For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

അങ്കണമെല്ലാമൊരുങ്ങി..



ഒരു മുഖവുര..
അമ്പലത്തിലെ പറയെടുപ്പ് മഹോത്സവുമായി ബന്ധപ്പെട്ട്, പലപ്പോഴായി സംഭവിച്ച കുറേ സംഭവങ്ങള്‍, ഒരു സാങ്കല്‍പ്പിക കഥയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുക എന്ന് മാത്രമാണ്‌ എന്‍റെ ഉദ്ദേശം.ഓര്‍ത്തിരിക്കാന്‍ ആഗ്രഹിക്കുന്ന ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ഈ കഥ, പൊട്ടിച്ചിരിപ്പിക്കുന്ന ഒരു നര്‍മ്മ കഥ അല്ല, പകരം ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴഞ്ചൊല്ലിന്‍റെ ഉത്തമ ഉദാഹരണമാണ്.പറയ്ക്ക് എഴുന്നെള്ളിപ്പുമായി ബന്ധമുള്ള ഒരു പാട്ടിലെ, രണ്ട് വരികളില്‍ കൂടി കഥ ആരംഭിക്കുന്നു..

"....പഞ്ചവാദ്യം കേട്ട് നാടുണര്‍ന്നു, ശംഖ്നാദം കേട്ട് വീടുണര്‍ന്നു
ഒരോ മനസിലും അമ്മയെഴുന്നെള്ളി, ഓംകാരരൂപിണി എഴുന്നെള്ളി...."

പഞ്ചവാദ്യത്തിന്‍റെയും, ശംഖ്നാദത്തിന്‍റെയും അകമ്പടിയോടെ ഞങ്ങളുടെ ഗ്രാമത്തിന്‍റെ അമ്മയായ ഭദ്രാദേവി, മക്കളെ കാണാനും അനുഗ്രഹിക്കാനും ഒരോ ഭവനത്തിലും വരുന്നു എന്ന സങ്കല്‍പ്പമാണ്‌ പറയ്ക്ക് എഴുന്നെള്ളിപ്പ് മഹോത്സവം.മുന്നിലും പിന്നിലുമായി നില്‍ക്കുന്ന തിരുമേനിമാരുടെ തോളിലിരിക്കുന്ന ജീവതയില്‍ കുടി കൊള്ളുന്ന അമ്മ, ഒരോ വീട്ടില്‍ എത്തുമ്പോഴും ആ വീട്ടിലെ അംഗങ്ങള്‍ ഭക്തിയോടെ അമ്മയെ സ്വീകരിക്കുന്നു.

തുടര്‍ന്ന് മുറ്റത്ത് ചാണകം മെഴുകിയ തറയില്‍ ഒരു പീഠമിട്ട്, അവിടെ ദേവിയെ ഇരുത്തിയ ശേഷം, മുന്നില്‍ വക്കുന്ന വലിയ പറയിലേക്ക് നെല്ലോ, അരിയോ അളന്നിട്ടാണ്‌ ദേവിക്ക് പറ നല്‍കുന്നത്.ഇതിന്‍റെ തുടര്‍ച്ചയായി അമ്മക്ക് നേദിക്കുക, കര്‍പ്പൂരം ഉഴിയുക തുടങ്ങിയ ചടങ്ങുകളും കാണും.അങ്ങനെ പറ തളിച്ച്, പ്രസാദം നല്‍കി അമ്മ അടുത്ത വീട്ടിലേക്ക് യാത്രയാകുന്നു.മകരത്തിലെ നാലാമത്തെ വെള്ളിയാഴ്ചയാണ്‌ പറയ്ക്കെഴുന്നെള്ളിപ്പ് ആരംഭിക്കുന്നത്, അന്ന് തെക്കേക്കര, അടുത്ത ദിവസം വടക്കേക്കര, പിറ്റേന്ന് കിഴക്കേക്കര, തിങ്കളാഴ്ച പടിഞ്ഞാറേക്കര, അങ്ങനെ പറക്കെടുപ്പ് മഹോത്സവം പൂര്‍ത്തിയാകും.

എന്‍റെ കുട്ടിക്കാലം മുതലേ പറയ്ക്ക് എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട ദിവസങ്ങളില്‍ ഞാന്‍ നാട്ടിലുണ്ടാവുക പതിവാണ്.അതിനു പിന്നില്‍, അമ്മ വീട്ടില്‍ വരുമ്പോള്‍ പറ കൊടുക്കണം എന്ന ഉദ്ദേശം മാത്രമല്ല ഉള്ളത്, അത് കൂടാതെ അമ്മ പറയെടുക്കാന്‍ പോകുന്ന വീടുകളില്‍ അമ്മയോടൊപ്പം പോണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു.
നാല്‌ ദിവസം അമ്മയോടൊത്ത്!!
ഇപ്പോ നിങ്ങള്‍ കരുതും ഞാനൊരു വലിയ ഭക്തനാണെന്ന്...
സത്യം, ഞാനൊരു ഭക്തനാ!!
എന്നാല്‍ ഭക്തി മാത്രമാണോ ഇതിനു കാരണം??
അല്ലേ, അല്ല!!
പിന്നെയോ??
അത് പറയാം..
ഒരോ കാലഘട്ടത്തിലെ, ഒരോ കാരണങ്ങള്‍..

ഒരു പതിനഞ്ച് വയസ്സ് വരെ അന്‍പൊലി വീട്ടില്‍ നിന്നും ലഭിക്കുന്ന കാപ്പി, ഊണ്‌, അവല്, മലര്, പഴം, പായസം തുടങ്ങിയ പ്രസാദങ്ങള്‍ എനിക്ക് പിന്തുണ നല്‍കി.തുടര്‍ന്ന് ഇരുപത്തിയഞ്ച് വയസ്സ് വരെ, നളിനി, മീനാക്ഷി, ലീല, പ്രവീണ എന്നിങ്ങനെയുള്ള ഗോപികമാരുടെ വീടിന്‍റെ മുന്നി ചെന്ന്, ഞാനൊറ്റ ഒരുത്തനാ ഈ പറ ഇവിടെ വരാന്‍ കാരണം എന്ന മട്ടില്‍ നിന്ന്, അവരുടെ കടാക്ഷം ഏറ്റ് വാങ്ങി സായൂജ്യമടയുന്നത് എനിക്ക് പിന്തുണയായി.ഇരുപത്തിയഞ്ച് വയസ്സ് കഴിഞ്ഞതോടെ, ഒരു കാവി കൈലിയും ഉടുത്ത്, ഷര്‍ട്ടിനു മുകളില്‍ ഒരു തോര്‍ത്തുമിട്ട്, ഒന്നു മുറുക്കി ചുവപ്പിച്ച്, മംഗലശ്ശേരില്‍ നീലകണ്ഠന്‍ കളിക്കാന്‍ പറ്റിയ ദിവസങ്ങള്‍ പറയ്ക്കെഴുന്നെള്ളിപ്പാണെന്ന അറിവ് എനിക്ക് പിന്തുണയായി.
എന്തായാലും നാട്ടുകാര്‌ വെട്ടിത്തുറന്ന് പ്രഖ്യാപിച്ചു:
"മനു കറ കളഞ്ഞ ഭക്തനാ"
ഹും, അവരോട് ദേവി ചോദിച്ചോളും!!

മേല്‍ സൂചിപ്പിച്ചത് പഴയ കഥ.
എന്നാല്‍ ഇന്ന് എന്നോട് പറയ്ക്ക് കൂടെ പോകാന്‍ എന്തെങ്കിലും കാരണമുണ്ടോന്ന് ചോദിച്ചാ, ഇല്ലെന്നേ എനിക്ക് മറുപടിയുള്ളു.ഇങ്ങനെ ഒരു മറുപടി നല്‍കാന്‍ ഹേതുവായത് ഈ വര്‍ഷത്തെ പറയെടുപ്പ് മഹോത്സവമായിരുന്നു.മംഗലശ്ശേരി നിലകണ്ഠനില്‍ നിന്ന്, മനം നിറഞ്ഞ ഭക്തിയിലേക്കുള്ള എന്‍റെ കൂടുമാറ്റം മകരത്തിലെ നാലാമത്തെ വെള്ളിയാഴ്ചയായിരുന്നു, ശരിക്കും പറഞ്ഞാ തെക്കേക്കരയുടെ പറയുടെ അന്ന്.അത് വിശദീകരിക്കാന്‍ നിങ്ങളെ ഞാന്‍ മകരത്തിലെ നാലാമത്തെ ആഴ്ചയിലേക്ക് ക്ഷണിക്കുകയാണ്, ബാംഗ്ലൂര്‍ നഗരത്തിലെ സോഫ്റ്റ്വെയര്‍ എഞ്ചിനിയറായ എന്‍റെ ജീവിതത്തിലേക്ക്..

സ്ഥലം ബാംഗ്ലൂരിലെ ഓഫീസ്സ് മുറി, അഭിനയിക്കുന്നത് ഞാനും ബോസ്സും.
എനിക്ക് പറയ്ക്ക് പോകാന്‍ ലീവ് ലഭിച്ചേ മതിയാകു, ഞാന്‍ പതിയെ ആപ്ലിക്കേഷന്‍ ഫില്‍ ചെയ്തു:
"സാര്‍, ഈ വെള്ളിയും അടുത്ത തിങ്കളും ഞാന്‍ ഓഫീസില്‍ വരില്ല"
ബോസ്സ് തല പൊക്കി ഒന്ന് നോക്കി, എന്നിട്ട് ചോദിച്ചു:
"അപ്പോ വ്യാഴാഴ്ച പോയാല്‍ ചൊവ്വാഴ്ചയെ വരൂന്ന് സാരം.അല്ലേ?"
"അതേ സാര്‍, അതാണ്‌ സാരം"
"ആട്ടെ, ഈ പ്രാവശ്യം എന്താണാവോ കാരണം?"
"പറ"
"ഹേയ്, ഞാനെങ്ങനെ അറിയാനാ, താന്‍ പറ"
ദേ കിടക്കണ്!!!
ഇയാള്‍ ഏത് കോത്താഴത്ത്‌കാരനാണോ ആവോ??
തികട്ടി വന്ന ചീത്ത ചവച്ചിറക്കി ചിരിയോടെ മൊഴിഞ്ഞു:
"സാര്‍, ആ പറയല്ല, അമ്പലത്തിലെ പറ, പറയ്ക്ക് എഴുന്നെള്ളിപ്പ്"
ഓ എന്ന്.
എനിവേ, ലീവ് ഓക്കെ.

തുടര്‍ന്ന് വോള്‍വോയില്‍ നാട്ടിലേക്ക്.അടുത്ത സീറ്റില്‍ ഇരിക്കുന്ന ആളെ ഞാന്‍ വെറുതെ ഒന്ന് നോക്കി..
വട്ടമുഖം, കട്ടിമീശ, നെറ്റിയില്‍ മൂന്ന് കുറി, നടുക്കൊരു സിന്ദൂരം, ചെവിയില്‍ ഒരു പൂവ്, മൊത്തത്തില്‍ ഒരു അമ്പലവാസി ലുക്ക്!!
തുടര്‍ന്ന് കണ്ണാടിയെടുത്ത് എന്‍റെ മുഖമൊന്ന് നോക്കി..
വട്ടമുഖം, കട്ടിമീശ, നെറ്റിയില്‍ ഒരു കുറി, നടുക്കൊരു സിന്ദൂരം, ചെവിയില്‍ പൂവില്ല, മൊത്തത്തില്‍ ഒരു ദരിദ്രവാസി ലുക്ക്!!
എന്തായാലും അമ്പലവാസിയോടൊന്ന് മുട്ടാന്‍ ഞാന്‍ തീരുമാനിച്ചു:
"ഭക്തനാ?"
"അല്ല, സുകുമാരനാ"
ഛേ, വേണ്ടായിരുന്നു!!!
എന്നാല്‍ ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോ കഥ മാറി...
എന്നെക്കാള്‍ വലിയ ഭക്തനാണെന്ന് അങ്ങേര്‌ പ്രസ്താവിച്ചു.ഞാന്‍ എന്തോ പറഞ്ഞാലും ഇച്ഛിരി കൂട്ടി പറയുന്നത് അദ്ദേഹം ശീലമാക്കി.അങ്ങനെ ഞാന്‍ അമ്പലവാസിയും അദ്ദേഹം ദരിദ്രവാസിയുമായി മാറി!!
അദ്ദേഹം തന്‍റെ വിവരങ്ങള്‍ വിളമ്പിക്കൊണ്ടിരുന്നു:
"...ഭക്തി മനസ്സില്‍ നിന്നാണ്‌ വരേണ്ടത്, അങ്ങനെയുള്ളവനാണ്‌ ഭക്തന്‍.നിങ്ങളൊന്നും ഭക്തരല്ല, നിങ്ങള്‍ കാപട്യത്തിന്‍റെ മുഖംമൂടികളാണ്....."
ബസ്സിനുള്ളിലിരിക്കുന്നവരുടെ ശ്രദ്ധയിപ്പോ എന്‍റെ നേരെ.
എന്‍റെ കര്‍ത്താവേ, ഈ സഹയാത്രികനെ മേലോട്ടെടുക്കേണമേന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് തലവഴി പുതപ്പിട്ട് മൂടി.ബസ്സ് പതിയെ കായംകുളത്തേക്ക്..

കായംകുളത്ത് ഇറങ്ങിയപ്പോള്‍ ദരിദ്രവാസി എന്നോട് ചോദിച്ചു:
"എന്തേ ഈ പ്രാവശ്യം നാട്ടില്‍ വന്നത്?"
"അമ്പലത്തിലേക്ക് പറ കൊടുക്കാന്‍"
അത് കേട്ടതും അങ്ങേര്‌ അതും സ്വല്പം കൂട്ടി പറഞ്ഞു:
"ഞാന്‍ പറ മാത്രമല്ല, നാഴിയും, ചങ്ങഴിയും കൊടുക്കാറുണ്ട്"
വൃത്തികെട്ടവന്‍!!!
തിരിച്ച് ബസ്സില്‍ കയറി അങ്ങേരുടെ കരണത്തൊന്ന് പൊട്ടിച്ചാലോന്ന് ആലോചിച്ചിരിക്കെ ബസ്സ് സ്റ്റാന്‍ഡ് വിട്ട് പോയി.
ഭക്തന്‍റെ ഭാഗ്യം!!

വീട്ടില്‍ ചെന്നപ്പോ വീട്ടുകാര്‍ ഹാപ്പിയായി.കാവിയുടുത്ത് കളത്തിലിറങ്ങിയപ്പോ നാട്ടുകാരുടെ വക കമന്‍റ്‌സ്സ്, എല്ലാത്തിനും ചിരിച്ച് കൊണ്ട് മനസ്സില്‍ മറുപടിയും...

ആദ്യം വാസന്തി..
"ചെണ്ടേ കോല്‌ വീണാ മതി, അപ്പം വരും"
എന്തോന്ന്??

പിന്നെ ജനാര്‍ദ്ദനന്‍..
"അമ്പലത്തി രണ്ട് വിളക്ക് കൂടുതല്‍ കത്തിച്ചാ അന്നേരം ഇവിടെ കാണും"
കാണാനല്ലേ കത്തിക്കുന്നത്!!

വിശ്വനാഥന്‍റെ വക സപ്പോര്‍ട്ട്..
"എത്ര കളിയാക്കിയാലും ചിരിച്ചോണ്ടിരിക്കും"
അത് നിന്‍റെ തന്ത!!

പറയ്ക്കെഴുന്നെള്ളിപ്പ് ആരംഭിക്കുകയായി..
താളത്തിനൊത്ത് തോളില്‍ ചുമന്ന ജീവത കളിപ്പിക്കുന്ന തിരുമേനിമാര്‍, ആദ്യം അമ്പലത്തിനു ചുറ്റും ഒരു പ്രദക്ഷിണം, ഇനി അമ്പലത്തിനു മുന്നില്‍ ചുവടുകള്‍..
താളം മുറുകുന്നു..
എല്ലാവരും ഭക്തിയില്‍ എല്ലാം മറക്കുന്നു!!!
"ദേവീ, കാത്തു കൊള്ളേണമേ"

'''ഠോ ഠോ ഠോ ഠോ ഠോ ഠൊ ഠോ.....'''''

തൃശൂര്‍പ്പൂരത്തെ ഓര്‍മ്മിപ്പിക്കുന്ന വെടിക്കെട്ട്.
ഓര്‍ക്കാപ്പുറത്ത് ആ ശബ്ദം കേട്ടപ്പോ ഞെട്ടിപ്പോയി.നാട്ടുകാരാരും അനങ്ങുന്നില്ല, എല്ലാവരും ഞെട്ടിയെന്ന് ഉറപ്പ്.ചെവിയിലൊക്കെ ഒരു മൂടാപ്പ് പോലെ.അടുത്ത് നിന്ന ഒരു അമ്മുമ്മ എന്നോട് പതിയെ ചോദിച്ചു:
"എന്താ മോനെ, അവിടൊരു പൊക?"
എന്‍റെ ദേവി.
ഇവരാണോ വെടിവെച്ചാ പൊകയെന്താന്ന് ചോദിക്കുന്ന തള്ള??
പാവം, ഒരു പക്ഷേ ചെവി കേള്‍ക്കില്ലായിരിക്കും!!
ഉറക്കെ മറുപടി കൊടുത്തു:
"അമ്മുമ്മേ, അത് വെടി വച്ചതാ!!!"
എല്ലാം മനസിലായ പോലെ അവര്‍ തല കുലുക്കി.പതുക്കെ നടന്ന് നീങ്ങുന്ന അവരുടെ ആത്മഗതം ഞാന്‍ വ്യക്തമായി കേട്ടു:
"എന്തേലും ചോദിച്ചാ ചുണ്ടനക്കി കാണിക്കും, ഇവനൊക്കെ വാ തുറന്ന് പറഞ്ഞാലെന്താ, അശ്രീകരം"
എന്നെയാണോ??
തള്ളക്ക് ചെവി കേള്‍ക്കാത്തതിനു ഞാനെന്നാ വേണം??
ഒന്നും ചോദിച്ചില്ല, തലകുനിച്ച് നിന്നു.

ആദ്യം കൈനീട്ടപ്പറ..
"എടാ നീ വരുന്നില്ലേ?" ഒരു കൊച്ച് പയ്യന്‍ വെറൊരുത്തനോട് ചോദിക്കുന്നു.
"ഇല്ലെടാ, നീ പൊയ്ക്കോ"
"വാടാ, കാപ്പിയൊണ്ട്"
"ഹോ, എനിക്കൊന്നും വേണ്ടാ"
"എടാ നിന്‍റെ ക്ലാസിലെ ശാലിനി അവിടൊണ്ട്"
"ആണോ, എന്നാ ഞാനും വരുന്നു"
ഭഗവതി!!!
ഞാനൊക്കെ എത്ര ഭേദം??
പതിനഞ്ച് വയസ്സ് വരെ കാപ്പിയെ കുറിച്ച് മാത്രം ചിന്തിച്ച കുട്ടിക്കാലത്തെ കുറിച്ചോര്‍ത്ത് ഞാന്‍ അറിയാതെ അഭിമാനിച്ചു.

കൈനീട്ട പറയെ തുടര്‍ന്ന് തെക്കേക്കരയിലെ പറ ആരംഭിച്ചു.എന്‍റെ വീട്ടിലും സമീപ പ്രദേശങ്ങളിലും പറയെടുത്ത് നീങ്ങവേ, റോഡിലൂടെ പ്രാഞ്ചി പ്രാഞ്ചി വരുന്ന ഒരു വല്യമ്മ.
വരവ് കണ്ടാലറിയാം, കണ്ണ്‌ കാണില്ല.
"മോനേ വഞ്ചി കണ്ടോ?"
റോഡിലോ?? വഞ്ചിയോ??
കണ്ണ്‌ കാണാത്തവരോടുള്ള സഹതാപം തല പൊക്കി, വഞ്ചി കാണാത്ത കാരണം ഞാന്‍ വിശദമാക്കി:
"അമ്മേ ഇത് റോഡാ, വഞ്ചി കാണണേല്‍ കടലില്‍ പോണം"
"ഫ്ഭ! ചൂലേ, കാണിക്ക വഞ്ചി കണ്ടോന്നാ ചോദിച്ചത്"
ശെടാ, അതാരുന്നോ!!!

പറയുടെ പിന്നില്‍ നിന്നാ ഇമ്മാതിരി പണി കിട്ടുമെന്ന് മനസിലായപ്പോ മുന്നില്‍ കയറി.തുടര്‍ന്ന് പറയെടുക്കേണ്ട വീടുകള്‍ ചൂണ്ടി കാണിക്കുന്നതായി ജോലി.ഞാനെവിടാ നില്‍ക്കുന്നതെന്ന് വച്ചാ നേരെ അങ്ങോട്ട് വരിക, അതായിരുന്നു മേളക്കാര്‍ക്കുള്ള ഉപദേശം.
അതും പാരയായി..
ഒരു വീട്ടില്‍ പറയെടുക്കാന്‍ കയറിയപ്പോ അതി ഭയങ്കരമായ മൂത്രശങ്ക.വീടിനു പിന്നിലുള്ള വയലിനു അപ്പുറത്തെ തെങ്ങി തോപ്പിലേക്ക് ഓടി.ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പൊ ദേ മേളക്കാര്‌ ചെണ്ടേം കൊട്ടി വയല്‌ വഴി എന്‍റെ അടുത്തേക്ക് വരുന്നു.
"വരല്ലേടാ മക്കളേ, വരല്ലേ"
ആര്‌ കേള്‍ക്കാന്‍??
ഒടുവില്‍ കാള പെടുക്കുന്ന പൊലെ പെടുത്ത് കൊണ്ട് ഓടി!!
അതോടെ ആ പണി ഉപേക്ഷിച്ചു.

അതിനു ശേഷം തിരുമേനിമാര്‍ക്ക് ഒപ്പം കൂടി.ഒരോ വീട്ടിലും പറയെടുത്ത് കഴിയുമ്പോ കൊടുക്കാനുള്ള പ്രസാദം, അതായത് വാഴയില വിത്ത് ചന്ദനം ആന്‍ഡ് സിന്ദൂരം എന്‍റെ കൈയില്‍ ഒരു കവറിലാക്കി അവര്‍ നല്‍കി.ഒരോ മണിക്കൂര്‍ ഇടവിട്ട് ഇതില്‍ നിന്നും ഒരു ഇരുപത് പ്രസാദം എടുത്ത് കൊടുക്കണം, വെരി സിംപിള്‍ പണി.കൂട്ടത്തില്‍ ദേവസ്വത്തിന്‍റെ രണ്ട് രസീത് കുറ്റി കൈയ്യില്‍ സൂക്ഷിക്കാനുള്ള ജോലിയും!!

സമയം സന്ധ്യയായി..
അപ്പോഴാണ്‌ ശശിയണ്ണന്‍ ബൈക്കുമായി വന്നത്, എന്‍റെ അടുത്ത് എത്തിയട്ട് ഓന്‍ പറഞ്ഞു:
"ബാ, കേറ്‌, കൊട്ടാരം വരെ പോയിട്ട് വരാം"
"എന്തിനാ?"
"കാര്യമുണ്ട്"
വീടിനു ഒരു അഞ്ച് കിലോമീറ്റര്‍ അകലെയാണ്‌ കൃഷ്ണപുരം കൊട്ടാരം.ബൈക്കില്‍ ഹൈവേ വഴി നൂത്ത് പിടിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ തിരികെ വരാം.രസീത് കുറ്റിയാണേലും, പ്രസാദമാണേലും ഉടനെ ആവശ്യം വരില്ല.അതിനാല്‍ ഞാന്‍ ബൈക്കില്‍ കയറി..
ബൈക്ക് കായംകുളം ടൌണ്‍ വഴി ഹൈവേയിലേക്ക്..
തുടര്‍ന്ന് നേരെ ബാറിലേക്ക്!!
ഇതെന്താ ഇവിടെ??
വിരണ്ട് പോയ ഞാന്‍ പെട്ടന്ന് ചോദിച്ചു:
"ഇതാണോ കൊട്ടാരം?"
"അതേ, പേര്‌ കണ്ടില്ലേ, ഹൈവേ പാലസ്സ്"
ഭഗവതി!!!
പറയെടുപ്പിനിടയില്‍ കള്ള്‌ കുടിക്കാനോ??
"എനിക്കൊന്നും വേണ്ടാ, ഞാനില്ല" എന്‍റെ സ്വരം ദയനീയമായിരുന്നു.
അമ്പരന്ന് നിന്ന എന്നെ വെളിയില്‍ നിര്‍ത്തി അണ്ണന്‍ അകത്തേക്ക്, അരമണിക്കൂര്‍ കഴിഞ്ഞപ്പോ മകുടി ഊതുമ്പോ പാമ്പ് വരുന്ന പോലെ പുറത്തേക്ക്..
"ബൈക്ക് എഴറ്റ്ടാ.."
കുരിശായല്ലോ മാതാവേ!!
കൈയ്യില്‍ പ്രസാദവും, പുറത്ത് പാമ്പുമായി ബൈക്കില്‍ ബാറിനു വെളിയിലേക്ക്..

റോഡിലോട്ട് വണ്ടി കയറുകയും പോലീസ്സ് കൈ കാണിക്കുകയും ചെയ്തത് ഒരുമിച്ചായിരുന്നു.ബാറില്‍ നിന്നും കുടിച്ചിട്ട് ബൈക്ക് ഓടിക്കുന്നവരെ കൈയ്യോടെ പിടിക്കാനുള്ള പോലീസിന്‍റെ ബുദ്ധിപരമായ നീക്കം.
"ഊതടാ"
ഊതി, മണമില്ല!!
എന്‍റെ വായീന്ന് പോയ വായുവിനു പിറകെ പോലീസുകാരന്‍ മൂക്കുമായി ഓടി, ഇല്ല മണമില്ല!!
പോലീസുകാരനു സംശയമായി, അയാളൊരു കുഴല്‍ കൊണ്ട് വന്നു, എന്നിട്ട് പറഞ്ഞു:
"ഇങ്ങോട്ട് ഊതടാ"
ഊതി, സൌണ്ടില്ല!!
ബാറീന്ന് ബൈക്ക് ഓടിച്ച് വരുന്നവന്‍റെ വായില്‍ മണമില്ലാത്തതും, കുഴലില്‍ സൌണ്ടില്ലാത്തതും ആദ്യമായാണെന്ന് തോന്നുന്നു, പോലീസുകാരനു ആകെ അങ്കലാപ്പ്!!
അങ്ങേരെന്നെ സൂക്ഷിച്ചൊന്ന് നോക്കി..
കാവി കൈലി, ഷര്‍ട്ടിനു മുകളിലിട്ടിരിക്കുന്ന കാവി തോര്‍ത്ത്, നെറ്റിയില്‍ കുറി, കൈയിലെ പ്ലാസ്റ്റിക്ക് കവറില്‍ ഒരോ വീട്ടില്‍ കൊടുക്കേണ്ട പ്രസാദം തയ്യാറാക്കാന്‍ തിരുമേനിമാര്‍ സൂക്ഷിക്കുന്ന ചന്ദനവും, സിന്ദൂരവും, ചീന്ത് ഇലയും.
ആകെ ഒരു അമ്പലവാസി ലുക്ക്!!
"എന്താടാ ഈ വേഷത്തില്‍?"
"അമ്പലത്തിലെ പറയ്ക്കെഴുന്നെള്ളിപ്പിനു ഇറങ്ങിയതാ"
"ഈ ബാറിലോ?"
ങ്ങേ!!!
അങ്ങനെ ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
രംഗം വഷളാകുന്ന കണ്ടപ്പോ എന്‍റെ പുറത്ത് കിടന്ന പാമ്പ് ഇടപെട്ടു:
"സാഴേ, എന്‍റെ പേരു ശശി, കൊറ്റാരത്തീന്ന് വരുവാ"
അത് കേട്ടതും പഴയ സലീംകുമാറിന്‍റെ ഡയലോഗ് മനസില്‍ വന്നു..
തിരുവിതാം കൂറിലെ മഹാരാജാവാ, പേര്‌ ശശി!!!
ദേവി, കാക്കണേ!!

"അവന്‍മാരെ ഇങ്ങോട്ട് വിട്"
എസ്സ്.ഐയുടെ ആജ്ഞ.
വിനയത്തോടെ ഞാനും, ഇഴഞ്ഞിഴഞ്ഞ് ശശിയണ്ണനും അങ്ങേരുടെ മുന്നില്‍ ഹാജര്‍.
എന്താടാ പ്രശ്നം?"
"സാര്‍, ഒരു പറ എടുപ്പ് കേസ്സാ" ഞാന്‍ വിനയത്തിന്‍റെ വോളിയം കൂട്ടി.
"എന്ത് പറ?"
"അമ്പലത്തിലെ പറയാണ്‌ സാര്‍"
"നിനക്ക് അമ്പലത്തിലെ പറ തന്നെ എടുക്കണോടാ?" സാറിന്‍റെ ഗര്‍ജ്ജനം.
എന്നിലെ വിനയം പോയി, ശക്തി പോയി, ധൈര്യം പോയി, കൂടെ വേറെ എന്തൊക്കെയോ പോയി...
എന്‍റെ ഭഗവതി, പരീക്ഷിക്കരുതേ!!
"എന്നതാടാ കവറില്‍?"
"പ്രസാദമാ"
"കള്ള്‌ കുപ്പിക്ക് നീ പ്രസാദമെന്നാണോടാ പറയുന്നത്?"
ഈ ചോദ്യത്തോടെ കവര്‍ തട്ടി പറിച്ച എസ്സ്.ഐ അതിനുള്ളില്‍ ചന്ദനവും വാഴയിലയും കണ്ട് ഞെട്ടി.അയാള്‍ ദയനീയമായി ചോദിച്ചു:
"നീയാരാടാ?"
അതിനു മറുപടി പാമ്പിന്‍റെ വകയായിരുന്നു:
"സാഴേ, എന്‍റെ പേരു ശശി, കൊറ്റാരത്തീന്ന് വരുവാ"
ടപ്പോ!!!!!
ഒരു നിമിഷം..
പാമ്പ് നിലത്ത് കിടക്കുന്നു, എസ്സ്.ഐ കൈ കുടയുന്നു..
സത്യത്തില്‍ എന്താ സംഭവിച്ചത്??
ആര്‍ക്കറിയാം!!

അങ്ങനെ ആകെ ഞെട്ടി നിന്ന സമയത്താണ്‌ ഫോണ്‍ ബെല്ലടിച്ചത്, എടുത്ത് നോക്കി..
ദേവസ്വം ബോര്‍ഡിന്‍റെ രസീത് എഴുതുന്ന രതീഷണ്ണന്‍!!
പുതിയ രസീത് കുറ്റിക്ക് വേണ്ടിയുള്ള വിളിയാണെന്ന് മനസിലായി ഫോണെടുക്കാന്‍ പോയപ്പോ എസ്സ്.ഐയുടെ ആജ്ഞ:
"ഫോണ്‍ ലൌഡ് സ്പീക്കറില്‍ ഇട്ട് സംസാരിച്ചാ മതി"
ശരി, ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്തു.
"മനു, നീ എവിടാ?"
"കായംകുളത്താ"
"ഒരു കുറ്റിയുമായി നീ കറക്കം തുടങ്ങിയട്ട് മണിക്കൂറൊന്നായി, എന്ത് കേസ്സ് കെട്ടായാലും ഒഴിവാക്കി വാടേ"
അമ്മേ!!!!
എസ്സ്.ഐയുടെ കണ്ണിലെ സംശയം എനിക്ക് വ്യക്തമായി മനസിലായി.കുറ്റിയെന്നും, കേസ്സ് കെട്ടെന്നും കേട്ട് അങ്ങേര്‌ എന്തൊക്കെയോ തെറ്റിദ്ധരിച്ചിരിക്കുന്നു.പാമ്പിനെ പോലെ ഭൂമി നമസ്ക്കാരത്തിനു എനിക്കും യോഗമായെന്ന് മനസ്സ് പറഞ്ഞപ്പോ, അറിയാതെ കൈ എസ്സ്.ഐയുടെ കൈയിലെ കവറിലേക്ക് ചൂണ്ടി പറഞ്ഞു:
"ആ രസീത് കുറ്റിയുടെ കാര്യാ"
ഇപ്പോ എസ്സ്.ഐയ്ക്ക് എന്നില്‍ ചെറിയ വിശ്വാസം വന്ന പോലെ, ഭാഗ്യം!!

അങ്ങനെ കാല്‌ പിടിച്ചും, കരഞ്ഞ് പറഞ്ഞും സത്യം ബോധിപ്പിച്ച് ഞാന്‍ തടിയൂരി.വരുന്ന വരവിനു ഒന്ന് തീരുമാനിച്ചു, ഇനി എന്ത് പ്രശ്നമുണ്ടായാലും പറയ്ക്ക് ഭക്തിയോടെ പങ്കെടുക്കു.അത് ഞാന്‍ പാലിക്കുകയും ചെയ്തു, വടക്കേ കരക്കും, കിഴക്കേ കരക്കും, പടിഞ്ഞാറേ കരക്കും ഭക്തിയോടെ ഞാന്‍ പങ്കെടുത്തു.ഒടുവില്‍ തിരിച്ച് വരും മുമ്പേ മനമറിഞ്ഞ് പ്രാര്‍ത്ഥിച്ചു:
"അമ്മേ, തെറ്റുകള്‍ ക്ഷമിക്കണേ"
തുടര്‍ന്ന് തിരിച്ച് ബാംഗ്ലൂരിലേക്ക്...
ഇപ്പോഴും ചെവിയില്‍ ചെണ്ടമേളത്തിന്‍റെ ശബ്ദം, മനസ്സില്‍ ആര്‍പ്പുവിളിയും!!
ഇനിയും നാട്ടില്‍ പോകണം, അടുത്ത ഉത്സവത്തിനു..
പത്താമുദയ മഹോത്സവത്തിനു..

"അമ്മേ, തവ പദ കമലങ്ങളിലിതാ..
അശരണനാം എന്‍ ആത്മവിലാപങ്ങള്‍.."

കാത്തിരുപ്പ് തുടരുന്നു..

എന്‍റെ മധുരിമക്ക്



ഫെബ്രുവരി പതിനാല്..
തലമുറകള്‍ക്കതീതമായ ദിവസമാണിത്..
കയ്യില്‍ പൂവും, കണ്ണില്‍ കടാക്ഷവുമായി കാമുകിയെ തേടുന്ന പഴയ തലമുറ!!
കയ്യില്‍ ഫോണും, കണ്ണില്‍ കാമവുമായി ഡേറ്റിങ്ങിനിറങ്ങുന്ന പുതിയ തലമുറ!!
എല്ലാവരും ഒരേ പോലെ അംഗീകരിച്ച ദിവസം...
പ്രണയത്തിന്‍റെ, പ്രേമത്തിന്‍റെ, സ്നേഹത്തിന്‍റെ, പൂര്‍ണ്ണദിനം...
ഒന്ന് കൂടി വ്യക്തമാക്കിയാല്‍, കമിതാക്കള്‍ കാത്തിരിക്കുന്ന സുവര്‍ണ്ണദിവസം..
അതേ, അതാണ്‌ വാലന്‍ഡൈന്‍സ്സ് ഡേ!!

"പ്രിയപ്പെട്ട സുഹൃത്തുക്കളെ,
എല്ലാവര്‍ക്കും പ്രണയത്തിന്‍റെ സുന്ദരനിമിഷങ്ങള്‍ ആശംസിച്ച് കൊണ്ട്, ഈ പ്രണയമാസത്തില്‍ നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ അഭിമാനപുരസ്ക്കരം കാഴ്ച വയ്ക്കുന്ന പരിശുദ്ധ പ്രണയകഥയാണ്, എന്‍റെ മധുരിമക്ക്."

ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതുമുഖനായിക : മധുരിമ.
കഥ, തിരക്കഥ, സംഭാക്ഷണം, സംവിധാനം : ഞാന്‍ മാത്രം.

"സ്റ്റാര്‍ട്ട്, ആക്ഷന്‍, കാബറാ.."
കഥ തുടങ്ങുന്നു..

കഴിഞ്ഞ ശനിയാഴ്ച.
എന്‍റെ വീടാണ്‌ പ്രധാന ലൊക്കേഷന്‍.വീട്ടില്‍ ഞാനുണ്ട്, പൊണ്ടാട്ടി ഗായത്രിയുണ്ട്, പിന്നെ വകയിലൊരു അപ്പച്ചിയുമുണ്ട്.ഈ അപ്പച്ചി എന്ന് പറയുന്ന സാധനത്തിനു ഒരു എഴുപത് വയസ്സിനു മേലെ പ്രായമുണ്ട്.വകയിലെ അപ്പച്ചി എന്ന് വിശേഷിപ്പിക്കാന്‍ കാരണമുണ്ട്, നേര്‍ ബന്ധമോ കുടുംബപരമായ ബന്ധമോ അല്ല, പണ്ടേതോ കാരണവര്‍ പെടുത്തപ്പോള്‍ തെറിച്ച വീണ ബന്ധം, അത്രേ ഉള്ളൂ!!

സത്യം പറഞ്ഞാല്‍ ഈ അപ്പച്ചി ഒരു സ്നേഹസമ്പന്നയാ, പക്ഷേ ഒരു കുഴപ്പമുണ്ട്..
വീട്ടില്‍ അധികം ദിവസം താമസിപ്പിക്കാന്‍ കൊള്ളില്ല.ഒരാഴ്ചയില്‍ കൂടുതല്‍ ഈ കഥാപാത്രത്തെ വീട്ടില്‍ നിര്‍ത്തിയാല്‍ അടുക്കള രഹസ്യം അങ്ങാടി പാട്ടാകും.ഇനി ഒരു മാസം നിര്‍ത്തിയെന്ന് കരുതുക, തീര്‍ന്നു! കുടികെടപ്പ് അവകാശം വാങ്ങാതെ തിരികെ പോകില്ല.അങ്ങനെയുള്ള ഈ മൊതല്‌ വീട്ടില്‍ വന്നിട്ട് രണ്ട് ദിവസമായി, തിരികെ പോകാനുള്ള പ്ലാനൊന്നും കാണുന്നില്ല.
ഇനി എന്ത്??
ഈശ്വരോ രക്ഷതു.
കര്‍ത്താവേ, ഒരു വഴി കാട്ടി തരേണമേ!!
എന്‍റെ മനമുരുകിയുള്ള പ്രാര്‍ത്ഥന കേട്ടിട്ടാകണം, ജാതി വത്യാസം നോക്കാതെ കര്‍ത്താവ് ഒരു വഴി കാണിച്ച് തന്നത്, അതും ശനിയാഴ്ച നട്ടുച്ചക്ക്.

ക്യാമറ സൂം ടു നട്ടുച്ച.
ഗായത്രിയുമായി സൊറ പറഞ്ഞിരുന്ന എന്‍റെ അരികിലെത്തി അപ്പച്ചി പറഞ്ഞു:
"മോനേ, ഞാന്‍ തിരികെ വീട്ടില്‍ പോകുവാ.അതിനു മുമ്പ് എനിക്കൊരു ആഗ്രഹമുണ്ട്"
അപ്പച്ചിയുടെ ആ വാക്കുകള്‍ ഒരു തേന്‍മഴയായി എന്‍റെ മനസില്‍ പെയ്തിറങ്ങി..
വൈദ്യന്‍ ഇച്ഛിച്ചതും രോഗി കല്‍പ്പിച്ചതും പ്യാല്‍!!
അപ്പച്ചിയൊന്ന് പോയി കിട്ടാന്‍ വേണ്ടി എന്ത് ആഗ്രഹം സാധിച്ച് കൊടുക്കാനും ഞാന്‍ ഒരുക്കമായിരുന്നു, അതിനാല്‍ ആകാംക്ഷയോടെ തിരക്കി:
"എന്താണ്‌ അപ്പച്ചി ആഗ്രഹം, എന്തായാലും ഞാന്‍ സാധിച്ച് തരാം, സത്യം"
തച്ചോളി ഒതേനനാണേ, ലോകനാര്‍കാവിലമ്മയാണേ, സത്യം, സത്യം സത്യം!!!!
അപ്പച്ചിയുടെ കണ്ണ്‌ നിറഞ്ഞു, അവര്‍ ആഗ്രഹം പറഞ്ഞു:
"എനിക്കൊരു കുഞ്ഞിക്കാലു കാണണം"
കടവുളേ..
എങ്ങനെ കൂട്ടിയാലും പത്ത് മാസം!!
ഒരു കുഞ്ഞിക്കാലു കാണണമെന്ന പേരില്‍ ഒരു വര്‍ഷം കുറ്റിയടിക്കാനുള്ള അപ്പച്ചിയുടെ തന്ത്രം!!
തച്ചോളി ഒതേനാ, ലോകനാര്‍കാവിലമ്മേ, സ്വല്പം മുമ്പ് ഞാനൊരു തമാശ പറഞ്ഞതാ!!
ഒരു വര്‍ഷം അപ്പച്ചിയെ പോറ്റിയാലുണ്ടാവുന്ന അപകടാവസ്ഥകളെ കുറിച്ച് നല്ല ബോധമുള്ള ഞാന്‍ പതിയെ ചോദിച്ചു:
"അപ്പച്ചിയുടെ മോന്‍ കെട്ടിയില്ലേ, മരുമോളോട് പറഞ്ഞ് കൂടെ?"
അപ്പച്ചിയുടെ മുഖത്തൊരു ദുഃഖഭാവം, തുടര്‍ന്ന് ഗ്ദ്ഗദ ശബ്ദത്തില്‍ ഒരു പ്രഖ്യാപനം:
"അവളിവിടുത്തെ മോളേ പോലെയല്ല, ദുഷ്ടയാ ദുഷ്ട..."
പ്രഖ്യാപനത്തെ തുടര്‍ന്ന് കാരണവും വിശദീകരിച്ചു:
"കുഞ്ഞിക്കാലു ചോദിച്ചപ്പോ കോഴിക്കാലു തന്ന പിശാചാ"
അത് കേട്ടതും ഗായത്രി എന്നെ ഒന്ന് നോക്കി, ഞാന്‍ തിരിച്ചും.

അപ്പച്ചി പിന്നെയും എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു.ഒടുവില്‍ സ്വല്പം മനസമാധാനം ലഭിക്കാന്‍ ഞാന്‍ ടിവി ഓണ്‍ ചെയ്തു.കിട്ടിയ ചാനലില്‍ പഴയൊരു മലയാളം പ്രണയകഥ.ശനി ഉച്ചത്തില്‍ നിന്ന നേരത്ത്, ഞാനുമത് കാണാനിരുന്നു..

പാടവരമ്പത്ത് കൂടി വേഗത്തില്‍ നടക്കുന്ന നായികക്ക് പുറകേ ഒരു പൂവുമായി നായകന്‍.നായകന്‍റെ കൈയ്യിലിരിക്കുന്ന റോസാ പൂവാണ്, എന്നാല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അതിനു കറുത്ത നിറം.തുടര്‍ന്ന് നായകന്‍റെ ഡയലോഗ്:
"ഒന്ന് നില്‍ക്കു, ഒരു കൂട്ടം പറയാനുണ്ട്"
അത് കേള്‍ക്കുന്നതും നായികയുടെ വേഗം കുറയുന്നു, തുടര്‍ന്ന് വോള്‍വോ ബസ്സ് ബ്രേക്കിട്ട പോലെ ഒരു നില്‍പ്പ്.
ഇനി നായികയുടെ മുഖം..
കണ്ണുകളില്‍ ഒരു നാണം, കണ്‍പീലി പത്ത് പ്രാവശ്യം ചിമ്മുന്നു..
തുടര്‍ന്ന് ക്യാമറ കാലിലേക്ക്..
തെറ്റിദ്ധരിക്കരുത്, ഡയറക്റ്റ് ഡൌണ്‍ ഷോട്ടാ, കാല്‍വിരല്‌ മാത്രമേ കാണു!!
വെളുത്ത മണ്ണില്‍ കാല്‍വിരലുകള്‍ ഓടുന്നു, നാണത്താല്‍ എന്തെല്ലാമോ വരക്കാനുള്ള ശ്രമം..
എന്താണത്??
ഓ യെസ്സ്, ഇന്ത്യയുടെ ഭൂപടം!!
തുടര്‍ന്ന് നായകന്‍റെ കാല്‍വിരലുകള്‍..
തള്ളവിരല്‍ കൊണ്ട് മണ്ണ്‌ കുത്തി തെറിപ്പിക്കുന്നു.
കിണര്‍ കുത്തുവാണോ??
അല്ലേ, അല്ലേ!!
നായകന്‍റെ ടെന്‍ഷന്‍റെ സിംപോളിക്ക് സിംപല്‍.
മാങ്ങാത്തൊലി!!
ചാനല്‍ മാറ്റിയാലോന്ന് ആലോചിച്ചു, പക്ഷേ സിനിമ തുടങ്ങിയതോട് കൂടി നായകനും നായികക്കും ഇടക്ക് കുത്തിയിരുന്ന് ഇനിയെന്തെന്ന് ആലോചിക്കുന്ന അപ്പച്ചി അതിനൊരു വിഘാതമായി.

വീണ്ടും സിനിമ..
ബ്രേക്കിട്ട് നിന്ന വോള്‍വോ ബസിനോട് നായകന്‍ ചോദ്യം റീപ്പീറ്റടിക്കുന്നു:
"ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടേ?"
അതിനു കാതരയായ നായികയുടെ മറുപടി:
"എനിക്ക് പേടിയാ, അച്ഛന്‍ കാണും"
അതായത്, ചേട്ടന്‍ എന്തോ വേണേലും പറഞ്ഞോ..
അതേ പോലെ, ചേട്ടന്‍ എന്തോ വേണേലും ചെയ്തോ...
പക്ഷേ അച്ഛന്‍ കാണരുത്!!
കാലം പഴയതാണെങ്കിലും കൊച്ച് കൊള്ളാം!!
ഇനി എന്ത്??
ഇപ്പോള്‍ എനിക്കും ആകാംക്ഷയായി.

സിനിമയിലെ അടുത്ത സീന്‍..
നായകന്‍ പൂവ് നായികക്ക് നേരെ നീട്ടുന്നു...
അമ്പരപ്പോടെ നായികയുടെ ചോദ്യം:
"എന്തായിത്?"
"ഇതൊരു പൂവാ"
കഷ്ടം!!

ഇനിയുള്ള കഥ ഊഹിക്കാവുന്നതാണ്...
നായിക പൂവ് വാങ്ങുന്നു, തുടര്‍ന്ന് ഒരു പാട്ട്!!
പൂവുമായി നായിക വീട്ടിലെത്തി നായകനെ ഓര്‍ക്കുന്നു, അപ്പോഴും ഒരു പാട്ട്!!
പിന്നെ നായകന്‍ നായികയെ ഓര്‍ക്കുന്നു, ദേ അടുത്ത പാട്ട്!!
എന്താണെന്ന് അറിയില്ല, ഇത്രേം കണ്ടപ്പോ എനിക്ക് ചൊറിഞ്ഞ് വന്നു.അതേ സമയം അപ്പച്ചിയാണെങ്കില്‍ മറ്റേതോ ലോകത്താ, പണ്ട് വല്യച്ഛന്‍ കല്യാണസൌഗന്ധികം കൊണ്ട് കൊടുത്തത് ആലോചിക്കുവാണെന്ന് തോന്നുന്നു..
ഹും! ജനറേഷന്‍ ഗ്യാപ്പ്!!
ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി.
ബൈക്കില്‍ നേരെ അമ്പലത്തിലേക്ക്...

ആല്‍ത്തറക്ക് സമീപം ബൈക്ക് വച്ച് കളത്തട്ടില്‍ കയറി കണ്ണുമടച്ച് കിടന്നു.സ്വല്പം മുമ്പ് കണ്ടത് പ്രണയ കഥ ആയതിനാലാവാം, ചില പെണ്‍കുട്ടികള്‍ മനസില്‍ ഓടിയെത്തി..
നാലാം ക്ലാസ്സില്‍ വച്ച് നാരങ്ങാ മുഠായി വാങ്ങി തിന്ന നങ്ങേലി, ഏഴാം ക്ലാസില്‍ വച്ച് ഏത്തക്കാപ്പം വാങ്ങി തിന്ന ഏലിയാമ്മ, പത്താം ക്ലാസില്‍ വച്ച് പാലപ്പം വാങ്ങി തിന്ന പാറുക്കുട്ടി..
എല്ലാം തൊണ്ണൂറ്‌ മോഡല്‍ ലൌ സ്റ്റോറീസ്സ്!!
പിന്നെ എഞ്ചിനിയറിംഗ്, നാട്ടിലെ തരികിട, കോഴിക്കോട്ടേ ജീവിതം..
ചിന്തകള്‍ അവിടെയെത്തിയ നിമിഷം..
ഒരു മുഖം എന്‍റെ മനസിലേക്ക് ഓടിയെത്തി..
അത് അവളായിരുന്നു, മധുരിമ!!
കോഴിക്കോട്ടേ ജീവിതം മനസിനു നല്‍കിയ വിങ്ങലായിരുന്നു ആ സുന്ദരി.റൂം മേറ്റ് ശിവന്‍കുട്ടി എനിക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം, ജീവിതത്തില്‍ ഒരിക്കലും മറക്കരുതാത്ത ഒരു സമ്മാനം.

കോഴിക്കോട്ടെ ഒരു ജൂലൈ മാസം..
അന്നെന്‍റെ പിറന്നാളായിരുന്നു.
ട്രീറ്റെന്ന പേരില്‍ കുടിച്ചു കൂട്ടിയ കള്ള്‌ തലക്ക് പിടിച്ചപ്പോ ശിവന്‍കുട്ടി പറഞ്ഞു:
"പ്രേമം ഒരു ശാപമാടാ, എന്‍റെ കാര്യം തന്നെ ഉദാഹരണം"
"ഉം..? നിനക്കെന്ത് പറ്റി?"
അവന്‍റെ മറുപടി ചിലമ്പിച്ച ശബ്ദത്തിലായിരുന്നു:
"ആത്മാര്‍ത്ഥമായി ഞാന്‍ എട്ട് പേരെ പ്രേമിച്ചു, ആരും എന്നെ തിരിച്ച് പ്രേമിച്ചില്ല"
കൊള്ളാം!!
ആത്മാര്‍ത്ഥമായി എട്ട് പേരെ പ്രേമിച്ച് പോലും..
അതിലെന്ത് ആത്മാര്‍ത്ഥത??
ചോദിച്ചില്ല, പകരം ഒരു ആഗ്രഹം പറഞ്ഞു:
"എനിക്കും പ്രേമിക്കണം"
എന്‍റെ ആ ആഗ്രഹത്തിനു അവന്‍ കണ്ട് പിടിച്ച പെണ്‍കുട്ടിയായിരുന്നു മധുരിമ.

ഒരു കമ്പ്യൂട്ടര്‍ എഞ്ചിനിയറായ എനിക്ക് എന്ത് കൊണ്ടും ചേര്‍ന്ന സുന്ദരി..
മൌസിന്‍റെ പോലെ ഒതുക്കമുള്ള ശരീരം, കീ ബോര്‍ഡ് പോലെ നിരത്തി വച്ച പല്ലുകള്‍, മോണിറ്റര്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍, കേബിള്‍ പോലെ അഴിച്ചിട്ട മുടികള്‍..
മൊത്തത്തില്‍ ആപ്പിള്‍ ലാപ്ടോപ്പ് പോലത്തെ ഒരു യൌവനയുക്ത!!
അധികം ആലോചിക്കേണ്ടി വന്നില്ല.
ഒരു നട്ടുച്ച നേരത്ത് യമഹയുടെ ഒരു ലിബറോ ബൈക്ക് ചീറി പാഞ്ഞ് അവള്‍ക്ക് മുന്നില്‍ വന്ന് നിന്നു, കൈയ്യിലിരുന്ന റോസാ പൂ അവളുടെ നേരെ നീട്ടി ഞാന്‍ പറഞ്ഞു:
"ഐ ലൌ യൂ"
അത് കേട്ടതും മധുരതരമായ മന്ദസ്മിതത്തോടെ മധുരിമ മൊഴിഞ്ഞു:
"ആദ്യം പോയി മീശ വച്ച് ഒരു ആണാണെന്ന് തെളിയിക്ക്, എന്നിട്ട് പൂവുമായി വാ"
ഛേയ്, ലജ്ജാവഹം!!
തൊലിയുരിഞ്ഞ് പോയെന്ന് പറഞ്ഞാ മതിയല്ലോ!!

അന്ന് കുടിച്ച കള്ളിന്‍റെ ബലത്തിലാണോ, അതോ തൊട്ട് നക്കിയ അച്ചാറിന്‍റെ ബലത്തിലാണോന്ന് അറിയില്ല, ശിവന്‍കുട്ടിയോടെ ഞാന്‍ പ്രഖ്യാപിച്ചു:
"ഇന്നേക്ക് മൂന്ന് മാസത്തിനുള്ളില്‍ ഒരു ആണാണെന്ന് അവള്‍ക്ക് കാണിച്ച് കൊടുക്കും"
തുടര്‍ന്ന് മീശകിളിക്കാത്ത മേല്‍ചുണ്ട് തടകിയപ്പോള്‍ എന്നിലെ കള്ളുകുടിയന്‍ ദുഃഖിതനായി:
"അമിതാബച്ചനു മീശയില്ല, അമീര്‍ഖാനു മീശയില്ല, ഷാരൂഖിനും മീശയില്ല, എന്നിട്ടും അവളെന്നോട്....?"
സെയിംബ്രാന്‍ഡാണെങ്കിലും ശിവന്‍കുട്ടിക്ക് മറുപടി ഉണ്ടായിരുന്നു:
"മമ്മുട്ടിക്ക് മീശയുണ്ട്, ലാലേട്ടനു മീശയുണ്ട്, അവളെ കുറ്റം പറയേണ്ടാ"
ശരിയാ..
സമൂഹം നശിക്കുന്നതില്‍ സിനിമക്കും പങ്കൊണ്ട്!!

അന്നേക്ക് മൂന്നാം നാള്‍ പ്രഭാതം..
കര്‍ക്കിടത്തിലെ മഴ ചതിച്ചു, ചുട്ട് പൊള്ളുന്ന പനി!!
ശിവന്‍കുട്ടി വന്നെന്‍റെ നെറ്റിയില്‍ കൈ വച്ചു, എന്നിട്ട് ഒരേ ആലോചന.
"എന്താടാ ആലോചിക്കുന്നത്?"
"അടുക്കളെ മുട്ടയുണ്ടോന്ന് ആലോചിച്ചതാ"
"എന്തിനാ, ഒറ്റമൂലിക്കാ?"
"അല്ല, ഇപ്പോ നിന്‍റെ നെറ്റിയില്‍ വച്ചാ പുഴുങ്ങി തിന്നാം"
പോടാ, പുല്ലേ!!

തുടര്‍ന്ന് ആശുപത്രി..
ഡോക്ടര്‍ പരിശോധിച്ചിരിക്കേ അരുകില്‍ വന്ന് നിന്ന സിസ്റ്ററേ കണ്ടപ്പോ നെഞ്ചിടുപ്പൊന്ന് കൂടി, മധുരിമ.
പരിശോധനക്ക് ശേഷം ഡോക്ടര്‍ പറഞ്ഞു:
"പാന്‍സിന്‍റെ സിബ്ബ് അഴിക്ക്, ഒരു ഇന്‍ജക്ഷന്‍ എടുക്കണം"
അയ്യേ!!
മധുരിമക്ക് മുന്നില്‍ പാന്‍സ് ഉരിയാനോ??
ഞാനൊന്ന് അറച്ച് നിന്നപ്പോ ശിവന്‍കുട്ടി അടുത്തെത്തി പറഞ്ഞു:
"അളിയാ പാന്‍സ് താക്ക്"
മറുപടിയായി അവന്‍റെ ചെവിയില്‍ പതിയെ പറഞ്ഞു:
"നിക്കറിട്ടിട്ടില്ല"
അത് കേട്ടതും ഓന്‍ നെഞ്ച് വിരിച്ച് ഡോക്ടറോടൊരു ചോദ്യം:
"മനു നിക്കറിട്ടിട്ടില്ല, കുഴപ്പമുണ്ടോ?"
"നോ പ്രോബ്ലം, ഇന്‍ജക്ഷന്‍ നിക്കറിലല്ല" ഡോക്ടര്‍.
അയ്യേ, എന്തിരിത്??
ചമ്മല്‍ കാരണം കണ്ണുകള്‍ താനേ അടഞ്ഞു.

നാണം മാറി കണ്ണ്‌ തുറന്നപ്പോള്‍ പൊട്ടിച്ചിരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മധുരിമ.പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ ഒരു മാനം എന്ന ആപ്തവാക്യം മനസിലോര്‍ത്ത് ഞാന്‍ ആരാഞ്ഞു:
"ഇന്‍ജക്ഷന്‍ കൈയ്യില്‍ എടുത്താ പോരെ?"
"പനിയുടെ ഇന്‍ജക്ഷനാ, ചന്തിക്ക് തന്നെ എടുക്കണം" ഡോക്ടര്‍.
"ചന്തിക്ക് മാത്രമല്ല പനി, ശരീരം മൊത്തമുണ്ട്" ഞാന്‍ അവസ്ഥ വ്യക്തമാക്കി.
ഡോക്ടറുടെ ക്ഷമ നശിച്ചു, അങ്ങേര്‌ ചൂടായി ചോദിച്ചു:
"തനിക്കെന്താ ഇത്ര നാണം, എനിക്കുള്ളത് തന്നല്ലേ തനിക്കും ഉള്ളത്?"
ഡോക്ടര്‍ക്ക് എന്തൊക്കെയുണ്ടെന്ന് എനിക്ക് അറിയില്ല, അതേ പോലെ എനിക്ക് എന്തൊക്കെയുണ്ടെന്ന് ഡോക്ടര്‍ക്കും അറിയാന്‍ വഴിയില്ല.എന്നിട്ടും വെറുമൊരു ഊഹത്തിന്‍റെ പുറത്ത് പഹയന്‍ ചോദിച്ച കേട്ടില്ലേ?
അങ്ങേര്‍ക്ക് ഉള്ളതൊക്കെയല്ലേ എനിക്കുമുള്ളതെന്ന്!!
ആഭാസന്‍!!
ഞാന്‍ മിണ്ടാതെ നിന്നു.
അത് കൂടി കണ്ടിട്ടാകണം, ഡോക്ടറുടെ കണ്‍ട്രോള്‌ വിട്ടു:
"മിസ്റ്റര്‍, എനിക്ക് വേറെയും രോഗികളുണ്ട്.താന്‍ ഉരിയുന്നോ അതോ ഞാന്‍ ഉരിയണോ?"
ഇനി രക്ഷയില്ല!!
സകല ദൈവങ്ങളെയും മനസില്‍ വിളിച്ച്, കണ്ണുമടച്ച്, ഒരു ഒറ്റ ഉരിയല്‍!!
"അമ്മേ!!!!!!!!" മധുരിമ അലറിക്കൊണ്ട് ബോധം കെട്ട് വീണു.
ശിവന്‍കുട്ടി പുറത്തേക്ക് ഒറ്റ ഓട്ടം.
ബഹളം കേട്ട് ഞെട്ടി കണ്ണ്‌ തുറന്ന എന്‍റെ അരയിലേക്ക് ഒരു പുതപ്പ് വലിച്ചെറിഞ്ഞ്, ദയനീയ സ്വരത്തില്‍ ഡോക്ടര്‍ ചോദിച്ചു:
"തന്നോട് ആരെടോ ഇത്രേം ഉരിയാന്‍ പറഞ്ഞത്?"
ഛേ, പിന്നേം നാണക്കേട്!!

തിരികെ വീട്ടിലെത്തിയപ്പോള്‍ ശിവന്‍കുട്ടി പറഞ്ഞു:
"നീ അവള്‍ക്ക് കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞപ്പോ ഇത്രേം നിനച്ചില്ല"
"അളിയാ, അബദ്ധം പറ്റിയതാ"
അത് കേട്ടതും ആശ്വസിപ്പിച്ച് കൊണ്ട് അവന്‍ പറഞ്ഞു:
"നീ ഒരു ആണാണെന്ന് അവള്‍ക്ക് ഉറപ്പായി കാണും, നാളെ ഒരു പൂ കൂടി കൊടുത്ത് നോക്ക്"
"ശവത്തില്‍ കുത്താതടെ!!"
പിന്നെ അവനൊന്നും മിണ്ടിയില്ല.
അന്ന് വൈകിട്ട് കറക്കം കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ ചുണ്ടിലൊരു പുഞ്ചിരിയുമായി ശിവന്‍കുട്ടി എന്നോടൊരു സ്വകാര്യം പറഞ്ഞു:
"അറിഞ്ഞോ, മധുരിമക്ക് മുട്ടന്‍ പനി"
തുടര്‍ന്ന് ഒരു ആത്മഗതവും:
"എങ്ങനെ പനി വരാതിരിക്കും"
അത് കേട്ട ഞാന്‍ സ്വയം ആശ്വസിച്ചു..
ശരിയാ, പനി ഒരു പകര്‍ച്ചവ്യാധിയല്ലേ!!

വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു..
ഇപ്പോ മധുരിമ എവിടെയാണോ ആവോ??
അവളെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്ന് തിരികെ വര്‍ത്തമാന കാലത്തെത്തിയപ്പോഴേക്കും സമയം സന്ധ്യായായി.സിനിമ തീര്‍ന്ന് കാണും.
അപ്പച്ചിയും ഗായത്രിയും എന്തോ എടുക്കുവാണൊ എന്തോ??
തിരികെ വീട്ടിലേക്ക്..

ഗായത്രി കൊണ്ട് തന്ന ചൂടു ചായ ഊതി കുടിച്ചപ്പോള്‍ പതുക്കെ ചോദിച്ചു:
"അപ്പച്ചിയെന്തിയേ?"
പുഞ്ചിരിയോടെ അവളുടെ മറുപടി..
"ആ സിനിമ കണ്ടതി പിന്നെ എന്തോ ആലോചനയുമായി അടുക്കളയില്‍ ഇരുപ്പുണ്ട്"
പാവം..
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലൌവിലായിരിക്കും!!
ശബ്ദമുണ്ടാക്കാതെ പതിയെ സോഫയിലേക്ക് കിടന്നു, ചെറിയോരു മയക്കം.

"തിരിച്ച് വന്നോ?" അപ്പച്ചിയുടെ സ്വരം.
കേട്ടില്ലെന്ന് നടിച്ചു.
"മോനേ കുഞ്ഞിക്കാല്" വീണ്ടും അപ്പച്ചി.
ഇനി ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല, കുഞ്ഞിക്കാല്‌ കാണാന്‍ താമസിക്കുന്ന കാരണം വിശദമാക്കിയില്ലെങ്കില്‍ ഭാവനക്ക് അനുസരിച്ച് അപ്പച്ചി കഥകളിറക്കും...
കേട്ടാല്‍ പട്ടി വെള്ളം കുടിക്കാത്ത തരത്തിലുള്ള കഥകള്‍!!
അതിനാല്‍ തന്നെ അപ്പച്ചിയോട് എന്‍റെ ആഗ്രഹങ്ങള്‍ അക്കമിട്ട് നിരത്തി:
"ഒന്ന് ഒരു വീട് വേണം, രണ്ട് ഒരു കാറ്‌ വേണം, മൂന്ന് ഗായത്രിക്ക് ഒരു ജോലി വേണം, നാല്‌ സ്വല്പം സമ്പാദ്യം വേണം, അഞ്ച് കുട്ടികള്‍ വേണം"
അത് കേട്ടപ്പോ അപ്പച്ചി പ്രതികരിച്ചു:
"അഞ്ച് കുട്ടികള്‍ വേണേല്‍ ഇപ്പോഴേ പെറ്റ് തുടങ്ങണം"
ഓഹോ!!
തള്ളക്ക് വട്ടാണല്ലേ??
അമ്പരന്ന് നിന്ന എനിക്ക്, അപ്പച്ചി വക ഒരു ഫ്രീ ഉദാഹരണവും:
"ജാനൂന്‍റെ മോള്‌ മീന, കെട്ടി പത്താം മാസം പെറ്റു.അന്ന് തൊടങ്ങിയ കൊണ്ട് അവക്കിപ്പം അഞ്ച് കുട്ടികളായി.മോന്‍റെ കാര്യമോ?"
"ഞാന്‍ ഇത് വരെ പെറ്റ് തുടങ്ങിയില്ല"
"ങ്ഹാ! അതാ പറഞ്ഞെ പെറ്റ് തുടങ്ങാന്‍"
അപ്പച്ചി ഒന്ന് നിര്‍ത്തി, എന്നിട്ട് സംശയത്തോടെ ചോദിച്ചു:
"നീ എന്നെ ആക്കിയതാണോ?"
"ഹേയ്, അല്ല അപ്പച്ചി"
ആ ഉത്തരം അപ്പച്ചിക്കങ്ങോട്ട് ദഹിച്ചില്ല, അവര്‍ പിറുപിറുത്തു കൊണ്ട് അടുക്കള ഭാഗത്തേക്ക് നടന്നു.പാതി വഴിയെത്തിയതും എന്നെ ഒന്ന് തിരിഞ്ഞ് നോക്കി..
നീ എന്നെ ആക്കിയതല്ലല്ലോ??
അല്ലേ അല്ല, സത്യമായും പെറ്റ് തുടങ്ങാം!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com