
(2010 ജനുവരി 9 നു വിവാഹിതരായ വിനോദിനും ചിത്രക്കും ഈ കഥ സമര്‍പ്പിക്കുന്നു)
ഒരു മുന്‍കൂര്‍ ജാമ്യം..
ഈ കഥയുടെ തലക്കെട്ട് കാണുമ്പോഴേ ഊഹിക്കാം, ഒരു ജ്യേഷ്ഠന്റെ വെപ്രാളമായിരിക്കും കഥയുടെ മൂലഹേതു എന്ന്.അതേ, അത് തന്നെയാണ് കാരണം.
അപ്പോള്‍ സബജക്റ്റോ?
അത് മറ്റൊന്നുമല്ല, പെങ്ങളുടെ കല്യാണം!!
കായംകുളം, പെരുങ്ങാല മുറിയില്‍, പൂവണ്ണാര്‍മഠത്തില്‍, രാമന് പിള്ള മകന്, രാധാകൃഷ്ണപിള്ളയുടെ സന്താനവും, അഞ്ചടി പത്തിഞ്ച് ഉയരത്തില്‍ അലമ്പ് സ്വഭാവത്തോട് കൂടിയവനുമായ, അരുണിന്റെ പെങ്ങളുടെ കല്യാണമല്ല സബ്ജക്റ്റ്.
പിന്നെയോ?
കായംകുളം സൂപ്പര്ഫാസ്റ്റെന്ന ബ്ലോഗിലെ മിക്ക കഥകളിലേ നായകനും, തികച്ചും സാങ്കല്‍പ്പിക കഥാപാത്രവുമായ മനുവിന്റെ പെങ്ങളുടെ കല്യാണമാ സബ്ജക്റ്റ്.മനുവിന്റെ പെങ്ങളായ മായ, അവരുടെ അമ്മാവന്റെ മകനായ രമേഷിനെ കല്യാണം കഴിക്കാന്‍ പോകുന്നു.
ടം ഡ ഡേ!!
മുന്‍കൂര്‍ ജാമ്യം ഇവിടെ അവസാനിക്കുന്നു.
ഇനി കഥ..
ഡയറി എഴുത്ത് ഒരു നല്ല സ്വഭാവമാ, നവോദയില്‍ പഠിക്കുന്ന കാലത്ത് ഡയറി എഴുതേണ്ടത് ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു.മറ്റൊരാളുടെ ഡയറി വായിക്കുന്നത് ശരിയല്ലെങ്കില്‍ തന്നെയും, കുട്ടികളുടെ ഡയറി എഴുത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് അറിയാന്‍ ഇടക്കിടെ ഒരോരുത്തരെ കൊണ്ട് പ്രിന്‍സിപ്പാള്‍ ഡയറി വായിപ്പിക്കും.നല്ല രീതിയില്‍ ഡയറി എഴുതുന്നവരെ പ്രിന്‍സിപ്പാള്‍ അഭിനന്ദിക്കും, മോശം രീതിയില്‍ എഴുതിയാല്‍ ശിക്ഷിക്കും.ഈ പ്രപഞ്ചസത്യം അറിയാവുന്ന കൊണ്ട്, അന്നെല്ലാം ഞാന്‍ വിശദീകരിച്ച് ഡയറി എഴുതുമായിരുന്നു..
ആ കാലഘട്ടത്തിലെ ഒരു ദിവസം..
"ഇന്ന് മനു ഡയറി വായിക്കു" പ്രിന്‍സിപ്പാളിന്റെ ആജ്ഞ.
അസംബ്ലിയില്‍ കുട്ടികളെ അഭിമുഖീകരിച്ച് മൈക്കിലൂടെ വേണം ഡയറി വായിക്കാന്‍.മീനുവും, നീനുവും, സോനുവുമെല്ലാം നില്ക്കുന്ന അസംബ്ലി.മാത്രമല്ല, ആദ്യമായാണ് എനിക്ക് ഡയറി വായിക്കാനുള്ള അവസരം കിട്ടുന്നതും.എങ്കില്‍ തന്നെയും തലേദിവസത്തെ സംഭവങ്ങള്‍ വിശദമായി എഴുതി വച്ചിരുന്നതിനാല്‍ ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല, ഞാന്‍ ഉറക്കെ വായിച്ചു തുടങ്ങി:
"രാവിലെ എഴുന്നേറ്റു...
തൂറി പല്ല് തേച്ച് പെടുത്ത് മുഖം കഴുകി ആഹാരം കഴിക്കാന്‍ പോയി...."
ഇത്രേം കേട്ടതും അസംബ്ലിയില്‍ ഒരു ആരവമുയര്‍ന്നു!!
എന്റെ ഡയറി എഴുത്തിന്റെ ഹൈ സ്റ്റാന്‍ഡേര്‍ഡ് കണ്ടിട്ടാണോ അതോ കളിയാക്കിയാണോ എന്നറിയില്ല, സോനുവും മീനുവും നീനുവും ചിരിയോട് ചിരി.ചില അധ്യാപകരുടെ മുഖത്ത് ഞാന്‍ വായിച്ചതെല്ലാം നേരില്‍ കണ്ട പോലത്തെ ഭാവം.
എന്തോ പറ്റി??
ഞാന്‍ കറക്റ്റായിട്ടാണല്ലോ വായിച്ചത്??
അമ്പരന്ന് നിന്ന എന്നോട് ദയനീയ സ്വരത്തില്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചു"
"എന്തോന്നാടാ ഇത്?"
"ദിനചര്യയാണ് സാര്‍" മാന്യമായ ഉത്തരം.
ഇത് കൂടി കേട്ടതോടെ അദ്ദേഹം അലറി ചോദിച്ചു:
"ഇതാണോടാ നിന്റെ ദിനചര്യ?"
ആ ചോദ്യത്തോടൊപ്പം അസംബ്ലിയില്‍ കൂട്ടച്ചിരി!!
അതോടെ എനിക്ക് ഒരു കാര്യം ഉറപ്പായി..
എവിടെയോ ഒരു പിശക് പറ്റി!!
എഴുതി വച്ചിരുന്ന വാചകം വായിച്ച ഈണത്തിനു മനസിലൊന്ന് പറഞ്ഞ് നോക്കി..
തൂറി പല്ല് തേച്ച്, പെടുത്ത് മുഖം കഴുകി, ആഹാരം കഴിക്കാന്‍ പോയി!!
അയ്യേ!!
എന്തൊരു വൃത്തികേട്ട വാചകം??
കര്‍ത്താവേ, എന്നോട് ഈ ചതി വേണ്ടായിരുന്നു!!
ആകെ വിയര്‍ത്ത് കുളിച്ച്, മേലാകെ തൊലിയുരിഞ്ഞ ഫീലിംഗില്‍ നിന്ന എന്നോട് അദ്ദേഹം വീണ്ടും ചോദിച്ചു:
"ഇത് തന്നാണോടാ നിന്റെ ദിനചര്യ?"
"രണ്ട് കോമ കൂടിയുണ്ട് സാര്‍"
"എന്ത്?" സാറിന്റെ കണ്ണ് തള്ളി.
വായിച്ചപ്പോള്‍ അബദ്ധം പറ്റിപോയി, വിശദീകരിക്കേണ്ടത് ആവശ്യവുമാണ്.അതിനാല്‍ തന്നെ രണ്ട് കോമ കൂടി ഇട്ട് ഞാന്‍ വിശദമാക്കി:
"തൂറി, പല്ല് തേച്ച്, പെടുത്ത്, മുഖം കഴുകി, ആഹാരം കഴിക്കാന്‍ പോയി..."
അസംബ്ലിയില്‍ ഇക്കുറി പൊട്ടിച്ചിരി!!
എന്തോന്ന് ഇത്ര ചിരിക്കാന്‍??
എനിക്കാകെ കരച്ചില് വന്നു, എങ്കിലും മസിലുപിടിച്ച് സാറിനോട് ഞാന്‍ ചോദിച്ചു:
"ബാക്കി കൂടി വായിക്കട്ടെ സാര്‍?"
പ്രിന്‍സിപ്പാളിനു മറുപടിയില്ല, അദ്ദേഹം തലക്ക് കൈയ്യും വച്ച് നിലത്തേക്കിരുന്നു.അത് കണ്ടിട്ടാകണം ക്ലാസ്സ് ടീച്ചര്‍ എന്റെ അരുകിലെത്തി ഡയറി കൈയ്യില്‍ വാങ്ങി, എന്നിട്ട് പറഞ്ഞു:
"മനു ഇനി ഡയറി എഴുതേണ്ട"
വേണ്ടങ്കില്‍ വേണ്ട..
ആര്‍ക്കാ ചേതം??
കൂട്ടച്ചിരി കേട്ടില്ലെന്ന് കരുതി ഞാന്‍ തിരികെ ക്ലാസിലേക്ക് നടന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞ് പോയി..
നവോദയിലെ സംഭവത്തിനു ശേഷം ഡയറി കൈ കൊണ്ട് തൊടാത്ത ഞാന്‍ കഴിഞ്ഞ മാസം ഒരു ഡയറി സ്വന്തമാക്കി.അത് കൈയ്യില്‍ കിട്ടിയപ്പോള്‍ തന്നെ ഒരു കാര്യം ഞാന്‍ മനസിലുറപ്പിച്ചു..
ഈ ഡയറി ദിനചര്യ എഴുതാനുള്ളതല്ല, പെങ്ങളുടെ കല്യാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രം.
ഫോര്‍ എക്സാമ്പിള്‍..
ആരെയൊക്കെ കല്യാണം വിളിക്കേണം, ആരെയൊക്കെ കല്യാണം വിളിക്കേണ്ടാ, ആരോടെല്ലാം 'വരണം എന്നാല്‍ വരരുത്' എന്ന് ഭാവത്തില്‍ കല്യാണം പറയണം, ആര്‍ക്കൊക്കെ തുണി വാങ്ങണം...
ലിസ്റ്റ് ഇങ്ങനെ പോകുന്നു.
മാത്രമല്ല, വാങ്ങേണ്ട സ്വര്‍ണ്ണത്തിന്റെ ലിസ്റ്റും ഇതില്‍ തന്നെ.
ആ ലിസ്റ്റെടുക്കല്‍ ചടങ്ങ്..
അമ്മുമ്മമാരും, അമ്മായിമാരും, അപ്പച്ചിമാരും, ചേച്ചിമാരും, പിന്നെ ഒരു പണിയുമില്ലാത്ത കുറേ നാട്ടുകാരു പെണ്ണുങ്ങളും, കൂടെ അമ്മയും മായയും ഗായത്രിയും..
ഒരു സൈഡില്‍ ഡയറിയുമായി ഞാനും, മറുസൈഡില്‍ വിശറിയുമായി അച്ഛനും..
ഡയറി ലിസ്റ്റ് എഴുതാന്‍, വിശറി അച്ഛനു വീശാന്‍!!
"നൂറ് വള വേണം" അമ്മ.
"എന്തിനാ കഴുത്തില്‍ കൂടി ഇടാനാണോ?" അച്ഛന്.
ഒടുവില്‍ എഴുപത് വളയില്‍ ലേലം ഉറപ്പിച്ചു!!
"കാശ്മാല വേണം, കനകമാല വേണം, കരിമണിമാല വേണം" പെങ്ങള്.
"അരപ്പട്ട, അരിഞ്ഞാണം, നെക്ലസ്സ്,പാദസരം" ഗായത്രി.
ഡയറിയിലെ ലിസ്റ്റും, അച്ഛന്റെ മുഖത്തെ ടെന്‍ഷനും കൂടി കൂടി വരുന്നു..
"ഒരു പന്ത്രണ്ട് മോതിരം വേണം" അപ്പച്ചിമാര്.
"അതിന് പത്ത് വിരലെല്ലേ ഉള്ളു" എന്റെ സംശയം.
"രണ്ടെണ്ണം ഞങ്ങള്‍ക്കാ" ക്ലാരിഫിക്കേഷന്.
ഓക്കേ, എഗ്രീഡ്!!
"മാട്ടി, പുട്ടി, ചുട്ടി ഇത്രേം മസ്റ്റാ"
ഇത് പറഞ്ഞ അയലത്തെ ചേച്ചിയെ നോക്കി അച്ഛന് പതിയെ പറഞ്ഞു:
"പോടി പട്ടി"
ലിസ്റ്റ് എടുപ്പ് പുരോഗമിച്ചു കൊണ്ടിരുന്നു..
കമ്മല്‍, മൂക്കുത്തി, പത്ത് മാല...
ലിസ്റ്റ് എഴുതി ഒരു പരുവമായപ്പോള്‍ ഞാന്‍ കളിയാക്കി ചോദിച്ചു:
"കിരീടം വേണ്ടേ?"
അനുജത്തിയുടെ കണ്ണില്‍ ഒരു തിളക്കം!!
അവള് തിരിച്ച് ചോദിച്ചു:
"എനിക്ക് മാത്രമാണോ അതോ രമേഷേട്ടനും വാങ്ങണോ?"
ങ്ങേ!!
കുരിശായോ??
അച്ഛന് എന്നെ ഒരു നോട്ടം നോക്കി, അര്‍ത്ഥം മനസിലാക്കിയ ഞാന്‍ ആധിയോടെ ചോദിച്ചു:
"തലയില്‍ കിരീടം വച്ചാ മുല്ലപ്പൂ എന്തോ ചെയ്യും?"
"അത് വേണേല്‍ കവറിലാക്കി കൈയ്യില്‍ പിടിച്ചോളാം"
അമ്പട പുളുസു!!
കല്യാണ ദിവസം തലയില്‍ കിരീടവും, ഒരു കവറിലാക്കിയ മുല്ലപ്പൂവുമായി അവള് നിന്നോളാമെന്ന്!!
ഹോ വാട്ട് എ ത്യാഗം.
ഡിയര്‍ സിസ്റ്റര്‍, പൊന്നിന്കുടത്തിനെന്തിനാ പൊട്ട്??
മുല്ലാപ്പൂ മാത്രം പോരേ??
സംഭവം പ്രശ്നമാവുമെന്ന് മനസിലായ അച്ഛന് പ്രഖ്യാപിച്ചു:
"ഇത്രേം ഐറ്റം മതി, കിരീടം വേണ്ടാ.."
തുടര്‍ന്ന് ഫാദര്‍ എന്നോട് ചോദിച്ചു:
"ഭീമാ ജ്യുവലറി മൊത്തത്തില്‍ വാങ്ങുന്നതാണോ, അതോ ഇതെല്ലാം സെപ്പറേറ്റ് വാങ്ങുന്നതാണോ ലാഭം?"
അത് മൊത്തത്തില്‍ വാങ്ങുന്നതാ ലാഭം!!
അങ്ങനെ സ്വര്‍ണ്ണം വാങ്ങി ബാങ്കില്‍ കൊണ്ട് വച്ചു.
കല്യാണത്തിന്റെ തലേദിവസമായി..
സേഫ്റ്റീ ലോക്കറില്‍ നിന്ന് സ്വര്‍ണ്ണത്തെ എടുത്ത് വീട്ടില്‍ കൊണ്ട് വച്ചു..
ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പെണ്ണിനെ എടുത്ത് വീട്ടില്‍ കൊണ്ട് നിര്‍ത്തി..
ലോക്കല്‍ ബാറില്‍ നിന്ന് ഫ്രണ്ട്സിനെ എടുത്ത് ലോഡ്ജില്‍ കൊണ്ട് കിടത്തി..
എല്ലാം ചെയ്യാന്‍ ഞാന്‍ മാത്രം!!
തളര്‍ന്ന് നിന്ന എന്നോട് ഒരു മഹാന് പറഞ്ഞു:
"ഓഡിറ്റോറിയത്തിനടുത്തുള്ള കടയില്‍ പൊറോട്ടയും പോത്തിറച്ചിയും കിട്ടും, പോയി തട്ടിക്കോ, ഒരു ഉന്മേഷമാകും"
നേരേ ഹോട്ടലിലേക്ക്..
കൈ കഴുകി കസേരയില്‍ ഇരുന്ന എന്റെ മുന്നില്‍ പൊറോട്ട കൊണ്ട് വച്ചിട്ട് ആ പയ്യന് ചോദിച്ചു:
"ഇക്ക പോത്താണോ?"
ഞാന്‍ പോത്താണോന്ന്??
അല്ല മോനേ, ഞാന്‍ പോത്തല്ല!!
മനസില്‍ ഇങ്ങനെ പറഞ്ഞിട്ട്, പതിയെ അവനോട് പറഞ്ഞു:
"അതേ"
അത് കേട്ടതും പയ്യന് അകത്തേക്ക് നോക്കികൊണ്ട് എന്നെ ചൂണ്ടി വിളിച്ച് പറഞ്ഞു:
"ദേ..ഇവിടൊരു പോത്ത്"
ഈശ്വരാ!!
കയ്യിലുള്ള കാശ് കൊടുത്ത് എന്തെല്ലാം കേള്‍ക്കണം??
താമസിയാതെ പോത്ത് കറി മുന്നിലെത്തി.
കഴിക്കാന്‍ എടുത്തപ്പോള്‍ ഒരു സംശയം..
നാളെ കല്യാണമാ, ഇറച്ചി നല്ലതായിരിക്കുമോ?
സംശയം തീര്‍ക്കാന്‍ ഞാന്‍ കൌണ്ടറിലിരുന്ന ചേട്ടനോട് ചോദിച്ചു:
"കഴിക്കുന്ന കൊണ്ട് കുഴപ്പമില്ലല്ലോ, അല്ലേ?"
ഉടന്‍ വന്നു മറുപടി:
"സാറ് നല്ല പോത്താണേല്‍ കഴിച്ചാല്‍ മതി"
കേട്ടില്ലേ??
ഞാന്‍ നല്ല പോത്താണേല്‍ കഴിച്ചാല്‍ മതിയെന്ന്!!
എന്തോ ചെയ്യാനാ??
ഒടുവില്‍ ഞാന്‍ ഒരു നല്ല പോത്താണേന്ന് സ്വയം സങ്കല്‍പ്പിച്ച്, പോറോട്ടയും കറിയും കഴിച്ചു.എന്നിട്ട് നേരെ ഓഡിറ്റോറിയത്തിലെത്തി ഉറക്കം പിടിച്ചു.
ആ ദിവസം അങ്ങനെ തീര്‍ന്നു.
പിറ്റേന്ന് പ്രഭാതം..
രാവിലെ മുതല്‍ തിരക്ക് തന്നെ.ഒരുങ്ങണം, ആളുകളെ മണ്ഡപത്തിലെത്തിക്കണം, അതിഥികളെ സ്വീകരിക്കണം.
ഇതിനിടയില്‍ ഒരു വല്യമ്മ വന്നു..
"അയ്യോ മോനങ്ങ് വളര്‍ന്നെല്ലോ, എന്നെ മനസിലായോ മോന്?"
കല്യാണത്തിനു വന്നവരെ അറിയില്ലെന്ന് എങ്ങനെ പറയുക, അതിനാല്‍ പതിയെ ചിരിച്ച് കൊണ്ട് പറയും:
"മനസിലായി മനസിലായി"
അത് കേട്ടതും അവര്‍ക്കങ്ങ് സന്തോഷമായി, അവരെല്ലാവരെയും നോക്കി പറഞ്ഞു:
"കണ്ടോ മോനെന്നെ മനസിലായി, ഇങ്ങനാ സ്നേഹമുള്ള കുഞ്ഞുങ്ങള്‍.."
തുടര്‍ന്ന് എന്നോടൊരു ആജ്ഞയും:
"മോന് എല്ലാവര്‍ക്കുമൊന്ന് പറഞ്ഞ് കൊടുത്തേ ഞാന്‍ ആരാണെന്ന്"
കര്‍ത്താവേ!!
ഇവരാരാ??
തേന്മാവിന് കൊമ്പത്തിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ഓര്‍മ്മ വന്നു:
"ഞാനാരാണെന്ന് നിനക്കറിയില്ലെങ്കി നീ എന്നോട് ചോദിക്ക് ഞാനാരാണെന്ന്, അപ്പോ നിനക്ക് ഞാന്‍ പറഞ്ഞ് തരും ഞാനാരെന്ന്, ഇനി നീ ആരാണെന്ന്...."
അപ്പോഴേക്കും അമ്മ ഓടിയെത്തി..
"ചേച്ചിയെന്താ ഇവിടെ തന്നെ നിന്നത് അകത്തോട്ട് വാ"
അവര്‍ അകത്തേക്ക് പോയി, അത് കണ്ടതും ഞാന്‍ അമ്മയോട് ചോദിച്ചു:
"ഏതാമ്മേ ആ മാരണം?"
എന്റെ ചോദ്യം കേട്ടതും വെപ്രാളത്തില്‍ അമ്മ തിരികെ ചോദിച്ചു:
"അവരെ നിനക്ക് മനസിലായില്ലേ?"
"ഇല്ല"
"എന്നാ നമുക്ക് അച്ഛനോട് ചോദിക്കാം"
ഹത്ശരി!!
തുടര്‍ന്ന് വന്നത് നാട്ടിലെ പ്രധാന രാഷ്ട്രീയക്കാരനും അയാളുടെ പി.എയുമാ, അവരെ കണ്ടതും സന്തോഷത്തോടെ ഞാന്‍ ചോദിച്ചു:
"ആഹാ, സാറ് വന്നോ?"
"പിന്നെ, മോന്റെ കല്യാണത്തിനു വരാതിരിക്കാന്‍ പറ്റുമോ?"
"അയ്യോ, കല്യാണം പെങ്ങടയാ"
ഒരു നിമിഷം അയാളൊന്ന് അമ്പരന്ന് നിന്നു, എന്നിട്ട് പെട്ടന്ന് പറഞ്ഞു:
"ഞാനുദ്ദേശിച്ചത് മോന്റെ വീട്ടിലേ കല്യാണമെന്നാ"
ഇത്രേം പറഞ്ഞ് ഓഡിറ്റോറിയത്തിലോട്ട് കേറുന്ന വഴി അദ്ദേഹം പി.എ യോട് ചോദിക്കുന്ന കേട്ടു:
"ഇന്ന് വൈകിട്ട് ശവസംസ്ക്കാരമുള്ളത് മണിയന്റെയോ, അതോ അയാളുടെ ഭാര്യയുടെയോ"
അതിനു പി.എയുടെ മറുപടി:
"മണിയനും ഭാര്യയും ഒരു കൊല്ലം മുമ്പ് ചത്തു, ഇന്ന് ചത്തത് മണിയന്റെ മോനാ!"
ബെസ്റ്റ്!!
രാഷ്ട്രീയക്കാരനായാല്‍ ഇങ്ങനെ വേണം.
ഓര്‍ക്കുക, ഇവനൊക്കെയാ കേരളം ഭരിക്കുന്നത്!!
കല്യാണ സമയമായി..
ചെറുക്കനെയും പെണ്ണിനേയും കതിര്‍മണ്ഡപത്തില്‍ സ്വീകരിച്ചിരുത്തി.
ഓഡിറ്റോറിയത്തിലിരുന്ന ഒരു അമ്മാവന് സ്റ്റേജില്‍ നിന്ന എന്നെ കൈയ്യാട്ടി വിളിച്ചു, ഞാന്‍ ഓടി ചെന്നു..
"എന്താ അമ്മാവാ?"
"ഞാന്‍ കെട്ട് കാണാന്‍ വന്നതാ, നാല് കൊട്ട കാണാന്‍ വന്നതല്ല"
തിരിഞ്ഞ് നോക്കി..
അമ്മാവന് പറഞ്ഞത് ശരിയാ!!
സ്റ്റേജിലിരിക്കുന്ന പെണ്ണിനെയും ചെറുക്കനേയും കാണാനില്ല, പകരം വീഡിയോയും ഫോട്ടോയും എടുക്കുന്ന നാല് പേര് പുറം തിരിഞ്ഞ് കുനിഞ്ഞ് നില്ക്കുന്ന കാഴ്ച..
നാല് കൊട്ട തിരിച്ച് വച്ച പോലേ!!
ഞാന്‍ അവരുടെ അടുത്തേക്ക് ഓടി, എന്നിട്ട് പറഞ്ഞു:
"ചേട്ടന്മാരേ, അതൊന്ന് മാറ്റി വയ്ക്കണം"
അവര്‍ക്കെല്ലാം മനസിലായി, അവര്‍ നാലും മാറ്റി വച്ചു!!
തുടര്‍ന്ന് എന്റെ വക ഗോഡ്ഫാദര് ഫിലിമിലെ ഡയലോഗ്:
"കൊട്ടടാ മേളം, കെട്ടടാ താലി"
അത് കേട്ടതും രമേഷ് കെട്ടി, മായ സുമംഗലിയായി!!
അതോടെ കൂടി ഉസ്താദിലെ മോഹന്‍ലാലിനെ പോലെ സ്റ്റേജിലൂടെ തെക്ക് വടക്ക് ഞാനൊന്ന് നടന്നു, കൂടെ ലാലേട്ടന്റെ പെങ്ങളായി അഭിനയിച്ച ദിവ്യാഉണ്ണിയുടെ കല്യാണത്തോട് അനുബന്ധിച്ചുള്ള പാട്ടും പാടി..
"വെണ്ണിലാ കുന്നിലെ രാപ്പാടി
ഇന്ന് നീ ഏട്ടന്റെ ശിങ്കാരി"
ആഹാ, പെര്‍ഫെക്റ്റ്!!
പിന്നെ സദ്യ, ഒരുക്ക്, സെറ്റ് സാരി ഉടുത്ത് നാല് ഫോട്ടോ, മന്ത്രകോടി ഉടുത്ത് പത്ത് ഫോട്ടോ, ബന്ധുക്കളെ നിരത്തി നിര്‍ത്തി ഫോട്ടോ, അത്യാവശ്യക്കാരെ കമ്പേ കുത്തി നിര്‍ത്തി ഫോട്ടോ..
ചടങ്ങോട് ചടങ്ങ്!!
ഊണും കഴിഞ്ഞ് പല്ലും കുത്തി നില്ക്കുന്ന ഒരു വല്യപ്പന്.
വെറുതെ ഒരു കുശലം:
"കല്യാണത്തിനു മരുമോളുമൊന്നും വന്നില്ലേ അമ്മാവാ"
"ഹോ, അവളിത്തരം ഇടത്തരം കല്യാണത്തിനൊന്നും പോകത്തില്ല.."
ഒന്ന് നിര്‍ത്തിയട്ട് അമ്മാവന് എന്റെ ചെവിയില്‍ പറഞ്ഞു:
"..അവരൊക്കെ വലിയ കുടുംബക്കാരാ"
ഓഹോ!!
ചോദിച്ച ഞാനാരായി??
വേറെ ആരെങ്കിലും കേട്ടോന്ന് ചുറ്റും നോക്കി നിന്ന എന്നോട് അദ്ദേഹം ഒരു ദയ കൂടി കാട്ടി:
"മോന് ബാക്കിയുണ്ടെങ്കില്‍ ഒരു പൊതി ചോറിങ്ങ് പാഴ്സല്‍ താ, ഞാന്‍ മരുമോളേ കൊണ്ട് തീറ്റിക്കാം"
വേണ്ടാ, താന്‍ അങ്ങനെ തീറ്റിക്കണ്ടാ!!
പെണ്ണിനേം ചെറുക്കനേം യാത്രയാക്കേണ്ട സമയമായി..
അന്ന് കിട്ടിയ ഗിഫ്റ്റെല്ലാം കാറില്‍ കേറ്റി വച്ച് യാത്രയാക്കാന്‍ നേരം ഞാന്‍ അവളോട് പറഞ്ഞു:
"മോള് ധൈര്യത്തേ പോയ്ക്കോ, വൈകിട്ട് ചേട്ടന് ക്ഷേമം അന്വേഷിക്കാന്‍ വരാം"
അത് കേട്ടതും പൊട്ടിക്കരഞ്ഞു കൊണ്ടവള്‍ പറഞ്ഞു:
"വരുമ്പോള്‍ വീട്ടിലിരിക്കുന്ന ഗിഫ്റ്റൂടെ കൊണ്ട് വരണേ"
ഞാന്‍ എന്ത് പറയാന്‍??
ഒന്നും മിണ്ടാതെ തലകുലുക്കി.
ആ കാറ് പതിയെ ഓഡിറ്റോറിയം വിട്ട് റോഡിലേക്കിറങ്ങിയപ്പോള്‍ പെങ്ങളുടെ കല്യാണമെന്ന വലിയൊരു ടെന്‍ഷന്‍ മനസില്‍ നിന്ന് ഇറങ്ങിയ പോലേ, അതേ സമയം ശരീരത്തിന്റെ ഒരു ഭാഗം അടര്‍ന്ന് പോയ പോലെ ഒരു വേദനയും.അറിയാതെ കണ്ണ് നിറഞ്ഞു, പിന്നെ നല്ലൊരു ഭാവിക്കായുള്ള യാത്രയാണെന്നോര്‍ത്തപ്പോള്‍ മനസ്സും നിറഞ്ഞു.കണ്ണുനീരില്‍ കാഴ്ച മറഞ്ഞപ്പോള്‍, കൈ കൂപ്പി പ്രാര്‍ത്ഥിച്ചു:
"ഈശ്വരാ, അവരെ കാത്ത് കൊള്ളേണമേ"
ആ പ്രാര്‍ത്ഥന ഭഗവാന് കേട്ടെന്ന് ഞങ്ങളെ മനസിലാക്കിക്കാന്‍ അന്ന് വൈകിട്ട് പതിവില്ലാതെ മഴ പെയ്തു.ഏതൊരു ശുഭകാര്യത്തിനു ശേഷവും ഒരു മഴ കാണുമെന്നാണ് ശാസ്ത്രം സത്യമായി..
ആ മഴയില്‍ ഭൂമി തണുത്തു, കൂടെ ഞങ്ങളുടെ മനസ്സും!!
ഇനി എനിക്കൊരു പണിയുണ്ട്, ഈ കഥയുടെ തലക്കെട്ട് മാറ്റണം..
കാരണം, ഇപ്പോ അഗ്രജന് ആധിയിലല്ല, ഹാപ്പിയിലാണ്!!
എല്ലാവര്ക്കും നന്ദി.