For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ലേഡി ഡോക്ടര്‍ തിരക്കിലാണ്‌





അന്ന് നവരാത്രി മഹോത്സവത്തിന്‍റെ ആരംഭമായിരുന്നു...
ദേവീചൈതന്യത്തിന്‍റെ വിവിധ രൂപങ്ങളെ ആരാധിക്കാനുള്ള ഒമ്പത് രാത്രികള്‍ അടങ്ങിയ പുണ്യ ദിനങ്ങളിലെ ആദ്യ ദിവസം.അന്ന് പ്രഭാതത്തില്‍ കുളിച്ചൊരുങ്ങി, അമ്പലത്തില്‍ പോകാന്‍ കതക് തുറന്ന ഞാന്‍ ഒന്ന് ഞെട്ടി, അതാ ഗേറ്റിനു മുമ്പില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു കണി..
ഒരു പശു പുറം തിരിഞ്ഞ് നില്‍ക്കുന്നു!!
കണി കണ്ട വിവരം വീട്ടില്‍ വിളിച്ച് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു:
"മോനേ ഭാഗ്യമാടാ, മഹാഭാഗ്യം!!"
ശരിയാണ്‌, ബാംഗ്ലൂര്‍ പോലെയുള്ള ഒരു മഹാനഗരത്തില്‍, ഒരു പശുവിനെ കണികാണുക എന്ന് പറഞ്ഞാല്‍ ഒരു മഹാഭാഗ്യം തന്നെ.തിരക്കേറിയ റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ കാണാറുണ്ടെങ്കിലും, ഇത് വരെ അതിലൊരു പശുവും എന്‍റെ വീടിന്‍റെ മുന്നില്‍ വന്ന് കണി കാണിച്ചിട്ടില്ല.ആദ്യമായി അങ്ങനെയൊരു പശുവിനെ കണി കണ്ടപ്പോള്‍ എന്‍റെ മനസ്സും പറഞ്ഞു..
ഹോ, മഹാഭാഗ്യം തന്നെ!!

അമ്പലത്തില്‍ നിന്ന് തിരിച്ച് വന്ന ശേഷം, പ്രിയതമ കൊണ്ട് വച്ച ഒരു കറിയില്‍ (അവളതിനെ സാമ്പാര്‍ എന്ന് വിളിക്കും), ചെറിയ സൈസില്‍ ഉരുട്ടി വച്ച ദോശമാവ് (വാമഭാഗത്തിന്‍റെ ഭാഷയില്‍ ഇഡലി) മുക്കി തിന്നോണ്ടിരുന്നപ്പോഴാണ്‌ അവള്‍ ആദ്യമായി ഓക്കാനിക്കുന്ന ശബ്ദം കേട്ടത്.പാതി വഴിക്ക് തീറ്റ നിര്‍ത്താന്‍ വഴികാട്ടിയ കര്‍ത്താവിനു നന്ദി പറഞ്ഞ് കൊണ്ട് ഞാനോടി അവളുടെ അടുത്തെത്തി, എന്നിട്ട് വിറക്കുന്ന സ്വരത്തില്‍ ചോദിച്ചു:
"എന്താടി ശര്‍ദ്ദിക്കുന്നത്?"
"അറിയില്ല, ഒരു മനംപിരട്ടല്‍ പോലെ" അവളുടെ മറുപടി.
എനിക്കാണെങ്കില്‍ അസുഖമെന്ന് കേട്ടാലേ പേടിയാണ്.കയ്യേ മുള്ള്‌ കൊണ്ടാല്‍ മെഡിക്കല്‍ കോളേജില്‍ പോകാന്‍ കാറ്‌ വിളിക്കുന്ന സ്വഭാവം.അതിനാല്‍ തന്നെ അവളുടെ ഈ ഒരു അവസ്ഥ കണ്ട് ഞാന്‍ പേടിച്ച് പോയി.വെപ്രാളത്തിനു അമ്മയെ വിളിച്ച് ഞാന്‍ കാര്യം അറിയിച്ചു...
ഒരു നിമിഷം മറുഭാഗത്ത് നിശബ്ദത, പിന്നെ സന്തോഷത്തോടെ അമ്മയുടെ ഉപദേശം:
"നീ പെട്ടന്ന് അവളെ കൊണ്ട് പോയി ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്ക്"
എന്തിന്???
മറുപടിയില്ല, പകരം അമ്മ അച്ഛനോട് വിളിച്ച് കൂവുന്നത് ഫോണിലൂടെ കേള്‍ക്കാം..
"ചേട്ടാ, അറിഞ്ഞോ...!!!!"
പണ്ട് പത്താംക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് അസംബ്ലിക്ക് നില്‍ക്കുമ്പോള്‍, ഹെഡ്മിസ്ട്രസ്സ് മൈക്കിലൂടെ പറയുന്നതാ ഓര്‍മ്മ വന്നത്..
"പ്രിയപ്പെട്ട കുട്ടികളേ, ഞാനൊരു സന്തോഷ വാര്‍ത്ത പറയാം......"
അതേ പോലെ തന്നെയാ അമ്മയും...
"പ്രിയപ്പെട്ട നാട്ടുകാരെ, ഞാനൊരു സന്തോഷ വാര്‍ത്ത പറയാം......"
അയ്യേ, നാണക്കേട്!!!

ഭാവിയില്‍ സംഭവിക്കേണ്ട ഒന്നാണെങ്കിലും, ഇത്ര പെട്ടന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ ജീവനോടെ കാണേണ്ടി വരുമെന്ന് ഞാന്‍ കരുതിയില്ല.അതിനാലാവണം ആകെ ഒരു മരവിപ്പ്, തലക്ക് അകത്ത് ഒരു മന്ദത പോലെ.എനിക്ക് ചുറ്റുമുള്ള ഭൂമിയില്‍ എന്തെല്ലാമോ സംഭവിക്കുന്ന ഫീലിംഗ്.ഒരു അഞ്ച് മിനിറ്റ് വേണ്ടി വന്നു ഞാനൊന്ന് നോര്‍മലാകാന്‍.
ഇനി എന്ത്??
ഫോണെടുത്ത് നേരെ അവളുടെ വീട്ടില്‍ വിളിച്ചു.അവളുടെ അമ്മയോടെ ഇപ്പോള്‍ പറയേണ്ടാ എന്നും, അച്ഛനോട് കാര്യം അവതരിപ്പിക്കാമെന്നും കരുതി വിളിച്ച എന്‍റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു.കാരണം ഫോണെടുത്തത് അമ്മയായിരുന്നു.മറുഭാഗത്ത് ഞാനാണെന്ന് അറിഞ്ഞ മാത്രയില്‍ എന്‍റെ പുന്നാര അമ്മായിഅമ്മ ഒരേ ഉപദേശം..
ഞാന്‍ ഒരു വിധത്തിലും പേടിക്കേണ്ടാ എന്നും, അന്ന് വൈകിട്ട് ബസ്സ് കേറി പിറ്റേന്ന് രാവിലെ അമ്മ ബാംഗ്ലൂരില്‍ വരുമെന്നും, അതിനായി അച്ഛന്‍ ബസ്സ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോയിട്ടുണ്ടെന്നും, രാവിലെ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണണമെന്നും, ഒത്താല്‍ നടുറോഡില്‍ തലകുത്തി നില്‍ക്കണമെന്നുമുള്ള ഉപദേശങ്ങള്‍ കേട്ട് വിളറി പിടിച്ച ഞാന്‍ തിരികെ ചോദിച്ചു:
"അമ്മ എങ്ങനെ അറിഞ്ഞു?"
"അത് മോന്‍റെ അമ്മ ഇപ്പോള്‍ വിളിച്ചാരുന്നു"
ഓഹോ..
അപ്പോള്‍ അമ്മ നാട് മൊത്തം അറിയിച്ച് തുടങ്ങി..
"പ്രിയപ്പെട്ട നാട്ടുകാരെ, ഞാനൊരു സന്തോഷ വാര്‍ത്ത പറയാം......"
അയ്യേ, ഇച്ഛീച്ഛി!!!

എന്‍റെ ഊഹം ശരിയായിരുന്നു...
അഭിനന്ദനപ്രവാഹവുമായി ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും ഫോണ്‍ കോള്‍ വന്നു തുടങ്ങി.അപ്പച്ചിമാര്, അമ്മായിമാര്, ചേച്ചിമാര്, ചേട്ടന്‍മാര്, അനിയന്‍മാര്, അനിയത്തിമാര്, എന്തിന്‌ ഏറെ പറയുന്നു...
തെക്കേലെ തോമസുകുട്ടി, പടീറ്റേലെ പാറുവമ്മ, വടക്കേലെ വാമദേവന്‍, കിഴക്കേലെ കുഞ്ഞിരാമന്‍..
ആകെ അഭിനന്ദനപ്രവാഹം..
കണ്‍ഗ്രാറ്റ്സ്സ്, കണ്‍ഗ്രാജുലേഷന്‍, സൂപ്പര്‍ മച്ചാ, അഭിനന്ദനങ്ങള്‍, ആശംസകള്‍, കുന്തം, കുടച്ചക്രം..
അത് മാത്രമല്ല, കൂടെ കുറേ ഉപദേശങ്ങള്‍..
ഇനി സൂക്ഷിക്കണം, കുറച്ച് ഉത്തരവാദിത്തം വേണം, മാങ്ങാ വാങ്ങണം, മസാല ദോശ വാങ്ങണം, മണ്ണാങ്കട്ട വാങ്ങണം..
ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതിനു വേറെ ചില അഭിപ്രായങ്ങള്‍..
ലേഡി ഡോക്ടര്‍ ആയിരിക്കണം, നടന്ന് പോകരുത്, ഇരുന്ന് പോകരുത്, കിടന്ന് പോകരുത്, ബസ്സേ പോകരുത്, ബൈക്കേ പോകരുത്, അത്യാവശ്യമാണേല്‍ കാറേലോ, പ്ലെയിനിലോ പോകാം!!
രാവിലെ കണി കണ്ട പശു ചെവിക്ക് താഴെ ഇരുന്ന് അമറുന്ന പോലെയാണ്‌ ഇതൊരോന്നും എന്‍റെ കാതില്‍ എത്തിയത്.കൂടെ അകമ്പടിയായി അമ്മയുടെ വാചകങ്ങളും..
മോനേ ഭാഗ്യമാടാ, മഹാഭാഗ്യം!!

ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതിനു മുമ്പ് അമ്മയെ വിളിച്ച്, നാട്ടുകാരെ ഈ വാര്‍ത്ത അറിയിക്കുന്നത് നിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ബോധിപ്പിക്കാന്‍ ഞാന്‍ വീട്ടിലേക്ക് ഡയല്‍ ചെയ്തു..
ഫോണ്‍ എന്‍ഗേജ്ഡ്!!
പാവം അമ്മ..
നാട്ടുകാരെയും, വീട്ടുകാരെയും, കൂട്ടുകാരെയും എല്ലാം വിളിച്ച് അറിയിച്ച ശേഷം, ആലപ്പുഴയുടെ ടെലിഫോണ്‍ ഡയറക്ടറി എടുത്ത് കാണുന്ന നമ്പരിലൊക്കെ വിളിച്ച് 'വിശേഷം' അറിയിക്കുകയായിരിക്കും!!
"ഹലോ, ഇത് 222222 ആണോ?"
"അതേ"
അറിഞ്ഞോ, മരുമോള്‍ക്ക് വിശേഷമുണ്ട്?"
"നിങ്ങളാരാ?"
"മരുമോള്‍ടെ അമ്മായിഅമ്മയാ"
ഠിം!!!
ഈ രംഗം ഓര്‍ത്തപ്പോള്‍ എനിക്ക് തല കറങ്ങി തുടങ്ങി.
എന്‍റെ കര്‍ത്താവേ..
ഞാന്‍ എന്ത് തെറ്റാ ചെയ്തത്??
ഇനി നാട്ടിലേക്ക് പോകേണ്ടതില്ലന്നും, എന്തെങ്കിലും അത്യാവശ്യത്തിനു പോകേണ്ടി വന്നാല്‍, ഞാന്‍ മനുവല്ലന്നും മനുവിന്‍റെ മുഖസാദൃശ്യം ഉള്ള മറ്റൊരാളാണെന്ന് പറയണമെന്നും തീരുമാനിച്ച് കൊണ്ട് അടുത്ത വിഷയത്തിലേക്ക് ഞാന്‍ ശ്രദ്ധയൂന്നി.

അത് അടുത്ത പ്രശ്നം..
സ്ഥലം ബാംഗ്ലൂര്‍ ആണെങ്കിലും, താമസം ഒരു മലയാളി ഏരിയയിലാണ്.അതിനാല്‍ തന്നെ തത്ക്കാലത്തേക്ക് ഈ ന്യൂസ്സ് അവിടെ ഫ്ലാഷാകരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.സംഭവം സന്തോഷമുള്ള കേസാണെങ്കിലും, ഉറപ്പിക്കുന്നതിനു മുമ്പ് ആരോടെങ്കിലും പറയാന്‍ ഒരു മടി.അതുകൊണ്ട് ചുറ്റുവട്ടത്തുള്ള ആരേയും അറിയിക്കാതെ, ഒരു ഇന്‍ഡിക്ക ടാക്സികാര്‍ വരുത്തി, ലോക്കറില്‍ സ്വര്‍ണ്ണം വയ്ക്കുന്ന പോലെ വളരെ സൂക്ഷ്മതയോടെ പ്രിയതമയെ അതില്‍ ഇരുത്തി ഹോസ്പിറ്റലിലേക്ക് യാത്രയായി.സംഗതി സത്യമാണെങ്കില്‍ ഇന്ന് കണി കണ്ട പോലത്തെ ഒരു പശുവിനെ വാങ്ങി, മെയിന്‍ വാതിലിന്‍റെ അവിടെ പുറം തിരിച്ച് കെട്ടി ഇടണമെന്നും മനസ്സില്‍ തീരുമാനിച്ചു.
എന്നും ഒരു നല്ല കണി കാണാന്‍ വേണ്ടി മാത്രം!!
(അല്ലാതെ എന്നും 'വിശേഷ'ത്തിനല്ല!!)

കാര്‍ ഹോസ്പിറ്റലിലെത്തി..
അതൊരു മലയാളി ഹോസ്പിറ്റലാണ്, മാത്രമല്ല ഗൈനക്കോളജിസ്റ്റ് പ്രഗല്ഭയായ ഒരു സ്ത്രീയുമാണ്.അതിനാല്‍ തന്നെ ഒരുവിധപ്പെട്ട ബാംഗ്ലൂര്‍ മലയാളി ഗര്‍ഭിണികളെല്ലാം അവിടെയാണ്‌ വരുന്നത്.ഞങ്ങള്‍ ചെന്നപ്പോള്‍ ഒരു പൂരത്തിനുള്ള ഗര്‍ഭിണികള്‍ അവിടെയുണ്ട്.അത് കണ്ടതും പ്രിയതമക്ക് ഒരു നാണക്കേട്, അവള്‍ക്ക് ക്യൂവില്‍ കയറാന്‍ വയ്യത്രേ, ഞാന്‍ കേറി ഇരിക്കണം പോലും.ബാംഗ്ലൂര്‍ ജനസംഖ്യയുടെ മുപ്പത് ശതമാനവും ഗര്‍ഭിണികളാണല്ലോ കര്‍ത്താവേന്ന് മനസ്സില്‍ കരുതി, ഒരു ടോക്കണുമെടുത്ത്, നാണക്കാരിയായ പ്രിയതമക്ക് പകരം ആ ക്യൂവില്‍ ഞാന്‍ കയറി ഇരുന്നു.

മനസില്‍ ഒരേ ഒരു പ്രാര്‍ത്ഥന മാത്രം..
പരിചയമുള്ള മുഖമൊന്നും കാണരുത്!!
ആ പ്രാര്‍ത്ഥന ഫലിച്ചു, ഞാന്‍ പരിചയമുള്ള മുഖമൊന്നും കണ്ടില്ല.എന്നാല്‍ പരിചയമുള്ള ഒരു മുഖം എന്നെ കണ്ടു..
"എടാ നീ എന്താ ഇവിടെ?"
ഒരു ഉള്‍ക്കിടിലത്തോടെയാണ്‌ ആ ചോദ്യം കേട്ട ഭാഗത്തേക്ക് ഞാന്‍ നോക്കിയത്..
കര്‍ത്താവേ, പിള്ള ചേട്ടന്‍!!
ബാംഗ്ലൂരില്‍ ഞാന്‍ താമസിക്കുന്ന കോളനിയിലെ പ്രധാന ആകാശവാണി..
ഒരു അമ്പത് വയസ്സിനടുത്ത് പ്രായമുള്ള ഇദ്ദേഹത്തിനു ഇച്ഛിരി വട്ട് ഉണ്ടെന്നാണ്‌ എല്ലാവരും പറയുന്നത്, ഞാന്‍ ഇത് വരെ അത് വിശ്വസിച്ചിട്ടില്ല.കാരണം എന്നോട് വളരെ മാന്യമായെ ഇടപെട്ടിട്ടുള്ളു.അദ്ദേഹം എന്നെ കണ്ട് കഴിഞ്ഞു, എന്‍റെ മറുപടി ഇല്ലാത്തതിനാലാകാം വീണ്ടും ചോദ്യം:
"നീ എന്താ ഇവിടെ?"
ഈശ്വരാ, എന്ത് പറയും??
പെങ്ങടെ കല്യാണം വിളിക്കാന്‍ വന്നതാണെന്ന് പറഞ്ഞാലോ??
കള്ളം പറഞ്ഞ് പിടിക്കപ്പെട്ടാലുണ്ടാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു:
"ഗര്‍ഭം ഉണ്ടോന്ന് ഒരു സംശയം"
ഇത് കേട്ടതും സഹതാപപൂര്‍വ്വത്തോടെ എന്‍റെ കുടവയറില്‍ കൈ വച്ച് ഉഴിഞ്ഞ് അങ്ങേരൊരു ആത്മഗതം:
"വന്ന് വന്ന് ആണ്‍കുട്ടികള്‍ക്കും ഗര്‍ഭോ?? ശിവ! ശിവ! കലികാലം അല്ലാതെന്താ??"
എന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ..
ഈ കെളവനു ശരിക്കും വട്ടാണോ??
ഡിയര്‍ ബ്ലഡി പിള്ളേ, ഐയാം നോട്ട് ഗര്‍ഭ്!!
എനിക്ക് ഗര്‍ഭമില്ല!!
മനസില്‍ വന്ന മറുപടി പുറത്ത് പറയാന്‍ കഴിയാതെ അന്തം വിട്ട് നിന്ന എന്നെ മറി കടന്ന് അങ്ങേര്‌ നടന്ന് നീങ്ങി.

തലക്ക് കൈയ്യും വച്ച് ക്യുവില്‍ ഇരുന്ന എന്നെ മറ്റൊരു കാഴ്ച അത്ഭുതപ്പെടുത്തി.ഭാര്യയും ഭര്‍ത്താവും കൂടി ഡോക്ടറെ കാണാന്‍ കയറും, അല്പം കഴിയുമ്പോള്‍ കയ്യിലെന്തോ മറച്ച് പിടിച്ച് ഭര്‍ത്താവ് മാത്രം ഇറങ്ങി ഓടുന്ന കാണാം.ഒരു രണ്ട് മൂന്ന് ജോടികളുടെ കാര്യത്തില്‍ ഈ സെയിം സംഭവം കണ്ടതോടെ എനിക്ക് പരിഭ്രമമായി.ഓടി വന്ന ഒരു ഭര്‍ത്താവിനെ തടഞ്ഞ് നിര്‍ത്തി ഞാന്‍ ചോദിച്ചു:
"എന്താ, എന്ത് പറ്റി?"
"ഹേയ്, നതിംഗ്, നതിംഗ്"
അയാള്‍ ഓടി പോയി.

ഞങ്ങളുടെ ഊഴമെത്തി..
ഗായത്രിയുമായി അകത്ത് ചെന്ന എന്നെ അവര്‍ സ്വീകരിച്ച് ഇരുത്തി.നല്ല ഒരു ഡോക്ടര്‍..
കുലീന, കുടില, കുശ്മള..
അവര്‍ അനുഭാവപൂര്‍വ്വം ചോദിച്ചു:
"എന്താ വിശേഷം?"
പെങ്ങടെ കല്യാണമാ!!
പിന്നല്ല!!
ഭാര്യയും ഭര്‍ത്താവും കൂടി ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ചെന്നപ്പോള്‍, ചോദിച്ചത് കേട്ടില്ലേ..
എന്താ വിശേഷമെന്ന്??
പല്ല്‌ കടിച്ചിരുന്ന എന്‍റെ മനോഭാവം മനസിലാക്കി ആകണം ഗായത്രി പറഞ്ഞു:
"ഒരു ചെക്കപ്പിനു വന്നതാ"
അത് കേട്ടതും ഗായത്രിയെയും കൂട്ടി അവര്‍ അകത്തൊരു മുറിയിലേക്ക് പോയി.

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മാത്രം തിരിച്ച് വന്നു.എന്നിട്ട് എന്നോട് ചോദിച്ചു:
"എന്താ താങ്കളുടെ പേര്?"
"മനു"
പേരു കേട്ടതും ശബ്ദം താഴ്ത്തി അവരെന്നോട് പറഞ്ഞു:
"മിസ്റ്റര്‍ മനു, മൂത്രം ഒന്ന് ടെസ്റ്റ് ചെയ്യണം"
"എന്‍റെ ആണോ??"
"അയ്യേ അല്ല, നിങ്ങളുടെ വൈഫിന്‍റെ!!"
ഓ എന്ന്..
ഒരു കുപ്പിക്കാത്ത് അവര്‍ തന്ന മൂത്രവുമായി ലാബിലേക്ക് പോകാന്‍ കതക് തുറക്കാന്‍ പോയപ്പോഴാണ്‌, കൈയ്യിലെന്തോ തപ്പിപ്പിടിച്ച് ഓടുന്ന ഭര്‍ത്താക്കന്‍മാരുടെ മുഖം മനസ്സില്‍ ഓടി വന്നത്..
ഈശ്വരാ, ഇതാരുന്നോ ആ 'നതിംഗ്'??
എന്നെ ഇനിയും പരീക്ഷിക്കല്ലേ!!
രണ്ടും കല്പിച്ച് ഞാന്‍ പുറത്തേക്ക് ഇറങ്ങി.

വാതുക്കല്‍ പിള്ള ചേട്ടന്‍...
ചെകുത്താന്‍ പോയില്ലാരുന്നോ??
അവിടെയിരിക്കുന്ന സ്ത്രീ ജനങ്ങളുടെ മുന്നില്‍ വച്ച് അങ്ങേര്‌ ഒരു ചോദ്യം:
"എന്താ നിന്‍റെ കൈയ്യില്‍??"
എന്തായാലും നനഞ്ഞു, ഇനി കുളിച്ച് കയറാം.നാണം മാറ്റി വച്ച് ഞാന്‍ പറഞ്ഞു:
"മൂത്രമാ, ടെസ്റ്റ് ചെയ്യാന്‍ കൊണ്ട് പോകുവാ"
അത് കേട്ടതും കാലമാടന്‍ ഒരു ചോദ്യം:
"കടവുളെ, നിനക്ക് ശരിക്കും ഗര്‍ഭമുണ്ടോ??"
ആ കെട്ടിടം ഇടിഞ്ഞ് തലയില്‍ വീഴണേന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോയി!!
പക്ഷേ ഒന്നും സംഭവിച്ചില്ല, സ്ത്രീജനങ്ങളുടെ കൂട്ടച്ചിരി മാത്രം ബാക്കി.
എടോ പരട്ട പിള്ളേ..
കാല്‌ മടക്കി ഒരു ചവിട്ടു തന്നാല്‍ പിന്നെ കണ്ണ്‌ തുറക്കുമ്പോള്‍ താന്‍ നരകത്തിലായിരിക്കും!!
മനസ്സില്‍ ഇങ്ങനെ പ്രാകി കൊണ്ട് ഞാന്‍ ലാബിലേക്ക് പോയി.'മനുവിന്‍റെ ഗര്‍ഭം' എന്ന ആധുനിക ലോകത്തിന്‍റെ മറ്റൊരു പ്രതിഭാസത്തെ കുറിച്ച് കോളനി നിവാസികളെ അറിയിക്കാന്‍ പിള്ള ചേട്ടന്‍ കോളനിയിലേക്കും പോയി.
ഇനി എന്തെല്ലാം അനുഭവിക്കണമോ ആവോ??

തിരിച്ച് ഡോക്ടറിന്‍ അടുത്തെത്തി.റിസള്‍ട്ട് നോക്കിയട്ട് അവര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:
"നെഗറ്റീവാ"
എന്ന് വച്ചാല്‍..
ഗര്‍ഭം ഉണ്ടെന്നോ അതോ ഇല്ലന്നോ??
അതോ ഇനി നെഗറ്റീവ് എന്നാല്‍ പെണ്‍കുട്ടിയും പോസിറ്റീവ് എന്നാല്‍ ആണ്‍കുട്ടിയുമാണോ??
എന്‍റെ ആകാംക്ഷ കണ്ട് അവര്‍ വിശദീകരിച്ചു:
"പ്രഗ്നന്‍റ്‌ അല്ല, എന്തോ ദഹനക്കേട് കാരണം ശര്‍ദ്ദിച്ചതാ"
'മേ..മേ...മേ'
കണി കണ്ട പശു അമറുന്ന ശബ്ദം!!
അല്പം കഴിഞ്ഞപ്പോള്‍ തലക്ക് മുകളില്‍ അതേ പശു ചാണകം ഇട്ട പോലത്തെ ഒരു തണുപ്പം പടര്‍ന്നു..
പിന്നെ സുഖം, സ്വസ്ഥം, ശാന്തം!!

അങ്ങോട്ട് കാറില്‍ പോയവര്‍ തിരിച്ച് ബസ്സില്‍ വന്നിറങ്ങി.നടക്കുന്ന വഴിയിലെല്ലാം അര്‍ത്ഥം വച്ചുള്ള നോട്ടങ്ങള്‍, ആക്കിയ ചിരികള്‍....
പിള്ള ചേട്ടന്‍ പണിപറ്റിച്ചു!!
തലകുനിച്ച് നടന്ന എന്‍റെ മുന്നിലെത്തി ഫ്രെഡി അങ്കിള്‍ പറഞ്ഞു:
"അറിഞ്ഞു..അറിഞ്ഞു.."
എന്ത് അറിഞ്ഞെന്നാ??
ഗായത്രി ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയെന്നോ??
അതോ എനിക്ക് ഗര്‍ഭമുണ്ടെന്നോ??
ഡിയര്‍ ഫ്രെഡി അങ്കിള്‍, ഐയാം നോട്ട് ഗര്‍ഭ്!!
അങ്കിള്‍ കടന്ന് പോയപ്പോള്‍ വിഷമ സ്വരത്തില്‍ ഗായത്രിയുടെ ആത്മഗതം:
"ഛേ! നാണക്കേടായി"
"നാണക്കേട് നിനക്കല്ല മോളേ, എനിക്കാ!!"
"അതെങ്ങനെ??"
അതങ്ങനാ, ഇപ്പോള്‍ ഗര്‍ഭം എനിക്കല്ലേ??

വീട്ടിലെത്തിയ ആദ്യം ചെയ്തത് അമ്മയെ വിളിക്കുകയായിരുന്നു.കാര്യം എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു:
"ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ ദഹനക്കേടായിരിക്കുമെന്ന്!!"
ങ്ങേ!!
എപ്പോ??
ആകെ ഒരു പരവശം..
ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് മനസ്സ് കൂളാക്കിയതിനു ശേഷമാണ്‌ ഗായത്രിയുടെ വീട്ടില്‍ വിളിച്ചത്.ഈ പ്രാവശ്യവും ഫോണ്‍ എടുത്തത് അമ്മയായിരുന്നു.എന്‍റെ സ്വരം കേട്ടപ്പോള്‍ അമ്മ പറഞ്ഞു:
"അച്ഛന്‍ ബസ്സ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പോയി മോനേ"
"അപ്പോള്‍ കാര്യം അറിഞ്ഞോ?"
"ഉവ്വ, മോന്‍റെ അമ്മ ഇപ്പോ വിളിച്ചായിരുന്നു"
അത് ശരി..
അപ്പോള്‍ അമ്മ ടെലിഫോണ്‍ ഡയറക്ടറിയുമായി വീണ്ടും ഇരുന്നു അല്ലേ?
"ഹലോ, ഇത് 222222 ആണോ?"
"അതേ"
"നേരത്തെ ഞാനൊരു വിശേഷം പറഞ്ഞില്ലേ, അത് വിശേഷമല്ല!!"
"ഇത് പറയാന്‍ നിങ്ങളാരാ?"
"ഞാന്‍ മുമ്പേ വിളിച്ച ആളാ"
ഠിം!!

അന്ന് രാത്രി..
സംഭവിച്ച മണ്ടത്തരങ്ങളോര്‍ത്ത് തലക്ക് കൈവച്ചിരുന്ന എനിക്കൊരു ഫോണ്‍ വന്നു, എന്‍റെ അച്ഛന്‍റെ ഫോണ്‍:
"എടാ, നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്?"
"എന്താ അച്ഛാ?"
"ഇന്ന് രാവിലെ നീ കണ്ട് ജന്തു പശു തന്നെ ആയിരുന്നോ?"
ഇപ്പോ എനിക്കും ഒരു സംശയം..
ഒരു പക്ഷേ അത് കാള ആയിരിക്കും!!

ആദ്യത്തെ കുറി വടക്ക് കിഴക്ക്





പെണ്ണിന്‍റെ വീടായാലും ആണിന്‍റെ വീടായാലും ഒരു കല്യാണമായാല്‍ പല പഴിയും കേള്‍ക്കേണ്ടി വരും.ചിലപ്പോള്‍ അത് സദ്യ കേന്ദ്രീകരിച്ചാവാം,അതായത് സാമ്പാറില്‍ മുരിങ്ങക്ക കൂടി പോയി,അടുത്ത് ഇരുന്നവനു നാലുതവി കൂടുതല്‍ വിളമ്പി എന്നിങ്ങനെ പോകുന്നു.ചിലപ്പോള്‍ പഴിക്ക് കാരണമാകുന്നത് തുണി എടുപ്പാകാം,അതായത് അവള്‍ക്ക് കാഞ്ചീപുരം പട്ട് സാരി എടുത്തു എനിക്ക് വെറും ബനാറിസ്സ്,അവടെ വീട്ടില്‍ എല്ലാര്‍ക്കും തുണി വാങ്ങി കൊടുത്തു,എന്‍റെ മോനു കോണകം വാങ്ങിയില്ല എന്നിങ്ങനെ പോകുന്നു ഈ വകഭേദങ്ങള്‍.ഇതോക്കെ നമുക്ക് പരിഹരിക്കാം,പക്ഷേ എത്ര ശ്രമിച്ചാലും പഴികേള്‍ക്കുന്ന ഒന്നുണ്ട്.അതാണ്` കല്യാണം വിളി എന്ന വിവാഹക്ഷണം.

ഇതിന്‍റെ പഴിമാത്രം ദൈവംതമ്പുരാനു പോലും കാല്‍ക്കുലേറ്റ് ചെയ്യാന്‍ പാടാണ്.അത് എങ്ങനെ വേണേലും വരാം.അതായത്,എന്നെ വിളിച്ചില്ല,വീട്ടില്‍ പെണ്ണുങ്ങളെ വിളിച്ചില്ല,പട്ടിക്കുട്ടിയെ വിളിച്ചില്ല എന്നു വേണ്ട കറവക്കാരന്‍ ശങ്കരന്‍കുട്ടിയെ വിളിച്ചില്ല എന്നു വരെ പറഞ്ഞ് കളയും.അത് കൊണ്ട് തന്നെ ഞാന്‍ ഒന്നു തീരുമാനിച്ചു,കല്യാണം വിളി വെല്‍ പ്ലാന്‍ഡ് ആയിരിക്കണം.വിളിക്കണ്ട എല്ലാരുടെയും ലിസ്റ്റ് ശേഖരിച്ചു,ആരെയും മറക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.എന്നിട്ടാണ്` കല്യാണകുറി തയാറാക്കിയത്,

ഒരു കെട്ട് താളിയോല !!!
അതായിരുന്നു എന്‍റെ കല്യാണകുറി.ഒരു നാലു ഓലക്കാലില്‍ നാരായം വെച്ച് എഴുതിയപോലെ ഡീറ്റയില്‍സ്,എന്നിട്ട് ഈ നാലു ഓല കീറും കൂടി ഒരു സ്വര്‍ണ്ണനൂലിട്ട് കെട്ടിയ പോലെ,അതായത് ഒരു വീടിനു ഒരു താളിയോല കെട്ട് .സ്വല്പം കാശ് ചിലവായാലെന്താ സാധാരണ കാര്‍ഡ് കൊടുക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഒരു അന്തസ്സ്.

ഇനി ആരെ ആദ്യം വിളിക്കണം?എന്നു വിളി തുടങ്ങണം?
ആദ്യം ഏതെങ്കിലും ഒരു കാരണവരെ തന്നെ വിളിക്കാം.പക്ഷേ എന്നാണിത് തുടങ്ങേണ്ടത്?അതറിയാനായിരുന്നു ഞാനും അമ്മയും കൂടി സ്ഥിരം ജ്യോത്സ്യന്‍റെ അടുത്ത് പോയത്.പതിവു പോലെ അയാളുടെ കലാപരിപാടികള്‍...

കവടി നിരത്ത്,മുഖത്ത് കുറേ നേരം നോക്കിയിരിക്കുക,എന്തോ ചിന്തിക്കുന്നതായി ഭാവിക്കുക,കണക്ക് കൂട്ടുക ഇത്യാദി സ്ഥിരം ഐറ്റംസ്സ്.പണ്ട് മുതലെ എനിക്ക് ഇങ്ങേരെ പഥ്യമല്ല,എനിക്ക് വന്ന ഒരുപാട് ആലോചന മുടക്കിയ മഹാനാണ്.നിരവധി ആലോചനകള്‍ക്ക് ഈ പഹയന്‍ ജാതകം ചേരുമോന്നു നോക്കി മുടക്കാന്‍ പറഞ്ഞ വാചകങ്ങള്‍ വിചിത്രമാണ്,മോന്‍റെ ഏട്ടില്‍ നിന്ന് നോക്കുമ്പോള്‍ പെണ്ണിന്‍റെ ഏഴില്‍ ഒരു ദൃഷ്ടിയുണ്ട്,പെണ്ണിന്‍റെ പത്തില്‍ നിന്നും നോക്കുമ്പോള്‍ മോന്‍റെ ഏട്ട് ശൂന്യമാണ്` എന്നു വോണ്ടാ ഒന്നിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള അക്കങ്ങള്‍ കൊണ്ട് പത്ത് മുപ്പത് ആലോചനകള്‍ നിര്‍വീര്യമാക്കിയ മഹാന്‍.

എന്‍റെ കല്യാണം തീരുമാനിച്ചതോടെ ഒരു സ്ഥിരം കസ്റ്റമറേ നഷ്ടപ്പെട്ട വിഷമം അയാള്‍ക്ക് ഉണ്ട്.അതുകൊണ്ട് തന്നെ അയാള്‍ എന്തെങ്കിലും കുരുക്ക് ഉണ്ടാക്കുമോ എന്ന് പേടിച്ചാണു എന്‍റെ ഇരുപ്പ്.എന്‍റെ ഭയം അസ്ഥാനത്താണ്` എന്ന് തെളിയിച്ച് കൊണ്ട് അയാള്‍ മൊഴിഞ്ഞു:
"ഞയറാഴ്ച നല്ല ദിവസമാ,വീടിന്‍റെ വടക്ക് കിഴക്ക് ദിശയില്‍ ആണുങ്ങളെ മാത്രം വിളിച്ച് തുടങ്ങിക്കോ"
ഇത്രയും ബോധിപ്പിച്ച ശേഷം അയാള്‍ എന്നെ നോക്കി,ഞാന്‍ ഒരു അമ്പത് രൂപയ്ക്ക് പറഞ്ഞിട്ടുണ്ട് ഇനി വല്ലതും വേണോ എന്ന അര്‍ത്ഥത്തില്‍....
വേണ്ടാ,എന്‍റെ കൈയ്യില്‍ ആകെ അമ്പത് രൂപയെ ഉള്ളു.

ആദ്യത്തെ വിളിക്ക് ആണുങ്ങളെ മാത്രം വിളിച്ചാല്‍ മതിയത്രെ,അപ്പോള്‍ അമ്മയോ പെങ്ങളോ കൂടെ വരണ്ട ആവശ്യമില്ല.ഞാനോ അച്ഛനോ പോയാല്‍ മതി,അത് ഞാന്‍ പോകാം എന്ന് തീരുമാനിച്ചു.വടക്ക് കിഴക്ക് ഒരു കാരണവര്‍,അതായിരുന്നു അടുത്ത പ്രശ്നം.കുടുംബത്തിലെ ഒരുവിധപെട്ട കാരണവന്‍മാരെല്ലാം പണ്ടേ തെക്കോട്ട് പോയി.ഇനി ജീവിച്ചിരുപ്പുള്ളവര്‍ വടക്കും പടിഞ്ഞാറുമായി ചിതറി കിടക്കുകയാണ്.ഈ വടക്ക് കിഴക്ക് ഒരു കാരണവര്‍,അതും ആണുങ്ങളെ മാത്രം വിളിക്കേണ്ട വീട്,ഒരു കുഴക്കുന്ന പ്രശ്നം തന്നെ.അവസാനം കണ്ട് പിടിച്ചു,തായ് വഴി പറഞ്ഞ് വരുമ്പോള്‍ ഒരു അമ്മാവനുണ്ട്.തനി നാട്ടിന്‍പുറത്തുകാരന്‍,മക്കളൊന്നുമില്ല,അമ്മാവനും അമ്മായിയും മാത്രമ്മേ ഉള്ളു.അവിടെയാകുമ്പോള്‍ ആണുങ്ങളെ മാത്രം വിളിച്ചാലും പരാതിയില്ല.അവരുടെ വീട് എന്‍റെ വീട്ടില്‍ നിന്നും ഒരു നാല്‍പത് കിലോമീറ്റര്‍ ദൂരെ വടക്ക് കിഴക്കായി ഒരു ഗ്രാമത്തിലാണ്,എന്‍റെ സുധാറാണിയുടേ ഗ്രാമത്തില്‍.

പണ്ട് ഞാന്‍ ആ ഗ്രാമത്തില്‍ സ്ഥിരം പോകുമായിരുന്നു.അമ്മാവനോടുള്ള സ്നേഹം കൊണ്ടല്ല,ആ ഗ്രാമത്തിലെ ചെറുപ്പക്കാരുടെ രോമാഞ്ചകുഞ്ചുകമായ സുധാറാണിയെ കാണാന്‍.അവസാനം പോയത് നാലുവര്‍ഷം മുമ്പാണ്,അന്ന് ഞാന്‍ അവള്‍ക്ക് ഒരു പ്രേമലേഖനം കൊടുത്തു,അവള്‍ അത് അവടെ അച്ഛന്‍റേ കൈയ്യില്‍ കൊടുത്തു,അങ്ങേര്‍ എന്നോട് ഒരു ചോദ്യം:
"മോനേ,നമുക്ക് ഈ ബന്ധം വേണോ?"
വേണ്ടാ അമ്മാവാ,വേണ്ടാ.അമ്മാവന്‍റെ മോള്‍ ഇത്ര പെഴയാണന്ന് അറിഞ്ഞില്ല.
ഇങ്ങനെ മനസ്സില്‍ പറഞ്ഞ് അന്ന് അവിടുന്നു പോന്നതാ,പിന്നെ ഇപ്പോഴാ ഒരു അവസരം കിട്ടിയത്.ഇത് വരെ സുധാറാണിയുടെ കല്യാണം കഴിഞ്ഞിട്ടില്ല എന്നതാണ്` ഈ അടുത്ത കാലത്ത് അവിടെനിന്നും കിട്ടിയ ലേറ്റസ്റ്റ് ന്യൂസ്സ്.

കഴിഞ്ഞ ഞയറാഴ്ച ഷര്‍ട്ടും പാന്‍സു എടുത്ത് ഇന്‍സര്‍ട്ട് ചെയ്ത്,വിലകൂടീയ കൂളിംഗ്ലാസ്സും ഷൂസ്സും ധരിച്ച്,ഒരു ടൈയ്യും കെട്ടി നല്ല മണമുള്ള അത്തറു പൂശി,കയ്യില്‍ കല്യാണകുറി എന്ന താളിയോല കെട്ടും എടുത്ത്,എന്‍റെ സ്വന്തം മാരുതി കാറില്‍ വടക്ക് കിഴക്ക് ഉള്ള അമ്മാവനെ കല്യാണം വിളിക്കാന്‍ ആ ഗ്രാമത്തിലേക്ക് പോയപ്പോള്‍ എന്‍റെ മനസ്സില്‍ ,എന്‍റെ സ്വപ്നത്തില്‍ ഒരേ ഒരു ദൃശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.എന്‍റെ കല്യാണം അറിഞ്ഞ്,എന്നെ പോലെ ഒരു സുന്ദര കുട്ടപ്പനെ കല്യാണം കഴിക്കാന്‍ പറ്റാതെ നെഞ്ചത്ത് അടിച്ച് സുധാറാണി വാവിട്ട് കരയുന്ന ദൃശ്യം.മനുഷ്യന്‍ കൊതിക്കുന്നു,ദൈവം വിധിക്കുന്നു എന്നല്ലെ,ഞാന്‍ കൊതിച്ചത് ഇതെല്ലാമാണെങ്കില്‍ ദൈവം വിധിച്ചത് മറ്റൊന്നായിരുന്നു.തലയില്‍ വരച്ചത് അത്തറ്‌ പൂശിയാല്‍ പോകത്തില്ലല്ലോ?

വിശാലമായ പാടത്തിന്‍റേ സൈഡില്‍ വണ്ടി നിര്‍ത്തി.ഇനി കാര്‍ പോകത്തില്ല.പുഞ്ചപ്പാടത്തിന്‍റെ വരമ്പിലൂടെ പോയാല്‍ ഗോവിന്ദേട്ടന്‍റേ ഷാപ്പ്,ഷാപ്പിനു മുമ്പിലുള്ള വഴിയെ പോയാല്‍ അവസാനത്തെ വീട്,അതാണ്` എന്‍റെ ടാര്‍ഗറ്റ്.പാടം കടന്ന് ഷാപ്പിന്‍റെ മുമ്പില്‍ എത്തിയപ്പോള്‍ ഒരു അശരീരി:
"മോനേ മനു,നീ എന്താ ഇവിടെ?"
തിരിഞ്ഞ് നോക്കിയപ്പോള്‍ കാരണവരാ,ഒരു കൈയ്യില്‍ ലക്ഷണം തികഞ്ഞ ഒരു പശുവിനെയും പിടിച്ച് ഷാപ്പിന്‍റെ മുമ്പില്‍ നില്‍ക്കുന്നു.

തേടിയ വള്ളി കാലില്‍ ചുറ്റി!!!
ഞാന്‍ എന്‍റെ ആഗമനോദ്യേശം പറഞ്ഞു. എന്നിട്ട് അമ്മാവനോട് അമ്മാവന്‍റെ വീട്ടിലേക്ക് വരാന്‍ അപേക്ഷിച്ചു,ഔദ്യോഗികമായി കല്യാണം വിളിക്കാന്‍.കാര്യങ്ങള്‍ ഒക്കെ കേട്ടതോടെ സന്തോഷം കൊണ്ട് ആ പാവത്തിന്‍റെ കണ്ണ്` നിറഞ്ഞു.ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം പുള്ളിക്കാരന്‍ ആ പശുവിനെ ചൂണ്ടി എന്നോട് പറഞ്ഞു:
"മോനെ ഇത് കല്യാണി,ചന്തയില്‍ നിന്ന് ഇപ്പോള്‍ വാങ്ങിച്ചതേയുള്ളു,നിന്‍റെ അമ്മായി പോലും അറിഞ്ഞില്ല.നല്ല അകിടുള്ള പശുവാ,ഇതിനെ കൊണ്ട് ഞാന്‍ ഇപ്പോള്‍ അങ്ങോട്ട് വന്നാല്‍ അയല്‍ക്കൂട്ടം കണ്ണ്` വച്ച് ഒന്നിനും കൊള്ളാത്തതാക്കി കളയും"
അതിന്` ????
ഒരു നിമിഷം നിര്‍ത്തിയട്ട് അമ്മാവന്‍ എന്‍റെ ചങ്കില്‍ കൊള്ളുന്ന ഒരു വാചകം പറഞ്ഞു:
"നീ കല്യാണിയുമായി അങ്ങോട്ട് പോയ്ക്കോ,അമ്മാവി ചോദിച്ചാല്‍ പോലും ഒന്നും പറയണ്ടാ.ഞാന്‍ ഇച്ചിരി കഴിഞ്ഞ് പുറകിന്` അങ്ങ് വരാം"
അയല്‍ക്കാര്‍ കണ്ണ്` വയ്ക്കും എന്ന കാരണത്താല്‍ പശുനേം കൊണ്ട് ഞാന്‍ പോകാനോ???

അങ്കിള്‍,ഐയാം മനു,ഫ്രം ബാംഗ്ലൂര്‍.ഐ ഡോണ്‍ഡ് ലൈക്ക് നാല്‍ക്കാലീസ്സ്...

ഇങ്ങനെയോക്കെ പറയാനാണ്` വായില്‍ വന്നത്.അന്നേരം ആ പാവത്തിന്‍റെ മുഖത്ത് നോക്കി പറയാന്‍ തോന്നിയില്ല.അമ്പരന്ന് നില്‍ക്കുന്ന എന്‍റെ കൈയ്യിലോട്ട് ആ പശുവിന്‍റെ കയര്‍ തന്നിട്ട് ആ കാലമാടന്‍ ഷാപ്പിലോട്ട് ഒറ്റ പോക്ക്.

ഈശ്വരാ,വലഞ്ഞു!!!
ഒരു കയ്യില്‍ താളിയോലയും മറുകയ്യില്‍ ലക്ഷണമൊത്ത ഒരു പശുവിന്‍റെ കയറുമായി ഷാപ്പിന്‍റെ മുമ്പില്‍ കോട്ടും സ്യൂട്ടും കൂളിംഗ്ലാസ്സും ടൈയ്യും ഇട്ട് ഞാന്‍.ഭൂമി രണ്ടായിട്ട് പിളര്‍ന്ന് അങ്ങ് കീഴോട്ട് പോണെ എന്ന് പ്രാര്‍ത്ഥിച്ച നിമിഷം.

എന്തായാലും സംഭവിച്ചത് സംഭവിച്ചു.ഇനി ആലോചിച്ച് നിന്നിട്ട് ഒരു കാര്യവുമില്ല.അതുകൊണ്ട് പശുവിനെയും കൊണ്ട് ഞാന്‍ വീടിനു നേരെ നടന്നു.ഒരു പത്ത് അടി നടന്നില്ല,അതാ എതിരെ സുധാറാണിയും തോഴിമാരും.കല്യാണം തീരുമാനിച്ച എനിക്ക് ഇനി സുധാറാണിയല്ല,ഉലക അഴകി എതിരെ വന്നാലും ഒന്നുമില്ല എന്ന മാനസികാവസ്ഥയിലായി ഞാന്‍.മാത്രമല്ല അമ്മാവന്‍റെ വീട്ടില്‍ പോയി ഔദ്യോഗികമായി പറഞ്ഞതിനു ശേഷം സുധാറാണിയോട് പറയാം എന്ന ഉറച്ച തീരുമാനത്തില്‍ അവരെ മൈന്‍ഡ് ചെയ്യാതെ ആ പശുവിനെയും കൊണ്ട് ഞാന്‍ അമ്മാവന്‍റെ വീട്ടിലേക്ക് നടന്നു.

അമ്മാവന്‍റെ വീട്ടില്‍ എത്തിയപ്പോഴാണ്` അയല്‍ക്കൂട്ടം എന്നാല്‍ അയല്‍ക്കാരല്ലന്നും,കുടുംബശ്രീ,മഹിളാശ്രീ എന്ന പോലെ പത്ത് ഇരുപത് പ്രായമായ അമ്മമാരും ചേച്ചിമാരും ചേര്‍ന്ന ഒരു ഗ്രൂപ്പാണന്നും മനസ്സിലായത്.ഞാന്‍ ആ വീട്ടിലോട്ട് ചെന്നപ്പോള്‍ ഇരുപത് പേരും അവിടെ ഉണ്ടായിരുന്നു.നാട്ടിന്‍ പുറത്ത് പപ്പടം ഉണ്ടാക്കി അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതിനേകുറിച്ചുള്ള ഡിസ്ക്കഷനിലായിരുന്നു അവര്‍.കൃത്യം ആ സമയത്ത് തന്നെയാണു ഒരു കൈയ്യില്‍ താളിയോല കെട്ടും മറുകൈയ്യില്‍ ഒരു പശുവിനെയും പിടിച്ച് സര്‍വ്വാഭരണവിഭൂഷിതനായി ഞാന്‍ അങ്ങോട്ട് ചെന്നത്.എന്‍റെ വരവും നില്‍പും ഭാവവും കണ്ട് അവരെല്ലാം എന്നെ അമ്പരന്ന് നോക്കി,ഇത് എന്തിന്‍റെ കുഞ്ഞാ എന്ന മട്ടില്‍.

ഭാഗ്യത്തിനു കൂട്ടത്തില്‍ ഇരുന്ന അമ്മായിക്ക് എന്നെ മനസ്സിലായി.അമ്മായി വെപ്രാളത്തോടെ ചാടി ഇറങ്ങി വന്ന് ചോദിച്ചു:
"മനു,എന്താടാ"
പശുവിനെ കുറിച്ച് ഒന്നും പറയരുത് എന്ന അമ്മാവന്‍റെ അഭ്യര്‍ത്ഥന മനസ്സില്‍ ഓര്‍ത്ത് ഞാന്‍ വന്ന കാര്യം മാത്രം പറഞ്ഞു:
"കല്യാണമാ.."
എന്‍റെ മറുപടി കേട്ടതും ആ സാധു സ്ത്രീ അമ്പരപ്പോടെ എന്നെയും പശുവിനെയും മാറിമാറി നോക്കി.അവരുടെ നോട്ടത്തിലെ പന്തികേട് കണ്ട് ഞാന്‍ മനസ്സിലോര്‍ത്തു.എന്തായിരിക്കും അവര്‍ ആലോചിക്കുന്നത്?
എനിക്കും ഈ പശുവിനും കല്യാണമാണോ എന്നോ?
അതോ എനിക്ക് വട്ടായോ എന്നോ?
അതല്ല നാട്ടില്‍ ഇത്രയും പെണ്ണുങ്ങളുണ്ടായിട്ട് എനിക്ക് ഈ പശുവിനെ മാത്രമേ കിട്ടിയുള്ളോ എന്നോ?

എന്തായാലും എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായ ഞാന്‍ അമ്മായിയുടേ ആ ധാരണ തിരുത്താന്‍ പറഞ്ഞു:
"കല്യാണം വിളിക്കാന്‍ വന്നതാ"
ഈ പ്രാവശ്യം അമ്മായി മാത്രമല്ല,അവിടിരുന്ന ഇരുപത് പേരും ഞെട്ടി.അവരുടെ നാട്ടില്‍ കല്യാണം വിളിക്കാന്‍ പോകുമ്പോള്‍ പെണ്ണിന്‍റെ ഭാഗം വിളിക്കാന്‍ അമ്മയോ,അമ്മായിയോ,പെങ്ങളോ എന്തിന്` അയലത്തെ ചേച്ചിയെ വരെ കൊണ്ട് പോയ ചരിത്രമുണ്ട്.പക്ഷേ അവരുടെ ജീവിതത്തില്‍ ഇത് ആദ്യ അനുഭവും ആണത്രേ,ഒരാള്‍ പശുവിനെയും കൊണ്ട് പെണ്ണിന്‍റെ ഭാഗം വിളിക്കാന്‍ വരുന്നത്.
ഞാന്‍ എന്ത് പറയാന്‍?
പശുനേം കൊണ്ട് കല്യാണം വിളിക്കാന്‍ വന്നതാണന്നോ അല്ലന്നോ പറയാന്‍ പറ്റാത്ത് അവസ്ഥ.എനിക്ക് തല കറങ്ങുന്ന പോലെ തോന്നി.

അമ്മായിയുടെ മുഖം പതുക്കെ ഇരുണ്ട് തുടങ്ങിയ പോലെ.അവരെ കുറ്റം പറയണ്ടാ,അവരുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവം.ഒരു അല്പം സമയം കിട്ടിയിരുന്നെങ്കില്‍ സത്യം പറഞ്ഞ് ബോധ്യപ്പെടുത്താമായിരുന്നു.ഞാന്‍ ഇങ്ങനെ ആലോചിച്ച് നിന്നപ്പോള്‍ അമ്മായി പതുക്കെ തല തിരിച്ച് കോഴിക്കൂട്ടിലേക്ക് നോക്കി.എന്‍റെ പ്രകടനത്തിനു പകരമായി കല്യാണത്തിനു അമ്മാവന്‍റെ കൂടെ ഏതെങ്കിലും പിടക്കോഴിയെ പറഞ്ഞ് വിടാം എന്നാലോചിക്കുകയായിരിക്കും, പാവം,എനിക്ക് തന്നെ സഹതാപം തോന്നി.

ഞാന്‍ ഇങ്ങനെ ധര്‍മ്മസങ്കടത്തില്‍ നിന്നപ്പോള്‍ കൂട്ടത്തില്‍ നിന്നും ഒരു പ്രായമായ സ്ത്രീ എന്‍റെ അടുത്ത് വന്ന് ചോദിച്ചു:
"മോനെവിടാ ജോലി?"
കൂട്ടത്തില്‍ ഇച്ചിരി വകതിരിവും കാര്യബോധവും ഉള്ളത് ഇവര്‍ തന്നെ എന്നുറപ്പിച്ച് ഞാന്‍ പറഞ്ഞു:
"ബാംഗ്ലൂരിലാ"
അവര്‍ എല്ലാം മനസ്സിലായ രീതിയില്‍ ഒന്നു തല കുലുക്കി.എന്നിട്ട് തിരിഞ്ഞ് എല്ലാരോടുമായി പ്രഖ്യാപിച്ചു:
"പയ്യന്‍ ബാംഗ്ലൂരിലാ.അവിടെ എല്ലാര്‍ക്കും തിരക്കല്ലിയോ?അവിടെ ഇതൊക്കെ പതിവാ"
പിന്നെ,ബംഗ്ലൂരില്‍ ജീവിത തിരക്ക് കാരണം കല്യാണം വിളിക്കാന്‍ കാളയേയും പശൂനേം അല്ലിയോ പറഞ്ഞ് വിടുന്നത്?

എന്‍റെ ദൈവമേ,വീരപ്പന്‍ ചത്തില്ലായിരുന്നെങ്കില്‍ വിളിച്ചോണ്ട് വന്ന് ഇവരെയെല്ലാം വെടിവച്ച് കൊല്ലിക്കാമായിരുന്നു.

എന്‍റെ കൈയ്യില്‍ ഇരിക്കുന്ന താളിയോല കെട്ട് കണ്ട് കൂട്ടത്തില്‍ ഒരു ചേച്ചിക്ക് ഒരു സംശയം.അവരത് മറച്ച് വയ്ക്കാതെ ചോദിക്കുകയും ചെയ്തു:
"മോന്‍റെ കൈയ്യിലെന്താ,പശുവിനുള്ള വൈക്കോലാ"
എന്‍റെ കാടാമ്പുഴ ഭഗവതി !!!
ഒരു കുറിക്ക് പത്ത് രൂപ കൊടുത്ത് ഞാന്‍ അടിപ്പിച്ച താളിയോല കെട്ട് നോക്കി ചോദിച്ച ചോദ്യം കേട്ടില്ലെ?
മൈ ഡിയര്‍ യംഗ് ലേഡി,ഡോണ്‍ഡ് ബീ ദിസ്സ് മച്ച് ക്രൂവല്‍.
ഉള്ളീല്‍ തിളച്ച് വന്ന രോഷം അടക്കി ഞാന്‍ പറഞ്ഞു:
"അല്ല,കല്യാണ കുറിയാ"
ഇത് കേട്ടതോടെ അവിടിരുന്ന ഒരു അമ്മുമ്മ തന്‍റെ സഹതാപം രേഖപ്പെടുത്തി:
"കഷ്ടം!!! മോനൊരു കാര്‍ഡ് എങ്കിലും അടിക്കാമായിരുന്നു.ഇതിപ്പോ ഓലക്കാലിലൊക്കെ എഴുതികൊണ്ട് വരികാ എന്നു വച്ചാല്‍ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാ"
കണ്ണില്‍ ചോരയില്ലാതെ തള്ള പറഞ്ഞത് കേട്ടില്ലേ?
കര്‍ത്താവേ,കേരളത്തിലെ ഗ്രാമങ്ങളില്‍ വികസനം ഇല്ലന്ന് ആരാ പറഞ്ഞത്?

"മോന്‍ എങ്ങനാ വന്നത്?"
ഒരു അമ്മാമ്മ.അവര്‍ക്ക് അത് മാത്രം അറിഞ്ഞാല്‍ മതി.പാവം ,ഞാന്‍ മറുപടി കൊടുത്തു:
"കാറിലാ"
എന്‍റെ മറുപടി കേട്ടതും അവരുടെ മുഖത്ത് ഒരു അത്ഭുതഭാവം ഞാന്‍ കണ്ടു.അവര്‍ അതേ ഭാവത്തോടെ പശുവിനെ നോക്കി.ഞാന്‍ നോക്കിയിരിക്ക തന്നെ അവരുടെ മുഖത്ത് പല ഭാവങ്ങള്‍ മിന്നി മറഞ്ഞു.
ഉം..ഉം..മനസ്സിലായി..
ഞാന്‍ ഈ പശുവിനെ കാറിന്‍റെ ഫ്രണ്ട് സീറ്റിലാണോ അതോ ബാക്ക് സീറ്റിലാണോ ഇരുത്തി കൊണ്ട് വന്നത് എന്ന് ആലോചിക്കുകയാവും.അതോ എന്തോരം വലിയ കാറിലാ ഞാന്‍ വന്നത് എന്ന് ആലോചിക്കുകയാണോ?
ആദ്യത്തെ വിളിക്ക് ഇങ്ങോട്ട് പുറപ്പെട്ട നിമിഷത്തെ ഞാന്‍ മനസ്സാല്‍ ശപിച്ചു.ഏത് നേരമാണോ എനിക്ക് ഈ ദൌത്യം ഏല്‍ക്കാന്‍ തോന്നിയത്?
അപ്പോഴും അമ്മാമ്മയുടെ മുഖത്ത് വിവിധ ഭാവങ്ങളായിരുന്നു.അവരുടെ പിടുത്തം ഇപ്പോഴും പശുവിന്‍റെ മേത്ത് തന്നെ.

നല്ല വെയില്‍.കൂടാതെ മണ്ടന്‍ ചോദ്യങ്ങളും.ഞാന്‍ തളര്‍ന്നു.ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല.അപ്പോഴാണു ദൈവദൂതയെ പോലെ ഒരു ചേച്ചി ചോദിച്ചത്:
"വിശന്ന് തളര്‍ന്ന് കാണും അല്ലേ?"
ഞാന്‍ വിശന്നെന്നോ ഇല്ലന്നോ പറഞ്ഞില്ല,ദയനീയമായി ആ ചേച്ചിയേ ഒന്നു നോക്കുക മാത്രം ചെയ്തു.അവര്‍ എന്‍റെ അടുത്തോട്ട് വന്നു.എന്നിട്ട് ചോദിച്ചു:
"കുറച്ച് കാടിയും വൈക്കോലും എടുക്കട്ടേ?"
"എനിക്കാണോ?"
"അല്ല,പശുവിന്"
ഞാന്‍ വെറുതെ തലയാട്ടി.പാവം ആ നാല്‍ക്കാലിയുടെയെങ്കിലും വയര്‍ നിറയട്ടെ.

എന്തായാലും അവര്‍ എന്നെ പട്ടിണിക്കിട്ടില്ല.സ്വല്പം പ്രായമായ ഒരു സ്ത്രീ ഒരു മൊന്തയ്ക്കകത്ത് സംഭാരവുമായി വന്നു.അത് എന്‍റെ നേരെ നീട്ടികൊണ്ട് നാണത്തോടെ ഒരു ചോദ്യം:
"പേരെന്താ?"
"മനു" ഞാന്‍ മറുപടി പറഞ്ഞു.
"അയ്യോ,മോന്‍റെയല്ല.."
ഓ,പശുവിന്‍റെ..
അല്ലേലും നാട്ടിന്‍പുറത്തിലുള്ളവരെല്ലാം ഇങ്ങനാ,വളര്‍ത്ത് മൃഗങ്ങളോടെ വളരെ സ്നേഹമുള്ളവരാ.ഇങ്ങനെ മനസ്സിലോര്‍ത്ത് ഞാന്‍ പശുവിന്‍റെ പേര്‌ പറഞ്ഞു:
"കല്യാണി"
അവര്‍ക്ക് അത് ബോധിച്ചു എന്ന് തോന്നുന്നു.നിറഞ്ഞ മനസ്സോടെ ഒന്നു ചിരിച്ചു.എന്നിട്ട് എല്ലാരോടും ഒരു ചോദ്യം:
"മനു-കല്യാണി,നല്ല ചേര്‍ച്ച.അല്ലേ?"
ങ്ങേ!!!
അപ്പം പശുവിന്‍റെ പേരല്ലേ ചോദിച്ചത്,പെണ്ണിന്‍റെ പേരായിരുന്നോ?അയ്യോ..
ഞാന്‍ പെട്ടന്ന് തിരുത്തി:
"കല്യാണി ഈ പശുവാ,പെണ്ണിന്‍റെ പേര്‌ ഗായത്രി"
ചുറ്റും നിന്നവരുടെ കണ്ണിലൊക്കെ എന്നോട് ഒരു ആരാധന ഞാന്‍ കണ്ടു.സ്വന്തം പെണ്ണിനെ മറന്ന് പശുവിനെ സ്നേഹിച്ചവന്‍,യഥാര്‍ത്ഥ മൃഗസ്നേഹി!!!

കെട്ടിയോനോടും മക്കളോടും കായംകുളത്ത് നിന്നും ഒരുത്തന്‍ പശുവിനെയും കൊണ്ട് കല്യാണം വിളിക്കാനായി വന്ന കഥ പറയാനായി ഒരോരുത്തര്‍ അരങ്ങ് ഒഴിഞ്ഞു.എല്ലാരും പോയികഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മായിയോട് സത്യം പറഞ്ഞു.നിനക്ക് ഇത് നേരത്തെ പറഞ്ഞ് കൂടായിരുന്നോ മനുകുട്ടാ എന്ന അര്‍ത്ഥത്തില്‍ അമ്മായി താടിക്ക് കൈയ്യും കൊടുത്ത് ഒരു വശത്ത് ഇരുന്നു.പറ്റിയത് പറ്റി,ഇന്ന് കണി കണ്ടവനെ നാളെ കാണാതിരിക്കാന്‍ നോക്കണം എന്ന് ചിന്തിച്ചു കൊണ്ട് ഞാനും ഒരു മൂല കരസ്ഥമാക്കി.അപ്പോഴാണ്` നമ്മുടെ അമ്മാവന്‍ അങ്ങോട്ട് വന്നത്.വന്നപാടെ അമ്മായിയോട് ഒരു ചോദ്യം:
"അറിഞ്ഞോ വിശേഷം?മനുകുട്ടന്‍റെ ജീവിതത്തില്‍ പലതും സംഭവിക്കാന്‍ പോകുകയാ"
ഇതില്‍ കൂടുതല്‍ ഇനി എന്ത് സംഭവിക്കാനാ അമ്മാവാ?ചോദിച്ചില്ല,പകരം ചിരിച്ച മുഖത്തോടെ കല്യാണം വിളിച്ച് ഞാന്‍ അവിടെ നിന്നും ഇറങ്ങി.

തിരിച്ച് വരുന്ന വഴിക്കാണു ഞാന്‍ വീണ്ടും അവളെ കണ്ടത്,നമ്മുടെ സുധാറാണിയെ.എന്നിലെ പ്രതികാരി വീണ്ടും സട കുടഞ്ഞു.ഇന്ന് ഇതുവരെ സംഭവിച്ചത് എല്ലാം മറക്കണം,മാത്രമല്ല എന്‍റെ കല്യാണം അറിഞ്ഞ് സുധാറാണി തലതല്ലി കരയണം.എന്നീ ഉദ്ദേശങ്ങളോടെ ഞാന്‍ പറഞ്ഞു:
"അറിഞ്ഞോ,എനിക്ക് ഒരു കുടുംബമൊക്കെയായി"
ഇത് കേട്ടതും എനിക്ക് ഒരു മന്ദഹാസം സമ്മാനിച്ചിട്ട് അവള്‍ മൊഴിഞ്ഞു:
"ഇങ്ങോട്ട് വന്നപ്പോഴേ ഞാന്‍ കണ്ടായിരുന്നു.എന്തേ വൈഫിനെ അവിടെ കെട്ടി ഇട്ടേച്ച് പോകുന്നത്?"
മാക്രികണ്ണി,മരത്തവളെ നീ എന്താ ഉദ്ദേശിച്ചത്?
ഞാന്‍ ആ പശുവിനെ കെട്ടി കുടുംബം നടത്തുകയാണന്നോ?
ചുമ്മാതല്ലടി നിന്നെ കെട്ടാന്‍ ആരും വരാത്തത്.നീ മൂക്കികൂടെ പല്ല്` കിളിച്ച് പണ്ടാരമടങ്ങി പോകട്ടെ.

അങ്ങനെ ആദ്യത്തെ വിളി കഴിഞ്ഞ് തിരിച്ച് വീട്ടിലോട്ട് കാറോടിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ അമ്മാവന്‍റെ വാചകമായിരുന്നു,
'മനുകുട്ടന്‍റെ ജീവിതത്തില്‍ പലതും സംഭവിക്കാന്‍ പോകുകയാ'
പടച്ചോനേ,കാത്തോളണേ.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com