For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മോഹന്‍ജെദാരോ കോളനി



ജീവിതത്തില്‍ പരിചയപ്പെടുന്ന പലവിധം മനുഷ്യര്‍, ചോരയുടെ മണമുള്ളവര്‍, കണ്ണീരിന്‍റെ നനവുള്ളവര്‍.ചിലരെ നമ്മള്‍ പെട്ടന്ന് മറക്കും, എന്നാല്‍ മറ്റു ചിലരെ നമ്മള്‍ ഓര്‍ത്തിരിക്കും.അത്തരത്തില്‍ ഞാന്‍ ഓര്‍ത്തിരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ഏതാനും വാക്കുകള്‍..

പെണ്ണ്‌ കെട്ടി ഒരു മാസം കഴിഞ്ഞപ്പോള്‍ പെമ്പ്രന്നോത്തിയെ നാട്ടില്‍ നിര്‍ത്തി ജോലിസംബന്ധമായി ഞാനിങ്ങ് ബാംഗ്ലൂരിലെത്തി.ഇങ്ങനൊരു സാഹചര്യത്തില്‍ അകപ്പെടുന്ന ഏതൊരു പുതുമാപ്ലയേയും പോലെ ആഴ്ചയില്‍ ആഴ്ചയില്‍ ഞാന്‍ ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് വണ്ടി കേറും.
പണ്ട് മൂന്ന് മാസത്തില്‍ ഒരിക്കല്‍ വരുന്നവന്‍, എല്ലാ ആഴ്ചയിലും വരുന്നത് കണ്ടാകാം അച്ഛന്‍ ചോദിച്ചു:
"നീയെന്തിനാ ഇടക്കിടെ വരുന്നത്?"
നല്ല ബെസ്റ്റ് ചോദ്യം!!
ആ ചോദ്യത്തിനു മുമ്പില്‍ ആദ്യം ഒന്ന് പതറിയെങ്കിലും, ധൈര്യം സംഭരിച്ച് ഞാന്‍ തിരിച്ച് ചോദിച്ചു:
"നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്നല്ലേ അച്ഛാ?"
അത് കേട്ടതും അച്ഛന്‍ ഒന്ന് പൊട്ടിച്ചിരിച്ചു.
നാട്ടിന്‍പുറത്ത് നിന്നും എനിക്ക് എന്ത് നന്മയാ ലഭിക്കുന്നത് എന്ന് ബോധ്യമുള്ള അച്ഛന്‍ പറഞ്ഞു:
"ഈ കുറി ബാംഗ്ലൂര്‍ പോകുമ്പോള്‍ നിന്‍റെ പെണ്ണുമ്പിള്ളയെ കൂടി കൊണ്ട് പോയ്ക്കോ"
ങ്ങേ!!
അച്ഛനെന്താ അങ്ങനെ പറഞ്ഞത്??
അന്തം വിട്ട് നിന്ന എന്നെ നോക്കി അച്ഛന്‍ ഒരു വാചകം കൂടി പറഞ്ഞു:
"ഇനി ബാംഗ്ലൂരിലും നന്മ വിരിയട്ടെ"
അയ്യേ!!
അച്ഛന്‍ തെറ്റിദ്ധരിച്ചു!!
അങ്ങനെ ബാംഗ്ലൂരിലേക്ക് തിരിച്ചപ്പോള്‍ വാമഭാഗത്തിനു ഒരു സംശയം:
"നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്ന് ചേട്ടന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ എന്തിനാ ചിരിച്ചത്?"
അതോ, അതിനു കാരണം ഒരു സംഭവമാ, പത്താംക്ലാസ്സില്‍ വച്ച് നടന്ന ഒരു സംഭവം.

പത്താം ക്ലാസ്സിലെ ഒരു ദിവസം..
"നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം"
ഈ വാമൊഴി ഈണത്തില്‍ പാടിയിട്ട് മലയാളം മാഷ് പറഞ്ഞു:
"എല്ലാരും ഇതൊന്ന് വിശദീകരിച്ച് എഴുതിയേ"
അത് കേട്ടപാതി കേള്‍ക്കാത്ത പാതി ഞാനെന്‍റെ ബുക്കില്‍ വിശദീകരിച്ചു എഴുതി,

നാട്യപ്രധാനം നഗരം:-
സിംപിള്‍!!
നഗരത്തില്‍ നാട്യശാസ്ത്രത്തിനാണ്‌ പ്രാധാന്യം!!

ദരിദ്രം നാട്ടിന്‍പുറം:-
വെരി സിംപിള്‍!!
നാട്ടിന്‍പുറത്തുകാര്‌ ദരിദ്രരാണ്!!

നന്മ കള്ളാല്‍ സമൃദ്ധം:-
ഇതും സിംപിള്‍!!
കള്ള്‌ കുടിച്ചാല്‍ നന്മ ലഭിക്കും!!

അതായത് നാട്യശാസ്ത്രത്തിനു പ്രാധാന്യമുള്ള നഗരവാസികളും, ദരിദ്രരായ നാട്ടിന്‍പുറത്തുകാരും മനസ്സില്‍ നന്മ വേണമെങ്കില്‍ കള്ള്‌ കുടിക്കണം.
ഹോ, എത്ര നല്ല വിശദീകരണം!!

വിശദീകരണം സാറിനെ കാണിക്കാന്‍ ഞാന്‍ പതുക്കെ എഴുന്നേറ്റ് നിന്നു.
എന്‍റെ വിശദീകരണം വായിച്ച് സാറിന്‍റെ കണ്ണ്‌ തള്ളി!!
പിന്നെ കുറേ നേരം നിശബ്ദത..
സാറ്‌ ബുക്കിലും എന്‍റെ മുഖത്തും മാറി മാറി നോക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല.ഒരു അഞ്ച് മിനിറ്റ് നെഞ്ചും തടവി അദ്ദേഹം ഒരേ നില്‍പ്പ് തന്നെ.അവസാനം ബുക്ക് മടക്കി തന്നിട്ട് ദയനീയ സ്വരത്തില്‍ പറഞ്ഞു:
"മനു, നി ഇങ്ങനെ എഴുതുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല"
അതേയോ??
ഞാന്‍ സാറിന്‍റെ പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്നിരിക്കുന്നു!!
ഭയങ്കരന്‍ തന്നെ!!
എന്‍റെ അച്ഛനും അമ്മയ്ക്കും സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തോ വേണം??
അന്ന് അങ്ങനെ സന്തോഷിച്ചത് ഓര്‍ത്താവാം അച്ഛന്‍ പൊട്ടിചിരിച്ചത്!!

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ബാംഗ്ലൂരില്‍ എത്തിയപ്പോഴാണ്‌ സാര്‍ അന്ന് പാടിയ വാമൊഴി ഞാന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടത്.ഇവിടെ എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം, അയലത്തു വീട്ടില്‍ താമസിക്കുന്നവനെ പോലും അറിയില്ല.കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഞാന്‍ മനസിലാക്കിയ മഹാ സത്യം.
ബാംഗ്ലൂരില്‍ വലതുകാല്‍ വച്ചപ്പോള്‍ തന്നെ വൈഫിനോട് ഞാന്‍ ഇവിടുത്തെ സ്ഥിതി വിശേഷം പറഞ്ഞു കൊടുത്തു:
"നമ്മുടെ നാട് പോലെയല്ല ബാംഗ്ലൂര്‍"
"എന്തേ?"
"ചത്താ കിടന്നാല്‍ പോലും തിരിഞ്ഞ് നോക്കാത്ത അയല്‍ക്കാരാ"
ഞാന്‍ പറഞ്ഞത് മനസിലായെങ്കിലും അവളുടെ ലോല മനസ്സില്‍ ഉണ്ടായ ഒരു സംശയം അവള്‍ തിരിച്ച് ചോദിച്ചു:
"ചത്ത് കിടക്കുമ്പോള്‍ എങ്ങനാ ചേട്ടാ തിരിഞ്ഞ് നോക്കുന്നത്?"
കഷ്ടം!!
എന്നെ അങ്ങ് കൊല്ല്!!

മോഹന്‍ജെദാരോ കോളനി..
ഇവിടെയാണ്‌ എന്‍റെ പുതിയ വാടകവീട്.ബാച്ചിലറായി താമസിക്കുമ്പോള്‍ എവിടെ താമസിച്ചാലും ഒന്നുമില്ല, പക്ഷേ ഫാമിലി ലൈഫില്‍ അത് പറ്റില്ലല്ലോ.അതിനാല്‍ മാത്രമാണ്‌ ഞാന്‍ ഈ കോളനി തിരഞ്ഞെടുത്തത്.അടുത്തടുത്ത് വീടുകള്‍, എല്ലാരും ഫാമിലി ലൈഫ്, അത്യാവശം നല്ല പോഷ് ഏരിയ.ഒരു കുടുംബമായി താമസിക്കാന്‍ എന്ത് കൊണ്ടും നല്ലത്.
ഗൃഹപ്രവേശം കഴിഞ്ഞപ്പോള്‍ തന്നെ വാമഭാഗത്തിനോട് ഞാന്‍ മൊഴിഞ്ഞു:
"ഇനി ഇതാ നമ്മുടെ വീട്, ഇവിടെ നമ്മളെ ശല്യപ്പെടുത്താന്‍ ഒരുത്തനും വരില്ല"
ഞാന്‍ പറഞ്ഞ് നാക്കെടുത്തില്ല, അപ്പോഴേക്കും കോളിംഗ് ബെല്ല്‌ ശബ്ദിച്ചു,
'ടിങ്ങ് ടോങ്ങ്, ടിങ്ങ് ടോങ്ങ്'
ങ്ങേ!!
ആരാ?

ഒരു ആഷ്പോഷ് കൊച്ചമ്മ, തലയില്‍ കരിയോയിലും പൂശി, മുഖത്ത് പുട്ടിയുമിട്ട്, വലിയൊരു കൂളിംഗ്ലാസ്സും വച്ച്, പട്ട് സാരി ചുറ്റി, സ്വര്‍ണ്ണ വളയിട്ട്, കൈയ്യിലൊരു ഹാന്‍ഡ് ബാഗും ആയി നില്‍ക്കുന്നു.പുറകില്‍ നിന്ന് നോക്കിയാല്‍ ശ്രീദേവിയെ പോലെയും, മുമ്പില്‍ നിന്ന് നോക്കിയാല്‍ മൂധേവിയെ പോലെയുമുള്ള അവരോട് ഞന്‍ ചോദിച്ചു:
"ആരാ?"
"ഞാന്‍ വനജ, വനജ കൊച്ചമ്മ എന്ന് എല്ലാവരും വിളിക്കും"
ഓഹോ!!
അന്തംവിട്ട് നിന്ന എന്നോട് അവര്‍ ചോദിച്ചു:
"വൈഫില്ലേ?"
എന്തേ, എനിക്ക് വൈഫില്ലെങ്കില്‍ വൈഫ് ആകാന്‍ വന്നതാണോ??
ഉണ്ട്, എനിക്കൊരു വൈഫ് ഉണ്ട്!!
"വിളിക്കൂ, ഞാന്‍ ഒന്ന് പരിചയപ്പെടട്ടേ" അവരുടെ ഓര്‍ഡര്‍.
അത് കേട്ടതും ഞാന്‍ വൈഫിന്‍റെ അടുത്തേക്ക് ഓടി.കോളിംഗ് ബെല്ല്‌ അടിച്ചത് ആരാ എന്ന് നോക്കാന്‍ പോയ കാന്തന്‍ ശരം വിട്ട പോലെ ഓടി വരുന്നത് കണ്ട് അവള്‍ ചോദിച്ചു:
"ആരാ വന്നത്?"
"പുടവ ചുറ്റിയ ഒരു പിടിയാന, നിന്നെ പരിചയപ്പെടാന്‍ വന്നതാ"
അങ്ങനെ ഞങ്ങള്‍ അവരെ പരിചയപ്പെട്ടു.

എന്‍റെ പ്രതീക്ഷ തെറ്റിയില്ല, അവര്‍ ഒരു സംഭവം ആയിരുന്നു!!
കോളനിയുടെ ഇപ്പോഴത്തെ സെക്രട്ടറി.സ്വന്തം ഹസ്സ്‌ബെന്‍റിനൊപ്പം, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ സ്വന്തം ഹസ്സിനൊപ്പം അടുത്ത വീട്ടില്‍ താമസിക്കുന്നു.പ്രോഡക്ഷന്‍ യൂണിറ്റിന്‍റെ മേന്മ കാരണം ജനിച്ചത് മൂന്നും പെണ്‍ മക്കളായിരുന്നു.ഒന്നാമത്തവള്‍ അമേരിക്കയില്‍ പോയി, രണ്ടാമത്തവള്‍ ഒമാനില്‍ പോയി, മൂന്നാമത്തവള്‍ ഒളിച്ചോടി പോയി.ഇത് പഴയ കഥ.
ഇപ്പോള്‍ സ്വസ്ഥം, കോളനി ഭരണം.
സ്വന്തം കഥ വിശദീകരിച്ചിട്ട് അവര്‍ ചോദിച്ചു:
"ഇതാണ്‌ എന്‍റെ ഭൂതകാലം, ഇനി നിങ്ങളുടെ ഭൂതം എന്താണ്?"
ഞങ്ങളുടെ ഭൂതമോ??
അതാ മുമ്പില്‍ ഇരിക്കുന്നത്!!

അവര്‍ ഒരു ഭൂതം തന്നെയായിരുന്നു.ദിവസവും വീട്ടില്‍ വരും, എന്നിട്ട് ലോകത്തുള്ളവരുടെ കുറ്റം മൊത്തം പറയും, കൂട്ടത്തില്‍ അവരുടെ വീരസാഹസിക കഥകളും.ഗതി കെട്ടാല്‍ പൊളവനും കടിക്കും എന്നല്ലേ, അത് തന്നെ ഇവിടെയും സംഭവിച്ചു.അവരുടെ പൊങ്ങച്ചങ്ങള്‍ കേട്ട് കേട്ട് ഭാര്യയും തിരിച്ച് പറയാന്‍ തുടങ്ങി..
കൊച്ചമ്മ: "ഞാന്‍ ചുട്ട കോഴിയെ പറപ്പിച്ചിട്ടുണ്ട്"
ഭാര്യ: "ഞാന്‍ ചുട്ട കോഴിയെ പറപ്പിച്ച് അതിനെ കൊണ്ട് ഒരു കൊത്തൂടെ കൊത്തിച്ചിട്ടുണ്ട്"
ഈശ്വരാ!!
അറിയാതെ ഞാന്‍ തലയില്‍ കൈ വച്ച് പോയി.
ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഏകദേശ സംഭവം പിടി കിട്ടി കാണുമല്ലോ??
പക്ഷേ എന്തിനും ഒരു അവസാനമുണ്ട്..
ആയൂര്‍വേദം ,ഹോമിയോ എന്നീ മേഖലകളില്‍ ഭാര്യയ്ക്കാ അറിവ് കൂടുതലെന്ന് കൊച്ചമ്മയും,
ആരോഗ്യ മേഖയില്‍ കൊച്ചമ്മയ്ക്കാ അറിവ് കൂടുതലെന്ന് ഭാര്യയും പ്രഖ്യാപിച്ചു.അങ്ങനെ അവര്‍ തമ്മില്‍ ഒരു ധാരണയായി, അതെനിക്കൊരു മാരണമായി.

കൊച്ചമ്മയുടെ ഹസ്സിനു എന്തെങ്കിലും അസുഖമുണ്ടായാല്‍ അവര്‍ എന്‍റെ വീട്ടിലോട്ട് ഓടി വരും, എന്നിട്ട് ഗായത്രിയുടെ കൈയ്യില്‍ നിന്ന് എന്തെങ്കിലും ഒരു ഗുളികയും വാങ്ങി തിരിച്ച് പോകും.അതേ മാതിരി ആരോഗ്യത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ എന്‍റെ മേല്‍ പരീക്ഷിക്കാന്‍ അവര്‍ നിര്‍ബദ്ധിക്കുകയും ചെയ്യും.അങ്ങനെ എന്‍റെ കൊച്ച് വീട്ടില്‍ ദിവസവും ഒരോ സംഭവങ്ങള്‍ അരങ്ങേറാന്‍ തുടങ്ങി.എല്ലാമൊന്നും വിശദീകരിക്കാന്‍ സമയമില്ല, ഒരു മൂന്ന് സംഭവങ്ങള്‍ ഞാനിവിടെ വിശദീകരിക്കാം..

ഒന്നാമത്തെ സംഭവം..
എന്ത് അസുഖമായാലും, ഏത് പാതിരാത്രി ആയാലും ആ പെണ്ണുമ്പിള്ള എന്‍റെ വീട്ടിലോട്ട് ഓടി വരുന്നത് എനിക്ക് ഒരു കുരിശായി മാറി.ഇവരെ എങ്ങനെ ഒഴിവാക്കാം എന്നതായി എന്‍റെ ചിന്ത.ഉറക്കം വരാത്ത രാത്രികള്‍..
അങ്ങനെയിരിക്കെ ഒരു കൊച്ച് വെളുപ്പാന്‍ കാലത്ത്, ഒരു മൂന്ന് മണി ആയി കാണണം ആരോ കോളിംഗ് ബെല്ല്‌ അടിക്കുന്നത് കേട്ടാ ഞാന്‍ എഴുന്നേറ്റത്.കതക് തുറന്ന് നോക്കിയപ്പോള്‍ കൊച്ചമ്മ.അവര്‍ വെപ്രാളത്തോടെ ചോദിച്ചു:
"ഹസ്സ്‌ബെന്‍റിന്‍റെ ഗ്യാസ്സ് പോകാന്‍ എന്ത് ചെയ്യണം?"
ഒരു ഉലക്ക എടുത്ത് തലക്കടിച്ചാല്‍ മതി!!
ഗ്യാസ്സ് പോയി ആള്‌ പെട്ടന്ന് വടി ആകും.ഹല്ല പിന്നെ??
വാ തുറന്ന് ഇങ്ങനെ പറയാന്‍ പോയ എന്നോട് അവര്‍ പറഞ്ഞു:
"ഇന്നലെ രാത്രിയില്‍ ഉരുളന്‍ കിഴങ്ങ് കറി കൂട്ടിയതാ, ഇപ്പം ഗ്യാസ്സായി"
അയ്യോ, ആ ഗ്യാസ്സായിരുന്നോ??
എന്നാ വൈഫിനോട് ചോദിക്കാം.

രണ്ടാമത്തെ സംഭവം..
ഇക്കുറി ആരോഗ്യമാ സംസാര വിഷയം.
ആരോഗ്യത്തിന്‍റെ മേന്മകളെ കുറിച്ചും, ആരോഗ്യവാനായി ഇരിക്കേണ്ട ആവശ്യത്തെ കുറിച്ചും കൊച്ചമ്മ ഗായത്രിക്ക് ക്ലാസ്സെടുക്കുന്നു.ഗായത്രിയോടൊപ്പം ഞാനുമത് കേട്ടിരുന്നു..
"കൊളസ്ട്രോള്‍, പ്രഷര്‍, ഡയബറ്റീസ്സ്.. ആരോഗ്യം ശ്രദ്ധിച്ചില്ലേ ഭയങ്കര പ്രശ്നമാ"
നല്ല വിവരം ഉള്ള സ്ത്രീ!!
"മോളു വേണം മനുവിന്‍റെ ആരോഗ്യം നോക്കാന്‍"
ഹോ, എന്നോടെന്ത് വാത്സല്യമാ!!
"മനുവിന്‌ ദിവസവും വെളുപ്പിനെ ഒരോ ഗ്ലാസ്സ് പാവയ്ക്കാ ജൂസ്സ് കൊടുക്കണം"
പാവയ്ക്കാ ജ്യൂസ്സോ??
വെളുപ്പാന്‍ കാലത്തോ??
പരട്ട തള്ളേ..
അത് നിങ്ങടെ മറ്റവന്‌ കൊണ്ട് കൊട്!!
പിന്നീട് അവരുടെ സംസാരം ഹോളിവുഡിലെയും ബോളിവുഡിലെയും നായകന്‍മാരെ കുറിച്ചായി.അവരുടെ ആരോഗ്യ സംരക്ഷണം ആയിരുന്നു സംസാര വിഷയം.ശരീരഘടന, മസില്‍, വയര്‍..
സംസാരം ഇങ്ങനെ നീണ്ട് പോയി..
അവിടെ നായകന്‍മാരുടെ വയര്‍ സിക്സ്സ് പായ്ക്ക് ആണത്രേ!!
എന്‍റെയും, അവളുടെ അച്ഛന്‍റെയും കുടവയര്‍ മാത്രം കണ്ട് പരിചയമുള്ള ഗായത്രിയോട് കൊച്ചമ്മ ചോദിച്ചു:
"എന്‍റെ ഹസ്സിന്‍റെയും സിക്സ്സ് പായ്ക്കാ, മനുവിന്‍റെയോ?"
ആദ്യം ഒന്ന് അമ്പരന്നെങ്കിലും അവള്‍ വിക്കി വിക്കി മറുപടി പറഞ്ഞു:
"ചേട്ടന്‍റെ....ചേട്ടന്‍റെ ഫാമിലി പായ്ക്കാ"
കര്‍ത്താവേ!!
ഫാമിലി പായ്ക്കോ??
കുടവയറിനെ ആണോ ഇവള്‍ ഉദ്ദേശിച്ചത്??
കൊച്ചമ്മയ്ക്ക് ഒപ്പം ഞാനും ഞെട്ടി!!

മൂന്നാമത്തെ സംഭവം..
മറ്റ് കേസുകള്‍ പോലെ നിസ്സാരമായിരുന്നില്ല ഈ കേസ്സ്, പ്രശ്നം രോഗം തന്നെ.
ഫുഡ് പോയ്സ്സണ്‍!!
പതിവു പോലെ കൊച്ചമ്മ വീട്ടില്‍ ഓടിയെത്തി, എന്നിട്ട് പറഞ്ഞു:
"ഹസ്സിനു ലൂസ്സ് മോഷന്‍. എന്താ ചെയ്യുക?"
ടൊയിലറ്റില്‍ പോകണം എന്നാ വായില്‍ വന്നതെങ്കിലും, കാര്യത്തിന്‍റെ സീരിയസ്സ് അറിയാവുന്ന ഞാന്‍ പെട്ടന്ന് ഗായത്രിയോട് മരുന്നെടുക്കാന്‍ പറഞ്ഞു.അവള്‍ രണ്ട് 'ഡയാസിന്‍' ഗുളികയുമായി വന്നു.അത് കൈയ്യില്‍ വാങ്ങിയട്ട് അവര്‍ ചോദിച്ചു:
"ഇത് എങ്ങനെയാ യൂസ്സ് ചെയ്യണ്ടത്?"
എന്തിനും ഏതിനും വീട്ടില്‍ വന്ന് ശല്യപ്പെടുത്തുന്ന അവരെ നോക്കി ഞാന്‍ പിറുപിറുത്തു:
"ലൂസ്സ് മോഷന്‍ വരുമ്പോള്‍ ഒരെണ്ണം എടുത്ത് തിരുകി വച്ചാല്‍ മതി"
"എന്താ?"
ഭാഗ്യം, അവര്‍ കേട്ടില്ല!!
ഭാര്യ മറുപടി പറഞ്ഞു:
"ഒരെണ്ണം കഴിച്ചാല്‍ മതി"
"അത് കൊണ്ട് മാറുമോ?" അവര്‍ക്ക് പിന്നെയും സംശയം.
മാറിയില്ലങ്കില്‍ അടുത്തതും കൂടി തിരുകി വയ്ക്കണം!!
ഞാന്‍ എന്താ പറയാന്‍ വന്നത് എന്ന് മനസിലായ വൈഫ് അതേ അര്‍ത്ഥത്തില്‍ പറഞ്ഞു:
"അപ്പോള്‍ രണ്ടാമത്തതും യൂസ്സ് ചെയ്യണം"
"അത് മതിയോ?"
അത് മതി!!
ഗുളികയും കൊണ്ട് ഓടിയ അവര്‍ ഒരു നിമിഷം നിന്നു, എന്നിട്ട് തിരിഞ്ഞ് വിഷമത്തോടെ ചോദിച്ചു:
"എന്നിട്ടും മാറിയില്ലങ്കിലോ?"
നമുക്ക് ഒരു ആപ്പ് വയ്ക്കാം!!
പിന്നല്ല!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com