേണ്ട സമയം ആയിരിക്കുന്നു.

സ്വല്പം വെള്ളം കുടിക്കാമെന്ന് കരുതി അടുക്കളയിലോട്ട് കയറിയപ്പോള്‍ മൊബൈല്‍ ബല്ലടിക്കുന്ന ശബ്ദം.ഓടി വന്ന് ഫോണെടുത്തു.ഗിരീഷിന്‍റെ വിളി പ്രതീക്ഷിച്ചടത്ത് പകരം കണ്ട നമ്പര്‍ എന്‍റെ സപ്ത നാഡികളെ തളര്‍ത്തുന്നതായിരുന്നു.ഏത് നിമിഷവും വിളി വരുമെന്ന് പ്രതീക്ഷിച്ചിരുന്ന, എന്നാല്‍ അങ്ങനൊരു വിളി വന്നാല്‍ എന്ത് മറുപടി പറയണമെന്നറിയാതെ ഭയപ്പെട്ടിരുന്ന അതേ നമ്പര്‍.
ഗൌരിയുടെ നമ്പര്‍...

ഓ, ക്ഷമിക്കണം.
ഗൌരിയെ നിങ്ങള്‍ക്ക് അറിയില്ല അല്ലേ?
അവളെന്‍റെ കൂട്ടുകാരിയാ.ഞാന്‍ പറഞ്ഞില്ലേ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും അകറ്റി നിര്‍ത്തുന്ന എന്‍റെ നാടിനെ പറ്റി.ആ നാട്ടില്‍ നിന്നും എനിക്ക് ആകെ ലഭിച്ച കൂട്ടുകാരി.ശരിക്കും പറഞ്ഞാല്‍ ഒരു പതിനഞ്ച് വര്‍ഷം മുമ്പ് അമ്പലമുറ്റത്ത് വച്ച് ചാമ്പക്ക തന്ന് എന്‍റെ മനസ്സ് കവര്‍ന്ന ഒരു അനുജത്തി.എന്നെക്കാള്‍ നാല്‌ വയസ്സിനു ഇളപ്പം.നാട്ടുകാരും വീട്ടുകാരം ആദ്യമൊക്കെ സംശയഭാവത്തില്‍ വീക്ഷിച്ചിരുന്നെങ്കിലും, അവസാനം സമ്മതിച്ച് തന്ന, ഒരുപക്ഷേ എന്‍റെ നാട്ടിലെ ആദ്യത്തെ, രക്തബന്ധത്തിനു ഉപരിയായുള്ള സഹോദരസഹോദരി ബന്ധത്തിലെ ഒരു കണ്ണി.കൂടെ പിറക്കാതെ പോയ എന്‍റെ അനുജത്തി.

ഫോണ്‍ അറ്റന്‍ഡ് ചെയ്യണോ വേണ്ടായോ?
ആലോചിച്ച് നില്‍ക്കാന്‍ നേരമില്ല.ഏക ആശ്രയം എന്ന് കരുതിയാകണം അവള്‍ വിളിക്കുന്നത്.അവളെ കണ്ടിട്ട് ഒരു മാസം കൂടി ആയില്ല, അന്ന് അവള്‍ വളരെ സന്തോഷത്തിലായിരുന്നു.ഞാന്‍ വീട്ടില്‍ വന്നത് അറിഞ്ഞ് ഓടി വന്നിരുന്നു അവള്‍.
"ചേട്ടാ, ഒരു വിശേഷമുണ്ട്"
"എന്താടി?"
"ചേട്ടനൊരു അമ്മാവനാകാന്‍ പോകുന്നു"
ആ വിശേഷം എന്നോട് നേരിട്ട് പറയണം എന്ന ആഗ്രഹമാകാം അവളെ ഫോണ്‍ വിളിച്ച് അറിയിക്കാന്‍ സമ്മതിക്കാതിരുന്നത്.ഗൌരിക്ക് ഒരു കുട്ടി ഉണ്ടാകുമ്പോല്‍ മുറപ്രകാരം അല്ലെങ്കിലും ഞാന്‍ അമ്മാവന്‍ തന്നെ.
അന്ന് ഒരുപാട് സന്തോഷിച്ചു..
ആ വാര്‍ത്ത മാത്രമായിരുന്നില്ല കാരണം, ഗൌരിയുടെ മുഖത്ത് കണ്ട സന്തോഷം.അത് ശരിക്കും എന്നെ സന്തോഷിപ്പിച്ചു.ഒരു രണ്ട് വര്‍ഷത്തിനു ശേഷം ആദ്യമായാണ്‌ അവള്‍ അത്ര സന്തോഷിച്ച് കാണുന്നത്.
തിരിച്ച് ബാംഗ്ലൂരിലേക്ക് വരാന്‍ നേരം അവള്‍ ഒരു കാര്യം കൂടി പറഞ്ഞു:
"ചേട്ടാ, ദാസേട്ടനു ബോംബയില്‍ ഒരു ജോലി ശരിയായി.കണ്‍സ്ട്രക്ഷന്‍ വര്‍ക്കാ.അടുത്ത മാസം പോകും"
"അപ്പോള്‍ നീയോ?"
"എനിക്കിപ്പോ യാത്ര പാടില്ലന്നാ ഡോക്ടര്‍ പറഞ്ഞത്, എന്നാലും ഞാനും പോകും"
അവളുടെ കണ്ണുകളില്‍ ചെറിയ നാണം.
ചെറുചിരിയോട് മുഖം കുനിച്ച അവള്‍ പിന്നീട് തല ഉയര്‍ത്തിയപ്പോള്‍ ഒരു വിഷാദ ഭാവം, കണ്ണുകള്‍ നിറഞ്ഞിരിക്കുന്ന പോലെ..
"എന്താ മോളേ?"
"അത്ര ദൂരെ പോയാല്‍ ചേട്ടനെ കാണാന്‍ പറ്റില്ലാന്ന് ഒരു സങ്കടം മാത്രമേ ഉള്ളു"
ഇതാണ്‌ ഗൌരി..
ഒരേ കാര്യത്തില്‍ സന്തോഷവും സങ്കടവും കണ്ടെത്തുന്നവള്‍.

"ഗൌരി.."
"ചേട്ടാ.." മറുപുറത്ത് നിശബ്ദത.
പതിയെ പതിയെ ഫോണിലൂടെ കാതില്‍ വന്നലക്കുന്ന ഒരു ഏങ്ങലടി ശബ്ദം.
"മോളേ, കരയാതെടാ.." എന്‍റെ സ്വരം ഒന്ന് ചിലമ്പിയോ.
വാക്കുകള്‍ വായില്‍ വരുന്നില്ല, ഒടുവില്‍ ഒരുവിധം പറഞ്ഞു:
"ദൈവത്തോട് പ്രാര്‍ത്ഥിക്ക്, ഞാനും പ്രാര്‍ത്ഥിക്കാം"
പിന്നെ അധികം ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല, ഫോണ്‍ പതിയെ കട്ട് ചെയ്തു.

ഇതേ പോലെ ഒരിക്കല്‍ മാത്രമേ ഗൌരി കരഞ്ഞിരുന്നുള്ളു.
അത് ദാസിനു വേണ്ടിയായിരുന്നു...
നാട് മൊത്തം എതിര്‍ത്ത പ്രേമമായിരുന്നു ഗൌരിയും ദാസും തമ്മിലുണ്ടായിരുന്നത്.സത്യം പറയണമല്ലോ, ഗൌരിയെ ദാസ് കല്യാണം കഴിക്കുന്നത് എനിക്കും എതിര്‍പ്പായിരുന്നു.അതിനു വ്യക്തമായ കാരണവും ഉണ്ടായിരുന്നു.
എന്‍റെ അറിവില്‍ ദാസ് നല്ലവനാണ്.സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുന്നവന്‍.അവന്‍റെ ശാപം ആ സുഹൃത്തുക്കളായിരുന്നു, അവരുടെ പ്രശ്നങ്ങളായിരുന്നു.നാട്ടിലെ പോലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ അവന്‍റെ പേര്‌ വരാന്‍ അധികം താമസമുണ്ടായിരുന്നില്ല.ആയിടക്കായിരുന്നു ഇവരുടെ പ്രേമം നാടറിഞ്ഞത്.

"എനിക്ക് ദാസേട്ടനെ കല്യാണം കഴിച്ചാല്‍ മതി"
ഗൌരിയുടെ സ്വരത്തിനു പതിവില്‍ കൂടുതല്‍ കാഠിന്യം.എനിക്ക് അമ്പരപ്പായിരുന്നു, നാട്ടിന്‍പുറത്ത്‌കാരിയായ നാണം കുണുങ്ങി പെണ്ണിനു എവിടുന്നു കിട്ടി ഈ തന്‍റേടം.ഇതാവും പ്രേമത്തിന്‍റെ ശക്തി!!
എങ്കിലും പിന്തിരിപ്പിക്കാന്‍ ഞാനും ശ്രമിച്ചു:
"മോളേ, ദാസ് നല്ലവനാ, പക്ഷേ ഇന്നവന്‍റെ പേരില്‍ മൂന്ന് കേസുണ്ട്"
അതൊന്നും അവളെ ബാധിച്ചില്ല.ഒടുവില്‍ ആ മൂന്ന് കേസ്സും കോമ്പ്രമൈസാക്കാന്‍ ഞാന്‍ തന്നെ ഇറങ്ങി തിരിച്ചു.ഒത്ത് തീര്‍പ്പിനു ശേഷം എല്ലാവരുടെയും സമ്മതത്തോടെ വിവാഹനിശ്ചയം കഴിഞ്ഞപ്പോ ദാസ് എന്നോട് പറഞ്ഞു:
"മച്ചാ, ഇനി ഞാന്‍ നന്നാവാം"
ആ വാക്കുകള്‍ എന്നെ സന്തോഷിപ്പിച്ചു, ഒരുപാട്, ഒരുപാട്..

ഗിരീഷിന്‍റെ ഫോണ്‍..
"എന്തായടാ?"
"അണ്ണാ, ദാസിനെ കാണാന്‍ പറ്റിയില്ല.രാകേഷ് രാവിലെ അവനോട് സംസാരിച്ചിരുന്നത്രേ"
"അവന്‍ എന്ത് പറയുന്നു?"
"എന്ത് പറയാന്‍? പിന്നെ...കറക്റ്റ് വിവരം ഒരു അരമണിക്കൂര്‍ കഴിയുമ്പോള്‍ അറിയാമെന്നാ എല്ലാവരും പറയുന്നത്"
ഇനിയും അരമണിക്കൂര്‍...
കാത്തിരിക്കാം, കാത്തിരിക്കുക തന്നെ.

ഇതേ പോലെ ഒരിക്കല്‍ ഞാന്‍ കാത്തിരുന്നിട്ടുണ്ട്.അതും ദാസിനു വേണ്ടി ആയിരുന്നു.ഗൌരിയുടെയും ദാസിന്‍റെയും വിവാഹനിശ്ചയം കഴിഞ്ഞതിന്‍റെ മൂന്നാം നാള്‍..
അന്നും ഗിരീഷായിരുന്നു ആ വിവം അറിയിച്ചത്..
ദാസ് പോലീസ് സ്റ്റേഷനിലാണ്.
അറിയാവുന്നവരെ ഒക്കെ വിളിച്ചു, തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് ഓടി.ചെന്നപ്പോള്‍ ചെറിയ കേസൊന്നുമല്ല, സ്ഥലത്തെ ഒരു വമ്പന്‍റെ മകന്‍റെ കൈ തല്ലി ഒടിച്ചതാ കേസ്.അവര്‍ക്ക് ഇത് റിക്കാര്‍ഡില്‍ വരണമെന്നില്ല, അതുകൊണ്ട് തന്നെ പോലീസ്സുകാരെ കൊണ്ട് ആവുന്ന തല്ലിക്കുകയാ.അകത്ത് നിന്നും ദാസിന്‍റെ നിലവിളി കാതില്‍ മുഴങ്ങുന്നു.
പതിയെ പുറത്തേക്കിറങ്ങി..
പോലീസ് സ്റ്റേഷനു മുന്നിലുള്ള ഗേറ്റില്‍ വെപ്രാളത്തോടെ കരഞ്ഞ് കൊണ്ട് നില്‍ക്കുന്ന പെണ്‍കുട്ടി, അത് ഗൌരിയല്ലേ?
"നീയെന്തിനാ ഇവിടെ വന്നത്?"
"ദാസേട്ടന്‍....!!"
"വരും, ഞങ്ങള്‍ കൊണ്ട് വരും"
അവള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കി.

തുടര്‍ന്ന് കരഞ്ഞും കാല്‌ പിടിച്ചും ദാസനെ ഇറക്കിയപ്പോള്‍ രാത്രിയായി.അരിശമായിരുന്നു എനിക്ക്, അവനെ കൊല്ലാനുള്ള അരിശം.ഒന്നും ചോദിച്ചില്ല, എങ്കിലും അവന്‍ ഇങ്ങോട്ട് പറഞ്ഞു:
"മച്ചാ, ഞാന്‍ പരമാവധി നോക്കിയതാ, അവനാ ഇങ്ങോട്ട് വന്നത്.."
"കണ്ടില്ലാ, കേട്ടില്ലാന്ന് വച്ചുകൂടാരുന്നോ?"
"അത് പിന്നെ ഗൌരിയെ ഒരു രാത്രി വിട്ട് തരുമോന്ന് ചോദിച്ചപ്പോ...!"
അവന്‍റെ കണ്ണ്‌ കലങ്ങിയിരുന്നു.പോലീസുകാരുടെ ഇടി കൊണ്ട ശരീരത്തേക്കാള്‍ വേദന മനസിനാണെന്ന് തോന്നുന്നു.കെട്ടിപിടിച്ചു കൊണ്ട് അവനോട് പറഞ്ഞു:
"കാര്യമെന്തെന്ന് അറിഞ്ഞില്ല, നീ ക്ഷമിക്ക്"
അവന്‍റെ കണ്ണുകളില്‍ പുത്തന്‍ ഉണര്‍വ്വ്..
വേദന കടിച്ചമര്‍ത്തി അവന്‍ പറഞ്ഞു:
"മച്ചാ, ഇനി ഞാന്‍ ശരിക്കും നന്നാവാം"

ആ വാക്ക് പാലിക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചിരുന്നു.എങ്കിലും ഇടക്കിടെ അവന്‍ ചെന്ന് ചാടുന്ന പ്രശ്നങ്ങള്‍ ഗൌരിയുടെ തീരാ കണ്ണീരിനു കാരണമായി.നീണ്ട രണ്ട് വര്‍ഷത്തെ ദാമ്പത്യം.എന്‍റെ അറിവില്‍ അത് അവള്‍ക്ക് ദുഃഖമാണ്‌ നല്‍കിയത്.ദാസിനോടൊപ്പമുള്ള സന്തോഷ നിമിഷത്തിലും അവന്‍റെ പ്രശ്നങ്ങള്‍ അവളെ ആധി പിടിപ്പിച്ചിരുന്നു എന്നതാണ്‌ സത്യം.
പിന്നെ അവളൊന്ന് ചിരിച്ച് കണ്ടത് കഴിഞ്ഞ യാത്രക്കാണ്..
ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തിനൊപ്പം, നാട് വിട്ട് ബോംബയിലെ സമാധാനപരമായ ജീവിതം അവള്‍ സ്വപ്നം കണ്ടിരിക്കാം.അവള്‍ക്ക് മാത്രമല്ല, അവനും ആ സ്വപ്നമുണ്ടെന്ന് മനസിലായത് അന്ന് തിരിച്ച് ബാംഗ്ലൂര്‍ക്ക് ബസ്സ് കയറുന്നതിനായി കാത്ത് നിന്നപ്പോഴാണ്.
അവിചാരിതമായി എന്നെ കണ്ടപ്പോള്‍ ഓടി വന്നു പറഞ്ഞു:
"മച്ചാ, ബോംബക്ക് പോകുവാ, ഈ നശിച്ച നാട് മടുത്തു"
അന്ന് ആത്മാര്‍ത്ഥമായി പറഞ്ഞു:
"പോ, പോയി നന്നായി വാ"

ആ ദിവസത്തിനു ശേഷം ദാസിനെ പറ്റിയുള്ള വാര്‍ത്ത കേള്‍ക്കുന്നത് ഇന്നലെയാണ്.ബോംബക്ക് പോകാനായി ഷോപ്പിംഗിനു ടൌണില്‍ പോകുന്ന വഴി ബൈക്ക് ആക്സിഡന്‍റായെന്നും, കാലിലൂടെ ലോറി കയറിയെന്നും, ഒരുപക്ഷേ കാല്‌ മുറിച്ച് കളയേണ്ടി വരുമെന്നും കേട്ടപ്പോള്‍ നടുങ്ങി പോയി.പിന്നീട് ഗിരീഷാണ്‌ പറഞ്ഞത് ഇന്ന് രാവിലെ ഓപ്പറേഷനുണ്ടെന്നും, അതിനു ശേഷം മാത്രമേ കാല്‌ മുറിക്കണോ വേണ്ടയോന്ന് അറിയാന്‍ സാധിക്കുകയുള്ളന്നും.
അന്നേരം തുടങ്ങിയ കാത്തിരിപ്പാണ്..
ഗര്‍ഭിണി ആയതിനാല്‍ ഗൌരിയെയും അവളുടെ അമ്മയേയും വീട്ടില്‍ നിര്‍ത്തി മറ്റുള്ളവരെല്ലാം മെഡിക്കല്‍ കോളേജില്‍ പോയിരിക്കുന്നു.ഇന്ന് വിവരം അറിയാന്‍ ഗിരീഷും പോയിട്ടുണ്ട്.എന്തായാലും അരമണിക്കൂറിനകം അറിയാം.
ദൈവമേ, ദാസിനൊന്നും വരുത്തരുതേ.

അടുത്ത സിഗറിറ്റിനു തീ കൊളുത്താന്‍ പോയപ്പോഴാ ഗിരീഷിന്‍റെ ഫോണ്‍ വന്നത്..
"എന്തായടാ?"
"അണ്ണാ, കുഴപ്പമില്ല, കാലില്‍ കമ്പിയിട്ടു"
ദൈവമേ, നീ കാത്തു!!
ലോറി കാലില്‍ കയറി ഇല്ലെന്നും, ഇടിച്ചതേ ഉള്ളെന്നും, ആറ്‌ മാസത്തെ ബെഡ്റെസ്റ്റ് കൊണ്ട് എല്ലാം ശരിയാകുമെന്നുമുള്ള അവന്‍റെ വിവരണങ്ങള്‍ കേട്ടപ്പോള്‍ മനസില്‍ സന്തോഷപൂമഴ.ഇനി ഗൌരിയെ വിളിക്കണം, അവളുടെ ദാസേട്ടനു ഒന്നും പറ്റിയില്ലെന്ന് അറിയിക്കണം, അവള്‍ക്ക് സന്തോഷമാകും.

നേരെ ഗൌരിയെ വിളിച്ചു, ഫോണെടുത്തത് അടുത്ത വീട്ടിലെ സേതുവാ..
"നീയെന്താ ഇവിടെ? ഗൌരിയെന്തേ?"
മറുപടിയായി ഫോണിലൂടെ കേട്ടത് ഗൌരിയുടെ അമ്മയുടെ നിലവിളി..
"എന്‍റെ മോളേ..നി എന്തിനിത് ചെയ്തു.."
കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ.
"സേതു എന്താടാ? എന്ത് പറ്റി?"
"ഗൌരി ആത്മഹത്യ ചെയ്തു, തീ കൊളുത്തി"
ഫോണ്‍ കൈയ്യില്‍ നിന്ന് ഊര്‍ന്ന് വീണു.കസേരയിലേക്ക് ഇരിക്കുവായിരുന്നില്ല, വീഴുവായിരുന്നു.
എന്നാലും ഗൌരി.....
അവള്‍ ആത്മഹത്യ ചെയ്തെന്നോ?
എല്ലാവരേയും വിട്ട് പിരിഞ്ഞെന്നോ?
കഴിഞ്ഞ കൂടികാഴ്ചയില്‍ അവള്‍ പറഞ്ഞ വാക്കുകള്‍ കാതില്‍ മുഴങ്ങി..
"എനിക്കിപ്പോ യാത്ര പാടില്ലന്നാ ഡോക്ടര്‍ പറഞ്ഞത്, എന്നാലും ഞാനും പോകും"
അറം പറ്റിയ വാക്കുകള്‍!!

നാട്ടില്‍ ചെല്ലുമ്പോള്‍ ഓടി വരുന്ന ഗൌരി ഇനി ഇല്ല.ചേട്ടാ എന്ന് വിളിച്ച് കൂടെ നില്‍ക്കാന്‍ ആ പെങ്ങള്‍ അവിടില്ല.ആ സത്യം ഉള്‍കൊള്ളാനേ പറ്റുന്നില്ല.ഈശ്വരന്‍മാരോട് ദാസിനു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോ ഗൌരിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ മറന്നു.നന്നാവണം എന്ന ശ്രമത്തില്‍ ആശുപത്രി കിടക്കയിലായ ദാസിനോട് ആര്‌ ഈ വിവരം പറയും?
എനിക്ക് ഒന്നും അറിയില്ല, നിറഞ്ഞ് വന്ന കണ്ണുകള്‍ പതുക്കെ തുടച്ചു.
എന്‍റെ പൊന്ന് പെങ്ങളേ..
നീ എന്തിനിത് ചെയ്തു?
എന്നെ ഓര്‍ക്കണ്ടാ, ദാസിനെ ഓര്‍ക്കണ്ടാ, നിന്‍റെ വയറ്റില്‍ വളരുന്ന ഒരു കുഞ്ഞ് ജീവനെ ഓര്‍ത്ത് കൂടായിരുന്നോ?
കസേരയില്‍ ചാരി ഇരുന്നു കണ്ണുകള്‍ പതുക്കെ അടച്ചപ്പോള്‍ തെളിയുന്നത് അവളുടെ മുഖം മാത്രം..
നാണത്തോടൊപ്പം വിഷാദം കലര്‍ന്ന മുഖം..
കാതില്‍ മുഴങ്ങുന്നതും വിഷാദത്തിലുള്ള ആ വാചകം മാത്രം..
"അത്ര ദൂരെ പോയാല്‍ ചേട്ടനെ കാണാന്‍ പറ്റില്ലാന്ന് ഒരു സങ്കടം മാത്രമേ ഉള്ളു"
സങ്കടപ്പെടരുത്..
എന്‍റെ മനസ്സില്‍ ഒരു അനുജത്തി ആയി നീ എന്നും ജീവിക്കും.രാത്രിയില്‍ ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങളിലൊന്ന് നീ ആണെന്ന് ഞാന്‍ സങ്കല്‍പ്പിക്കും.ആ നക്ഷത്രത്തിനൊപ്പം ഒരു കുഞ്ഞ് നക്ഷത്രമുണ്ടെങ്കില്‍ അതാണ്‌ നിന്‍റെ കുഞ്ഞെന്ന് വിശ്വസിക്കും.
എന്നിട്ട് ലോകത്തോട് ഞാന്‍ വിളിച്ച് പറയും..
മുകളില്‍ കാണുന്ന നക്ഷത്രങ്ങളിലൊന്ന് നീ ആണെന്ന്, എന്‍റെ ഗൌരികുട്ടി ആണെന്ന്...
നക്ഷത്രങ്ങളെ ഞാന്‍ സ്നേഹിക്കുന്നെന്ന്.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com