For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

രാജാവ് നഗ്നനല്ല

കായംകുളം സൂപ്പര്‍ഫാസ്റ്റിനു നാലു വയസ്സ് തികയുകയാണ്, ഒപ്പം എന്‍റെ എഴുത്തിനും.നന്ദിയുണ്ട്, എല്ലാവരോടും.ഈ നാലാം ജന്മദിന വേളയില്‍, ഐ.ടി മേഖലയില്‍ ജീവിതം ഹോമിച്ച (തുലച്ചത് എന്ന് പറയുന്നതാണ്‌ കൂടുതല്‍ ശരി) , എന്‍റെ എല്ലാ ഐ.ടി സുഹൃത്തുക്കള്‍ക്കുമായി ഞാന്‍ ഈ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു...
രാജാവ് നഗ്നനല്ല!!!
(ഇതൊരു നര്‍മ്മ കഥയല്ല, ആക്ഷേപ ഹാസ്യമാണ്)

കഷായം എന്ന തന്‍റെ പുസ്തകത്തില്‍ സുകുമാര്‍ സാര്‍ പറഞ്ഞത് ഒന്ന് ഓര്‍മ്മിപ്പിക്കട്ടെ...

'നര്‍മ്മമെന്നതൊരു മലര്‍ശരം താന്‍
ശരവ്യനും അതാഹ്ലാദമേകണം,
ഹാസ്യമെന്നത് ഗുസ്ബെറിയല്ലയോ
കയ്പാണാദ്യം മധുരമൊടുക്കവും'

നിങ്ങളുടെ അനുവാദത്തോടെ കഥക്കുള്ള ബെല്ലടിക്കാന്‍ പോകുകയാണ്.
ടിര്‍ണി...ടിര്‍ണി...ടിര്‍ണി....

ഭാരതം..
നമ്മുടെ നാട്...
വേദങ്ങളാലും ഉപനിഷത്തുകളാലും സമ്പന്നമായ സംസ്ക്കാരമുള്ള രാജ്യം!!
എന്നാല്‍ ഈ വേദങ്ങളും ഉപനിഷത്തുകളും എന്നും സാധാരണക്കാരനു അപ്രാപ്യമായിരുന്നു, അവയുടെ അന്തസത്ത മനസിലാക്കുവാന്‍ അവനു കഴിയാതെ വന്നു.ഇത് മനസിലാക്കിയതിനാലാവാം, നമ്മുടെ ഋഷിവര്യന്‍മാര്‍ പുരാണ കഥകളിലൂടെയും, ഇതിഹാസങ്ങളിലൂടെയും ഇവയുടെ വിശദീകരണം തരാന്‍ തയ്യാറായത്...
അങ്ങനെ രാമായണവും മഹാഭാരതവും ഉടലെടുത്തു.
ഭാരതത്തിലെ ഇതിഹാസങ്ങള്‍!!!

ഇതിഹാസം...
ഇതിഹ അഥവാ മൂല്യം, അത് ഉള്ളതെന്തോ അതാണ്‌ ഇതിഹാസം.
രാമായണത്തിലൂടെ ധര്‍മ്മിഷ്ടനായ മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥം അറിയിക്കാന്‍ വാല്മീകി ശ്രമിച്ചപ്പോള്‍ മഹാഭാരതത്തിലൂടെ ലോകത്തെ തന്നെ അറിയിക്കുവാനാണ്‌ വ്യാസന്‍ ശ്രമിച്ചത്.അതിനായി അദ്ദേഹം മഹാഭാരതത്തെ കഥകളുടെ കൂമ്പാരമാക്കി, ഒരോ കഥാപാത്രത്തിനും, ഒരോ സന്ദര്‍ഭത്തിനും ഒരോ കഥകള്‍, ഒരോ കഥകള്‍ക്കും ഒരോ ഉപകഥകള്‍, അവയ്ക്ക് പിന്നെയും ശാഖകള്‍, കഥകള്‍ തമ്മിലുള്ള ബന്ധങ്ങള്‍...
അങ്ങനെ മഹാഭാരതം ഇതിഹാസങ്ങളുടെ ഇതിഹാസമായി!!

എന്നാല്‍ കഥകളുടെ അക്ഷയഖനി എന്നറിയപ്പെടുന്നത് നമ്മുടെ മഹാഭാരതമല്ല എന്നത് തികച്ചും വിരോധാഭാസമാണ്.അതിനുള്ള ഭാഗ്യം സിദ്ധിച്ചത് മറ്റൊരു ഗ്രന്‌ഥത്തിനാണ്, അതാണ്‌ അറബിക്കഥകളുടെ വിളഭൂമിയായ ആയിരത്തൊന്നു രാവുകള്‍ എന്ന കൃതി.

കഥ ഇങ്ങനെ...
തന്നെ വഞ്ചിച്ച രാജ്ഞിയെ വധിച്ചു കളയുന്ന സുല്‍ത്താന്‍, സ്ത്രീകള്‍ പൊതുവേ ചതിക്കുന്നവരാണെന്ന് വിശ്വസിക്കുന്നു.അതിനാല്‍ ദിവസവും ഒരോ കന്യകയെ വിവാഹം കഴിക്കുകയും, ആ രാത്രി അവരോടൊത്ത് കഴിഞ്ഞിട്ട് അടുത്ത ദിവസം രാവിലെ അവരെ വധിക്കുകയും ചെയ്യുന്നു, എന്നിട്ട് അടുത്ത കന്യകയെ വിവാഹം കഴിക്കുന്നു.
(ജനിക്കുവാണേല്‍ ഇമ്മാതിരി സുല്‍ത്താനായിട്ട് ജനിക്കണം, ഹല്ല പിന്നെ!)

അങ്ങനെ ആ നാട്ടില്‍ കന്യകമാര്‍ കുറഞ്ഞ് കുറഞ്ഞ് വന്നു.ഇതിനൊരു പരിഹാരം കാണാനായി മന്ത്രികുമാരി സുല്‍ത്താന്‍റെ മണവാട്ടിയായി.അന്ന് രാത്രിയില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം മന്ത്രികുമരിയുടെ അനുജത്തിയും മണിയറയില്‍ കയറി കൂടുന്നു, തുടര്‍ന്ന് മന്ത്രികുമാരിയോട് ഒരു കഥ പറയാന്‍ ആവശ്യപ്പെടുന്നു.

കുമാരി കഥ പറഞ്ഞ് തുടങ്ങി, ആവേശമുണര്‍ത്തുന്ന ആ കഥയുടെ ക്ലൈമാക്സ് ആകുന്നതിനു മുന്നേ സൂര്യനുദിച്ചു.കഥ കേള്‍ക്കാനുള്ള ആഗ്രഹത്തില്‍ സുല്‍ത്താന്‍ അന്ന് അവളെ വധിച്ചില്ല.ഇങ്ങനെ ആയിരത്തൊന്നു രാവുകള്‍ സുല്‍ത്താനു കഥ പറഞ്ഞ് കൊടുത്ത് മന്ത്രികുമാരി അദ്ദേഹത്തിന്‍റെ മനസ്സ് മാറ്റിയെടുക്കുന്നതാണ്‌ ആയിരത്തൊന്നു രാവുകള്‍ എന്ന കഥയുടെ പ്ലോട്ട്.

കാലഘട്ടത്തിനനുസരിച്ച് കഥകള്‍ ചേര്‍ക്കാന്‍ കഴിയും എന്നത് ആയിരത്തിന്നു രാവുകളെ കഥകളുടെ അക്ഷയ ഖനിയാക്കി.അതായത് പുതിയൊരു കഥാകൃത്തിനു ഇതില്‍ ഒരു കഥ ചേര്‍ക്കണമെങ്കില്‍, 'ആ കഥക്ക് ശേഷം മന്ത്രികുമാരി ഈ കഥ പറഞ്ഞു...' എന്നൊരു ആമുഖത്തോടെ ചേര്‍ക്കാന്‍ കഴിയും.ഇതേ രീതിയില്‍ കാലഘട്ടത്തിനനുസരിച്ച് വികസിപ്പിക്കാവുന്ന, അല്ലെങ്കില്‍ പുതിയ പുതിയ കഥകള്‍ ചേര്‍ക്കാവുന്ന ഒരു പ്ലോട്ട് നമുക്കും ഉണ്ടായിരുന്നു...
അതായിരുന്നു വിക്രമാദിത്യനും വേതാളവും ഉള്‍പ്പെട്ട കഥകള്‍..
വിക്രമാദിത്യ കഥകള്‍!!!

എന്നാല്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ, വിക്രമാദിത്യകഥകള്‍ വികസിച്ചില്ല.അത് ആദ്യമുണ്ടായ ചട്ടക്കൂടില്‍ തന്നെ നിന്നു.വേതാളത്തെ തേടി പോകുന്ന വിക്രമാദിത്യനും, കഥ പറഞ്ഞ ശേഷം തിരികെ മുരിക്ക് മരത്തിലേക്ക് പറക്കുന്ന വേതാളവും നമുക്ക് മനസ്സില്‍ എണ്ണാവുന്ന കഥകള്‍ പറഞ്ഞ് അവസാനിപ്പിച്ചു.
ഒന്നു ചിന്തിക്കു സുഹൃത്തുക്കളെ...
ആയിരത്തൊന്നു രാവുകള്‍ പോലെ ഈ വിക്രമാദിത്യ കഥകളും വികസിച്ചിരുന്നെങ്കിലോ??
കാലഘട്ടത്തിനനുസരിച്ച് അക്ഷരസ്നേഹികള്‍ പുതിയ പുതിയ കഥകള്‍ ചേര്‍ത്തിരുന്നെങ്കിലോ??
തീര്‍ച്ചയായും വിക്രമാദിത്യകഥകളും മറ്റൊരു അക്ഷയഖനി ആയേനെ.അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ കാലഘട്ടത്തിലും വേതാളത്തിനു പറയാന്‍ ഒരു കഥ കാണും, ഒരു ഐ.ടി കമ്പനിയുടെ കഥ.ഒരു പക്ഷേ ഐ.ടി കമ്പനികളിലോ, അതിനു സമാനമായ ചുറ്റുപാടുകളിലോ ജോലി ചെയ്യുന്നവര്‍ക്ക് മാത്രം മനസിലാവുന്ന ഒരു കഥ.
പ്രത്യേകം ഓര്‍ക്കുക..
കഥയും കഥാപാത്രങ്ങളും ഐ.ടി കമ്പനിയും വെറും സാങ്കല്‍പ്പികമാണ്.
(വേറെ ഒരു കാര്യം എന്തെന്നാല്‍, ഞാന്‍ ജോലി ചെയ്തതോ, ചെയ്ത് കൊണ്ടിരിക്കുന്നതോ ആയ ഒരു കമ്പനിയുമായും ഈ കഥക്ക് ബന്ധമില്ല)

പഴയ പ്ലോട്ടിലേക്ക് ഒരു യാത്ര...
ശ്മശാനത്തിനു മുന്നില്‍ നില്‍ക്കുന്ന വിക്രമാദിത്യ ചക്രവര്‍ത്തി.ശവപറമ്പില്‍ എരിഞ്ഞടങ്ങുന്ന മനുഷ്യശരീരങ്ങള്‍, ആ വെളിച്ചം ചക്രവര്‍ത്തി ഊരി പിടിച്ച വാളിലും പ്രതിഫലിക്കുന്നു.
അതാ അങ്ങ് ദൂരെ...
മുരിക്കില്‍ തൂങ്ങി കിടക്കുന്ന പ്രേതം, അത് വേതാളമാണ്.ചക്രവര്‍ത്തി ഒരിക്കല്‍ കൂടി അതിനെ താഴെയിറക്കി, തുടര്‍ന്ന് തോളത്ത് തൂക്കിയിട്ട് യാത്ര ആരംഭിച്ചു...
"ഹി...ഹി...ഹി..ഹി.." വേതാളത്തിന്‍റെ ചിരി അവിടെങ്ങും മുഴങ്ങി.
അത് സംസാരിച്ച് തുടങ്ങി...
"മഹാരാജന്‍, ഈ യാത്രയുടെ വിരസത അകറ്റാന്‍ ഞാനൊരു കഥ പറയട്ടെ...."
കഥ തുടരുന്നു...

വലിയ വലിയ ഐ.ടി കമ്പനികളില്‍ പുതിയ വര്‍ക്ക് പിടിക്കുന്നതിനു മാര്‍ക്കറ്റിംഗ് വിഭാഗം പ്രത്യേകമായി ഉണ്ടായിരിക്കും.എന്നാല്‍ ഇടത്തരം കമ്പനികളിലും, ചില വലിയ കമ്പനികളിലും ഇത് എം.ഡിയോ, സി.ഇ.ഒ യോ നേരിട്ടായിരിക്കും ചെയ്യുന്നത്.അതിനായി അവര്‍ക്ക് ക്ലൈന്‍റുമായി ചില സല്‍ക്കാരങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്നു.
അത്തരം ഒരു സല്‍ക്കാരവേള...
ക്ലൈന്‍റിനെ കൈയ്യിലെടുക്കാനായി എം.ഡി കസറുകയാണ്:

"ലോകത്തിലെ നമ്പര്‍ വണ്‍ ഐ.ടി കമ്പനിയാണ്‌ എന്‍റെതെന്ന് എനിക്ക് അഭിപ്രായമില്ല സര്‍, എന്നാല്‍ മൈക്രോസോഫ്റ്റിനെ മാറ്റി നിര്‍ത്തിയാല്‍ ഒരു പക്ഷേ ഞങ്ങളുടെ സ്ഥാനം അതാവാം"

മൂന്നാമത്തെ പെഗ്ഗില്‍ നിന്ന് രണ്ടാമത്തെ സിപ്പ് എടുക്കുന്ന കൂട്ടത്തില്‍ എം.ഡി ഒളികണ്ണിട്ട് ഒന്നു നോക്കി, ഏല്‍ക്കുന്ന ലക്ഷണമുണ്ട്.മണ്ടന്‍ ക്ലൈന്‍ഡ് മൈക്രോസോഫ്റ്റ് കഴിഞ്ഞാല്‍ തന്‍റെ കമ്പനിക്കാണ്‌ അടുത്ത സ്ഥാനമെന്ന് വിശ്വസിച്ച മട്ടാണ്.
അത് ശരിയായിരുന്നു!!
ആ വിശ്വാസത്തില്‍ ക്ലൈന്‍ഡ് ചോദിച്ചു:
"എങ്കില്‍ നിങ്ങള്‍ക്ക് എനിക്ക് വേണ്ടി ഒരു സോഫ്റ്റ്‌ വെയര്‍ ഉണ്ടാക്കി തരാന്‍ പറ്റുമോ?"
എന്താ എം.ഡി സാറേ, മനസിലൊരു ലഡു പൊട്ടിയോ??
പൊട്ടി...പൊട്ടി..ലഡു പൊട്ടി.
എം.ഡി ഒറ്റ ശ്വാസത്തിനു ചോദിച്ചു:
"എന്ത് സോഫ്റ്റ് വെയറാണ്‌ സാറിനു വേണ്ടത്?"
"എനിക്കൊരു ആനയെ തളക്കുന്ന സോഫ്റ്റ് വെയര്‍ വേണം" ക്ലൈന്‍റ്.
ങ്ങേ!!!!
ഇപ്പോ എംഡിയുടെ മനസ്സില്‍ ലഡുവല്ല, ബോംബാ പൊട്ടിയത്!!
ആനയെ തളക്കുന്ന സോഫ്റ്റ് വെയറോ??
സാറ്‌ തമാശിച്ചതാണോ??
"നോ, ഐ യാം സീരിയസ്സ്, എനിക്കൊരു ആനയെ തളക്കുന്ന സോഫ്റ്റ്  വെയര്‍ വേണം, എന്താ പറ്റില്ലേ?"
എന്‍റെ പൊന്നു സാറേ, എന്‍റെത് വലിയ കമ്പനിയൊന്നുമല്ല, കുട്ടന്‍ ചേട്ടന്‍റെ പെട്ടിക്കട പോലൊരു സാധനമാ, എന്നെ വെറുതെ വിട്ടേരെ...എന്ന് പറയണോ, അതോ, കൊട്ടേഷന്‍ ഏക്കണോ?
എം.ഡി ആലോചിച്ച് നില്‍ക്കേ ക്ലൈന്‍ഡ് വീണ്ടും ചോദിച്ചു:
"പറ്റില്ലേ??"
"പറ്റും..പറ്റും..."
ഇല്ലേല്‍ പറ്റിക്കാം.
"എപ്പോഴത്തേക്ക് ശരിയാവും?" വീണ്ടും ക്ലൈന്‍റ്.
"അതിപ്പോ തളക്കണ്ടത് ആനയെ ആവുമ്പോള്‍ ഡൊമൌന്‍ കരയാണ്.ഞങ്ങളുടെ മെയിന്‍ ഡൊമൈന്‍ കടലാണ്.അവിടെ നീല തിമിംഗലത്തിനെ തളക്കാനുള്ള സോഫ്റ്റ് വെയര്‍ ഞങ്ങടെ കൈയ്യിലുണ്ട്, ഒന്ന് ആള്‍ട്ടര്‍ ചെയ്യണം"
എം.ഡി പറഞ്ഞത് മനസിലായില്ലെങ്കിലും ക്ലൈന്‍ഡ് മൊഴിഞ്ഞു:
"ഐ യം എഗ്രീഡ്"
എം.ഡി തത്ക്കാലം രക്ഷപെട്ടു.

ഓഫീസിലെത്തി പ്രോജക്റ്റ് മാനേജരോടായി എം.ഡി പറഞ്ഞു:
"നമുക്ക് ഒരു സോഫ്റ്റ് വെയര്‍ ഉണ്ടാക്കണം, ഒരു ആനയെ തളക്കാനുള്ള സോഫ്റ്റ് വെയര്‍"
ഇത് കേട്ടതും പ്രോജക്റ്റ് മാനേജര്‍ ഒന്ന് ചിരിച്ചു, അതും ഫ്രണ്ട്സ്സ് സിനിമയില്‍ ശ്രീനിവാസന്‍ ചിരിച്ച പോലെ, എന്നിട്ട് കൂട്ടത്തില്‍ പറഞ്ഞു:
"സമ്മതിക്കണം, സാറിന്‍റെ ചില നേരത്തെ തമാശകള്‍!! ഹോ അമേസിംഗ്"
"തമാശയല്ല, സീരിയസ്സാ" എം.ഡി.
മാനേജരുടെ ചിരി മാഞ്ഞു.
"എന്താ?"
"എത്രയും പെട്ട്ന്ന് ആനയെ തളക്കുന്ന് സോഫ്റ്റ് വെയര്‍ ഉണ്ടാക്കണം..."
ഒന്ന് നിര്‍ത്തിയട്ട് എംഡി തുടര്‍ന്നു:
"സോഫ്റ്റ് വെയര്‍ നെയിം ഈസ്സ് എലിഫെന്‍റ്‌ ട്രാക്കര്‍"
"ക്രാക്കര്‍" പിറുപിറുത്ത് കൊണ്ട് മാനേജര്‍ ഇറങ്ങി.

അന്ന് രാത്രി അദ്ദേഹം ഉറങ്ങിയില്ല.വാമഭാഗം ചോദിച്ചു:
"എന്താ ചേട്ടാ?"
"ആനയെ തളക്കാന്‍ എന്താ വഴിയെന്ന് ആലോചിക്കുവാ" മറുപടി.
നല്ലൊരു സോഫ്റ്റ് വെയര്‍ ജോലി ഉപേക്ഷിച്ച് ആനയെ തളക്കാന്‍ അതിയാനിത് എന്തിന്‍റെ സൂക്കേടാണെന്ന് ചിന്തിച്ച് ആ സാധു സ്ത്രീ തിരിഞ്ഞ് കിടന്നു.
പിറ്റേന്ന് പ്രഭാതം.
ഇക്കുറി ലീഡ്സ്സിനാ പണി കിട്ടിയത്.കേട്ട പാടെ അന്തം വിട്ട് അവര്‍ ഒരേ സ്വരത്തില്‍ ചോദിച്ചു:
"ആനയോ?"
"അതേ..കണ്ടിട്ടില്ലേ..മറ്റേ..കറുത്ത, കൊമ്പും വാലും തുമ്പിക്കൈയ്യുമുള്ള...അതിനെ തളക്കണം"
ലീഡുകള്‍ പുറത്തേക്ക്...

ലീഡില്‍ നിന്ന് വാര്‍ത്ത ഡവലപ്പറിലേക്ക് പാഞ്ഞു.അന്തം വിട്ട് ലീഡിന്‍റെ മുറിയില്‍ നിന്ന് ഇറങ്ങി വന്ന ഡെവലപ്പറോട് കൂട്ടുകാരനായ ടെസ്റ്റര്‍ ചോദിച്ചു:
"എന്താടാ?"
"അയാള്‍ക്ക് വട്ടാഡാ!!!!!!" ഡെവലപ്പറുടെ മറുപടിയില്‍ എല്ലാമുണ്ടായിരുന്നു.
ഒടുവില്‍ ടെസ്റ്റര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഡെവലപ്പര്‍ കാര്യം പറഞ്ഞു.എല്ലാം കേട്ടതോടെ ടെസ്റ്റര്‍ ഒന്ന് ഞെട്ടി.കാരണം വര്‍ഷങ്ങളായി കാണുന്നതാ ഈ ഡെവലപ്പറിനെ, എന്ത് ചെയ്താലും പൊളിയും.ഇവന്‍ ഉണ്ടാക്കുന്ന 'എലിഫെന്‍റ്‌ ട്രാക്കര്‍' ടെസ്റ്റ് ചെയ്യാന്‍ പോയാ, ആന ചവുട്ടി കൊല്ലും, നൂറ്‌ തരം.
എന്ത് ചെയ്യും??
ഭീകരത മയപ്പെടുത്താന്‍ ടെസ്റ്റര്‍ ചോദിച്ചു:
"എന്തിനാടാ ആന, വല്ല കുഴിയാനയും പോരേ?"
ഡെവലപ്പറിനിതാ ഒരു രക്ഷാ മാര്‍ഗ്ഗം.
അവന്‍ ലീഡിന്‍റെ റൂമിലേക്ക്...

ഡെവലപ്പര്‍ ലീഡിനോട്:
"സാര്‍, വല്ല കുഴിയാന ആണെങ്കില്‍ നോക്കാം"
ലീഡ് മാനേജരോട്:
"കുഴിയാനയെ വച്ച് ഒരു പ്രോട്ടോടൈപ്പ് ഉണ്ടാക്കി നോക്കാം സാര്‍, ശരിയായാല്‍ ആനയെ നോക്കാം"
മാനേജര്‍ എം.ഡിയോടെ:
"കുഴിയാന ശരിയായി സാര്‍"
"എന്താ?"
"കുഴി...ആന...ശരിയായി...ബാക്കി നോക്കുവാ"
എംഡി ക്ലൈന്‍റിനോടേ:
"എന്‍റെ കുട്ടികള്‍ മിടുക്കരാണ്‌ സാര്‍, കുഴിയില്‍ ആനയെ വീഴിക്കുന്നത് ശരിയായി, ഇനി ബാക്കി നോക്കണം."
"ബാക്കി എന്താ?"
"അതായത്, ചങ്ങലക്ക് ഇടുന്നത്, വടം വച്ച് തളക്കുന്നത്, എക്സട്രാ..എക്സട്രാ...." എം.ഡി പൂര്‍ത്തിയാക്കി.
ഇത് കേട്ടതും സന്തുഷ്ടനായ ക്ലൈന്‍റ്‌ അപ്പോഴേ അഡ്വാന്‍സ് കൊടുത്തു.തുടര്‍ന്ന് മൂന്ന് മാസം കൊണ്ട് റിസള്‍ട്ട് വേണമെന്ന് പറയുകയും ചെയ്തു.

എം.ഡി മാനേജരോട്:
"രണ്ടര മാസത്തിനുള്ളില്‍ എലിഫെന്‍റ്‌ ട്രാക്കര്‍ പൂര്‍ത്തിയാക്കണം"
"സാര്‍ അത്..."
"ഒന്നും പറയണ്ട, രണ്ടര മാസം"
മാനേജര്‍ ലീഡിനോട്:
"രണ്ട് മാസത്തിനുള്ളില്‍ എലിഫെന്‍റ്‌ ട്രാക്കര്‍ പൂര്‍ത്തിയാക്കണം"
"അയ്യോ സാര്‍, ഞാന്‍ അന്ന് പറഞ്ഞില്ലേ?"
"അതൊന്നും എനിക്കറിയേണ്ടാ, രണ്ട് മാസം"
ലീഡ് ഡെവലപ്പറോട്:
"ഒന്നര മാസത്തിനുള്ളില്‍ എലിഫെന്‍റ്‌ ട്രാക്കര്‍ പൂര്‍ത്തിയാക്കണം"
"എങ്ങനെ?"
"തനിക്ക് അതിനുള്ള കഴിവ് ഉണ്ടെന്ന് എനിക്കറിയാം.ചിയറപ്പ് മാന്‍"
ഡവലപ്പറില്‍ നിന്ന് വിവരമറിഞ്ഞ ടെസ്റ്റര്‍ ഞെട്ടി.ഒന്നര മാസത്തിനുള്ളില്‍ ആന ചവുട്ടി ചാവുന്നതില്‍ നല്ലത് രാജി ആണെന്ന് കരുതി, അയാള്‍ രാജി വച്ചു.

ഇനി എന്ത് സംഭവിക്കും??
ഒന്നുങ്കില്‍ ഒരു തട്ടി കൂട്ട് പ്രോജക്റ്റ് ഉണ്ടാകാം, അല്ലേല്‍ ഈ പ്രോജക്റ്റ് പൊളിയാം, അതിന്‍റെ പേരില്‍ ഡവലപ്പറെ പറഞ്ഞ് വിട്ടെന്ന് വരാം, ഒരു പക്ഷേ കമ്പനിക്കെതിരെ ക്ലൈന്‍ഡ് കേസ്സ് കൊടുത്തെന്നും വരാം.മാക്സിമം ദുഃഖപര്യവസായി ആകാവുന്ന ഈ കഥ വേതാളം ഇങ്ങനെ പറഞ്ഞു തീര്‍ത്തു.

"മഹാരാജന്‍ കഥ മനോഹരമല്ലേ?" വേതാളത്തിന്‍റെ ചോദ്യം.
വിക്രമാദിത്യന്‍ മിണ്ടിയില്ല, കാരണം അതാണ്‌ കരാര്‍.ചക്രവര്‍ത്തി മിണ്ടിയാല്‍ വേതാളം തിരികെ പോകും.
"എനിക്കൊരു ചോദ്യമുണ്ട് മഹാരാജന്‍, ഉത്തരം അറിയാമെങ്കില്‍ അങ്ങ് തീര്‍ച്ചയായും പറയണം, ഇല്ലെങ്കില്‍ അങ്ങയുടെ തല പൊട്ടി തെറിച്ച് പോകും"
വേതാളത്തിന്‍റെ വാക്കുകള്‍.
ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം വേതാളം ചോദിച്ചു:
"മഹാരാജന്‍ ഈ കഥയില്‍ ആരാണ്‌ തെറ്റുകാരന്‍?"
ക്ലൈന്‍റോ, എം.ഡിയോ, മാനേജരോ, ലീഡോ, ഡവലപ്പറോ, ടെസ്റ്ററോ അതോ ആനയോ???
വിക്രമാദിത്യന്‍ പറഞ്ഞു:
"ടെസ്റ്ററാണ്‌ തെറ്റുകാരന്‍"
"കാരണം?"
"ആനയെ തളക്കണ്ട ആവശ്യം കുഴിയാന എന്ന് ഡീവിയേറ്റ് ചെയ്തു, പിന്നെ ആവശ്യ സമയത്ത് ഉത്തരവാദിത്തം മറന്ന് രാജി വച്ചു"
ഇത് കേട്ടതും വേതാളം വിക്രമാദിത്യനില്‍ നിന്ന് സ്വതന്ത്രനായി.എന്നിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു:
"അല്ലേലും ഭരിക്കുന്നവര്‍ എന്നും ഒറ്റക്കെട്ടാണ്"
തുടര്‍ന്ന് വേതാളം പറന്നകന്നു, രാജാവ് നഗ്നനാണെന്ന് പറയാന്‍ തന്‍റെടമുള്ള പുതിയൊരു വിക്രമാദിത്യനെ പ്രതീക്ഷിച്ചു കൊണ്ട്, തന്‍റെ പഴയ വാസ സ്ഥാനത്തേക്ക്...
അപ്പോഴും വിക്രമാദിത്യന്‍ സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു...
ടെസ്റ്റര്‍ തന്നെയാണ്‌ തെറ്റുകാരന്‍.
രാജാവും ചക്രവര്‍ത്തിയും ഒരിക്കലും തെറ്റുകാരാവില്ല.
അദ്ദേഹത്തിന്‍റെ മനസ്സ് മന്ത്രിച്ചു...
അല്ല..അല്ല..ഒരിക്കലുമല്ല..
രാജാവ നഗ്നനല്ല!!

വെളുമ്പിപശു പ്രസവിക്കരുത്


കല്യാണം കഴിഞ്ഞ് ആദ്യമായി ഗായത്രിയുടെ കുടുംബ വീട്ടില്‍ വിരുന്നിനു പോയപ്പോഴാ അവിടൊരു എരുത്തിലും, പാലു തരുന്ന പശുക്കളും, ഒരു കോഴിക്കൂടും ഏതാനും കോഴികളും ഉണ്ടെന്നറിഞ്ഞത്.ഭാര്യ വീട്ടുകാര്‍ മൃഗസ്നേഹികളാണെന്നറിഞ്ഞ് ഞാനങ്ങ് അഹങ്കരിച്ചു....
ഹോ, ഇന്നത്തെ കാലത്ത് ആര്‍ക്ക് കിട്ടും ഈ ഭാഗ്യം!!!
മനു, യൂ ആര്‍ ലക്കി.
ആ എരുത്തിലും അവിടുത്തെ പശുക്കളും ഒരിക്കലും എനിക്കൊരു ശല്യമായിട്ടില്ലായിരുന്നു, കഴിഞ്ഞ മാസത്തെ ഒരു ശനിയാഴ്ച വരെ...

അന്ന് ഗായത്രിയുടെ വീട്ടില്‍ നിന്ന് വന്ന ഒരു ഫോണ്‍കാളായിരുന്നു എല്ലാത്തിനും തുടക്കം.ആ കാള്‍ അറ്റന്‍ഡ് ചെയ്തിട്ട് ഗായത്രി പറഞ്ഞു:
"മീനാക്ഷി പ്രസവിക്കാറായത്രേ, വല്യമ്മയാ വിളിച്ച് പറഞ്ഞതെന്ന്"
"ഏത് മീനാക്ഷി?"
എന്‍റെ ചോദ്യത്തിനു അര്‍ത്ഥമുണ്ട്, എനിക്ക് മീനാക്ഷി എന്നൊരു ബന്ധുവിനെ അറിയില്ല.മറുപടി പെട്ടന്നായിരുന്നെന്ന് മാത്രമല്ല, വളരെ സ്വാഭാവികവുമായിരുന്നു:
"നമ്മടെ വെളുമ്പി പശു"
ഒരു മഹത്തായ സംഭവത്തിന്‍റെ തുടക്കമായിരുന്നത്....

മീനാക്ഷി പ്രസവിക്കാന്‍ പോകുന്ന വിവരം അറിഞ്ഞപ്പോള്‍ മുതല്‍ ഗായത്രിക്ക് ഒരു ആവശ്യം മാത്രം....
"എനിക്ക് വീട്ടില്‍ പോകണം"
"എന്തിന്??"
"മീനാക്ഷി പ്രസവിക്കുമ്പോ ഞാനും അവിടെ കാണണം"
അവളാ പറയുന്ന ലോജിക്ക് എനിക്ക് മനസിലായില്ല.വെറും ഒരു പശു പ്രസവിക്കുന്നതിനു ഇവളെന്തിനാ വീട്ടില്‍ പോകുന്നത്.ഇക്കണക്കിനു പോയാല്‍ നാളെ കോഴി മുട്ടയിടുന്നതിനും വീട്ടില്‍ പോകണമെന്ന് പറയില്ലേ??
സംശയം അവളോട് തന്നെ ചോദിച്ചു:
"അപ്പോ കോഴി മുട്ടയിടുമ്പോഴും നീ വീട്ടില്‍ പോകുമോ?"
അവളുടെ മുഖം വലിഞ്ഞ് മുറുകി, ദേഹത്ത് കള്ളിയങ്കാട്ട് നീലി കേറി, അവള്‍ അലറി പറഞ്ഞു:
"കോഴിയല്ല പശു, പശുവല്ല കോഴി, മനസ്സിലായോ?"
ഏതോ കൂടിയ ഇനമാണെന്ന് മനസിലായപ്പോ ഞാന്‍ തല കുലുക്കി....
മനസിലായേ, അടിയനു എല്ലാം മനസിലായേ, തമ്പ്രാട്ടി അങ്ങട്ട്...

അത് തീരുമാനമായി, ഞയറാഴ്ച രാവിലത്തെ ഇന്‍റര്‍സിറ്റിക്ക് അവളെയും കുഞ്ഞിനേയും കയറ്റി വിടാമെന്ന് ഉറപ്പിച്ചു.
"ചേട്ടന്‍ വരുന്നില്ലേ?"
ഞാനോ??
എനിക്ക് വട്ടില്ലല്ലോ!!
പിന്നെ എനിക്കാണോ വട്ട്??
സോറി ഡാ, അടിയന്‍ അറിയാതെ മൊഴിഞ്ഞതാ, ഒന്ന് ക്ഷമി!!
വിജയകരമായ ദാമ്പത്യ ജീവിതത്തിനു ഒരു ഭര്‍ത്താവിനു വേണ്ട രണ്ട് ഗുണങ്ങളാണ്‌ സഹിക്കാനും, ക്ഷമ ചോദിക്കാനുമുള്ള കഴിവ് എന്നത് കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഞാന്‍ മനസിലാക്കിയിരുന്നു.'സോറി' എന്ന വാക്ക് കണ്ട് പിടിച്ചത് തന്നെ ഒരു ഇംഗ്ലീഷ് ഭര്‍ത്താവാണോന്ന് എനിക്ക് സംശയമുണ്ട്, ആണങ്കില്‍ അതിയാനോട് ലോകത്തിലെ സകലമാന ഭര്‍ത്താക്കന്‍മാരും കടപ്പെട്ടിരിക്കുന്നു.ഭാര്യക്ക് തെറ്റെന്ന് തോന്നുന്ന എന്തേലും സംഭവിച്ചാല്‍ ഒറ്റ വാക്ക്....
സോറീ ഡാ!!!
(പ്രത്യേകം ശ്രദ്ധിക്കുക : 'സോറി ഡീ' എന്ന് പറയരുത്, അത് അപമാനിക്കുന്നതിനു തുല്യാത്രേ, സോ ഒള്ളി സോറി ഡാ)

റെയില്‍വേ സ്റ്റേഷനില്‍ കയറ്റി വിടാന്‍ നിന്നപ്പോഴാണ്‌ പഴയൊരു സുഹൃത്ത് റെജി, അവന്‍റെ അമ്മായി അപ്പനെ പായ്ക്ക് ചെയ്തിട്ട് അത് വഴി വന്നത്.ഗായത്രിയേയും മോളേം മാത്രമായി ഞാന്‍ കയറ്റി വിടുന്നത് കണ്ട് അവന്‍ ചോദിച്ചു:
"എന്താ ഇവിടെ?"
"ഗായത്രി ഒരു പ്രസവത്തിനു പോകുവാ" എന്‍റെ മറുപടി.
അവന്‍റെ കണ്ണുകളില്‍ അത്ഭുത ഭാവം!!!
എറണാകുളത്ത് എന്‍റെ കൂടെ താമസിക്കുകയും, പ്രസവിക്കണമെന്ന് തോന്നുമ്പോള്‍ ഇന്‍റര്‍സിറ്റിക്ക് നാട്ടില്‍ പോയി പ്രസവിക്കുകയും ചെയ്യുന്നവളാണോ എന്‍റെ ഭാര്യാന്ന് ചിന്തിക്കുകയാണെന്ന് തോന്നുന്നു.
വിശദമാക്കി കൊടുത്തു:
"പ്രസവം മീനാക്ഷിക്കാ"
"ആരാ മീനാക്ഷി?"
"അതൊരു പശുവാ!!"
വെളുപ്പാന്‍ കാലത്ത് ഞാന്‍ ആക്കിയതാണോ അല്ലിയോന്ന് മനസിലാകാതെ കുറേ നേരം കൂടി എന്നെ നോക്കിയിട്ട് അവന്‍ നടന്ന് നീങ്ങി...

ട്രെയിന്‍ നീങ്ങിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായ ഞാന്‍ പിന്നില്‍ നിന്ന് ഒരു സ്ത്രീ സ്വരം കേട്ടു...
"എടാ, മനു..."
തല തിരിച്ച് നോക്കി, ഇരുട്ടില്‍ നിന്ന് വെളിച്ചത്തേക്ക് നീങ്ങുന്ന ഒരു സ്ത്രീ രൂപം, കൈയ്യില്‍ ഒരു ബാഗുമുണ്ട്.മുഖം ദൃശ്യമായപ്പോള്‍ മനസ്സ് എന്ന കമ്പ്യൂട്ടര്‍ അവള്‍ ആരെന്നുള്ള വിവരങ്ങള്‍ എനിക്ക് വെളിപ്പെടുത്തി...

പേര്: ജയന്ത
വയസ്സ്: ഏകദേശം 32 ആയി കാണും.
ബന്ധം : എഞ്ചിനിയറിംഗ് സീനിയര്‍
കോളിറ്റി : ലൈസന്‍സ് ഇല്ലാത്ത നാക്ക്

ഇവളെന്താ ഇവിടെ??
മറുപടി അവളില്‍ നിന്ന് തന്നെ മനസിലാക്കി...
ഏതോ എക്സാം എഴുതാന്‍ വന്നതാണത്രേ.രാത്രി വണ്ടിക്കാ വന്നത്, എക്സാം ഉച്ചക്കാണ്, രാവിലെ ആയിട്ട് എവിടേലും പോയി ഫ്രഷ് ആകണമെന്ന് കരുതി നില്‍ക്കുകയായിരുന്നു, എന്നെ കണ്ട സ്ഥിതിക്ക് എന്നെ കുറ്റി വയ്ക്കാമെന്ന് തീരുമാനിച്ചു...
അങ്ങനെ ബാധ കൂടെ കൂടി!!!
പുറത്തേക്ക് നടക്കുന്ന കൂട്ടത്തില്‍ ഞാന്‍ റെയില്‍ വേ സ്റ്റേഷനില്‍ എത്താനുള്ള കാരണം അറിഞ്ഞപ്പോള്‍ അവള്‍ അമ്പരന്ന് ചോദിച്ചു:
"പശു പ്രസവിക്കുന്നതിനു ഗായത്രി എന്തിനാ പോയത്?"
ഒരു രാത്രി മുഴുവന്‍ ഞാന്‍ എന്നോട് ചോദിച്ച ചോദ്യം, മറുപടി ഇല്ലതിനാല്‍ തല കുനിച്ച് നടന്നു, പിന്നില്‍ നിന്ന് അവളുടെ ആത്മഗതം കേള്‍ക്കാമായിരുന്നു:
"ഒരു പക്ഷേ പശുക്കുട്ടിക്ക് നിന്‍റെ മുഖഛായ ഉണ്ടോന്ന് നോക്കാനായിരിക്കും"
പോടി പുല്ലേ!!!

പുറത്ത് ഇറങ്ങിയപ്പോള്‍ മിന്നല്‍ പോലെ റെജി.എന്‍റെ കൂടെ മറ്റൊരു പെണ്‍കുട്ടിയെ കണ്ട് അവന്‍ ഞെട്ടി:
"ആരടാ ഇത്?"
സത്യം ബോധിപ്പിച്ചു:
"ജയന്തി, എന്‍റെ സീനിയറാ"
എല്ലാം മനസിലായ മട്ടില്‍ ഒരു ചോദ്യം:
"അപ്പോ ഇതിനാണല്ലേ പശു പെറ്റെന്ന് പറഞ്ഞ് ലവളെ പായ്ക്ക് ചെയ്തത്?"
ങ്ങേ!!
അമ്പരന്ന് നില്‍ക്കെ അവന്‍റെ കോംപ്ലിമെന്‍റ്....
മിടുക്കനാ നീ, മിടുക്കന്‍!!
ആ നിമിഷം മനതാരിലിരുന്നു ആരോ മൊഴിഞ്ഞു...
ഡിയര്‍ മനു, യു ആര്‍ ഇന്‍ ട്രബിള്‍!!!
അത് സത്യമായിരുന്നു..

അവിവാഹിതനായ ഏതൊരു യുവാവിനും സുന്ദരിയായ കൂട്ടുകാരിക്ക് ഒപ്പം കറങ്ങുന്നത് സുഖകരമായ ഒരു സംഭവമാണ്.ആരുമില്ലാത്ത സമയത്ത് അവള്‍ വീട്ടിലോട്ട് വരികാന്ന് വച്ചാല്‍ അതിലും സന്തോഷമുള്ള മറ്റൊരു അവസ്ഥയില്ല.പക്ഷേ വിവാഹിതനായ ഒരു യുവാവിനു ഇത്രയും വേദനാ ജനകമായ മറ്റൊരു അവസ്ഥ ഇല്ലെന്നതാണ്‌ നഗ്നസത്യം.
അതായിരുന്നു എന്‍റെയും അവസ്ഥ...
കെട്ടിയതോടെ ഞാന്‍ പെട്ടു, ഇപ്പോ പെണ്ണെന്ന് കേട്ടാ ഞെട്ടും!!!
ആ സമയത്താണ്‌ ജയന്തി കൂടെ വരാന്‍ തയ്യാറായിരിക്കുന്നത്.ആലിന്‍ കാ പഴുത്തപ്പോ കാക്കക്ക് വായില്‍ പുണ്ണെന്ന് ആരാണാവോ പറഞ്ഞത്, ആരായാലും ആളൊരു മഹാനാ.
കാറില്‍ ജയന്തിയുമായി വീട്ടിലേക്ക്...

വാടകയ്ക്ക് താമസിക്കുന്നത് മുകളിലത്തെ നിലയിലാണ്.താഴെ വീട്ട് ഉടമസ്ഥരായ അങ്കിളും ആന്‍റിയും.അവരിന്ന് സ്ഥലത്തില്ല, ഗുരുവായൂരില്‍ പോയിരിക്കുകയാണ്, അതു കൊണ്ട് ജയന്തിയുമായി വീട്ടിലെത്തിയപ്പോള്‍ എനിക്ക് മറ്റ് ചോദ്യങ്ങളൊന്നും നേരിടേണ്ടി വന്നില്ല.ജയന്തി മുകളിലേക്ക് കയറിയപ്പോള്‍ അയലത്തെ ചേച്ചി മതിലിനു മുകളിലൂടെ ഒന്ന് എത്തി നോക്കി, തുടര്‍ന്ന് സിറ്റൌട്ടിലിരുന്ന അവരുടെ കുട്ടിയേയും എടുത്ത് അകത്ത് കയറി വാതില്‍ ശക്തിയായി അടച്ചു.
ചേച്ചി തെറ്റിദ്ധരിച്ചോ എന്തോ??
തെറ്റിദ്ധാരണകള്‍ ആദ്യമേ മാറ്റേണ്ടത് ആവശ്യമായതിനാല്‍ അവിടെ ചെന്ന് കോളിംഗ് ബെല്ലടിച്ചു, വാതില്‍ തുറന്ന് തല പുറത്തേക്കിട്ട് ചേച്ചി ചോദിച്ചു:
"എന്താ മനു?"
സത്യം എങ്ങനെ ബോധിപ്പിക്കണമെന്ന് ഒരു നിമിഷം ആലോചിച്ചു, എന്നിട്ട് ആദ്യം മുതല്‍ പറയാമെന്ന് കരുതി പറഞ്ഞു:
"ഗായത്രിയുടെ വീട്ടിലെ വെളുമ്പി പശു പ്രസവിക്കാറായി...."
"അതിന്?" ചേച്ചിയുടെ മുഖത്ത് അമ്പരപ്പ്.
"അതിന്...അതിന്...ഗായത്രി നാട്ടില്‍ പോയി, കുഞ്ഞിനേയും കൊണ്ട് പോയി" ഒരു വിധം പറഞ്ഞ് ഒപ്പിച്ചു.
"എന്താ മനു, എന്ത് പറ്റി?" ചേച്ചിയുടെ ഭര്‍ത്താവ്, മിസ്റ്റര്‍ ചേട്ടന്‍ പ്രത്യക്ഷനായി.
അതിനു മറുപടി പറഞ്ഞത് ചേച്ചിയായിരുന്നു:
"ഗായത്രിയുടെ വീട്ടിലെ പശു പ്രസവിക്കാറായന്നു കേട്ടതും, ഗായത്രി മനുവിനെ ഉപേക്ഷിച്ച് കുഞ്ഞുമായി പോയത്രേ"
കടവുളേ!!!
ഈ സ്ത്രീ എന്തുവാ ഈ പറയുന്നത്??
അവരുടെ തെറ്റിദ്ധാരണ ഞാന്‍ തിരുത്തി:
"അയ്യോ, അതല്ല, ജയന്തി എന്‍റെ സീനിയറാണെന്ന് പറയാന്‍ വന്നതാ"
ചേട്ടന്‍ ഞാന്‍ എന്താ പറയുന്നതെന്ന് ആലോചിച്ച് അമ്പരന്ന് നില്‍ക്കെ ചേച്ചി വിശദമാക്കി:
"പാവം, ഗായത്രി പോയ വിഷമത്തില്‍ പിച്ചും പേയും പറയുന്നതാ"
എനിക്ക് വട്ടായെന്ന്...
വട്ട് നിന്‍റെ കെട്ടിയോനാ!!!
ഒന്നും മിണ്ടാതെ ആ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍, കതക് അടക്കുന്ന കൂട്ടത്തില്‍ ചേച്ചി ചേട്ടനോട് പറയുന്നത് കേട്ടു....
"ഒരു പശു പ്രസവിച്ചതിനു എന്തിനാ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നത്, കണ്ണില്‍ ചോരയില്ലാത്ത വര്‍ഗ്ഗം തന്നെ"
ഒരു കാര്യം ഉറപ്പായി...
വട്ട് കെട്ടിയോനല്ല, ഈ മാരണത്തിനാ!!
നേരെ മുകളിലേക്ക്.....

താഴത്തെ കലാപരിപാടി കഴിഞ്ഞ് ഞാന്‍ ചെന്നപ്പൊഴേക്കും ജയന്തി കുളിച്ച് ഒരുങ്ങി കഴിഞ്ഞിരുന്നു.ഈറനോടുള്ള തല ഉണക്കവേ അവള്‍ ചോദിച്ചു:
"ചായ ഉണ്ടാക്കട്ടേ?"
"എനിക്ക് ചായ ഉണ്ടാക്കാന്‍ നീ ആരാ, എന്‍റെ കെട്ടിയോളോ?" വെറുതെ ഒരു കുസൃതി ചോദ്യം.
നാണത്തോടെ അവളുടെ മറുപടി:
"ഇന്നത്തേക്ക് അങ്ങനെ കരുതിയാലും എനിക്ക് പ്രശ്നമില്ല"
ങ്ങേ!!!
ഇവളെന്താ ഉദ്ദേശിച്ചത്??
അമ്പരന്ന് നിന്ന എന്നെ തള്ളിമാറ്റി ചിരിച്ച് കൊണ്ട് അവള്‍ അടുക്കളയിലേക്ക് പോയി, അതോടെ എന്‍റെ സമാധാനവും പോയി....

ജയന്തി കാണാന്‍ സുന്ദരിയൊക്കെയാ, പക്ഷേ ഞാനൊരു വിവാഹിതനല്ലേ.പാപവും പുണ്യവും തിരിച്ചറിയാനുള്ള കഴിവുള്ളവനാ ഞാന്‍, ഒരിക്കലും തെറ്റ് ചെയ്യില്ല.പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ഞാനിരിക്കെ ജയന്തി ചായയുമായി വന്നു, അത് വാങ്ങിക്കെ അവളുടെ വിരലുകള്‍ എന്‍റെ വിരലില്‍ സ്പര്‍ശിച്ചത് ഒരു ഉള്‍ക്കിടിലത്തോടെ ഞാന്‍ മനസിലാക്കി.
"എങ്ങനുണ്ട്?" അവളുടെ ചോദ്യം.
കുടിക്കുന്ന ചായയുടെ രുചി പോലും മനസിലാകുന്നില്ല, നെഞ്ചില്‍ ഒരു പെരുമ്പറ ശബ്ദം മാത്രം, എങ്കിലും പറഞ്ഞു:
"നല്ല ചായ"
"അയ്യോ, അത് ചായയല്ല, കാപ്പിയാ, തേയില കണ്ടില്ലാരുന്നു"
ഉവ്വോ??
എന്നാ നല്ല കാപ്പി!!!

എനിക്ക് കാപ്പി തന്നിട്ട് അവള്‍ ഫ്രിഡ്ജില്‍ നിന്ന് ആപ്പിളെടുത്ത് കഴിക്കുന്ന കണ്ടപ്പോള്‍ മനസമാധാനമായി...
ഈശ്വരന്‍ കാത്തു!!!
പണ്ട് ആപ്പിളു തിന്നപ്പോഴല്ലേ ഹവ്വക്ക് നാണവും മാനവും ഉണ്ടായത്, ആ ബോധം ജയന്തിക്കും ഉണ്ടാവണേ ഈശ്വരാ....
പാപ പുണ്യങ്ങളെ കുറിച്ച് അവള്‍ ബോധമുള്ളവളാവണേ...
എന്‍റെ പ്രാര്‍ത്ഥന ഇങ്ങനെ നീണ്ട് പോയി.
ആപ്പിള്‍ തിന്നിട്ട് അരികിലെത്തി അവള്‍ ചോദിച്ചു:
"ഒന്ന് കിടന്നാലോ?"
ഞാന്‍ ഭയപ്പെട്ടിരുന്ന ചോദ്യം!!!
വിക്കി വിക്കി മറുപടി പറഞ്ഞു:
"സോറി ജയന്തി, ഞാന്‍ ഇപ്പോ കിടക്കാന്‍ പറ്റിയ മൂഡിലല്ല"
"നീ എന്തിനാ കിടക്കുന്നത്, ഞാന്‍ പറഞ്ഞത് ഞാനൊന്ന് കിടക്കുന്ന കാര്യമാ"
"ഒറ്റക്കോ?"
"പിന്നല്ലാതെ നാട്ടുകാരെ കൂടെ കിടത്തണോ?" അവളുടെ മറുചോദ്യം.
മൈ ഗോഡ്, രക്ഷപെട്ടു!!!
ഒന്നുങ്കില്‍ ഇവളെ ഞാന്‍ തെറ്റിദ്ധരിച്ചതാ, അല്ലെങ്കില്‍ ശരിക്കും ഹവ്വ തിന്ന അതേ മരത്തിലെ ആപ്പിളാ ഇവളും തിന്നത്, എന്തായാലും രക്ഷപെട്ടു.

ഏ.സി ഇട്ട് കിടക്കാനായി അവള്‍ തയ്യാറായപ്പോ ഞാന്‍ പറഞ്ഞു:
"കതക് കുറ്റി ഇട്ടേരെ"
"എനിക്ക് നിന്നെ പേടിയില്ല" അവളുടെ മറുപടി.
പക്ഷേ എനിക്ക് എന്നെ പേടിയാ!!
അതിനാല്‍ ആ കതക് ഞാന്‍ പുറമേ നിന്ന് പൂട്ടി.അവള്‍ ഉണര്‍ന്ന് വന്നപ്പോള്‍ ഉച്ചയായി, നേരെ പുറത്ത് പോയി ആഹാരം കഴിച്ചു, എന്നിട്ട് പരിക്ഷാ സെന്‍ററില്‍ കൊണ്ട് ബാധ ഒഴിപ്പിച്ചു.
തിരികെ വീട്ടിലെത്തിയപ്പോള്‍ അയലത്തെ ചേച്ചി വിളിച്ച് ചോദിച്ചു:
"നോര്‍മലായോ?"
എനിക്കാകെ ചൊറിഞ്ഞ് വന്നു, ഞാന്‍ തിരികെ ചോദിച്ചു:
"നോര്‍മലായാല്‍ ചേച്ചി എന്നെ കെട്ടുമോ?"
അത് കേട്ടതും അവരോടി അകത്ത് കയറി കതകടച്ചു, കൂട്ടത്തില്‍ ഭര്‍ത്താവിനോടായി പറയുന്നത് വ്യക്തമായി കേട്ടു:
"മനു ഇപ്പോഴും വയലന്‍റാ, ആ പശു പ്രസവിച്ചതാ എല്ലാത്തിനും കാരണം"
ഒന്നും മിണ്ടാതെ ഞാന്‍ വീട്ടിലേക്ക്...

ആ ദിവസം അങ്ങനെ കഴിഞ്ഞു.
പിറ്റേന്ന് ഗായത്രി തിരിച്ച് എത്തിയപ്പോള്‍, മറ്റാരെങ്കിലും പറഞ്ഞ് അറിയുന്നതിലും നല്ലത്, സംഭവിച്ചതെല്ലാം  ഞാന്‍ തന്നെ പറയുന്നതാണെന്ന് വിശ്വസിച്ച് സത്യം ബോധിപ്പിച്ചു:
"എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു..."
"എന്താ ചേട്ടാ?"
"ഇന്നലെ റെയില്‍ വേ സ്റ്റേഷനില്‍ വച്ച് നിന്നെ കേറ്റി വിട്ട് കഴിഞ്ഞപ്പോ, ജയന്തി വന്നാരുന്നു..."
ഗായത്രിയുടെ മുഖഭാവം മാറി തുടങ്ങിയിരിക്കുന്നു, പുരികം മുകളിലേക്ക് ഉയര്‍ത്തി അവള്‍ ചോദിച്ചു:
"ഏത് ജയന്തി?"
ഭാവമാറ്റം ഭീകരമാണ്, സത്യം ഇവളെ സംഹാരമൂര്‍ത്തിയാക്കും, തീര്‍ച്ച.
നിന്ന നില്‍പ്പില്‍ പ്ലേറ്റ് മാറ്റി:
"ജയന്തി....ജയന്തി ജനതാ എക്സ്സ്പ്രസ്സ്!!"
"എന്നിട്ട്....?" അവള്‍ക്ക് ബാക്കി കൂടി അറിയണം.
"എന്നിട്ട്...മെയിലു വന്നു, വേണാട് വന്നു, അമൃത വന്നു, അവസാനം കണ്ണൂര്‍ ഇന്‍റര്‍സിറ്റിയും വന്നു"
ഒരു വിധത്തില്‍ തലയൂരി, പിന്നല്ല!!!

"ഇതാണോ ചേട്ടനു പറയാനുള്ളത്?" അവള്‍ക്ക് സംശയം.
ഇത് മാത്രമല്ല, ഒരു ഉപദേശവുമുണ്ട്...
എന്ത് ഉപദേശം??
റെയില്‍ വേ സ്റ്റേഷനിലേക്ക് പല ട്രെയിനുകള്‍ വരും.വരുന്നവ സ്റ്റേഷനില്‍ സ്ഥിര താമസമാക്കാതെയും, കൂട്ടിയിടിക്കാതെയും നോക്കേണ്ടത് സ്റ്റേഷന്‍ മാസ്റ്ററാണ്.അതിനു പകരം വെളുമ്പി പശു പ്രസവിച്ചെന്നും പറഞ്ഞ് സ്റ്റേഷന്‍ മാസ്റ്റര്‍ വീട്ടില്‍ പോയാല്‍ അപകടമാണ്....
ഇത് തന്നെയാണ്‌ ജീവിതവും!!!


ഞാന്‍ പറയാനുദ്ദേശിച്ച ഗുണപാഠം:
ഉപദേശത്തിലെ റെയില്‍വേ സ്റ്റേഷന്‍ ഭര്‍ത്താവാണെങ്കില്‍, ഭാര്യ സ്റ്റേഷന്‍ മാസ്റ്ററാണ്.

ഭാര്യ മനസിലാക്കിയ ഗുണപാഠം:
വെളുമ്പി പശു പ്രസവിക്കുന്നത് അപകടമാണ്!!!
(അത് റെയില്‍വേ സ്റ്റേഷനിലായാലും, ജീവിതത്തിലായാലും)

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com