For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

സംഗതി കേറി സീരിയസ്സായി..



എന്‍റെ ജീവിതം എന്നും കൊച്ച് കൊച്ച് മോഹങ്ങള്‍ നിറഞ്ഞതായിരുന്നു..
അമിതാബച്ചനെ പോലെ സിനിമാനടനാകണം, ബില്‍ഗേറ്റ്സിനെ പോലെ പണക്കാരനാകണം, ഒത്ത് വന്നാല്‍ ഐശ്വര്യാറായെ കല്യാണം കഴിക്കണം എന്നിങ്ങനെയുള്ള വളരെ ചെറിയ ആഗ്രങ്ങളുമായി ജീവിക്കുന്ന ഒരു സാധാ മനുഷ്യനായിരുന്നു ഞാന്‍.പക്ഷേ ഒന്നും നടന്നില്ല, അതിനാലാവാം ജീവിതം വിധി പോലെയേ വരുകയുള്ളെന്ന് പണ്ടുള്ളവര്‍ പറയുന്നത്.

ജീവിതത്തില്‍ ഒരു ഭാഗത്ത് കൊച്ച് കൊച്ച് മോഹങ്ങള്‍ നടക്കാതെ പോയപ്പോള്‍ മറ്റൊരു ഭാഗത്ത് വലിയ വലിയ നേട്ടങ്ങള്‍ എന്നെ തേടി വന്നു...
ചായ ഉണ്ടാക്കാന്‍ പഠിച്ചതും, നാരങ്ങാ പിഴിയാന്‍ പഠിച്ചതും, ചാമ്പക്ക തിന്നാന്‍ പഠിച്ചതുമെല്ലാം ഇന്നും എനിക്ക് അത്ഭുതങ്ങളാണ്.
അല്ലെങ്കില്‍ തന്നെ അത്ഭുതങ്ങള്‍ നിറഞ്ഞതാണല്ലോ ജീവിതം!!

ഈ അടുത്ത സമയത്തും എന്‍റെ ജീവിതത്തില്‍ ഒരു അത്ഭുതം നടന്നു, അതും തീരെ പ്രതീക്ഷിക്കാതെ.അത് വിവരിക്കുന്നതിനു മുമ്പ് ഒരു ആമുഖം പറയാം...
അത്യാവശ്യം അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു ബ്ലോഗറെയും പോലെ എന്‍റെ രചനകളും അച്ചടി മഷി പുരളണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.ആദ്യം ശ്രമിച്ചത് പ്രസിദ്ധമായ ഒരു ദിനപത്രത്തിന്‍റെ ബ്ലോഗുകളെ കുറിച്ച് പ്രതിപാദിക്കുന്ന പംക്തിയിലേക്കാണ്, അയച്ച് കൊടുത്ത കഥകളൊക്കെ മൊഴിമാറ്റി വേറെ ഏതെങ്കിലും ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോന്ന് അറിയില്ലെങ്കിലും അതില്‍ വന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
സത്യം.

അങ്ങനെ ഒരു കൂട്ടം കഥകളുടെ പ്രിന്‍റും എടുത്ത് വിഷമിച്ചിരിക്കുന്ന എന്നെ നോക്കി അച്ഛന്‍ ചോദിച്ചു:
"എന്താ മോനേ, എന്ത് പറ്റി?"
മറുപടി പറയാന്‍ വാക്കുകള്‍ വന്നില്ല, അറിയാതെ കണ്ണുകള്‍ നിറയുന്നു.ഒടുവില്‍ അച്ചടി മഷി പുരളാത്ത കഥകളെ കുറിച്ചുള്ള എന്‍റെ ഹൃദയവേദന ഞാന്‍ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.എല്ലാം കേട്ടപ്പോല്‍ അച്ഛന്‍ പറഞ്ഞു:
"നീ വിഷമിക്കേണ്ടാ, അതിനു വഴിയുണ്ടാക്കാം"
അച്ഛന്‍ വാക്ക് പാലിച്ചു!!
അന്ന് വൈകിട്ട് കായംകുളത്ത് ടൌണില്‍ പോയി തിരിച്ച് വന്ന അച്ഛന്‍, എന്‍റെ കൈയ്യില്‍ ഒരു ചെറിയ കുപ്പി തന്നിട്ടു പറഞ്ഞു:
"ഇത് വളരെ നല്ല അച്ചടി മഷിയാ, നല്ല വിലയുള്ളത്....."
അതിന്??
"...മോന്‌ ആഗ്രഹമുള്ള കഥകളിലൊക്കെ ഈ മഷി പുരട്ടിക്കോ"
എത്ര നല്ല അച്ഛന്‍..
എന്നെ ആക്കിയതാ!!
ഒരു കൈയ്യില്‍ മഷിയും, മറുകൈയ്യില്‍ കഥയുമായി നിന്ന ഒരു പാവം കലാകാരന്‍റെ മനോവേദന ഞാന്‍ ആരോട് പറയും? ആര്‌ വിശ്വസിക്കും?
വിശ്വസിക്കു സുഹൃത്തുക്കളെ, ഇത് സത്യമാണ്!!!

ദിവസങ്ങള്‍ മാറി മറഞ്ഞ്‌ കൊണ്ടിരുന്നു...
ഒരു സൈഡില്‍ സ്വര്‍ണ്ണവില കൂടി കൂടി വന്നപ്പോള്‍, മറുസൈഡില്‍ എന്‍റെ ആഗ്രഹം കുറഞ്ഞ് കുറഞ്ഞ് വന്നു.ഒടുവില്‍ ഞാന്‍ ആ സത്യം മനസിലാക്കി..
ഇതൊന്നും നടക്കാന്‍ പോകുന്നില്ല!!

അങ്ങനെയിരിക്കെ ഒരു ദിനം...
മാനത്ത് വട്ടമിട്ട് പറക്കുന്ന പരുന്തിനെ നോക്കി അതിനു തല കറങ്ങില്ലേന്ന് ആലോചിച്ചിരുന്നപ്പോള്‍ ഒരു ശബ്ദം കേട്ടു, എന്‍റെ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം.എടുത്ത് നോക്കിയപ്പോള്‍ നമ്മുടെ ബൂലോകം എന്ന ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലിന്‍റെ സാരഥി ജോ ആണ്.പരുന്തിനോട് പിന്നെ കാണാമെന്ന് മനസില്‍ പറഞ്ഞിട്ട് ഞാന്‍ ആ ഫോണ്‍ അറ്റന്‍റ്‌ഡ് ചെയ്തു.
"എന്താ ജോ?"
"അരുണിന്‍റെ കുറച്ച് കഥകളുടെ ലിങ്ക് വേണം"
"എന്തേ? അടുപ്പിലിടാന്‍ വേറെ ഒന്നും കിട്ടിയില്ലേ?"
"അരുണ്‍, ഇതൊരു സീരിയസ്സ് മാറ്ററിനാ"
"കാര്യം വ്യക്തമായി പറ ജോ"
"അത് നമ്മുടെ ബൂലോകം പബ്ലിക്കേഷന്‍റെ ബാനറില്‍ ഒരു ബുക്ക് ഇറക്കാന്‍ ആഗ്രഹം, അത് അരുണിന്‍റെ കായംകുളം സൂപ്പര്‍ഫാസ്റ്റ് ഇറക്കണമെന്നാ എന്‍റെ ആഗ്രഹം"
ഒരു നിമിഷം...
സംസാരത്തിലെ പുച്ഛഭാവം മാറി, അറിയാതെ ചാടി എഴുന്നേറ്റ് മുണ്ടിന്‍റെ മടക്കി കുത്ത് അഴിച്ചു പോയി, എന്നിട്ട് ഭവ്യതയോട് ചോദിച്ചു...
തമ്പുരാനെ, അടിയന്‍ എന്താണാവോ ചെയ്യേണ്ടത്??
"ഹേയ്, അരുണ്‍ ഒന്നും ചെയ്യേണ്ടാ.എല്ലാം ഞങ്ങള്‍ ചെയ്തോളാം"
ഉവ്വോ??
നന്ദി..നന്ദി...ഒരായിരം നന്ദി.

ജോ പറഞ്ഞത് ശരിയായിരുന്നു, ഒരു വലിയ സുഹൃത് വലയം തന്നെ ഇതിനായി മുന്നിട്ട് വന്നു.കണ്ണനുണ്ണി, നന്ദേട്ടന്‍, നിരക്ഷരന്‍ ചേട്ടന്‍, സജീവേട്ടന്‍, മനുചേട്ടന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത് എന്ന് തുടങ്ങി ഒരുപാട് സുഹൃത്തുക്കള്‍ ഈ സംരംഭത്തിനായി പ്രത്യക്ഷമായും, പരോക്ഷമായും മുന്നിട്ട് വന്നു.മുകളില്‍ കൊടുത്ത സുഹൃത്തുക്കളുടെ ലിസ്റ്റ് അപൂര്‍ണ്ണമാണെന്ന് എനിക്കറിയാം, പക്ഷേ എല്ലാവരുടെയും പേര്‌ എഴുതാന്‍ പോയാല്‍ അത് തന്നെ ഒരു ചെറിയ പോസ്റ്റിനുള്ള വലിപ്പം വരും, ഇനി ആരുടെയും പേര്‌ പ്രത്യേകമായി പറയണ്ടാന്ന് വിചാരിച്ചാല്‍ ഞാന്‍ പറഞ്ഞത് കള്ളമാണെന്ന് പറയും, എന്താ ചെയ്യുക, കലികാലം തന്നെ.

അങ്ങനെ ഒരു വെള്ളിയാഴ്ച പ്രിന്‍റ്‌ ചെയ്ത കോപ്പികളുടെ പ്രൂഫ് റീഡിംഗിനായി ഞാനും കണ്ണനുണ്ണിയും കൂടി നാട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു.കണ്ണനുണ്ണി ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്, ഏഴ് മുപ്പതിനു ബാംഗ്ലൂരില്‍ നിന്നുള്ള 'ഐരാവതം' എന്ന കര്‍ണ്ണാടകയുടെ വോള്‍വോ ബസിലാണ്‌ ടിക്കറ്റ് കിട്ടിയത്...
ആ ബസ്സില്‍ എറണാകുളം വരെ പോകുക, ബസ്സ് സ്റ്റാന്‍ഡില്‍ ജോ പ്രിന്‍റുമായി വരും, അതുമായി കായംകുളത്തിനു പോകുക, പിന്നെ വിശദമായി പ്രൂഫ് വായിക്കുക, ഞയറാഴ്ച തിരിച്ച് വരുന്ന വഴി അത് ജോയെ ഏല്‍പ്പിക്കുക, തിരികെ ബാംഗ്ലൂരില്‍ വരുക...
ഇതാണ്‌ പ്ലാന്‍!!

ആ വെള്ളിയാഴ്ച വൈകുന്നേരം...
ആറര ആയപ്പോള്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയ എനിക്ക് ഒരു ഫോണ്‍, കണ്ണനുണ്ണിയാ...
"ഹലോ, അരുണേ, പെട്ടന്ന് വാ"
"എന്താ കണ്ണനുണ്ണി?"
"ഇത് പ്രൈവറ്റ് ബസ്സ് പോലെയല്ല, ഏഴര എന്നാല്‍ ഏഴരയാ, ഭയങ്കര കൃത്യനിഷ്ഠയാ"
ഓഹോ...
പിന്നെ ഒന്നും നോക്കിയില്ല, എം.ജി റോഡില്‍ നിന്നും കമ്പേ കുത്തി ചാടി ഞാന്‍ ബസ്സ്‌ സ്റ്റാന്‍ഡിലെത്തി, സമയം ഏഴ് ഇരുപത്.തുടര്‍ന്ന് കണ്ണനുണ്ണിയുമായി ബസ്സ് കാത്ത് നില്‍പ്പ്...
ഏഴരയായി, ഏഴെ മുക്കാലായി, എട്ടായി...
ബസ്സ് വന്നില്ല!!
കണ്ണനുണ്ണിയുടെ വാക്കുകള്‍ മനസില്‍ ഓര്‍ത്തു...
"ഏഴരാന്ന് പറഞ്ഞാല്‍ ഏഴരയാ"
ഇതിപ്പോ ഏഴര മാത്രമല്ല, കണ്ടകനും കൂടിയാണെന്നാ തോന്നുന്നത്!!
പിന്നെയും ഒരു അരമണിക്കൂര്‍ കൂടി കാത്ത് നില്‍പ്പ്...
"കറക്റ്റ് സമയത്ത് വരേണ്ടതാ, വളരെ കൃത്യനിഷ്ഠയുള്ള ബസ്സാ" എട്ടരയായപ്പോള്‍ കണ്ണനുണ്ണിയുടെ ആത്മഗതം.
ഒരു മണിക്കൂര്‍ ലേറ്റായ ശേഷവും, ബസ്സിനു കൃത്യനിഷ്ഠയുണ്ടെന്ന് കണ്ണനുണ്ണിയെ പോലൊരു ലെജന്‍ഡിനു മാത്രമേ പറയാന്‍ സാധിക്കൂ, ഉറപ്പ്!!

എട്ടേ മുക്കാലായപ്പോള്‍ ബസ്സെത്തി...
യാത്ര തുടങ്ങിയ കാര്യം അറിയിക്കാന്‍ വീട്ടില്‍ വിളിച്ചപ്പോള്‍ വല്യമ്മ ചേദിച്ചു:
"മോന്‍ എങ്ങനാ വരുന്നത്?"
"ഐരാവതത്തിലാ..."
"ആനപ്പുറത്തോ?" വല്യമ്മയുടെ മറുചോദ്യം.
ആ ചോദ്യത്തോടൊപ്പം നാലു കൊമ്പുള്ള ഒരു വെളുത്ത ആനപ്പുറത്ത് സാക്ഷാല്‍ ദേവേന്ദ്രനെ പോലെ ഞാന്‍ വരുന്നത് വല്യമ്മ മനസിലും കണ്ട് കാണും.
ഈ വല്യമ്മയുടെ ഒരു കാര്യം!!

തുടര്‍ന്ന് എറണാകുളത്തേക്ക് യാത്ര...
സംസാരം കായംകുളം സൂപ്പര്‍ഫാസ്റ്റിനെ കുറിച്ച് മാത്രം.ഇടക്ക് കണ്ണനുണ്ണി ചോദിച്ചു:
"പ്രഫസറുടെ ലോകം വായിച്ചിട്ടുണ്ടോ?"
"ഏത് പ്രഫസറുടെ?"
"അരുണേ, പ്രഫസറുടെ ലോകം എന്ന പുസ്തകം"
ഇല്ലെന്ന് മറുപടി നല്‍കിയപ്പോള്‍ കാഥികന്‍റെ പേരും വിവരങ്ങളും പറഞ്ഞ് കൊണ്ട് ആ പുസ്തകത്തെ കുറിച്ച് ഒരു ചെറുവിവരണം തന്നു.സംഭവം കോമഡിയാണെന്ന് കേട്ടപ്പോള്‍ ഒരു ആകാംക്ഷക്ക് ചോദിച്ചു:
"അപ്പോ നമ്മുടെ പുസ്തകം പോലെ, അല്ലേ?"
"ഹേയ് അങ്ങനൊന്നുമല്ല, അത് സൂപ്പര്‍ സാധനമാ" കണ്ണനുണ്ണിയുടെ മറുപടി.
എന്ന് വച്ചാല്‍???
ഞെട്ടി നിന്ന എന്നെ നോക്കി ഒരു വളിച്ച ചിരിയോടെ കണ്ണനുണ്ണി പറഞ്ഞു:
"ഞാന്‍ ഉദ്ദേശിച്ചത്...."
വേണ്ടാ, പറയേണ്ടാ...മനസിലായി!!!
"അയ്യോ അരുണേ, അങ്ങനല്ല..."
ഉവ്വ, മനസിലായന്നേ.
ഒരു പ്രാര്‍ത്ഥനയോടെ പതിയെ ഉറക്കത്തിലേക്ക്..

എന്തായാലും കുറ്റം പറയരുത്, പിറ്റേന്ന് വെളുപ്പിനെ ആറ്‌ മണിക്ക് 'ആന' എറണാകുളത്തെത്തി.അവിടെ ജോ കാത്തു നില്‍പ്പിണ്ടായിരുന്നു, ഒരു കെട്ട് പ്രിന്‍റുമായി...
അവ കൈയ്യില്‍ ഏല്‍പ്പിച്ചിട്ട് ജോ ചോദിച്ചു:
"തുടങ്ങിയാലോ?"
"എന്ത്?"
"പ്രൂഫ് റീഡിംഗ്"
കൊച്ച് വെളുപ്പാന്‍ കാലത്ത് കൊതുകു കടിയും കൊണ്ട് എറണാകുളം ബസ്സ് സ്റ്റാന്‍ഡില്‍ ഇരുന്നു പ്രൂഫ് റീഡിംഗ് നടത്താനാ ജോയുടെ പരിപാടിയെന്ന് മനസിലായപ്പോള്‍ കണ്ണനുണ്ണിയുടെ മുഖം ഇരുണ്ടു, എന്‍റെ മുഖം കറുത്തു.ഒടുവില്‍ പിറ്റേന്ന് പ്രൂഫ് റീഡ് ചെയ്ത തരാമെന്ന് ജോയെ സമാധാനിപ്പിച്ച് ബസ്സില്‍ കായംകുളത്തേക്ക്, കൂടെ കുറേ മനോഹര സ്വപ്നങ്ങളും....
വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള, എം.ടി.വാസുദേവന്‍ നായര്‍, അരുണ്‍ കായംകുളം...
ഹോ, എനിക്ക് വയ്യ!!
തോട്ടപ്പള്ളി ഭാഗത്തെ ഗട്ടറുകളില്‍ വീണ്‌ വണ്ടി ഉലഞ്ഞപ്പോള്‍, ആര്‍പ്പുവിളികളുമായി ആള്‍ക്കാര്‍ ആനപ്പുറത്ത് കൊണ്ട് പോകുന്നതായാ മനസില്‍ ഓര്‍ത്തതെന്ന് തോന്നുന്നു.അധികം താമസിക്കാതെ കായംകുളമെത്തി, വീട്ടില്‍ ചെന്ന് ഒരു നൂറ്‌ പേജിന്‍റെ ബുക്ക് വാങ്ങി ഓട്ടോഗ്രാഫ് എഴുതി കൊടുക്കാന്‍ പഠിക്കണമെന്ന് മനസില്‍ ആലോചിച്ചു കൊണ്ട് സ്റ്റാന്‍ഡിലേക്ക് വലതുകാല്‍ വച്ചു.
തുടര്‍ന്ന് കണ്ണനുണ്ണി രാമപുരത്തേക്കും, ഞാന്‍ ഒന്നാംകുറ്റിക്കും..

പ്രൂഫ് റീഡിംഗ് ആരംഭിച്ചു...
എന്‍റെ കഥകളുടെ പ്രൂഫ് നോക്കാന്‍ ഞാന്‍ കുറേ കഷ്ടപ്പെട്ടപ്പോള്‍, മഹാഭാരത്തിന്‍റെ പ്രൂഫ് നോക്കാന്‍ വ്യാസമഹര്‍ഷി എത്രത്തോളം കഷ്ടപ്പെട്ട് കാണുമെന്ന് ആലോചിച്ചു പോയി, അറിയാതെ അദ്ദേഹത്തെ ബഹുമാനിച്ചു പോയി.
പതിയെ കണ്ണനുണ്ണിയെ വിളിച്ചു:
"കണ്ണനുണ്ണി, ഇപ്പോ ഏത് കഥയാ?"
"ഞാന്‍ ലാസ്റ്റ് കഥയാ നോക്കുത്തത്"
"ഇത്ര പെട്ടന്നോ?"
"അല്ല, ഞാന്‍ ലാസ്റ്റീന്നാ തുടങ്ങിയത്"
നീ പെണ്ണ്‌ കെട്ടിയട്ടാണോടാ എന്‍ഗേജ്മെന്‍റ്‌ നടത്തുന്നതെന്ന് ചോദിക്കാന്‍ വന്നത് വിഴുങ്ങി, എന്നിട്ട് പറഞ്ഞു:
"ശരി മച്ചാ, കാര്യം നടക്കട്ടെ"
ഗുഡ് നൈറ്റ്!!

പിറ്റേന്ന് തിരികെ പ്രൂഫ് ജോയെ ഏല്‍പ്പിച്ചു, ഇപ്പോള്‍ അത് പ്രിന്‍റിന്‍റെ പണിപ്പുരയിലാണ്.ഞാന്‍ എന്തിനാണ്‌ ഇതെല്ലാം ഇവിടെ വിവരിച്ചതെന്ന് ചോദിച്ചാല്‍ ഇങ്ങനെയും കുറേ സംഭവങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട് എന്ന് അറിയിക്കാന്‍ വേണ്ടിയാണ്, ബ്ലോഗര്‍ ഷായുടെ വാക്കുകള്‍ പ്രകാരം...

"ടിം ടിം ടിം... യാത്രിയോം കൃപയാ ധ്യാന്‍ ദീജിയേ... മലയാള ബൂലോകം സേ ലേകര്‍ ഭൂലോകം തക് ജാനേവാലീ കായംകുളം സൂപ്പര്‍ഫാസ്റ്റ്, നമ്മുടെ ബൂലോകം പബ്ളിക്കേഷന്‍ പ്ളാറ്റ്ഫോം സേ ഏക് മഹീനേ കേ ബാദ് രവാനാ ഹോ ജായേംഗേ... ഹേ.. ഹും.. ഹോ..."

എല്ലാവരും അനുഗ്രഹിക്കണം, സഹകരിക്കണം, പ്ലീസ്.

ഈ സംരംഭത്തേ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും ദയവായി താഴെയുള്ള ലിങ്കില്‍ രേഖപ്പെടുത്തുക...

സ്നേഹിതരുടെ അഭിപ്രായങ്ങള്‍

സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍




അമ്പലവാസി, അയല്‍വാസി, ദരിദ്രവാസി...
പ്രവാസി!!!
കേരളം എന്ന ഇട്ടാവട്ടത്തില്‍ എത്ര എത്ര വാസികള്‍.

ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹം എന്നിലും ഉണ്ടായിരുന്നു.ഗള്‍ഫില്‍ പോകണം, അറിയപ്പെടുന്ന പ്രവാസി ആകണം, കോടി കോടി സമ്പാദിക്കണം, അങ്ങനെ സമ്പാദിച്ചു സമ്പാദിച്ചു ഒരു പണക്കാരനാകണം, ബസ്സ് വാങ്ങണം, ലോറി വാങ്ങണം, ആനേ വാങ്ങണം...
ഹോ, എത്ര എത്ര മോഹങ്ങള്‍.

എന്നാല്‍ ഒടുവില്‍ ബാംഗ്ലൂര്‍ എന്ന ദേശത്ത്, ഒരു ചെറിയ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ എഞ്ചിനിയര്‍ എന്ന് അറിയപ്പെടാനായിരുന്നു എനിക്ക് വിധി.അങ്ങനെ ഇരിക്കെയാണ്‌ എന്നിലെ ഗള്‍ഫ് മോഹം പിന്നെയും തല പൊക്കിയത്.കൂടെ ഒരു ചോദ്യവും..
ഏത് രാജ്യത്ത് പോകണം??
സൌദി ഈസ്സ് എ ഡേര്‍ട്ടി കണ്ട്രി...
അവിടെ കള്ള്‌ കുടിച്ചാല്‍ തല വെട്ടുമത്രേ!!!
ദുബായ് ഈസ്സ് എ നോട്ടി കണ്ട്രി...
അവിടെ കാശ് പോവാന്‍ നൂറ്‌ വഴിയുണ്ടത്രേ!!
പിന്നെയോ?
ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഖത്തര്‍.
സൌദിയുടെ സ്ട്രിക്റ്റും, ദുബായുടെ ഫിറ്റും ഉള്ള കണ്ട്രി.അങ്ങനെ അടിയന്‍ അവിടേക്ക് പോകുവാന്‍ തീരുമാനിച്ചു.

എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല, ആദ്യം പാസ്പോര്‍ട്ട് വേണം, പിന്നെ വിസ വേണം, അതേ പോലെ അവിടൊരു ജോലി വേണം..
എത്രയെത്ര കടമ്പകള്‍!!!
ഒടുവില്‍ ബാല്യകാല സുഹൃത്തും, ഇപ്പോള്‍ ഖത്തറില്‍ അറബിയുടെ കീഴില്‍ ജോലി ചെയ്യുന്നവനുമായ ശേഖര്‍ അതിനു എന്നെ സഹായിച്ചു, അവന്‍റെ കമ്പനിയിലെ ഐടി മാനേജരായി അവന്‍ എനിക്കൊരു ജോലി തരപ്പെടുത്തി, തരക്കേടില്ലാത്ത ശമ്പളവും.
അന്ന് തന്നെ കമ്പനിയില്‍ രാജി കത്ത് നല്‍കി.
ഹോ, സോറി.
ഐടി കമ്പനിയില്‍ രാജി കത്ത് നല്‍കി എന്ന് പറയാന്‍ പാടില്ല, 'പേപ്പര്‍ ഇട്ടു' എന്നാണ്‌ ശരിയായ പ്രയോഗം.അതായത്, 'സാര്‍ ഈ കമ്പനിയിലെ സേവനം ​എന്നെ ഉയരങ്ങളില്‍ എത്തിച്ചു എന്നും, ഇനി ഉയരാന്‍ സ്ഥലമില്ലാത്തതിനാല്‍ വിശ്രമ ജീവിതം ആഗ്രഹിക്കുന്നുവെന്നും' കമ്പിനിയെ ബോധിപ്പിച്ചു കൊണ്ടുള്ള ഒരു മെയില്‍ അയക്കുക എന്ന പ്രോസസ്സ്.
ഇങ്ങനെ പേപ്പര്‍ ഇട്ട് കഴിഞ്ഞാല്‍ പിന്നെ മൂന്ന് കടമ്പയുണ്ട്...

ഒന്നാം കടമ്പ, നോട്ടീസ് പിരീഡ് :
അതായത് നമ്മള്‍ ഇത്ര നാളും ചെയ്ത ജോലി മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ വേണ്ടി ഒരു മാസം കൂടി കമ്പനിയെ സേവിക്കണം.എന്നാല്‍ ഞാന്‍ പ്രത്യേകിച്ച് പണി ഒന്നും ചെയ്തിട്ടില്ലെന്ന് കമ്പനിക്ക് അറിയാവുന്നതിനാലും, ഞെക്കി പിഴിഞ്ഞാല്‍ പോലും എന്നില്‍ നിന്ന് ഒരു വിവരവും ലഭിക്കാന്‍ വഴിയില്ലെന്ന് കമ്പനിക്ക് ബോധ്യം ഉള്ളതിനാലും എനിക്ക് നോട്ടീസ് പിരീഡ് അവര്‍ മൂന്ന് ദിവസമായി വെട്ടി ചുരുക്കി.ഒരുപക്ഷേ വെറുതെ ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ഒരു മാസത്തെ കറന്‍റ്‌ കളയുന്നതിലും നല്ലത് ഇതാണെന്ന് അവര്‍ ചിന്തിച്ചു കാണും.

രണ്ടാം കടമ്പ, ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് :
ഇത് പ്രത്യേകിച്ച് ഒന്നുമില്ല, എല്ലാ ഡിപ്പാര്‍ട്ട്‌മെന്‍റിലും നടന്ന് ഞാനൊന്നും തല്ലി പൊട്ടിക്കുകയോ, നശിപ്പിക്കുകയോ ചെയ്തില്ല എന്ന് ഒപ്പിട്ട് വാങ്ങിക്കണം.
ഡെവലപ്പ്‌മെന്‍റ്‌, ഫിനാന്‍സ്, എച്ച്.ആര്‍, അങ്ങനെ ഒടുവില്‍ ലൈബ്രറിയിലെത്തി..
ലൈബ്രേറിയന്‍റെ മുഖത്തൊരു ചോദ്യഭാവം:
"എന്താ?"
"ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റില്‍ ഒരു ഒപ്പ് വേണം"
"ആരാ?"
"ഞാന്‍ മനു, ഇവിടുത്തെ ഒരു എംപ്ലോയിയാ"
ഒപ്പിടാന്‍ പേപ്പര്‍ വാങ്ങിയപ്പോള്‍ ഒരു പുച്ഛസ്വരത്തില്‍ അയാള്‍ പറഞ്ഞു:
"ഇത്ര നാളും ഇങ്ങോട്ടൊന്നും കണ്ടിട്ടില്ലല്ലോ?"
അതായത് എഴുത്തും വായനയും ഇല്ലാത്ത ഒരു ഏഴാം കൂലിയാണ്‌ ഞാനെന്ന് വ്യംഗ്യാര്‍ത്ഥം.ഒപ്പിട്ട് പേപ്പര്‍ കൈയ്യില്‍ കിട്ടുന്ന വരെ ഒന്നും മിണ്ടിയില്ല, പേപ്പര്‍ കിട്ടിയപ്പോള്‍ പതിയെ ചോദിച്ചു:
"സാര്‍ എന്താണാവോ ഇവിടിരിക്കുന്നത്?"
"ലൈബ്രേറിയന്‍ ലൈബ്രറിയില്‍ അല്ലേ ഇരിക്കേണ്ടത്?" അയാളുടെ മറുചോദ്യം.
അത് കേട്ടതും, ടേബിളില്‍ കിടക്കുന്ന നാലു പേപ്പറിലും, അലമാരയില്‍ ഇരിക്കുന്ന പത്ത് ബുക്കിലും നോക്കിയട്ട്, മുഖത്ത് മാക്സിമം പുച്ഛഭാവം വരുത്തി ഞാന്‍ ചോദിച്ചു:
"അപ്പോ ഇതിനാണ്‌ ലൈബ്രറി എന്ന് പറയുന്നത്.അല്ലേ?"
ഠിം!!!!
ലൈബ്രേറിയന്‍റെ മുഖത്ത് ചോരമയമില്ല.

മൂന്നാം കടമ്പ, എക്സിറ്റ് ഇന്‍റര്‍വ്യൂ :
ഏതൊരു എംപ്ലോയിയും കമ്പനി വിട്ട് പോകുന്നതിനു മുമ്പേ, അവരെ അവിടെ തന്നെ നിലനിര്‍ത്താന്‍ വല്ല വഴിയും ഉണ്ടോന്ന് അറിയാനുള്ള അവസാന ശ്രമം.എച്ച്.ആര്‍ മേഡവും, പ്രോജക്റ്റ് മാനേജറും കൂടിയാണ്‌ സാധാരണ ഇത് ചെയ്യുന്നത്.
"എന്താണ്‌ മനു ഈ ജോലി വിടാന്‍ കാരണം?"
ഇത് വളരെ അര്‍ത്ഥരഹിതമായ ചോദ്യമാണ്.
കാരണം ചോദിക്കുന്ന അവര്‍ക്കും, ഉത്തരം പറയാനിരിക്കുന്ന എംപ്ലോയിക്കും, വളരെ വ്യക്തമായി അറിയാം, വേറെ നല്ല ജോലിയും ശമ്പളവും കിട്ടിയട്ടാണ്‌ അവന്‍ പോകുന്നതെന്ന്.എന്നിട്ടും ഇപ്പോഴും അതേ ചോദ്യം..
എങ്കിലും സത്യം മറച്ച് വച്ച് ഞാന്‍ മറുപടി നല്‍കി:
"ഇനി നാട്ടില്‍ പോയി കൃഷി ചെയ്ത് ജീവിക്കണമെന്നാണ്‌ ആഗ്രഹം"
എച്ച്.ആറിന്‍റെ കണ്ണ്‌ തള്ളി!!!
"അയ്യോ, ഇത്രേം പഠിച്ചിട്ട് കൃഷി ചെയ്യുകാന്ന് വച്ചാല്‍....?"
"പഠിച്ചതൊക്കെ ആ മേഖലയില്‍ പ്രയോഗിക്കണം എന്നാണ്‌ എന്‍റെ ലക്ഷ്യം"
"വാട്ട് യൂ മീന്‍?"
"ഐ മീന്‍...കോഡിംഗിലൂടെ ഞാറ്‌ നടുക, ആന്‍റിവൈറസ്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റോബര്‍ട്ടിനെ യൂസ് ചെയ്ത് നെല്ല്‌ പറിക്കുക, എക്സട്രാ, എക്സട്രാ..."
ഠോ ഠോ ഠോ...
തൃശൂര്‍പൂരം കഴിഞ്ഞ നിശബ്ദത.
എച്ച്.ആര്‍ മേഡത്തിനും, പ്രോജക്റ്റ് മാനേജര്‍ക്കും അനക്കമില്ല.ഒരു കാര്യവുമില്ലാതെ ആ ചോദ്യം എന്നോട് ചോദിച്ച നിമിഷത്തെ അവര്‍ ശപിക്കുകയാണെന്ന് തോന്നുന്നു.ഒടുവില്‍ കുറേ നേരത്തെ നിശബ്ദതക്ക് ശേഷം പ്രോജക്റ്റ് മാനേജര്‍ പതിയെ പറഞ്ഞു:
"മനു ഈ കമ്പനിയില്‍ നിന്ന് പോകുന്നതില്‍ ഞങ്ങള്‍ക്ക് വളരെ വിഷമമുണ്ടു, ബിക്കോസ്..."
ബിക്കോസ്???
"ബിക്കോസ്, യൂ ആര്‍ ആന്‍ അസറ്റ്"
ഞാനൊരു അസത്താണെന്ന്!!
അതേ, ഞാനൊരു അസത്താണ്.
ആ അസത്തിതാ ഗള്‍ഫിലേക്ക്...

വിമാനത്തിലെ ആദ്യയാത്ര...
അടുത്തിരിക്കുന്നത് കോട്ടയത്തെ ഒരു അച്ചായനും, അച്ചായത്തിയും.അച്ചായനു ഒരു അറുപതും അച്ചായത്തിക്ക് ഒരു അമ്പത്തി മൂന്ന് വയസ്സും കാണുമെന്ന് തോന്നുന്നു.
"ഞാനിത് മൂന്നാമത്തെ പ്രാവശ്യമാ പ്ലെയിനില്‍ കേറുന്നത്" അച്ചായന്‍ തന്‍റെ വീരകഥ വിളമ്പി തുടങ്ങി....
"ആദ്യം ഞാന്‍ കയറിയത് എന്‍റെ മോളുടെ ഒന്നാമത്തെ പ്രസവത്തിനാ"
"അതു ശരി"
"രണ്ടാമത് ഞാന്‍ കയറിയത് എന്‍റെ മോളുടെ രണ്ടാമത്തെ പ്രസവത്തിനാ"
സ്വാഭാവികമായി മനസ്സില്‍ ഉണ്ടായ സംശയം അറിയാതെ ചോദിച്ചു പോയി:
"ഇപ്പോള്‍?"
"ഇപ്പോള്‍ ഞാന്‍ ദോഹക്ക് പോകുന്നത് എന്‍റെ മോളുടെ മൂന്നാമത്തെ പ്രസവത്തിനാ"
"ഓഹോ, അപ്പോ 'സണ്‍ ഇന്‍ ലോയ്ക്ക്' എന്താ പണി?"
"അവനു ഇതൊക്കെ തന്നാ പണി"
ഛേ, വേണ്ടായിരുന്നു!!!

വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ശേഖറുണ്ടായിരുന്നു, അവനൊപ്പം റൂമിലേക്ക്.അന്നേദിവസം അവിടെ അന്തിയുറങ്ങി പിറ്റേന്ന് രാവിലെ ഓഫീസിലേക്ക്...
ജോലിക്ക് കേറുന്നതിനു മുമ്പേ അറബിയുടെ അനുഗ്രഹം വാങ്ങാന്‍ അങ്ങേരുടെ റൂമില്‍ കയറി.ഈ അറബി അറബീന്ന് പറയുന്ന സാധനം നമ്മള്‍ കരുതുന്ന പോലെയൊന്നുമല്ല, അവരും മനുഷ്യരാ.നീണ്ട വെള്ള നിറത്തിലുള്ള മാക്സിയുമിട്ട്, ഒരു ഊശാന്‍ താടിയും വച്ച്, ബബിള്‍ഗം ചവച്ചോണ്ടിരിക്കുന്ന അറബിയെ കണ്ടാല്‍ ഫാത്തിമ്മേടെ വീട്ടിലെ മുട്ടനാട് കസേരയില്‍ കയറി ഇരിക്കുവാണോന്ന് വരെ തോന്നി പോകും.എന്തായാലും ഫസ്റ്റ് ഇംബ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍ എന്ന് മനസിലോര്‍ത്ത് ഞാന്‍ പതിയെ പറഞ്ഞു:
"ഗുഡ് മോര്‍ണിംഗ് സാര്‍"
അറബി എന്നെ ഒന്ന് നോക്കി, കണ്ണ്‌ കൊണ്ട് ഇരിക്കാന്‍ പറഞ്ഞു.എന്‍റെ സര്‍ട്ടിഫിക്കേറ്റെല്ലാം നോക്കിയട്ട് അറബി ചോദിച്ചു:
"ദുയുനോ ഇന്താനെറ്റ്?"
കര്‍ത്താവേ!!!!
ഇതെന്ത് ഭാഷ???
അന്തം വിട്ട് നിന്ന എന്നോട് അങ്ങേര്‍ വീണ്ടും ചോദിച്ചു:
"ദുയുനോ തൈപ്പിംങ്?"
ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല, എനിക്ക് അറബി അറിയില്ലെന്ന് അങ്ങേരോട് പറഞ്ഞില്ലെങ്കില്‍ മൊത്തത്തില്‍ കുളമാകും.അതിനാല്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ പറഞ്ഞു:
"ഐ ഡോണ്ട് നോ അറബി, പ്ലീസ് സ്പീക്ക് ഇന്‍ ഇംഗ്ലീഷ്"
എന്‍റെ പൊന്നു സുല്‍ത്താനേ, എനിക്ക് അറബി അറിയില്ല, ദയവായി ഇംഗ്ലീഷില്‍ സംസാരിക്കു.
അത് കേട്ടതോടെ അങ്ങേര്‍ ചാടി എഴുന്നേറ്റ് കഥകളിക്കാര്‍ കാട്ടുന്ന പോലെ ആംഗ്യവിഷേപത്തോടെ ഭയങ്കര ബഹളം.അമ്പരന്ന് പോയ ഞാന്‍ കണ്ണാടി ചില്ലിലൂടെ പുറത്തേക്ക് നോക്കി...
പൊന്നു ശേഖറെ, ഓടി വാടാ, രക്ഷിക്കടാ...
അപകടം മണത്ത് ശേഖര്‍ അകത്തേക്ക് കുതിച്ചു, അറബിയോട് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് എന്നെയും കൊണ്ട് പുറത്ത് ചാടി.

ആക്ച്വലി എന്താ സംഭവിച്ചത്??
എന്തിനാ അറബി ചൂടായത്??
ഓഫീസില്‍ കസേരയില്‍ പോയിരുന്നിട്ടും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.മറുവശത്ത് ഇരിക്കുന്ന് ശേഖറാണെങ്കില്‍ ഞാന്‍ എന്തോ മഹാ അപരാധം ചെയ്ത പോലെ ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്.ഒടുവില്‍ ശേഖര്‍ ഒന്ന് തണുത്തെന്ന് തോന്നിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു:
"എന്താ അളിയാ പറ്റിയത്?"
"നിനക്ക് ഇന്‍റര്‍നെറ്റ് അറിയില്ലേ?" അവന്‍റെ മറുചോദ്യം.
"അറിയാം"
"പിന്നെ 'ഡു യൂ നോ ഇന്‍റര്‍നെറ്റ്' എന്ന് അറബി ചോദിച്ചപ്പോ നീ മിണ്ടാഞ്ഞത് എന്താ?"
ങ്ങേ!!!
അറബി അങ്ങനെ ചോദിച്ചോ?
അറബിയുടെ ആദ്യ ചോദ്യം മനസില്‍ ഒന്ന് അലയടിച്ചു...
ദുയുനോ ഇന്താനെറ്റ്?
ദു യു നോ ഇന്താനെറ്റ്??
ഡു യു നോ ഇന്തര്‍നെറ്റ്???
കര്‍ത്താവേ!!!!!
ഇതെന്ത് ചോദ്യം??
അപ്പോ എന്തായിരുന്നു അടുത്ത ചോദ്യം..
രണ്ടാമത്തെ ചോദ്യം തനിയെ ഒന്ന് ഡീക്കോട് ചെയ്ത് നോക്കി..
ദുയുനോ തൈപ്പിംങ്?
ദു യു നോ തൈപ്പിംങ്??
ഡു യു നോ ടൈപ്പിംഗ്???
വാവൂ..., സന്തോഷമായി ശേഖരേട്ടാ, സന്തോഷമായി.
നല്ല പച്ച അറബി പോലെ ഇംഗ്ലീഷ് പറഞ്ഞിരുന്ന ആ മഹാനോടാണ്‌ ഞാന്‍ അറബി അറിയില്ലെന്നും, ഇംഗ്ലീഷില്‍ സംസാരിക്കണമെന്നും വെച്ച് കാച്ചിയത്.ദൈവമേ, ഈ 'ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദി ബെസ്റ്റ് ഇംപ്രഷന്‍' എന്ന തത്വം ശരിയാണെങ്കില്‍ അങ്ങേര്‍ക്ക് എന്നെ കുറിച്ച് നല്ല മതിപ്പ് ആയി കാണും.

എന്‍റെ കഷ്ടകാലം അവിടെ ആരംഭിക്കുകയായിരുന്നു...
ഐ.ടി മാനേജര്‍ എന്ന പേരും, കമ്പ്യൂട്ടറിന്‍റെ മോണിറ്റര്‍ തുടക്കുന്ന പണിയും!!
എങ്കിലും കിട്ടുന്ന ശമ്പളവും, സമ്പാദിക്കാനുള്ള മോഹവും എന്നെ വീണ്ടും അവിടെ പിടിച്ച് നിര്‍ത്തി.അങ്ങനെ ഇരിക്കെ ഒരു ദിനം...
"എടാ അറബി നിന്നെ വിളിക്കുന്നു" ശേഖര്‍.
"എന്നാത്തിനാ?"
"ഈ കമ്പനി എഴുതി തരാനായിരിക്കും"
പോടാ പുല്ലേ!!!
റൂമില്‍ ചെന്നപ്പോല്‍ അറബി കാര്യം അവതരിപ്പിച്ചു.മെയിന്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്ന് അറബിയുടെ വീട്ടിലെ കമ്പ്യൂട്ടറിലേക്ക് ഒരു കണക്ഷന്‍ വേണമത്രേ.അതിനു ഞാന്‍ ഒരു വയര്‍ വലിച്ച് കണക്ഷന്‍ കൊടുക്കണം പോലും.
യെസ് സാര്‍, ഐ വില്‍ ഡൂ.
തിരികെ ശേഖറിന്‍റെ അടുത്ത് എത്തിയപ്പോള്‍ അവന്‍ പറഞ്ഞു:
"അറബിയുടെ വീടും ഈ ഓഫീസും തമ്മില്‍ നാല്‍പ്പതു കിലോമീറ്റര്‍ ദൂരമുണ്ട്"
കടവുളേ!!!
നാല്‍പ്പത് കിലോമീറ്റര്‍ വയര്‍ വലിക്കാനോ??
തല കറങ്ങുന്ന പോലെ തോന്നി, താഴെ വീഴാതിരിക്കാന്‍ ശേഖറിന്‍റെ കൈയ്യില്‍ പിടിച്ചു.ബോധം വന്നപ്പോല്‍ തിരികെ ചെന്ന് സുരേഷ് ഗോപിയെ മനസില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞു:
"സാര്‍, ഇറ്റ് ഈസ് ഇംപോസിബിള്‍"
"നത്തിംഗ് ഈസ് ഇംപോസിബിള്‍" അറബി.
"ദെന്‍, ദിസ് ഈസ് നത്തിംഗ്" ഞാന്‍.
അതില്‍ ഞാന്‍ സ്ക്കോര്‍ ചെയ്തു, എനിക്ക് നൂറ്‌ മാര്‍ക്ക് അറബിക്ക് പൂജ്യം മാര്‍ക്ക്.അരമണിക്കൂറിനുള്ളില്‍ അറബി തിരിച്ച് സ്ക്കോര്‍ ചെയ്തു, എനിക്ക് എക്സിറ്റ് അടിച്ചു.ഇപ്പോള്‍ അറബിക്ക് നൂറ്‌ മാര്‍ക്ക് എനിക്ക് പൂജ്യം മാര്‍ക്ക്.സുരേഷ് ഗോപിയെ മനസില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞ ഡയലോഗ് എന്‍റെ ജീവിതം ഗോപിയാക്കി.തുടര്‍ന്ന് ശേഖറിനു നന്ദി പറഞ്ഞ്, അറബിയെ തന്തക്ക് വിളിച്ച്, തിരികെ നാട്ടിലേക്ക്..
ഇനി അറബി നാട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ എന്‍റെ പട്ടി വരും.
എനിക്ക് ചേര്‍ന്നത് ഇന്ത്യയാണ്..

ഭാരത്മാതാ കീ ജയ്.

"ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍"

ജയ് ഹിന്ദ്.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com