For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

റബേക്ക മുന്നിലാണ്...


ജയമാതാ എഞ്ചിനിയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം.
ആദ്യ വര്‍ഷം ഹോസ്റ്റലില്‍ നിന്ന് പഠിച്ച ഞാനും എന്‍റെ സുഹൃത്ത് പ്രസൂണും രണ്ടാം വര്‍ഷം ലോഡ്ജിലേക്ക് താമസം മാറ്റി.നാഗര്‍കോവിലിനു അടുത്തുള്ള പാര്‍വ്വതിപുരം എന്ന സ്ഥലത്തെ ചന്ദ്രാ ലോഡ്ജാണ്‌ ഞങ്ങളുടെ വാസസ്ഥലം.അവിടുന്ന് നാല്‌ കിലോമീറ്ററോളം യാത്ര ചെയ്താലേ നാഗര്‍കോവില്‍ ബസ്റ്റാന്‍ഡില്‍ എത്തു, പിന്നീട് കോളേജിലേക്കുള്ള യാത്ര പോയിന്‍റ്‌ റ്റു പോയിന്‍റ്‌ ബസ്സിലാണ്.
ഏകദേശം അരമണിക്കൂര്‍ യാത്ര...
വെള്ളമ്പലം, തോവാള, അരള്‍വായ് മൊഴി, മുപ്പന്തല്‍, പിന്നെ കോളേജ്.
ശക്തമായ കാറ്റുള്ള പ്രദേശമാണ്‌ ആരുവാമൊഴി - മുപ്പന്തല്‍ ഏരിയ.നിറയെ കാറ്റാടികള്‍ അഥവാ വിന്‍ഡ് മില്‍ നിറഞ്ഞ സ്ഥലം.ആദ്യമൊക്കെ ഞാന്‍ കരുതിയത് ഭയാനകമായ ശബ്ദത്തില്‍ വീശി കറങ്ങുന്ന ഈ കാറ്റാടികളാണ്‌ അവിടുത്തെ കാറ്റിനു കാരണമെന്നാണ്.എന്നാല്‍ പിന്നീട് എനിക്ക് മനസ്സിലായി, വീശിയടിക്കുന്ന കാറ്റിന്‍റെ ശക്തിയിലാണ്‌ ഈ കാറ്റാടികള്‍ കറങ്ങുന്നതെന്ന്.
എന്ത് തന്നെ ആയാലും, ഭയങ്കര കാറ്റാണ്.
സാക്ഷാല്‍ മഹാരാജാവ് മുണ്ട് ഉടുത്തോണ്ട് പോയാല്‍ പോലും കാറ്റത്ത് മുണ്ട് പറന്ന് പോകാനും, കാഴ്ചക്കാര്‍ക്ക് രാജാവ് നഗ്നനാണ്‌ എന്ന് വിളിച്ച് കൂവാനുമുള്ള ആര്‍ജ്ജവം തരുന്ന അസാദ്ധ്യ കാറ്റ്.

രണ്ടാം വര്‍ഷം കോളേജില്‍ കയറാതെ കടന്ന് പോയി.അന്നൊക്കെ ഞാന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും കുളിച്ചൊരുങ്ങി കോളേജില്‍ പോകാന്‍ തയ്യാറാവുന്ന പ്രസൂണിനെ ആയിരുന്നു കണി കണ്ടിരുന്നത്.അവനു ഒരു ബൈ പറഞ്ഞ് ഞാന്‍ വീണ്ടും കിടന്ന് ഉറങ്ങും.എന്നാല്‍ മൂന്നാം വര്‍ഷം ആയതോടെ കളി മാറി, ഞാന്‍ എന്‍റെ കോളേജിനെ സ്നേഹിച്ച് തുടങ്ങി.ഒരു പക്ഷേ മൂന്നും നാലും വര്‍ഷങ്ങളില്‍ ആ കലാലയത്തില്‍ സന്തോഷിച്ച് നടന്ന പോലെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ സന്തോഷിച്ചിട്ടില്ല എന്നത് തന്നെ ഒരു പരമമായ സത്യം ആവാം.എനി വേ, ദിവസവും ഞാന്‍ കോളേജില്‍ പോയി തുടങ്ങി.

പ്രസൂണും കൂട്ടരും രാവിലെ തന്നെ പോകും, പിന്നെയും അരമണിക്കൂര്‍ കഴിയുമ്പോഴാണ്‌ ഞാന്‍ പതിയെ ഇറങ്ങുന്നത്.കൂടെ, എന്നോടൊപ്പം ഞങ്ങളുടെ ലോഡ്ജില്‍ തന്നെ താമസിക്കുന്ന മറ്റൊരു അരുണും ഉണ്ടാകും.അവനു എന്‍റെ തന്നെ പേര്‌ ആയതു കൊണ്ടും, നീളം എന്നെക്കാള്‍ കുറവായതു കൊണ്ടും, കൊച്ചരുണ്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.
തങ്കമാന കൂട്ടുകാരന്‍!!
എന്ത് തരികിടക്കും കൂടെ കാണും.
ഞങ്ങളെ ചുറ്റി പറ്റി ഈ പാര്‍വ്വതിപുരം നിവാസികള്‍ കാണുന്ന ഒരു കാഴ്ച ഉണ്ട്, എന്നും രാവിലെ എല്ലാവരും കോളേജില്‍ പോയതിനു ശേഷം വെപ്രാളത്തില്‍ ഓടി വന്ന് മുന്നില്‍ കണ്ട ബസ്സില്‍ കേറി പാഞ്ഞ് പോകുന്ന രണ്ട് ജന്മങ്ങള്‍.
അവരറിയുന്നുണ്ടോ പാര്‍വ്വതീ പുരത്ത് നിന്ന് പാഞ്ഞ് പോകുന്ന ഈ ജന്മങ്ങള്‍ നാഗര്‍ കോവില്‍ ബസ്റ്റാന്‍ഡില്‍ എത്തി ഒരു പോയിന്‍റ്‌ പോയിന്‍റ്‌ ബസ്സില്‍ ഞാന്നു കിടന്ന് കോളേജില്‍ പോകുന്ന കഥ?
ഇല്ല, ആരും അറിയുന്നില്ല.

അങ്ങനെ ഉള്ളൊരു യാത്രയിലാണ്‌ കൊച്ചരുണ്‍ എന്നോട് പറഞ്ഞത്:
"ആ പോയത് റബേക്കയുടെ കാര്‍ ആണെടാ"
ഇവിടെ പുതിയൊരു കഥാപാത്രത്തെ ഞാന്‍ പരിചയപ്പെടുത്തുകയാണ്...
റബേക്ക.
ഞങ്ങളുടെ ജൂനിയര്‍ ആണ്.
നല്ല കാശ് പാര്‍ട്ടി ആണെന്നാണ്‌ തോന്നുന്നത്, കാരണം അവള്‍ കോളേജിന്‍റെ ലേഡീസ്സ് ഹോസ്റ്റലില്‍ അല്ല താമസം.നാഗര്‍ കോവിലില്‍ എവിടെയോ വീടെടുത്ത് താമസിക്കുന്ന പെണ്‍തരിയാണ്.അവളുടെ വീട്ടുകാരും അവിടെ വന്ന് താമസിക്കുന്നുണ്ടെന്നാണ്‌ കേട്ടറിവ്.ദിവസവും നാഗര്‍കോവിലില്‍ നിന്ന് അവളുടെ ഡ്രൈവര്‍ രാവിലെ കോളേജില്‍ കൊണ്ട് ചെന്ന് വിടുകയും, വൈകിട്ട് തിരിച്ച് വിളിച്ചോണ്ട് പോകുകയും ചെയ്യും.ആ റൂട്ടിലൂടെ അതിവേഗത്തില്‍ പോകുന്ന പോയിന്‍റ്‌ പോയിന്‍റ്‌ ബസ്സിനെയും തോല്‍പ്പിച്ചാണ്‌ അവളുടെ കാറിന്‍റെ പോക്ക്.
പൊതുവേ വായ് നോട്ടം താല്പര്യം ഇല്ലാത്ത കൊണ്ടും, പൂവാലന്‍ എന്ന് അറിയപ്പെടുന്നത് എന്തോ വലിയ കുറച്ചിലാണെന്ന് മനസ്സ് പറയുന്നത് കൊണ്ടും, അവളുടെ കാറിലുള്ള യാത്ര ഞാന്‍ ശ്രദ്ധിക്കാറില്ല.അങ്ങനെയുള്ള എന്നോട് ആണ്‌ പോയിന്‍റ്‌ പോയിന്‍റ്‌ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്ത് അവളുടെ മഞ്ഞ കാര്‍ പോയപ്പോള്‍ കൊച്ചരുണ്‍ പറഞ്ഞത്:
"ആ പോയത് റബേക്കയുടെ കാര്‍ ആണെടാ"
അത് ഞാന്‍ കേട്ടില്ലെന്ന് നടിച്ചു.

എന്‍റെ മനസ്സ് മുഴുവന്‍ അപ്പോള്‍ മറ്റൊരു സീന്‍ ആയിരുന്നു.കാരണം എന്തായാലും ഞങ്ങള്‍ താമസിച്ചേ കോളേജില്‍ എത്തു.അസംബ്ലി ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രിന്‍സിപ്പാളിന്‍റെ കണ്ണ്‌ വെട്ടിച്ച് വേണം കോളേജില്‍ കയറാന്‍.ഇനി അങ്ങനെ കയറിയാലും അവിടെല്ലാം കിറുങ്ങി നടക്കുന്ന ബാലമുരുകന്‍ എന്നൊരു ഐറ്റമുണ്ട്, സിവില്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ എച്ച്.ഓ.ഡി ആണ്, അതിയാന്‍റെ കണ്ണ്‌ വെട്ടിക്കണം.അവിടം കൊണ്ട് തീര്‍ന്നില്ല, ഞങ്ങടെ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ എച്ച്.ഓ.ഡി, ജോര്‍ജ്ജ് സാര്‍, അങ്ങേര്‌ കാണാന്‍ പാടില്ല.പിന്നെ അപ്പ് കമിംഗ് ടെറര്‍, ഉമാമേഡം, അവരും കാണരുത്.
ഇതൊക്കെ കഴിഞ്ഞ് ക്ലാസ്സിലോട്ട് ചെന്നാലോ, അവിടൊരു മിസ്സ് ഉണ്ട്, വളര്‍മതി.പാവമാണ്‌, അത് കൊണ്ട് പുള്ളിക്കാരി ദയനീയമായി ചോദിക്കും:
"എന്ന അരുണ്‍, എവളു ടൈമാച്ച്?"
കേള്‍ക്കുമ്പോ കരച്ചിലു വരും.
അവരെ ഒന്ന് ചിരിച്ച് കാണിച്ച് ക്ലാസിലോട്ട് കയറും.ശരിക്കും ഞാന്‍ പേടിക്കുന്നത് അത് കഴിഞ്ഞുള്ള സീന്‍ ആണ്.കാരണം ക്ലാസില്‍ എന്‍റെ അഭ്യുദയകാംക്ഷികള്‍ ഉണ്ട്, സീറ്റില്‍ ഇരുന്നിട്ട് ഒളികണ്ണിട്ട് അവരെ നോക്കുമ്പോ, തീ പാറുന്ന കണ്ണുകളോടെ രൂക്ഷമായി അവരൊരു നോട്ടമുണ്ട്.
ആ നോട്ടത്തോടൊപ്പം അന്തരീക്ഷത്തിലൂടെ പറന്ന് വരുന്ന ഒരുപിടി ചോദ്യമുണ്ട്...
അരുണ്‍, ഇന്നും ലേറ്റാണല്ലോ???
രാവിലെ നേരത്തെ എഴുന്നേറ്റ് കൂടെ??
നേരത്തെ വന്ന് കൂടെ??
നമ്മുടെ കംപ്ലീറ്റ് ഗ്യാസ്സും അവിടെ തീരും.
അന്ന് ഒരു ദീര്‍ഘനിശ്വാസം എടുത്ത് മനസ്സ് ഒന്ന് ശാന്തമാക്കിയട്ട് ഞാന്‍ ഒന്ന് തീരുമാനിച്ചു...
നാളെ, നാളെ ഞാന്‍ നേരത്തെ വരും.
സത്യം, സത്യം, സത്യം.
എവിടെ??
നാളെയും തഥൈവ.

അങ്ങനെ പോകവേ ഒരുനാള്‍.
രാത്രി ഫുഡ് അടിക്കാന്‍ പാര്‍വ്വതീപുരത്ത് കറങ്ങി നടന്ന ഞാന്‍ ഒരു മൊതലിനെ കണ്ടു.മെലിഞ്ഞ് ഉണങ്ങിയ ശരീരം, പൂച്ച കണ്ണുകള്‍, വെളുത്ത നിറം, അലസമായി പാറി പറക്കുന്ന മുടികള്‍, ഏറിയാല്‍ എന്നെക്കാള്‍ ഒന്ന് രണ്ട് വയസ്സിനു ഇളപ്പം, അങ്ങനെ മൊത്തത്തില്‍ കടല്‍ കാറ്റ് ഏറ്റ് വാടി തളര്‍ന്ന ഹൃതിക്ക് റോഷനെ പോലെ ഒരു രൂപം.അത് ചിരിച്ച് കൊണ്ട് എന്‍റെ അടുത്ത് വന്നിട്ട് പറഞ്ഞു:
"ഹായ്, ഐ യാം വിക്കി"
ഇപ്പോഴും അവന്‍റെ പേര്‌ വിക്കി എന്നാണ്‌ എന്‍റെ മനസ്സില്‍, ശരിക്കുള്ള പേര്‌ വിഗ്‌നേഷ് എന്നാണെന്ന് തോന്നുന്നു.എന്‍റെ കോളീജിലെ ജൂനിയര്‍ ആയ ഒരു തമിഴ് പയ്യന്‍, വാസസ്ഥലം പാര്‍വ്വതീപുരം.
തുടര്‍ന്ന് ഉള്ള സംസാരത്തില്‍ അവന്‍ ഒരു കാര്യം പറഞ്ഞു.അവനൊരു ബൈക്ക് ഉണ്ടത്രേ, ബസ്സ് കൂലി കൊടുക്കാമെങ്കില്‍ രാവിലെയും വൈകിട്ടും അവനോട് ഒപ്പം കോളേജില്‍ പോകാന്‍ അവസരം ഉണ്ടെന്ന്.
ഹായ്..ഹായ്...
എന്‍റെ ഒരു ഭാഗ്യം തന്നെ.
വേറെ ആര്‍ക്കെങ്കിലും ഇങ്ങനൊരു ഭാഗ്യം കിട്ടിയോ, രാവിലെ ബസ്സ് നോക്കി നില്‍ക്കേണ്ട, പോയിന്‍റ്‌ റ്റു പോയിന്‍റ്‌ ബസ്സില്‍ തൂങ്ങി നില്‍ക്കേണ്ട, മാത്രമല്ല എന്നും താമസിച്ച് ചെല്ലുന്നു എന്ന പേരുദോഷം കേള്‍ക്കേണ്ട.
ലോട്ട് ഓഫ് ബെനഫിറ്റ്സ്സ്!!
അപ്പോ തന്നെ ഞാന്‍ കൈ കൊടുത്തു.

രാവിലെ കൊച്ചരുണ്‍ വന്ന് വിളിച്ചപ്പോ ഞാന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു.
കേട്ടപ്പാടെ അവന്‍ പറഞ്ഞു:
"വിക്കിയോ?, എടാ അവനു പ്രാന്താടാ"
ഇത് അസൂയയാ, മുഴുത്ത അസൂയ.
ഞാന്‍ മൈന്‍ഡ് ചെയ്തില്ല.അങ്ങനെ അവന്‍ പ്രസൂണിനും കൂട്ടര്‍ക്കും ഒപ്പം പോയി.പത്ത് മിനിറ്റ് കഴിഞ്ഞപ്പോ കതകില്‍ മുട്ട്, തുറന്ന് നോക്കിയപ്പോ നമ്മുടെ കഥാനായകനാ, അവന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:
"വാ, ബൈക്ക് കീളേ ഇറുക്ക്"
അവനോട് ഒപ്പം ഓടി താഴെ എത്തി ഒരു നോക്ക് നോക്കിയ എനിക്ക് ബൈക്ക് കണ്ടപ്പോ ചെറുതായി ഒന്ന് തല കറങ്ങി.നാട്ടില്‍ വൃശ്ചിക മാസത്തില്‍ ഓച്ചിറയില്‍ പന്ത്രണ്ട് വിളക്കിനു മരണക്കിണര്‍ എന്നൊരു ഐറ്റമുണ്ട്.അവിടെ രണ്ട് വീലും ഒരു ഹാന്‍ഡിലും കമ്പേ കെട്ടി വച്ച പോലത്തെ ഒരു സാധനത്തിലാണ്‌ ബൈക്ക് റൈസ്സ് നടത്തുന്നത്.സെയിം ഡിറ്റോയില്‍ ഉള്ള ഒരു സാധനമാണ്‌ എന്‍റെ മുന്നിലിരിക്കുന്നത്.വിക്കി മച്ചാന്‍ എന്നെ ഒന്ന് നോക്കി എങ്ങനുണ്ട് എന്ന് കണ്ണ്‌ കൊണ്ട് ഒരു ആംഗ്യം കാണിച്ചിട്ട് മുന്‍സീറ്റില്‍ കയറി ഇരുന്നു, എന്നിട്ട് എന്നോട്:
"പോലാമാ?"
എങ്ങോട്ട്???
ഇതിന്‍റെ ബാക്കില്‍ ഇരുന്ന് യാത്ര ചെയ്താല്‍ ആ ചോദ്യം അറം പറ്റിയ പോലെ ആകും.കേറാതിരുന്നാല്‍ അന്ന് ലീവ് എടുക്കേണ്ടി വരും.കോളേജില്‍ പോകുന്നതിനെ ഒരുപാട് ഇഷ്ടപ്പെട്ട് തുടങ്ങിയ ഞാന്‍ പതിയെ അതിന്‍റെ ബാക്കില്‍ കേറി.
മുപ്പത്തി മുക്കോടി ദൈവങ്ങളേ, എന്നെ കാത്തോളണേ!!!

രണ്ട് മിനിറ്റ് കൊണ്ട് വണ്ടി പറത്തി അവന്‍ നാഗര്‍ കോവിലില്‍ എത്തിച്ചു.എന്നിട്ട് ഒന്നും മിണ്ടാതെ വണ്ടി ഓഫ് ചെയ്ത് ഒറ്റ നില്‍പ്പ്.കൊച്ചരുണും കൂട്ടരും കേറിയ പോയിന്‍റ്‌ റ്റു പോയിന്‍റ്‌ ബസ്സ് നാഗര്‍കോവില്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് പതിയെ പുറപ്പെടുന്നത് ഞാന്‍ കണ്ടു.ഞാന്‍ അവനോട് ചോദിച്ചു:
"പോകണ്ടേ"
മച്ചാന്‍ കേട്ട മട്ടില്ല.
സമയം ഇഴഞ്ഞ് നീങ്ങി.
കുരിശായല്ലോ ദൈവമേ, എന്ന് കരുതി ഞാന്‍ ഇരിക്കെ മറ്റൊരു കാഴ്ചയില്‍ എന്‍റെ കണ്ണ്‌ ഉടക്കി.ദൂരെ നിന്ന് കോളേജ് ഭാഗം ലക്ഷ്യമാക്കി പറന്ന് പോകുന്ന ഒരു മഞ്ഞ കാര്‍, റബേക്കയുടെ കാര്‍.അത് കണ്ടതും മച്ചാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.എന്‍റെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി.ഈ കുരുപ്പ് ആ കാറിനെ ചെയ്സ്സ് ചെയ്യാനുള്ള പരിപാടിയാ.അതായത് മിനിമം എണ്‍പത് കിലോമീറ്റര്‍ സ്പീഡില്‍ പോകുന്ന പോയിന്‍റ്‌ റ്റു പോയിന്‍റ്‌ ബസ്സിനെ തോല്‍പ്പിക്കുന്ന കാറിനെ തോല്‍പ്പിക്കാനുള്ള പരിപാടി.എന്‍റെ പൊന്നു വിക്കി, എന്‍റെ അച്ഛനും അമ്മക്കും വേറെ ആണ്‍മക്കളില്ലടാ എന്ന് പറയാന്‍ ഞാന്‍ വാ തുറക്കുന്നതിനു മുന്നേ അവന്‍ ബൈക്ക് മുന്നോട്ട് എടുത്തു.
എലിവാണം പായുന്ന പോലെ ബൈക്ക് മുന്നോട്ട്...

തുടര്‍ന്ന് ഇവനൊരു അഭ്യാസമായിരുന്നു.കാറിനു മുന്നേ ഓടിക്കുന്നു, കുറേ കഴിഞ്ഞ് പിന്നെ ഓടിക്കുന്നു.ഓടുന്ന കാറിനെ വട്ടം ചുറ്റുന്നു.ഞാനാണെങ്കില്‍ ലുട്ടാപ്പിയും കുട്ടൂസനും കേറിയ കുന്തത്തിനു പുറകില്‍ ഡാകിനി വട്ടം ചുറ്റി പിടിച്ച് ഇരിക്കുന്ന പോലെ പേടിച്ച് അവനെയും പിടിച്ച് ഇരിക്കുകയാ. ഇടക്ക് കാറില്‍ നിന്ന് റബേക്ക താനും പൂവാലനാണോ എന്ന അര്‍ത്ഥത്തില്‍ നോക്കുന്നുണ്ട്.ഇടക്ക് എപ്പോഴോ പോയിന്‍റ്‌ റ്റു പോയിന്‍റ്‌ ബസ്സിനെ ഈ രണ്ട് വാഹനവും ഓവര്‍ടേക്ക് ചെയ്തപ്പോ കൊച്ചരുണും പ്രസൂണും തല വെളിയിലിട്ട് എന്നെ നോക്കി.
ദയനീയമായി അവരെ നോക്കിയപ്പോ എന്‍റെ മനസ്സില്‍ മുഴങ്ങിയത് കൊച്ചരുണിന്‍റെ വാക്കുകളാ..
എടാ, അവനു പ്രാന്താടാ!!!
വിഷമം മനസ്സിലടക്കി കരയുന്ന ശബ്ദത്തില്‍ കൊച്ചരുണിനോടും പ്രസൂണിനോടും ഞാന്‍ പറഞ്ഞു:
"കൈയ്യും തലയും പുറത്തിടരുത്"
ആമ തല വലിക്കുന്ന പോലെ അവര്‍ തല വലിച്ചു.

വിക്കി പറഞ്ഞ പോലെ ആദ്യം ഞങ്ങള്‍ കോളേജിലെത്തി, പുറകിനു റബേക്കയുടെ കാറും.താനൊക്കെ എന്തൊരു ദുരന്തമാടേ എന്ന അര്‍ത്ഥത്തില്‍ ഞങ്ങളെ ഒന്ന് നോക്കിയട്ട് അവള്‍ കോളേജിലേക്ക് പോയി.നാണം കെട്ട് തൊലി ഉരിഞ്ഞ് നിന്ന എന്നോട് വിക്കി തമിഴില്‍ കുറേ കാര്യം പറഞ്ഞു.മലയാളത്തില്‍ അത് ഡീ കോഡ് ചെയ്താല്‍ ഏകദേശം ഈ അര്‍ത്ഥം വരും...
റബേക്കയുടെ കാറിനെ തോല്‍പ്പിക്കുക എന്നത് അവന്‍റെ ജന്മ ലക്ഷ്യം ആയിരുന്നത്രേ.അത് വഴി അവളുടെ കടാക്ഷം അവനു ലഭിക്കും പോലും.പക്ഷേ അതി ശക്തമായ കാറ്റ് ബൈക്കിനെ പിടിക്കുന്ന കൊണ്ട് ഇത് വരെ തോല്‍പ്പിക്കാന്‍ പറ്റിയില്ല പോലും.അങ്ങനെ കാറ്റ് പിടിക്കാതിരിക്കാന്‍ ആണത്രേ എന്നെ പുറകിലിരുത്തിയത്.അങ്ങനെ അവന്‍ ജയിച്ചു പോലും.
ഇത്രയും പറഞ്ഞിട്ട് ഒരു ചോദ്യവും...
എങ്ങനുണ്ട് എന്‍റെ ബുദ്ധി??
പൂ...പൂ...പുസ്തകത്താളുകളില്‍ നീ കണ്ട ഇന്ത്യയല്ലടാ ശരിക്കുള്ള ഇന്ത്യ!!!
അവനെ കണ്ണുരുട്ടി ഒന്ന് നോക്കിയട്ട് ഞാന്‍ കോളേജിലേക്ക് നടന്നു.

ആദ്യമായി നേരത്തെ എത്തിയപ്പോ എല്ലാവരും എന്നെ ബഹുമാനത്തില്‍ നോക്കി.ഉച്ചക്ക് റബേക്കയില്‍ നിന്ന് സത്യമറിഞ്ഞാവാം, സ്നേഹിതര്‍ രഹസ്യമായി പറഞ്ഞു:
"ഇനി താമസിച്ച് വന്നാല്‍ മതി"
പിറ്റേന്ന് പാര്‍വ്വതിപുരം വാസികള്‍ സെയിം കാഴ്ച കണ്ടു....
ബസ്സിനു പുറകേ ഓടുന്ന രണ്ട് ജന്മങ്ങള്‍!!!
അന്നും പോയിന്‍റ്‌ റ്റു പോയിന്‍റ്‌ ബസ്സില്‍ വച്ച് കൊച്ചരുണ്‍ പറഞ്ഞു:
"ആ പോയത് റബേക്കയുടെ കാര്‍ ആണെടാ"
പതിവില്ലാതെ ഞാന്‍ തല എത്തി നോക്കി.ആ മഞ്ഞ കാറ്‌ പാഞ്ഞ് പോകുന്നു.ബൈക്കിനു കാറ്റ് പിടിക്കാതിരിക്കാന്‍ പുറകിലിരിക്കാന്‍ എന്നെ പോലൊരു മണ്ടന്‍ ഇല്ലാത്തതിനാലാകണം, ആ വട്ടന്‍റെ വേട്ടാവളിയന്‍ പോലത്തെ ബൈക്ക് കാറിനേക്കാള്‍ ഒരുപാട് പിന്നിലായിരുന്നു.
അഥവാ, റബേക്ക വളരെ മുന്നിലായിരൂന്നു.

വാല്‍ക്കഷ്ണം:
കഥയും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ശരിക്കുള്ളതാണ്.ഇതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളൊക്കെ ഒരുപക്ഷേ ഈ കഥ മറന്നിരിക്കാം.പക്ഷേ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും ജീവിതത്തില്‍ ഓര്‍ത്ത് വയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഞാന്‍ ഇതൊന്നും മറന്നില്ല.ഒരു പക്ഷേ അനുഭവിച്ചവന്‍ ഞാന്‍ മാത്രം ആയതും ഒരു കാരണമാവാം.


ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com