For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

അന്നവിചാരം മുന്നവിചാരം




പത്താമുദയത്തോടനുബന്ധിച്ച് നാട്ടിലെത്തുന്ന കാലങ്ങളില്‍ ചോറുണ്ണാന്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധമായിരുന്നു.പണ്ടൊക്കെ അമ്മയായിരുന്നു ഇത് തയ്യാറാക്കി തന്നിരുന്നത്, എന്നാല്‍ ഇന്ന് ആ ദൌത്യം ഏറ്റെടുത്തിരിക്കുന്നത് ഭാര്യയാണ്...

കഴിഞ്ഞ മാസം നാട്ടിലെത്തിയ എനിക്ക് രുചികരമായ മാമ്പഴപുളിശ്ശേരി കുട്ടിയാണ്‌ അവള്‍ ഊണ്‌ വിളമ്പിയത്.
ആസ്വദിച്ച് ഉണ്ടു കൊണ്ടിരിക്കെ അവളൊരു ചോദ്യം:
"മാമ്പഴ പുളിശേരി എങ്ങനുണ്ട്?"
"ഗംഭീരം...അട്രാക്ക്‌റ്റീവ്...ഡിഫന്‍സീവ്..." അറിയാവുന്ന രീതിയില്‍ പുകഴ്ത്തി.
"എന്നാ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു"
കുരിശ്.
എന്തോ കാര്യം സാധിക്കാനുള്ള വരവാ....
മാമ്പഴപുളിശ്ശേരിക്ക് ഇത്ര മധുരമായിരുന്നെന്ന് പറയേണ്ടിയിരുന്നില്ല.അതിനാല്‍ ഞാന്‍ മാറ്റി പറഞ്ഞു:
"മാങ്ങായ്ക്ക് ലേശം പുളിയുണ്ട്"
"പുളിശ്ശേരിയാവുമ്പോള്‍ പുളി കാണും"
ഉവ്വോ??
എന്നാല്‍ എന്താണാവോ പറയാനുള്ളത്??
ഈ ചോദ്യത്തിനുള്ള മറുപടി വളരെ സിംപിളായിരുന്നു:
"കുഞ്ഞിനു ഗുരുവായൂരില്‍ ചോറു കൊടുക്കണം"

കേള്‍ക്കുമ്പോള്‍ നിര്‍ദ്ദോഷമെന്ന് തോന്നാവുന്ന ആഗ്രഹം, എങ്കിലും ചിലവിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ വെറുതെ ചോദിച്ചു:
"അത് വേണോ, തൂണിലും തുരുമ്പിലുമുള്ള ഭഗവാന്‍ നമ്മുടെ പരിസരത്തുള്ള ക്ഷേത്രങ്ങളിലുമുണ്ട്"
ഒരു പ്രപഞ്ച സത്യം!!!
എന്‍റെ മറുപടി കേട്ടതും മുഖം വീര്‍പ്പിച്ച് അവള്‍ റൂമിലേക്ക് പോയി..
ഇത് കണ്ടതും ഭാര്യാമാതാവ് സൂചിപ്പിച്ചു:
"അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മോനേ, അങ്ങേലെ രജനീടെ മോടെ ചോറൂണ്‌ ഗുരുവായൂരിലായിരുന്നു, അതേ പോലെ സാവത്രീടെ കുട്ടിയുടെയും, ഇപ്പോ എല്ലാരും അങ്ങനാ"
ഇത് കേട്ടപ്പോ എനിക്ക് ഓര്‍മ്മ വന്നത് പണ്ട് എന്‍റെ അച്ഛനും അമ്മയും സംസാരിച്ച ചില വാചകങ്ങളാ....
"അങ്ങേലെ സരോജ കാറ്‌ വാങ്ങി, തെക്കേലെ തങ്കമ്മ കാറ്‌ വാങ്ങി..."
"അതിന്?"
"നമുക്കും കാറ്‌ വാങ്ങണം"
അതെന്താ അങ്ങനെ?
ഇപ്പോ അതാ ഫാഷന്‍!!!
ദൈവമേ, ചോറൂണും അങ്ങനാണോ??
ഹേയ്, ആവില്ല.

ഭാര്യാപിതാവിനോട് കാര്യം സൂചിപ്പിച്ചു:
"അച്ഛാ, ഗുരുവായൂരില്‍ ചോറൂണെന്ന് പറയുമ്പോ നല്ല ചിലവാകില്ലേ?"
"ഇല്ല മോനേ, അവിടെ അന്നപ്രസാദത്തിനു പത്ത് രൂപയെ ഉള്ളു"
ഹത് കൊള്ളാം...
സോ എഗ്രീഡ്!!!

അടുത്ത ആഴ്ച ശമ്പളം കിട്ടിയട്ട് ഗുരുവായൂരില്‍ പോകാമെന്ന് തീരുമാനമായി.ബാംഗ്ലൂരില്‍ നിന്ന് ഞാന്‍ ശനിയാഴ്ച രാവിലെ എത്താമെന്നും, ഒന്നു കുളിച്ച് ഒരുങ്ങി അന്ന് തന്നെ ഗുരുവായൂര്‍ക്ക് പോകാമെന്നും, അന്നവിടെ താമസിച്ച് ഞയറാഴ്ച രാവിലെ ചോറൂണ്‌ കഴിഞ്ഞ് വൈകുന്നേരമോടെ തിരികെ വരാമെന്നും, തുടര്‍ന്ന് തിങ്കളാഴ്ച എനിക്ക് തിരിച്ച് ബാംഗ്ലൂരിലേക്ക് പോകാമെന്നും ഉറപ്പിച്ചു.
ഞാനും, ഗായത്രിയും, കുഞ്ഞും, പിന്നെ എന്‍റെയും ഗായത്രിയുടെയും അമ്മമാരും...
ആകെ അഞ്ച് പേര്.
യാത്രാക്കൂലി, താമസം, എല്ലാം കൂടി മാക്സിമം മൂവായിരം രൂപ.
എന്നിലെ അക്കൌണ്ടന്‍റ്‌ എല്ലാം കണക്ക് കൂട്ടി!!!

അങ്ങനെ ശനിയാഴ്ചയായി...
വിചാരിച്ചതിലും നേരത്തെ നാട്ടിലെത്തി, ആദ്യം പോയത് ഭാര്യവീട്ടിലേക്കാണ്.നേരം പരപരാന്ന് വെളുക്കുന്നതേയുള്ളതിനാല്‍ ഒന്നു ഉറങ്ങിയ ശേഷം ഫ്രഷായി വീട്ടില്‍ പോയി അമ്മയേയും വിളിച്ച് വന്ന് യാത്ര ആരംഭിക്കാമെന്ന് മനസില്‍ കരുതി.
സുഖമായി ഉറങ്ങി.
കൃത്യം പതിനൊന്ന് മണിയായപ്പോള്‍ ചാടി എഴുന്നേറ്റു...
കാക്ക കൂട്ടില്‍ കല്ലെറിഞ്ഞ പോലത്തെ ബഹളം!!!
എന്താദ്?
പുറത്ത് വന്ന് നോക്കിയപ്പോള്‍ ഒരുപട തന്നെയുണ്ട്, എല്ലാം ബന്ധുക്കള്‍.എന്നെ കണ്ട മാത്രേ കൂട്ടത്തില്‍ നിന്നും ഭാര്യയുടെ അമ്മാവന്‍ ഒരു ചോദ്യം:
"ഞങ്ങളൊക്കെ എത്ര നേരമായി കാത്തിരിക്കുന്നു, നിനക്ക് ഒന്ന് നേരത്തെ ഉണര്‍ന്നാലെന്താ?"
എന്തിന്??
"ഗുരുവായൂരില്‍ പോണ്ടേ?"
ങ്ങേ!!!

സംഭവം അമ്മായിയമ്മ വിവരിച്ചു തന്നു:
"ഒരു നല്ല കാര്യത്തിനു പോകുവല്ലേ, അതുകൊണ്ട് ഞാന്‍ എല്ലാരെയും വിളിച്ചു"
അത് നന്നായി!!!
പതിയെ ഭാര്യയുടെ ചെവിയില്‍ ചോദിച്ചു:
"കുഞ്ഞിന്‍റെ ചോറൂണിനെ കുറിച്ചുള്ള വാര്‍ത്ത ആലപ്പുഴ എഡീഷനില്‍ മാത്രമാണോ കൊടുത്തത്, അതോ ആള്‍കേരളയാണോ?"
"പേടിക്കേണ്ടാ, ഇത്രേം പേരെ വരുന്നുള്ളു"
ഹാവൂ.
ഒന്ന്, രണ്ട്, മൂന്ന്....
ആകെ പന്ത്രണ്ട് പേര്!!!
ഗുരുവായൂരപ്പാ, കാത്തോളണേ.

"യാത്രക്കാരുടെ പ്രത്യേക ശ്രദ്ധക്ക്...
കായംകുളത്ത് നിന്ന് ഗുരുവായൂര്‍ക്ക് പോകുന്ന കോളിസ്സ് വണ്ടി, പടിഞ്ഞാറുള്ള പാലമരത്തിന്‍റെ ചുവട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു.വണ്ടി ഓടിക്കേണ്ട മനു, ഡ്രൈവിംഗ് സീറ്റില്‍ ഞെട്ടിയിരിക്കുന്നു, വരുന്നവര്‍ ദയവായി വണ്ടിക്കുള്ളില്‍ കയറുക"
ഭാര്യാപിതാവിന്‍റെ അനൌണ്‍സ്‌മെന്‍റ്.
നിമിഷങ്ങള്‍ക്കകം വണ്ടി ഫൌസ്ഫുള്‍!!
"വിട്ടോടാ" അമ്മാവന്‍റെ കല്‍പ്പന.
വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ സീഡിയില്‍ നിന്ന് ഗാനഗന്ധര്‍വ്വന്‍റെ സ്വരമാധുരി....

"ഒരു പിടി അവലുമായി ജന്മങ്ങള്‍ താണ്ടി
വരികയായ് ദ്വാരക തേടീ..."

കോളിസ്സ് ഗുരുവായൂരിലേക്ക്.....

ആലപ്പുഴയെത്തിയപ്പോള്‍ പെട്രോള്‍ പമ്പില്‍ കയറി, ആയിരത്തഞ്ഞൂറ്‌ രൂപക്ക് ഇന്ധനം നിറച്ചു.കാശ്‌ കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ അമ്മായിയച്ഛന്‍ പറഞ്ഞു:
"വേണ്ടാ മോനേ, ഞാന്‍ കൊടുക്കാം"
ഭാഗ്യം.
രക്ഷപെട്ടെന്ന് കരുതിയപ്പോള്‍ പിന്നില്‍ നിന്ന് ഭാര്യയുടെ സ്വരം കേട്ടു:
"വേണ്ടാ അച്ഛാ, അത് മനുചേട്ടന്‍ കൊടുത്തോളും"
കടവുളേ!!!
ഇവളിത് എന്നാ ഭാവിച്ചാ??
തിരിഞ്ഞ് അവളെ രൂക്ഷമായി നോക്കിയട്ട് കാശ്‌ കൊടുത്തപ്പോള്‍ അമ്മായിയമ്മ പറയുന്നത് കേട്ടു:
"മരുമോന്‍ ഭയങ്കര അഭിമാനിയാ"
ഞാനോ???
ഹേയ്, അങ്ങനൊന്നുമില്ല.

ഉച്ചക്ക് ഹോട്ടലില്‍ കയറുന്നതിനു മുന്നേ ഗായത്രിയോട് രഹസ്യമായി പറഞ്ഞു:
"ദേ, ആരേലും എന്തേലും ചിലവ് ചെയ്യാമെന്ന് പറഞ്ഞാല്‍ നീയായിട്ട് മുടക്കം പറയരുത്.ഒന്നാമതേ പിച്ചച്ചട്ടിയാ"
"സോറി, ഞാന്‍ കരുതി...."
നീ ഒന്നും കരുതണ്ടാ!!
ഊണ്‌ കഴിച്ചോണ്ടിരുന്നപ്പോള്‍ അമ്മായിയമ്മയുടെ സ്വരം കേട്ടു:
"എല്ലാവരും വയറ്‌ നിറച്ച് കഴിച്ചോണം, ഇനി മനുക്കുട്ടന്‍ ഗുരുവായൂരില്‍ വിളിച്ചോണ്ട് പോയിട്ട് ചോറ്‌ വാങ്ങി തന്നില്ലെന്ന് ആരും പറയരുത്"
ഈശ്വരാ, ഈ കാശും ഞാന്‍ തന്നെ കൊടുക്കണം....
ഗുരുവായൂരപ്പാ, കാത്തോളണേ.
ഭഗവാന്‍ ആ വിളി കേട്ടന്ന് തോന്നുന്നു, ഭാര്യയുടെ അമ്മാവന്‍ പറഞ്ഞു:
"അങ്ങനെ എല്ലാ ചിലവും മനു എടുക്കേണ്ടാ, ഈ ഊണ്‌ ഞാന്‍ സ്പോണ്‍സര്‍ ചെയ്യാം"
ഭഗവാനേ, രക്ഷപെട്ടല്ലോന്ന് ചിന്തിക്കുന്നതിനു മുന്നേ അമ്മായിയമ്മ പറഞ്ഞു:
"അയ്യോ അത് വേണ്ടാ, അത് മനുവിനു ഇഷ്ടപ്പെടില്ല, മോന്‍ ഭയങ്കര അഭിമാനിയാ"
നാശം പിടിക്കാന്‍, ഇവരെന്നെ കുത്തുപാള എടുപ്പിക്കും.
ഒന്നും മിണ്ടാതെ കാശ് കൊടുത്തിട്ട് കാക്കകൂട്ടത്തെയും കൊണ്ട് ഗുരുവായൂരിലേക്ക്....

ഗുരുവായൂരിലെത്തി റൂമെടുത്തപ്പോള്‍ സ്ത്രീജനങ്ങള്‍ തങ്ങളുടെ അജണ്ട വ്യക്തമാക്കി...
ആര്‍ക്കും മൂന്നു നാലു മണിക്കൂര്‍ ക്യൂ നിന്ന് ഭഗവാനെ കാണാന്‍ വയ്യ.ചോറൂണ്‌ കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് കയറുമ്പോള്‍ ക്യൂ ഇല്ലാതെ അവര്‍ കയറി കൊള്ളാം.ആണുങ്ങള്‍ക്ക് വേണമെങ്കില്‍ രാത്രിയില്‍ ക്യൂ നിന്ന് ഭഗവാനെ തൊഴാം.
ആണുങ്ങള്‍ എന്ന് പറയാന്‍ മൂന്നു പേര്...
ഞാനും പിന്നെ ഗായത്രിയുടെ അച്ഛനും അമ്മാവനും.
അച്ഛന്‍ ക്യൂ നില്‍ക്കാന്‍ വയ്യാ എന്ന് തീര്‍ത്ത് പറഞ്ഞു, അമ്മാവന്‍ ഗുരുവായൂരപ്പന്‍ വിളിപ്പുറത്തായത് കൊണ്ട് വരുന്നില്ല എന്ന് സൂചിപ്പീച്ചു, പിന്നെ ആകെയുള്ളത് ഈ പാവം ഞാന്‍, എനിക്ക് ഭഗവാനെ കണ്ടേ മതിയാവു....
നീണ്ട ക്യൂ.
ഒടുവില്‍ പുണ്യദര്‍ശനം!!
പിന്നെ ശീവേലി എല്ലാം കഴിഞ്ഞു റൂമിലെത്തിയപ്പോഴത്തേക്കും എല്ലാവരും ഉറക്കം പിടിച്ചിരുന്നു.ആര്‍ക്കും ഭക്ഷണം വേണ്ടായോന്ന് ചിന്തിച്ചിരിക്കെ അമ്മായിയച്ചന്‍ പറഞ്ഞു:
"ഞങ്ങളൊക്കെ കഴിച്ചു"
അതിനൊക്കെ ഇവര്‍ മിടുക്കരാ!!
പതിയെ ഒരു ഹോട്ടലിലേക്ക്....

രാത്രി ഏകദേശം പതിനൊന്നരയാകുന്നു.
ഹോട്ടലുകളിലൊക്കെ ആഹാരസമയം കഴിഞ്ഞ് തറ തുടച്ച് തുടക്കി.കോഴികുഞ്ഞുങ്ങള്‍ തലകുത്തി നില്‍ക്കുന്ന പോലെ ടേബിളിനു മുകളില്‍ കസേര തിരിച്ച് വച്ചിരിക്കുന്ന കണ്ടപ്പോള്‍ ഒന്നുറപ്പായി, ഇന്ന് പട്ടിണി തന്നെ.
എങ്കിലും ചോദിച്ചു:
"അത്താഴം തീര്‍ന്നോ ചേട്ടാ?"
"നിര്‍മ്മാല്യത്തിനു സമയമാകാറായപ്പോഴാണോ ഗഡി അത്താഴം ചോദിക്കുന്നത്"
എന്ത് പറയാന്‍??
ഒന്നും മിണ്ടാതെ റൂമിലേക്ക്...

പിറ്റേന്ന് ചോറൂണ്‌ ഗംഭീരമായി നടന്നു.
കുഞ്ഞും അമ്മയും മാത്രം അകത്ത് കയറിയാല്‍ മതിയെന്ന് അറിയിപ്പ്‌ കേട്ടതോടെ സ്ത്രീജനങ്ങളുടെ മുഖങ്ങളില്‍ നിരാശ പ്രകടമായി.എല്ലാം കഴിഞ്ഞ് തിരികെ പോകുമ്പോള്‍ കണ്ണനെ കാണാന്‍ കഴിയാത്തതില്‍ കരയുന്ന ഗായത്രിയുടെ കുഞ്ഞമ്മയുടെ മോളേ ഞാന്‍ ആശ്വസിപ്പിച്ചു:
"മോള്‌ വിഷമിക്കേണ്ടാ, നാളെ മോളുടെ കല്യാണമൊക്കെ കഴിഞ്ഞ് ഒരു കുട്ടിയാകുമ്പോള്‍ മോള്‍ക്കും ക്യൂവില്‍ നില്‍ക്കാതെ കയറാം"
"അപ്പോ എനിക്കോ?" ചോദ്യം പ്രായമായ ഒരു അമ്മുമ്മയുടെ വക.
എന്ത് പറയാന്‍??
പതിമൂന്നുകാരിയോട് പറഞ്ഞത് എണ്‍പത്തിമൂന്നുകാരിയോട് പറയാന്‍ പറ്റാത്തതിനാല്‍ ആക്സിലേറ്ററില്‍ ആഞ്ഞു ചവുട്ടി....
ഇപ്പോഴും സീഡിയില്‍ ഗുരുവായൂരപ്പന്‍റെ സ്തുതികള്‍ തന്നെ...

"കണ്ടു ഞാന്‍ കണ്ണനെ, കായാമ്പൂ വര്‍ണ്ണനെ...
ഗുരുവായൂരമ്പല നടയില്‍........."

ചോറൂണ്‌ എന്ന ചടങ്ങിനു സാക്ഷിയായവരെയും വഹിച്ചു കൊണ്ട് കോളിസ്സ് തിരികെ കായംകുളത്തേക്ക്.

ചരിത്രം ആവര്‍ത്തിക്കുന്നു



റാംജിറാവു സ്പീക്കിംഗ്...

"മത്തായി ചേട്ടാ, ഞാനാകെ പ്രശ്നത്തിലാ"
"എന്താ നിന്‍റെ പ്രശ്നം?"
"എന്‍റെ പേര്‌ ബാലകൃഷ്ണന്‍"
"അതാ നിന്‍റെ പ്രശ്നം?"
"അയ്യോ അല്ല, താമസിക്കാനൊരു മുറി കിട്ടുമോന്ന് അറിയാന്‍ വന്നതാ"
"ഏതാ നിന്‍റെ നാട്?"
"ചെര്‍പ്പളശ്ശേരി"
"നീ ചെര്‍പ്പളശ്ശേരിക്കാരനാ, എനിക്ക് ചെര്‍പ്പളശ്ശേരിക്കാരെ പണ്ടേ ഇഷ്ടമാ"

സിദ്ധിക്ക്-ലാലിന്‍റെ തൂലികയില്‍ നിന്നാണ്‌ ആദ്യമായി ചെര്‍പ്പളശ്ശേരി എന്ന നാടിനെ കുറിച്ച് കേള്‍ക്കുന്നത്.അന്ന് മുതല്‍ മനസ്സില്‍ ഒരു ആഗ്രഹമുണ്ടായിരുന്നു, എന്നെങ്കിലും ബാലകൃഷ്ണന്‍റെ നാട്ടിലൊന്ന് പോകണം.അതിപ്പോ എന്തിനാണെന്ന് ചോദിച്ചാല്‍ ഒന്നിനുമല്ല, വെറുതെ.

അങ്ങനെയിരിക്കെ ഒരു ദിവസം.
ഡോട്ട് നെറ്റ് കോഡിംഗിലൂടെ പട്ടം പറത്താന്‍ പറ്റുമോന്ന് ആലോചിച്ച് കമ്പ്യൂട്ടറില്‍ നോക്കി ഇരുന്നപ്പോഴാണ്‌ ഞങ്ങളുടെ എച്ച്.ആറായ ശാരദാമാഡം അരികിലേക്ക് വന്നത്.വന്നപാടെ അവര്‍ ചോദിച്ചു:
"മൈമുനയുടെ കല്യാണത്തിനു മനു വരുന്നുണ്ടോ?"
മൈമുന!!!
മൈദയിലെ മൈയും, മുനമ്പിലെ മുനയും ഉള്ളവള്‍!!
അവളുടെ കല്യാണമാണ്, അതും ചെര്‍പ്പളശ്ശേരിയില്‍ വച്ച്.ബാലകൃഷ്ണന്‍റെ നാട്ടില്‍ പോകാന്‍ ഇതാ ഒരു സുവര്‍ണ്ണ അവസരം.
പോണ്ടേ?
വേണം, പോകണം.
ഞാന്‍ തീരുമാനിച്ചു.

കല്യാണത്തിനു പോകാന്‍ രണ്ട് ഓപ്ഷനുണ്ട്, ഒന്ന്, കല്യാണത്തിനു തലേ ദിവസം ലീവെടുത്ത് എല്ലാവരും കൂടി അറേഞ്ച് ചെയ്യുന്ന വണ്ടിയില്‍ പോകുക.രണ്ട്, തലേന്ന് രാത്രി ഷൊര്‍ണ്ണൂര്‍ വരെയുള്ള ട്രെയിന്‍ ടിക്കറ്റ് എച്ച്.ആര്‍ തയ്യാറാക്കി തരും, അപ്പോ രാത്രി പന്ത്രണ്ടിനു പോയാല്‍ മതി.ഷൊര്‍ണ്ണൂര്‌ സ്വീകരിക്കാന്‍ എല്ലാവരും വരും.
കോന്‍ ബനേഗാ കോര്‍പതിയില്‍ അമിതാബച്ചന്‍ ചോദിക്കുന്ന പോലെ എച്ച്.ആര്‍ ഒരോരുത്തരോടായി ചോദിച്ചു തുടങ്ങി:
"തുമാരാ ഓപ്പ്ഷന്‍ ക്യാ ഹൈ?"
"ഓപ്പ്ഷന്‍ നമ്പര്‍ വണ്‍"
"ആര്‍ യൂ ഷുവര്‍"
"യെസ്സ്, ഷുഗര്‍"
"കമ്പ്യൂട്ടര്‍ ട്രിഗര്‍ ഓപ്ഷന്‍ നമ്പര്‍ വണ്‍"
ടിക്ക്..ടിക്ക്....ടിക്ക്..ടിക്ക്..

എന്‍റെ ഊഴമായി, തലേന്ന് ലീവെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ പറഞ്ഞു:
"ഓപ്പ്ഷന്‍ നമ്പര്‍ ടു"
ഇത് കേട്ടപ്പോ എച്ച്.ആറിന്‍റെ മുഖത്തൊരു ആശ്വാസം.അവര്‍ പറഞ്ഞു:
"ഇപ്പോഴാ സമാധാനമായത്"
"അതെന്താ?"
"എല്ലാവരും തലേന്ന് പോകുകയാ, പിന്നെ ട്രെയിനീസ് ആയുള്ള പെണ്‍കുട്ടികള്‍ മാത്രമാണ്‌ രാത്രി പോകാമെന്ന് പറഞ്ഞത്, അവര്‍ക്കൊരു കൂട്ടായല്ലോ?"
ഒരു നിമിഷം ഞാനൊന്ന് സ്റ്റക്കായി.ട്രെയിനീസ്സ് ആറ്‌ പെണ്‍കുട്ടികള്‍ ഉണ്ട്.ഇവരെം കൊണ്ട് രാത്രി വണ്ടിക്ക് ഷൊര്‍ണ്ണൂര്‍ക്ക് പോകുകാന്ന് വച്ചാല്‍ ഇമ്മിണി ബല്യ പണിയാ.
"അവര്‌ ആറ്‌ പേരില്ലേ?"
"അതേ, പിന്നെ മൈമുനയുടെ ഒരു കൂട്ടുകാരി കൂടിയുണ്ട്"
അടി സക്കേ!!
അപ്പോ ആറും ഒന്നും ഏഴ്.
ഇവരേം കൊണ്ട് ഷൊര്‍ണ്ണൂര്‍ക്ക്, അതും പിച്ചക്കാര്‌ മുതല്‌ ടി.ടി.ആറ്‌ വരെ പീഡനം നടത്തുന്നെന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ട്രെയിനില്‍.
ഹും! മാനം കപ്പല്‌ കേറാന്‍ ഇനി എന്നാ വേണം??
"മനു പാവമായത് കൊണ്ടാ എനിക്കൊരു ധൈര്യം" എച്ച്.ആറിന്‍റെ സുഖിപ്പീര്, അതും എന്നോട്.
ഇങ്ങനത്തെ പുകഴ്ത്തലില്‍ വീഴുന്നവനല്ല ഞാനെന്ന് ബോധിപ്പിക്കാന്‍ ഒരു വില്ലന്‍റെ ഭാവത്തില്‍ ഞാന്‍ ചോദിച്ചു:
"ഈ പെണ്‍കുട്ടികളെ കൊണ്ട് ഞാന്‍ തന്നെ പോണോ?"
"അതെന്താ പോയാല്‍?"
"അല്ല, സിനിമയില്‍ ഉമ്മറും, ബാലന്‍.കെ.നായരുമൊക്കെയാ എന്‍റെ റോള്‍ മോഡല്‍സ്സ്"
ഇത്രയും പറഞ്ഞിട്ട് വെറുതെ എച്ച്.ആറിന്‍റെ മുഖത്തേക്ക് ഒന്നു ഒളികണ്ണിട്ടു നോക്കി, അവിടതാ ഒരു ഭാവമാറ്റം.സംഗതി ഏല്‍ക്കുന്ന മട്ടാണ്.ഒന്നൂടെ കൊഴുപ്പിക്കാന്‍ ഉമ്മറിന്‍റെ സ്വരത്തില്‍ ഞാന്‍ പറഞ്ഞു:
"ശാരദേ, ഞാനൊരു വികാരജീവിയാണ്"
ഇത് കേട്ടതും എച്ച്.ആര്‍ പറഞ്ഞു:
"താന്‍ ഏത് ജീവിയായാലും വേണ്ടില്ല, പിള്ളാരെ സുരക്ഷിതമായി അങ്ങ്‌ എത്തിച്ചാല്‍ മതി"
ഛായ്, മലയാള ഭാഷയേയും, സിനിമയേയും കുറിച്ച് ഒരു അവഗാഹമില്ലാത്ത എച്ച്.ആറ്.ഇനി എന്ത് ചെയുമെന്നു ആലോചിച്ചു നിന്നപ്പോള്‍ പിന്നില്‍ നിന്നൊരു കോറസ്സ് കേട്ടു:
"ഞങ്ങളെ കൊണ്ട് പോകില്ലേ ചേട്ടാ"
തിരിഞ്ഞ് നോക്കിയപ്പോള്‍ ആറ്‌ പെണ്‍കുട്ടികള്‍.
ആ ദുര്‍ബല നിമിഷത്തില്‍ ഏറ്റു:
"കൊണ്ട് പോകാം"
അപ്പോഴും എന്‍റെ മനസ്സ് മന്ത്രിച്ചു...
മനു, ഓര്‍ക്കുക...
നീയൊരു വികാരജീവിയാണ്!!!

കല്യാണത്തിനു തലേദിവസം.
രാവിലെ ടിക്കറ്റ് ഏല്‍പ്പിച്ചിട്ടു എച്ച്.ആറും കൂട്ടരും യാത്രയായി.രാത്രി ഒമ്പതിനു പാലാരിവട്ടത്തു വച്ച് കാണാമെന്ന് പറഞ്ഞു, വൈകിട്ടു ഞങ്ങളും പിരിഞ്ഞു.അങ്ങനെ രാത്രി കൃത്യം ഒമ്പതായപ്പോള്‍ ഞാന്‍ പാലാരിവട്ടത്തെത്തി...
യാത്ര പെണ്‍കുട്ടികളോട് ഒപ്പമായതിനാല്‍ പൊതുവേ സ്ട്രിക്റ്റ് ആയിരിക്കണമെന്നും, അവര്‍ക്ക് കല്യാണത്തിനു പോകാന്‍ കാരണമായത് എന്‍റെ ദയ കൊണ്ടാണെന്ന് മനസിലാക്കിക്കണമെന്നും ഞാനുറച്ചു.അതു കൊണ്ട് തന്നെ ഒമ്പതിനു പാലാരിവട്ടത്തെത്തിയ ഞാന്‍ പിന്നെയും പത്ത് മിനിറ്റ് കഴിഞ്ഞാണ്‌ കറക്റ്റ് ലൊക്കേഷനിലേക്ക് പോയത്.എന്നെ കാത്ത് നിന്ന് മുഷിഞ്ഞ ട്രെയിനീസിനോട് നേതാക്കന്‍മാര്‍ പൊതുവേ താമസിച്ചേ വരുകയുള്ളെന്ന മട്ടില്‍ പെരുമാറണമെന്ന് കരുതി ചെന്ന ഞാന്‍ ഞെട്ടിപ്പോയി.പറഞ്ഞ സ്ഥലത്ത് ആടുമില്ല, പൂടയുമില്ല, പെങ്കൊച്ചുങ്ങളുമില്ല.
ഒടുവില്‍ നേതാവ് അവിടെ കാത്തിരിക്കാന്‍ തീരുമാനിച്ചു.
സമയം 9.30
കമ്പനിയിലെ ആറ്‌ പേരും വന്നു.ഇനി ഒരുവള്‍ കൂടി വരാനുണ്ട്, മൈമുനയുടെയും ട്രെയിനീസിംന്‍റെയും കൂട്ടുകാരി, അവള്‍ക്കായി കാത്തിരുപ്പ് തുടര്‍ന്നു...

ഒമ്പത് നാല്‍പ്പതിനു അവള്‍ വന്നു, വെള്ള ചുരിദാറും ചുവന്ന ഷാളുമണിഞ്ഞ് മാലാഖയെ പോലെ ഒരുവള്‍.വന്നപാടെ അവള്‍ ചോദിച്ചു:
"ഞാന്‍ താമസിച്ചോ, ഇല്ലല്ലോ?"
"ഹേയ്, ഇല്ല" അറിയാതെ പറഞ്ഞ് പോയി.
ട്രെയിനീസിന്‍റെ നേതാവ് ആതിര ആ പെണ്‍കുട്ടിയെ എനിക്ക് ഫോര്‍മ്മലായി പരിചയപ്പെടുത്തി തന്നു:
"ഇത് സോണിയ ചേച്ചി, രണ്ട് മാസം മുമ്പ് പൂര്‍ണ്ണത്തിലായി"
തിരികെ ഞാന്‍ സ്വയം പരിചയപ്പെടുത്തി:
"ഞാന്‍ മനു, ജനിച്ചപ്പഴേ പൂര്‍ണ്ണത്തിലാ"
"അയ്യോ, ഞാന്‍ പറഞ്ഞ പൂര്‍ണ്ണം ചേച്ചി വര്‍ക്ക് ചെയ്യുന്ന കമ്പനിയുടെ പേരാ" ആതിരയുടെ വിശദീകരണം.
ശ്ശെടാ!!
അതാരുന്നോ??
ഞാന്‍ കരുതി പത്ത് മാസം പ്രായമാകുന്നതിനു മുന്നേ ജനിച്ചിട്ട്, രണ്ട് മാസം മുമ്പാ പൂര്‍ണ്ണത്തിലായതെന്ന്.അതു വരെ ഇന്‍കുബേറ്ററില്‍ ഇരിക്കുവാരുന്നോന്ന് ചോദിക്കാന്‍ തോന്നാഞ്ഞത് ഭാഗ്യം.
ചമ്മല്‌ മറക്കാനായി ചോദിച്ചു:
"എവിടാ താമസം?"
"ആലിന്‍ചുവട്ടിലാ"
"എന്തേ, വീടില്ലേ?"
"ആലിന്‍ചുവട് സ്ഥലപ്പേരാ"
ഓ, അതാരുന്നോ!!
കൂടുതല്‍ ചോദ്യം ഒഴിവാക്കുന്നതാ ഭംഗി.
നേരെ സ്റ്റേഷനിലേക്ക്...

പത്തരക്ക് റെയില്‍വേ സ്റ്റേഷനിലെത്തി.
പി.എന്‍.ആര്‍ നമ്പര്‍ നോക്കി കണ്‍ഫോമാണെന്ന് ഉറപ്പ് വരുത്തി.കൃത്യം പന്ത്രണ്ടേ കാലായപ്പോള്‍ വണ്ടി വന്നു.എ.സ്സ് ത്രീയിലെ ഒരു കംപാര്‍ട്ട്മെന്‍റാണ്‌ ഞങ്ങളുടേത്, ഏഴ് പേര്‍ക്കും കൂടി ഒരേ കംപാര്‍ട്ട്മെന്‍റ്.തേടി പിടിച്ച് അവിടെയെത്തിയപ്പോള്‍ കംപാര്‍ട്ട്മെന്‍റ്‌ നിറയെ ഒരു സിക്ക് ഫാമിലി.
"ക്യാ?" ചോദ്യം സിക്കുകാരന്‍റെ വക.
എന്‍റെ കംപാര്‍ട്ട്മെന്‍റില്‍ കയറിയിരുന്നു എന്നോട് ചോദിക്കുന്നു ക്യായെന്ന്, അതും ഹിന്ദിയില്‍.വല്യ പിടിയില്ലാത്തതിനാല്‍ കൂടെ വന്നവരോട് ചോദിച്ചു:
"ഹിന്ദിയാ, ഒന്നു നോക്കുന്നോ?"
"അയ്യേ, ഞങ്ങളോ?" അവരുടെ മുഖത്ത് അവിഞ്ഞ ഭാവം.
ഹിന്ദിയെന്നല്ലേ ഞാന്‍ പറഞ്ഞത്, അല്ലാതെ ച..ച...,ശ്ശെ, ..വേറെ ഒന്നുമല്ലല്ലോ, പിന്നെന്തിനാണാവോ ഇത്ര വെറുപ്പ്.
ഒടുവില്‍ പ്രശ്നം ഞാന്‍ തന്നെ കൈകാര്യം ചെയ്യാമെന്ന് തീരുമാനിച്ചു.

"യെ മേരാ കമരാ ഹൈ"
ഇത് എന്‍റെ കമരയാണ്!!!
അറിയാവുന്ന രീതിയില്‍ പറഞ്ഞപ്പോ ഒരുത്തി അത് തിരുത്തി:
"ചേട്ടാ, കമരാന്ന് പറഞ്ഞാ കട്ടിലാ"
"അയ്യോ അല്ല, അത് മുറിയാ" അടുത്തവള്‍.
"മുറി, ഘര്‍ അല്ലേ?" ആദ്യത്തവള്‍
"ഘര്‍ വീടാ"
എനിക്ക് ആകെ തലപെരുത്തു, ഞാന്‍ വാചകം മാറ്റി:
"യെ മേരാ, കംപാര്‍ട്ട്മെന്‍റ്‌ ഹൈ"
"നഹിം, മേരാ ഹൈ" സിക്കുകാരന്‍.
കുരിശായി.

ഭാഗ്യത്തിനു അപ്പോഴേക്ക് ടി.ടി.ആര്‍ വന്നു.ഞാന്‍ കാര്യം ബോധിപ്പിച്ചു:
"ഹരേ സാര്‍, യെ മേരാ കംപാര്‍ട്ട്മെന്‍റ്‌ ഹൈ, വോ ബോലാ വോരാ കംപാര്‍ട്ട്മെന്‍റ്‌ ഹൈ"
തിരിഞ്ഞ് സിക്കുകാരനോടായി എന്‍റെ ദുരവസ്ഥ പറഞ്ഞു:
"ഹരേ ബായി, മേരെ പാസ്സ് ലഡ്കിയാം ഹൈ.രാത് മേം ഹം കോ സോനേ കേലിയെ കംപാര്‍ട്ട്മെന്‍റ്‌ ചാഹിയേ"
"താനെന്തുവാടോ പറയുന്നത്?" ടി.ടി.ആറിനു അത്ഭുതം.
"ചേട്ടന്‍റെ കൈയ്യി ലഡുവുണ്ടെന്നും, രാത്രിയില്‍ സോണിയക്ക് കംപാര്‍ട്ട്മെന്‍റില്‍ ചായ വരുമോന്നുമല്ലേ ചോദിച്ചത്" ആതിരയുടെ അണ്ടര്‍സ്റ്റാന്‍ഡിംഗ് അവള്‍ വ്യക്തമാക്കി.
കടവുളേ!!
ചെവി പൊത്തി കൊണ്ട് ടി.ടി.ആറിനു അര്‍ത്ഥം വിശദമാക്കി:
"കൂടെ പെണ്‍കുട്ടികളുള്ള കൊണ്ട് രാത്രി കിടക്കാന്‍ ഈ കംപാര്‍ട്ട്മെന്‍റ്‌ തന്നെ വേണമെന്ന് പറഞ്ഞതാ"
"അത് താന്‍ കരുതിയ അര്‍ത്ഥം, ശരിക്കുള്ള അര്‍ത്ഥം വേറെയാ"
ടി.ടി.ആര്‍ അത് വിശദമാക്കി തന്നു...
മേരെ പാസ്സ് ലഡ്കിയാം ഹൈ.രാത് മേം ഹം കോ സോനേ കേലിയെ കംപാര്‍ട്ട്മെന്‍റ്‌ ചാഹിയേ!!!
എന്‍റെ കൈയ്യില്‍ പെണ്‍കുട്ടികളുണ്ട്, രാത്രി ഞങ്ങക്ക് ഉറങ്ങാന്‍ ഈ കംപാര്‍ട്ട്മെന്‍റ്‌ ആവശ്യമുണ്ട്!!!
അയ്യേ, എത്ര വൃത്തികെട്ട അര്‍ത്ഥം!!!

ഒടുവില്‍ ടി.ടി.ആര്‍ രണ്ട് കൂട്ടരുടെയും ടിക്കറ്റ് പരിശോധിച്ചു, ഫലം ഞെട്ടിക്കുന്നതായിരുന്നു.പതിമൂന്നാം തീയതി രാത്രി പന്ത്രണ്ട് മണിക്ക് ഉള്ള ടിക്കറ്റാണ്‌ കൈയ്യില്‍, അത് വേണേല്‍ പതിമൂന്നാം തീയതി രാവിലെ ഉപയോഗിക്കണം പോലും.പന്ത്രണ്ട് മണി കഴിഞ്ഞപ്പോള്‍ തീയതി പതിനാല്‌ ആയത്രേ.
സത്യത്തില്‍ എനിക്ക് ഒന്നും മനസിലായില്ല, ഒരു കാര്യം ഒഴിച്ച്, ഞങ്ങക്ക് ടിക്കറ്റില്ല, യഥാര്‍ത്ഥ ടിക്കറ്റിനു ഉടമ സിക്കുകാരനാണ്.
"ശരിക്കും ടിക്കറ്റില്ലാതെയാണ്‌ നിങ്ങടെ യാത്ര.ഫൈന്‍ അടിക്കണോ അതോ അടുത്ത സ്റ്റേഷനില്‍ ഇറങ്ങുന്നോന്ന് നിങ്ങള്‍ തന്നെ തീരുമാനിക്ക്"
ഇത്രയും പറഞ്ഞിട്ട് അയാള്‍ നടന്ന് നീങ്ങി..

"അയ്യോ ചേട്ടാ, ഇനി എന്ത് ചെയ്യും?" ആതിരയുടെ മുഖത്ത് ഒരു ഭയം.
നേരെ ടി.ടി.ആറിനു അടുത്തേക്ക്...
"സാര്‍, ഏഴ് പെണ്‍കുട്ടികളേം കൊണ്ട് സ്റ്റേഷനില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ല"
"സോ?"
"സോ, മൊത്തം എട്ട് ബെഡ്ഡ് കിട്ടിയാ സന്തോഷമായേനേ"
"ഇവിടെ ബഡ്ഡ് ഒന്നും കാലിയില്ല"
"രണ്ട് സീറ്റായാലും മതി സാര്‍, ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാം"
"കാലി ഇല്ലെന്ന് പറഞ്ഞില്ലേ?"
ഉവ്വ, പറഞ്ഞാരുന്നു.
തിരികെ ലഡ്കിയോം കെ പാസിലേക്ക്...

"ഞങ്ങളൊന്ന് ശ്രമിക്കട്ടേ ചേട്ടാ" ആതിരയുടെ ചോദ്യം.
സീനിയര്‍ നോക്കിയട്ട് നടക്കാത്തത് ട്രെയിനീസിനു പറ്റില്ല എന്ന ആത്മവിശ്വാസത്തില്‍ ഞാന്‍ പറഞ്ഞു:
"ശ്രമിച്ച് നോക്ക്"
അവര്‍ ടി.ടി.ആറിനു അടുത്തേക്ക്...
"സാര്‍, ഏഴ് പെണ്‍കുട്ടികളും കൂടി സ്റ്റേഷനില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ല"
"ഓ യെസ്സ്, ഐ നോ, ഇറ്റീസ് ഡെയിംജറസ്സ്" ടി.ടി.ആറിന്‍റെ സാക്ഷ്യം.
അഞ്ച് മിനിറ്റ് മുമ്പ് ഈ പുന്നാര മോനോട് ഇത് തന്നല്ലേ ഞാന്‍ പറഞ്ഞത്??
എനിക്ക് ആകെ സംശയമായി!!!
ടി.ടി.ആര്‍ ആകെ മാറിയിരിക്കുന്നു...
"നിങ്ങക്ക് എന്‍റെ ബര്‍ത്തിലിരിക്കാം, നോ പ്രോബ്ലം..."
തിരിഞ്ഞ് എന്നോടായി...
"...താന്‍ വാതുക്കല്‍ നിന്നോ"
എന്നാത്തിനാ, പാറാവിനോ??
ചോദിച്ചില്ല, നേരെ വാതുക്കലേക്ക്...

രണ്ട് മണിക്കൂര്‍ പാറാവ് നിന്ന് ബോറടിച്ചപ്പോ പതിയെ ടി.ടി.ആറിന്‍റെ സീറ്റിലേക്ക് പോയി.ആരും ഉറങ്ങിയട്ടില്ല, ടി.ടി.ആര്‍ ഒരേ കത്തി.എന്നെ കണ്ടതും അയാള്‍ പറഞ്ഞു:
"ഞാനായതു കൊണ്ടാ ഈ പെണ്‍കുട്ടികളെ ഇവിടെ ഇരിക്കാന്‍ സമ്മതിച്ചത്"
അതിപ്പോ ഞാനായിരുന്നേലും ഇരുത്തിയേനേ, ബര്‍ത്തില്‍ സ്ഥലമില്ലേല്‍ മടിയിലെങ്കിലും ഇരുത്തിയേനേന്ന് പറയാന്‍ വാ തുറന്നപ്പോ സോണിയ പറഞ്ഞു:
"ഇതിപ്പോ പന്ത്രണ്ടാമത്തെ പ്രാവിശ്യമാ ഇങ്ങേര്‌ ഇത് പറയുന്നത്"
ഉവ്വോ??
ഉവ്വ.
ടി.ടി.ആര്‍ എന്നോടായി...
"ഇവരെ ഓര്‍ത്താ തന്നെ യാത്ര ചെയ്യാന്‍ സമ്മതിക്കുന്നത്, മനസ്സിലായോ?"
മനസിലായേ, മനസികായേ, അടിയനു എല്ലാം മനസിലായേ!!
തിരികെ പാറാവു ഡ്യൂട്ടിയിലേക്ക്..

ഷൊര്‍ണ്ണൂര്‌ സ്വീകരിക്കാന്‍ എല്ലവരുമുണ്ടായിരുന്നു..
"എങ്ങനുണ്ടായിരുന്നു യാത്ര?"
"സംസാരിച്ച് ഇരുന്ന കാരണം ഉറങ്ങാന്‍ പറ്റിയില്ല" ആരതിയുടെ സാക്ഷ്യം.
"ഭാഗ്യവാന്‍" മിഥുന്‍ മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാം.
എന്‍റെ ഭാഗ്യത്തെ പറ്റി പറയാതിരിക്കുകാ ഭേദം.
റൂമിലെത്തി കുളിച്ചൊരുങ്ങി കല്യാണ പന്തലിലേക്ക്..

കല്യാണസമയത്ത് മൈമുനയും വരനും വേദിയില്‍ നിന്നപ്പോ എനിക്കൊരു കോള്‍ കിട്ടി, ഓഫീസില്‍ നിന്ന് മൈമുനയുടെ ടിം ലീഡിന്‍റെ കാള്‍...
"എസ്.ക്യൂ.എല്‍ കൊറി മൈമുന സബ്മിറ്റ് ചെയ്തോന്ന് ചോദിക്കാമോ?"
"ഇപ്പോഴോ, അവള്‌ കല്യാണ പന്തലിലാ"
"എന്നാലും ഒരു കൊറിയല്ലേ"
"കൊറിയല്ല, ഇത് പ...പ..പന്തലില്‍ ചോദിക്കാന്‍ പറ്റില്ല" ഞാന്‍ ഉറപ്പിച്ച് പറഞ്ഞു.
"മൈമുനയോട് ഒന്ന് ചോദിക്കടാ" വിണ്ടും അവന്‍.
"എടാ, മൈ...മൈ..മൈമുനയോട് ഞാന്‍ ചോദിക്കില്ല"
ഫോണ്‍ കട്ടായി.
മൈമുനയുടെ വിവാഹവും കഴിഞ്ഞു.

തിരികെ പോകാനായി എച്ച്.ആര്‍ വീണ്ടും ഓപ്ഷന്‍ തന്നു..
"മനു കൂട്ടുകാര്‍ക്കൊപ്പം പോന്നോ അതോ ട്രെയിനീസിനു ഒപ്പം പോന്നോ?"
എനിക്ക് ഒട്ടും ആലോചിക്കാനില്ല.
"കൂട്ടുകാര്‍ക്കൊപ്പം"
"ട്രെയിനീസിനെ ഒന്നൂടെ കൊണ്ട് പോയി കൂടെ?"
"പറ്റില്ല"
"കാരണം?"
"കാരണം, ഞാനൊരു വികാര ജീവിയാണ്"
എന്തും സംഭവിക്കാം.
ചെര്‍പ്പളശ്ശേരിയിലെ കല്യാണം അങ്ങനെ കഴിഞ്ഞു.

വീണ്ടും റാംജിറാവു സ്പീക്കിംഗ്...
"അപ്പോ നീ നാടകം ബുക്ക് ചെയ്യാന്‍ വന്നതല്ലേ?"
"അല്ല, വാടകക്ക് ഒരു മുറി കിട്ടുമോന്ന് അറിയാന്‍ വന്നതാ"
"ഏതാ നാടെന്ന് പറഞ്ഞത്?"
"ചെര്‍പ്പളശ്ശേരി"
"അല്ലേലും, ഈ ചെര്‍പ്പളശ്ശേരിക്കാര്....."
ചരിത്രം ആവര്‍ത്തിക്കുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com