For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

സേതുമാധവം പൂര്‍വ്വവൃത്തം



സേതുമാധവന്‍, എന്‍റെ പേര്.
ഇപ്പോ ഞാന്‍ ഓടിക്കുന്നത് എന്‍റെ കാറാണ്.നാഷണല്‍ ഹൈവേയിലൂടെ എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ അത് ഓടി കൊണ്ടിരിക്കുന്നു.ഓര്‍മ്മകള്‍ അതിലും വേഗത്തില്‍ പിന്നിലേക്ക് ഓടി..

'സേതു,
ഒരുപാട് അന്വേഷിച്ചു.ഒടുവില്‍ കിട്ടിയത് നിന്‍റെ ഈ അഡ്രസ്സ് മാത്രം.എനിക്കറിയാം ഇതൊരു ഭാഗ്യപരീക്ഷണമാണെന്ന്, എങ്കിലും ശ്രമിച്ചു നോക്കുന്നു.......'
മാധവന്‍റെ കത്താണ്, അത് വീട്ടിലെത്തിയട്ട് ഒരാഴ്ചയില്‍ കൂടുതല്‍ ആയത്രേ.അല്ലെങ്കില്‍ തന്നെ നാടുമായിട്ടുള്ള ബന്ധം വല്ലപ്പൊഴുമുള്ള ഒരു ഫോണ്‍ വിളിയില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.കത്ത് അമ്മാവന്‍ ഫ്ലാറ്റിലെ അഡ്രസ്സില്‍ അയച്ച് തന്നത് കൊണ്ട് വായിക്കാന്‍ പറ്റി.ഒരാവര്‍ത്തി വായിച്ചിട്ട് ഫോണ്‍ കൈയ്യിലെടുത്തു.മാധവന്‍റെ നമ്പര്‍ അതില്‍ വയ്ക്കാന്‍ അവനു തോന്നിയ ബുദ്ധിക്ക് നന്ദി പറഞ്ഞു.
ആദ്യ റിംഗില്‍ തന്നെ മറുസൈഡില്‍ ശബ്ദം കേട്ടു..
"ഹലോ"
ഒരു നിമിഷം മിണ്ടാതെ നിന്നു, എന്നിട്ട് പറഞ്ഞു:
"സേതുവാണ്, സേതുമാധവന്‍"

ഒരു അലര്‍ച്ചയോടാണ്‌ ബ്രേക്ക് ചവുട്ടിയത്.റോഡിലൂടെ തെന്നി നീങ്ങി കാര്‍ ആ ആല്‍മരത്തിനു ചുവട്ടില്‍ നിന്നു.ലോറിക്കാരന്‍ ഒന്നു സ്ലോ ചെയ്തിട്ട് വണ്ടി മുന്നോട്ട് എടുത്തു.തെറ്റ് തന്‍റെ ഭാഗത്താണ്, ലോറി വന്നത് കണ്ടില്ല.മനസ്സില്‍ മാധവന്‍റെ വാക്കുകളായിരുന്നു:
"നമ്മടെ സത്യന്‍...."
ആ അര്‍ദ്ധവിരാമത്തിനു അവന്‍ തൊട്ട് മുമ്പ് പറഞ്ഞ എല്ലാ വാചകത്തിനും അതിന്‍റെതായ സീരിയസ്സ് നല്‍കാന്‍ കഴിവുണ്ടായിരുന്നു.ഒരു തുടര്‍ച്ച എന്നോണം അവന്‍ പറഞ്ഞു:
"അടുത്ത ആഴ്ച എല്ലാവരും കൂടുന്നുണ്ട്, നീ വരണം, കഴിയുമെങ്കില്‍..."
മുഴുവിപ്പിക്കാന്‍ സമ്മതിച്ചില്ല, അതിനു മുമ്പേ ഞാന്‍ പറഞ്ഞു:
"വരും, ഉറപ്പായും വരും"

"നോക്കി ഓടിക്കണേ സാറേ"
കരിക്ക് വില്പനക്കരന്‍റെ ഉപദേശം.ലോറിയുടെ മുമ്പീന്ന് രക്ഷപെട്ടതിന്‍റെ ഞെട്ടല്‍ മാറിയില്ല.ആലിനു സമീപം വില്‍ക്കാനായി കൂട്ടിയിട്ട കരിക്കീന്ന് ഒന്ന് വാങ്ങി കുടിച്ചപ്പോ ക്ഷീണം മാറി.തിരികെ കാറിലേക്ക് നടക്കവെയാണ്‌ ആ വിലപ്പെട്ട ഉപദേശം എനിക്ക് കിട്ടിയത്.അയാളെ നോക്കി ഒന്ന് മന്ദഹസിച്ചിട്ട് ഞാന്‍ കാര്‍ ലക്ഷ്യമാക്കി നടന്നു.
ലോക്ക് ചെയ്തില്ലെന്ന് ഉള്‍ക്കിടിലത്തോടെയാണ്‌ മനസിലാക്കിയത്.വെപ്രാളത്തില്‍ ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്ന ബാഗ് തുറന്ന് നോക്കി.
ഭാഗ്യം, ഒന്നും നഷ്ടപ്പെട്ടില്ല!!
വീണ്ടും കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എന്‍റെ മുന്നില്‍ മാധവന്‍റെയോ സത്യന്‍റെയോ മുഖം ഉണ്ടായിരുന്നില്ല.പകരം ഓര്‍മ്മയില്‍ ഒരു മുഖം മാത്രം.
അത് അവളുടെ മുഖമായിരുന്നു...
ഇന്ദുവിന്‍റെ.

പത്താം ക്ലാസ്സ് വരെ ആ സ്ക്കൂളായിരുന്നു എന്‍റെ ലോകം, അടുത്ത കൂട്ടുകാരന്‍ മാധവനും.ശത്രു ഒരാള്‍ മാത്രം, സത്യന്‍.അത് ശത്രുതയാണോ അതോ സ്ക്കൂള്‍ ടോപ്പറായ ഒരുത്തനോടുള്ള ലാസ്റ്റ് ബഞ്ചുകാരന്‍റെ അസൂയയാണോ?
ശത്രുത തന്നെ!!
കാരണം അവള്‍, ഇന്ദു.
എട്ടാം ക്ലാസ്സിലെ കലോല്‍സവത്തിനാണ്‌ ആദ്യമായി ഇന്ദുവിനെ കണ്ടത്, അവള്‍ ആ പദ്യം പാടുന്നത് കേട്ടത്...

"ഒരു വട്ടം കൂടി ആ പഴയ വിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം...."

"അവളും പഠിക്കുന്നതാ, സത്യനും പഠിക്കുന്നതാ, അപ്പോ അവരല്ലേ കൂട്ടുകാര്?"
മാധവന്‍ ചോദിച്ചപ്പോള്‍ അറിയാതെ പല്ലിറുമ്മി, എന്നിട്ട് പിറുപിറുത്തു:
"ആ കൂട്ടുകെട്ട് ഞാന്‍ പൊളിക്കും"
പക്ഷേ ഒന്നും സംഭവിച്ചില്ല, അച്ഛനു സ്ഥലം മാറ്റം വന്നതോടെ ആ നാട്ടില്‍ നിന്നേ ഞാന്‍ അകന്നു.ജീവിതം എന്നെ ഒരു ബിസനസ്സുകാരനാക്കി, കാലം കോടീശ്വരനുമാക്കി.

സ്ക്കൂള്‍ മുറ്റത്ത് കാറ്‌ കൊണ്ട് നിര്‍ത്തിയപ്പോ ഒരു കാര്യം ഉറപ്പായി, ചടങ്ങ് തുടങ്ങിയിരിക്കുന്നു.ഒരു ഹാളിന്‍റെ മുന്നില്‍ നിന്ന യുവാവ് എന്‍റെ അരികിലേക്ക് അതിവേഗം നടന്ന് വന്നു, കുറച്ച് സമയമെടുത്തു അത് മാധവനാണെന്ന് മനസിലാക്കാന്‍.
"സേതു..."
കരച്ചിലിന്‍റെ വക്കോളമെത്തിയ ആ വിളിയോടെ അവനെന്നെ കെട്ടിപ്പിടിച്ചു.
പിന്നീട് ഞങ്ങള്‍ ഹാള്‌ ലക്ഷ്യമാക്കി നടന്നു.
ചടങ്ങുകള്‍ കഴിഞ്ഞിരിക്കുന്നു, ഒരോരുത്തരായിട്ട് സ്റ്റേജിലേക്ക് കയറുന്നുണ്ട്.പഴയ കരുണാകരന്‍ മാഷ് സ്റ്റേജിലുണ്ട്, പ്രായമായിരിക്കുന്നു.അദ്ദേഹമാണ്‌ അനൌണ്‍സ്സ് ചെയ്യുന്നത്.
"സാറ്‌ പെന്‍ഷനായി, ഇന്നത്തേക്ക് വിളിച്ചോണ്ട് വന്നതാ" മാധവന്‍റെ വാക്കുകള്‍.
സാറിന്‍റെ അനൌണ്‍സ്സ്മെന്‍റ്‌ ഞാന്‍ ശ്രദ്ധിച്ചു..
"മാണിക്യന്‍ പത്ത്"
"സുമലത ഇരുപത്തഞ്ച്"
ലാസ്റ്റ് ബെഞ്ച് സ്റ്റുഡന്‍റെന്ന് എന്നെ കളിയാക്കിയ സ്ക്കൂള്‍, ഒരിക്കലും ഞാന്‍ നന്നാവില്ലെന്ന് കളിയാക്കിയ കരുണാകരന്‍ മാഷ്, ഇവിടെ എന്‍റെ വിജയമാണ്.ആ വിജയം കാണാന്‍ അവള്‍ കൂടി വേണം, ഞാന്‍ ചുറ്റും നോക്കി.
"നീ ആരെയാ നോക്കുന്നത്?"
മാധവന്‍റെ ചോദ്യത്തിനു ദൃഡമായി ഞാന്‍ പറഞ്ഞു:
"ഇന്ദു"
അവള്‍ വരില്ല"
അവന്‍റെ സ്വരത്തിനു ഒരു പ്രത്യേക ശാന്തത ഉണ്ടായിരുന്നു.രൂക്ഷമായിട്ട് അവനെ ഒന്ന് നോക്കിയട്ട് ഞാന്‍ സ്റ്റേജിലേക്ക് കയറി.എന്നെ കണ്ടിട്ട് ആരുടെയും മുഖത്ത് ഒരു പ്രതീക്ഷയില്ല.അവരൊക്കെ ഒന്നിച്ച് കളിച്ച് വളര്‍ന്നവര്‍, ഞാന്‍ അങ്ങനെയല്ലല്ലോ, ഇടക്ക് വച്ച് ഇട്ടിട്ട് പോയവനല്ലേ?
പ്രതീക്ഷിക്കുന്നതിനും ഒരു അളവില്ലേ?
ആരെന്ന് മനസിലാകാതെ മാഷ് അമ്പരന്ന് നോക്കി.
"സേതുവാണ്‌ സാര്‍"
മാഷിനു മനസിലായോന്ന് അന്വേഷിക്കാന്‍ നിന്നില്ല, കയ്യിലിരുന്ന ബാഗ് സാറിനു നേരെ നീട്ടി, തുറന്ന് നോക്കിയ സാറിന്‍റെ കണ്ണൊന്ന് തിളങ്ങി, അദ്ദേഹം ചോദിച്ചു:
"ഇത് എത്ര?"
"രണ്ടര" എന്‍റെ മറുപടി.
വിശ്വാസം വരാതെ സാര്‍ എടുത്ത് ചോദിച്ചു:
"രണ്ടര ലക്ഷമോ?"
അതേന്ന് ഞാന്‍ തലയാട്ടി, ഞാന്‍ എത്രത്തോളം വളര്‍ന്നെന്ന് അറിയാതെ പോയതിന്‍റെ അമ്പരപ്പ് ഇപ്പോ മാധവന്‍റെ മുഖത്തും കാണാം.അവന്‍ തന്നെയാണ്‌ ആദ്യം കൈയ്യടിച്ച് തുടങ്ങിയതെന്ന് തോന്നുന്നു, പിന്നെ പിന്നെ എല്ലാവരും കൈയ്യടിച്ചു.കരഘോഷത്താല്‍ മുഴങ്ങിയ ആ ഹാളില്‍ ഒരു നിമിഷം ഞാനൊന്ന് തല ഉയര്‍ത്തി നിന്നു, പിന്നെ പതിയെ പുറത്തേക്ക് ഇറങ്ങി..

"അഞ്ച് ലക്ഷവും തികഞ്ഞു, താങ്ക്സ്സ് മച്ചാ, താങ്ക്സ്സ്"
മാധവനു സന്തോഷം അടക്കാന്‍ പറ്റുന്നില്ല.അവന്‍ വാ തോരാതെ സംസാരിച്ചു:
"ഞെട്ടിയില്ലേ, എല്ലാരും ഞെട്ടിയില്ലേ? നീ..നീ കലക്കി അളിയാ...രണ്ടര ലക്ഷം"
എന്‍റെ നോട്ടം കണ്ടാകാം അവന്‍ നിര്‍ത്തി, അപ്പോ ഞാന്‍ പറഞ്ഞു:
"അത് കാണാന്‍ അവള്‍ കൂടി വേണ്ടതായിരുന്നു, സത്യന്‍റെ ബെസ്റ്റ് ഫ്രണ്ട്, ഇന്ദു"
അത് കേട്ട് മാധവന്‍ പുഞ്ചത്തിലൊന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു:
"അവള്‍ വരില്ലളിയാ.അച്ഛന്‍ മരിച്ചതോടെ അവള്‌ പഠിപ്പ് നിര്‍ത്തി, സത്യന്‍റെ കൂടുള്ള പ്രണയത്തിനു പിന്നെ നിലനില്‍പ്പില്ലാതായി.അവസാനം അവടെ അപ്പച്ചിയുടെ മോന്‍ കെട്ടി, അവനു കൂലിപണിയാ.ആ ജീവിതം അങ്ങനെയായി"
ഒന്ന് നിര്‍ത്തിയട്ട് പഴയതിന്‍റെ ബാക്കി എന്ന പോലെ അവന്‍ അലറി പറഞ്ഞു:
"എന്നാലും രണ്ടര ലക്ഷം, നീ കലക്കിയെടാ....!!!"

"രണ്ടര ലക്ഷമോ, എന്തിനാ അത്രേം?"
ഭാര്യയുടെ ചോദ്യത്തില്‍ ന്യായമുണ്ട്.പക്ഷേ മനസില്‍ മാധവന്‍റെ ഫോണ്‍ കോള്‍ മാത്രം...
"സേതു, എല്ലാവരും വരുന്നുണ്ട്.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മാത്രമല്ല, ഒരു ചെറിയ പിരിവും പ്ലാനിലുണ്ട്, അത് നമ്മടെ സത്യനു വേണ്ടിയാ"
"എന്ത് പറ്റി?" പഴയ ശത്രുവിന്‍റെ ഇപ്പോഴത്തെ അവസ്ഥ അറിയാനുള്ള ആകാംക്ഷ.
വൃക്ക തകരാറിലായതാണത്രേ.ആദ്യം ഒന്നിനായിരുന്നു, ഇപ്പോ രണ്ടും പോയി.ഒന്നിടവിട്ട് ഡയാലിസിസ്സ് നടത്തുന്നുണ്ട്.ചെറിയ ജോലി ഉണ്ടായിരുന്നത് പോയി, വീട്ടിലെ കാര്യവും കഷ്ടം തന്നെ.ഇപ്പോ വൃക്ക മാറ്റി വയ്ക്കാന്‍ ഒരു അവസരം വന്നിരിക്കുന്നു, അഞ്ച് ലക്ഷം രൂപയോളം ചിലവാകും.നാട്ടില്‍ എന്നും പരസ്പരം ബന്ധപ്പെട്ടിരുന്ന കൂട്ടുകാര്‍ ആ ചിലവ് ഏല്‍ക്കാനുള്ള ഒരുക്കത്തിലാണ്.
വിശദീകരണം തുടരവേ അവന്‍ പറഞ്ഞു:
"നിന്നാലാവുന്ന സഹായവും ചെയ്യണം, നമ്മടെ സത്യന്‍...."
ആ അര്‍ദ്ധവിരാമത്തിനു അവന്‍ തൊട്ട് മുമ്പ് പറഞ്ഞ എല്ലാ വാചകത്തിനും അതിന്‍റെതായ സീരിയസ്സ് നല്‍കാന്‍ കഴിവുണ്ടായിരുന്നു.ഒരു തുടര്‍ച്ച എന്നോണം അവന്‍ പറഞ്ഞു:
"അടുത്ത ആഴ്ച എല്ലാവരും കൂടുന്നുണ്ട്, നീ വരണം, കഴിയുമെങ്കില്‍..."
വരാം എന്ന് ഉറപ്പ് കൊടുക്കുമ്പോഴെ ഒന്ന് മനസില്‍ ഉറപ്പിച്ചു, കഴിയുന്ന സഹായം ചെയ്യണം.അഞ്ച് ലക്ഷം രൂപ ഇന്ന് തനിക്ക് നിസ്സാരമാണ്, എന്നാല്‍ അത്രയും കൊടുക്കാന്‍ ഭാര്യ സമ്മതിക്കുന്നില്ല.ഒടുവില്‍ രണ്ടര ലക്ഷം കൊടുക്കാമെന്ന് ഉറപ്പിച്ചു.
"രണ്ടര ലക്ഷമോ, എന്തിനാ അത്രേം?" അവളുടെ ചോദ്യം.
കേട്ടില്ലെന്ന് നടിച്ചു.

"വളര്‍ത്തി വിടുന്ന ഒരോ കുട്ടികളെയും പറ്റി ഞങ്ങള്‍ അഭിപ്രായം പറയാറുണ്ട്, അവന്‍ ഡോക്ടറാകും, അവള്‍ എഞ്ചിനിയറാവും...."
കരുണാകരന്‍ മാഷ് ഒന്നു നിശബ്ദമായി, കണ്ണട ഊരി കണ്ണുകള്‍ തുടച്ചു, എന്നിട്ട് തുടര്‍ന്നു:
"അതൊക്കെ തീരുമാനിക്കാന്‍ ഞങ്ങളാരാ, മുകളില്‍ ഇരിക്കുന്ന ആളിനെല്ലേ പറ്റു"
ഞാന്‍ ഒന്നും മിണ്ടിയില്ല, എന്നെ ഒന്ന് നോക്കിയിട്ട് അദ്ദേഹം പറഞ്ഞു:
"മോനു ഈശ്വരന്‍ എല്ലാ സൌഭാഗ്യങ്ങളും നല്‍കട്ടെ"
അത് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് സാറിന്‍റെ പഴയ വാചകമാണ്....
"ഇങ്ങനെ പോയാ നീയൊക്കെ തെണ്ടി നടക്കുന്നതും ഞാന്‍ കാണേണ്ടി വരും"
കാലത്തിനനുസരിച്ച് വാചകങ്ങള്‍ മാറ്റേണ്ടി വരുന്നു, എല്ലാം മുകളിലിരിക്കുന്ന ആളിന്‍റെ കളികള്‍.
"എല്ലാവരും കൂടി ഹോസ്പിറ്റിലിലേക്ക് പോകുവാ, സത്യനെ കാണണം, പിന്നെ ഈ പണവും കൊടുക്കണം, നീ വരുന്നോ?"
"ഇല്ല, എനിക്ക് അങ്ങനെ കാണണ്ട"
മറുപടി ഇങ്ങനെ ഒതുക്കി ഞാന്‍ സ്ക്കൂളിലൂടെ ഒന്ന് കറങ്ങി...

ഓടി നടന്ന വരാന്തകള്‍, സുമതി ടീച്ചറും നടരാജന്‍ മാഷും കരുണാകരന്‍ മാഷുമെല്ലാം ക്ലാസെടുത്ത ക്ലാസ്സ് റൂമുകള്‍, പച്ചവെള്ളം കോരി കുടിച്ച കിണര്‍...
ഓര്‍മ്മകളുടെ വേലിയേറ്റം.
ചടങ്ങ് നടന്ന ഹാളിനു പിന്നിലൊരു രൂപം, ആരാദ്?
മനസിലൊരു കൊള്ളിയാന്‍, മുഷിഞ്ഞ സാരിയും ധരിച്ച് നില്‍ക്കുന്നത് ഇന്ദുവല്ലേ?
അതേ, അത് ഇന്ദു തന്നെ!!
"ഇന്ദു..."
ഞെട്ടലോടെയാണ്‌ അവള്‍ തല തിരിച്ചത്.
"ഞാനാ സേതു"
"സേതു..."
ആ കണ്ണൊന്നു തിളങ്ങി, പിന്നെ എന്തോ ഓര്‍മ്മയില്‍ അത് നിറഞ്ഞു.കയ്യിലിരുന്ന കുറേ നോട്ടുകള്‍ നീട്ടി അവള്‍ ചോദിച്ചു:
"രണ്ടായിരം രൂപയുണ്ട്, ഇതൂടെ കൊടുക്കുമോ സത്യനു വേണ്ടി"
എന്ത് പറയണമെന്ന് അറിയാതെ നിന്നപ്പോള്‍ അവള്‍ തുടര്‍ന്നു:
"സുമലത പറഞ്ഞാ എല്ലാം അറിഞ്ഞത്, ചേട്ടനു ഇപ്പോ പണിയൊന്നുമില്ല, ആകെ കൂടി ഇത്രേ തരാനുള്ളു"
"തനിക്ക് കൊടുത്തു കൂടെ?" ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.
വേണ്ടെന്ന് അവള്‍ തലയാട്ടി, എന്നിട്ട് പറഞ്ഞു:
"വല്യ വല്യ സംഖ്യകള്‍ക്ക് ഇടയില്‍ എങ്ങനാ ഇത് കൊടുക്കുക?"
പ്രതീക്ഷയോടെ എന്നെ നോക്കി അവള്‍ ചോദിച്ചു:
"ഇതൂടെ കൊടുക്കുമോ?"

പണവുമായി ഓടി ചെന്നപ്പോഴേക്കും എല്ലാവരും വണ്ടിയില്‍ കയറിയിരുന്നു.മുഷിഞ്ഞ നോട്ടുകള്‍ നീട്ടി ഞാന്‍ പറഞ്ഞു:
"ഒരു രണ്ടായിരം രൂപ കൂടിയുണ്ട്"
എല്ലാവരും പരസ്പരം നോക്കി, ഒടുവില്‍ മാധവന്‍ പറഞ്ഞു:
"അഞ്ച് ലക്ഷം രൂപ കിട്ടിയിട്ടുണ്ടടാ, അത് മതി"
"ഹാ, അതിന്‍റെ കൂടെ ഇതൂടെ വച്ചോ"
"അത് രണ്ടായിരമല്ലേ ഉള്ളു...." സുമലതയാണ്‌ ചോദിച്ചത്.
ഒപ്പം പിന്നില്‍ നിന്ന് മായയുടെ ശബ്ദം:
"അഞ്ചുലക്ഷമെന്നൊരു റൌണ്ടഡ് ഫിഗറ്‌ കൊടുക്കുന്നതാ അതിന്‍റെ ഒരു സ്റ്റാറ്റസ്സ്"
എല്ലാവരുടെയും മുഖത്ത് സമ്മതഭാവം, ഇന്ദുവിന്‍റെ നിഷ്കളങ്കമായ മുഖം ഓര്‍മ്മയിലെത്തി.വളയോ മാലയോ വിറ്റോ പണയം വച്ചോ ആയിരിക്കണം ആ പാവം ഈ പണവുമായി വന്നത്.മനുഷ്യന്‍റെ മാറ്റം അപാരം തന്നെ.
ഒന്ന് ആലോചിച്ചിട്ട് ഞാന്‍ പറഞ്ഞു:
"അങ്ങനാണെങ്കില്‍ ഞാന്‍ തന്ന രണ്ടര ലക്ഷത്തില്‍ നിന്ന് രണ്ടായിരം തിരികെ തന്നേരെ, എന്നിട്ട് പകരം ഇത് അവിടെ വച്ചോ"

അങ്ങനെ ആ രണ്ടായിരം രൂപയും വാങ്ങി അഞ്ച് ലക്ഷം എന്ന റൌണ്ടഡ് ഫിഗറുമായി ആ വണ്ടി യാത്രയായി, പിന്നാലെ ഹാളിന്‍റെ മറവില്‍ നിന്ന് പുറത്ത് വന്ന ഇന്ദുവും എന്നോട് യാത്ര പറഞ്ഞു.
ആ നല്ല മനസ്സിന്‍റെ ഉടമ നടന്ന് നീങ്ങിയപ്പോള്‍ അവള്‍ പാടിയ പദ്യം ആ അങ്കണത്തില്‍ അലയടിക്കുന്ന പോലെ...

"ഒരു വട്ടം കൂടി ആ പഴയ വിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം...."

സ്ക്കൂള്‍ ഗേറ്റിനു സമീപമെത്തിയ ഇന്ദു ഒരിക്കല്‍ കൂടി തിരിഞ്ഞ് നോക്കി.കണ്ണുനീര്‍ കാഴ്ചയെ മറക്കുന്നു.രണ്ടര ലക്ഷവുമായി വന്ന എനിക്കും രണ്ടായിരവുമായി വന്ന ഇന്ദുവിനും മദ്ധ്യേ അതൊരു മറ തീര്‍ത്തു, അവള്‍ ഗേറ്റ് കടന്ന് പോയത് ഞാന്‍ കണ്ടില്ല, ആളൊഴിഞ്ഞ അങ്കണത്തില്‍ ഞാന്‍ മാത്രമായി, ഒരുപാട് മോഹങ്ങള്‍ ജനിപ്പിച്ച അങ്കണാവും ഞാനും മാത്രം.അങ്ങനെ മോഹിച്ച ഒരു പെണ്‍കുട്ടിയുടെ ജീവിതം അവള്‍ പാടിയ പദ്യത്തിലുണ്ടായിരുന്നു....

"വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കാന്‍ മോഹം"

ഇന്ദു, നിനക്ക് നന്മകള്‍ നേരുന്നു, ഒപ്പം സത്യനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ജീവിതം തുടരുന്നു...


42 comments:

അരുണ്‍ കരിമുട്ടം said...

മാര്‍ച്ച് 8
ഇന്ന് ലോകവനിതാ ദിനം.
ഇന്ദുവിനെ പോലെ സന്മനസ്സ് ഉള്ള എല്ലാ വനിതകള്‍ക്കുമായി ഈ കഥ സമര്‍പ്പിക്കുന്നു.

സേതുമാധവം പൂര്‍വ്വവൃത്തം

ഗ്രിഗറി said...

വളരെ നന്നായിട്ടുണ്ട്...
"റൗണ്ട് ഫിഗറ്‌ കൊടുക്കുന്നതാ അതിന്‍റെ ഒരു സ്റ്റാറ്റസ്സ്"

ഒരാള്‍ക്ക്‌ ഒരു കൈ സഹായം നല്‍കുമ്പോഴും‍ മലയാളികള്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്ന സ്റ്റാറ്റസിന്‍റെ പേരില്‍, ആ പണം അവര്‍ വാങ്ങാതെ പോയിരുന്നെങ്കില്‍..........., ഇന്ദു എന്ന കഥാപാത്രത്തിന് ഉണ്ടാകാവുന്ന നൊമ്പരം വായനക്കാരനും അനുഭവിച്ചറിയാന്‍ കഴിയുന്നു.
മനോഹരമായ മുഹൂര്‍ത്തം....

kichu... said...
This comment has been removed by the author.
kichu... said...

super!!!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തുടക്കം തന്നെ തുടര്‍ന്നുവായിക്കാനുള്ള പ്രചോദനം പകര്‍ന്നു.വളരെ നന്നായി.സന്മനസ്സുള്ളവര്‍ക്ക് വിജയം..ആശംസകള്‍

Empty Bottle(കാലിക്കുപ്പി) said...

ഇത്രയുംകാലം ചിരിപ്പിച്ചതിനും...
ഇന്ന് ചിന്തിപ്പിച്ചതിനും നന്ദി...

"സേതുമാധവം പൂര്‍വ്വവൃത്തം"

വീകെ said...

ലോക വനിതാ ദിനത്തിൽ ഒരു നല്ല കഥ..
ആശംസകൾ...

Anonymous said...

സേതുവിന്‍റെ 2.5 ലക്ഷ്തിനെക്കാളും വില ആ 2000 രൂപക്കുണ്ട് .അല്ലേ അരുണ്‍ ??
നല്ല എഴുത്ത് .

മിഥു said...

കാലം എല്ലാവരെയും ഒത്തിരിയൊത്തിരി മാറ്റുന്നു...

കായംകുളം സൂപ്പര്‍ ഫാസ്റ്റിന്‍റെ, ഈ മാറിയ വഴിയേയുള്ള യാത്രയും അതിഗംഭീരം.. കണ്ണ് നനയിപ്പിച്ചു അരുണ്‍ ചേട്ടാ...

ലംബൻ said...

നന്നായി അരുണ്‍.
ചിരിക്കിടയില്‍ ഒരു ചിന്തിപ്പിക്കുന്ന പോസ്റ്റ്‌.

jayanEvoor said...

നല്ല കഥ അരുൺ.
അഭിനന്ദനങ്ങൾ!

sarath said...

Valare nalla kadha. Heart touching

Unknown said...

സാര്‍വ്വ ദേശീയ വനിതാദിനത്തില്‍ ഇത്തരത്തില്‍ ഒരു കുറിപ്പ് നന്നായി..
പിന്നെ സേതുമാധവാ, നമ്മുടെ ദേശീയപാതയില്‍ സ്വപനത്തില്‍ അല്ലാലോ എണ്പതു കിലോമീറ്ററില്‍ വണ്ടി ഓടിച്ചത്.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കണക്ക്കൂട്ടിനോക്കിയാല്‍ പണത്തിന് മുകളിലാണ് മനസിന്‍റെ വില ..........

Rajeev Elanthoor said...

മനസക്ഷിയുടെ തെളിവാണി കഥ.
നന്നായിരിക്കുന്നു അരുണ്‍..!!

ദീപ എന്ന ആതിര said...

വളരെ നന്നായി ...ഹൃദയ സ്പര്‍ശി ആയി എഴുതി

ചിതല്‍/chithal said...

ഈ കഥ നന്നായിരിക്കുന്നു!

shams said...

എവിടെയൊക്കെയോ ഒരു വിങ്ങല്‍..

Echmukutty said...

katha valareyere manassine thodunnathai. abhinandanangal

പൊടിമോന്‍ said...

ചിരി പ്രതീക്ഷിച്ചാണ് വായിക്കാനെത്തിയത് , വായിച്ചു തീര്‍ന്നപ്പോള്‍ മനസിനെ തൊട്ടുണര്‍ത്തിയ പോസ്റ്റ്‌ എന്ന് പറയാന്‍ തോന്നുന്നു . വളരെ നന്നായിട്ടുണ്ട് !

ചെലക്കാണ്ട് പോടാ said...

ഈ പോസ്റ്റിലെ ഏറ്റവും ഇഷ്ടപ്പെട്ട വരി

"അങ്ങനാണെങ്കില്‍ ഞാന്‍ തന്ന രണ്ടര ലക്ഷത്തില്‍ നിന്ന് രണ്ടായിരം തിരികെ തന്നേരെ, എന്നിട്ട് പകരം ഇത് അവിടെ വച്ചോ"

Villagemaan/വില്ലേജ്മാന്‍ said...

എപ്പോഴും ചിരിപ്പിക്കുന്ന സൂപ്പര്‍ ഫാസ്റ്റ് ഇപ്പോള്‍ ചിന്തിപ്പിക്കുകയും കൂടി ചെയ്യുന്നു...നല്ലകഥ. അഭിനന്ദനങ്ങള്‍

Unknown said...
This comment has been removed by the author.
Unknown said...

so touching.....really like it....

Anonymous said...

Good one Arun. All your posts- whether it is humour/story, the way you write captures reader's heart. Keep going.

e-Pandithan said...

Karayipichallo :(

Anonymous said...

Good & heart tocuhing.. Nothing to criticise.. But a humbl suggestion.... Sorry its jst frm my point of view and dnt knw hw mch support I wll rcv fr ths comemnt... We hav enough things in daily life to got nervs and feel sad.. Inbetwn, blogs like urs gv a little shade. The satire in your posts are marvellous and thts y i came to read it continuously...But this one is helpful to rise the blood pressure than to decrease it... Best wishes....

Admin said...

വായിച്ച് തുടങ്ങിയപ്പോ അരുണേട്ടന്‍ ട്രാക്ക് മാറ്റിയല്ലോ എന്ന വിഷമമായിരുന്നു... വായിച്ച് തീര്‍ന്നപ്പോ കണ്ണും മനസ്സും നിറഞ്ഞു

Rakesh KN / Vandipranthan said...

വളരെ നന്നായിട്ടുണ്ട്...

ശ്രീ said...

ഇത്തവണ വ്യത്യസ്തമായ കഥ ആണല്ലോ.

നന്നായി അരുണ്‍.

ajith said...

നന്മയുള്ള നല്ല കഥ

താങ്ക്സ് അരുണ്‍

Jenish said...

Good one..

Arun.V said...

Good story..

Unknown said...

നല്ല കഥ...വളരേ തിടുക്കപെട്ട് വായിച്ചതു കൊണ്ടാണോന്നറിയില്ല, എഴുത്തിൽ ഒരു ധൃതി അനുഭവപ്പെടുന്നുണ്ട്.

nithin said...

super ..
heart touching...

Geethakumari said...

നല്ല രചന ,നന്നായിട്ടുണ്ട്
ആശംസകള്‍

Vahab MPM said...

Arun bhai. Very very nice story.

പകലോൻ said...

കൊള്ളാം..നന്നായിട്ടുണ്ട്....

കുരുത്തം കെട്ടവന്‍ said...

വളരെ നന്നായിട്ടുണ്ട്...ആശംസകള്‍

കുരുത്തം കെട്ടവന്‍ said...

വളരെ നന്നായിട്ടുണ്ട്...ആശംസകള്‍

റാണിപ്രിയ said...

Good one

ഇലക്ട്രോണിക്സ് കേരളം said...

ഒന്നും പിടികിട്ടിയില്ല...

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com