For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

രമ്യയുടെ ഫ്ലാറ്റും ചിറ്റൂരെ കടയും



ഓര്‍ക്കാപ്പുറത്ത് മുന്നില്‍ വന്ന് ചിരിച്ച് കാണിക്കുന്ന എല്ലാവരെയും അതേ ഫ്രീക്ക്വന്‍സിയില്‍ തിരിച്ച് ചിരിച്ച് കാണിക്കാന്‍ നമുക്ക് സാധിക്കാറില്ല, അതിനു കാരണം അവര്‍ ഭഗവാനെ പോലെ ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെടുന്നതാകാം.ഒരിക്കല്‍ എന്‍റെ മുന്നിലും അങ്ങനെ ഒരു അവതാരം പിറവിയെടുത്തു, ആ കഥയാണ്‌ ഈ കഥ.

കരിമുട്ടം ദേവിക്ഷേത്രത്തില്‍ ഭദ്രാ ദേവിയാണ്‌ പ്രതിഷ്ഠ.മേടം പത്തിനു പത്താമുദയമാണ്‌ പ്രധാന ഉത്സവം.ലോകത്ത് എവിടെയാണെങ്കിലും വിദൂരമായ ഒരു ചാന്‍സ്സ് എങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ അന്നേ ദിവസം ആ സന്നിധിയില്‍ കാണും.പക്ഷേ ഇക്കുറി ക്ഷേത്ര ഭരണ സമതി പത്ത് ദിവസത്തെ ഉത്സവം നടത്താന്‍ തീരുമാനിച്ചു.ആ തീരുമാനത്തില്‍ പകച്ച് പോയ ബാല്യങ്ങള്‍, എന്നെ പോലുള്ള കുറേ അമ്പലവാസികളുടെത് ആയിരുന്നു.പത്ത് ദിവസം പറ്റിയില്ലെങ്കിലും മാക്സിമം ദിവസം ഉത്സവം കൂടണം.
പക്ഷേ എങ്ങനെ??
ഈ ചോദ്യത്തിനു ഉത്തരം തേടി ഞാന്‍ വിദ്ധഗ്ദമായി കരുക്കള്‍ നീക്കി.എറണാകുളത്ത് ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന എനിക്ക് പത്ത് ദിവസത്തെ ലീവ് മരീചികയാണ്.പക്ഷേ രണ്ട് ദിവസം ലീവ് എടുത്താല്‍ എനിക്ക് ഏഴ് ദിവസം ഉത്സവം കൂടാം.അതായത് ആദ്യ ദിവസം വെള്ളിയാഴ്ച വിഷുവാണ്, ഓള്‍റെഡി അവധി.പിന്നെ ശനിയും ഞയറും അവധി.തിങ്കള്‍, ചൊവ്വ ലീവ് എടുത്താല്‍ മൊത്തം അഞ്ച് ദിവസം.പിന്നെയുള്ള മൂന്ന് ദിവസം പണിയെടുത്താല്‍ ശനിയും ഞയറും വീണ്ടും അവധി.
മതി...ഇത് മതി!!

നാട്ടില്‍ ഉത്സവം ആണെന്നും ബുധനാഴ്ച വരെ ഫോണില്‍ പോലും കിട്ടില്ലെന്നും ഓഫീസില്‍ അറിയിച്ച് വിഷുവിന്‍റെ തലേന്നാള്‍ നാട്ടിലേക്ക് വണ്ടി കയറി.ഇത്രയും പറഞ്ഞിട്ടും ആരെങ്കിലും ഓഫീസ്സ് കാര്യം പറഞ്ഞ് വിളിച്ചാല്‍ മൈക്കിന്‍റെ അവിടെ ഫോണ്‍ കൊണ്ട് പോയി അവരെ ഭാഗവത പാരായണം കേള്‍പ്പിക്കണമെന്ന് ഞാന്‍ മനസ്സില്‍ പ്ലാന്‍ ചെയ്തു.
അങ്ങനെ ഉത്സവം തുടങ്ങി....

ഞയറാഴ്ച വരെ ഫോണൊന്നും വന്നില്ല, എന്നാല്‍ തിങ്കളാഴ്ച മറ്റൊരു ഫോണ്‍ വന്നു, നവോദയിലെ കൂട്ടുകാരെല്ലാം എറണാകുളത്ത് വച്ച് കണ്ട് മുട്ടുന്നെന്ന്, അതും ചൊവ്വാഴ്ച, ഞാന്‍ ചെല്ലണം പോലും.
അസംഭവ്യം!!!
ഉത്സവത്തിനിടക്ക് കൂട്ടുകാരെ കാണാന്‍ പോകാനോ, നോ വേ.
കുറച്ച് കഴിഞ്ഞപ്പോ അടുത്ത ഫോണ്‍, നവോദയയിലെ കൂട്ടുകാരി ഡയാന ആണ്, പുള്ളിക്കാരി ബാംഗ്ലൂരീന്ന് ആലപ്പുഴയില്‍ വന്നെന്നും, അടുത്ത ദിവസം എറണാകുളത്തേക്ക് മീറ്റിംഗിനു പോകുന്നെന്നും, ഞാന്‍ വരുന്നോ എന്നുമാണ്‌ ചോദ്യം.
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി, എറണാകുളത്ത് ഉള്ള കൂട്ടുകാരെ ഇടക്കിടെ കാണാറുണ്ട്, പക്ഷേ ഈ കക്ഷിയെ കണ്ടിട്ട് ഇരുപത്തി മൂന്ന് വര്‍ഷമായി.മാത്രമല്ല, 'ഡയാനാ നീ എവിടെയാ?' എന്ന്.ഒരു കഥ തന്നെ ഞാന്‍ എഴുതിയിട്ടുണ്ട്.അതിലെ നായികയാണ്‌ നാളെ വരുമോന്ന് ചോദിക്കുന്നത്.
പോണോ??
പോയേക്കാം!!

ഒമ്പത് മണി ആകുമ്പോഴേക്കും എറണാകുളത്ത് വാഴക്കാലയിലുള്ള രമ്യയുടെ ഫ്ലാറ്റില്‍ എത്തണമെന്നും, അതിനു ഒരു ഏഴ് മണിക്ക് എങ്കിലും ഇറങ്ങണമെന്നുമാണ്‌ ഡയാന പ്ലാന്‍ പറഞ്ഞത്.കായംകുളത്ത് നിന്ന് കാറുമെടുത്ത് ആലപ്പുഴയിലുള്ള ഡയാനയുടെ വീട്ടിലെത്തിയപ്പോ സമയം എട്ട് മണിയായി.ഏഴ് മണി മുതല്‍ മുഖത്ത് പുട്ടിയിട്ട് കൂട്ടുകാരി അവിടെ കാത്തിരുപ്പുണ്ടായിരുന്നു, കുട്ടുകാരി മാത്രമല്ല, വീട്ടുകാരും.ഇവടെ പേര്‌ വച്ച് ഞാനൊരു കഥ എഴുതിയതിനാലാകണം, ആ എഴുതിയവനെ ഒന്ന് കാണണം എന്ന ഭാവത്തില്‍ ആണ്‌ എല്ലാവരുടെയും ഇരുപ്പ്.നെഞ്ചിടിപ്പോടെ ആണ്, ആ വീട്ടിലേക്ക് കയറിയത്.ആദ്യം തന്നെ അവളുടെ കണവനു ഒരു കൈ കൊടുത്തു, ആ ഷേക്ക് ഹാന്‍ഡിന്‍റെ്‌ ഊഷ്മളത കണ്ടപ്പോള്‍ മനസ്സ് തണുത്തു, ഭാഗ്യം, കുഴപ്പമില്ല.എല്ലാവരെയും പരിചയപ്പെട്ടു, ഡയാനയുടെ അമ്മ എന്നോട് ചോദിച്ചു:
"എന്നെ ഓര്‍മ്മയുണ്ടോ?"
കമ്മീക്ഷണറിലെ സുരേഷ് ഗോപിയുടെ അതേ സ്വരം...
ഓര്‍മ്മയുണ്ടോ ഈ മുഖം??
ആക്ച്വലി, അമ്മച്ചിയുടെ മോളേ പറ്റി കഥ എഴുതണമെന്ന് വിചാരിച്ചതല്ല, ഒരു കലാകാരന്‍റെ ആത്മാവിഷ്ക്കാര സ്വാതന്ത്യത്തിന്‍റെ അന്തകരണത്തില്‍ നിന്നുള്ള വിഗിരണം മാത്രമായിരുന്നു അത്.
ഇങ്ങനൊക്കെ പറയണമെന്ന് കരുതിയപ്പോ ആ ആന്‍റി വീണ്ടും:
"നവോദയില്‍ ഞാന്‍ വന്നിട്ടുണ്ട്, അവിടെ കണ്ട ഓര്‍മ്മയുണ്ടോ?"
ഛേ, വെറുതെ തെറ്റിദ്ധരിച്ചു.
തലയാട്ടി കൊണ്ട് പറഞ്ഞു:
"ഓര്‍മ്മയുണ്ട്"
ആന്‍റിക്ക് സന്തോഷമായി:
"എന്നാ കഴിച്ചിട്ട് പോകാം"
സമയം ഓള്‍റെഡി താമസിച്ചു, ആന്‍റി അങ്ങനെ പറഞ്ഞെങ്കിലും ഡയാന നിര്‍ബന്ധിക്കുന്നില്ല, മിക്കവാറും ഒരു മര്യാദയുടെ പുറത്ത് വിളിച്ചതാവും, അതിനാല്‍ ഞാന്‍ പറഞ്ഞു:
"വേണ്ടാ, വീട്ടീന്നു കഴിച്ചാരുന്നു"
ഒടുവില്‍ ഒരു ചായ മാത്രം കുടിച്ച് ഞങ്ങള്‍ ഇറങ്ങാന്‍ തീരുമാനിച്ചു.

ഡ്രൈവിംഗ് സീറ്റില്‍ കയറി കാര്‍ സ്റ്റാര്‍ട്ട് ചെയ്യവേ, പിന്‍ സീറ്റില്‍ കൊച്ചമ്മമാര്‌ കേറി ഇരിക്കുന്ന പോലെ ഇരുന്നിട്ട് ഡയാന:
"പോകാം"
ശരി, കൊച്ചമ്മേ!!!
ആ കുടുംബത്തിനു റ്റാറ്റാ നല്‍കി ഞാന്‍ കാര്‍ മുന്നിലേക്ക് എടുത്തു.
ഹൈവയില്‍ കൂടി കാര്‍ മുന്നോട്ട് പോകവേ പിന്നില്‍ നിന്ന് ഡയാനയുടെ സ്വരം:
"നിനക്ക് കഴിക്കാന്‍ അമ്മ അപ്പവും ബീഫും ഉണ്ടാക്കിയിട്ടുണ്ടായിരുന്നു."
എന്‍റെ വായില്‍ കൂടി ഒരു കപ്പല്‍ ഓടി പോയി.
വീണ്ടും അവളുടെ സ്വരം:
"നീ കഴിക്കാഞ്ഞത് കഷ്ടമായി, ഇന്ന് അമ്മ എന്നെ ഒരുപാട് വഴക്ക് പറയും"
കണക്കായി പോയി!!
പിന്നല്ല, ഇവിടെ ഒരുത്തന്‍ വിശന്ന് കുടല്‌ കരിഞ്ഞ് ഇരിക്കുവാ.ഒരു മര്യാദയ്ക്ക് എങ്കിലും നിര്‍ബന്ധിക്കണ്ടേ.ഇനി വല്ലതും കഴിക്കണേല്‍ എറണാകുളത്ത് രമ്യയുടെ ഫ്ലാറ്റില്‍ എത്തണം.കിലോമീറ്റേര്‍സ്സ് ആന്‍ഡ് കിലോമീറ്റേര്‍സ്സ് ജേര്‍ണി.
പിന്നില്‍ നിന്ന് വീണ്ടും കിളിനാദം:
"ഞാനും നീയും കഴിച്ചിട്ട് വരുന്ന കൊണ്ട് നമുക്ക് വേണ്ടി ഒന്നും കരുതണ്ടാന്ന് ഞാന്‍ രമ്യക്ക് മെസ്സേജ് അയച്ചു"
എണ്‍പത് കിലോമീറ്ററില്‍ പാഞ്ഞ വണ്ടി സഡന്‍ബേക്കിട്ട് നിന്നു.
ദയനീയമായി ഞാന്‍ ഡയാനയെ തിരിഞ്ഞ് നോക്കി...
ഡിയര്‍ കൂട്ടുകാരി, എംപ്റ്റി സ്റ്റൊമക്ക്, വെരി ഹംഗ്രീ!!
കാര്യം അറിഞ്ഞപ്പോ അവള്‍ രമ്യയെ വിളിച്ചു:
"അതേ, അരുണു കഴിച്ചിട്ടില്ല, അവനു ഫുഡ് വേണമെന്ന്, അതും നീ തന്നെ ഉണ്ടാക്കണമെന്ന്"
എറണാകുളത്തേക്ക് വണ്ടി പോകവേ അരൂര്‌ വരെ അവള്‍ രമ്യയോട് ഫോണില്‍ സംസാരിച്ച് ഇരുന്നു, അരൂര്‌ ടോളില്‍ കാശ് കൊടുക്കവേ ഫോണ്‍ കട്ട് ചെയ്തിട്ട് പറഞ്ഞു:
"കുഞ്ഞ് ഉള്ളത് കൊണ്ട് അവള്‍ക്ക് പെട്ടന്ന് പാചകം ചെയ്യാന്‍ പറ്റില്ല.പിന്നെ നിന്‍റെ ഭാഗ്യത്തിനു വിഷുവിനു പുട്ട് ഉണ്ടാക്കിയതിന്‍റെ ബാക്കി മാവ് ഫ്രിഡ്ജിലുണ്ട്, നമ്മള്‍ ചെല്ലുമ്പോഴേക്കും പുട്ട് ഉണ്ടാക്കാമെന്ന്"
വിഷു വെള്ളിയാഴ്ച, ഇന്ന് ചൊവ്വാഴ്ച, അഞ്ച് ദിവസം.
ഞാന്‍:
"അതേ, ഞാന്‍ വഴീന്ന് കഴിച്ചോളാമെന്ന് പറ"
"ഇനി നീ കഴിച്ചില്ലേല്‍ അവള്‌ വയലന്‍റാകും"
ഡയാനയുടെ ഭീക്ഷണി.
ദൈവമേ!!!

അങ്ങനെ പത്തരക്ക് രമ്യയുടെ വീട്ടിലെത്തി.ഞാന്‍ കരുതിയ പോലെ എല്ലാവരും എത്തിയിരുന്നില്ല, ഞാനും രമ്യയും ഡയാനയും പിന്നെ ആന്‍ എന്ന കൂട്ടുകാരിയും മാത്രം.രമ്യ എനിക്ക് പുട്ട് വിളമ്പി, ഒരു സഹായത്തിനു ആരെങ്കിലും ഉണ്ടോ എന്ന് ഞാന്‍ നോക്കിയെങ്കിലും വീട്ടില്‍ നിന്ന് കഴിച്ചതാണെന്ന് പറഞ്ഞ് ആനും ഡയാനയും തലയൂരി.
ദയനീയമായി ഞാന്‍:
"രമ്യ പുട്ട് കഴിക്കുന്നില്ലേ?"
രമ്യ:
"ഞാന്‍ കടയില്‍ നിന്ന് മസാല ദോശ തിന്നാരുന്നു"
ഇനി എന്ത്??
അഞ്ച് ദിവസം ഫ്രിഡ്ജില്‍ ഇരുന്ന മാവാ.പൊടിച്ച അരിയായത് നന്നായി, ഇല്ലേല്‍ ഇത് നെല്ല്‌ ആയേനെ.ഒരു സൈഡീന്ന് ചുരണ്ടി പുട്ട് തീര്‍ത്തു.

ഉച്ചക്ക് ചിറ്റൂര്‍ റോഡിലുള്ള സൈലോണ്‍ ബേക്കില്‍ ആയിരുന്നു ഫുഡ്.കരുതിയ പോലെ എല്ലാവര്‍ക്കും അവിടെ എത്താന്‍ കഴിഞ്ഞില്ല.ഞാനും, രമ്യയും, ഡയാനയും, ആനും, ആശയും, റീനയും പിന്നെ കോശികുഞ്ഞും മാത്രം.മുകളിലത്തെ നിലയിലെ റെസ്റ്റോറന്‍റില്‍ ഒരു മൂലക്ക് മാറി ഞങ്ങള്‍ സീറ്റ് പിടിച്ചു.ഓഫീസില്‍ നിന്ന് ഒരു ഫോണ്‍ വന്നതിനാല്‍, അര്‍ജന്‍റായി പോകണം എന്ന് മാത്രം പറഞ്ഞിട്ട് കോശികുഞ്ഞ് ഇടക്ക് സ്ക്കൂട്ടായി.അങ്ങനെ ആ റെസ്റ്റോറന്‍റില്‍ ഞാനും കൂട്ടുകാരികളും മാത്രമായി.അവരോട് സംസാരിച്ച് ചിരിച്ച് കളിച്ച് ഇരിക്കവേ, ഒരു ശബ്ദം:
"ഡോ, താനെന്താ ഇവിടെ?"
അശരീരി!!!
കഥയുടെ തുടക്കത്തില്‍ ഞാന്‍ പറഞ്ഞില്ലേ, ചില അവതാരങ്ങള്‍ അനാവശ്യ സമയത്തും അവതരിക്കുമെന്ന്.ഇത് അതേ ജനുസ്സില്‍ ഉള്ള ഒരു അവതാരമായിരുന്നു.
എന്‍റെ മാനേജര്‍ ഷിബു.
രണ്ട് കൈയ്യും ഏണേല്‍ കുത്തി, കുന്തവും വാലുമില്ലാതെ ലുട്ടാപ്പി നില്‍ക്കുന്ന പോലത്തെ ആ നില്‍പ്പ് കണ്ടതോടെ എന്‍റെ സപ്തനാഡികളും തളര്‍ന്നു.ഉത്സവം കാരണം ഫോണില്‍ പോലും കിട്ടില്ലെന്ന് ഓഫീസില്‍ വീമ്പിളക്കിയ ഞാനാ, ഇവിടെ ഇങ്ങനെ ഒരു സാഹചര്യത്തില്‍.
കല്യാണരാമനിലെ ഇന്നസെന്‍റിന്‍റെ ഡയലോഗാ ഓര്‍മ്മയില്‍ വന്നത്...
ഈ കുരുപ്പ് ഇപ്പോ എവിടുന്ന് വന്നു??
"താനെന്താ ഇവിടെ?"
വീണ്ടും ചോദ്യം.
ചാടി എഴുന്നേറ്റ് പുള്ളിക്കാരന്‍റെ അടുത്തെത്തി ഞാന്‍ ചോദിച്ചു:
"ഷിബുവെന്താ ഇവിടെ? ഓഫീസ്സില്‍ പോയില്ലേ?"
ഷിബു:
"ഞാന്‍ ഓഫീഷ്യല്‍ ലീവാ"
എനിക്ക് സമാധാനമായി, ഞാന്‍ പറഞ്ഞു:
"ഞാനും"
തുടര്‍ന്ന് ഷിബുവിനെ ചേര്‍ത്ത് പിടിച്ച് കൂട്ടുകാരികളോടായി ഞാന്‍ പറഞ്ഞു:
"ഇത് എന്‍റെ മാനേജരാ"
അതോടെ മച്ചാന്‍ ഹാപ്പിയായി...
യെസ്സ്, ഐയാം ദി മാനേജര്‍!!!
"പ്ലീസ്സ്, കാരി ഓണ്‍"
അദ്ദേഹം അരങ്ങ് ഒഴിഞ്ഞപ്പോ ഡയാന ചോദിച്ചു:
"പ്രശ്നമാണോ?"
നിഷേധ രീതിയില്‍ ഞാന്‍ തലയാട്ടി:
"ഹേയ്, പാവമാ"

ഊണെല്ലാം കഴിഞ്ഞ് റെസ്റ്റോറന്‍റിനു താഴെ എത്തി.എല്ലാവര്‍ക്കും ഒരു ആഗ്രഹം, ഒരു ഗ്രൂപ്പ് ഫോട്ടോ വേണം.അവിടെ ഒരു കസേര കിടപ്പുണ്ട്, അതില്‍ എന്നെ ഇരുത്തി ചുറ്റും നിന്ന് ഫോട്ടോ എടുക്കാനാ അവരുടെ പ്ലാന്‍.ആരെ കൊണ്ട് ഫോട്ടോ എടുപ്പിക്കും എന്ന് ആലോചിച്ച് നില്‍ക്കവേ ഷിബു ഫാമിലിയുമായി അതിലെ വന്നു.ഡയാന അവളുടെ മൊബൈല്‍ എന്‍റെ നേരെ നീട്ടി:
"പാവമല്ലേ, നീ പറഞ്ഞാ കേള്‍ക്കും, ഒരു ഫോട്ടോ എടുക്കാന്‍ പറ"
ഗത്യന്തരമില്ലാതെ ഞാന്‍ ചോദിച്ചു:
"ഷിബു, ഒരു ഫോട്ടോ എടുത്ത് തരുമോ?"
എന്‍റെ കൂടെ കൂട്ടുകാരികളും ആകാംക്ഷയോടെ നോക്കിയപ്പോള്‍ അദ്ദേഹം:
"ഓ, യെസ്സ്, വൈ നോട്ട്?"
എന്‍റെ നടുക്കിരുത്തി, കൂട്ടുകാരികള്‍ ചുറ്റും നിന്ന് ഫോട്ടോ എടുക്കാന്‍ ഷിബു തയ്യാറായി.

ചിൻ അപ്പ്...
ചിൻ പൊടിക്ക് ഡൗൺ..
ഷോൾഡർ ഡൗൺ..
ഐസ് ഓപ്പൺ..
റെഡീ.....

ഫ്ലാഷ്!!!

ഒരു ഫോട്ടോ കഴിഞ്ഞപ്പോ കൂട്ടുകാരികള്‍ എല്ലാം അവരുടെ മൊബൈല്‌ ഷിബുവിന്‍റെ കൈയ്യില്‍ കൊടുത്തിട്ട്, വളരെ അധികാര സ്വരത്തില്‍:
"എല്ലാത്തിലും എടുത്തേരെ"
പുള്ളിക്കാരന്‍ എന്നെ ഒരു നോട്ടം നോക്കി, ഞാന്‍ എന്ത് പറയാന്‍.ഞാന്‍ പതിയെ നോട്ടം മാറ്റി.പാവത്താന്‍ ഒന്ന് ഒന്നായി ഫോട്ടോ എടുത്ത് തുടങ്ങി.
ചിൻ അപ്പ്...ചിൻ പൊടിക്ക് ഡൗൺ..ഷോൾഡർ ഡൗൺ..ഐസ് ഓപ്പൺ..റെഡീ.....ഫ്ലാഷ്.
റിപ്പീറ്റ്..
ചിൻ അപ്പ്...ചിൻ പൊടിക്ക് ഡൗൺ..ഷോൾഡർ ഡൗൺ..ഐസ് ഓപ്പൺ..റെഡീ.....ഫ്ലാഷ്.
റിപ്പീറ്റ്...റിപ്പീറ്റ്...
അങ്ങനെ അഞ്ച് മൊബൈലിലും ഫോട്ടീ ആയി.തിരിച്ച് മൊബൈലുകള്‍ വാങ്ങുമ്പോള്‍ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു:
"താങ്ക്സ്സ്"
പകരം 'വെല്‍ക്കം' എന്ന മറുപടി കേട്ടില്ല, ആരോ പല്ല്‌ കടിക്കുന്ന സ്വരം മാത്രം.
എന്തിരാണോ എന്തോ??

മാനേജര്‍ സ്പീഡില്‍ കാര്‍ പിന്നോട്ട് എടുക്കുന്നതും, അതിവേഗം മുന്നോട്ട് പോകുന്നതും ഞെട്ടലോടെ ഞാന്‍ നോക്കി നിന്നു.എന്‍റെ നെഞ്ചത്ത് ചവിട്ടുവാണെന്ന് വിചാരിച്ചാ അങ്ങേര്‌ ആക്സിലേറ്ററില്‍ ചവുട്ടിയതെന്ന് തോന്നുന്നു.ഒന്നും വേണ്ടായിരുന്നു, എറണാകുളത്ത് എന്തോരം കടകളുണ്ട്, എന്നിട്ടും ഏത് നശിച്ച നേരമാണോ ഇങ്ങോട്ട് കെട്ടി എഴുന്നെള്ളാന്‍ തോന്നിയത്.
"ഫുഡ് ഒക്കെ എങ്ങനുണ്ടായിരുന്നു?"
രമ്യയുടെ ശബ്ദം.
"നന്നായിരുന്നു"
എന്‍റെ മറുപടി കേട്ട് രമ്യ:
"ഞാനാ ഈ ഹോട്ടല്‍ സെലക്ട് ചെയ്തത്"
അത് കേട്ടതും റിസപ്ഷനില്‍ ഇരുന്ന ഒരു ചെടിച്ചട്ടി എടുത്ത് അവടെ തലക്ക് ഒരു അടി കൊടുക്കാന്‍ തോന്നി, പക്ഷേ ചെയ്തില്ല.കാരണം എല്ലാവരും പിരിയാനുള്ള സമയം ആയിരുന്നു.ഒരോരുത്തരും യാത്ര പറഞ്ഞ് പോകവേ മനസ്സില്‍ ഒരു വിഷമം.ഒടുവില്‍ എല്ലാവരും യാത്രയായി.
ഏകനായി നിന്നപ്പോള്‍ മാനേജരുടേ മുഖം വീണ്ടും മനസ്സിലേക്ക് ഓടി വന്നു, പിറ്റേന്ന് ഓഫീസ്സില്‍ ചെല്ലുമ്പോഴുള്ള പ്രശ്നങ്ങള്‍ ആലോചിച്ചപ്പോള്‍ എന്‍റെ മനസ്സിലും, അഞ്ചാം ഉത്സവത്തോട് അനുബന്ധിച്ച് കരിമുട്ടത്ത് അമ്പലത്തിലും മേളത്തിനു ഒരേ സ്വരമായിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com