For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

വെളിച്ചം ദുഃഖമാണുണ്ണി...




"വെളിച്ചം ദുഃഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം"

അക്കിത്തത്തിന്‍റെ ഈ വരികള്‍ അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എനിക്ക് മനസിലായത് ഒരു ഇലക്ഷന്‍ കാലഘട്ടത്തിലായിരുന്നു.അതിനെന്നെ സഹായിച്ചത് എന്‍റെ പ്രിയപ്പെട്ട നാട്ടുകാരായിരുന്നു, ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരെ തിരഞ്ഞെടുക്കുന്ന പ്രിയ വോട്ടര്‍മാരായിരുന്നു.അത് വിശദീകരിക്കുന്നതിനു മുമ്പ് നമ്മുടെ നാടിന്‍റെ ഭരണസ്ഥിതിയിലേക്ക് ഒരു എത്തിനോട്ടം..

അഞ്ച് വര്‍ഷം ഒരു കൂട്ടരു ഭരിക്കും, പിന്നൊരു അഞ്ച് വര്‍ഷം അടുത്ത കൂട്ടര്‌ ഭരിക്കും, ഇതിങ്ങനെ മാറി മറിഞ്ഞ് വരും.പാലുകുടിക്കുന്ന കൊച്ചു കുട്ടിക്ക് പോലും ഇപ്പോള്‍ ഭരിക്കുന്നത് ആരാണെന്ന് അറിഞ്ഞാല്‍ അടുത്ത ഭരണം ആരുടേതായിരിക്കുമെന്ന് പറയാന്‍ പറ്റുന്ന അവസ്ഥ.കേരളത്തെ സംബന്ധിച്ച് ഇതൊരു പ്രപഞ്ച സത്യമാ, അതിനാല്‍ തന്നെ ഇതിനെ ഞാന്‍ 'സിംപിള്‍ പ്രസന്‍റ്‌ ടെന്‍സില്‍' പറയാന്‍ ആഗ്രഹിക്കുന്നു.
അപ്പോള്‍ ഒരു സംശയം...
പിന്നെന്തിനാണാവോ ഇലക്ഷന്‍??
കയ്യിലൊരു കറുത്ത കുത്തിടാനോ???
ഒരോ പ്രാവശ്യവും കറുത്ത കുത്ത് കൈയ്യില്‍ വീഴുമ്പോ ആശ്വസിക്കും, ഇക്കുറി നാട് നന്നാവുമായിരിക്കും.
എവിടെ???
രണ്ടാഴ്ചത്തേക്ക് കണ്ണ്‌ കിട്ടാതിരിക്കാന്‍ കയ്യിലാ കറുത്ത കുത്ത് മാത്രം ബാക്കി കാണും.ഭരണവും ജീവിതവുമെല്ലാം പണ്ടത്തേന്‍റെ പിന്നത്തേതായിരിക്കും.
അതോട് കൂടി നമ്മള്‍ ഒരേ സ്വരത്തില്‍ പറയും:
"ഹും, അടുത്ത തവണ കാണിച്ച് തരാം, നിനക്കൊന്നും വോട്ടില്ല"
ഇതറിയാവുന്ന അവര്‍ പരസ്പരം പറയും:
"അല്ലേല്‍ തന്നെ അടുത്ത തവണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല"
അപ്പോള്‍ അതിന്‍റെ അടുത്ത തവണയോ??
കേരളമല്ലേ, അവര്‍ ജയിച്ചിരിക്കും!!!

അങ്ങനെയിരിക്കെ ഒരു ഇലക്ഷന്‍ കാലം.
നാട്ടിലെ തിളക്കുന്ന രക്തത്തിന്‍റെ ഉടമകളായ കുറേ യുവജനങ്ങള്‍ക്ക് ഒരു വെളിപാടുണ്ടായി..
ഈ സമ്പ്രദായങ്ങള്‍ മാറിയെ പറ്റു, പുതിയൊരു കേരളം ഉണ്ടായേ പറ്റു, എല്ലാവരുടെയും മനസ്സ് ഏറ്റു പാടി...

"മാറ്റുവിന്‍ ചട്ടങ്ങളേ അല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍"

എല്ലാം മാറ്റി കംപ്ലീറ്റ് ക്ലീനാക്കണം, അവര്‍ തീരുമാനിച്ചു...
എ സൂപ്പര്‍ ഡിസിഷന്‍!!!

പക്ഷേ എങ്ങനെ??
ആ ചോദ്യത്തിനുത്തരമായിരുന്നു കൂട്ടത്തില്‍ അലമ്പനായ സുധീഷിനെ (പൊതുവേ സ്ഥാനാര്‍ത്ഥികള്‍ തരികിട ആയിരിക്കണമെന്നായിരുന്നു അവരുടെ ധാരണ) ഇലക്ഷനു നിര്‍ത്താനുള്ള തീരുമാനം.അങ്ങനെ രണ്ട് പ്രബല പാര്‍ട്ടികള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ സ്വതന്ത്രനായി, മാറ്റത്തിന്‍റെ കൊടുങ്കാറ്റിനായി സുധീഷ് മത്സരിച്ചു.ഇരുട്ടില്‍ തപ്പുന്ന ജനങ്ങള്‍ക്ക് പുതിയൊരു വെളിച്ചം എന്ന രീതിയില്‍ 'കത്തുന്ന മെഴുകുതിരി' ചിഹ്നവും.

സംഗതിയുടെ കിടപ്പ് വശം ഇങ്ങനെ ആയിരുന്ന സമയത്താണ്‌ ഇതൊന്നുമറിയാതെ ഞാന്‍ ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് വന്നത്.തിരഞ്ഞെടുപ്പിന്‍റെ പ്രചരണങ്ങള്‍ നേരിട്ട് കാണുക, ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടി കുത്തുക, ചായക്കടയില്‍ പോയിരുന്നു ടെന്‍ഷനടിച്ച് (?) റിസള്‍ട്ട് അറിയുക, തിരികെ ബാംഗ്ലൂര്‍ക്ക് പോകുക എന്നീ ലക്ഷ്‌യത്തില്‍ നാട്ടിലെത്തിയ ഞാന്‍ സുധീഷ് സ്ഥാനാര്‍ത്ഥിയായ വിവരമറിഞ്ഞ് കോള്‍മയിര്‍ (ശരിക്കും വായിക്കണേ!!) കൊണ്ടു.അങ്ങനെ ഇലക്ഷന്‍ പ്രചാരണത്തിനു ഞാനും സജീവമായി...

സുധീഷിനെ വിജയിപ്പിക്കുക എന്ന ലക്ഷ്‌യം സഫലമാക്കാന്‍ 'കത്തുന്ന മെഴുകുതിരി' ജനങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിക്കാനായി ഞങ്ങളുടെ ആദ്യ ശ്രമം.അതിനായി ഒരോ വീട്ടിലും, ഓരാള്‍ ഒരു മെഴുകുതിരി കത്തിച്ച് പിടിച്ച് പോകാന്‍ തീരുമാനമായി.അതിന്‍റെ ആദ്യ പടി എന്ന നിലയില്‍ മൂന്ന് വീടുകളില്‍ പോയാല്‍ മതിയെന്നും, അതിനു ശേഷം ഈയൊരു അപ്രോച്ചിന്‍റെ ഗുണഗണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ഞങ്ങള്‍ ഉറപ്പിച്ചു.വരുന്ന ശനിയാഴ്ച തന്നെ ദൌത്യം തുടങ്ങാന്‍ തീരുമാനമായി, വീടുകളില്‍ മെഴുകുതിരിയുമായി പോകുന്ന കാര്യം കുമാരന്‍ ഏല്‍ക്കുകയും ചെയ്തു.

അങ്ങനെ ശനിയാഴ്ചയായി...
പത്തായി, പത്തരയായി, പതിനൊന്നായി, പന്ത്രണ്ടായി...
കുമാരന്‍ വന്നില്ല!!!
ഒടുവില്‍ മറ്റാരെങ്കിലും പോകാന്‍ തീരുമാനമായി, അതിനായി അവര്‍ തിരഞ്ഞെടുത്തത് എന്നെയായിരുന്നു.കേട്ടപാടെ ഞാന്‍ പറഞ്ഞു:
"ഹേയ്, അത് ശരിയാവില്ല"
ഞാനിങ്ങനെ പറയാന്‍ കാരണമുണ്ട്, ഒന്നാമത് വോട്ട് ചോദിച്ച് പോകാന്‍ നിശ്ചയിച്ച വീടൊന്നും എനിക്ക് പരിചയമില്ല.മാത്രമല്ല നട്ടുച്ചക്ക് മെഴുകുതിരിയും കത്തിച്ച് പിടിച്ച് ഒരു വീട്ടില്‍ കയറി ചെല്ലാന്‍ എനിക്ക് വട്ടില്ലല്ലോ.
പക്ഷേ സുഹൃത്തുക്കള്‍ എന്നെ ആശ്വസിപ്പിച്ചു:
"നീ വിഷമിക്കേണ്ടാടാ, ഞങ്ങള്‍ റോഡില്‍ കാണും, എന്തേലും പ്രശ്നമുണ്ടായാല്‍ ഞങ്ങള്‍ നോക്കികൊള്ളാം"
"എന്നാലും?"
"എന്‍റെ മനു ഇത് ഈ നാടിന്‍റെ രക്ഷക്കല്ലേ?"
ആണോ??
പിന്നല്ലാതേ??
അങ്ങനെ ജനിച്ച നാടിന്‍റെ രക്ഷക്കായി ഞാന്‍ ആ ദൌത്യം ഏറ്റെടുത്തു, മെഴുകുതിരിയുമായി അന്നേ ദിവസം മൂന്ന് വീട്ടില്‍ കയറുക എന്ന പുണ്യ ദൌത്യം.

ആദ്യ ഭവനം.
സമയം കൃത്യം നട്ടുച്ച.
കത്തിച്ചു പിടിച്ച വലിയൊരു മെഴുകുതിരിയുമായി ഞാന്‍ ആ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറി.
പതിയെ കോളിംഗ് ബെല്ലടിച്ചു.
ടിം...ടിം...
കതക് തുറന്ന് പുറത്തേക്ക് വന്നത് ഒരു വല്യമ്മയായിരുന്നു.നട്ടുച്ച അടുത്ത നേരത്ത് ഒരുത്തന്‍ കത്തുന്ന മെഴുകുതിരിയുമായി നില്‍ക്കുന്ന കണ്ടാകണം തള്ളയുടെ മുഖത്തൊരു അത്ഭുതം, അത് അവരുടെ ആത്മഗതത്തില്‍ പ്രകടമായിരുന്നു:
"എന്‍റെ ശിവനേ, ഇതേതോ കൂടിയ ഇനമാണല്ലോ!!"
കുരിശ്.
തള്ള എനിക്ക് വട്ടാണെന്ന് ഉറപ്പിച്ചു!!!

ആവശ്യക്കാരനു ഔചിത്യം പാടില്ലെന്ന് അറിയാവുന്നതിനാല്‍ അവരുടെ ധാരണ തിരുത്താന്‍ ഞാന്‍ തയ്യാറായി:
"അമ്മേ, ഇത് കണ്ട് തെറ്റിദ്ധരിക്കരുത്.ഇരുട്ടില്‍ തപ്പുന്ന ജനതക്ക് ഒരു ചെറു വെളിച്ചം എന്നേ ഞങ്ങള്‍ ഉദ്ദേശിച്ചുള്ളു"
"ഈ നട്ടുച്ചക്കോ?"
"അയ്യോ ഇപ്പൊഴല്ല"
"പിന്നെ രാത്രീലോ?"
"അയ്യോ അതുമല്ല"
"പിന്നെ?"
"അമ്മേ സത്യം പറയാം.എന്‍റെ പേര്‌ മനു, ഞങ്ങളുടെ സുഹൃത്ത് സുധീഷ് ഇക്കുറി ഇലക്ഷനില്‍ നില്‍ക്കുന്നുണ്ട്, അവനു വേണ്ടി വോട്ട് ചോദിക്കാന്‍ വന്നതാണ്"
"അതിനെന്തിനാ ഈ മെഴുകുതിരി കത്തിച്ച് കൈയ്യില്‍ പിടിക്കുന്നത്?"
"കത്തിച്ച് വച്ച മെഴുകുതിരിയാണ്‌ അവന്‍റെ ചിഹ്നം"
"അപ്പോ ചിഹ്നം ആന ആയിരുന്നെങ്കിലോ?"
പോക്കറ്റിലിട്ട് കൊണ്ട് വന്നേനെ!!!
പിന്നല്ല!!!
ചോദ്യം കേട്ടില്ലേ??
ഒടുവില്‍ സംയമനം പാലിച്ച് പറഞ്ഞു:
"അതിന്‌ ആനയല്ലല്ലോ അമ്മേ, മെഴുകുതിരിയല്ലേ"
ഒന്ന് നിര്‍ത്തിയട്ട് ഞാന്‍ അപേക്ഷിച്ചു:
"അമ്മ സുധീഷിനു വോട്ട് ചെയ്യണം"
"എന്തിന്?"
"നമ്മള്‍ ആദ്യം ഒരു പാര്‍ട്ടിയെ വിശ്വസിച്ചു, അവര്‍ നമ്മടെ ഖജനാവ് കൊള്ളയടിച്ചു.പിന്നെ നമ്മള്‍ മറ്റൊരു പാര്‍ട്ടിയെ വിശ്വസിച്ചു, അവരും നമ്മടെ ഖജനാവ് കൊള്ളയടിച്ചു.ഇനി സുധീഷിനു ഒരവസരം നല്‍കണം"
"എന്തിന്, ഖജനാവ് കൊള്ളയടിക്കാനോ?"
ങ്ങേ!!!
അന്തം വിട്ട് നിന്ന എന്നെ ഒന്ന് നോക്കിയട്ട് തള്ള അകത്ത് കയറി വാതിലടച്ചു.എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പതിയെ പുറത്തേക്കിറങ്ങി...

മെഴുകുതിരി ഊതിയണച്ച് പുറത്ത് എത്തിയ എനിക്ക് ചുറ്റും കൂട്ടുകാര്‍ വളഞ്ഞു.
"അവരെന്താ മനു കതകടച്ചത്?"
"സ്വല്പം കഴിഞ്ഞ് തുറക്കാനായിരിക്കും"
വേറെ എന്ത് പറയാന്‍??
മനുഷ്യനാകെ ചമ്മി തിരിച്ച് വന്നപ്പോള്‍ അവന്‍റെയൊക്കെ ചോദ്യം കേട്ടില്ലേ...
തള്ളയെന്താ കതകടച്ചതെന്ന്??
എന്‍റെ മുഖഭാവത്തെ വിഷമം കണ്ടാകണം സുധീഷ് ചോദിച്ചു:
"എന്താടാ? എന്ത് പറ്റി"
"ഈ പരിപാടി ശരിയാവില്ലടാ" ഞാന്‍ മറുപടി കൊടുത്തു.
"അതെന്താ?"
"ഞാന്‍ നട്ടുച്ചക്ക് മെഴുകുതിരിയും കത്തിച്ച് ചെന്നാല്‍ എന്‍റെ അമ്മയാണേലും കതകടക്കും, പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണോ?"
അതും ശരിയാ!!!
ഇനി എന്ത്??
അതിനു മറുപടിയായിരുന്നു മെഴുകുതിരിയുമായി രാത്രിയില്‍ പോകാനുള്ള തീരുമാനം.
അത് ഞാനും സമ്മതിച്ചു.

അന്ന് രാത്രി.
ഞാനും സുധീഷും ദൌത്യവുമായിറങ്ങി...
ഒരു ഭവനത്തിനു മുന്നിലെത്തി സുധീഷ് പറഞ്ഞു:
"എടാ മനു, ഇതാ ദാമോദരേട്ടന്‍റെ വീട്.ഇവിടെ ചേട്ടനും ചേച്ചിക്കും വോട്ടുണ്ട്, അവരുടെ മോള്‍ക്ക് വോട്ടുണ്ടോന്ന് അറിയില്ല, എന്തായാലും നീയൊന്ന് ചെന്ന് നോക്ക്"
നേരെ അകത്തേക്ക്...
കതകില്‍ മുട്ടിയപ്പോള്‍ വാതില്‍ തുറന്നത് മോള്‍ ആണ്, തേടിയ വള്ളി കാലില്‍ ചുറ്റി.മോള്‍ക്ക് വോട്ടുണ്ടോന്ന് അറിയാനുള്ള സുവര്‍ണ്ണ അവസരം.
ഞാനിങ്ങനെ ചിന്തിച്ച് നില്‍ക്കേ എന്നേയും, കൈയ്യിലെ മെഴുകുതിരിയും നോക്കി ആ പെണ്‍കുട്ടി ചോദിച്ചു:
"ആരാ? എന്ത് വേണം?"
"എനിക്ക് വേണ്ടത് ഞാന്‍ മോളുടെ അച്ഛനോട് ചോദിച്ചോളാം, മോളൊരു കാര്യം മാത്രം പറഞ്ഞാല്‍ മതി, മോള്‍ക്ക് പ്രായപൂര്‍ത്തിയായോ"
അത് കേട്ടതും പെണ്ണ്‌ എന്നെ രൂക്ഷമായൊന്ന് നോക്കിയിട്ട് അകത്തേക്ക് ഒറ്റപോക്ക്.
ശെടാ, എന്നാ പറ്റി??
എന്‍റെ ഈ സംശയത്തിനുള്ള മറുപടി ആ വീടിനകത്തു നിന്നുള്ള ദാമോദരേട്ടന്‍റെ അലര്‍ച്ചയായിരുന്നു:
"ഏത് നായിന്‍റെ മോനാടാ എന്‍റെ മോള്‍ക്ക് പ്രായമായോന്നറിയാന്‍ മെഴുകുതിരിയും കത്തിച്ച് വന്നത്?"
എന്തിര്??
"അയ്യോ വേണ്ടാച്ഛാ" മോളുടെ സ്വരം.
"വിടടീ, ഇന്നവനെ ഞാന്‍ രണ്ട് കഷണമാക്കും"
എന്‍റമ്മേ.
മെഴുകുതിരി എടുത്ത് തെക്കോട്ട് ഒരു ഏറ്‌ കൊടുത്തിട്ട് ഒറ്റ ഓട്ടമായിരുന്നു.ഓടി റോഡിലെത്തിയപ്പോള്‍ അങ്ങ് ദൂരെ നിന്ന് സുധീഷിന്‍റെ സ്വരം കേട്ടു:
"എടാ...ഇതിലെ...ഇതിലെ...ഇതിലെ വാ"
പെണ്‍കുട്ടിയോടുള്ള എന്‍റെ ചോദ്യം കേട്ടപ്പോള്‍ തന്നെ ഇതിങ്ങനേ സംഭവിക്കുമെന്ന് മനസിലാക്കി നേരത്തെ ഓടിയിരിക്കുന്നു, മിടുക്കന്‍.

അങ്ങനെ ദാമോദരേട്ടന്‍റെ ഏരിയയില്‍ നിന്ന് മാറി മറ്റൊരിടത്തെത്തി പട്ടി അണക്കുന്ന പോലെ കിതച്ച് കൊണ്ടിരിക്കെ അറിയാതെ ചോദിച്ച് പോയി:
"ആരെയാടാ ഇന്ന് കണി കണ്ടത്?"
സുധീഷിനു മറുപടിയില്ല.
സ്വല്പം കഴിഞ്ഞ് ദൂരെ കാണുന്ന വെളിച്ചം ചൂണ്ടി അവന്‍ പറഞ്ഞു:
"എടാ മൂന്ന് വീട് നമ്മള്‍ തീരുമാനിച്ചതാ, എന്തായാലും ആ വീട്ടിലൂടൊന്ന് കേറി നോക്കാം"
ങ്ങേ!!!
ഇനിയുമോ??
"അത് ആരുടെ വീടാ?"
"ആരുടെ ആയാലെന്താ, എന്തായാലും നനഞ്ഞില്ലേ, ഇനി കുളിച്ച് കയറാം"
ശരിയാ, ഒരു ശ്രമം കൂടിയാവാം.
നേരെ ആ വീട്ടിലേക്ക്...

പതിവു പോലെ റോഡിന്‍റെ സൈഡിലായി സുധീഷ് നിന്നു, കത്തിച്ച മെഴുകുതിരിയുമായി ഞാന്‍ അകത്തേക്ക്..
ടക്ക്...ടക്ക്..ടക്ക്...
കതകില്‍ മുട്ടി, അനക്കമില്ല.
"ഹലോ, ആരുമില്ലേ?"
പതിയെ കതക് തുറന്നു, അകത്ത് നിന്ന് ഒരു കിളിനാദം:
"പെട്ടന്ന് അകത്തേക്ക് വാ"
എന്തിന്??
ഞാന്‍ അമ്പരന്ന് നില്‍ക്കെ പെട്ടന്ന് ആരൊക്കെയോ 'ആരെടാ, പിടിയടാ' എന്ന് അലറി കൊണ്ട് അങ്ങോട്ട് ഓടിയെത്തുന്ന സ്വരം.കൂട്ടത്തില്‍ അങ്ങ് ദൂരെ നിന്ന് സുധീഷിന്‍റെ അലര്‍ച്ചയും:
"എടാ മനു അത് മറ്റേ കേസുകെട്ടിന്‍റെ വീടാ, സരസൂന്‍റെ.ഓടിക്കോടാ!!!"
ഒരു നിമിഷത്തേക്ക് അകത്തെ കിളിനാദം ഓര്‍മ്മ വന്നു...
പെട്ടന്ന് അകത്തേക്ക് വാ!!!
കര്‍ത്താവേ...
നാട്ടുകാര്‌ ആരെങ്കിലും എന്നെ തിരിച്ചറിഞ്ഞാല്‍......????
എന്ത് ചെയ്യും??
പഴയ വരികള്‍ മനസില്‍ ഓടി വന്നു...

"വെളിച്ചം ദുഃഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം"

ഒറ്റ ഊത്..
മെഴുകുതിരി അണഞ്ഞു!!!
അടുത്ത നിമിഷം ഞാന്‍ അവിടെ നിന്ന് അപ്രത്യക്ഷനായി.
ഓടി അമ്പലത്തിലെ ആല്‍ത്തറക്ക് അരികില്‍ എത്തിയപ്പോള്‍ 'നീയെന്താ താമസിച്ചത്?' എന്ന മുഖഭാവത്തില്‍ സുധിഷ് അവിടെ എന്നെ കാത്ത് ഇരുപ്പുണ്ടായിരുന്നു, മിടുക്കന്‍.

കാര്യം നാട്ടുകാരില്‍ നിന്ന് രക്ഷപെട്ടെങ്കിലും അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ ഈ രഹസ്യം പരസ്യമായി.അവര്‍ പറഞ്ഞു പലരുമറിഞ്ഞു, ഇലക്ഷന്‍ കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തയ്യാറായി നിന്ന എന്നോട് അവരിലൊരുവന്‍ ചോദിച്ചു:
"നീ സരസൂന്‍റെ വീട്ടില്‍ പോയെന്ന് കേട്ടു"
"അയ്യേ, ഞാനൊന്നും പോയില്ല"
"നീയും സുധീഷും കൂടി പോയെന്നാ ഞാന്‍ കേട്ടത്"
"ഓ അതോ, അത് വോട്ട് ചോദിക്കാന്‍ പോയതാ"
"പിന്നെ പാതിരാത്രിക്കല്ലിയോ വോട്ട് ചോദിക്കാന്‍ പോകുന്നത്, അതും സരസൂന്‍റെ വീട്ടില്‍"
"അയ്യോ ചേട്ടാ സത്യാ"
"ഉവ്വ...ഉവ്വ.."

ഇതാ നമ്മുടെ നാട് നന്നാവാത്തത്.രണ്ട് പേര്‌ നല്ലത് ചെയ്യണമെന്ന് ആഗ്രഹിച്ചാലും അതില്‍ കുറ്റം കണ്ടെത്തുന്ന നാട്ടുകാരുള്ളിടം ഒരിക്കലും നന്നാവില്ല.നല്ല കാര്യം ചെയ്യാന്‍ ശ്രമിച്ച ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ആക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന നാട്ടുകാരെ പറ്റി ഓര്‍ത്ത് വിഷമിച്ച് നില്‍ക്കെ ആ ചേട്ടന്‍ എന്നോട് പറഞ്ഞു:
"എടാ മനു, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കാര്യത്തില്‍ നിന്നെ കുറിച്ച് എനിക്ക് മതിപ്പുണ്ട്"
എന്ത്??
അവസാനം ഒരാള്‍ എന്നെ മനസിലാക്കിയിരിക്കുന്നു...
ഞാന്‍ ചെയ്ത നല്ല കാര്യത്തില്‍ അയാള്‍ അഭിമാനിക്കുന്നു!!
എങ്കിലും ചേട്ടനില്‍ നിന്ന് നേരിട്ട് കേള്‍ക്കാനുള്ള ആഗ്രഹത്തില്‍ ചോദിച്ചു:
"അത് എന്ത് കാര്യമാ ചേട്ടാ?"
"പാതിരാത്രി ആയാലും സരസൂന്‍റെ വീട്ടില്‍ തലയില്‍ മുണ്ടിട്ടാ എല്ലാവരും പോകുന്നത്.അവിടെ മെഴുകുതിരി കത്തിച്ച് പിടിച്ച് പോകാനുള്ള ധൈര്യം നിനക്ക് മാത്രമേയുള്ളു"
"അയ്യോ ചേട്ടാ അത് ചിഹ്നമാ"
"ഉവ്വ..ഉവ്വേ..."
ഛായ്, മ്ലേച്ഛം!!!

കാലം മറയ്ക്കാത്ത മുറിവുകളില്ലന്നാ, പക്ഷേ എത്ര മറച്ചാലും തിരഞ്ഞെടുപ്പ് കാലത്ത് ഏതെങ്കിലും കാലമാടന്‍ ഇത് ഓര്‍മ്മിപ്പിക്കും.വെറുതെ വഴിയെ നടക്കുന്ന എന്നോടവന്‍ ചോദിക്കും:
"എന്നാലും മനു, നീയല്ലാതെ ആരെങ്കിലും മെഴുകുതിരിയും കത്തിച്ച് പിടിച്ച് സരസൂന്‍റെ വീട്ടില്‍ പോകുമോ?"
"അയ്യോ സത്യമായും അത് ചിഹ്നമാ"
ഉവ്വ...ഉവ്വേ!!
ആരോട്?? എന്തിന്??
ഹും, നമ്മുടെ നാട് നന്നാവുന്ന ലക്ഷണമില്ല.

ഉല്‍പ്രേക്ഷ മരിക്കുന്നില്ല



പുറമേ കല്യാണം എന്ന് ഒറ്റ വാക്കില്‍ പറയാമെങ്കിലും, ആണ്‍ വീട്ടുകാരും പെണ്‍ വീട്ടുകാരും അതിനായി പിന്‍തുടരേണ്ട ചടങ്ങുകള്‍ വ്യത്യസ്തമാണ്.ഈ വിഭാഗിയത വിവാഹം കഴിക്കാന്‍ ആലോചിക്കുന്ന സമയത്ത് തന്നെ പ്രത്യക്ഷമാകുന്നു.ഉദാഹരണത്തിനു പെണ്ണ്‌ കാണല്‍ ചടങ്ങ്...
പെണ്‍കുട്ടി ഒരുങ്ങി വീട്ടില്‍ നില്‍ക്കുന്നു, ആണ്‍കുട്ടി അവരെ കാണാന്‍ വരുന്നു.
മലയാള സിനിമയില്‍ സ്ഥിരം കാണുന്ന സംഭവം...
സിനിമ നിരൂപകരുടെ ഭാക്ഷയില്‍ ക്ലീഷേ!!
ഒരു പുതുമക്ക് വേണ്ടി ആണ്‍കുട്ടി ഒരുങ്ങി നില്‍ക്കാനും, പെണ്‍കുട്ടി അവനെ കാണാന്‍ വരുന്നതുമായി ചിത്രീകരിക്കാന്‍ ഒരു സിനിമക്കാരനും തയ്യാറല്ല, അതേ പോലെ ഇങ്ങനെ ഒരു പുതുമ ജീവിതത്തില്‍ വരുത്താന്‍ നമ്മുടെ സമൂഹ വ്യവസ്ഥിതിയും തയ്യാറല്ല.
ഓര്‍ക്കുക, ക്ലീഷേ എന്നും ക്ലീഷേ ആണ്.

ഇതൊക്കെ വ്യക്തമായി അറിയാവുന്നതിനാലാവാം എന്‍റെ ഭാര്യാപിതാവ്, സ്വന്തം മകനു അതായത് എന്‍റെ അളിയനു കല്യാണം കഴിക്കാന്‍ പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടെടുക്കാനുള്ള ചുമതല എന്നെ ഏല്‍പ്പിച്ചത്.
സന്തോഷത്തോടെ ആ ദൌത്യം ഞാനേറ്റു...
മനുവിതാ, പെണ്ണിനെയും തേടി.

ആദ്യം മാട്രി മോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു, ആയിരം രൂപ അവന്‍മാര്‍ക്ക് വായ്ക്കരിയിട്ടു.കുറ്റം പറയരുത് ഒരു സെറ്റ് ഫോണ്‍ നമ്പര്‍ അവര്‍ തിരികെ അയച്ചു തന്നു, കൂടെ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ഉള്ളവരുടെ ലിസ്റ്റാണെന്ന ഒരു കുറിപ്പും, ഇത്രേം ഫോണ്‍ നമ്പര്‍ നിങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ മാത്രമേ ഉള്ളെന്ന് ഒരു അവകാശവാദവും.
എനിക്ക് ആ അവകാശവാദം ഇഷ്ടപ്പെട്ടില്ല.
ആലപ്പുഴ ടെലിഫോണ്‍ ഡയറക്റ്ററിയില്‍ ഇതില്‍ കൂടുതല്‍ ഫോണ്‍ നമ്പര്‍ ഉണ്ടെന്ന് ഞാന്‍ മറുപടിയയച്ചു.ആ ചാപ്റ്റര്‍ അങ്ങനെ കഴിഞ്ഞു.

അടുത്ത അറ്റംപ്റ്റ് നാട്ടിലുള്ള ഒരു ലോക്കല്‍ മാട്രിമോണിയല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതായിരുന്നു.അഞ്ഞൂറ്‌ രൂപ പോയെങ്കിലും, അതിനു ഗുണമുണ്ടായി, പത്ത് പെണ്‍കുട്ടികളുടെ ഗ്രഹനിലയും, ഫോട്ടോയുടെ സെറാക്സ്സ് കോപ്പിയും അപ്പോള്‍ തന്നെ കൈയ്യില്‍ കിട്ടി.
വിജയീ രൂപത്തില്‍ വീട്ടിലേക്ക്...
പത്ത് ഫോട്ടോയും കണ്ട് ഭാര്യാ വീട്ടുകാര്‌ ഞെട്ടി.ഈ പത്ത് പെണ്‍കുട്ടികളേയും അവര്‍ക്ക് അറിയാമത്രേ, ഇവരുടെയൊക്കെ കല്യാണം നേരത്തെ കഴിഞ്ഞതാണ്‌ പോലും.
ആകെ ചമ്മി.
അബദ്ധം മറയ്ക്കാന്‍ പത്ത് പെണ്‍കുട്ടികളുടെയും വീട്ടില്‍ വിളിച്ച് പെണ്‍കുട്ടിയെ കെട്ടിച്ച് വിടാനുണ്ടോന്ന് അന്വേഷിച്ചു, കൂട്ടത്തില്‍ ഫോണ്‍ നമ്പരും ഫോട്ടോയും തന്ന ഓഫീസിന്‍റെ അഡ്രസ്സും കൊടുത്തു, അങ്ങനെ ഒരു സത്കര്‍മ്മം പൂര്‍ത്തിയാക്കി.ഒരാഴ്ചക്ക് ശേഷം ചില ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം ആ ഓഫീസ് അടച്ച് പൂട്ടിയെന്ന് ഒരു വാര്‍ത്ത കേട്ടു, എന്താണ്‌ കാരണമെന്ന് ഞാന്‍ അന്വേഷിച്ചുമില്ല, ആരും പറഞ്ഞുമില്ല.

ഈ സംഭവ വികാസങ്ങളില്‍ നിന്ന് അളിയന്‍ ദീപുവിനു പെണ്‍കുട്ടിയെ കണ്ടെത്തുന്നത് ചന്തയില്‍ പോയി മീന്‍ വാങ്ങും പോലെ എളുപ്പമുള്ള പണിയല്ലെന്ന് ബോധ്യമായി.കല്യാണപ്രായമായെങ്കിലും കണ്ടാല്‍ ഒരു കൊച്ചു പയ്യന്‍റെ ലുക്കുള്ള അളിയനു പറ്റിയെ പെണ്‍കുട്ടിയെ അച്ഛന്‍ തന്നെ കണ്ട് പിടിച്ചോളാന്‍ പറഞ്ഞ് ഞാന്‍ തടിയൂരി..
എ ഗ്രേറ്റ് എസ്ക്കേപ്പ്!!
എന്‍റെ ഈ രക്ഷപെടലിന്‍റെ അനന്തര ഫലമായിരുന്നു ഒരു ശനിയാഴ്ച വൈകുന്നേരം ഗേറ്റ് തുറന്ന് അയാള്‍ വീട്ടിലേക്ക് വന്നത്.വന്നപാടെ വെറ്റിലക്കറയുള്ള പല്ല്‌ കാട്ടി വെളുക്കെ ചിരിച്ച് കൊണ്ട് അദ്ദേഹം സ്വയം പരിചയപ്പെടുത്തി:
"മുന്നാനാ"
"എവിടെ?"
"എന്ത്?"
"മൂന്ന് ആന?"
"അയ്യോ, അല്ല. മുന്നാനാ, ബ്രോക്കര്‍"
കഥാപാത്രം വീട്ടിലേക്ക്...

തിരുവനന്തപുരത്തിനടുത്തൊരു പെണ്‍കുട്ടി ഉണ്ടത്രേ, ഏതോ കൊട്ടാരത്തിലെ ആണ്‌ പോലും.തുടര്‍ന്ന് അവളെ മൂന്നാനൊന്ന് വര്‍ണ്ണിച്ചു:

"ഉഡുരാജമുഖി, മൃഗരാജ കടി
ഗജരാജവിരാജിത മന്ദഗതി"

തുടര്‍ന്ന് മൂന്നാന്‍ ഞങ്ങളെ ഒന്ന് നോക്കി...
മനസിലായോ??
ഉവ്വ.
ഉഡുവിലെ രാജാവിനെ പോലെ മീശയുള്ള മുഖമുള്ളവളും, മൃഗരാജനെ പോലെ കടിക്കുന്നവളും, ഗജരാജനെ പോലെ മന്ത് ഉള്ളവളും, അങ്ങനെ ആകെ ഒരു ഗതിയുമില്ലാത്തവളുമാണ്‌ പെണ്‍കുട്ടി എന്നല്ലേ?
അയ്യോ, അര്‍ത്ഥം അതല്ല.
പിന്നെ??
ഉഡുരാജമുഖി(നക്ഷത്രങ്ങളുടെ രാജാവായ ചന്ദ്രന്‍റെ മുഖമുള്ളവള്‍), മൃഗരാജ കടി (മൃഗരാജാവായ സിംഹത്തിന്‍റെ പോലെ ഒതുങ്ങിയ അരക്കെട്ട് ഉള്ളവള്‍), ഗജരാജവിരാചിത മന്ദഗതി (ആനയുടെ നടപ്പ് പോലെ പതിയെ സഞ്ചരിക്കുന്നവള്‍).
ഹരേ സബാഷ്, വാട്ട് എ ഗേള്‍!!

ഈ പെണ്‍കുട്ടിയുടെ ഗ്രഹനിലയാണെങ്കില്‍ ദീപുവിന്‍റെ ഗ്രഹനിലയുമായി നല്ല ചേര്‍ച്ചയും.മൊത്തത്തില്‍ എല്ലാവര്‍ക്കും താല്പര്യമായി, അത് കണ്ടപ്പോള്‍ മൂന്നാനു പ്രൊസീഡ് ചെയ്യാനായി ദീപുവിന്‍റെ ഒരു ഫൊട്ടൊ വേണമെന്നായി.അച്ഛന്‍ ഫോട്ടോ കൊണ്ട് കൊടുത്തു, മെലിഞ്ഞ് ഉണങ്ങിയ ദീപുവിന്‍റെ ഒരു പഴയ ഫോട്ടോ.
ഒരു നിമിഷം...
മൂന്നാന്‍റെ മുഖത്തെ ചിരി മാഞ്ഞു.
അയാള്‍ പതിയെ പുറത്തേക്കിറങ്ങി...

ഗേറ്റ് വരെ നടന്ന മൂന്നാന്‍ അവിടെ നിന്നു, എന്നിട്ട് എന്നോടൊന്ന് അടുത്തേക്ക് വരാന്‍ ആഗ്യം കാട്ടി.അപ്രകാരം അടുത്തേക്ക് ചെന്ന എന്നോട് അയാള്‍ പറഞ്ഞു:
"അളിയനെ കുറിച്ച് ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാമായിരുന്നു, അവിടെ വച്ച് ചോദിക്കാന്‍ ഒരു മടി...."
ഗായത്രിയുടെയും അച്ഛന്‍റെയും അമ്മയുടെയും മുമ്പില്‍ വച്ച് ചോദിക്കാന്‍ മടിക്കുന്ന ആ ചോദ്യം എന്തെന്ന് അറിയാതെ അമ്പരന്ന് നിന്ന എന്നോട് അയാള്‍ ചോദിച്ചു:
"പയ്യനു പുഷ്ടിയുണ്ടോ?"
ഞാന്‍ ഒന്നും മിണ്ടിയില്ല.
പുഷ്ടിയോ??
അതെന്ത് സാധനം??
നെറ്റിയില്‍ ചന്ദനക്കുറിയുണ്ടോ, ദേഹത്ത് പൂണൂലുണ്ടോ എന്നൊക്കെ പറയും പോലെ എന്തേലുമാണോ, അതോ കൈയ്യും കാലും പോലെ എന്തേലുമാണോ?
ഒരു പക്ഷേ ഈ പുഷ്ടി.....
ഛേ, ഛേ, അതായിരിക്കില്ല!!!
"പറയൂ, പയ്യനു പുഷ്ടിയുണ്ടോ?" മൂന്നാന്‍റെ ചോദ്യം വിചാരങ്ങളില്‍ നിന്ന് ഉണര്‍ത്തി.
"ഉണ്ട്, പുഷ്ടിയുണ്ട്" രണ്ടും കല്‍പ്പിച്ച് ഞാന്‍ മറുപടി നല്‍കി.
"ഉണ്ടന്നോ?" അയാളുടെ മുഖത്ത് അങ്കലാപ്പ്.
ശെടാ, പ്രശ്നമായോ??
ആണ്‍കുട്ടികള്‍ക്ക് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത എന്തെങ്കിലുമാണോ ഈ പുഷ്ടി??
എനിക്ക് ആകെ ഡൌട്ടായി!!

"എനിക്ക് തോന്നുന്നില്ല പുഷ്ടി ഉണ്ടെന്ന്.പെണ്‍വീട്ടുകാര്‍ക്ക് പുഷ്ടി നിര്‍ബന്ധമാ, എന്തായാലും ഞാനൊന്ന് ശ്രമിക്കട്ടെ"
ദീപുവിന്‍റെ ഫോട്ടോ നോക്കി ഇത്രയും പിറുപിറുത്തിട്ട് അയാള്‍ യാത്രയായി.തിരികെ ഹാളിലെത്തിയപ്പോള്‍ അമ്മ ചോദിച്ചു:
"എന്തിനാ അയാള്‍ വിളിപ്പിച്ചത്?
"അത് പിന്നെ പുഷ്..പുഷ്.." പറയാന്‍ വന്നത് വിഴുങ്ങി.അര്‍ത്ഥമറിയാതെ പറയുന്നത് ഉചിതമല്ലെന്ന് ഉറപ്പിച്ചു.
"പുഷ്...?" അമ്മ വിടാന്‍ ഭാവമില്ല.
കുരിശായി.
ആകാംക്ഷയോട് നില്‍ക്കുന്ന അമ്മയുടെ മുഖത്ത് നോക്കാതെ മറുപടി നല്‍കി:
"പുഷ് പുള്ളിലാണോ അതോ കാറിലാണോ ചെല്ലുന്നതെന്ന് ചോദിച്ചതാ"
വിശ്വാസമാകാത്ത രീതിയില്‍ എന്നെ നോക്കിയിട്ട് അമ്മ ചോദിച്ചു:
"കാറില്‍ പോയാ പോരേ?"
മതി, അത് മതി.

വൈകുന്നേരത്തിനകം പുഷ്ടി എന്നത് കൊണ്ട് ഓജസ്സും, തേജസ്സും, ആരോഗ്യവും, അത്യാവശ്യം വണ്ണവുമുള്ള ഒരു ശരീരമാണ്‌ മൂന്നാന്‍ ഉദ്ദേശിച്ചതെന്ന് മനസിലായി.അപ്പോഴാണ്‌ ദീപു ബാംഗ്ലൂരില്‍ നിന്ന് വിളിച്ചത്, മറ്റ് വിവരങ്ങളെല്ലാം അച്ഛനില്‍ നിന്ന് മനസിലാക്കിയ അവനു ഒരു കാര്യം മാത്രം അറിഞ്ഞാല്‍ മതിയാരുന്നു:
"ചേട്ടനെ മാറ്റി നിര്‍ത്തി ആ മൂന്നാന്‍ എന്താ ചോദിച്ചത്?"
സത്യസന്ധമായി മറുപടി നല്‍കി:
"നിനക്ക് പുഷ്ടി ഉണ്ടോന്ന് ചോദിച്ചതാ"
മറു ഭാഗത്ത് നിശബ്ദത.
അവനെ ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു:
"പേടിക്കണ്ട, ഞാന്‍ ഉണ്ടെന്ന് പറഞ്ഞു"
വീണ്ടും നിശബ്ദത.
"എടാ ദീപു, എന്ത് പറ്റി?"
ദയനീയ സ്വരത്തില്‍ മറുപടി:
"ഒന്നുമില്ലേലും ഞാനൊരു ആണ്‍കുട്ടിയല്ലേ ചേട്ടാ, എനിക്ക് പുഷ്ടി കാണുമെന്ന് അയാള്‍ക്ക് അറിയില്ലേ"
അളിയന്‍ തെറ്റിദ്ധരിച്ചോന്ന് ഒരു സംശയം!!
ഇത് ഉല്‍പ്രേക്ഷയാവാനാ ചാന്‍സ്...
മറ്റൊന്നില്‍ ധര്‍മ്മയോഗത്താല്‍ അത് താനല്ലിയോ ഇതെന്ന് വര്‍ണ്യത്തിലാശങ്ക.
"അയാള്‍ക്കില്ലേ പുഷ്ടി, ചേട്ടനില്ലേ പുഷ്ടി, അപ്പോ എനിക്കും കാണില്ലേ?" അളിയന്‍ എഗൈന്‍ സ്ടൈക്ക്ഡ്.
കര്‍ത്താവേ!!!
ഇത് ഉല്‍പ്രേക്ഷ തന്നെ.
കൈ വിട്ട് പോകാതിരിക്കാന്‍ പെട്ടന്ന് ഞാന്‍ വിശദീകരിച്ചു:
"ദീപു, പുഷ്ടിന്ന് പറഞ്ഞാല്‍ ഓജസ്സും തേജസ്സും ആരോഗ്യവുമാണ്"
മറുഭാഗത്ത് അതിശയം:
"അയ്യോ, അത്രേ ഉള്ളോ?"
അതേ, അത്രേ ഉള്ളു!!!
"ഞാന്‍ കരുതി...."
വേണ്ടാ, വേണ്ടാ, നീ കരുതിയതൊന്നും ഇവിടെ പറയേണ്ട....
ഉല്‍പ്രേക്ഷയാ അത്, ഉല്‍പ്രേക്ഷ.
ഫോണ്‍ കട്ടായി.

പെണ്ണ്‌ കൊട്ടാരത്തിലെ ആയതിനാലാവും സൈന്യത്തിനു കുറവൊന്നും വേണ്ടാന്ന് കരുതി അപ്പച്ചിമാരും, അമ്മാവിമാരും, കുഞ്ഞമ്മമാരും, ഗായത്രിയും, അച്ഛനുമമ്മയും, അമ്മാവനും പിന്നെ ഞാനും ദീപുവും കൂടിയാണ്‌ പെണ്ണ്‌ കാണാന്‍ പോയത്.വണ്ടിയിലിരുന്നപ്പോ അമ്മ എന്നോട് പറഞ്ഞു:
"ആ പദ്യം ഒന്നു പറ മോനേ"
"ഏത് പദ്യം"
"പെണ്ണിന്‍റെ പദ്യം"
ആദ്യം അമ്പരന്നെങ്കിലും ഒടുവില്‍ പാടി:
"ഉഡുരാജമുഖി, മൃഗരാജ കടി
ഗജരാജവിരാജിത മന്ദഗതി"
"ഇതാ പെണ്ണ്" അമ്മയുടെ കണ്‍ഫര്‍മേഷന്‍.
എല്ലാം മനസിലായ മട്ടില്‍ സ്ത്രീ ജനങ്ങള്‍ തലകുലുക്കി, എന്നാ ഒരു കുന്തവും അവര്‍ക്ക് മനസ്സിലായില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.കാരണം അവരുടെ നാവിലെല്ലാം ആ പദ്യമായിരുന്നു...
"ഉഡു രാജ മുഖി...."

പെണ്‍കുട്ടി ചായയുമായി വരുന്ന വരെ പദ്യത്തെ പറ്റി എല്ലാവരെയും പോലെ എനിക്കും ഒരു മതിപ്പുണ്ടായിരുന്നു, വന്ന രൂപം ചായ തന്നിട്ട് കുറ്റിയടിച്ച് ഒരേ നില്‍പ്പ് നിന്നപ്പോ ശരീരമാസകലം ഒരു പെരുപ്പ് കേറി.ഇത്രേം വൃത്തികെട്ട ഒരു രൂപം ഈ അടുത്ത കാലത്ത് ഞാന്‍ കണ്ടിട്ടില്ലേ.
"ഇതാണ്‌ രാജകുമാരി" മൂന്നാന്‍റെ പരിചയപ്പെടുത്തല്‍.
എല്ലാവരും വിശ്വാസം വരാതെ പരസ്പരം നോക്കി.
"അല്ല മോനേ, ആ പദ്യം....!!" അമ്മ രഹസ്യമായി ചോദിച്ചു.
"ഒന്നു ഷഫിള്‍ ചെയ്താ മതി, പദ്യം ശരിയാകും" എന്‍റെ മറുപടി.
"എങ്ങനെ?"

"മൃഗരാജമുഖി, ഗജരാജ കടി
ഉഡുരാജവിരാചിത മന്ദഗതി"

സിംഹത്തിന്‍റെ മുഖവും, ആനയുടെ വയറുമായി, ചന്ദ്രനെ പോലെ കുറ്റിയടിച്ച് നില്‍ക്കുന്നവള്‍....
ഹോ, വാട്ട് എ ഗേള്‍!

"ഒന്നിങ്ങട്ട് വരിക"
ഒരു കാരണവരുടെ ശബ്ദമാണ്‌ ഞങ്ങളെ ഞെട്ടലില്‍ നിന്ന് ഉണര്‍ത്തിയത്.അങ്ങേര്‌ കതകിനു അരുകില്‍ നിന്ന് ദീപുവിനെ നോക്കിയാണ്‌ വിളിച്ചത്.ദീപു അമ്പരപ്പോടെ എന്നെ നോക്കി...
ആരാദ്?
ഫ്രണ്ട്സിലെ ജഗതിയുടെ ഡയലോഗാണ്‌ വായില്‍ വന്നത്...
"ഇത് കൊട്ടാരമാണ്, ഇവിടുള്ളതെല്ലാം തമ്പുരാക്കന്‍മാരാണ്, ചെന്നാട്ടെ"
അയാള്‍ക്ക് പിറകെ നടന്ന ദീപു ദയനീയമായി എന്നെ ഒന്ന് നോക്കി.പാവം തോന്നിയട്ട് കൂടെ ചെല്ലാനായി ഞാനും എഴുന്നേറ്റു.അത് കണ്ടിട്ടാകണം കാരണവര്‍ എന്നെയും ദീപുവിനെയും മാറിമാറി നോക്കി.
ഫ്രണ്ട്സിലെ ഒരു സീന്‍ കൂടി ഓര്‍മ്മ വന്നു...
ഇത് ഏതാ ഈ കാട്ടുമാക്കം??
അത് എന്‍റെ അളിയനാണു രാജാവേ!!!
എന്നാല്‍ മനസില്‍ കരുതിയത് പോലെ ഒന്നും സംഭവിച്ചില്ല, രാജാവു പറഞ്ഞു:
"മനുവിനും വരാം"
എങ്ങോട്ടാണ്‌ കാരണവരുടെ കൂടെ ഞങ്ങള്‍ പോകുന്നതെന്ന് ആലോചിച്ച് തല പുകക്കുന്ന കുറേ മനുഷ്യജന്മങ്ങളെ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് കൊട്ടാരത്തിനകത്തേക്ക്.....

ഒരു നിലവറക്ക് മുന്നിലാണ്‌ ആ നടപ്പ് അവസാനിച്ചത്.അവിടെയെത്തിയപ്പോള്‍, ഷര്‍ട്ടും പാന്‍സുമിട്ട് ടൈയ്യും കെട്ടി, ഒരു ഷൂസ്സും വലിച്ചു കേറ്റി സെയില്‍സ്മാന്‍ ഇന്‍റര്‍വ്യൂവിനു പോണപോലെ പെണ്ണ്‌ കാണാന്‍ വന്ന ദീപുവിനോടായി അദ്ദേഹം പറഞ്ഞു:
"പുഷ്പ പാദുകം പുറത്ത് വയ്ക്കു, നഗ്നപാദനായ് കടന്ന് വരു"
എന്താ? ദീപു എന്നെ നോക്കി.
"സോക്സ്സ് ഊരാന്‍"
"ആ വലിയ കോണകം ഊരി ആ ശീല ചുറ്റു" വീണ്ടും രാജാവ്.
ദീപു നോക്കുന്നതിനു മുമ്പേ ഞാന്‍ പറഞ്ഞു കൊടുത്തു:
"പാന്‍സ് മാറ്റി ആ മുണ്ടുടുക്കാന്‍"
അയയില്‍ നിന്ന് രാജാവ് കാണിച്ച് തന്ന മുണ്ടുടുത്ത് ദീപു വന്നപ്പോള്‍ ഞങ്ങള്‍ അകത്തേക്ക് കയറാന്‍ തയ്യാറായി.അപ്പോള്‍ അദ്ദേഹം പറഞ്ഞു:
"ഒരു ക്ഷേത്രത്തിലേക്കാണ്‌ കയറുന്നതെന്ന് കരുതുക, ഷര്‍ട്ട് പാടില്ല."
അങ്ങനെ ഒറ്റമുണ്ടുമായി രണ്ട് ജന്മങ്ങള്‍ രാജാവിനൊപ്പം അകത്തേക്ക്...

നിലവറക്ക് അകവശം.
ചന്ദനത്തിരിയുടെ സുഗന്ധം.
പട്ടിട്ട പീഠത്തിലായി ഒരു ദേവീ രൂപം, അതിനു മുന്നിലായി തെളിഞ്ഞ് കത്തുന്ന നിലവിളക്ക്, അതിനും മുന്നിലായി മഞ്ഞ പട്ടില്‍ നിലത്ത് വച്ചിരിക്കുന്ന ഒരു ത്രിശൂലം.
ആകെ നിശബ്ദത.
എന്തിനാണ്‌ ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്??
ഞാനും ദീപുവും അമ്പരന്ന് നോക്കി.
അത് കണ്ടാകാം ആ ശൂലം ചൂണ്ടി കാരണവര്‍ പറഞ്ഞു:
"ഇത് ദേവിയുടെ ശൂലമാ, കൊടിയേറ്റിനു ഈ ശൂലമെടുക്കേണ്ടത് ഇവിടുത്തെ കുമാരിയെ കല്യാണം കഴിക്കുന്ന ആളാണ്.നല്ല പുഷ്ടിയുള്ളവര്‍ക്കേ ഇതുയര്‍ത്താന്‍ പറ്റു...."
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു...
"ഉയര്‍ത്താന്‍ പറ്റുമോന്ന് അറിയാന്‍ ഇതേ തൂക്കമുള്ള ആ ശൂലമൊന്ന് ദീപു എടുത്തേ"
കാരണവര്‍ ചൂണ്ടിയ ഭാഗത്ത് പട്ടില്‍ ഇരിക്കുന്ന ശൂലം പോലത്തെ വേറൊരു ശൂലം!!
നിസ്സാരഭാവത്തില്‍ അതുയര്‍ത്താന്‍ നോക്കിയ ദീപുവിന്‍റെ ചുവടു പിഴക്കുന്നത് ഞാന്‍ കണ്ടു.ശൂലവുമായി ദീപു വീഴുന്നതിനു മുമ്പേ രണ്ട് കൈ കൊണ്ടും ഞാനത് പിടിച്ചെടുത്തു...
ഭയങ്കര ഭാരം!!
ഒരു വിധത്തില്‍പഴയ സ്ഥാനത്ത് വച്ചു തിരിഞ്ഞ് നോക്കിയപ്പോ കാരണവരുടെ മുഖത്ത് മ്ലാനത.
ഒന്നും മിണ്ടാതെ പുറത്തേക്ക്...

ഞങ്ങള്‍ നിലവറയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ സമയത്ത് തന്നെയാണ്, ഞങ്ങളുടെ ഒപ്പം വന്ന സ്ത്രീ ജനങ്ങള്‍ കൊട്ടാരം കാണാന്‍ അകത്തേക്ക് വന്നത്.മുണ്ട് മാത്രമുടുത്ത് ഞങ്ങള്‍ കാരണവരോടൊപ്പം നിലവറയില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ട് അവര്‍ അമ്പരന്ന് നിന്നു.അത് കണ്ടിട്ടാവാം കൂടെ വന്ന കാരണവര്‍ പറഞ്ഞു:
"ദീപുവിനു പുഷ്ടി ഉണ്ടോന്ന് നോക്കാന്‍ പോയതാ"
എല്ലാവരുടെയും ചിരി മാഞ്ഞു.
ഒറ്റമുണ്ടുടുത്ത് നില്‍ക്കുന്ന ദീപുവിലേക്ക് എല്ലാവരുടെയും നോട്ടം തറച്ചു.എവിടെയോ ഒരു ഉല്‍പ്രേക്ഷ മണക്കുന്നതായി എന്‍റെ അന്തരംഗം മന്ത്രിച്ചു.
"എന്നിട്ട് പുഷ്ടി ഉണ്ടോ?" ചോദ്യം മറ്റൊരു കാരണവരുടെ വക.
"പോരാ, പുഷ്ടി കുറവാ" കൂടെയുള്ള കാരണവരുടെ സാക്ഷ്യം.
ഞാന്‍ നോക്കിയപ്പോ ഗായത്രിയും മറ്റുള്ള സ്ത്രീ ജനങ്ങളും താഴേക്ക് നോക്കി നില്‍ക്കുന്നു, അമ്മാവന്‍ ദീപുവിനെ രൂക്ഷമായി നോക്കുന്നു, എനിക്ക് ഉറപ്പായി, ഇത് ഉല്‍പ്രേക്ഷ തന്നെ.
വഷളാവുന്നതിനു മുന്നേ കാര്യം ബോധിപ്പിക്കാന്‍ ഞാന്‍ വാ തുറക്കാന്‍ ശ്രമിക്കുന്നതിനു മുന്നേ കൂടെ വന്ന കാരണവര്‍ പറഞ്ഞു:
"പക്ഷേ മനുവിനു നല്ല പുഷ്ടിയാ"
എന്‍റെ കര്‍ത്താവേ!!
സ്ത്രീ ജനങ്ങളുടെ മനോവിചാരം ഓര്‍ത്തപ്പോ അറിയാതെ വെളിച്ചപ്പാടിനെ പോലെ ഒന്നു തുള്ളി പോയി.ഒളി കണ്ണിട്ട് നോക്കിയപ്പോള്‍ എല്ലാവരും അവജ്ഞയോടെ നോക്കുന്നു.പെണ്ണ്‌ കാണാന്‍ വന്ന ദീപു പുഷ്ടി കാണിച്ചതിനു ന്യായമുണ്ട്, നീ എന്തിനാ കാണിച്ചത് എന്നാണെന്ന് തോന്നുന്നു ആ നോട്ടത്തിനു അര്‍ത്ഥം.മനസിനെ സ്വയം സമാധാനിപ്പിച്ചു...
വിഷമിക്കേണ്ടാ മനു, ഇത് ഉല്‍പ്രേക്ഷയാ...
വെറും ഉല്‍പ്രേക്ഷ.

തിരികെ വരുന്ന വഴി ആരും ഒന്നും സംസാരിച്ചില്ല, ഇടക്ക് എപ്പോഴോ ഞാന്‍ സത്യം ബോധിപ്പിക്കാന്‍ ശ്രമിച്ചപ്പോ കേള്‍ക്കണ്ടാകത്ത ഭാവത്തില്‍ എല്ലാവരും മുഖം തിരിച്ചു.റൂമിലെത്തിയപ്പോ ഗായത്രി ചോദിച്ചു:
"നിങ്ങക്ക് നാണമില്ലേ മനുഷ്യാ? കാണിക്കാന്‍ നടക്കുന്നു"
"എടീ അത് ഉല്‍പ്രേക്ഷയാ"
"എന്തുവായാലെന്താ, നാട്ടുകാരെ കാണിക്കണോ?"
കുന്തം.
എനിക്കാകെ ദേഷ്യം വന്നു, കരണക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചിട്ടാ സത്യം ബോധിപ്പിച്ചത്.കിട്ടേണ്ടത് കിട്ടുകയും, അറിയേണ്ടത് അറിയുകയും ചെയ്തപ്പോ അവള്‍ പറഞ്ഞു:
"ഇതാണോ, ഞാന്‍ വിചാരിച്ചു..."
വേണ്ടാ, വേണ്ടാ, നീ വിചാരിച്ചത് എനിക്കറിയാം...
അത് വെറും ഉല്‍പ്രേക്ഷയാ, ഉല്‍പ്രേക്ഷ!!

അന്ന് വൈകിട്ട് കല്യാണം നടക്കില്ലെന്ന് പറയാന്‍ മൂന്നാന്‍ വന്നു.അയാളെ ഗേറ്റില്‍ വച്ചേ തടഞ്ഞിട്ട് ഞാന്‍ പറഞ്ഞു:
"അല്ലേലും പെണ്ണിനെ ഞങ്ങക്ക് ഇഷ്ടമായില്ല"
"അയ്യോ അതെന്താ?"
"പെണ്ണിനു ശുഷ്കാന്തി പോരാ"
"എങ്ങനെ മനസിലായി?"
"ചായ കൊണ്ട് വന്നു തന്നപ്പോ ശ്രദ്ധിച്ചാരുന്നു"
ആ നിമിഷം മൂന്നാനൊന്ന് ചിന്തിച്ച് നോക്കി, എന്നിട്ട് പറഞ്ഞു:
"ശരിയാ, കുനിഞ്ഞല്ലിയോ ചായ തന്നത്, അപ്പോ ശുഷ്കാന്തി പോരാന്ന് നിങ്ങള്‌ പറഞ്ഞാ അത് ശരിയാ"
ങ്ങേ!!!!
അന്തം വിട്ട് നിന്ന എന്നെ ഉപേക്ഷിച്ച് അയാള്‍ തിരികെ നടന്നു, അടുത്ത പ്രാവശ്യം ചെറുക്കനൊപ്പം ഇരിക്കണമെന്ന് ഉറച്ച ചിന്തയുമായി, എങ്ങനെയും ശുഷ്കാന്തി കണ്ടറിയണമെന്ന് തീരുമാനവുമായി...
ഇവിടെ മറ്റൊരു ഉല്‍പ്രേക്ഷ ആരംഭിക്കുന്നു...
അഥവാ ഉല്‍പ്രേക്ഷകള്‍ ഒരിക്കലും മരിക്കുന്നില്ല.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com