For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

എന്നെ പ്രവചിച്ച ഗുരുനാഥന്‍


ഒരുപാട് ഗുരുക്കന്‍മാര്‍ നിങ്ങളുടെ ജീവിതത്തില്‍ കടന്ന് വന്നിരിക്കാം.അവരില്‍ ആരെങ്കിലും നിങ്ങള്‍ ആരാകുമെന്നോ, എന്താകുമെന്നോ പ്രവചിച്ചിട്ടുണ്ടോ.നിങ്ങളുടെ കാര്യം എനിക്ക് അറിയില്ല, എന്നാല്‍ ഞാന്‍ ആരാകുമെന്നും, എന്താകുമെന്നും പ്രവചിച്ച ഒരു ഗുരുനാഥന്‍ എനിക്ക് ഉണ്ട്. ഇന്ന്, ഈ ഓര്‍മ്മകള്‍ അദ്ദേഹത്തെ കുറിച്ച് മാത്രമാണ്.
എന്നെ പ്രവചിച്ച എന്‍റെ ഗുരുനാഥന്‍.

എണ്ണിപറയാന്‍ ഒരുപാട് ഗുരുക്കന്‍മാര്‍ ജീവിതത്തിലുണ്ട്, എല്ലാവരെയും ഓര്‍ത്ത് പറയാന്‍ സമയമില്ലെങ്കിലും ഒറ്റ നോട്ടത്തില്‍ കടന്ന് വരുന്നവരെ പറയാം.അക്ഷരം പഠിപ്പിച്ച ആശാന്‍, ട്യൂഷന്‍ എടുത്ത് തന്ന മായ അക്ക, ലത അക്ക, ഹരിയണ്ണന്‍ തുടങ്ങിയവര്‍, മലയാളത്തെ സ്നേഹിപ്പിച്ച ഭാഗ്യഭവനത്തെ സാര്‍, ട്യൂട്ടോറിയല്‍ എന്തെന്ന് മനസിലാക്കി തന്ന തമ്പാന്‍സാറും ഹരിസാറും, പുള്ളിക്കണക്കിലെ ശാന്തകുമാരിയമ്മ ടീച്ചറും, സുഭദ്രസാറും, നവോദയയിലെ ശ്രീകല ടീച്ചര്‍, മിനി ടീച്ചര്‍ തുടങ്ങിയവര്‍, കോളേജ് കാലത്തെ ജോര്‍ജ്ജ് ജോണ്‍ സാര്‍, ജയമാതയിലെ ജോര്‍ജ്ജ് സാര്‍, ഉമാ മേഡം, വളര്‍മതി മിസ്സ് തുടങ്ങിയവര്‍.
അങ്ങനെ കൂട്ടിയാല്‍ കൂടാത്ത ഗുരുക്കന്‍മാര്‍.
ഇവരെല്ലാം എന്നെ പ്രവചിച്ചിരുന്നു...
ഞാന്‍ ഡോക്ടറാകും, അമേരിക്കയില്‍ പോയി കാശുണ്ടാക്കുന്ന എഞ്ചിനിയര്‍ ആകും, ചിലപ്പോ ഐ എ എസ്സുകാരനാകും, എന്തിനു, ഞാന്‍ കള്ളനാണോ എന്ന് വരെ ചോദിച്ചവര്‍ ആ ലിസ്റ്റിലുണ്ട്.
ക്ഷമിക്കണം ഗുരുക്കന്‍മാരെ, നിങ്ങളുടെ പ്രവചനം എല്ലാം തെറ്റി.
ഞാന്‍ ഇതില്‍ ആരും ആയില്ല.

ഇവിടെയാണ്‌ ആ ഗുരുനാഥന്‍റെ പ്രസക്തി, ഞാന്‍ ആരാകുമെന്ന് വളരെ കൃത്യമായി, വ്യക്തമായി അദ്ദേഹം പ്രവചിച്ചു.ആ ഗുരുനാഥന്‍ മറ്റാരുമല്ല, എന്‍റെ നവോദയയിലെ ആദ്യത്തെ പ്രിന്‍സിപ്പാള്‍ ജോണ്‍ സാര്‍ ആണ്.
അതൊരു കഥയാണ്...

ആലപ്പുഴയിലെ ചെന്നിത്തല നവോദയയിലെ ആദ്യ ബാച്ചായിരുന്നു ഞങ്ങള്‍, ആകെ എണ്‍പത് പേര്‍. അന്ന് നവോദയ ഇന്ന് കാണുന്ന പോലെ ആയിരുന്നില്ല, അക്കേഷ്യ മരങ്ങള്‍ക്ക് ഇടയില്‍ താല്ക്കാലികമായി തട്ടി കൂട്ടി ഒരുക്കിയ ഒരു സ്ഥാപനം.എല്ലാം ഒന്നേന്ന് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു.ഞങ്ങള്‍ എണ്‍പത് പേരും ആദ്യമായാണ്‌ വീട് വിട്ട് നില്‍ക്കുന്നത്.ഞയറാഴ്ചകളില്‍ മാതാപിതാക്കള്‍ കാണാന്‍ വരുമ്പോള്‍ എല്ലാവരും കരഞ്ഞ് കൊണ്ട് തിരികെ കൊണ്ട് പോകാന്‍ അഭ്യര്‍ത്ഥിച്ചു.പിന്നീട് അന്നേ ദിവസം ആ ദുഃഖത്തില്‍ കഴിഞ്ഞ് കൂടി.


അങ്ങനെ ഉള്ള ഒരു ഞയറാഴ്ച രാത്രി.
ഞങ്ങളെല്ലാം വിഷമത്തില്‍ ഹാളില്‍ ഇരിപ്പുണ്ട്, അങ്ങോട്ടേക്ക് ജോണ്‍ സാര്‍ വന്നു.സാറിനു അറിയാം എല്ലാവരും നല്ല വിഷമത്തിലാണെന്ന്.സാര്‍ കുറേ കഥകള്‍ പറഞ്ഞു, ആര്‍ക്കും മാറ്റമൊന്നുമില്ല.ഒടുവില്‍ സാര്‍ ചോദിച്ചു, നിങ്ങള്‍ക്ക് ചിരിക്കാന്‍ അറിയുമോ, അറിയാം എന്ന് ഞങ്ങള്‍ തലയാട്ടി.അപ്പോ വന്നു അടുത്ത ചോദ്യം, നിങ്ങള്‍ക്ക് പല രീതിയില്‍ ചിരിക്കാന്‍ അറിയുമോ.
ആരും മിണ്ടിയില്ല.
അങ്ങനെ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നിലേക്ക് കടന്ന് വരാന്‍ സാര്‍ പറഞ്ഞു.പല രീതിയില്‍ ചിരിക്കാന്‍ അറിയാത്ത കൊണ്ടാണോ അതോ ഇത്രയും പേരെ അഭിമുഖീകരിക്കാനുള്ള പ്രശ്നം കൊണ്ടാണോ എന്ന് അറിയില്ല, ആരും വന്നില്ല.
ഒരു നിമിഷം സദസ്സ് നിശബ്ദമായി.
സാര്‍ ഒരോരുത്തരെയും നോക്കി, ഒടുവില്‍ ആ നോട്ടം എന്നിലേക്ക് എത്തി.അച്ഛനും അമ്മയും തിരികെ പോയ വിഷമത്തില്‍ മനസ്സില്‍ കരഞ്ഞ് കൊണ്ടിരുന്ന ഞാന്‍ അറിയാതെ എഴുന്നേറ്റു.എന്നിട്ട് സാറിനു അരികിലെത്തി, തുടര്‍ന്ന് കൂട്ടുകാരെ നോക്കി പല രീതിയില്‍ ചിരിച്ച് കാണിച്ചു, പുലിയായും പൂച്ചയായും, കാക്കയായും കഴുകനായും, നരിയായും നരനായും ഞാന്‍ ചിരിച്ചു.
ഒരോ ചിരിക്കും സദസ്സില്‍ നിന്ന് കൂട്ടച്ചിരി ഉയര്‍ന്നു.
ഒടുവില്‍ നീണ്ട കൈയ്യടിക്ക് ഇടയില്‍ തിരികെ വന്ന് ഇരിക്കുമ്പോ എന്‍റെ മനസിലെ ദുഃഖവും പാടെ മാഞ്ഞിരുന്നു.

അതൊരു തുടക്കമായിരുന്നു.
പിന്നെ നവോദയയിലെ പല വേദികളിലും ഞാന്‍ കയറി, എന്‍റെ വിഷമങ്ങള്‍ മറക്കാന്‍ ഞാന്‍ കൂട്ടുകാരെ ചിരിപ്പിച്ചു, ആ നിമിഷത്തില്‍ അവരും അവരുടെ വിഷമങ്ങള്‍ മറന്നു.അങ്ങനെ കാലം കടന്ന് പോയി.ഒടുവില്‍ നവോദയ വിടേണ്ട ഒരു സമയം ​ആഗതമായി.ഒമ്പതാം ക്ലാസ്സില്‍ മറ്റൊരു സ്ക്കൂളിലേക്ക് മാറാന്‍ തീരുമാനിച്ചതോടെ ഞാന്‍ വീണ്ടും എന്നിലേക്ക് ഒതുങ്ങി.പോകുന്ന അന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര പറയാന്‍ ചെല്ലവേ, തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു കൊണ്ട്, എന്‍റെ അച്ഛനെയും അമ്മയേയും നോക്കി സാര്‍ പറഞ്ഞു:
"ഹീ ഈസ്സ് എ ജോക്കര്‍"
അതായിരുന്നു ആ പ്രവചനം, ഇവന്‍ ഒരു ജോക്കര്‍ ആണ്.
അഥവാ ഞാന്‍ ഒരു കോമാളിയാണ്.

എന്‍റെ അമ്മയ്ക്ക് ആ ഒരു വാചകം താങ്ങാവുന്നതില്‍ അധികമായിരുന്നു, മകന്‍ ഒരു മിടുക്കനാണ്, സമര്‍ത്ഥനാണ്, ഭാവിയുടെ വാഗ്ദാനമാണ്‌ എന്നൊക്കെ കേട്ടിരുന്ന സമയത്താണ്, ഒരു സ്ക്കൂളിന്‍റെ പ്രധാന അധ്യാപകന്‍ ആ പയ്യന്‍റെ മാതാപിതാക്കള്‍ക്ക് മുന്നില്‍ വച്ച് 'അവന്‍ ഒരു ജോക്കര്‍ ആണെന്ന്' അനുഗ്രഹിക്കുന്നത്.അമ്മയുടെ വിഷമം കണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഇനി ഞാന്‍ ജോക്കര്‍ ആവില്ല.നേരെ ചേര്‍ന്നത് മറ്റം സെന്‍റ്‌ ജോണ്‍സ്സ് സ്ക്കൂളിലാണ്, അവിടെ അടുത്തുള്ള തമ്പാന്‍ സാറിന്‍റെ ട്യൂട്ടോറിയില്‍ ഞാന്‍ ട്യൂഷനു ചേര്‍ന്നു.അവിടെ വച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഹരിസാര്‍ പറഞ്ഞു, ഇംഗ്ലീഷില്‍ മൂന്ന് ടെന്‍സ്സ് ഉണ്ട്, പാസ്റ്റ്, പ്രസന്‍റ്‌, ഫ്യൂച്ചര്‍.
അതില്‍ പ്രപഞ്ച സത്യങ്ങളെ സൂചിപ്പിക്കാന്‍ സിംപിള്‍ പ്രസന്‍റ്‌ ടെന്‍സ്സ് ഉപയോഗിക്കുമത്രേ.
സണ്‍ റൈസസ്സ് ഇന്‍ ഈസ്റ്റ്!!!
സൂര്യന്‍ കിഴക്ക് ഉദിക്കുന്നു.
ഇതൊരു പ്രപഞ്ച സത്യമാണ്.
ആ നിമിഷം അറിയാതെ ആ വാചകം വീണ്ടും മനസിലേക്ക് തികട്ടി വന്നു...
ഹീ ഈസ്സ് എ ജോക്കര്‍!!!
ഇത് സിംപിള്‍ പ്രസന്‍റ്‌ ടെന്‍സ് ആണ്.
ഇതൊരു പ്രപഞ്ച സത്യമാണ്...
ഞാനൊരു കോമാളിയാണ്.
അതോടു കൂടി വീണ്ടും ആ കോമാളി വേഷം കെട്ടാന്‍ ഞാന്‍ തീരുമാനിച്ചു.

പിന്നീട് ചിരിച്ചും ചിരിപ്പിച്ചും പല വേദികള്‍.ആ കഥകള്‍ കേള്‍ക്കുമ്പോള്‍ അമ്മ പറയും, അമ്മയുടെ മനസില്‍ സാര്‍ പറഞ്ഞ വാചകമാണെന്ന്...
'ഹി ഈസ്സ് എ ജോക്കര്‍'
നര്‍മ്മ കഥകള്‍ എഴുതുന്നത് വായിച്ച് ചിലരെങ്കിലും ചിരിച്ച കാര്യം അനുജത്തി പറഞ്ഞപ്പോഴും അമ്മ പറഞ്ഞു,
അന്നേ സാര്‍ പറഞ്ഞിരുന്നു..
ഹീ ഈസ്സ് എ ജോക്കര്‍!!!
എനിക്ക് അന്നും മനസിലാകാത്തത് ഒരു കാര്യം മാത്രമായിരുന്നു, എന്തിനാ അദ്ദേഹം എന്നെ ഒരു കഴിവും ഇല്ലാത്ത ജോക്കറിനോട് ഉപമിച്ചത്.വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം, കുറേ നാള്‍ മുമ്പ്, 'ജോക്കര്‍' എന്ന റോളിനു സര്‍ക്കസ്സിലുള്ള പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ഇംഗ്ലീഷ് ബുക്കിന്‍റെ മലയാളം പതിപ്പ് ഞാന്‍ വായിച്ചു.
ആരാണ്‌ ജോക്കര്‍??
സ്വയം ചിരിക്കുമ്പോഴും സ്വയം കരയുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിയുന്നവനാകണം ജോക്കര്‍.കൊച്ചു കുട്ടികളേ വരെ ചിരിപ്പിക്കുന്ന മനുഷ്യത്വമുള്ളവനാകണം ജോക്കര്‍.നല്ലൊരു നടനായിരിക്കണം ജോക്കര്‍.ഇതിലൊക്കെ ഉപരിയായി സര്‍ക്കസിലെ ഏറ്റവും നല്ല അഭ്യാസി ആയിരിക്കണം ജോക്കര്‍.അവനു എന്തും കാണിക്കാന്‍ പറ്റണം, അവന്‍ എന്തും കാണിക്കണം.
അവനാണ്‌ ജോക്കര്‍.
കാണികള്‍ കരുതുന്ന പോലെ ജോക്കര്‍ വെറും കോമാളിയല്ല, മുഖത്തെ ചായക്കൂട്ടുകള്‍ അവന്‍റെ വേഷ പകര്‍ച്ച മാത്രം.അവനാണ്‌ നട്ടെല്ല്, അവനാണ്‌ നെടും തൂണ്, ആട്ടത്തിലെ പാളിച്ചകള്‍ മുഴുവന്‍ പരിഹരിക്കേണ്ടത് അവനാണ്, ശരിക്കും അവനാണ്‌ നായകന്‍.
ജോക്കര്‍ ഈസ്സ് എ ഹീറോ!!!
ആ നിമിഷം സാറിന്‍റെ അനുഗ്രഹം ഒരിക്കല്‍ കൂടി മനസ്സില്‍ മുഴുകി...
ഹീ ഈസ്സ് എ ജോക്കര്‍!!!

ഇത് വരെയുള്ള ജീവിതം ഒരിക്കല്‍ കൂടി ഓര്‍ത്ത് നോക്കി...
പൊട്ടിച്ചിരിക്കുന്ന സമയത്ത് കൂടെ ഉള്ളവരെ ഞാന്‍ ചിരിപ്പിച്ചിട്ടുണ്ട്.
ഇഷ്ടപ്പെടുന്നത് പലതും നഷ്ടപ്പെട്ടപ്പോള്‍ മനസ്സില്‍ പൊട്ടിക്കരഞ്ഞ് കൊണ്ട്, മുഖത്ത് ചായക്കൂട്ടുകള്‍ വിതറിയും കൂടെ നിന്നവരെ ഞാന്‍ ചിരിപ്പിച്ചു.
തികഞ്ഞ ഒരു അഭ്യാസി ആയിട്ടും, എന്‍റെ അഭ്യാസത്തിന്‍റെ പകുതി പോലും എത്താത്തവരുടെ മുന്നിലും കോമാളി വേഷം കെട്ടിയാടി.

ഇതെന്‍റെ വിധിയാണ്...
സാറിന്‍റെ പ്രവചനം സത്യമാണ്.
ഞാനൊരു ജോക്കര്‍ ആണ്.

ഓര്‍ക്കുമ്പോള്‍ ഇതൊന്നും എന്‍റെ കഴിവല്ല.
ദൈവാദീനമാണ്...
എന്‍റെ കരിമുട്ടത്തമ്മയുടെ അനുഗ്രഹമാണ്...
പിന്നെ ആ ഗുരുനാഥന്‍റെ ആശിര്‍വാദമാണ്...
തലയില്‍ കൈ വച്ച് മനസ്സ് നിറഞ്ഞ് പറഞ്ഞ ആ വാചകമാണ്...
ഹീ ഈസ്സ് എ ജോക്കര്‍!!!

മറ്റു ഗുരുക്കന്‍മാര്‍ ക്ഷമിക്കണം, എനിക്ക് നിങ്ങളുടെ പ്രവചനങ്ങളെ സത്യമാക്കാന്‍ പറ്റിയില്ല. ഞാന്‍ ഡോക്ടറായില്ല, അമേരിക്കയില്‍ പോയ എഞ്ചിനിയര്‍ ആയില്ല, രാഷ്ട്രിയക്കാരനോ ഐ എ എസ്സ് കാരനോ ആയില്ല, ദൈവാനുഗ്രഹത്താല്‍ കള്ളനോ കൊലപാതകിയോ ആയില്ല. ഞാനൊരു കോമാളി ആയിരുന്നു, ഇപ്പോഴും ഞാനൊരു കോമാളി ആണ്, ഇനിയും ഞാനൊരു കോമാളി ആയിരിക്കും.

പ്രിയപ്പെട്ട ജോണ്‍ സാര്‍,
ഇന്നലെ അന്വേഷിച്ചപ്പോ താങ്കള്‍ അമേരിക്കയില്‍ ആണെന്ന് അറിഞ്ഞു. ഈ കുറിപ്പ് താങ്കള്‍ വായിക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല, വായിച്ചാല്‍ തന്നെ എന്നെ ഓര്‍ക്കുമെന്നും എനിക്ക് തോന്നുന്നില്ല. എന്നാല്‍ എന്‍റെ ഓര്‍മ്മയില്‍ താങ്കള്‍ എന്നുമുണ്ട്. കാരണം എന്നെ പ്രവചിച്ച ഒരേ ഒരു ഗുരുനാഥന്‍ താങ്കള്‍ ആണ്.
താങ്കളുടെ നാവ് പൊന്നായിരിക്കട്ടെ.
എന്നും എല്ലാവരെയും ചിരിപ്പിക്കാനുള്ള കഴിവ് എനിക്ക് ദൈവം തരട്ടെ.
അത് മാത്രമാണ്‌ എന്‍റെ പ്രാര്‍ത്ഥന.

സാര്‍,
താങ്കള്‍ ശരിയാണ്...
താങ്കളാണ്‌ ശരി...
നൂറ്‌ ശതമാനം ശരി.

കാരണം ഞാന്‍ ഒരു കോമാളിയാണ്.
ഇതൊരു പ്രപഞ്ച സത്യമാണ്.

ഐയാം എ ജോക്കര്‍!!!
ഗുരു ചരണം ശരണം.

ഒരു കാര്യം ​കൂടി...
ഈ കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബ്ലോഗ് മുഴുവന്‍ ആ ജോക്കറുടെ കഥകളാണ്, ഞാന്‍ കണ്ട, ഞാന്‍ കേട്ട, എന്നെ ചിരിപ്പിച്ച, എന്നെ ചിന്തിപ്പിച്ച കഥകള്‍.

ഏവര്‍ക്കും സ്വാഗതം.

എന്‍റെ ചിന്തകളിലേക്ക്...
എന്‍റെ ചിരിയിലേക്ക്...
ഈ ജോക്കറുടെ കഥകളിലേക്ക്...

സ്നേഹപൂര്‍വ്വം
അരുണ്‍ കരിമുട്ടം


ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com