For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
ഓര്‍മ്മകള്‍ക്ക് എന്ത് സുഗന്ധം
ഇന്നും ഇന്നലെയുമായി ആയിരുന്നു ചെന്നിത്തല നവോദയയുടെ സില്‍വല്‍ ജൂബിലി ആഘോഷം.എന്നിരുന്നാലും പ്രാധാന്യം ഇന്നലത്തെ ദിവസത്തിനായിരുന്നു.അത് കൊണ്ട് തന്നെ വെള്ളിയാഴ്ച രാത്രി ഏറെ വൈകിയിട്ടും ഞാന്‍ കായംകുളത്ത് എത്തി.ശനിയാഴ്ച രാവിലെ എന്നെ ഉണര്‍ത്തിയത് ശ്രീകല ടീച്ചറിന്റെ ഫോണായിരുന്നു, ഒഴിവാക്കാനാവാത്ത ചില തിരക്കുകള്‍ കാരണം വരാന്‍ പറ്റാത്ത വിഷമവും, ടീച്ചറിനെ വീട്ടില്‍ ചെന്ന് ക്ഷണിച്ച അനീഷിനോടും ബിനുരാജിനോടും പ്രത്യേകം സൂചിപ്പിക്കണമെന്ന നിര്‍ദേശവും തന്നിട്ട് ടീച്ചര്‍ ഫോണ്‍ വച്ചു.ആദ്യമേ പറയട്ടെ, ടീച്ചര്‍ വരില്ല എന്ന വാചകം എന്നെ വിഷമിപ്പിച്ചു, ഒരുപക്ഷേ ആ സ്ക്കൂളില്‍ അന്നേ ദിവസം ടീച്ചര്‍ വരണമെന്ന് ഏറെ ആഗ്രഹിച്ചത് ഞാനായത് കൊണ്ടാകാം.
രാവിലെ നവോദയിയിലേക്ക് പോകാനായി ഒരുങ്ങി, ഇതിനു ഇടയില്‍ വരുന്നില്ലേ എന്ന അന്വേഷണവുമായി അനീഷിന്റെയും, ജൂനിയര്‍ ആയ ഗോപേഷിന്റെയും ഫോണുകള്‍ വന്നു.സ്നേഹമുള്ളവര് ഇങ്ങനെയാണ്, 'നീ വരില്ലേ' എന്ന് ചോദിക്കും.ആലോചിച്ച് നോക്കിയപ്പോ ചിലരോടൊക്കെ ഞാനും ചോദിച്ചിട്ടുണ്ട്.എനിക്ക് കിട്ടിയ മറുപടികള്‍ 'വരില്ല' എന്ന് ആയിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞ മറുപടി 'വരുവാ' എന്ന് ആയിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ കാരണം എനിക്ക് അന്നേ ദിവസം വീട്ടില്‍ തന്നെ നില്‍ക്കേണ്ടതായി വന്നു.അവസാനം ഉച്ചയ്ക്ക് ശേഷം ഒരു മൂന്ന് മണിക്കൂര്‍ സമയം തരപ്പെടുത്തി ഞാന്‍ നവോദയയിലേക്ക് യാത്രയായി.
സ്ക്കൂളിനു അരികിലുള്ള പാര്‍ക്കിംഗ് ഏരിയയിലേക്ക് കാര്‍ കയറ്റവേ, അവിടെ നിന്ന സെക്യൂരിറ്റി ചേട്ടനോട് ഞാന്‍ പറഞ്ഞു:
"ചേട്ടാ, എനിക്ക് പെട്ടന്ന് തിരികെ പോണം, കാറ് ബ്ലോക്കാവാതെ ഒന്ന് നോക്കണേ"
അത് കേട്ട് ആ ചേട്ടന് ചിരിച്ച് കൊണ്ട് പറഞ്ഞു:
"പെട്ടന്ന് പോകണമെന്ന് പറഞ്ഞവരുടെ കാറുകള്‍ ഒക്കെയാ ഈ കിടക്കുന്നത്"
വണ്ടി പാര്‍ക്ക് ചെയ്ത് നോക്കവേ അവിടെ എല്ലാം കാറുകള്‍.
സ്ക്കൂളിലേക്ക് നടക്കവേ സെക്യൂരിറ്റി ചേട്ടന് അടുത്ത് നില്ക്കുന്ന ആളിനോട് പറയുന്നത് കേട്ടു:
"പെട്ടന്ന് പോകണമെന്ന് പറഞ്ഞ് അകത്തോട്ട് കയറിയവരാരും പിന്നെ ഇങ്ങോട്ട് ഇറങ്ങി വന്നിട്ടില്ല, എന്ത് മായയാണോ ആവോ?"
അത് എന്ത് മായ ആണെന്ന് എനിക്ക് അറിയാമായിരുന്നു.അതാണ്, നവോദയ.ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഞാനെന്ന് അഭിമാനത്തോടെ പറയുന്നവരും ആ ഒഴുക്കില്‍ പെട്ടാല്‍ മറ്റെല്ലാം മറന്ന് കൂടെ നീന്തുന്നവരുമാണ് നവോദയക്കാര്, ഞാനും അവരില്‍ ഒരാളാണ്.
സ്ക്കൂളില്‍ കയറവേ മുന്നില്‍ തന്നെ ഉണ്ടായിരുന്നു ഫസ്റ്റ് ബാച്ചിലെ എല്ലാ സുഹൃത്തുക്കളും.അവരെ ഒക്കെ അകത്ത് കയറ്റാത്തതാണോ അതോ അവര്‍ കയറാത്തതാണോ എന്ന് അറിയില്ല, എങ്കിലും ഞാന്‍ അവരോട് ചേര്‍ന്നു.നീ വന്നോ, ഇപ്പോഴാണോടാ വരുന്നത്, തുടങ്ങിയ പല്ലവികള്‍ പലരില്‍ നിന്നും കേട്ടു.ഞാന്‍ വന്നു, ഞാന്‍ ഇപ്പോഴാണ് വരുന്നത്, വേണമെങ്കില്‍ അരമണിക്കൂര്‍ നേരത്തെ വരാം എന്ന ഭാവത്തില്‍ ഞാനും നിന്നു.എല്ലാവരെയും എനിക്ക് അറിയാം, പരിചയമുണ്ട്, അതൊരു സ്വകാര്യ അഹങ്കാരമായി കരുതവേ ഒരു പെണ്‍കുട്ടിയെ മുന്നിലേക്ക് നീക്കി നിര്‍ത്തി സ്മിത ചോദിച്ചു:
"ഇതാരാണെന്ന് പറയാമോ?"
കൂടെ പഠിച്ച പെണ്‍കുട്ടികളുടെ പേരുകള്‍ റീവൈന്‍ഡ് ചെയ്തു നോക്കി, പേരും മുഖവും മാച്ചാവുന്നില്ല.
ആരാണിവള്‍??
"അനീഷ"
ചിരിച്ച് കൊണ്ട് അവള് തന്നെ മറുപടി പറഞ്ഞു.
മനസ്സിന്റെ ഡേറ്റാബേസ്സില്‍ ഡീറ്റൈയില്‍സ്സ് പതിയെ തെളിഞ്ഞു.ഓര്‍ത്ത് എടുക്കാഞ്ഞതിലെ പരിഭവം ആ മുഖത്ത് ഉണ്ടോന്ന് മനസിലായില്ല, എങ്കിലും എന്റെ കടമ എന്ന രീതിയില്‍ ഞാന്‍ പറഞ്ഞു:
"സോറി, പെട്ടന്ന് കത്തിയില്ല"
സ്മിതയുടെ ഹസ്ബെന്റ് ഒരു അരികിലായി നില്‍പ്പുണ്ടായിരുന്നു.ഇത് വരെ കണ്ട മീറ്റുകളിലൊക്കെ ഞങ്ങളൊടൊപ്പം കൂടി ആഘോഷമാക്കിയ മനുഷ്യന്.ഒരുപക്ഷേ നവോദയയില്‍ കൂടെ പഠിച്ചവരുടെ മുഖത്തെക്കാള്‍ എളുപ്പം ഓര്‍മ്മ വരുന്നത് ആ മുഖമാണ്.അപരിചിതന് അല്ലാത്തതിനാല്‍ ധൈര്യമായി തോളില്‍ കൈയ്യിട്ട് തന്നെ സംസാരിച്ചു.തുടര്‍ന്ന് എല്ലാവരും അകത്തേക്ക്.അനീഷിനെ കണ്ടില്ലായിരുന്നു, എല്ലാത്തിനും കിടന്ന് ഓടുന്നത് അവനാണല്ലോ എന്ന് കരുതി അവനെ തേടി ഞാന്‍ ചെന്നു.എതിരെ വന്ന അവന് ഒരു മൈന്‍ഡ് പോലും ചെയ്യാതെ ഒറ്റ പോക്കായിരുന്നു.പെട്ടന്ന് എന്തോ ഓര്‍ത്ത പോലെ അവന് വെട്ടി തിരിഞ്ഞ് എന്നെ ഒന്ന് നോക്കി.പഴയ സിനിമകളിലെ കാരണവന്മാരുടെ ഡയലോഗ് മനസ്സില്‍ മുഴങ്ങി...
ഒടുവില്‍ നീ വന്നു, അല്ലേ?
യെസ്സ്, ഐയാം ബാക്ക്.
ജോയ് സാറിനെയും, നെല്‍സണ്‍ സാറിനെയും കണ്ടു.ഷേര്‍ലി ടീച്ചര്‍ സ്റ്റേജിലാണ്.ഇനി ആര് എന്ന് തിരക്കവേ മറ്റൊരു അനീഷ് ചെവിയില്‍ പറഞ്ഞു:
"മിനി ടീച്ചര്‍ വന്നിട്ടുണ്ട്"
"എവിടെ?"
"സ്റ്റേജിലുണ്ട്, പക്ഷേ ആരെയും ഓര്‍മ്മയില്ല.കുറേ പറഞ്ഞ് കഴിഞ്ഞപ്പോഴാ ഞാന്‍ ആരാണെന്ന് ടീച്ചറിനു മനസിലായത്"
മിനി ടീച്ചറീനെ കാണണം.
അധിക കാലം നവോദയയില്‍ ഉണ്ടായിരുന്നില്ലെങ്കിലും എന്റെ മനസില്‍ ഓര്‍മ്മ ഉള്ള ഒരു മുഖമാണ്.ചിരിച്ച് കൊണ്ട് മാത്രമേ എന്നോട് സംസാരിച്ചിട്ടുള്ളു.പണ്ടേ അങ്ങനെയാണ്, കണക്ക് പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് ഒക്കെ എന്നെ ഇഷ്ടമായിരുന്നു.അന്വേഷിക്കവേ കണ്ടു, ഒരേ തരം സാരി ഉടുത്ത ടീച്ചറുമാരുടെ നടുവില്‍ ചുവന്ന സാരി ഉടുത്ത് മിനി ടീച്ചര്‍.മെല്ലെ അങ്ങോട്ട് ചെന്നു, എല്ലാവരും ഒരുവന് വരുന്നത് കണ്ട് തിരിഞ്ഞ് നോക്കി.എല്ലാവരുടെയും മുഖത്ത് പ്രിയങ്കരനായ പൂര്‍വ്വകാല വിദ്യാര്‍ത്ഥിയെ കണ്ട ചിരി.സത്യം പറയാമല്ലോ, ആ കൂട്ടത്തില്‍ മിനി ടീച്ചര്‍ അല്ലാതെ വേറെ ആര്‍ക്കും എന്നെ കണ്ട പരിചയം കൂടി ഉണ്ടാകാന്‍ വഴിയില്ല, എങ്കിലും അവരെല്ലാം ചിരിക്കുവാ, പാവങ്ങള്‍, രാവിലെ മുതല്‍ ഒരോ അവന്മാര് ചെന്ന് ഓര്‍മ്മയുണ്ടോന്ന് ചോദിച്ചതിന്റെ ആഫ്റ്റര്‍ ഇഫക്ട് ആകാനെ ചാന്‍സുള്ളു.എല്ലാവരെയും നോക്കി ചിരിച്ചിട്ട്, നേരെ മിനി ടീച്ചറിനു മുന്നിലെത്തി, എന്നിട്ട് ചോദിച്ചു:
"മിനി ടീച്ചറിനു എന്നെ ഓര്‍മ്മയുണ്ടോ?"
എന്റെ മുഖത്തേക്ക് തന്നെ നോക്കി ടീച്ചര്‍ തിരികെ ചോദിച്ചു:
"അരുണല്ലേ?"
അറിയാതെ ഇനി ഒന്നും വേണ്ട എന്ന അര്‍ത്ഥത്തില്‍ വലതു കൈ ഉയര്‍ത്തി പോയി.മനസ്സില്‍ സന്തോഷം അതിരില്ലാതെ അലയടിച്ചു.മതി, ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട.
തിരികെ കൂട്ടുകാരുടെ അടുത്ത് എത്തിയപ്പോ മിനി ടീച്ചര്‍ എന്നെ തിരിച്ച് അറിഞ്ഞ കാര്യം പറഞ്ഞില്ല.അല്ലേലും അത് അങ്ങനെയാ, കഥകളിയില്‍ പച്ചയെയും കത്തിയേയും മറന്നാലും കരിവേഷത്തെ ആരും മറക്കില്ല.വന്യമായ സൌന്ദര്യം ഉള്ളത് ആ കരി വേഷത്തിനു മാത്രമാ.
ഒരു റൌണ്ട് കൂടി കറങ്ങി നോക്കി.സ്മിതയോടെ ഒപ്പം അനീഷ നില്ക്കുന്നു.അടുത്ത് ചെന്ന് ക്ഷമാപണത്തോടെ പറഞ്ഞു:
"ശരിക്കും എല്ലാവരെയും ഞാന്‍ ഓര്‍ത്തു, അനീഷയെ സത്യത്തില്‍ മനസിലായില്ല"
അനീഷ ചിരിച്ച് കൊണ്ട് എന്നെ ആശ്വസിപ്പിച്ചു:
"സാരമില്ല, ഞാന്‍ അങ്ങനെ ഗ്രൂപ്പിലൊന്നും ആക്ടീവല്ല"
പാവം, ഇന്റര്‍നെറ്റും ഫോണ്‍കണക്ഷനും ഇല്ലാത്ത ഏതോ കുഗ്രാമത്തില്‍ ആരെയോ കല്യാണം കഴിച്ച് കഴിഞ്ഞ് കൂടുകയാവും.
എവിടെയാണോ ആവോ??
ഡയറക്ട് ആ ചോദ്യം ചോദിച്ചപ്പോള്‍ അവള് പറഞ്ഞു:
"ഞാന്‍ അങ്ങ് യൂകെയിലാ, ഒരു അഞ്ച് മണിക്കൂര്‍ ടൈം ഡിഫറന്‍സ്സ് ഉള്ള കൊണ്ടാ വാട്ട്സ്സ് അപ്പ് ഗ്രൂപ്പില്‍ ആക്ടീവ് അല്ലാത്തത്"
പുല്ല്, ചോദിക്കണ്ടായിരുന്നു.
ഇനി തിരിച്ച് ഒരു ചോദ്യമുണ്ട്, അരുണ്‍ എന്ത് ചെയ്യുന്നെന്ന്.നാട്ടില്‍ പല്ലും കുത്തിയിരുപ്പാണെന്ന് മറുപടി പറയാന്‍ ഒരു ചമ്മല്.ഏതോ മുന്തിയ ഇനമാ മുന്നിലുള്ളത്.ഞാന്‍ പ്രതീക്ഷിച്ച പോലെ അവള് ഒന്നും ചോദിച്ചില്ല, പകരം തുടര്‍ന്നു:
"ഗ്രൂപ്പ് തുറക്കുമ്പോ പത്ത് ഇരുന്നൂറ് മെസ്സേജ് കാണും, ഇതൊക്കെ വായിക്കാന്‍ പറ്റാത്ത കൊണ്ടാ മറുപടി അയക്കാത്തത്"
അല്ലെങ്കില്‍ തന്നെ ആരാ ഇതൊക്കെ വായിക്കുന്നത്.അവസാനത്തെ മെസ്സേജ് നോക്കും, എന്നിട്ട് വായി തോന്നുന്നത് കോതക്ക് പാട്ടെന്ന രീതിയില്‍ ഒരു മറുപടിയും കൊടുക്കും, അത്രമാത്രം.അധികം തടി കേടാക്കാതെ ഞാന്‍ അവിടെ നിന്ന് എസ്ക്കേപ്പ് ആയി.
നവോദയില്‍ കൂടി ഒരു കറക്കം കൂടി, ഇനി ആരെയും കാണാനില്ല, ആരെ കുറിച്ചും ഒന്നും അന്വേഷിക്കാനില്ല എന്ന് കരുതവേ ആണ് എന്നെ ഞെട്ടിച്ച, അല്ലെങ്കില്‍ എന്നെ ഏറ്റവും കൂടുതല്‍ സന്തോഷപ്പെടുത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്.അതിനു കാരണം എന്റെ ജൂനിയര്‍ ബാച്ചായിരുന്നു, എന്റെ അനുജന്മാര്.എവിടുന്ന് ഒക്കെയോ ഓടിയെത്തിയ അവര്‍ പലരും സ്വന്തം ചേട്ടനെ കാണുന്ന സന്തോഷത്തിലാണ് എന്നെ വിളിച്ചത്.പണ്ട് സ്ക്കൂള് കാലഘട്ടത്തില്‍ മിമിക്രി കാണിച്ച ഓര്‍മ്മ ചിലര്‍ക്ക്, കായംകുളം സൂപ്പര്ഫാസ്റ്റെന്ന ബ്ലോഗ് വായിച്ച ഓര്‍മ്മ മറ്റു ചിലര്‍ക്ക്, എന്ത് തന്നെ ആയാലും അവര്‍ക്ക് ഞാന്‍ ചേട്ടനാണ്, അവരുടെ അരുണ്‍ ചേട്ടന്.ഇത്രയും സന്തോഷം ഉണ്ടായ നിമിഷങ്ങള്‍ ഇല്ലായിരുന്നു.പിന്നെ അവിടെ നില്ക്കാന് തോന്നിയില്ല, അല്പം നേരം കൂടി നിന്നാല്‍ ഞാന്‍ കരഞ്ഞ് പോകും, അത്രക്ക് ഒക്കെ നമ്മള് ഉള്ളു.നവോദയ, അതൊരു വികാരമാണ്, ജീവിതമാണ്, വളരെ കുറച്ച് പേര്‍ക്ക് ലഭിക്കുന്ന ഒരു സുകൃതമാണ്.
പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയപ്പോള്‍ വീണ്ടും ജൂനിയേഴ്സ്സ്, എല്ലാം സുഹൃത്തുക്കള്‍.ചേട്ടന് പോകുവാണോ എന്ന അവരുടെ ചോദ്യത്തിനു തിരിച്ച് വരുമെന്ന് മറുപടി നല്കി, അന്ന് വരാന്‍ പറ്റില്ല എന്ന് അറിയാമെങ്കിലും സ്നേഹത്തോടുള്ള ചോദ്യത്തിനു അങ്ങനെ മറുപടി നല്‍കാനാണ് തോന്നിയത്..കാര്‍ എടുത്ത് തിരിക്കവേ, സെക്യൂരിറ്റി ചേട്ടനു അത്ഭുതം, ആദ്യമായാണ് ഒരാള്‍ പെട്ടന്ന് തിരിച്ച് പോകുന്നതെന്ന് തോന്നുന്നു.നവോദയയോട് വല്യ താല്പര്യമില്ലാത്ത ഏതോ വിദ്യാര്‍ത്ഥി ആണെന്ന് കരുതി കാണും.ആ ചേട്ടനു അറിയില്ലല്ലോ, നവോദയയെ ഏറെ സ്നേഹിച്ച, നവോദയക്കാരന്‍ എന്ന് അഭിമാനത്തോടെ പറയുന്ന, കൂടെ പഠിച്ചവരെയും ജൂനിയെഴ്സ്സിനെയും മനസ്സില്‍ ഏറ്റിയ, എത്ര സന്തോഷം ഭാവിച്ചാലും അവസാനം ഓര്‍മ്മയുടെ കൂടാരത്തില്‍ ഒരു തുള്ളി കണ്ണീര് വീഴ്ത്തുന്ന നവോദയന്‍ ഓര്‍മ്മകള്‍ മാത്രമുള്ള ഒരു പാവം പയ്യനാണ് പോകുന്നതെന്ന്.
പ്രിയ വിദ്യാലയമേ, നിനക്ക് നന്മകള് നേരുന്നു.ഇന്ന് രണ്ടായിരത്തി പതിനേഴ് ഡിസംബര്‍ മുപ്പത്തി ഒന്ന്.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍ ആരംഭിച്ച നവോദയ, ഇന്നേ നാള് കഴിഞ്ഞാല്‍ ഇരുപത്തിയാറാം വര്‍ഷത്തിലേക്ക് മാറുന്നു.അതിനു മുമ്പേ വര്‍ഷത്തിന്റെ അവസാന നാളില്‍ ആണെങ്കിലും സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ മുന്നിട്ട് ഇറങ്ങിയ എല്ലാവര്ക്കും നന്ദി.
ഓര്‍മ്മകള്‍, നഷ്ടങ്ങള്‍, വേദനകള്‍....
എല്ലാം മറക്കാം.
പുതുവര്‍ഷം, അത് സന്തോഷത്തിന്റെ, സമാധാനത്തിന്റെ ആണെന്ന് മനസില്‍ കരുതാം.
ബി ഹാപ്പി.
ഹാപ്പി ന്യൂ ഇയര്‍.
ജ്ഞാനികള്‍ മാന്താറില്ല
കണ്ണടച്ചിരുന്നു പ്രാര്‍ത്ഥിക്കുന്നവരാണ് സന്യാസികള്‍, അഥവാ ജ്ഞാനികള്‍.ചില പൂച്ചകള്‍ കണ്ണടച്ച് ഇരിക്കുന്ന കണ്ടാല്‍ നമ്മള് കരുതും അവരും ജ്ഞാനികളാണെന്ന്, അങ്ങനെയാണത്രേ 'പൂച്ച സന്യാസ്സി' എന്ന വാക്കു തന്നെ ഉണ്ടായത്.
ശരിക്കും ഈ പൂച്ച ജ്ഞാനിയാണോ??
ആ അന്വേഷണമാണ് ഈ കഥ...
രണ്ട് മാസം മുമ്പാണ് ഞാന്‍ ഫ്ലാറ്റിലേക്ക് താമസം മാറിയത്.മൂന്ന് മുറി വിത്ത് അറ്റാച്ച്ഡ് ബാത്ത്റൂം, ഒരു ഹാള്‍, കിച്ചണ്‍, ഇതൊന്നും പോരാഞ്ഞിട്ട് ഫ്ലാറ്റിലേക്ക് ഇരുന്നൂറ്റി പതിനെട്ട് പടികള്‍ കൂടെ ഉണ്ടെന്ന് ബ്രോക്കര്‍ പറഞ്ഞത് കേട്ട് ആക്രാന്തം പിടിച്ചാണ് ഞാന്‍ അഡ്വാന്സ്സ് കൊടുത്തത്.പിന്നെയാണ് ലിഫ്റ്റ് ഇല്ലെന്നും, മൂന്നാമത്തെ നിലയിലേക്ക് താഴെ നിന്ന് നടന്ന് കേറാനുള്ള പടികളാണ് ഇരുന്നൂറ്റി പതിനെട്ട് പടികള്‍ എന്നുമുള്ള ഞെട്ടിക്കുന്ന രഹസ്യം ഞാന്‍ മനസിലാക്കിയത്.രൂക്ഷമായി നോക്കിയ എന്നോട് ലിഫ്റ്റ് ഇല്ലാത്തത് വളരെ നല്ലതാണെന്നും, താഴെ പറക്കുന്ന കൊതുക് എന്ന ജീവിക്ക് മുകളിലോട്ട് വരാന്‍ പറ്റില്ലെന്നും കേട്ടതോടെ ഞാന്‍ പറഞ്ഞു:
"ഗ്രേറ്റ്!!!"
അങ്ങനെ ഞാന്‍ ആ ഫ്ലാറ്റിലെ അന്തേവാസിയായി, ഒരു കുടുംബസ്ഥനായി, ഒരു മാതൃകാപുരുഷോത്തമനായി.ദിനങ്ങള്‍ കഴിയവേ ഞാന്‍ അവിടെ കുറേ സുഹൃത്തുക്കളെ സമ്പാദിച്ചു, എല്ലാവരും വളരെ വളരെ നല്ലവര്‍.
അങ്ങനെ സന്തോഷം നിറഞ്ഞ ദിനങ്ങള്‍ കടന്ന് പോയി...
സംഭവം കൈവിട്ട് പോയത് രണ്ട് ദിവസം മുമ്പാണ്.മൂന്ന് മുറിയുള്ള ഫ്ലാറ്റില്‍ ഒരു മുറി ഞാന്‍ എനിക്കായി സ്വന്തമാക്കിയിരുന്നു.ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണ് ഞാന്‍ ആ മുറി ഉപയോഗിച്ചിരുന്നത്.മുറിയുടെ സൈഡില്‍ ഇട്ടിരുന്ന കട്ടിലിനോട് ചേര്‍ന്നുള്ള ജനല്‍ തുറന്നാല്‍ മറുസൈഡില്‍ ഒരു ചെറിയ പാടം ഉള്ളത് കാണാം എന്നതും, അവിടുന്ന് വീശി അടിക്കുന്ന കാറ്റ്, ഞാന്‍ ഒരു സിറ്റിയിലാണ് ജീവിക്കുന്നത് എന്നത് മറക്കാന്‍ ഉപകരിക്കുന്നതാണ് എന്നതും, ആ മുറിയെ എന്റെ പ്രിയപ്പെട്ട മുറി ആക്കി.പതിവു പോലെ അന്ന് രാത്രി ഞാന്‍ ആ മുറിയില്‍ ഇരുന്ന് ജോലി ചെയ്തു.ഭാര്യയും മകളും അടുത്തുള്ള മുറിയില്‍ കിടന്ന് ഉറക്കവും പിടിച്ചു.എപ്പോഴോ ജോലി ചെയ്തു തളര്‍ന്ന ഞാന്‍ കട്ടിലിലേക്ക് വീണു, അപ്പോ തന്നെ ഗാഡനിദ്രയിലുമായി.
സമയം ഇഴഞ്ഞ് നീങ്ങി...
മണി രാത്രിയില്‍ ഏകദേശം ഒന്ന് ആയി കാണണം.
പെട്ടന്ന് ഞാന്‍ ഞെട്ടി എഴുന്നേറ്റു.എന്തോ എനിക്ക് സംഭവിച്ചിരിക്കുന്നു, എന്നാല്‍ അത് എന്തെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല.ജനലിന്റെ അരികില്‍ എന്തോ അനക്കം ഉണ്ടോ?
ഞാന്‍ സൂക്ഷിച്ച് നോക്കി.
ഇല്ല, ഒന്നുമില്ല.
തുടര്‍ന്നും അവിടെ കിടക്കാന്‍ എന്നിലെ ഭീരു സമ്മതിച്ചില്ല, ഞാന്‍ പതിയെ ഭാര്യയും മകളും കിടക്കുന്ന മുറിയില്‍ പോയി ഒരിക്കല്‍ കൂടി ഉറങ്ങാന്‍ ശ്രമിച്ചു.
ആ രാത്രി അങ്ങനെ പൂര്‍ത്തിയായി.
അടുത്ത ദിവസം രാവിലെ...
മെയിന്‍ ബെഡ്റൂമിലെ അലമാരയിലെ നിലകണ്ണാടിയില്‍ നോക്കിയ ഞാന്‍ ഒരു കാഴ്ച കണ്ട് ഞെട്ടി, എന്റെ വയറിന്റെ ഇടത് ഭാഗത്ത് നീളത്തില്‍ ഒരു മുറിവ്, ആരോ മാന്തിയ പോലെ!!!
ഈശ്വരാ, എന്താദ്?
വാമഭാഗത്തോടെ ആദ്യം ചോദിച്ചു:
"ഗായത്രി, ഇത് കണ്ടോ, എന്താദ്?"
ഷെര്‍ലക്ക് ഹോംസ്സ് ലെന്‍സ്സും പിടിച്ച് നോക്കുന്ന പോലെ അവള് വിശദമായി നോക്കി, എന്നിട്ട് തന്റെ നിഗമനം പുറപ്പെടുവിച്ചു:
"ആരോ മാന്തിയതാ"
മാന്താനോ??? ആര്???
സംശയ നിവൃത്തിക്കായി ഞാന്‍ അവളോട് തന്നെ തിരികെ ചോദിച്ചു:
"നീ ആണോ?"
എന്തോ വൃത്തികെട്ട ചോദ്യം കേട്ട പോലെ എന്നെ അടി മുടി നോക്കിയട്ട് അവള്:
"പിന്നെ, എനിക്ക് അതല്ലേ പണി"
തുടര്‍ന്ന് സുരേഷ്ഗോപി തല വെട്ടിക്കുന്ന പോലെ വെട്ടി തിരിഞ്ഞ്, സ്ലോമോഷനില്‍ അവള് അടുക്കളയിലേക്ക് പോയി.
ദൈവമേ, പിന്നെ ആര്??
ആ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു, പക്ഷേ എനിക്ക് മറുപടി ഇല്ലായിരുന്നു.
രാവിലെ പതിവു പോലെ നടക്കാന്‍ ഇറങ്ങി.ഫ്ലാറ്റിനു അടുത്തുള്ള ഹൌസിംഗ് കോളനിയില്‍ മൂന്ന് റൌണ്ട്, അതാണ് പതിവ്.ഒന്നാം റൌണ്ട് കഴിഞ്ഞപ്പോ ഒരു പൂച്ച കുറുകെ ചാടി, അത് എന്നെ നോക്കി കരഞ്ഞു:
"മ്യാവൂ"
അത് കേട്ടതും മനസ്സിനകത്ത് ഒരു തരിതരിപ്പ്, കണ്ണുകള്‍ കുറുക്കി അതിനെ നോക്കി ഞാനും ശബ്ദമുണ്ടാക്കി:
"മ്യാവൂ"
അത് കേട്ടതും ആ പൂച്ച ഓടി പോയി.
ഒന്ന് പുഞ്ചിരിച്ച് രണ്ട് അടി നടന്ന ഞാന്‍ ഞെട്ടലോടെ നിന്നു...
ദൈവമേ, എന്താ സംഭവിച്ചത്??
ഞാന്‍ എന്തിനാ പൂച്ച കരയുന്ന പോലെ കരഞ്ഞത്??
എന്റെ ആ കരച്ചിലും, ദേഹത്ത് കണ്ട മാന്തിയ പാടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ??
ഇനി എന്നെ പൂച്ച മാന്തിയോ??
ഞാന്‍ പൂച്ച ആയോ??
അലറി വിളിച്ച് ഞാന്‍ തിരികെ ഫ്ലാറ്റിലേക്ക് ഓടി, മുറി തുറന്ന് അകത്ത് കയറി ഞാന്‍ കണ്ണാടിയില്‍ നോക്കി, ഭാഗ്യം, ദേ ഞാന്‍.
ഉറപ്പിക്കാന്‍ തല ചരിച്ച് പുറകിലേക്ക് നോക്കി...
ഇല്ല, വാല് ഇല്ല!!
കുറേ നേരം കണ്ണടച്ച് ഇരുന്ന് ഞാന്‍ സ്വയം ആശ്വസിപ്പിച്ചു, എനിക്ക് ഒന്നും സംഭവിച്ചില്ല.ആ ധൈര്യത്തില്‍ കുളിമുറിയില്‍ കയറി ഒരു കുളി പാസാക്കി. നല്ല തണുത്ത വെള്ളം ശരീരത്ത് വീണപ്പോള്‍ വയറിനു സൈഡിലേ മുറിവിനു ചെറിയ നീറ്റല്‍.
മനസ്സ് വീണ്ടും ചഞ്ചലപ്പെട്ടു...
ശരിക്കും പൂച്ച മാന്തിയോ??
ഓഫീസിലെ തിരക്കിനിടയില്‍ ഞാന്‍ വേദന മറന്നു.ഉച്ചയ്ക്ക് എപ്പോഴോ ഡയറക്ട്റെ കാണാന്‍ ക്യാബിനില്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു:
"മനുവിന്റെ മുഖമെന്താ വാടി ഇരിക്കുന്നത്?"
അദ്ദേഹത്തിന്റെ ആ ചോദ്യം കേട്ടതും രാവിലത്തെ സംഭവങ്ങള്‍ മനസ്സില്‍ തികട്ടി വന്നു.ഒന്നൊഴിയാതെ എല്ലാം ഞാന്‍ തുറന്ന് പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞ്, വയറ്റിലെ പാട് പരിശോധിച്ചിട്ട് അദ്ദേഹം പ്രഖ്യാപിച്ചു:
"ഇത് ആരും മാന്തിയതല്ല"
എനിക്ക് സമാധാനമായി.
ദൈവം രക്ഷിച്ചു!!!!
പിന്നെ എന്ത്??
ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കിയ എന്നോട് പുള്ളിക്കാരന് വിശദീകരിച്ചു:
"ഇതൊരു മോഷണ ശ്രമമാണ്, ആരോ മനുവിന്റെ മാല അടിച്ച് മാറ്റാന്‍ ശ്രമിച്ചതാണ്."
തുടര്‍ന്ന് ആ പ്രോസസ്സ് അദ്ദേഹം വിവരിച്ചു...
കമ്പി വളച്ച്, അതില്‍ കണ്ണാടി വച്ച്, വളരെ സൂക്ഷ്മതയോടെ ചെയ്യുന്ന പ്രക്രിയ ആണത്രേ.ശ്വാസം പിടിച്ച് ജനലില്‍ കൂടി കമ്പി ഇട്ടാണ് ഇത്തരം മോഷണങ്ങള്‍ നടത്തുന്നത്.പറയുക മാത്രമല്ല, അദ്ദേഹം അത് അഭിനയിച്ച് കാണിച്ചു തരികയും ചെയ്തു.അതെല്ലാം കണ്ടപ്പോ സ്വഭാവികമായും, ഇങ്ങേര്‍ക്ക് പണ്ട് മോഷണമായിരുന്നോ പണി എന്ന് വരെ എനിക്ക് തോന്നിയതില്‍ അത്ഭുതമില്ലായിരുന്നു.
പ്രോസസ്സ് വിശദീകരിച്ച് കഴിഞ്ഞ് അദ്ദേഹം പറഞ്ഞു:
"മനൂ, യൂ നോ വണ്‍ തിങ്ങ്, മോഷണം ഒരു കലയാണ്"
ശരി ഏമാനേ!!!
ഞാന്‍ പതിയെ വിട വാങ്ങി.
ടീമില്‍ തിരികെ എത്തിയ ഞാന്‍ വളരെ സന്തോഷവാനായിരുന്നു.എന്റെ സന്തോഷത്തിനു കാരണം തിരക്കിയ ടീമംഗങ്ങളോട് ഞാന്‍ കാര്യങ്ങള്‍ വിവരിച്ചു.പൂച്ച മാന്തിയതല്ലന്നും, ഒരു മോഷണശ്രമം മാത്രമാണെന്നും ഞാന്‍ ഊന്നി പറഞ്ഞു.
എല്ലാം കേട്ടിട്ട് ഒരുവന് പറഞ്ഞു:
"ഇത് മോഷണശ്രമം ആണെന്ന് എനിക്ക് തോന്നുന്നില്ല"
പിന്നെ??
അവന് കട്ടായം പറഞ്ഞു:
"ഇത് പൂച്ച മാന്തിയതാ"
അത് കേട്ടതും എന്റെ കണ്ണില്‍ ഇരുട്ട് കയറി, മനസ്സിന്റെ അകത്തളങ്ങളില്‍ ഇരുന്ന് ഒരു വെളുത്ത പൂച്ച പതിയെ കരഞ്ഞു:
"മ്യാവൂ"
തളര്‍ച്ചയോടെ കസേരയില്‍ ഇരുന്ന എന്നോട് അവന് പൂച്ച മാന്തി പേ പിടിച്ച കുറേ ആളുകളുടെ കഥ പറഞ്ഞു.ഞാന്‍ സൂക്ഷിക്കണമത്രേ, എനിക്കും പേ പിടിക്കും പോലും.അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഓഫീസില്‍ വന്ന് അവനിട്ട് ഒരു കടി കൊടുക്കണമെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.അവനെ മാത്രമല്ല, ഓഫീസിലെ വേറെ ചിലവന്മാരെ കൂടി കടിക്കണമെന്നും ഞാന്‍ പ്ലാനിട്ടു.ആ സന്തോഷത്തില്‍ അറിയാതെ ഒരു ശബ്ദം എന്നില്‍ നിന്ന് പുറത്ത് വന്നു:
"മ്യാവൂ"
ദൈവമേ, പൂച്ചയുടെ ശബ്ദം.
ഞാന്‍ ഉറപ്പിച്ചു, എന്നെ പൂച്ച മാന്തിയത് തന്നെ.
ഹാഫ് ഡേ ലീവെടുത്ത് ഹോസ്പിറ്റലില്‍ പോയി.മുറിവ് പരിശോധിച്ച് ഡോക്ടര്‍ പറഞ്ഞു:
"ഡോണ്ട് വറി, ഇത് പൂച്ചയല്ല"
എനിക്ക് സമാധാനമായി, അല്ലെങ്കിലും പൂച്ച എന്തിനാ എന്നെ മാന്തുന്നത്.അറിഞ്ഞ് കൊണ്ട് ഇത് വരെ ഞാന്‍ ഒരു പൂച്ചയേയും ദ്രോഹിച്ചിട്ടില്ല, ഒരു പൂച്ച കുടുംബവുമായും എനിക്ക് പ്രശ്നവുമില്ല, സോ പൂച്ച എന്നെ മാന്തില്ല.
സമാധാനത്തില്‍ ഇരുന്ന എന്റെ വയറ്റിലെ മുറിവ് ഒന്ന് കൂടി നോക്കിയട്ട് ഡോക്ടര്‍ പറഞ്ഞു:
"ഇത് മരപ്പട്ടിയാ"
വാട്ട്??
യെസ്സ്, ഇറ്റ് ഈസ്സ് എ മാന്തല്‍ ഫ്രം മരപ്പട്ടി!!
ഡോക്ടര്‍ വിധി എഴുതി.
കമ്പ്യൂട്ടറില്‍ അയാള്‍ രോഗവിവരം എഴുതി...
ബീറ്റണ്‍ ബൈ ട്രീ ഡോഗ്.
മരപ്പട്ടിക്കാണ് അതിയാന് ട്രീ ഡോഗ് എന്ന് എഴുതി വച്ചിരിക്കുന്നത്. ഈ മഹാന് ആണല്ലോ എനിക്ക് മരുന്ന് കുറിക്കാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോ അടിമുടി ഒന്ന് വിറച്ച്.എങ്കിലും മുഖഭാവത്തില്‍ വ്യത്യാസം വരുത്താതെ കുറിപ്പടിയുമായി ഞാന്‍ ഇന്ജക്ഷന് റൂമിലേക്ക് പോയി.
മരുന്ന് വായിച്ചിട്ട് സിസ്റ്റര്‍ ചോദിച്ചു:
"പേയ്ക്ക് ഉള്ള കുത്തി വയ്പാണോ?"
"അല്ല, പേ വരാതിരിക്കാനുള്ള കുത്തി വയ്പാ"
ആ മറുപടി ഇഷ്ടപ്പെടാത്ത മട്ടില്‍ സിസ്റ്റര്‍ ഒന്ന് രൂക്ഷമായി നോക്കി, എന്നിട്ട് ചോദിച്ചു:
"എന്നാ പറ്റിയതാ?"
"മരപ്പട്ടി മാന്തിയതാ"
കൂടുതല്‍ ഒന്നും ചോദിക്കാതെ സിസ്റ്റര്‍ ഇന്ജക്ഷന് എടുത്തു.കുത്തിയ ഭാഗം തിരുമ്മി ആ ഫൈസ്റ്റാര്‍ ഹോസ്പീറ്റലീന്ന് ഇറങ്ങി ഗേറ്റിനു അരികിലെത്തിയപ്പോ അവിടെ നിന്ന സെക്യൂരിറ്റി ചോദിച്ചു:
"ചേട്ടനെ ആണോ മരപ്പട്ടി മാന്തിയത്?"
"അതേ എങ്ങനറിഞ്ഞു?"
"സിസ്റ്റര്‍ ഇപ്പോ വാട്ട്സ്സ് അപ്പ് ഗ്രൂപ്പില്‍ ഇട്ടാരുന്നു"
വെരി ഗുഡ്!!!
ഒന്നും മിണ്ടാതെ വളര്‍ന്ന് വരുന്ന ശാസ്ത്രത്തെ പ്രാകി കൊണ്ട് ഫ്ലാറ്റിലേക്ക് തിരിച്ചു...
എത്തിയ പാടെ ഞാന്‍ പ്രഖ്യാപിച്ചു:
"ഫ്ലാറ്റില്‍ മരപ്പട്ടിയുണ്ട്"
കേട്ടവര്‍ കോറസ്സ് ആയി തിരികെ പറഞ്ഞു:
"ഇല്ല, ഇല്ല, ഇല്ല....അത് പൂച്ചയാണ്"
മാന്ത് കിട്ടിയവനു ആരാ മാന്തിയതെന്ന് അറിയാനുള്ള അവകാശമുണ്ട്, അത് പോലും എനിക്ക് നിഷേധിക്കുവാണോ ദൈവമേ എന്ന് കരുതി റൂമിലെത്തിയ എന്നോട് ഭാര്യ പറഞ്ഞു:
"ദേ... എനിക്ക് ഒരു കാര്യം പറയാനുണ്ട്"
"ഒന്നും പറയണ്ട, ഞാന്‍ ഇന്ജക്ഷന് എടുത്തിട്ട് വരുവാ" എന്റെ മറുപടി.
"അതല്ലന്നേ, എനിക്ക് പറയണം" വീണ്ടും അവള്.
എന്നതാ??
"അതേ, ചേട്ടന്റെ വയറ്റില്‍ ആരും മാന്തിയതല്ല"
പിന്നെ??
"കട്ടിലില്‍ എന്റെ സ്ലൈഡ് കിടപ്പുണ്ടായിരുന്നു, അത് കൊണ്ട് മുറിഞ്ഞതാകാനാ വഴി"
എന്ത്???
അവള് സ്ലൈഡ് കിടന്ന സ്ഥലം കാട്ടി തന്നു, പെര്‍ഫെക്റ്റ് പ്ലേസ്സ്.അതിന്റെ മുകളില്‍ കിടന്ന് ഒന്ന് ഉരുണ്ടാല്‍ വയറിന്റെ ഇടത് ഭാഗം കൃത്യം കീറും.
ദൈവമേ, ഇതിനാണോ ഞാന്‍ പോയി പേയ്ക്ക് ഉള്ള കുത്തിവയ്പ്പ് എടുത്തത്??
"എന്ത് കുത്തിവയ്പ്പാ ചേട്ടാ എടുത്തത്?"
ഭാര്യയുടെ ചോദ്യം.
എന്നാ പറയും??
ഒരു നിമിഷം ആലോചിച്ചിട്ട് വിക്കി വിക്കി പറഞ്ഞ് ഒപ്പിച്ചു:
"ടി.ടി യാ"
തുടര്‍ന്ന് ഡ്രസ്സ് മാറാന്‍ റൂമിലേക്ക് നടക്കവേ ഒരു പൂച്ചയുടെ കരച്ചില് ദൂരെ കേട്ടു.പാവം, വെറുതെ അതിനെ സംശയിച്ചു.മനസ്സ് എന്നോട് പറഞ്ഞു...
പൂച്ചകള്‍ പാവങ്ങളാ....
അവര്‍ ജ്ഞാനികളാ...
കേട്ടിട്ടില്ലേ,
ജ്ഞാനികള്‍ മാന്താറില്ല.
അക്കേഷ്യയുടെ ഓര്‍മ്മപ്പൂക്കള്‍
പ്രസവിക്കുന്ന തമ്പുരാട്ടി

ഒരു സ്ത്രീ പൂര്‍ണ്ണയാകുന്നത് അവളൊരു മാതാവാകുമ്പോഴാണത്രേ.പത്ത് മാസം ചുമന്ന കുട്ടിയെ നൊന്ത് പ്രസവിക്കുന്ന വേളയായിരിക്കാം അവളുടെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങളിലൊന്ന്.ലോകം പുരോഗമിച്ചു,ഇന്ന് സുഖപ്രസവം എന്നൊരു വാക്കേ ഇല്ല.കാലം മാറിയതിനൊപ്പം പ്രസവത്തിന്റെ രൂപവും മാറി.ഇത് സിസേറിയന്റെ കാലഘട്ടമാണ്....,
ഒരു സിസേറിയന് യുഗം.
പ്രീഡിഗ്രിക്ക് എന്നെ സുവോളജി പഠിപ്പിച്ചിരുന്ന മാഷിന്റെ നാട്ടില്‍ ഒരു ആശുപത്രിയുണ്ട്,
'ഗോപി ഡോക്ടറുടെ ആശുപത്രി'
ഈ ആശുപത്രിയിലാണ് ആ നാട്ടിലെ സ്ത്രീകള്‍ അമ്മയാകാനുള്ള പ്രധാന പ്രക്രിയയാകുന്ന പ്രസവം നടക്കുന്നത്.അതിനാല്‍ മാഷ് ഇടയ്ക്കിടയ്ക്ക് പറയുന്ന ഒരു വാചകമുണ്ട്:
"ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള് പ്രസവിക്കണമെങ്കില്‍ ഗോപി ഡോക്ടര്‍ തന്നെ വേണം"
അതെനിക്ക് മനസ്സിലായില്ല!!!
എന്താണാവോ ഉദ്ദേശിച്ചത്???
അത് എന്തും ആകട്ടെ,പക്ഷേ എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള് പ്രസവിക്കണമെങ്കില്‍ നാണിയമ്മ തന്നെ വേണമായിരുന്നു.ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധയായ വയറ്റാട്ടി നാണിയമ്മ.
നാണിയമ്മ ആസ്ഥാന വയറ്റാട്ടിയായി നാട്ടില്‍ വിലസിയിരുന്ന ആ കാലഘട്ടത്തിലാണ് എന്റെ വീട്ടില്‍ എലിശല്യം കൂടിയത്.വൈകുന്നേരം നാല് മൂട് കപ്പ അടുക്കളയില്‍ വച്ചിരുന്നാല്‍ രാവിലെ അതിന്റെ തൊലി മാത്രം പാഴ്സലില്‍ അയച്ച് തരുന്ന ചെകുത്താന്മാരായിരുന്നു ഈ എലികള്‍.അവറ്റകളുടെ ശല്യം കൂടിയപ്പോള്‍ അമ്മുമ്മ പ്രഖ്യാപിച്ചു:
"കില്‍ ദെം"
തട്ടികളയാന്‍!!!
പക്ഷേ എങ്ങനെ?
അതിനെ തുടര്‍ന്നുള്ള മഹത്തായ ചര്‍ച്ചയുടെ ഫലമായിരുന്നു ഒരു പൂച്ചകുഞ്ഞിനെ വളര്‍ത്താനുള്ള തീരുമാനം.വയറ്റാട്ടി നാണിയമ്മയുടെ വീട്ടില്‍ പൂച്ചകുഞ്ഞ് ഉണ്ടന്ന കേട്ടറിവിന്റെ പുറത്താണ് നാലാം ക്ലാസ്സ്കാരനായ എന്നെയും കൊണ്ട് അച്ഛന് അവിടെ ചെന്നത്.പക്ഷേ എന്റെ പ്രതീക്ഷകളെ തകര്‍ക്കുന്നതായിരുന്നു നാണിയമ്മയുടെ മറുപടി:
"അയ്യോ അങ്ങുന്നേ,ഇവിടെ ഉള്ളതിനെ എല്ലാം ഒരോരുത്തര് കൊണ്ട്പോയി"
അതോടെ എന്റെ മുഖം മങ്ങി.
കാരണം ഞാന്‍ ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു വന്നത്.എലികളെ ഓടിക്കുക എന്നത് മാത്രമായിരുന്നില്ല,എനിക്ക് കൂടെ കളിക്കാന്‍ ഒരു പൂച്ചകുഞ്ഞിനെ കിട്ടും എന്നതായിരുന്നു എന്റെ കണക്ക് കൂട്ടല്‍.അത് നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ എന്റെ മുഖം വാടിയത് കണ്ടിട്ടായിരിക്കാം നാണിയമ്മ പറഞ്ഞു:
"ഇനി വേണമെങ്കില്‍ കോലോത്ത് പോണം"
"കോലോത്ത് പോയാ അവിടെ കാണുമെന്ന് ഉറപ്പുണ്ടോ?" അച്ഛന്റെ മറുചോദ്യം.
"ഉറപ്പാ,കിട്ടും.ഞാന്‍ ഇന്നലെയും അവിടെ പോയാരുന്നു.അവിടുത്തെ തമ്പുരാട്ടി കൊച്ച് മാസം തികഞ്ഞ് നില്ക്കുകയാ,എപ്പോള്‍ വേണേലും പ്രസവിക്കാം" നാണിയമ്മയുടെ വിശദീകരണം.
അപ്പോള്‍ തന്നെ ഞാനൊരു മഹത്തായ സത്യം മനസ്സിലാക്കി,
ഞങ്ങളൂടെ നാട്ടില്‍ ആവശ്യമുള്ള പൂച്ചകുഞ്ഞുങ്ങളെ പ്രസവിച്ച് കൊടുക്കുന്നത് കോലോത്തെ തമ്പുരാട്ടിയാണ്.വയറ്റാട്ടിക്ക് പൂച്ചകുഞ്ഞുങ്ങളെ കിട്ടുന്നതും അവിടുന്നു തന്നെ.
കോലോത്ത് അച്ഛന് പോകണമെന്നില്ലന്നും,ഞാന്‍ പോയാല്‍ മതിയെന്നും തീരുമാനമായി.അതിന് പ്രകാരം അങ്ങോട്ട് പുറപ്പെട്ട എന്നോട് വയറ്റാട്ടി പറഞ്ഞു:
"മനുകുട്ടന് അവിടെ ചെന്ന് നാണിയമ്മ പറഞ്ഞിട്ട് വരികയാണെന്ന് പറഞ്ഞാല്‍ മതി.മനസ്സിലായോ?"
മനസ്സിലായി,എല്ലാം മനസ്സിലായി,
നേരെ കോലോത്ത് ചെല്ലുക,വയറ്റാട്ടി പറഞ്ഞിട്ട് വരികയാണെന്ന് പറയുക,ഒരു കുഞ്ഞിനെ ചോദിക്കുക.ഇത് കേള്‍ക്കേണ്ട താമസം തമ്പുരാട്ടി അകത്ത് പോയി ഒരു പൂച്ചകുഞ്ഞിനെ പ്രസവിച്ച് എന്റെ കൈയ്യില്‍ കൊണ്ട് തരും.
വെരി വെരി ക്ലീയര്‍!!!
ഞാന്‍ കോലോത്തേക്ക് വച്ച് പിടിച്ചു.
തമ്പുരാട്ടിക്ക് പേറ്റ് നോവ് തുടങ്ങിയ സമയത്ത് തന്നെയായിരുന്നു ഞാന്‍ കോലോത്തേക്ക് ഓടി ചെന്നത്.തമ്പുരാട്ടിയുടെ നിലവിളി കേട്ട് ഓടികൂടിയ വേലക്കാരുടെയും അവിടുത്തെ കാരണവന്മാരുടെയും മുന്നിലെത്തിയ ഞാന്‍ എന്റെ ആഗമനോദ്യേശം അറിയിച്ചു:
"വയറ്റാട്ടി പറഞ്ഞിട്ട് കുഞ്ഞിനെ എടുക്കാന്‍ വന്നതാ"
എന്റെ ഈ വാചകം കേട്ടതും അവിടുത്തെ കാരണവന്മാരും അനന്തരാവകാശികളും വേലക്കാരും മാത്രമല്ല,കോലോത്തെ പതിനാല് തടിമാടന്മാരെ പ്രസവിച്ച് തഴക്കവും പഴക്കവും വന്ന അമ്മുമ്മ വരെ ഞെട്ടി.അവരെല്ലാം അമ്പരന്ന് പരസ്പരം നോക്കി.
മൊട്ടേന്ന് വിരിയാത്ത പയ്യന് പേറെടുക്കാന്‍ വന്നിരിക്കുന്നോ?
'എന്റെ കൃഷ്ണാ,കലികാലം' എന്ന് പറഞ്ഞുകൊണ്ട് ആ അമ്മുമ്മ പതുക്കെ തിണ്ണയിലിരുന്നു.
കാര്യത്തിന്റെ ഗൌരവം മനസ്സിലാകാത്ത ഞാന്‍ പിന്നെയും ചോദിച്ചു:
"തമ്പുരാട്ടി എന്തിയേ?"
എന്റെ ആധികാരമായ ചോദ്യവും പേറെടുക്കാനുള്ള ആക്രാന്തവും കണ്ടിട്ടാവണം അവരെല്ലാം ഞെട്ടി.എന്നെ കൊണ്ട് പേറെടുപ്പിക്കണോ വേണ്ടായോ എന്നൊരു തീരുമാനം എടുക്കാനാകാതെ എല്ലാവരും വിഷമിച്ച് നിന്നു.അപ്പോഴും അകത്തൊരു മുറിയില്‍ തമ്പുരാട്ടി വേദന കൊണ്ട് പുളയുകയായിരുന്നു.
അവസാനം കൂട്ടത്തില്‍ ഒരു കാരണവര്‍ രണ്ടും കല്പിച്ച് എന്നോട് ചോദിച്ചു:
"മോനിതൊക്കെ പരിചയമുണ്ടോ?"
കൊള്ളാം,ഒരു പൂച്ചകുഞ്ഞിനെ കൊണ്ട് പോകാന്‍ പരിചയം ഉണ്ടോന്ന്?
അതും എന്നോട്?
ആ ചോദ്യം കേട്ടതും ഉള്ളില്‍ വന്ന ചിരി അടക്കി ഞാന്‍ പറഞ്ഞു:
"പരിചയമുണ്ട്"
എന്റെ മറുപടി കേട്ടതും അങ്ങേര് തിരിഞ്ഞ് എല്ലാരെയും ഒന്ന് നോക്കി,എന്നിട്ട് വീണ്ടും എന്നോട് ചോദിച്ചു:
"ഇതിനു മുമ്പ് മോനെവിടെങ്കിലും പോയിട്ടുണ്ടോ?"
എനിക്ക് ശരിക്കും ദേഷ്യം വന്നു...
ഒരു പൂച്ചകുഞ്ഞിനെ തരാന്‍ വേണ്ടി,ഞാന്‍ ആദ്യം എവിടെയൊക്കെ പൂച്ചകുഞ്ഞിനെ അന്വേഷിച്ച് പോയിട്ടുണ്ട് എന്ന് അറിയണം എന്ന അവരുടെ മനോഭാവമാണ് എന്നെ ദേഷ്യം പിടിപ്പിച്ചത്.പക്ഷേ ആവശ്യം എന്റെ ആയി പോയില്ലേ?
ഉള്ളില്‍ വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു:
"ആദ്യം വയറ്റാട്ടിയുടെ വീട്ടിലാ പോയത്"
അതോട് കൂടി അവര്‍ക്ക് സമാധാനമായി.ആദ്യം വയറ്റാട്ടിയുടെ പേറെടുത്തവനാണെങ്കില്‍ ഞാന്‍ എത്ര കേമനായിരിക്കും എന്നാകണം അവര്‍ ചിന്തിച്ചത്.എന്തായാലും എന്നെ കൊണ്ട് തന്നെ പേറെടുപ്പിക്കാന്‍ അവരെല്ലാം കൂടി തീരുമാനിച്ചു.അവരുടെ സംസാരത്തില്‍ നിന്നും ഇത് മനസ്സിലാക്കിയ ഞാന്‍ ഞെട്ടിപ്പോയി.
ഈശ്വരാ,എന്തൊരു പരീക്ഷണം????
ഇവരെന്താ ഇങ്ങനെ?
എന്റെ ഭാഗ്യമാണോ,തമ്പുരാട്ടിയുടെ ഭാഗ്യമാണോ അതോ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഭാഗ്യമാണോ എന്നറിയില്ല കാര്യങ്ങളുടെ കിടപ്പ് വശം അത്രയും ആയപ്പോഴത്തേക്കും നാണിയമ്മ അവിടെ വന്നു.അകത്തേക്ക് ഓടിപ്പോയ അവര്‍ അരമണിക്കുര്‍ കഴിഞ്ഞപ്പോള്‍ തിരിച്ച് വന്നു.എന്നിട്ട് എല്ലാരോടുമായി പറഞ്ഞു:
"ദൈവം കാത്തു,സുഖപ്രസവം"
ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴാണ് നാണിയമ്മ എന്നെ കണ്ടത്.അപ്പോള്‍ തന്നെ അകത്ത് പോയി ഒരു പൂച്ചകുഞ്ഞിനെയും എടുത്ത് കൊണ്ട് വന്ന് എന്റെ കൈയ്യില്‍ തന്നു.ആ പൂച്ചകുഞ്ഞിനെ കൈയ്യില്‍ കിട്ടിയതും അതെന്താ സംഭവം എന്ന് മനസ്സിലാകാതെ അന്തം വിട്ട് നിന്ന കോലോത്തെ തമ്പ്രാന്മാരുടെ മുമ്പില്‍ നിന്നും ഞാന്‍ ഓടികളഞ്ഞു.
എത്രയൊക്കെ പറഞ്ഞാലും തമ്പുരാട്ടി ഒരു അമ്മയല്ലേ,സ്വന്തം കുഞ്ഞിനെ തള്ളി പറയാന്‍ ഒരു അമ്മയ്ക്കും കഴിയില്ല.ഒരു വീണ്ട് വിചാരം ഉണ്ടാകുമ്പോള്‍ തമ്പുരാട്ടി പൂച്ചകുഞ്ഞിനെ തിരിച്ച് ചോദിച്ചാലോ എന്ന ചിന്ത ആയിരുന്നു അതിനെയും കൊണ്ട് ഓടാന്‍ എന്നെ പ്രേരിപ്പിച്ചത്.
തമ്പുരാട്ടി പ്രസവിച്ച വാര്‍ത്ത കേട്ട് വന്ന കോലോത്തേ അടിയാനായ ചാത്തന്റെ മുന്നിലാണ് ഞാന്‍ ഓടിചെന്നത്.കോലോത്ത് നിന്ന് ഓടി വരുന്ന എന്നെ കണ്ട് ചാത്തന് ആകാംക്ഷയോടെ ചോദിച്ചു:
"എന്താ കുഞ്ഞ്?"
ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നറിയാന്‍ വെമ്പി നില്ക്കുന്ന ചാത്തനെ നോക്കി ഞാന്‍ പറഞ്ഞു:
"ഒരു കറുത്ത പൂച്ചകുഞ്ഞാ"
'എന്റെ മുത്തപ്പാ,തമ്പ്രാട്ടി പ്രസവിച്ചത് പൂച്ചകുഞ്ഞിനെയാണൊ' എന്ന് ആലോചിച്ച് അന്തം വിട്ട് നിന്ന ചാത്തനെയും മറികടന്ന് ഞാന്‍ വീട്ടിലേക്ക് പാഞ്ഞു.
ആ പൂച്ച വളര്‍ന്നു.അത് വേറെ പൂച്ചകുഞ്ഞുങ്ങളെ പ്രസവിച്ചു.അവറ്റകളെല്ലാം കൂടി ഞങ്ങളൂടെ വീട്ടിലെ എലിശല്യം തീര്‍ത്തു.അങ്ങനെ എല്ലാം ശുഭമായി കലാശിച്ചു.പക്ഷേ എനിക്ക് ഒരു സംശയം മാത്രം ബാക്കി ആയിരുന്നു,
തമ്പുരാട്ടി പ്രസവിച്ചപ്പോള്‍ ഒരു പൂച്ചകുഞ്ഞിനെ കിട്ടി.എന്നിട്ടും എന്തുകൊണ്ട് പൂച്ച പ്രസവിച്ചപ്പോള്‍ ഒരു തമ്പുരാട്ടികുഞ്ഞിനെ കിട്ടിയില്ല?
ആവോ,ആര്‍ക്കറിയാം?
വനവാസം കിടിലമായിരുന്നു
ചില സംഭവങ്ങളൊക്കെ കോമഡിയാണ്, കോമഡി എന്നു പറഞ്ഞാല്‍ മരണ കോമഡി.അത് വിവരിക്കുന്നതിനു മുന്നേ മറ്റൊരു കാര്യം ഞാന്‍ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.വീണ്ടും കര്‍ക്കടക മാസം വരികയായി, മറ്റൊരു രാമായണ മാസം.രാമന്റെ അയനമാണ് രാമായണം, അയനം എന്നാല്‍ യാത്ര.ആ ഒരു യാത്രയാണ് രാമായണത്തിലൂടെ വിശദമാക്കുന്നത്.രാമന് ജനിക്കുന്നു, സീതയെ കല്യാണം കഴിക്കുന്നു, സുഖമായി ജീവിക്കാന്‍ പോകവേ ഒരു പതിനാലു വര്‍ഷം വനവാസം.ദുരിതം നിറഞ്ഞ കാലഘട്ടമായിരുന്നു അത്, അതിനു ശേഷമാണ് സാക്ഷാല്‍ പട്ടാഭിക്ഷേകം.
ഞാന്‍ ഇത് ഇവിടെ പറയാന്‍ ഒരു കാരണമുണ്ട്, രണ്ട് ദിവസം മുമ്പ് ഞാനൊരു ജ്യോത്സ്യരെ കാണാന്‍ പോയി.പണ്ട് സ്ഥിരം കാണുമായിരുന്നു, നന്നാവുമോന്ന് അറിയാന്‍.എന്റെ കാശ് കൊണ്ട് ഇവന്മാരൊക്കെ നന്നായതല്ലാതെ ഞാന്‍ നന്നായില്ല.അത് കൊണ്ട് തന്നെ വല്യ പ്രതീക്ഷ ഇല്ലാതെയാണ് ഈ കുറിയും ്പോയത്.പേര് ചോദിച്ചു, നാള് ചോദിച്ചു, വളരെ കൃത്യമായി പറഞ്ഞ് കൊടുത്തു.കവടി നിരത്തി, നാല് ശംഖ് നിരത്തി, 'അഘട ചകട ശക്ര കണ്ടഠാട, ത്രികുട ത്രികുട...' എന്ന രീതിയില്‍ എന്തോ ഒരു മന്ത്രവും ജപിച്ചു.ഞാന്‍ ചുറ്റും നോക്കി, ഒരു നാലു ചന്ദനത്തിരി കത്തിച്ച് വച്ചിട്ടുണ്ട്, രണ്ട് നിലവിളക്കും.പിന്നെ ഒരു വിധപ്പെട്ട എല്ലാ ദേവീ ദേവന്മാരുടെയും ഫോട്ടോ ഉണ്ട്, സാധാരണ ജ്യോത്സ്യന്മാരുടെ റൂമില്‍ കാണുന്നതിനെക്കാള്‍ അഡീഷണലായി കണ്ടത് ഒരു കൊതുകുതിരി കത്തിച്ച് വച്ചേക്കുന്നതാണ്.അത് പിന്നെ ഡെങ്കിപ്പനി ജ്യോത്സ്യനും ബാധകമാണല്ലോ.ഹിസ്തീരിയ ബാധിച്ചവനെ പോലെ ആശാന് കണ്ണുമടച്ച് മുന്നിലിരുന്നു തുള്ളുന്നുണ്ട്.എന്റെ വാമഭാഗം കണ്ണുമടച്ച് എല്ലാ ഈശ്വരന്മാരെയും വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ട് അടുത്തും ഇരിക്കുന്നു.ഒടുവില്‍ എന്തോ ഒരു 'സ്വാഹ' കൂടി പറഞ്ഞിട്ട് ജ്യോത്സ്യന് കണ്ണ് തുറന്നു.എന്നിട്ട് എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.
ഇതൊരു വൈതരണികയാണ്, പ്രത്യേകിച്ച് അമ്മ, സഹോദരി, ഭാര്യ തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങള്‍ക്കൊപ്പം ജ്യോത്സ്യരെ കാണാന്‍ പോയാല്‍, അവര്‍ ജ്യോത്സ്യരെ കണ്ണടച്ച് വിശ്വസിക്കുന്നവരാണങ്കില്‍, കൂടെ ഇരിക്കുന്നവന്റെ സകല സമാധാനവും ആ ജ്യോത്സ്യര്‍ക്ക് കളയാന്‍ കഴിയുന്ന സന്ദര്‍ഭം.നമ്മുടെ ഇരുപ്പിലോ ഭാവത്തിലോ വല്ല അഹങ്കാരമോ പുച്ഛമോ ജ്യോത്സ്യനു ഫീല്‍ ചെയ്താല്‍ നമ്മള് തീര്‍ന്നു.ചിലപ്പോള്‍ അയാള്‍ പറയുന്ന ചില പ്രായിശ്ചിത്തങ്ങള്‍ നമ്മുടെ അണ്ഡകടാഹം ഇളക്കുന്നതായിരിക്കും.അതു കൊണ്ട് പെട്ടന്ന് ഞാന്‍ മുഖത്ത് വിനയം വാരി പൂശി.
'പ്രിയപ്പെട്ട ജ്യോത്സ്യരേ, ഉപദ്രവിക്കരുത്.ഹിമാലയം കേറി കൈലാസത്ത് ചെന്ന് ദിംഗംബരനായി നിന്നാലെ എന്റെ പ്രശ്നങ്ങള്‍ മാറൂ എന്ന് പറയരുത്.ഇതൊന്നും ചെയ്യാനുള്ള പാങ്ങില്ല.റിയലി ഐയാം എ സിംപില്‍ ബോയ് വിത്ത് ലോട്ട് ഓഫ് പ്രോബ്ളംസ്സ്'
ഇങ്ങനെ മനസ്സില്‍ പറഞ്ഞ് ഞാന്‍ അയാളെ ദയനീയമായി ഒന്ന് നോക്കി.ഒരു ദീര്‍ഘ നിശ്വാസം വിട്ടിട്ട് അതിയാന് കാര്യം പറഞ്ഞു തുടങ്ങി.സാക്ഷാല്‍ ശ്രീരാമന്റെ യോഗമാരുന്നത്രേ എനിക്ക്.കുട്ടിക്കാലത്ത് സുഖമായി ജീവിച്ച ഞാന്‍ കഴിഞ്ഞ പതിനാലു കൊല്ലമായി വനവാസത്തിനു തുല്യമായി അനുഭവിച്ച് കൊണ്ട് ഇരിക്കുകയാണ് പോലും.ഇത് കേട്ടതും ഭാര്യ തല തിരിച്ച് എന്നെ ഒന്ന് നോക്കി, ആ നോട്ടം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, തലയിലൊരു കിരീടവും വച്ച്, അമ്പും വില്ലും പിടിച്ച് ഇരിക്കുന്ന ശ്രീരാമ ചന്ദ്രനായി അവള് എന്നെ സങ്കല്പ്പിക്കുകയാണ്.അവളുടെ ഭാവന അധികം ചിറക് വിരിക്കാതിരിക്കാന്‍ ഞാന്‍ ജ്യോത്സ്യരോടായി ചോദിച്ചു:
"എന്നത്തേക്ക് തീരും എന്റെ ഈ വനവാസം?"
ജ്യോത്സ്യന് വീണ്ടും കവടി നിരത്തി.
'അഘട ചകട ശക്ര കണ്ടഠാട, ത്രികുട ത്രികുട...'
എന്റെ നെഞ്ചിടിപ്പ് ഏറി വന്നു.
കണക്ക് കൂട്ടിയട്ട് ജ്യോത്സ്യര് ഈണത്തില്‍ രണ്ട് വരി മൂളി...
"പക്ഷിസഞ്ചയങ്ങളെ നിങ്ങളുമുണ്ടോ കണ്ടു
പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം
പുക്ഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടു?"
തുടര്‍ന്ന് അങ്ങേരു ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു.അതു കണ്ടതും വൈഫ് എന്റെ ചെവിയില്‍ പറഞ്ഞു:
"ആള് പണ്ഢിതനാ, സംസ്കൃതം ശ്ളോകം ചൊല്ലിയത് കേട്ടില്ലേ?"
മാങ്ങാത്തൊലി!!!
സംസ്കൃതശ്ളോകം പോലും.
അത് അദ്ധ്യാത്മരാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ ശ്രീരാമന്റെ വിരഹദുഃഖമാ.സാക്ഷാല്‍ സീതാദേവിയെ നഷ്ടപ്പെട്ടപ്പോ രാമന് തേടുന്ന ഭാഗമാ.ഇത് അവളോട് വിശദീകരിക്കാന്‍ പോയാല്‍ ഞാന്‍ ഇനി ആരെയോ നഷ്ടപ്പെട്ടിട്ട് തേടുവാണോന്ന് അവള് തെറ്റിദ്ധരിക്കും.അതല്ല, സീത എന്നാല്‍ ലക്ഷ്മി ദേവി ആണെന്നും, അതായത് സമ്പത്തിനെയും ഐശ്വര്യത്തേയും പ്രദാനം ചെയ്യുന്നതാണെന്നും, ഞാന്‍ തേടിയത് ഐശ്വര്യപൂര്‍ണ്ണമായ ഒരു ജീവിതമാണെന്നും വിശദീകരിച്ച് വരുമ്പോഴേക്ക് നേരം വെളുക്കും.അതുകൊണ്ട് സംസ്കൃതശ്ളോകമാണ് കേട്ടത് എന്ന ഭാവത്തില്‍ ഞാന്‍ വീണ്ടും ചോദിച്ചു:
"മഹാനുഭാവോ, എന്നത്തേക്ക് തീരും എന്റെ ഈ വനവാസം?"
അധികം കാലം വേണ്ട എന്ന് മറുപടി കിട്ടി, വരുന്ന സെപ്തംബറില്‍ വ്യാഴം ചാര വശാല്‍ സ്ഥാനം മാറുമത്രേ, അതോട് കൂടി ദുരിതം മാറും പോലും.അത് കേട്ടതോടെ ഭാര്യക്ക് ആകാംക്ഷ:
"സെപ്തംബര്‍ തുടക്കമാണോ, ഒടുക്കമാണോ?"
ഇങ്ങനൊരു ചോദ്യം ജ്യോത്സ്യന് പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു.കാരണം ഒരു ജ്യോത്സ്യനും കൃത്യമായ ഡേറ്റ് പറയാറില്ല, ഡേറ്റ് പറഞ്ഞിട്ട് കഷ്ടകാലത്തിനു സമയം മാറിയില്ലെങ്കില്‍ പിറ്റേന്ന് രാവിലെ ചോദ്യം ചെയ്യാനായി കെട്ടി എഴുന്നെള്ളി ചെല്ലുന്നവരാണ് നമ്മള് ്മലയാളികള്‍.അത് കൊണ്ട് തന്നെ അയാള്‍ ഉരുണ്ട് കളിച്ച് തുടങ്ങി.അത് കണ്ടതും ഭാര്യ ചോദ്യം കട്ടിക്ക് ആക്കി:
"ജ്യോത്സ്യനു ഡേറ്റ് അറിയില്ലേ?"
ജ്യോത്സ്യന് പെട്ടു!!
ഒടുവില്‍ അയാള്‍ വിക്കി വിക്കി പറഞ്ഞു:
"അത് പിന്നെ പതിമൂന്ന് ആണെന്ന് തോന്നുന്നു, കൃത്യമായി അറിയില്ല, വേണേല്‍ പഞ്ചാംഗം നോക്കി പറയാം"
'എന്നാ താന്‍ ഒന്ന് പഞ്ചാംഗം നോക്കിയെ' എന്ന ഭാവത്തിലാണ് എന്റെ വാമഭാവത്തിന്റെ ഇരുപ്പ്.സംഭവം കൂടുതല്‍ വഷളാവാതിരിക്കാന്‍ ഞാന്‍ കേറി ഇടപെട്ടു.
പതിമൂന്നെങ്കില്‍ പതിമൂന്ന്.
ജ്യോത്സ്യര് പറഞ്ഞതനുസരിച്ച് സെപ്തംബര്‍ പതിമൂന്നിനു വ്യാഴം മാറുന്നതോടെ എന്റെ പതിനാലു വര്‍ഷത്തെ വനവാസം മാറുമെന്ന് ഞാന്‍ സ്വയം വിധി എഴുതി.അത് കഴിഞ്ഞാല്‍ പട്ടാഭിക്ഷേകം.
പണ്ടാരം അടങ്ങി പോകാതെ രക്ഷപ്പെട്ട ആശ്വാസം ജ്യോത്സ്യന്റെ മുഖത്ത്, കേള്‍ക്കാന്‍ സുഖമുള്ള വാക്കുകളായത് കൊണ്ട് മനസ്സ് കുളിര്‍ത്തതിന്റെ തെളിമ എന്റെ മുഖത്ത്.പക്ഷേ അടുത്ത് ഇരിക്കുന്ന വൈഫിനു പിന്നെയും സംശയം:
"പറഞ്ഞ ദിവസത്തിനു ഇനിയും രണ്ട് മാസത്തോളം സമയമില്ലേ, ചേട്ടനു ശ്രീരാമ ചന്ദ്രന്റെ യോഗം ആയ സ്ഥിതിക്ക് ഇപ്പോ രാമായണത്തിലെ ഏത് ഭാഗത്താ ചേട്ടന്റെ അവസ്ഥ?"
ഒരു ഒന്ന് ഒന്നൊര ക്വസ്റ്റ്യന്‍!!!
'എന്തോന്നടേ ഇത്' എന്ന ഭാവത്തില്‍ ജ്യോത്സ്യന് കണ്ണുരുട്ടി എന്നെ ഒന്ന് നോക്കി.ഏത് നശിച്ച നേരത്താ എനിക്ക് ശ്രീരാമചന്ദ്രന്റെ യോഗമാണെന്ന് പറയാന്‍ തോന്നിയത് എന്നോര്‍ത്ത് അതിയാന് മനസ്സില്‍ ്പ്രാകുന്നുണ്ടായിരിക്കും.ഞാനും ആകെ നിസ്സഹായകനായി, ദയനീയമായി ഞാന്‍ അയാളെ ഒന്ന് ചിരിച്ച് കാണിച്ചു.അയാള്‍ എന്നെ ഒളികണ്ണിട്ട് ഒരു വല്ലാത്ത നോട്ടം നോക്കി കൊണ്ട് കവടി നിരത്തി തുടങ്ങി.
ഇപ്പോ കഴിഞ്ഞത് സുന്ദര കാണ്ഡം ആണത്രേ. അതായത് സാക്ഷാല്‍ ഹനുമാന് സ്വാമി മായാ സീതയെ കണ്ട് ശ്രീരാമ ചന്ദ്രന്റെ അവസ്ഥ ബോധിപ്പിച്ച് പോലും.എന്നിട്ട് ലങ്കാദഹനവും കഴിഞ്ഞ് അദ്ദേഹം തിരിച്ച് വന്ന് ലങ്കയിലെ അവസ്ഥയും, സീതാദേവിയുടെ അവസ്ഥയും ശ്രീരാമനോട് പറഞ്ഞ് പോലും.
ഇത്രയും പറഞ്ഞിട്ട് ജ്യോത്സ്യന് എന്നോട് ഒരു ചോദ്യം:
"ശരിയല്ലേ?"
ഇമ്മാതിരി മണ്ടന്‍ ചോദ്യത്തിനൊക്കെ ഞാന്‍ എന്ത് ഉത്തരം പറയാന്‍.
എന്നില്‍ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല എന്ന രീതിയില്‍ തലയാട്ടി കൊണ്ട് അയാള്‍ പറഞ്ഞു:
"ഇനി യുദ്ധയാത്രയാ"
മനസ്സിലായോ എന്ന മട്ടില്‍ ഭാര്യ എന്നെ നോക്കി, മനസ്സിലായെന്ന് ഞാനും തലയാട്ടി.അതായത് ഇനി വാനരപ്പടയുമായി ലങ്കയിലെത്തണം, എന്നിട്ട് യുദ്ധം ചെയ്യണം, കുറേ രാക്ഷസന്മാരെ തട്ടണം.പറഞ്ഞ് വരുമ്പോ ഇന്ദ്രജിത്ത് എന്നൊരു സാധനമുണ്ട്, അവനെ തട്ടാന്‍ ലക്ഷ്മണന് വേണം, തല്ക്കാലം എന്റെ അനിയനോട് പറയാം , ഓന് സമ്മതിക്കാതിരിക്കില്ല.പിന്നെ കുംഭകര്‍ണ്ണനും, രാവണനും, അതിനു ഞാന്‍ മതി.ഇതിനു ഇടക്ക് മരുത്വാമല കൊണ്ട് വരാന്‍ ഹനുമാന് സ്വാമി ഒരിക്കല്‍ കൂടി വരേണ്ടി വരും, മനസ്സ് അറിഞ്ഞ് ഒന്നൂടെ വിളിച്ച് നോക്കാം.ഒടുവില്‍ മായാ സീതയെ തീയിലിട്ടിട്ട് ഒര്‍ജിനല്‍ സീതയുമായി തിരിച്ച് വരണം, ഇതിനു എല്ലാം കൂടി ഇനി ഒരു രണ്ട് മാസം സമയം.
അത് കഴിഞ്ഞാ പട്ടാഭിക്ഷേകം.
ഞാന്‍ ഇങ്ങനെ ആലോചിച്ച് ഇരിക്കെ ജ്യോത്സ്യന് ചോദിച്ചു:
"മനസ്സിലായോ?"
മനസ്സിലായി, മനസ്സിലായി, കംപ്ലീറ്റ് മനസ്സിലായി.
പെട്ടന്നാണ് മനസ്സില്‍ ഒരു ആശങ്ക വന്നത്, പട്ടാഭിക്ഷേകം കഴിഞ്ഞ് സുഖിച്ച് ജീവിക്കുന്ന സമയത്താ, സീതയെ കൊണ്ട് പോയി കാട്ടില്‍ വിട്ടത്, ഇനി അങ്ങനെ വല്ലതും?
എന്റെ സംശയം മനസ്സിലാക്കിയ ജ്യോത്സ്യന് പറഞ്ഞു:
"അത് ഉത്തര രാമായണം, യഥാര്‍ത്ഥ ശ്രീരാമ ചന്ദ്രന്റെ കഥയുമായി അതിനെ ബന്ധിപ്പിക്കേണ്ട, പട്ടാഭിക്ഷേകം കഴിഞ്ഞ് സുഖമായി ജീവിച്ചു, ഇതാ സത്യം"
ഹാപ്പിയായി!!!
പഴയ കൂട്ടുകാരെ കാണുമ്പോ പറയേണ്ട ഡയലോഗ് മനസ്സില്‍ ഓര്‍ത്തു, നരസിംഹത്തിലെ ലാലേട്ടനെ പോലെ മീശ പിരിച്ച് വേണം അത് പറയാന്‍:
"പതിനാലു വര്‍ഷത്തെ വനവാസത്തിനു ശേഷം ഇന്ദുചൂഡന് വീണ്ടും വരുന്നു, ചില കളികള്‍ പഠിക്കാനും, ചില കളികള്‍ പഠിപ്പിക്കാനും"
കൊള്ളാം, ബലഭേഷ്.
പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല, ജ്യോത്സ്യരുടെ കൈയ്യിലോട്ട് ഒരു അഞ്ഞൂറ്റി ഒന്ന് രൂപ വിത്ത് വെറ്റ ആന്‍ഡ് പാക്ക് ഏല്‍പ്പിച്ചു.ഇനി കാശ് കുറഞ്ഞതിനുള്ള പ്രാക്ക് കൂടി വേണ്ട, അല്ലാതെ തന്നെ ശാപങ്ങള്‍ ആവശ്യത്തിനുണ്ട്.
ജ്യോത്സ്യരുടെ വീട്ടില്‍ നിന്ന് പടി ഇറങ്ങുമ്പോ ഭാര്യ നല്ല സന്തോഷത്തിലായിരുന്നു.അവളുടെ മുഖത്ത് ഒരു ആത്മവിശ്വാസം.എന്റെ മനസ്സിലും എന്തോക്കെയോ ആശ്വാസങ്ങള്‍.
ഇതിനിടക്ക് ഭാര്യ ഒരു ചോദ്യം:
"ഈ വനവാസത്തിനു മുന്നേ ചേട്ടന് സൂപ്പര്‍ ആയിരുന്നോ?"
ആയിരുന്നോന്നോ??
വല്ലാത്ത ചോദ്യം തന്നെ!!!
പഴയകാലങ്ങള്‍ മനസ്സിലേക്ക് ഓടി വന്നു, കാവിലെ പാട്ട് മത്സരം, ചെസ്സ് കളി, കബഡി, അങ്ങനെ പലതും.
ശരിക്കും ഈ ചോദ്യത്തിനു മറുപടി യോദ്ധയില്‍ ജഗതി നായികയോട് പറയുന്ന വീരവാദങ്ങളാണ്, അത് തന്നെയാണ് ഈ സാഹചര്യത്തിനു ചേര്‍ന്നതും.
"എന്റെ താളബോധവും അക്ഷരസ്ഫുടതയും അവനില്ലല്ലോ, എന്റെ വായില്‍ നിന്ന് കടിച്ച പൊട്ടാത്ത പദങ്ങള്‍ അനര്‍ഘള നിര്‍ഗളം പ്രവഹിക്കുന്നത് കണ്ടും കേട്ടും അവന് ബോധം കെട്ട് വീണു.അവസാനം എല്ലാരും കൂടി എന്നെ പൊക്കി എടുത്തോണ്ട് പോകുകയായിരുന്നു"
ഹോ, ഭയങ്കരന്‍ തന്നെ!!!
പഴയ വീരവാദ കഥകള്‍ കേട്ട് അവള് ചിരിച്ച് കൊണ്ട് ഇരിക്കവേ ഞാന്‍ കാര്‍ മുന്നിലേക്ക് എടുത്തു.ജ്യോത്സ്യത്തില്‍ അത്ര വിശ്വാസം ഒന്നും ഇല്ല, എങ്കിലും നന്നാവും എന്ന് ഒരാള്‍ ആദ്യമായി പറഞ്ഞപ്പോ ഒരു സമാധാനം.അങ്ങേര് പറഞ്ഞ പോലെ പതിനാല് വര്‍ഷം മുമ്പ്, പഠിച്ച് ഇറങ്ങിയപ്പോ എന്തായിരുന്നോ, അതേ വട്ട പൂജ്യത്തിലാ ഇപ്പോഴും.ചോര തിളപ്പുള്ള കാലം കഴിഞ്ഞിരിക്കുന്നു, എങ്കിലും ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്ന വിശ്വാസത്തില്‍ ഞാന്‍ ആക്സിലേറ്ററില്‍ കാല് ആഞ്ഞ് അമര്‍ത്തി, കാറിന്റെയും, എന്റെ ജീവിതത്തിന്റെയും.
ഈശ്വരോ രക്ഷതു.
രമ്യയുടെ ഫ്ലാറ്റും ചിറ്റൂരെ കടയും
ഓര്‍ക്കാപ്പുറത്ത് മുന്നില്‍ വന്ന് ചിരിച്ച് കാണിക്കുന്ന എല്ലാവരെയും അതേ ഫ്രീക്ക്വന്‍സിയില്‍ തിരിച്ച് ചിരിച്ച് കാണിക്കാന്‍ നമുക്ക് സാധിക്കാറില്ല, അതിനു കാരണം അവര്‍ ഭഗവാനെ പോലെ ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെടുന്നതാകാം.ഒരിക്കല്‍ എന്റെ മുന്നിലും അങ്ങനെ ഒരു അവതാരം പിറവിയെടുത്തു, ആ കഥയാണ് ഈ കഥ.
കരിമുട്ടം ദേവിക്ഷേത്രത്തില്‍ ഭദ്രാ ദേവിയാണ് പ്രതിഷ്ഠ.മേടം പത്തിനു പത്താമുദയമാണ് പ്രധാന ഉത്സവം.ലോകത്ത് എവിടെയാണെങ്കിലും വിദൂരമായ ഒരു ചാന്‍സ്സ് എങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ അന്നേ ദിവസം ആ സന്നിധിയില്‍ കാണും.പക്ഷേ ഇക്കുറി ക്ഷേത്ര ഭരണ സമതി പത്ത് ദിവസത്തെ ഉത്സവം നടത്താന്‍ തീരുമാനിച്ചു.ആ തീരുമാനത്തില്‍ പകച്ച് പോയ ബാല്യങ്ങള്‍, എന്നെ പോലുള്ള കുറേ അമ്പലവാസികളുടെത് ആയിരുന്നു.പത്ത് ദിവസം പറ്റിയില്ലെങ്കിലും മാക്സിമം ദിവസം ഉത്സവം കൂടണം.
പക്ഷേ എങ്ങനെ??
ഈ ചോദ്യത്തിനു ഉത്തരം തേടി ഞാന്‍ വിദ്ധഗ്ദമായി കരുക്കള്‍ നീക്കി.എറണാകുളത്ത് ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന എനിക്ക് പത്ത് ദിവസത്തെ ലീവ് മരീചികയാണ്.പക്ഷേ രണ്ട് ദിവസം ലീവ് എടുത്താല്‍ എനിക്ക് ഏഴ് ദിവസം ഉത്സവം കൂടാം.അതായത് ആദ്യ ദിവസം വെള്ളിയാഴ്ച വിഷുവാണ്, ഓള്‍റെഡി അവധി.പിന്നെ ശനിയും ഞയറും അവധി.തിങ്കള്‍, ചൊവ്വ ലീവ് എടുത്താല്‍ മൊത്തം അഞ്ച് ദിവസം.പിന്നെയുള്ള മൂന്ന് ദിവസം പണിയെടുത്താല്‍ ശനിയും ഞയറും വീണ്ടും അവധി.
മതി...ഇത് മതി!!
നാട്ടില്‍ ഉത്സവം ആണെന്നും ബുധനാഴ്ച വരെ ഫോണില്‍ പോലും കിട്ടില്ലെന്നും ഓഫീസില്‍ അറിയിച്ച് വിഷുവിന്റെ തലേന്നാള്‍ നാട്ടിലേക്ക് വണ്ടി കയറി.ഇത്രയും പറഞ്ഞിട്ടും ആരെങ്കിലും ഓഫീസ്സ് കാര്യം പറഞ്ഞ് വിളിച്ചാല്‍ മൈക്കിന്റെ അവിടെ ഫോണ്‍ കൊണ്ട് പോയി അവരെ ഭാഗവത പാരായണം കേള്‍പ്പിക്കണമെന്ന് ഞാന്‍ മനസ്സില്‍ പ്ലാന്‍ ചെയ്തു.
അങ്ങനെ ഉത്സവം തുടങ്ങി....
ഞയറാഴ്ച വരെ ഫോണൊന്നും വന്നില്ല, എന്നാല്‍ തിങ്കളാഴ്ച മറ്റൊരു ഫോണ്‍ വന്നു, നവോദയിലെ കൂട്ടുകാരെല്ലാം എറണാകുളത്ത് വച്ച് കണ്ട് മുട്ടുന്നെന്ന്, അതും ചൊവ്വാഴ്ച, ഞാന്‍ ചെല്ലണം പോലും.
അസംഭവ്യം!!!
ഉത്സവത്തിനിടക്ക് കൂട്ടുകാരെ കാണാന്‍ പോകാനോ, നോ വേ.
കുറച്ച് കഴിഞ്ഞപ്പോ അടുത്ത ഫോണ്‍, നവോദയയിലെ കൂട്ടുകാരി ഡയാന ആണ്, പുള്ളിക്കാരി ബാംഗ്ലൂരീന്ന് ആലപ്പുഴയില്‍ വന്നെന്നും, അടുത്ത ദിവസം എറണാകുളത്തേക്ക് മീറ്റിംഗിനു പോകുന്നെന്നും, ഞാന്‍ വരുന്നോ എന്നുമാണ് ചോദ്യം.
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി, എറണാകുളത്ത് ഉള്ള കൂട്ടുകാരെ ഇടക്കിടെ കാണാറുണ്ട്, പക്ഷേ ഈ കക്ഷിയെ കണ്ടിട്ട് ഇരുപത്തി മൂന്ന് വര്‍ഷമായി.മാത്രമല്ല, 'ഡയാനാ നീ എവിടെയാ?' എന്ന്.ഒരു കഥ തന്നെ ഞാന്‍ എഴുതിയിട്ടുണ്ട്.അതിലെ നായികയാണ് നാളെ വരുമോന്ന് ചോദിക്കുന്നത്.
പോണോ??
പോയേക്കാം!!
ഒമ്പത് മണി ആകുമ്പോഴേക്കും എറണാകുളത്ത് വാഴക്കാലയിലുള്ള രമ്യയുടെ ഫ്ലാറ്റില്‍ എത്തണമെന്നും, അതിനു ഒരു ഏഴ് മണിക്ക് എങ്കിലും ഇറങ്ങണമെന്നുമാണ് ഡയാന പ്ലാന്‍ പറഞ്ഞത്.കായംകുളത്ത് നിന്ന് കാറുമെടുത്ത് ആലപ്പുഴയിലുള്ള ഡയാനയുടെ വീട്ടിലെത്തിയപ്പോ സമയം എട്ട് മണിയായി.ഏഴ് മണി മുതല്‍ മുഖത്ത് പുട്ടിയിട്ട് കൂട്ടുകാരി അവിടെ കാത്തിരുപ്പുണ്ടായിരുന്നു, കുട്ടുകാരി മാത്രമല്ല, വീട്ടുകാരും.ഇവടെ പേര് വച്ച് ഞാനൊരു കഥ എഴുതിയതിനാലാകണം, ആ എഴുതിയവനെ ഒന്ന് കാണണം എന്ന ഭാവത്തില്‍ ആണ് എല്ലാവരുടെയും ഇരുപ്പ്.നെഞ്ചിടിപ്പോടെ ആണ്, ആ വീട്ടിലേക്ക് കയറിയത്.ആദ്യം തന്നെ അവളുടെ കണവനു ഒരു കൈ കൊടുത്തു, ആ ഷേക്ക് ഹാന്‍ഡിന്റെ് ഊഷ്മളത കണ്ടപ്പോള്‍ മനസ്സ് തണുത്തു, ഭാഗ്യം, കുഴപ്പമില്ല.എല്ലാവരെയും പരിചയപ്പെട്ടു, ഡയാനയുടെ അമ്മ എന്നോട് ചോദിച്ചു:
"എന്നെ ഓര്‍മ്മയുണ്ടോ?"
കമ്മീക്ഷണറിലെ സുരേഷ് ഗോപിയുടെ അതേ സ്വരം...
ഓര്‍മ്മയുണ്ടോ ഈ മുഖം??
ആക്ച്വലി, അമ്മച്ചിയുടെ മോളേ പറ്റി കഥ എഴുതണമെന്ന് വിചാരിച്ചതല്ല, ഒരു കലാകാരന്റെ ആത്മാവിഷ്ക്കാര സ്വാതന്ത്യത്തിന്റെ അന്തകരണത്തില്‍ നിന്നുള്ള വിഗിരണം മാത്രമായിരുന്നു അത്.
ഇങ്ങനൊക്കെ പറയണമെന്ന് കരുതിയപ്പോ ആ ആന്റി വീണ്ടും:
"നവോദയില്‍ ഞാന്‍ വന്നിട്ടുണ്ട്, അവിടെ കണ്ട ഓര്‍മ്മയുണ്ടോ?"
ഛേ, വെറുതെ തെറ്റിദ്ധരിച്ചു.
തലയാട്ടി കൊണ്ട് പറഞ്ഞു:
"ഓര്‍മ്മയുണ്ട്"
ആന്റിക്ക് സന്തോഷമായി:
"എന്നാ കഴിച്ചിട്ട് പോകാം"
സമയം ഓള്‍റെഡി താമസിച്ചു, ആന്റി അങ്ങനെ പറഞ്ഞെങ്കിലും ഡയാന നിര്‍ബന്ധിക്കുന്നില്ല, മിക്കവാറും ഒരു മര്യാദയുടെ പുറത്ത് വിളിച്ചതാവും, അതിനാല്‍ ഞാന്‍ പറഞ്ഞു:
"വേണ്ടാ, വീട്ടീന്നു കഴിച്ചാരുന്നു"
ഒടുവില്‍ ഒരു ചായ മാത്രം കുടിച്ച് ഞങ്ങള്‍ ഇറങ്ങാന്‍ തീരുമാനിച്ചു.
ഡ്രൈവിംഗ് സീറ്റില്‍ കയറി കാര്‍ സ്റ്റാര്‍ട്ട് ചെയ്യവേ, പിന് സീറ്റില്‍ കൊച്ചമ്മമാര് കേറി ഇരിക്കുന്ന പോലെ ഇരുന്നിട്ട് ഡയാന:
"പോകാം"
ശരി, കൊച്ചമ്മേ!!!
ആ കുടുംബത്തിനു റ്റാറ്റാ നല്കി ഞാന്‍ കാര്‍ മുന്നിലേക്ക് എടുത്തു.
ഹൈവയില്‍ കൂടി കാര്‍ മുന്നോട്ട് പോകവേ പിന്നില്‍ നിന്ന് ഡയാനയുടെ സ്വരം:
"നിനക്ക് കഴിക്കാന്‍ അമ്മ അപ്പവും ബീഫും ഉണ്ടാക്കിയിട്ടുണ്ടായിരുന്നു."
എന്റെ വായില്‍ കൂടി ഒരു കപ്പല്‍ ഓടി പോയി.
വീണ്ടും അവളുടെ സ്വരം:
"നീ കഴിക്കാഞ്ഞത് കഷ്ടമായി, ഇന്ന് അമ്മ എന്നെ ഒരുപാട് വഴക്ക് പറയും"
കണക്കായി പോയി!!
പിന്നല്ല, ഇവിടെ ഒരുത്തന് വിശന്ന് കുടല് കരിഞ്ഞ് ഇരിക്കുവാ.ഒരു മര്യാദയ്ക്ക് എങ്കിലും നിര്‍ബന്ധിക്കണ്ടേ.ഇനി വല്ലതും കഴിക്കണേല് എറണാകുളത്ത് രമ്യയുടെ ഫ്ലാറ്റില്‍ എത്തണം.കിലോമീറ്റേര്‍സ്സ് ആന്‍ഡ് കിലോമീറ്റേര്‍സ്സ് ജേര്‍ണി.
പിന്നില്‍ നിന്ന് വീണ്ടും കിളിനാദം:
"ഞാനും നീയും കഴിച്ചിട്ട് വരുന്ന കൊണ്ട് നമുക്ക് വേണ്ടി ഒന്നും കരുതണ്ടാന്ന് ഞാന്‍ രമ്യക്ക് മെസ്സേജ് അയച്ചു"
എണ്‍പത് കിലോമീറ്ററില്‍ പാഞ്ഞ വണ്ടി സഡന്‍ബേക്കിട്ട് നിന്നു.
ദയനീയമായി ഞാന്‍ ഡയാനയെ തിരിഞ്ഞ് നോക്കി...
ഡിയര്‍ കൂട്ടുകാരി, എംപ്റ്റി സ്റ്റൊമക്ക്, വെരി ഹംഗ്രീ!!
കാര്യം അറിഞ്ഞപ്പോ അവള് രമ്യയെ വിളിച്ചു:
"അതേ, അരുണു കഴിച്ചിട്ടില്ല, അവനു ഫുഡ് വേണമെന്ന്, അതും നീ തന്നെ ഉണ്ടാക്കണമെന്ന്"
എറണാകുളത്തേക്ക് വണ്ടി പോകവേ അരൂര്‍ വരെ അവള് രമ്യയോട് ഫോണില്‍ സംസാരിച്ച് ഇരുന്നു, അരൂര്‍ ടോളില്‍ കാശ് കൊടുക്കവേ ഫോണ്‍ കട്ട് ചെയ്തിട്ട് പറഞ്ഞു:
"കുഞ്ഞ് ഉള്ളത് കൊണ്ട് അവള്‍ക്ക് പെട്ടന്ന് പാചകം ചെയ്യാന്‍ പറ്റില്ല.പിന്നെ നിന്റെ ഭാഗ്യത്തിനു വിഷുവിനു പുട്ട് ഉണ്ടാക്കിയതിന്റെ ബാക്കി മാവ് ഫ്രിഡ്ജിലുണ്ട്, നമ്മള് ചെല്ലുമ്പോഴേക്കും പുട്ട് ഉണ്ടാക്കാമെന്ന്"
വിഷു വെള്ളിയാഴ്ച, ഇന്ന് ചൊവ്വാഴ്ച, അഞ്ച് ദിവസം.
ഞാന്‍:
"അതേ, ഞാന്‍ വഴീന്ന് കഴിച്ചോളാമെന്ന് പറ"
"ഇനി നീ കഴിച്ചില്ലേല്‍ അവള് വയലന്റാകും"
ഡയാനയുടെ ഭീക്ഷണി.
ദൈവമേ!!!
അങ്ങനെ പത്തരക്ക് രമ്യയുടെ വീട്ടിലെത്തി.ഞാന്‍ കരുതിയ പോലെ എല്ലാവരും എത്തിയിരുന്നില്ല, ഞാനും രമ്യയും ഡയാനയും പിന്നെ ആന്‍ എന്ന കൂട്ടുകാരിയും മാത്രം.രമ്യ എനിക്ക് പുട്ട് വിളമ്പി, ഒരു സഹായത്തിനു ആരെങ്കിലും ഉണ്ടോ എന്ന് ഞാന്‍ നോക്കിയെങ്കിലും വീട്ടില്‍ നിന്ന് കഴിച്ചതാണെന്ന് പറഞ്ഞ് ആനും ഡയാനയും തലയൂരി.
ദയനീയമായി ഞാന്‍:
"രമ്യ പുട്ട് കഴിക്കുന്നില്ലേ?"
രമ്യ:
"ഞാന്‍ കടയില്‍ നിന്ന് മസാല ദോശ തിന്നാരുന്നു"
ഇനി എന്ത്??
അഞ്ച് ദിവസം ഫ്രിഡ്ജില്‍ ഇരുന്ന മാവാ.പൊടിച്ച അരിയായത് നന്നായി, ഇല്ലേല് ഇത് നെല്ല് ആയേനെ.ഒരു സൈഡീന്ന് ചുരണ്ടി പുട്ട് തീര്‍ത്തു.
ഉച്ചക്ക് ചിറ്റൂര്‍ റോഡിലുള്ള സൈലോണ്‍ ബേക്കില് ആയിരുന്നു ഫുഡ്.കരുതിയ പോലെ എല്ലാവര്ക്കും അവിടെ എത്താന്‍ കഴിഞ്ഞില്ല.ഞാനും, രമ്യയും, ഡയാനയും, ആനും, ആശയും, റീനയും പിന്നെ കോശികുഞ്ഞും മാത്രം.മുകളിലത്തെ നിലയിലെ റെസ്റ്റോറന്റില്‍ ഒരു മൂലക്ക് മാറി ഞങ്ങള്‍ സീറ്റ് പിടിച്ചു.ഓഫീസില്‍ നിന്ന് ഒരു ഫോണ്‍ വന്നതിനാല്‍, അര്‍ജന്റായി പോകണം എന്ന് മാത്രം പറഞ്ഞിട്ട് കോശികുഞ്ഞ് ഇടക്ക് സ്ക്കൂട്ടായി.അങ്ങനെ ആ റെസ്റ്റോറന്റില്‍ ഞാനും കൂട്ടുകാരികളും മാത്രമായി.അവരോട് സംസാരിച്ച് ചിരിച്ച് കളിച്ച് ഇരിക്കവേ, ഒരു ശബ്ദം:
"ഡോ, താനെന്താ ഇവിടെ?"
അശരീരി!!!
കഥയുടെ തുടക്കത്തില്‍ ഞാന്‍ പറഞ്ഞില്ലേ, ചില അവതാരങ്ങള്‍ അനാവശ്യ സമയത്തും അവതരിക്കുമെന്ന്.ഇത് അതേ ജനുസ്സില്‍ ഉള്ള ഒരു അവതാരമായിരുന്നു.
എന്റെ മാനേജര്‍ ഷിബു.
രണ്ട് കൈയ്യും ഏണേല്‍ കുത്തി, കുന്തവും വാലുമില്ലാതെ ലുട്ടാപ്പി നില്ക്കുന്ന പോലത്തെ ആ നില്‍പ്പ് കണ്ടതോടെ എന്റെ സപ്തനാഡികളും തളര്‍ന്നു.ഉത്സവം കാരണം ഫോണില്‍ പോലും കിട്ടില്ലെന്ന് ഓഫീസില്‍ വീമ്പിളക്കിയ ഞാനാ, ഇവിടെ ഇങ്ങനെ ഒരു സാഹചര്യത്തില്‍.
കല്യാണരാമനിലെ ഇന്നസെന്റിന്റെ ഡയലോഗാ ഓര്‍മ്മയില്‍ വന്നത്...
ഈ കുരുപ്പ് ഇപ്പോ എവിടുന്ന് വന്നു??
"താനെന്താ ഇവിടെ?"
വീണ്ടും ചോദ്യം.
ചാടി എഴുന്നേറ്റ് പുള്ളിക്കാരന്റെ അടുത്തെത്തി ഞാന്‍ ചോദിച്ചു:
"ഷിബുവെന്താ ഇവിടെ? ഓഫീസ്സില്‍ പോയില്ലേ?"
ഷിബു:
"ഞാന്‍ ഓഫീഷ്യല്‍ ലീവാ"
എനിക്ക് സമാധാനമായി, ഞാന്‍ പറഞ്ഞു:
"ഞാനും"
തുടര്‍ന്ന് ഷിബുവിനെ ചേര്‍ത്ത് പിടിച്ച് കൂട്ടുകാരികളോടായി ഞാന്‍ പറഞ്ഞു:
"ഇത് എന്റെ മാനേജരാ"
അതോടെ മച്ചാന് ഹാപ്പിയായി...
യെസ്സ്, ഐയാം ദി മാനേജര്‍!!!
"പ്ലീസ്സ്, കാരി ഓണ്‍"
അദ്ദേഹം അരങ്ങ് ഒഴിഞ്ഞപ്പോ ഡയാന ചോദിച്ചു:
"പ്രശ്നമാണോ?"
നിഷേധ രീതിയില്‍ ഞാന്‍ തലയാട്ടി:
"ഹേയ്, പാവമാ"
ഊണെല്ലാം കഴിഞ്ഞ് റെസ്റ്റോറന്റിനു താഴെ എത്തി.എല്ലാവര്ക്കും ഒരു ആഗ്രഹം, ഒരു ഗ്രൂപ്പ് ഫോട്ടോ വേണം.അവിടെ ഒരു കസേര കിടപ്പുണ്ട്, അതില്‍ എന്നെ ഇരുത്തി ചുറ്റും നിന്ന് ഫോട്ടോ എടുക്കാനാ അവരുടെ പ്ലാന്‍.ആരെ കൊണ്ട് ഫോട്ടോ എടുപ്പിക്കും എന്ന് ആലോചിച്ച് നില്ക്കവേ ഷിബു ഫാമിലിയുമായി അതിലെ വന്നു.ഡയാന അവളുടെ മൊബൈല്‍ എന്റെ നേരെ നീട്ടി:
"പാവമല്ലേ, നീ പറഞ്ഞാ കേള്‍ക്കും, ഒരു ഫോട്ടോ എടുക്കാന്‍ പറ"
ഗത്യന്തരമില്ലാതെ ഞാന്‍ ചോദിച്ചു:
"ഷിബു, ഒരു ഫോട്ടോ എടുത്ത് തരുമോ?"
എന്റെ കൂടെ കൂട്ടുകാരികളും ആകാംക്ഷയോടെ നോക്കിയപ്പോള്‍ അദ്ദേഹം:
"ഓ, യെസ്സ്, വൈ നോട്ട്?"
എന്റെ നടുക്കിരുത്തി, കൂട്ടുകാരികള്‍ ചുറ്റും നിന്ന് ഫോട്ടോ എടുക്കാന്‍ ഷിബു തയ്യാറായി.
ചിൻ അപ്പ്...
ചിൻ പൊടിക്ക് ഡൗൺ..
ഷോൾഡർ ഡൗൺ..
ഐസ് ഓപ്പൺ..
റെഡീ.....
ഫ്ലാഷ്!!!
ഒരു ഫോട്ടോ കഴിഞ്ഞപ്പോ കൂട്ടുകാരികള്‍ എല്ലാം അവരുടെ മൊബൈല്‍ ഷിബുവിന്റെ കൈയ്യില്‍ കൊടുത്തിട്ട്, വളരെ അധികാര സ്വരത്തില്‍:
"എല്ലാത്തിലും എടുത്തേരെ"
പുള്ളിക്കാരന് എന്നെ ഒരു നോട്ടം നോക്കി, ഞാന്‍ എന്ത് പറയാന്‍.ഞാന്‍ പതിയെ നോട്ടം മാറ്റി.പാവത്താന്‍ ഒന്ന് ഒന്നായി ഫോട്ടോ എടുത്ത് തുടങ്ങി.
ചിൻ അപ്പ്...ചിൻ പൊടിക്ക് ഡൗൺ..ഷോൾഡർ ഡൗൺ..ഐസ് ഓപ്പൺ..റെഡീ.....ഫ്ലാഷ്.
റിപ്പീറ്റ്..
ചിൻ അപ്പ്...ചിൻ പൊടിക്ക് ഡൗൺ..ഷോൾഡർ ഡൗൺ..ഐസ് ഓപ്പൺ..റെഡീ.....ഫ്ലാഷ്.
റിപ്പീറ്റ്...റിപ്പീറ്റ്...
അങ്ങനെ അഞ്ച് മൊബൈലിലും ഫോട്ടീ ആയി.തിരിച്ച് മൊബൈലുകള്‍ വാങ്ങുമ്പോള്‍ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു:
"താങ്ക്സ്സ്"
പകരം 'വെല്‍ക്കം' എന്ന മറുപടി കേട്ടില്ല, ആരോ പല്ല് കടിക്കുന്ന സ്വരം മാത്രം.
എന്തിരാണോ എന്തോ??
മാനേജര്‍ സ്പീഡില്‍ കാര്‍ പിന്നോട്ട് എടുക്കുന്നതും, അതിവേഗം മുന്നോട്ട് പോകുന്നതും ഞെട്ടലോടെ ഞാന്‍ നോക്കി നിന്നു.എന്റെ നെഞ്ചത്ത് ചവിട്ടുവാണെന്ന് വിചാരിച്ചാ അങ്ങേര് ആക്സിലേറ്ററില്‍ ചവുട്ടിയതെന്ന് തോന്നുന്നു.ഒന്നും വേണ്ടായിരുന്നു, എറണാകുളത്ത് എന്തോരം കടകളുണ്ട്, എന്നിട്ടും ഏത് നശിച്ച നേരമാണോ ഇങ്ങോട്ട് കെട്ടി എഴുന്നെള്ളാന്‍ തോന്നിയത്.
"ഫുഡ് ഒക്കെ എങ്ങനുണ്ടായിരുന്നു?"
രമ്യയുടെ ശബ്ദം.
"നന്നായിരുന്നു"
എന്റെ മറുപടി കേട്ട് രമ്യ:
"ഞാനാ ഈ ഹോട്ടല്‍ സെലക്ട് ചെയ്തത്"
അത് കേട്ടതും റിസപ്ഷനില്‍ ഇരുന്ന ഒരു ചെടിച്ചട്ടി എടുത്ത് അവടെ തലക്ക് ഒരു അടി കൊടുക്കാന്‍ തോന്നി, പക്ഷേ ചെയ്തില്ല.കാരണം എല്ലാവരും പിരിയാനുള്ള സമയം ആയിരുന്നു.ഒരോരുത്തരും യാത്ര പറഞ്ഞ് പോകവേ മനസ്സില്‍ ഒരു വിഷമം.ഒടുവില്‍ എല്ലാവരും യാത്രയായി.
ഏകനായി നിന്നപ്പോള്‍ മാനേജരുടേ മുഖം വീണ്ടും മനസ്സിലേക്ക് ഓടി വന്നു, പിറ്റേന്ന് ഓഫീസ്സില്‍ ചെല്ലുമ്പോഴുള്ള പ്രശ്നങ്ങള്‍ ആലോചിച്ചപ്പോള്‍ എന്റെ മനസ്സിലും, അഞ്ചാം ഉത്സവത്തോട് അനുബന്ധിച്ച് കരിമുട്ടത്ത് അമ്പലത്തിലും മേളത്തിനു ഒരേ സ്വരമായിരുന്നു.
റബേക്ക മുന്നിലാണ്...
ജയമാതാ എഞ്ചിനിയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം.
ആദ്യ വര്‍ഷം ഹോസ്റ്റലില്‍ നിന്ന് പഠിച്ച ഞാനും എന്റെ സുഹൃത്ത് പ്രസൂണും രണ്ടാം വര്‍ഷം ലോഡ്ജിലേക്ക് താമസം മാറ്റി.നാഗര്‍കോവിലിനു അടുത്തുള്ള പാര്‍വ്വതിപുരം എന്ന സ്ഥലത്തെ ചന്ദ്രാ ലോഡ്ജാണ് ഞങ്ങളുടെ വാസസ്ഥലം.അവിടുന്ന് നാല് കിലോമീറ്ററോളം യാത്ര ചെയ്താലേ നാഗര്‍കോവില്‍ ബസ്റ്റാന്‍ഡില്‍ എത്തു, പിന്നീട് കോളേജിലേക്കുള്ള യാത്ര പോയിന്റ് റ്റു പോയിന്റ് ബസ്സിലാണ്.
ഏകദേശം അരമണിക്കൂര്‍ യാത്ര...
വെള്ളമ്പലം, തോവാള, അരള്‍വായ് മൊഴി, മുപ്പന്തല്‍, പിന്നെ കോളേജ്.
ശക്തമായ കാറ്റുള്ള പ്രദേശമാണ് ആരുവാമൊഴി - മുപ്പന്തല്‍ ഏരിയ.നിറയെ കാറ്റാടികള്‍ അഥവാ വിന്‍ഡ് മില്‍ നിറഞ്ഞ സ്ഥലം.ആദ്യമൊക്കെ ഞാന്‍ കരുതിയത് ഭയാനകമായ ശബ്ദത്തില്‍ വീശി കറങ്ങുന്ന ഈ കാറ്റാടികളാണ് അവിടുത്തെ കാറ്റിനു കാരണമെന്നാണ്.എന്നാല്‍ പിന്നീട് എനിക്ക് മനസ്സിലായി, വീശിയടിക്കുന്ന കാറ്റിന്റെ ശക്തിയിലാണ് ഈ കാറ്റാടികള്‍ കറങ്ങുന്നതെന്ന്.
എന്ത് തന്നെ ആയാലും, ഭയങ്കര കാറ്റാണ്.
സാക്ഷാല്‍ മഹാരാജാവ് മുണ്ട് ഉടുത്തോണ്ട് പോയാല്‍ പോലും കാറ്റത്ത് മുണ്ട് പറന്ന് പോകാനും, കാഴ്ചക്കാര്‍ക്ക് രാജാവ് നഗ്നനാണ് എന്ന് വിളിച്ച് കൂവാനുമുള്ള ആര്‍ജ്ജവം തരുന്ന അസാദ്ധ്യ കാറ്റ്.
രണ്ടാം വര്‍ഷം കോളേജില്‍ കയറാതെ കടന്ന് പോയി.അന്നൊക്കെ ഞാന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും കുളിച്ചൊരുങ്ങി കോളേജില്‍ പോകാന്‍ തയ്യാറാവുന്ന പ്രസൂണിനെ ആയിരുന്നു കണി കണ്ടിരുന്നത്.അവനു ഒരു ബൈ പറഞ്ഞ് ഞാന്‍ വീണ്ടും കിടന്ന് ഉറങ്ങും.എന്നാല്‍ മൂന്നാം വര്‍ഷം ആയതോടെ കളി മാറി, ഞാന്‍ എന്റെ കോളേജിനെ സ്നേഹിച്ച് തുടങ്ങി.ഒരു പക്ഷേ മൂന്നും നാലും വര്‍ഷങ്ങളില്‍ ആ കലാലയത്തില്‍ സന്തോഷിച്ച് നടന്ന പോലെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ സന്തോഷിച്ചിട്ടില്ല എന്നത് തന്നെ ഒരു പരമമായ സത്യം ആവാം.എനി വേ, ദിവസവും ഞാന്‍ കോളേജില്‍ പോയി തുടങ്ങി.
പ്രസൂണും കൂട്ടരും രാവിലെ തന്നെ പോകും, പിന്നെയും അരമണിക്കൂര്‍ കഴിയുമ്പോഴാണ് ഞാന്‍ പതിയെ ഇറങ്ങുന്നത്.കൂടെ, എന്നോടൊപ്പം ഞങ്ങളുടെ ലോഡ്ജില്‍ തന്നെ താമസിക്കുന്ന മറ്റൊരു അരുണും ഉണ്ടാകും.അവനു എന്റെ തന്നെ പേര് ആയതു കൊണ്ടും, നീളം എന്നെക്കാള്‍ കുറവായതു കൊണ്ടും, കൊച്ചരുണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
തങ്കമാന കൂട്ടുകാരന്!!
എന്ത് തരികിടക്കും കൂടെ കാണും.
ഞങ്ങളെ ചുറ്റി പറ്റി ഈ പാര്‍വ്വതിപുരം നിവാസികള്‍ കാണുന്ന ഒരു കാഴ്ച ഉണ്ട്, എന്നും രാവിലെ എല്ലാവരും കോളേജില്‍ പോയതിനു ശേഷം വെപ്രാളത്തില്‍ ഓടി വന്ന് മുന്നില്‍ കണ്ട ബസ്സില്‍ കേറി പാഞ്ഞ് പോകുന്ന രണ്ട് ജന്മങ്ങള്.
അവരറിയുന്നുണ്ടോ പാര്‍വ്വതീ പുരത്ത് നിന്ന് പാഞ്ഞ് പോകുന്ന ഈ ജന്മങ്ങള് നാഗര്‍ കോവില്‍ ബസ്റ്റാന്‍ഡില്‍ എത്തി ഒരു പോയിന്റ് പോയിന്റ് ബസ്സില്‍ ഞാന്നു കിടന്ന് കോളേജില്‍ പോകുന്ന കഥ?
ഇല്ല, ആരും അറിയുന്നില്ല.
അങ്ങനെ ഉള്ളൊരു യാത്രയിലാണ് കൊച്ചരുണ്‍ എന്നോട് പറഞ്ഞത്:
"ആ പോയത് റബേക്കയുടെ കാര്‍ ആണെടാ"
ഇവിടെ പുതിയൊരു കഥാപാത്രത്തെ ഞാന്‍ പരിചയപ്പെടുത്തുകയാണ്...
റബേക്ക.
ഞങ്ങളുടെ ജൂനിയര്‍ ആണ്.
നല്ല കാശ് പാര്‍ട്ടി ആണെന്നാണ് തോന്നുന്നത്, കാരണം അവള് കോളേജിന്റെ ലേഡീസ്സ് ഹോസ്റ്റലില്‍ അല്ല താമസം.നാഗര്‍ കോവിലില്‍ എവിടെയോ വീടെടുത്ത് താമസിക്കുന്ന പെണ്‍തരിയാണ്.അവളുടെ വീട്ടുകാരും അവിടെ വന്ന് താമസിക്കുന്നുണ്ടെന്നാണ് കേട്ടറിവ്.ദിവസവും നാഗര്‍കോവിലില്‍ നിന്ന് അവളുടെ ഡ്രൈവര്‍ രാവിലെ കോളേജില്‍ കൊണ്ട് ചെന്ന് വിടുകയും, വൈകിട്ട് തിരിച്ച് വിളിച്ചോണ്ട് പോകുകയും ചെയ്യും.ആ റൂട്ടിലൂടെ അതിവേഗത്തില്‍ പോകുന്ന പോയിന്റ് പോയിന്റ് ബസ്സിനെയും തോല്‍പ്പിച്ചാണ് അവളുടെ കാറിന്റെ പോക്ക്.
പൊതുവേ വായ് നോട്ടം താല്പര്യം ഇല്ലാത്ത കൊണ്ടും, പൂവാലന് എന്ന് അറിയപ്പെടുന്നത് എന്തോ വലിയ കുറച്ചിലാണെന്ന് മനസ്സ് പറയുന്നത് കൊണ്ടും, അവളുടെ കാറിലുള്ള യാത്ര ഞാന്‍ ശ്രദ്ധിക്കാറില്ല.അങ്ങനെയുള്ള എന്നോട് ആണ് പോയിന്റ് പോയിന്റ് ബസ്സിനെ ഓവര്‍ ടേക്ക് ചെയ്ത് അവളുടെ മഞ്ഞ കാര്‍ പോയപ്പോള്‍ കൊച്ചരുണ്‍ പറഞ്ഞത്:
"ആ പോയത് റബേക്കയുടെ കാര്‍ ആണെടാ"
അത് ഞാന്‍ കേട്ടില്ലെന്ന് നടിച്ചു.
എന്റെ മനസ്സ് മുഴുവന്‍ അപ്പോള്‍ മറ്റൊരു സീന്‍ ആയിരുന്നു.കാരണം എന്തായാലും ഞങ്ങള്‍ താമസിച്ചേ കോളേജില്‍ എത്തു.അസംബ്ലി ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രിന്‍സിപ്പാളിന്റെ കണ്ണ് വെട്ടിച്ച് വേണം കോളേജില്‍ കയറാന്‍.ഇനി അങ്ങനെ കയറിയാലും അവിടെല്ലാം കിറുങ്ങി നടക്കുന്ന ബാലമുരുകന് എന്നൊരു ഐറ്റമുണ്ട്, സിവില്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ എച്ച്.ഓ.ഡി ആണ്, അതിയാന്റെ കണ്ണ് വെട്ടിക്കണം.അവിടം കൊണ്ട് തീര്‍ന്നില്ല, ഞങ്ങടെ സ്വന്തം ഡിപ്പാര്‍ട്ട്മെന്റിന്റെ എച്ച്.ഓ.ഡി, ജോര്‍ജ്ജ് സാര്‍, അങ്ങേര് കാണാന്‍ പാടില്ല.പിന്നെ അപ്പ് കമിംഗ് ടെറര്‍, ഉമാമേഡം, അവരും കാണരുത്.
ഇതൊക്കെ കഴിഞ്ഞ് ക്ലാസ്സിലോട്ട് ചെന്നാലോ, അവിടൊരു മിസ്സ് ഉണ്ട്, വളര്‍മതി.പാവമാണ്, അത് കൊണ്ട് പുള്ളിക്കാരി ദയനീയമായി ചോദിക്കും:
"എന്ന അരുണ്‍, എവളു ടൈമാച്ച്?"
കേള്‍ക്കുമ്പോ കരച്ചിലു വരും.
അവരെ ഒന്ന് ചിരിച്ച് കാണിച്ച് ക്ലാസിലോട്ട് കയറും.ശരിക്കും ഞാന്‍ പേടിക്കുന്നത് അത് കഴിഞ്ഞുള്ള സീന്‍ ആണ്.കാരണം ക്ലാസില്‍ എന്റെ അഭ്യുദയകാംക്ഷികള്‍ ഉണ്ട്, സീറ്റില്‍ ഇരുന്നിട്ട് ഒളികണ്ണിട്ട് അവരെ നോക്കുമ്പോ, തീ പാറുന്ന കണ്ണുകളോടെ രൂക്ഷമായി അവരൊരു നോട്ടമുണ്ട്.
ആ നോട്ടത്തോടൊപ്പം അന്തരീക്ഷത്തിലൂടെ പറന്ന് വരുന്ന ഒരുപിടി ചോദ്യമുണ്ട്...
അരുണ്‍, ഇന്നും ലേറ്റാണല്ലോ???
രാവിലെ നേരത്തെ എഴുന്നേറ്റ് കൂടെ??
നേരത്തെ വന്ന് കൂടെ??
നമ്മുടെ കംപ്ലീറ്റ് ഗ്യാസ്സും അവിടെ തീരും.
അന്ന് ഒരു ദീര്‍ഘനിശ്വാസം എടുത്ത് മനസ്സ് ഒന്ന് ശാന്തമാക്കിയട്ട് ഞാന്‍ ഒന്ന് തീരുമാനിച്ചു...
നാളെ, നാളെ ഞാന്‍ നേരത്തെ വരും.
സത്യം, സത്യം, സത്യം.
എവിടെ??
നാളെയും തഥൈവ.
അങ്ങനെ പോകവേ ഒരുനാള്‍.
രാത്രി ഫുഡ് അടിക്കാന്‍ പാര്‍വ്വതീപുരത്ത് കറങ്ങി നടന്ന ഞാന്‍ ഒരു മൊതലിനെ കണ്ടു.മെലിഞ്ഞ് ഉണങ്ങിയ ശരീരം, പൂച്ച കണ്ണുകള്‍, വെളുത്ത നിറം, അലസമായി പാറി പറക്കുന്ന മുടികള്‍, ഏറിയാല്‍ എന്നെക്കാള്‍ ഒന്ന് രണ്ട് വയസ്സിനു ഇളപ്പം, അങ്ങനെ മൊത്തത്തില്‍ കടല്‍ കാറ്റ് ഏറ്റ് വാടി തളര്‍ന്ന ഹൃതിക്ക് റോഷനെ പോലെ ഒരു രൂപം.അത് ചിരിച്ച് കൊണ്ട് എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു:
"ഹായ്, ഐ യാം വിക്കി"
ഇപ്പോഴും അവന്റെ പേര് വിക്കി എന്നാണ് എന്റെ മനസ്സില്‍, ശരിക്കുള്ള പേര് വിഗ്നേഷ് എന്നാണെന്ന് തോന്നുന്നു.എന്റെ കോളീജിലെ ജൂനിയര്‍ ആയ ഒരു തമിഴ് പയ്യന്, വാസസ്ഥലം പാര്‍വ്വതീപുരം.
തുടര്‍ന്ന് ഉള്ള സംസാരത്തില്‍ അവന് ഒരു കാര്യം പറഞ്ഞു.അവനൊരു ബൈക്ക് ഉണ്ടത്രേ, ബസ്സ് കൂലി കൊടുക്കാമെങ്കില്‍ രാവിലെയും വൈകിട്ടും അവനോട് ഒപ്പം കോളേജില്‍ പോകാന്‍ അവസരം ഉണ്ടെന്ന്.
ഹായ്..ഹായ്...
എന്റെ ഒരു ഭാഗ്യം തന്നെ.
വേറെ ആര്‍ക്കെങ്കിലും ഇങ്ങനൊരു ഭാഗ്യം കിട്ടിയോ, രാവിലെ ബസ്സ് നോക്കി നില്‍ക്കേണ്ട, പോയിന്റ് റ്റു പോയിന്റ് ബസ്സില്‍ തൂങ്ങി നില്‍ക്കേണ്ട, മാത്രമല്ല എന്നും താമസിച്ച് ചെല്ലുന്നു എന്ന പേരുദോഷം കേള്‍ക്കേണ്ട.
ലോട്ട് ഓഫ് ബെനഫിറ്റ്സ്സ്!!
അപ്പോ തന്നെ ഞാന്‍ കൈ കൊടുത്തു.
രാവിലെ കൊച്ചരുണ്‍ വന്ന് വിളിച്ചപ്പോ ഞാന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു.
കേട്ടപ്പാടെ അവന് പറഞ്ഞു:
"വിക്കിയോ?, എടാ അവനു പ്രാന്താടാ"
ഇത് അസൂയയാ, മുഴുത്ത അസൂയ.
ഞാന്‍ മൈന്‍ഡ് ചെയ്തില്ല.അങ്ങനെ അവന് പ്രസൂണിനും കൂട്ടര്‍ക്കും ഒപ്പം പോയി.പത്ത് മിനിറ്റ് കഴിഞ്ഞപ്പോ കതകില്‍ മുട്ട്, തുറന്ന് നോക്കിയപ്പോ നമ്മുടെ കഥാനായകനാ, അവന് ചിരിച്ച് കൊണ്ട് പറഞ്ഞു:
"വാ, ബൈക്ക് കീളേ ഇറുക്ക്"
അവനോട് ഒപ്പം ഓടി താഴെ എത്തി ഒരു നോക്ക് നോക്കിയ എനിക്ക് ബൈക്ക് കണ്ടപ്പോ ചെറുതായി ഒന്ന് തല കറങ്ങി.നാട്ടില്‍ വൃശ്ചിക മാസത്തില്‍ ഓച്ചിറയില്‍ പന്ത്രണ്ട് വിളക്കിനു മരണക്കിണര്‍ എന്നൊരു ഐറ്റമുണ്ട്.അവിടെ രണ്ട് വീലും ഒരു ഹാന്‍ഡിലും കമ്പേ കെട്ടി വച്ച പോലത്തെ ഒരു സാധനത്തിലാണ് ബൈക്ക് റൈസ്സ് നടത്തുന്നത്.സെയിം ഡിറ്റോയില്‍ ഉള്ള ഒരു സാധനമാണ് എന്റെ മുന്നിലിരിക്കുന്നത്.വിക്കി മച്ചാന് എന്നെ ഒന്ന് നോക്കി എങ്ങനുണ്ട് എന്ന് കണ്ണ് കൊണ്ട് ഒരു ആംഗ്യം കാണിച്ചിട്ട് മുന്‍സീറ്റില്‍ കയറി ഇരുന്നു, എന്നിട്ട് എന്നോട്:
"പോലാമാ?"
എങ്ങോട്ട്???
ഇതിന്റെ ബാക്കില്‍ ഇരുന്ന് യാത്ര ചെയ്താല്‍ ആ ചോദ്യം അറം പറ്റിയ പോലെ ആകും.കേറാതിരുന്നാല്‍ അന്ന് ലീവ് എടുക്കേണ്ടി വരും.കോളേജില്‍ പോകുന്നതിനെ ഒരുപാട് ഇഷ്ടപ്പെട്ട് തുടങ്ങിയ ഞാന്‍ പതിയെ അതിന്റെ ബാക്കില്‍ കേറി.
മുപ്പത്തി മുക്കോടി ദൈവങ്ങളേ, എന്നെ കാത്തോളണേ!!!
രണ്ട് മിനിറ്റ് കൊണ്ട് വണ്ടി പറത്തി അവന് നാഗര്‍ കോവിലില്‍ എത്തിച്ചു.എന്നിട്ട് ഒന്നും മിണ്ടാതെ വണ്ടി ഓഫ് ചെയ്ത് ഒറ്റ നില്‍പ്പ്.കൊച്ചരുണും കൂട്ടരും കേറിയ പോയിന്റ് റ്റു പോയിന്റ് ബസ്സ് നാഗര്‍കോവില്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് പതിയെ പുറപ്പെടുന്നത് ഞാന്‍ കണ്ടു.ഞാന്‍ അവനോട് ചോദിച്ചു:
"പോകണ്ടേ"
മച്ചാന് കേട്ട മട്ടില്ല.
സമയം ഇഴഞ്ഞ് നീങ്ങി.
കുരിശായല്ലോ ദൈവമേ, എന്ന് കരുതി ഞാന്‍ ഇരിക്കെ മറ്റൊരു കാഴ്ചയില്‍ എന്റെ കണ്ണ് ഉടക്കി.ദൂരെ നിന്ന് കോളേജ് ഭാഗം ലക്ഷ്യമാക്കി പറന്ന് പോകുന്ന ഒരു മഞ്ഞ കാര്‍, റബേക്കയുടെ കാര്‍.അത് കണ്ടതും മച്ചാന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.എന്റെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി.ഈ കുരുപ്പ് ആ കാറിനെ ചെയ്സ്സ് ചെയ്യാനുള്ള പരിപാടിയാ.അതായത് മിനിമം എണ്‍പത് കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന പോയിന്റ് റ്റു പോയിന്റ് ബസ്സിനെ തോല്‍പ്പിക്കുന്ന കാറിനെ തോല്‍പ്പിക്കാനുള്ള പരിപാടി.എന്റെ പൊന്നു വിക്കി, എന്റെ അച്ഛനും അമ്മക്കും വേറെ ആണ്‍മക്കളില്ലടാ എന്ന് പറയാന്‍ ഞാന്‍ വാ തുറക്കുന്നതിനു മുന്നേ അവന് ബൈക്ക് മുന്നോട്ട് എടുത്തു.
എലിവാണം പായുന്ന പോലെ ബൈക്ക് മുന്നോട്ട്...
തുടര്‍ന്ന് ഇവനൊരു അഭ്യാസമായിരുന്നു.കാറിനു മുന്നേ ഓടിക്കുന്നു, കുറേ കഴിഞ്ഞ് പിന്നെ ഓടിക്കുന്നു.ഓടുന്ന കാറിനെ വട്ടം ചുറ്റുന്നു.ഞാനാണെങ്കില്‍ ലുട്ടാപ്പിയും കുട്ടൂസനും കേറിയ കുന്തത്തിനു പുറകില്‍ ഡാകിനി വട്ടം ചുറ്റി പിടിച്ച് ഇരിക്കുന്ന പോലെ പേടിച്ച് അവനെയും പിടിച്ച് ഇരിക്കുകയാ. ഇടക്ക് കാറില്‍ നിന്ന് റബേക്ക താനും പൂവാലനാണോ എന്ന അര്‍ത്ഥത്തില്‍ നോക്കുന്നുണ്ട്.ഇടക്ക് എപ്പോഴോ പോയിന്റ് റ്റു പോയിന്റ് ബസ്സിനെ ഈ രണ്ട് വാഹനവും ഓവര്‍ടേക്ക് ചെയ്തപ്പോ കൊച്ചരുണും പ്രസൂണും തല വെളിയിലിട്ട് എന്നെ നോക്കി.
ദയനീയമായി അവരെ നോക്കിയപ്പോ എന്റെ മനസ്സില്‍ മുഴങ്ങിയത് കൊച്ചരുണിന്റെ വാക്കുകളാ..
എടാ, അവനു പ്രാന്താടാ!!!
വിഷമം മനസ്സിലടക്കി കരയുന്ന ശബ്ദത്തില്‍ കൊച്ചരുണിനോടും പ്രസൂണിനോടും ഞാന്‍ പറഞ്ഞു:
"കൈയ്യും തലയും പുറത്തിടരുത്"
ആമ തല വലിക്കുന്ന പോലെ അവര്‍ തല വലിച്ചു.
വിക്കി പറഞ്ഞ പോലെ ആദ്യം ഞങ്ങള്‍ കോളേജിലെത്തി, പുറകിനു റബേക്കയുടെ കാറും.താനൊക്കെ എന്തൊരു ദുരന്തമാടേ എന്ന അര്‍ത്ഥത്തില്‍ ഞങ്ങളെ ഒന്ന് നോക്കിയട്ട് അവള് കോളേജിലേക്ക് പോയി.നാണം കെട്ട് തൊലി ഉരിഞ്ഞ് നിന്ന എന്നോട് വിക്കി തമിഴില്‍ കുറേ കാര്യം പറഞ്ഞു.മലയാളത്തില്‍ അത് ഡീ കോഡ് ചെയ്താല്‍ ഏകദേശം ഈ അര്‍ത്ഥം വരും...
റബേക്കയുടെ കാറിനെ തോല്‍പ്പിക്കുക എന്നത് അവന്റെ ജന്മ ലക്ഷ്യം ആയിരുന്നത്രേ.അത് വഴി അവളുടെ കടാക്ഷം അവനു ലഭിക്കും പോലും.പക്ഷേ അതി ശക്തമായ കാറ്റ് ബൈക്കിനെ പിടിക്കുന്ന കൊണ്ട് ഇത് വരെ തോല്‍പ്പിക്കാന്‍ പറ്റിയില്ല പോലും.അങ്ങനെ കാറ്റ് പിടിക്കാതിരിക്കാന്‍ ആണത്രേ എന്നെ പുറകിലിരുത്തിയത്.അങ്ങനെ അവന് ജയിച്ചു പോലും.
ഇത്രയും പറഞ്ഞിട്ട് ഒരു ചോദ്യവും...
എങ്ങനുണ്ട് എന്റെ ബുദ്ധി??
പൂ...പൂ...പുസ്തകത്താളുകളില്‍ നീ കണ്ട ഇന്ത്യയല്ലടാ ശരിക്കുള്ള ഇന്ത്യ!!!
അവനെ കണ്ണുരുട്ടി ഒന്ന് നോക്കിയട്ട് ഞാന്‍ കോളേജിലേക്ക് നടന്നു.
ആദ്യമായി നേരത്തെ എത്തിയപ്പോ എല്ലാവരും എന്നെ ബഹുമാനത്തില്‍ നോക്കി.ഉച്ചക്ക് റബേക്കയില്‍ നിന്ന് സത്യമറിഞ്ഞാവാം, സ്നേഹിതര്‍ രഹസ്യമായി പറഞ്ഞു:
"ഇനി താമസിച്ച് വന്നാല്‍ മതി"
പിറ്റേന്ന് പാര്‍വ്വതിപുരം വാസികള്‍ സെയിം കാഴ്ച കണ്ടു....
ബസ്സിനു പുറകേ ഓടുന്ന രണ്ട് ജന്മങ്ങള്!!!
അന്നും പോയിന്റ് റ്റു പോയിന്റ് ബസ്സില്‍ വച്ച് കൊച്ചരുണ്‍ പറഞ്ഞു:
"ആ പോയത് റബേക്കയുടെ കാര്‍ ആണെടാ"
പതിവില്ലാതെ ഞാന്‍ തല എത്തി നോക്കി.ആ മഞ്ഞ കാറ് പാഞ്ഞ് പോകുന്നു.ബൈക്കിനു കാറ്റ് പിടിക്കാതിരിക്കാന്‍ പുറകിലിരിക്കാന്‍ എന്നെ പോലൊരു മണ്ടന്‍ ഇല്ലാത്തതിനാലാകണം, ആ വട്ടന്റെ വേട്ടാവളിയന് പോലത്തെ ബൈക്ക് കാറിനേക്കാള്‍ ഒരുപാട് പിന്നിലായിരുന്നു.
അഥവാ, റബേക്ക വളരെ മുന്നിലായിരൂന്നു.
വാല്‍ക്കഷ്ണം:
കഥയും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ശരിക്കുള്ളതാണ്.ഇതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളൊക്കെ ഒരുപക്ഷേ ഈ കഥ മറന്നിരിക്കാം.പക്ഷേ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും ജീവിതത്തില്‍ ഓര്‍ത്ത് വയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഞാന്‍ ഇതൊന്നും മറന്നില്ല.ഒരു പക്ഷേ അനുഭവിച്ചവന് ഞാന്‍ മാത്രം ആയതും ഒരു കാരണമാവാം.
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com