For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

പ്രസവിക്കുന്ന തമ്പുരാട്ടി



ഒരു സ്ത്രീ പൂര്‍ണ്ണയാകുന്നത് അവളൊരു മാതാവാകുമ്പോഴാണത്രേ.പത്ത് മാസം ചുമന്ന കുട്ടിയെ നൊന്ത് പ്രസവിക്കുന്ന വേളയായിരിക്കാം അവളുടെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങളിലൊന്ന്.ലോകം പുരോഗമിച്ചു,ഇന്ന് സുഖപ്രസവം എന്നൊരു വാക്കേ ഇല്ല.കാലം മാറിയതിനൊപ്പം പ്രസവത്തിന്‍റെ രൂപവും മാറി.ഇത് സിസേറിയന്‍റെ കാലഘട്ടമാണ്....,
ഒരു സിസേറിയന്‍ യുഗം.

പ്രീഡിഗ്രിക്ക് എന്നെ സുവോളജി പഠിപ്പിച്ചിരുന്ന മാഷിന്‍റെ നാട്ടില്‍ ഒരു ആശുപത്രിയുണ്ട്,
'ഗോപി ഡോക്ടറുടെ ആശുപത്രി'
ഈ ആശുപത്രിയിലാണ്‌ ആ നാട്ടിലെ സ്ത്രീകള്‍ അമ്മയാകാനുള്ള പ്രധാന പ്രക്രിയയാകുന്ന പ്രസവം നടക്കുന്നത്.അതിനാല്‍ മാഷ് ഇടയ്ക്കിടയ്ക്ക് പറയുന്ന ഒരു വാചകമുണ്ട്:
"ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള്‍ പ്രസവിക്കണമെങ്കില്‍ ഗോപി ഡോക്ടര്‍ തന്നെ വേണം"
അതെനിക്ക് മനസ്സിലായില്ല!!!
എന്താണാവോ ഉദ്ദേശിച്ചത്???
അത് എന്തും ആകട്ടെ,പക്ഷേ എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള്‍ പ്രസവിക്കണമെങ്കില്‍ നാണിയമ്മ തന്നെ വേണമായിരുന്നു.ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധയായ വയറ്റാട്ടി നാണിയമ്മ.

നാണിയമ്മ ആസ്ഥാന വയറ്റാട്ടിയായി നാട്ടില്‍ വിലസിയിരുന്ന ആ കാലഘട്ടത്തിലാണ്‌ എന്‍റെ വീട്ടില്‍ എലിശല്യം കൂടിയത്.വൈകുന്നേരം നാല്‌ മൂട് കപ്പ അടുക്കളയില്‍ വച്ചിരുന്നാല്‍ രാവിലെ അതിന്‍റെ തൊലി മാത്രം പാഴ്സലില്‍ അയച്ച് തരുന്ന ചെകുത്താന്‍മാരായിരുന്നു ഈ എലികള്‍.അവറ്റകളുടെ ശല്യം കൂടിയപ്പോള്‍ അമ്മുമ്മ പ്രഖ്യാപിച്ചു:
"കില്‍ ദെം"
തട്ടികളയാന്‍!!!
പക്ഷേ എങ്ങനെ?
അതിനെ തുടര്‍ന്നുള്ള മഹത്തായ ചര്‍ച്ചയുടെ ഫലമായിരുന്നു ഒരു പൂച്ചകുഞ്ഞിനെ വളര്‍ത്താനുള്ള തീരുമാനം.വയറ്റാട്ടി നാണിയമ്മയുടെ വീട്ടില്‍ പൂച്ചകുഞ്ഞ് ഉണ്ടന്ന കേട്ടറിവിന്‍റെ പുറത്താണ്‌ നാലാം ക്ലാസ്സ്‌കാരനായ എന്നെയും കൊണ്ട് അച്ഛന്‍ അവിടെ ചെന്നത്.പക്ഷേ എന്‍റെ പ്രതീക്ഷകളെ തകര്‍ക്കുന്നതായിരുന്നു നാണിയമ്മയുടെ മറുപടി:
"അയ്യോ അങ്ങുന്നേ,ഇവിടെ ഉള്ളതിനെ എല്ലാം ഒരോരുത്തര്‌ കൊണ്ട്പോയി"
അതോടെ എന്‍റെ മുഖം മങ്ങി.

കാരണം ഞാന്‍ ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു വന്നത്.എലികളെ ഓടിക്കുക എന്നത് മാത്രമായിരുന്നില്ല,എനിക്ക് കൂടെ കളിക്കാന്‍ ഒരു പൂച്ചകുഞ്ഞിനെ കിട്ടും എന്നതായിരുന്നു എന്‍റെ കണക്ക് കൂട്ടല്‍.അത് നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ എന്‍റെ മുഖം വാടിയത് കണ്ടിട്ടായിരിക്കാം നാണിയമ്മ പറഞ്ഞു:
"ഇനി വേണമെങ്കില്‍ കോലോത്ത് പോണം"
"കോലോത്ത് പോയാ അവിടെ കാണുമെന്ന് ഉറപ്പുണ്ടോ?" അച്ഛന്‍റെ മറുചോദ്യം.
"ഉറപ്പാ,കിട്ടും.ഞാന്‍ ഇന്നലെയും അവിടെ പോയാരുന്നു.അവിടുത്തെ തമ്പുരാട്ടി കൊച്ച് മാസം തികഞ്ഞ് നില്‍ക്കുകയാ,എപ്പോള്‍ വേണേലും പ്രസവിക്കാം" നാണിയമ്മയുടെ വിശദീകരണം.
അപ്പോള്‍ തന്നെ ഞാനൊരു മഹത്തായ സത്യം മനസ്സിലാക്കി,
ഞങ്ങളൂടെ നാട്ടില്‍ ആവശ്യമുള്ള പൂച്ചകുഞ്ഞുങ്ങളെ പ്രസവിച്ച് കൊടുക്കുന്നത് കോലോത്തെ തമ്പുരാട്ടിയാണ്.വയറ്റാട്ടിക്ക് പൂച്ചകുഞ്ഞുങ്ങളെ കിട്ടുന്നതും അവിടുന്നു തന്നെ.

കോലോത്ത് അച്ഛന്‍ പോകണമെന്നില്ലന്നും,ഞാന്‍ പോയാല്‍ മതിയെന്നും തീരുമാനമായി.അതിന്‍ പ്രകാരം അങ്ങോട്ട് പുറപ്പെട്ട എന്നോട് വയറ്റാട്ടി പറഞ്ഞു:
"മനുകുട്ടന്‍ അവിടെ ചെന്ന് നാണിയമ്മ പറഞ്ഞിട്ട് വരികയാണെന്ന് പറഞ്ഞാല്‍ മതി.മനസ്സിലായോ?"
മനസ്സിലായി,എല്ലാം മനസ്സിലായി,
നേരെ കോലോത്ത് ചെല്ലുക,വയറ്റാട്ടി പറഞ്ഞിട്ട് വരികയാണെന്ന് പറയുക,ഒരു കുഞ്ഞിനെ ചോദിക്കുക.ഇത് കേള്‍ക്കേണ്ട താമസം തമ്പുരാട്ടി അകത്ത് പോയി ഒരു പൂച്ചകുഞ്ഞിനെ പ്രസവിച്ച് എന്‍റെ കൈയ്യില്‍ കൊണ്ട് തരും.
വെരി വെരി ക്ലീയര്‍!!!
ഞാന്‍ കോലോത്തേക്ക് വച്ച് പിടിച്ചു.

തമ്പുരാട്ടിക്ക് പേറ്റ് നോവ് തുടങ്ങിയ സമയത്ത് തന്നെയായിരുന്നു ഞാന്‍ കോലോത്തേക്ക് ഓടി ചെന്നത്.തമ്പുരാട്ടിയുടെ നിലവിളി കേട്ട് ഓടികൂടിയ വേലക്കാരുടെയും അവിടുത്തെ കാരണവന്‍മാരുടെയും മുന്നിലെത്തിയ ഞാന്‍ എന്‍റെ ആഗമനോദ്യേശം അറിയിച്ചു:
"വയറ്റാട്ടി പറഞ്ഞിട്ട് കുഞ്ഞിനെ എടുക്കാന്‍ വന്നതാ"
എന്‍റെ ഈ വാചകം കേട്ടതും അവിടുത്തെ കാരണവന്‍മാരും അനന്തരാവകാശികളും വേലക്കാരും മാത്രമല്ല,കോലോത്തെ പതിനാല്‌ തടിമാടന്‍മാരെ പ്രസവിച്ച് തഴക്കവും പഴക്കവും വന്ന അമ്മുമ്മ വരെ ഞെട്ടി.അവരെല്ലാം അമ്പരന്ന് പരസ്പരം നോക്കി.
മൊട്ടേന്ന് വിരിയാത്ത പയ്യന്‍ പേറെടുക്കാന്‍ വന്നിരിക്കുന്നോ?
'എന്‍റെ കൃഷ്ണാ,കലികാലം' എന്ന് പറഞ്ഞുകൊണ്ട് ആ അമ്മുമ്മ പതുക്കെ തിണ്ണയിലിരുന്നു.
കാര്യത്തിന്‍റെ ഗൌരവം മനസ്സിലാകാത്ത ഞാന്‍ പിന്നെയും ചോദിച്ചു:
"തമ്പുരാട്ടി എന്തിയേ?"
എന്‍റെ ആധികാരമായ ചോദ്യവും പേറെടുക്കാനുള്ള ആക്രാന്തവും കണ്ടിട്ടാവണം അവരെല്ലാം ഞെട്ടി.എന്നെ കൊണ്ട് പേറെടുപ്പിക്കണോ വേണ്ടായോ എന്നൊരു തീരുമാനം എടുക്കാനാകാതെ എല്ലാവരും വിഷമിച്ച് നിന്നു.അപ്പോഴും അകത്തൊരു മുറിയില്‍ തമ്പുരാട്ടി വേദന കൊണ്ട് പുളയുകയായിരുന്നു.

അവസാനം കൂട്ടത്തില്‍ ഒരു കാരണവര്‍ രണ്ടും കല്പിച്ച് എന്നോട് ചോദിച്ചു:
"മോനിതൊക്കെ പരിചയമുണ്ടോ?"
കൊള്ളാം,ഒരു പൂച്ചകുഞ്ഞിനെ കൊണ്ട് പോകാന്‍ പരിചയം ഉണ്ടോന്ന്?
അതും എന്നോട്?
ആ ചോദ്യം കേട്ടതും ഉള്ളില്‍ വന്ന ചിരി അടക്കി ഞാന്‍ പറഞ്ഞു:
"പരിചയമുണ്ട്"
എന്‍റെ മറുപടി കേട്ടതും അങ്ങേര്‌ തിരിഞ്ഞ് എല്ലാരെയും ഒന്ന് നോക്കി,എന്നിട്ട് വീണ്ടും എന്നോട് ചോദിച്ചു:
"ഇതിനു മുമ്പ് മോനെവിടെങ്കിലും പോയിട്ടുണ്ടോ?"
എനിക്ക് ശരിക്കും ദേഷ്യം വന്നു...
ഒരു പൂച്ചകുഞ്ഞിനെ തരാന്‍ വേണ്ടി,ഞാന്‍ ആദ്യം എവിടെയൊക്കെ പൂച്ചകുഞ്ഞിനെ അന്വേഷിച്ച് പോയിട്ടുണ്ട് എന്ന് അറിയണം എന്ന അവരുടെ മനോഭാവമാണ്‌ എന്നെ ദേഷ്യം പിടിപ്പിച്ചത്.പക്ഷേ ആവശ്യം എന്‍റെ ആയി പോയില്ലേ?
ഉള്ളില്‍ വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു:
"ആദ്യം വയറ്റാട്ടിയുടെ വീട്ടിലാ പോയത്"
അതോട് കൂടി അവര്‍ക്ക് സമാധാനമായി.ആദ്യം വയറ്റാട്ടിയുടെ പേറെടുത്തവനാണെങ്കില്‍ ഞാന്‍ എത്ര കേമനായിരിക്കും എന്നാകണം അവര്‍ ചിന്തിച്ചത്.എന്തായാലും എന്നെ കൊണ്ട് തന്നെ പേറെടുപ്പിക്കാന്‍ അവരെല്ലാം കൂടി തീരുമാനിച്ചു.അവരുടെ സംസാരത്തില്‍ നിന്നും ഇത് മനസ്സിലാക്കിയ ഞാന്‍ ഞെട്ടിപ്പോയി.
ഈശ്വരാ,എന്തൊരു പരീക്ഷണം????
ഇവരെന്താ ഇങ്ങനെ?

എന്‍റെ ഭാഗ്യമാണോ,തമ്പുരാട്ടിയുടെ ഭാഗ്യമാണോ അതോ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ഭാഗ്യമാണോ എന്നറിയില്ല കാര്യങ്ങളുടെ കിടപ്പ് വശം അത്രയും ആയപ്പോഴത്തേക്കും നാണിയമ്മ അവിടെ വന്നു.അകത്തേക്ക് ഓടിപ്പോയ അവര്‍ അരമണിക്കുര്‍ കഴിഞ്ഞപ്പോള്‍ തിരിച്ച് വന്നു.എന്നിട്ട് എല്ലാരോടുമായി പറഞ്ഞു:
"ദൈവം കാത്തു,സുഖപ്രസവം"
ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴാണ്‌ നാണിയമ്മ എന്നെ കണ്ടത്.അപ്പോള്‍ തന്നെ അകത്ത് പോയി ഒരു പൂച്ചകുഞ്ഞിനെയും എടുത്ത് കൊണ്ട് വന്ന് എന്‍റെ കൈയ്യില്‍ തന്നു.ആ പൂച്ചകുഞ്ഞിനെ കൈയ്യില്‍ കിട്ടിയതും അതെന്താ സംഭവം എന്ന് മനസ്സിലാകാതെ അന്തം വിട്ട് നിന്ന കോലോത്തെ തമ്പ്രാന്‍മാരുടെ മുമ്പില്‍ നിന്നും ഞാന്‍ ഓടികളഞ്ഞു.
എത്രയൊക്കെ പറഞ്ഞാലും തമ്പുരാട്ടി ഒരു അമ്മയല്ലേ,സ്വന്തം കുഞ്ഞിനെ തള്ളി പറയാന്‍ ഒരു അമ്മയ്ക്കും കഴിയില്ല.ഒരു വീണ്ട് വിചാരം ഉണ്ടാകുമ്പോള്‍ തമ്പുരാട്ടി പൂച്ചകുഞ്ഞിനെ തിരിച്ച് ചോദിച്ചാലോ എന്ന ചിന്ത ആയിരുന്നു അതിനെയും കൊണ്ട് ഓടാന്‍ എന്നെ പ്രേരിപ്പിച്ചത്.
തമ്പുരാട്ടി പ്രസവിച്ച വാര്‍ത്ത കേട്ട് വന്ന കോലോത്തേ അടിയാനായ ചാത്തന്‍റെ മുന്നിലാണ്‌ ഞാന്‍ ഓടിചെന്നത്.കോലോത്ത് നിന്ന് ഓടി വരുന്ന എന്നെ കണ്ട് ചാത്തന്‍ ആകാംക്ഷയോടെ ചോദിച്ചു:
"എന്താ കുഞ്ഞ്?"
ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നറിയാന്‍ വെമ്പി നില്‍ക്കുന്ന ചാത്തനെ നോക്കി ഞാന്‍ പറഞ്ഞു:
"ഒരു കറുത്ത പൂച്ചകുഞ്ഞാ"
'എന്‍റെ മുത്തപ്പാ,തമ്പ്രാട്ടി പ്രസവിച്ചത് പൂച്ചകുഞ്ഞിനെയാണൊ' എന്ന് ആലോചിച്ച് അന്തം വിട്ട് നിന്ന ചാത്തനെയും മറികടന്ന് ഞാന്‍ വീട്ടിലേക്ക് പാഞ്ഞു.

ആ പൂച്ച വളര്‍ന്നു.അത് വേറെ പൂച്ചകുഞ്ഞുങ്ങളെ പ്രസവിച്ചു.അവറ്റകളെല്ലാം കൂടി ഞങ്ങളൂടെ വീട്ടിലെ എലിശല്യം തീര്‍ത്തു.അങ്ങനെ എല്ലാം ശുഭമായി കലാശിച്ചു.പക്ഷേ എനിക്ക് ഒരു സംശയം മാത്രം ബാക്കി ആയിരുന്നു,
തമ്പുരാട്ടി പ്രസവിച്ചപ്പോള്‍ ഒരു പൂച്ചകുഞ്ഞിനെ കിട്ടി.എന്നിട്ടും എന്തുകൊണ്ട് പൂച്ച പ്രസവിച്ചപ്പോള്‍ ഒരു തമ്പുരാട്ടികുഞ്ഞിനെ കിട്ടിയില്ല?
ആവോ,ആര്‍ക്കറിയാം?

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com