For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

സൊബാസ്റ്റ്യന്‍ സാറിനു അയിത്തമില്ല


ഏമാന്‍മാര്‍ മാറി മാറി വരുന്ന പോലീസുകാരെക്കാള്‍ കഷ്ടമാണ്‌ പ്രോജക്റ്റ് മാനേജേഴ്സ്സ് മാറി മാറി വരുന്ന ഐ.ടി എഞ്ചിനിയറുടെ ലൈഫ്...
കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ പൊട്ടി!!
ചില മാനേജേഴ്സ്സ് കൊന്നു കൊലവിളിക്കും, മറ്റ് ചിലര്‍ ചിരിച്ചോണ്ട് കഴുത്ത് അറുക്കും, ഇനി ചില മാനേജറുമാര്‍ കുടത്തിലടച്ച ഭൂതത്തെ കിട്ടിയ മുക്കുവനെ പോലാ, തീരുമ്പോ തീരുമ്പോ പണി തരും.
മേല്‍ പറഞ്ഞവരില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നു എന്‍റെ പ്രോജക്റ്റ് മാനേജര്‍, നമുക്ക് ഇദ്ദേഹത്തെ സൊബാസ്റ്റ്യന്‍ എന്ന് വിളിക്കാം...
സുന്ദരന്‍, സുമുഖന്‍, സുകുമാരന്‍, സര്‍വ്വോപരി സുനുഷ്കരന്‍..
അതേ, അതാണ്‌ സൊബാസ്യന്‍...
മിസ്റ്റര്‍ സൊബാസ്റ്റ്യന്‍!!!

ഇതിയാന്‍റെ ചില സ്വഭാവ സവിശേഷതകള്‍...
എന്തിനും ഏതിനും ഇദ്ദേഹത്തിനു സ്വന്തമായി ഒരു സിദ്ധാന്തമുണ്ട്, അത് മറ്റുള്ളവരെ അറിയിക്കാന്‍ ചറപറാന്ന് സംസാരിക്കുന്ന സ്വഭാവമില്ല.പറയാനുള്ള കാര്യത്തിന്‍റെ പോയിന്‍റ്‌ മാത്രമേ പറയു.ഇത് മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സ്വല്പം ബുദ്ധിമുട്ടുമാണ്.നടുഭാവം പൂച്ച കൊണ്ട് പോയത് പോലാ, തലയും വാലും മാത്രമേ പറയൂ, ബാക്കി ഊഹിച്ച് എടുത്തോണം.
മറ്റൊരു സവിശേഷത ഇദ്ദേഹം ഭയങ്കര വര്‍ക്ക് ഹോളിക്കാണ്‌ എന്നതാണ്.വെളുപ്പാന്‍ കാലത്ത് നാലുമണിക്ക് തന്നെ ഓഫീസില്‍ ഹാജരാവുമത്രേ, തുടര്‍ന്ന് രാത്രി രണ്ട് മണി വരെ ജോലി തന്നെ ജോലി.രണ്ട് മണിക്ക് ഓഫീസ്സ് പൂട്ടി കാറുമെടുത്ത് തൃശുരിലേ വീട്ടിലേക്ക് ഒറ്റ പോക്കാ.കൊച്ചുവെളുപ്പാന്‍ കാലത്ത് കതകില്‍ തട്ടി ഭാര്യയേയും കൊച്ചിനേയും ഉണര്‍ത്തും, തുടര്‍ന്ന് താനിപ്പോഴും ജീവിച്ചിരുപ്പുണ്ടെന്ന് ബോധ്യപ്പെടുത്തിയിട്ട് അതേ കാറില്‍ തിരിച്ച് ഓഫീസിലേക്ക്...
കൃത്യം നാലുമണിക്ക് ഓഫീസില്‍ ഹാജര്‍.
ഇതാണ്‌ ദിനചര്യ!!!

വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും ലീവ് എടുക്കാത്തവര്‍ കാണില്ല, എന്നാല്‍ ഇദ്ദേഹം ലീവേ എടുക്കാറില്ല.അതിയാനു മുന്നൂറ്റി അറുപത്തിയഞ്ച് ദിവസത്തില്‍ കൂടുതല്‍ ലീവ് ബാലന്‍സ് ഉണ്ടെന്നാണ്‌ ജനസംസാരം.
അങ്ങനെയുള്ള ഇദ്ദേഹം കഴിഞ്ഞ ആഴ്ച ഒരു ലീവെടുത്തു!!
അതും തിങ്കളാഴ്ച.
അത് ബൃഹത്തായ ഒരു സംഭവത്തിന്‍റെ തുടക്കമായിരുന്നു...

ആ തിങ്കളാഴ്ച.
ഓഫീസില്‍ ചെന്നപ്പോള്‍ ടീമിലുള്ളവരെല്ലാം കൂടി കുട്ടിം കോലും കളിക്കുന്നു.അപ്പോഴേ മനസിലായി, മാനേജര്‍ ഈസ് മിസ്സിംഗ്.
എവിടെ പോയോ എന്തോ??
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് മെയില്‍ ബോക്സ്സ് തുറന്നപ്പോ ഒരു മെയില്‍...
കാള്‍ മീ!!!
ആ ഇരുന്ന ഇരുപ്പില്‍ മൂന്ന് പ്രാവശ്യം ഉറക്കെ വിളിച്ചു:
"പ്രോജക്റ്റ് മാനേജരേ, പ്രോജക്റ്റ് മാനേജരേ, പ്രോജക്റ്റ് മാനേജരേ....."
ഇല്ല, ആരും വിളി കേള്‍ക്കുന്നില്ല.
സൌണ്ട്  മാറ്റി വീണ്ടും വിളിച്ചു:
"സൊബാസ്റ്റ്യന്‍, സൊബാസ്റ്റ്യന്‍, എടാ സൊബാസ്റ്റ്യാ......"
നോ ആന്‍സര്‍!!!
തിരിച്ച് മെയില്‍ അയച്ചു...
ഐ കാള്‍ഡ്, ബട്ട് നോ ആന്‍സര്‍.
അഞ്ച് മിനിറ്റിനകം അദ്ദേഹം എന്‍റെ ഫോണില്‍ വിളിച്ചു:
"മനു, ഞാനിന്ന് ലീവാ"
"എന്ത് പറ്റി സാര്‍?"
"കണ്ണ്‌ ദീനമാണെന്ന് തോന്നുന്നു, കണ്ണൊക്കെ ചുവന്നിരിക്കുന്നു, ഇന്ന് വന്നാല്‍ ശരിയാകില്ല"
അത് സത്യമാണ്.
ചുവന്ന കണ്ണുമായി അദ്ദേഹം വന്നാല്‍ ശരിയാകത്തില്ല.
അത് മറ്റൊന്നും കൊണ്ടല്ല, വന്നാല്‍ സാധാരണ മുങ്ങി നടക്കുന്നവര്‍ വരെ അദ്ദേഹത്തിന്‍റെ ക്യാബിനില്‍ ചെല്ലും, എന്നിട്ട് ചുവന്ന കണ്ണിലൊന്ന് നോക്കും, തുടര്‍ന്ന് 'ഇത് നോക്കിയാ പകരുന്ന രോഗമാ, അല്ലേ സാറേ' എന്നൊന്ന് ചോദിച്ചിട്ട് തിരിച്ച് പോകും.
പിറ്റേന്ന് അവരില്‍ നിന്നൊക്കെ ഒരു ഫോണ്‍ പ്രതീക്ഷിക്കാം:
"സാര്‍, കണ്ണൊക്കെ ചൊറിയുന്നു, ചെറിയ ചുവപ്പുമുണ്ട്, ഐ തിങ്ക്......!!!"
പ്രോജക്റ്റ് മാനേജര്‍ക്ക് വല്ലതും പറയാന്‍ പറ്റുമോ, താനല്ലേ കാരണം, ഒടുവില്‍ മനസില്ലാ മനസ്സോടെ അദ്ദേഹത്തിനു പറയേണ്ടി വരും:
"ലീവെടുത്തോളു."
ഒരാഴ്ച അവരങ്ങ് ആഘോഷിക്കും, ഫേസ്സ് ബുക്കില്‍ സ്റ്റാറ്റസ്സ് ചെയിഞ്ച് ചെയ്യും..
മദ്രാസ്സ് ഐ, പ്ലീസ്സ് ലൈക്ക് മീ, പ്ലീസ്സ് ഷെയര്‍ മീ!!
എല്ലാവരും ലൈക്ക് ചെയ്യും, മാക്സിമം ആള്‍ക്കാര്‍ ഷെയര്‍ ചെയ്യും, അങ്ങനെ ഐ.ടി കമ്പനികളിലെ എംപ്ലോയ്സ്സ് കൂട്ടത്തോടെ ലീവെടുക്കും.
ഇങ്ങനെയൊരു സിറ്റുവേഷന്‍ ഒഴിവാക്കാന്‍ വേണ്ടി അദ്ദേഹം ആ തീരുമാനമെടുത്തു:
"കണ്ണ്‌ ദീനമാണെന്ന് തോന്നുന്നു, കണ്ണൊക്കെ ചുവന്നിരിക്കുന്നു, ഇന്ന് വന്നാല്‍ ശരിയാകില്ല"
എ ഗ്രേറ്റ് ഡിസിഷന്‍!!

അങ്ങനെ ജോലി ആരംഭിച്ചു...
ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് കാണും, എച്ച്.ആര്‍ ഒരു പുതിയ എംപ്ലോയിയേയും കൂട്ടി എന്‍റെ അടുത്ത് വന്നു, എന്നിട്ട് പറഞ്ഞു:
"ന്യൂ ജോയിനാ, നിങ്ങടെ ടീമാ, പ്രോസസ്സ് ഒക്കെ ഒന്ന് പരിചയപ്പെടുത്താന്‍ സാര്‍ പറഞ്ഞു"
ഓക്കേ.
ആളെ പരിചയപ്പെട്ടു..
വണ്‍ മിസ്റ്റര്‍ ജയിംസ്.
അത്യാവശ്യം ഭേദപ്പെട്ട ഒരു കമ്പനിയില്‍ നിന്നാണ്‌ വരവ്.പ്രോജക്റ്റിനെ കുറിച്ചൊന്ന് പരിചയപ്പെടുത്തിയിട്ട് അദ്ദേഹത്തെ ഒരു സീറ്റില്‍ പ്രതിഷ്ഠിച്ചു.
വീണ്ടും ജോലിയില്‍ മുഴുകി.

അരമണിക്കൂര്‍ കഴിഞ്ഞ് ജയിംസ് അടുത്ത് വന്നു, എന്നിട്ട് ചോദിച്ചു:
"ആരാ നമ്മുടെ പ്രോജക്റ്റ് മാനേജര്‍?"
"മിസ്റ്റര്‍ സൊബാസ്റ്റ്യന്‍" ഞാന്‍ മറുപടി പറഞ്ഞു.
എന്നില്‍ നിന്ന് വ്യക്തമായ മറുപടി കേട്ടപ്പോള്‍ ജയിംസ് പറഞ്ഞു:
"താങ്ക്യൂ"
ആ താങ്ക്യൂ എനിക്കങ്ങ് ബോധിച്ചു, ജയിംസ്സ് ആളൊരു സംസ്ക്കാര സമ്പന്നന്‍ തന്നെ.ഞാന്‍ തിരികെ പറഞ്ഞു:
"വെല്‍കം"
അത് കേട്ടതും ഒന്ന് ചിരിച്ച് കാണിച്ചിട്ട് ജയിംസ് തിരികെ നടന്നു.ഇതാണ്‌ ഇംഗ്ലീഷിന്‍റെ ഒരു കുഴപ്പം, ഒരാളോട് 'വെല്‍കം' എന്ന് പറഞ്ഞാല്‍ അയാള്‍ അകത്തോട്ട് വരുമോ അതോ പുറത്തോട്ട് പോകുമോന്ന് സാഹചര്യം അനുസരിച്ച് മാത്രമേ തീരുമാനിക്കാന്‍ പറ്റു.
ഇതിനെ ആരാണോ യൂണിവേഴ്സല്‍ ലാംഗേജ് ആക്കിയത്??
അമര്‍ഷം മറച്ച് വച്ച് വീണ്ടും വര്‍ക്കിലേക്ക്....

അരമണിക്കൂര്‍ കഴിഞ്ഞ് ജയിംസ് വീണ്ടും ആഗതനായി.
"മിസ്റ്റര്‍ മനു, വണ്‍ ഡൌട്ട്..."
"യെസ്സ്"
"വെര്‍ ഈസ്സ് സൊബാസ്റ്റ്യന്‍ സാര്‍?"
"സാര്‍ ഇന്ന് ലീവാണ്"
എന്‍റെ മറുപടി കേട്ടപ്പോള്‍ അവന്‍ പറഞ്ഞു:
"താങ്ക്യൂ!!!"
ഇക്കുറി ഞാന്‍ വെല്‍കം പറഞ്ഞില്ല, ഇനി ഞാന്‍ 'വെല്‍കം' എന്ന് പറഞ്ഞാല്‍ ഇവന്‍ തിരിച്ച് പോകുമോ അതോ എന്‍റെ മടിയില്‍ കയറി ഇരിക്കുമോന്ന് ആര്‍ക്ക് അറിയാം??
അവന്‍ തിരിച്ച് പോയി, ഞാന്‍ വീണ്ടും ജോലിയിലേക്ക്...

സമയം ഇഴഞ്ഞ് നീങ്ങി..
ജയിംസ്സ് വീണ്ടും വന്നു.
"മിസ്റ്റര്‍ മനു, വണ്‍ മോര്‍ ഡൌട്ട്..."
നാശം!!!
എന്താണാവോ??
"സൊബാസ്റ്റ്യന്‍ സാര്‍ എന്തിനാണ്‌ ലീവെടുത്തത്?"
"അങ്ങേര്‍ക്ക് കണ്ണ്‌കടിയാ" ഞാന്‍ പിറുപിറുത്തു.
"സോറി" ജയിംസ് അത് വ്യക്തമായി കേട്ടില്ല.
"ഐ മീന്‍ ക്ലയിന്‍റ്‌ മീറ്റിംഗ്"
ഓഹോ??
യെസ്സ്, മീറ്റിംഗ്സ്സ് ആന്‍ഡ് മീറ്റിംഗ്സ്സ്.
ഇന്ന് അമേരിക്ക, നാളെ ദുഫായ്, പിന്നെ ചാലക്കുടി, പേരാമ്പ്ര,..എക്സട്രാ...എക്സട്രാ...
മീറ്റിംഗ്സ്സ് ആന്‍ഡ് മീറ്റിംഗ്സ്സ്, ലോട്ട്സ്സ് ഓഫ് മീറ്റിംഗ്സ്സ്!!
ജയിംസിനു പ്രോജക്റ്റ് മാനേജരെ കുറിച്ചൊരു മതിപ്പായി..
ഭയങ്കരന്‍, ആളൊരു സംഭവം തന്നെ!!

ചൊവ്വാഴ്ചയായി...
സൊബാസ്റ്റ്യന്‍ സാര്‍ അന്നും ലീവ്, കണ്ണിലെ ചുവപ്പ് മാറിയില്ലത്രേ.
ഉച്ചക്ക് ജയിംസ് ചോദിച്ചു:
"സാര്‍ വന്നില്ലല്ലേ?"
"ഇല്ല"
"ക്ലയിന്‍റ്‌ മീറ്റിംഗിനു പോയതായിരിക്കും, അല്ലേ?"
"അതേ...അതേ..."
"ഇന്ന് എവിടെയാ മീറ്റിംഗ്?"
"ഉഗാണ്ടയില്"
അവനു സന്തോഷമായി, അവന്‍ പറഞ്ഞു:
"താങ്ക്യൂ!!!"
ഉവ്വ, വരവ് വച്ചിരിക്കുന്നു.
അവന്‍ പോയി.

ബുധനാഴ്ച പ്രോജക്റ്റ് മാനേജര്‍ വന്നു.ഓടി റൂമിലെത്തി ഞാന്‍ നോക്കി, ഇല്ല, കണ്ണിനു ചുവപ്പില്ല.അപ്പോ ഇനി പകരില്ലല്ലോ എന്ന എന്‍റെ ചോദ്യത്തിനു ചിരിച്ച് കൊണ്ട് അദ്ദേഹം മറുപടി നല്‍കി:
"നിങ്ങളൊക്കെ കരുതുന്ന പോലെ കണ്ണുദീനം നോക്കിയാ പകരില്ല, അത് സ്പര്‍ശനത്തിലൂടെ മാത്രമേ പകരു"
അതെനിക്ക് ഒരു പുതിയ അറിവായിരുന്നു.
അതായത് പ്രോജക്റ്റ് മാനേജര്‍ കണ്ണ്‌ തുടച്ച് കൈ കൊണ്ട് നമ്മളെ സ്പര്‍ശിച്ചാല്‍, രോഗാണുക്കള്‍ നമ്മളിലും എത്താന്‍ ചാന്‍സ് കൂടുതലാണ്.അതിനാല്‍ തന്നെ ഞാന്‍ അദ്ദേഹത്തെ സ്പര്‍ശിക്കാതിരിക്കാന്‍ മാക്സിമം ശ്രദ്ധിച്ചു, അതേ പോലെ മറ്റുള്ളവരെ സ്പര്‍ശിക്കാതിരിക്കാന്‍ പ്രോജക്റ്റ് മാനേജരും ശ്രദ്ധിച്ചു.
മീറ്റിംഗുകള്‍ ഒന്നൊന്നായി നടന്നു.
ഒടുവില്‍ പുതിയ ടീം അംഗമായ ജയിംസിനെ പരിചയപ്പെടുന്ന മീറ്റിംഗായി...

കോണ്‍ഫ്രണ്‍സ്സ് റൂമില്‍ ഞാനും ജയിംസും ഇരിക്കുന്നിടത്തേക്ക് പ്രോജക്റ്റ് മാനേജര്‍ കടന്ന് വന്നു.വന്നപാടെ ഓര്‍ക്കാതെ കൈ നീട്ടി അദ്ദേഹം പറഞ്ഞു:
"ഞാന്‍ സൊബാസ്റ്റ്യന്‍"
ജയിംസ് അദ്ദേഹത്തിനു ഷെയ്ക്ക് ഹാന്‍ഡ് നല്‍കി പറഞ്ഞു:
"ഞാന്‍ ജയിംസ്"
അത് കണ്ട് നിന്ന എനിക്കൊരു ഉള്‍ക്കിടിലമുണ്ടായി...
ജയിംസ് സൊബാസ്റ്റ്യന്‍ സാറിനെ സ്പര്‍ശിച്ചിരിക്കുന്നു!!!
അപകടം!!!
ഞാനത് പ്രോജക്റ്റ് മാനേജറുടെ ശ്രദ്ധയില്‍ പെടുത്തി:
"സാര്‍, ജയിംസ് സാറിനെ തൊട്ടു"
അബദ്ധം മനസിലാക്കിയ പ്രോജക്റ്റ് മാനേജര്‍ ഒരു നിമിഷം തലയില്‍ കൈ വച്ചു, എന്നിട്ട് ജയിംസിനോടായി ചോദിച്ചു:
"ഷെയ്ക്ക് ഹാന്‍ഡ് തന്നാരുന്നു, അല്ലേ?"
"സോറി" അവനു ആ ചോദ്യം മനസിലായില്ല.
"ജയിംസ് എന്നെ തൊട്ടായിരുന്നു, അല്ലേ?" മാനേജര്‍ ചോദ്യം സിംപിളാക്കി.
"തൊട്ടായിരുന്നു സാര്‍"
"എങ്കില്‍ ടൊയിലറ്റില്‍ പോയി പെട്ടന്ന് കൈ സോപ്പിട്ട് തേച്ച് കഴുകി കൊള്ളു"
മാനേജരുടെ ഉപദേശം.
ജയിംസ്സ് ഒന്ന് ഞെട്ടി, അവന്‍ അമ്പരപ്പോടെ എന്നെ നോക്കി...
അവന്‍ ഇത്രയും നാളത്തെ എക്സ്പീരിയന്‍സിനിടക്ക് ഒരുപാട് പ്രോജക്റ്റ് മാനേജേഴ്സിനെ കണ്ടിട്ടുണ്ട്, തൊട്ടിട്ടുണ്ട്.പക്ഷേ തൊട്ടതിന്‍റെ പേരില്‍ കൈ സോപ്പിട്ട് കഴുകേണ്ടി വരുന്നത് ആദ്യമായിട്ടാ.
ഇതെന്താ ഇങ്ങനെ??
അയിത്തമാണോ??
അമ്പരന്നുള്ള ആ നോട്ടത്തിനുള്ളിലെ ചോദ്യത്തിനുള്ള ഉത്തരം പിന്നെ പറയാമെന്ന് ഞാന്‍ കണ്ണടച്ച് കാണിച്ചു, അയാള്‍ കൈ കഴുകി തിരികെ വന്നു.
മീറ്റിംഗ് തുടര്‍ന്നു...

മീറ്റിംഗ് തീര്‍ന്നു സൊബാസ്റ്റ്യന്‍ സാര്‍ ഇറങ്ങിയതിനു പിന്നാലെ ജയിംസ് എന്‍റെ അരികില്‍ വന്നു, എന്നിട്ട് ചോദിച്ചു:
"ഇതെന്താ ഇങ്ങനെ?"
"എന്ത്?"
"പുള്ളിക്കാരനെ തൊട്ടതിനു സോപ്പിട്ട് കൈ കഴുകാന്‍ പറഞ്ഞത്...?!!"
ഞാന്‍ ചുറ്റും നോക്കി, അടുത്തൊന്നും ആരുമില്ല, പറ്റിയ അവസരം.
പതിഞ്ഞ സ്വരത്തില്‍ ഞാന്‍ മറുപടി നല്‍കി:
"ജയിംസിനോടായത് കൊണ്ട് ഞാന്‍ സത്യം പറയാം, നമ്മടെ സൊബാസ്റ്റ്യന്‍ സാര്‍ ഉണ്ടല്ലോ, നമുക്കൊന്നും തൊടാന്‍ കൊള്ളാവുന്ന വ്യക്തിയല്ല.അബദ്ധത്തില്‍ തൊട്ടാല്‍ ഞങ്ങളെല്ലാം സോപ്പിട്ട് കൈ കഴുകാറുണ്ട്"
റിയലി??
അവനു അമ്പരപ്പ്.
"യെസ്സ്, റിയലി....ശരിക്കും ഡെറ്റോളിട്ടാ കഴുകേണ്ടത്, തത്ക്കാലം സോപ്പായാലും മതി"
ഞാന്‍ തറപ്പിച്ചു പറഞ്ഞു.
പ്രോജക്റ്റ് മാനേജരെ കുറിച്ചുള്ള ചീട്ടു കൊട്ടാരം തകര്‍ന്ന് അടിഞ്ഞ വേദനയില്‍ ജയിംസ്സ് ആ റൂമില്‍ നിന്ന് ഇറങ്ങി, വല്ലാത്തൊരു ആത്മനിര്‍വൃതിയില്‍ ഞാനും..

പിറ്റേന്ന് മുതല്‍ പ്രോജക്റ്റ് മാനേജരെ തൊടാതിരിക്കാന്‍ ജയിംസ് കഴിവതും ശ്രദ്ധിക്കുമായിരുന്നു.ഒരിക്കല്‍ ഏതോ വര്‍ക്ക് കംപ്ലീറ്റ് ആക്കിയതിനു പ്രോജക്റ്റ് മാനേജര്‍ എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്നത് കണ്ട് അവന്‍ എന്നോട് രഹസ്യമായി ചോദിച്ചു:
"ഞാന്‍ ഡെറ്റോള്‌ കൊണ്ട് വന്നിട്ടുണ്ട്, വേണോ?"
വേണ്ട, ഞാന്‍ സോപ്പിട്ട് കഴുകി കൊള്ളാം!!
പൊട്ടന്‍.
സത്യം മനസിലാക്കാത്ത വിഡ്ഡി.
അവനോട് ആ നിമിഷം പോലും സത്യം പറയാതിരുന്നത് അപകടമായി പോയെന്ന് എനിക്ക് ബോധ്യം വന്നത് പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണ്.
ശരിക്കു പറഞ്ഞാല്‍ ഓഫീസിലെ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷ വേളയില്‍..

ക്രിസ്തുമസ്സ് -  ന്യൂ ഇയര്‍ ആഘോഷം.
എല്ലാ സ്റ്റാഫും അവരുടെ കുടുംബവും പങ്കെടുക്കുന്ന ആഘോഷ വേള.അതിനിടയില്‍ എപ്പോഴോ ജയിംസിന്‍റെ വൈഫ് മറ്റൊരു സ്റ്റാഫിന്‍റെ വൈഫിനോട് പറഞ്ഞു...
ഇവരുടെ പ്രോജക്റ്റ് മാനേജരെ തൊട്ടാ സോപ്പിട്ട് കൈ കഴുകണം!!
കാത് കാതിനോട് കിന്നാരം പറഞ്ഞു, ആ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു.ഗായത്രി എന്നെ മാറ്റി നിര്‍ത്തി ചോദിച്ചു:
"സൊബാസ്റ്റ്യന്‍ സാറിനെ തൊട്ടാ നിങ്ങളൊക്കെ സോപ്പിട്ട് കൈ കഴുകുമോ?"
എന്‍റമ്മേ!!!
എന്‍റെ നട്ടെല്ലില്‍ കൂടി ഒരു എലിവാണം പാഞ്ഞു പോയി!!!
"നിന്നോട് ആര്‌ പറഞ്ഞു?"
"അതിവിടെ അങ്ങാടി പാട്ടാ" അവളുടെ മറുപടി.
എന്‍റെ കാര്യത്തിലൊരു തീരുമാനമായി.

അപ്പോഴാണ്‌ സൊബാസ്റ്റ്യന്‍ സാറിന്‍റെ ഭാര്യയും രണ്ട് വയസ്സുകാരന്‍ മകനും ഞങ്ങളുടെ അടുത്തേക്ക് വന്നത്.ആ പയ്യനെ കണ്ടപ്പോള്‍ ജയിംസിന്‍റെ ഭാര്യക്ക് ഒരു സംശയം, അവരത് തുറന്ന് ചോദിച്ചു:
"എപ്പോഴും സോപ്പിട്ട് കഴുകുന്ന കൊണ്ടായിരിക്കും മോന്‍റെ കൈയ്യൊക്കെ വെളുത്തിരിക്കുന്നത്, അല്ലേ?"
ഒരു ഒടുക്കത്തെ സംശയം തന്നെ!!
എന്‍റെ കഞ്ഞിയില്‍ പാറ്റ ഇട്ടിട്ടേ ഈ പെണ്ണുമ്പിള്ള അടങ്ങത്തുള്ളന്നാ തോന്നുന്നത്.കൈ വിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ച് എടുക്കാന്‍ പറ്റത്തില്ലെന്ന് പറയുന്നത് എത്ര സത്യമാ.എന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ, സാറിന്‍റെ ഭാര്യക്ക് സംശയമൊന്നും തോന്നല്ലേ.
പ്രാര്‍ത്ഥന ഫലിച്ചു, ആ സാധു സ്ത്രീ മറുപടി പറഞ്ഞു:
"അയ്യോ, എപ്പോഴുമൊന്നും കഴുകാറില്ല.പിന്നെ അദ്ദേഹത്തെ തൊടുമ്പോ മാത്രം കൈ കഴുകിപ്പിക്കും"
നല്ല  മറുപടി, ശുദ്ധമായ പാല്‍ പോലെ വെളുത്തത്!!
സാറിനെ തൊടുമ്പോ മാത്രമേ കൈ കഴുകത്തൊള്ളത്രേ.
ഇത് കേട്ടതും താന്‍ പറഞ്ഞത് ശരിയല്ലേ എന്ന മട്ടില്‍ ജയിംസ് തല ഉയര്‍ത്തി അവന്‍റെ ഭാര്യയെ നോക്കി, അവള്‍ തല കുലുക്കി...
നിങ്ങളൊരു ഭയങ്കരന്‍ തന്നെ!!

സംഭവത്തിന്‍റെ ഗതി കണ്ട് തലയില്‍ കൈ വച്ചിരുന്ന എനിക്ക് അരികിലേക്ക് അതേ പോസില്‍ പ്രോജക്റ്റ് മാനേജര്‍ വന്നിരുന്നു.കാര്യങ്ങളൊക്കെ അറിഞ്ഞുള്ള വരവാണ്, ഞാന്‍ തല തിരിച്ച് നോക്കാന്‍ പോയില്ല.അദ്ദേഹം എന്‍റെ മുഖത്ത് നോക്കിയില്ല, നേരെ നോക്കി ഇരുന്ന് ചോദിച്ചു:
"എന്നെ തൊട്ടാ കൈ കഴുകണമെന്ന് മനു ആരോടെങ്കിലും പറഞ്ഞോ?"
"അത് സാറല്ലേ പറഞ്ഞത്?" എന്‍റെ നിഷ്കളങ്കമായ ചോദ്യം.
പിന്നെ സാറിനു ചോദ്യമില്ല, അദ്ദേഹം എഴുന്നേറ്റ് പോയി.
ആ മനസ്സ് വിഷമിച്ചോ എന്തോ??
അദ്ദേഹത്തെ ഒന്ന് സന്തോഷിപ്പിക്കണമെന്ന് എനിക്ക് തോന്നി, കുഞ്ഞുങ്ങളെ സന്തോഷിപ്പിച്ചാല്‍ ഏത് അച്ഛന്‍റെയും അമ്മയുടെയും മനസ്സ് സന്തോഷിക്കും എന്ന സാമാന്യ തത്വത്തില്‍ മനസ്സ് അര്‍പ്പിച്ച് സാറിന്‍റെ മോനെ ഞാന്‍ എടുത്തു...
ആ നിമിഷം തന്നെ അവനെന്‍റെ ദേഹത്ത് പുണ്യാഹം തളിച്ചു.
ദുഷ്ടന്‍!!
മാനേജരുടെ മോന്‍ തന്നെ...
വെറുതെ പണി തരും!!!
സ്ത്രീ ജനങ്ങളുടെ ചിരി ഉയര്‍ന്നപ്പോള്‍ ഞാനവനെ താഴെ നിര്‍ത്തി.അപ്പോള്‍ നിഷ്കളങ്കമായ ചിരിയോടെ അവന്‍ ചോദിച്ചു:
"ഇഷ്ടപ്പെട്ടോ?"
ഏതാണ്ട് വല്യ പുണ്യപ്രവര്‍ത്തി ചെയ്ത പോലാ അവന്‍റെ ചോദ്യം.
ഇഷ്ടപ്പെട്ടോന്ന്??
ഇഷ്ടപ്പെട്ടു...ഇഷ്ടപ്പെട്ടു...ഒരുപാട് ഇഷ്ടപ്പെട്ടു!!
"സോറി, അവനിങ്ങനെ ചെയ്യുമെന്ന് കരുതിയില്ല"
സൊബാസ്റ്റ്യന്‍ സാറിന്‍റെ വൈഫിന്‍റെ ക്ഷമാപാണം.
അതിനു എന്ത് മറുപടി പറയണമെന്നറിയാതെ വിഷമിച്ച് നിന്നപ്പോള്‍ ഗായത്രി സഹായത്തിനെത്തി:
"ഇതൊന്നും ചേട്ടനു പുത്തരിയല്ല, നാട്ടിലുള്ള കുട്ടികളൊക്കെ ചേട്ടന്‍റെ മേത്താ മൂത്രമൊഴിക്കുന്നത്"
അവളെന്താണാവോ ഉദ്ദേശിച്ചത്??
ഓഫീസില്‍ കൂട്ടച്ചിരി.
അവള്‍ തിരുത്തി:
"എല്ലാ കുട്ടികളുമില്ല, ചേട്ടന്‍ എടുക്കുന്നവര്‍ മാത്രം"
വീണ്ടും ചിരി.
അത് കേട്ടതും പറഞ്ഞത് ശരിയല്ലേ എന്ന മട്ടില്‍ അവള്‍ എന്നെ നോക്കി....
ശരിയാണ്‌, വളരെ ശരിയാണ്...
ഇവിടം കൊണ്ട് നിര്‍ത്തിക്കോണം.

ടൊയിലറ്റില്‍ കേറി കൈയ്യും ദേഹവും തുടച്ച് കൊണ്ടിരുന്നപ്പോള്‍ സംഭവിച്ചതൊന്നും അറിയാതെ ജയിംസ് അവിടേക്ക് വന്നു.രംഗം ഒന്ന് നോക്കിയട്ട് അവന്‍ ചോദിച്ചു:
"എന്നാ പറ്റി?"
"ഹേയ്, നമ്മടെ സൊബാസ്റ്റ്യന്‍ സാറിന്‍റെ മോനേ ഒന്ന് എടുത്തതാ"
എന്‍റെ മറുപടി കേട്ടതും അവന്‍ ചോദിച്ചു:
"അപ്പോ സാറിന്‍റെ മോനേ എടുത്താലും സോപ്പിട്ട് കഴുകണോ?"
നാക്കില്‍ ചൊറിഞ്ഞ് വന്നത് വിഴുങ്ങി ഞാനവനെ രൂക്ഷമായൊന്ന് നോക്കി, അത് മനസിലാക്കാതെ അവന്‍ വീണ്ടും ചോദിച്ചു:
"എന്‍റെ കൈയ്യില്‍ ഡെറ്റോളുണ്ട്, വേണോ?"
ഇവന്‍ പൊട്ടനാണോ അതോ ബുദ്ധിമാനോ??
എനിക്കാകെ സംശയമായി.
എങ്കിലും പറഞ്ഞു:
"വേണ്ടാ"

കുറ്റബോധം കൊണ്ട് നീറിയ മനസ്സുമായി പ്രോജക്റ്റ് മാനേജരുടെ അടുത്തേക്ക്.
സത്യം ബോധിപ്പിച്ചു, എന്നിട്ട് പറഞ്ഞു:
"ഒരു തമാശയായി കരുതിയതാ, ഇങ്ങനാവുമെന്ന് നിരീച്ചില്യ"
അദ്ദേഹം ഒന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു:
"നിങ്ങക്ക് ഒക്കെ ഒരു വിചാരമുണ്ട് ഞാന്‍ നിങ്ങളെ മനപൂര്‍വ്വം ദ്രോഹിക്കുന്നതാണെന്ന്.സത്യം പറഞ്ഞാ എനിക്കും മാനേജ്മെന്‍റീന്ന് പ്രഷറുണ്ട്.അവരെയും കുറ്റം പറയേണ്ടാ, അവര്‍ക്ക് ക്ലൈന്‍റീന്ന് നല്ല പ്രഷര്‍ കാണും."
അത് കേട്ടതും സ്വഭാവികമായി ഉണ്ടായ ഒരു സംശയം ഞാന്‍ ചോദിച്ചു:
"അപ്പോ ക്ലയിന്‍റിനു മാത്രം ഒരു കുഴപ്പവുമില്ല, അല്ലേ സാര്‍?"
പ്രോജക്റ്റ് മാനേജര്‍ സ്വയമൊന്ന് ചിരിച്ചു, എന്നിട്ട് ചോദിച്ചു:
"നമ്മളെ പോലുള്ളവര്‍ ഉണ്ടാക്കുന്ന പ്രോഡക്റ്റ്സ്സ് അല്ലേ അവര്‍ ഉപയോഗിക്കുന്നത്, അതില്‍ കൂടുതല്‍ എന്ത് കുഴപ്പം വരാനാ?"
അതിനു എനിക്ക് മറുപടി ഇല്ലെന്ന് കണ്ടപ്പോ അദ്ദേഹം പറഞ്ഞു:
"ഈ ലോകത്ത് പ്രശ്നങ്ങള്‍ ഇല്ലാത്ത മനുഷ്യനില്ല മനു"
സത്യം.
പ്രശ്നങ്ങള്‍ മനുഷ്യന്‍റെ കൂടെപിറപ്പാണ്.

ആ കൂടികാഴ്ച പിരിയുന്നതിനു മുമ്പ് സത്യന്‍ അന്തിക്കാടിന്‍റെ പടത്തില്‍ മോഹന്‍ലാല്‍ ഉപദേശിക്കുന്ന പോലെ ഒരു ഉപദേശവും അദ്ദേഹം തന്നു.ഈ പുതുവര്‍ഷ വേളയില്‍, അയിത്തമില്ലാത്ത സൊബാസ്റ്റ്യന്‍ സാറിന്‍റെ ആ ഉപദേശം ഞാന്‍ നിങ്ങള്‍ക്കൊപ്പം പങ്ക് വയ്ക്കുന്നു...

"പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും കാണും, ഒളിച്ചോടുന്നത് ഭീരുത്വമാ, തല്ലി തോല്‍പ്പിക്കാമെന്ന് വിചാരിക്കുന്നത് മണ്ടത്തരവും, ഏറ്റവും ബെസ്റ്റ് ചിരിച്ചോണ്ട് നേരിടുന്നതാ, അപ്പോ വിജയം നമുക്ക് തന്നെയാവും"

വിജയങ്ങള്‍ നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി പ്രാര്‍ത്ഥിച്ച് കൊണ്ട്...
എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍.


യന്ത്രങ്ങള്‍ക്ക് ഹൃദയമുണ്ടോ?!


"ന്‍റെ പ്പൂപ്പാക്ക് ഒരു ആന ഉണ്ടാര്‍ന്നു"
സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഇമ്മാതിരി ഡയലോഗ് വീശിയാണ്‌ ഞാന്‍ ഒരു ഹീറോ ആയി വിലസിയത്.കുറേ നാള്‍ കഴിഞ്ഞ് ആനയുടെ മാര്‍ക്കറ്റ് പോയപ്പോ വീട്ടില്‍ ടീ.വി ഉണ്ടെന്ന് പറഞ്ഞ് ചെത്തി നടന്നു.പിന്നെ ബി.എസ്സ്.എ - എസ്സ്.എല്‍.ആര്‍ സൈക്കിളിലായി വിലസല്.കാലം എന്നെ ബൈക്കില്‍ കേറ്റി, താമസിയാതെ അതിന്‍റെ മാര്‍ക്കറ്റും പോയി. അപ്പോഴായിരുന്നു അവന്‍ വന്നത്..
പിന്നീടുള്ള ചുവടു വയ്പ്പുകളിലെ എന്‍റെ സന്തത സഹചാരി...
നാല്‌ വീലും, പോരാഞ്ഞതിനു സ്റ്റെപ്പിനിയുമുള്ള ഒരു ജഗജില്ലി..
ഒരു പച്ച കാറ്.
അങ്ങനെ അന്ന് മുതല്‍ ഞാനൊരു കാര്‍ മുതലാളിയായി.

പുതുപ്പെണിനെ മണിയറയില്‍ കേറ്റുന്ന പോലെ മുല്ലപ്പൂ വിതറിയ തറയില്‍ അതിനെ പാര്‍ക്ക് ചെയ്തു.പകരം പുത്തനച്ചി പുരപ്പുറം തൂക്കുന്ന പോലെ പ്രത്യേകിച്ച് കംപ്ലയിന്‍റൊന്നുമില്ലാതെ അത് എന്നെ വഹിച്ച് നടന്നു.
കാലം കടന്ന് പോയി...
നീണ്ട പത്ത് വര്‍ഷം.
എ ലോങ്ങ് ടെന്‍ ഇയേഴ്സ്സ്!!!
വാര്‍ദ്ധക്യത്തില്‍ അസ്ഥിക്ഷയം വന്നത് കൊണ്ടാകാം, മച്ചാനു ആകെ മിസ്സിംഗ്.
ആദ്യം ഏ.സി കേടായി, അത് ഞാന്‍ ക്ഷമിച്ചു, കേരളത്തിലെ കാലാവസ്ഥയില്‍ എന്തിനാ ഏ.സി?
പിന്നെ ബാറ്ററി വീക്കായി, അത് ഒരു പ്രോബ്ലമല്ലായിരുന്നു, ചാര്‍ജ്ജ് ചെയ്താല്‍ ശരിയാകുമല്ലോ!!
നാലു വീലും മൊട്ടയായി, അതെനിക്ക് ഒരു ലോട്ടറിയായിരുന്നു, ഇപ്പോ മുടി ചീകാന്‍ കണ്ണാടിയില്‍ നോക്കണ്ട, ടയറില്‍ നോക്കിയാ മതി.
ഇനി എന്ത് എന്ന് ഞാന്‍ കുറേ ആലോചിച്ചു, പക്ഷേ ഒന്നും സംഭവിച്ചില്ല‍, കാര്‍ സുഗമമായി ഓടി.
അങ്ങനെയിരിക്കെ ഒരു നാള്‍....

അന്നൊരു തിങ്കളാഴ്ചയായിരുന്നു.
ആ വിക്കെന്‍ഡിനു ഞാന്‍ നാട്ടില്‍ പോയിരുന്നില്ല, എന്നാല്‍ ഞയറാഴ്ച വൈകിട്ട് ഗായത്രിയുടെ അച്ഛന്‍ വിളിച്ച് പിറ്റേന്ന് ഗായത്രിയെയും കുഞ്ഞിനേയും അത്യാവശ്യമായി നാട്ടില്‍ എത്തിക്കണമെന്ന് പറഞ്ഞു.ഓഫീസിലെ തിരക്ക് കാരണം മറ്റ് വഴി ഇല്ലാത്തതിനാല്‍ രാവിലെ എട്ട് മണിക്കുള്ള ട്രെയിനിനു അച്ഛന്‍ സൌത്ത് റെയില്‍ വെ സ്റ്റേഷനില്‍ എത്താമെന്നും, ഞാന്‍ അവരെ അവിടെ എത്തിച്ചാല്‍ തിരികെ പത്തിന്‍റെ ട്രെയിനിനു അവരെയും കൊണ്ട് അച്ഛന്‍ പോയ്ക്കൊള്ളാമെന്നും പിന്നെ എനിക്ക് ഓഫീസില്‍ പോകാമെന്നും തീരുമാനമായി.
അങ്ങനെയാണ്‌ ഞാന്‍ ആ യാത്രക്ക് തയ്യാറായത്.

രാവിലെ മുതല്‍ ഒരു ചാറ്റമഴ!!!
എങ്കിലും എട്ടര ഒമ്പത് ആയപ്പൊഴേക്കും പച്ച കാറില്‍ ഇടപ്പള്ളിയില്‍ നിന്ന് സൌത്ത് റെയില്‍ വെ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഞാന്‍ യാത്ര തിരിച്ചു.
ചങ്ങമ്പുഴ പാര്‍ക്ക് - മാമംഗലം - പാലാരിവട്ടം - കലൂര്‍ - നോര്‍ത്ത് പാലം - പിന്നെ ചിറ്റൂര്‍ റോഡ് വഴി സൌത്ത് റെയില്‍ വേ സ്റ്റേഷന്‍.
തടസ്സങ്ങളൊന്നും ഇല്ലെങ്കില്‍ കൃത്യം പതിനെട്ട് മിനിറ്റ്.
എങ്ങനെ പോയാലും ഒമ്പത് അമ്പതിനുള്ളില്‍ സൌത്തിലെത്തും.
വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അച്ഛന്‍ വിളിച്ചു:
"എവിടായി മോനേ?"
അച്ഛന്‍ പേടിക്കാതിരിക്കാന്‍ കള്ളം പറഞ്ഞു:
"പാലാരിവട്ടം"
തുടര്‍ന്ന് സൈഡിലിരുന്ന ഗായത്രിയെ കണ്ണടച്ച് കാണിച്ചിട്ട് വണ്ടി മുന്നോട്ടെടുത്തു.

രാവിലത്തെ ട്രാഫിക്കില്‍ വണ്ടിക്ക് ഒച്ചിന്‍റെ വേഗം.സൈഡില്‍ കൂടി നടന്ന് പോകുന്നവരൊക്കെ ഓവര്‍ ടേക്ക് ചെയ്ത് പോകുന്നു.പത്ത് മിനിറ്റ് കഴിഞ്ഞ് അച്ഛന്‍ വീണ്ടും വിളിച്ചു:
"എവിടായി?"
സത്യസന്ധയായ ഗായത്രി മറുപടി നല്‍കി:
"പാലാരിവട്ടം"
"ഇപ്പഴുമാ വട്ടത്തിലാണോ?" അച്ഛന്‍റെ മറുചോദ്യം.
തെറ്റ് മനസിലാക്കിയ ഗായത്രി തിരുത്തി:
"അത് മുമ്പേ ചേട്ടന്‍ കള്ളം പറഞ്ഞതാ"
ശ്ശെ..
മാനം പോയി.
അച്ഛന്‍ എന്നെ പറ്റി എന്ത് കരുതി കാണുമോ എന്തോ??
കാര്‍ വീണ്ടും മുന്നോട്ട്.

കലൂര്‍ പള്ളിക്ക് മുന്നില്‍ വന്‍ ആള്‍കൂട്ടം.
പുണ്യാളനെ തൊഴാനും കാണിക്ക ഇടാനും മെഴുകുതിരി കത്തിക്കാനുമായി ചാറ്റ മഴ വക വയ്ക്കാതെ ആളുകള്‍ തിരക്ക് കൂട്ടുന്നു.വണ്ടിയുടെ സ്പീഡ് പിന്നെയും കുറഞ്ഞു...
അച്ഛന്‍റെ ഫോണ്‍:
"എവിടാ?"
ഗായത്രി മാത്രമല്ല സത്യസന്ധതയെന്ന് തെളിയിക്കാന്‍ ഞാന്‍ മറുപടി നല്‍കി:
"കലൂര്‍ പള്ളി"
"നേരമില്ലാത്ത നേരത്ത് നിങ്ങള്‌ പള്ളീലും കയറിയോ?" അച്ഛന്‍റെ മറുചോദ്യം.
ഒന്നും പറഞ്ഞില്ല.
ഫോണ്‍ കട്ട് ചെയ്ത് ട്രാഫിക്ക് മാറുന്ന നോക്കി അക്ഷമനായി കാത്തിരിക്കെ ഗായത്രി ചോദിച്ചു:
"പുണ്യാളനു പെട്ടന്ന് പോയൊരു കാണിക്ക ഇട്ടാലോ?"
എന്‍.എച്ച് ഫോര്‍ട്ടി സെവന്‍ ഹൈവേക്ക് നടുക്ക് കാര്‍ നിര്‍ത്തി കാണിക്ക ഇടാനുള്ള ആ ആപ്ലിക്കേഷന്‍ സ്വീകരിക്കാന്‍ എന്‍.എച്ച് ഫോര്‍ട്ടി സെവന്‍ എന്‍റെ അച്ഛന്‍റെ വകയല്ലല്ലോ, മാത്രമല്ല എനിക്ക് തലക്ക് ഓളവുമില്ല, സോ, അത് കേട്ടില്ലെന്ന് നടിച്ചു.
അതൊരു വലിയ തെറ്റായിരുന്നു!!!
ഒരുപക്ഷേ അപ്പോ പുണ്യാളനു കാണിക്ക ഇട്ടിരുന്നെങ്കില്‍ തുടര്‍ന്നുണ്ടാവാന്‍ പോകുന്ന സംഭവവികാസങ്ങളില്‍ നിന്ന് പുണ്യാളന്‍ എന്നെ രക്ഷിച്ചേനെ, പക്ഷേ വരാനുള്ളത് വഴിയില്‍ തങ്ങത്തില്ലല്ലോ?
സൌത്ത് ലക്ഷ്യമാക്കി വീണ്ടും മുന്നോട്ട്...

കലൂര്‍ ബസ്സ് സ്റ്റാന്‍ഡും കഴിഞ്ഞ് നോര്‍ത്ത് പാലം ആകാറായി.പാലത്തിന്‍റെ പണി നടക്കുന്നതിനാല്‍ നിശ്ചിത സമയത്തേക്ക് ഒരു വശത്തൂന്ന് വണ്ടി കയറ്റി വിടും, അതിനു ശേഷം മറു സൈഡീന്ന് വണ്ടി വിടും, ഇതാണ്‌ നിയമം.
നമ്മുടെ സൈഡീന്ന് വണ്ടി കേറ്റി വിടാനായി കാത്തിരുപ്പ്.
വീണ്ടും അച്ഛന്‍റെ ഫോണ്‍:
"മോനേ, ട്രെയിന്‍റെ സമയമാകുന്നു, നിങ്ങളെവിടാ?"
പാവം!!
വെളുപ്പാന്‍ കാലത്ത് ട്രെയിന്‍ കേറി വന്ന്, എട്ട് മണി മുതല്‍ കാത്തിരിക്കുവാ.പത്തിന്‍റെ ട്രെയിന്‍ കിട്ടിയില്ലേല്‍ പിന്നെ രണ്ട് മണിക്കേ ട്രെയിനുള്ളു.മനസ്സിലെ ടെന്‍ഷന്‍ മറച്ച് വച്ച് മറുപടി നല്‍കി:
"പേടിക്കേണ്ടാ, ദേ നോര്‍ത്ത് പാലം കേറി ഇറങ്ങിയാ പിന്നെ പെട്ടന്നെത്താം"
തുടര്‍ന്ന് സംസാരിക്കാന്‍ തുനിഞ്ഞപ്പോ മുന്നില്‍ നിന്ന പോലീസുകാരന്‍ അലറി:
"വണ്ടി എടടാ!!!"
ഞങ്ങടെ സൈഡീന്ന് വണ്ടി പോകാനുള്ള സിഗ്നല്‍ ആയിരിക്കുന്നു, എങ്കിലും അയാള്‍ പറഞ്ഞ രീതി എനിക്ക് ഇഷ്ടമായില്ല.അതിന്‍റെ അമര്‍ക്ഷം എന്‍റെ നോട്ടത്തില്‍ ഉണ്ടായിരുന്നു, അത് കണ്ടാകാം അയാള്‍ പിന്നെയും അമറി:
"കണ്ണുരുട്ടാതെ വണ്ടി എടടാ!!"
ഇങ്ങനെ മര്യാദക്ക് സംസാരിക്കുന്ന പോലീസുകാരെ എനിക്ക് പണ്ടേ ഭയങ്കര ഇഷ്ടമാ, അതു കൊണ്ട് ഒന്നും മിണ്ടാതെ ഞാന്‍ കാര്‍ മുന്നോട്ടെടുത്തു...
കാര്‍ നോര്‍ത്ത് പാലത്തിലേക്ക് ഇരച്ച് ഇരച്ച് കയറി...

കാറ്‌ പാലത്തിന്‍റെ മുകളിലെത്താറായപ്പോള്‍ എനിക്ക് ഒന്നും കാണാന്‍ പറ്റുന്നില്ല.
"മഴയാണോ മഞ്ഞാണോ?" ഞാന്‍ ഗായത്രിയോട് ചോദിച്ചു.
"അല്ല ചേട്ടാ, നമ്മടെ കാറീന്ന് പുകയാ" ഗായത്രിയുടെ പരിഭ്രാന്തി കലര്‍ന്ന് മറുപടി.
അപ്പൊഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്, എഞ്ചിന്‍റെ ചൂട് മാക്സിമമാണ്, റേഡിയേറ്ററിന്‍റെ ഫാന്‍ കംപ്ലയിന്‍റായി എഞ്ചിന്‍ ചൂട് കൂടി, ബോണറ്റിന്‍റെ അവിടുന്ന് ഉയര്‍ന്ന പുകയാണ്‌ എന്‍റെ കാഴ്ചയെ മറക്കുന്നത്.
ഈശ്വരാ!!!!
പെട്ടന്നുള്ള വെപ്രാളത്തില്‍ കാര്‍ ഇടത്തേക്ക് വെട്ടിച്ചു.
"അയ്യോ, പാലത്തിന്‍റെ കൈവരിയാ" ഗായത്രിയുടെ അലര്‍ച്ച.
പാലത്തീന്ന് താഴോട്ട് വീഴാതിരിക്കാന്‍ റിവേഴ്സ്സ് ഇട്ട് പിന്നിലേക്ക് എടുത്തു.ഇടത്തോട്ട് തിരിച്ചതിനാല്‍ കാര്‍ പിന്നിലേക്ക് വന്നത് റോഡിനു കുറുകേ ആയി.ഇരു സൈഡിലേക്കും ഒരു വണ്ടിക്കും പോകാന്‍ കഴിയാത്ത വിധം കുറുകെ വന്ന് നിന്ന നിമിഷം തന്നെ കാര്‍ ഓഫായി.
സ്വിച്ച് ഒന്ന് തിരിച്ച് നോക്കി...
ഇല്ല, വണ്ടിക്ക് അനക്കമില്ല.
ഒന്നൂടെ തിരിച്ചു..
ഇല്ല, അറിഞ്ഞ മട്ടില്ല..
ഈശ്വരാ, പണി പാളി!!!

നല്ല തിരക്കുള്ള ഒരു തിങ്കളാഴ്ച, ചാറ്റ മഴ പെയ്യുന്ന എറണാകുളം സിറ്റിയില്‍, നഗരത്തിന്‍റെ മര്‍മ്മ കേന്ദ്രങ്ങളില്‍ ഒന്നായ നോര്‍ത്ത് പാലത്തിനു കുറുകേ, ഒരു വണ്ടിക്കും മുന്നോട്ട് പോകാന്‍ കഴിയാത്ത വിധത്തില്‍ ജഗജില്ലിയായ ഒരു പച്ച കാറ്‌ വഴി മുടക്കി കിടക്കുവാണെന്നും, അതിന്‍റെ സാരഥി ഞാനാണെന്നുമുള്ള നഗ്നസത്യം ഒരു തരിപ്പായി കാലിലൂടെ പടര്‍ന്ന് കയറി...
പറക്കും തളിക സിനിമയിലെ പാട്ട് മറ്റൊരു വിധത്തില്‍ മനസ്സില്‍ ഓടി വന്നു...

"വടി കഠാരമിടി പടഹമോടെ ജനം ഇടി തുടങ്ങി മകനേ
കടു കഠോര കുടു ശകടമാണ്‌ ശനി ശരണമാകു  ശിവനേ
ഗതി കെട്ടൊരു വട്ടനു വീര പൊട്ടനു ഇഷ്ടം വന്നതു പോലെയിതാ
ഒരു കാറുകാരനൊരു കാറു വാങ്ങി അതൊരു അസ്സല്‍ സംഭവമായി"

ബോണറ്റില്‍ നിന്ന് ഉയരുന്ന പുക കണ്ടപ്പോ പാട്ടിന്‍റെ ബാക്കി കൂടി ഓര്‍മ്മ വന്നു...

"ഇത് പറക്കും തളിക ...
മനുഷ്യനെ കറക്കും തളിക..."

ഈശ്വരാ!!!

"ഭാഗ്യം!! കുഴപ്പമില്ലാതെ കാറ്‌ നിന്നല്ലോ" ഗായത്രിയുടെ കമന്‍റ്.
അതിനു ശേഷം താന്‍ പറഞ്ഞത് ശരിയല്ലേ എന്ന മട്ടില്‍ അവള്‍ എന്നെ നോക്കി...
ഞാന്‍ എന്ത് പറയാന്‍??
ശരിക്കും പറഞ്ഞാ ഇതില്‍ കൂടുതല്‍ ഇനി എന്ത് കുഴപ്പം വരാനാ??
ചോദിച്ചില്ല, പതിയെ പുറത്തിറങ്ങി.

അച്ഛന്‍റെ ഫോണ്‍:
"മോനേ, എവിടായി?"
പാതളത്തില്!!!
വായി വന്ന മറുപടി വിഴുങ്ങി, എന്നിട്ട് പറഞ്ഞു:
"വന്നോണ്ട് ഇരിക്കുവാ"
പോ...പോ...!!!! പുറകിലൊരു ബസ്സിന്‍റെ ഹോണടി, തല തിരിച്ച് നോക്കിയപ്പോ ഡ്രൈവര്‍ വിളിച്ച് ചോദിച്ചു:
"കാറ്‌ കുറുകെ ഇട്ടാണോടാ, ഫോണ്‍ ചെയ്ത് കളിക്കുന്നത്?"
അണ്ണന്‍ ചൂടിലാ, ഫോണ്‍ കട്ട് ചെയ്തിട്ട് സമാധാനിപ്പിക്കാന്‍ പറഞ്ഞു:
"വണ്ടി ഓഫായി"
"ഓണാക്കി മുന്നോട്ട് എടടാ"
"കൈവരിയാ"
"എന്നാ പിന്നോട്ട് എടടാ"
"കൈവരിയാ"
"ങാഹാ, ഇവനിന്ന് വാങ്ങിക്കും" അയാള്‍ ബസ്സില്‍ നിന്ന് ചാടി ഇറങ്ങി.
അതോടെ ഒന്ന് ഉറപ്പായി...
ഞാനിന്ന് വാങ്ങിക്കും!!!

"വടി കഠാരമിടി പടഹമോടെ ജനം ഇടി തുടങ്ങി മകനേ
കടു കഠോര കുടു ശകടമാണ്‌ ശനി ശരണമാകു  ശിവനേ"
ഈശ്വരാ!!!

അടിക്കാന്‍ വന്ന അയാള്‍ പുക കണ്ട് ഒന്ന് നിന്നു, എന്നിട്ട് ചോദിച്ചു:
"ഇതെന്താ പുക, കാറിലിരുന്നാണോ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത്?"
വളിച്ച തമാശ ആസ്വദിക്കാന്‍ പറ്റാത്ത നേരമായിട്ടും ഞാന്‍ മറുപടി നല്‍കി:
"അല്ല, സ്റ്റീം ബാത്താ"
രൂക്ഷമായി എന്നെയും കാറും ഒന്ന് നോക്കിയട്ട് അയാള്‍ ചോദിച്ചു:
"ബ്ലോക്കായത് കണ്ടില്ലേ?"
പറക്കും തളികയിലെ ഹരിശ്രീ അശോകന്‍റെ ഡയലോഗ് എടുത്തിട്ട് അലക്കി:
"കഴിഞ്ഞാഴ്ച കലൂര്‍ സ്റ്റാന്‍ഡില്‍ ഉണ്ടാക്കിയ ബ്ലോക്കിന്‍റെ അത്രയില്ല"
മറുപടിയായി ദിലീപിന്‍റെ ഡയലോഗ് ഡ്രൈവറും പറഞ്ഞു:
"അന്ന് തന്‍റെ മുഖത്തിന്‍റെ ഷേപ്പ് മാറ്റിയ വീരപ്പന്‍ കുറുപ്പിന്‍റെ അനിയന്‍മാരാ ഇവിടുത്തെ പോലീസുകാര്‍, അവരിപ്പോ വരും"
അത് ശരിയായിരുന്നു...
അവര്‍ പാലം കേറി വരുന്നുണ്ടായിരുന്നു...
മഴ നനയാതിരിക്കാന്‍ കോട്ടിട്ട രണ്ട് പോലീസുകാര്‍...
അവരുടെ ലക്ഷ്യം ഞാനും എന്‍റെ കാറും ആയിരുന്നു.

അമല്‍ നീരദിന്‍റെ സിനിമ പോലെ സ്ലോ മോഷനില്‍ നടന്ന് വന്നപാടെ മുതിര്‍ന്ന പോലീസുകാരന്‍ ചോദിച്ചു:
"വാട്ടീസ്സ് ദിസ്സ്?"
ദിസ്സ് ഈസ്സ് എ കാര്‍!!!
വി ആര്‍ ഡൂയിംഗ് എ കാര്‍!!!
ആ രംഗമോര്‍ത്തപ്പോള്‍ അറിയാതെ ചിരി വന്നു, അത് മറച്ച് പറഞ്ഞു:
"ഓടിച്ച് വന്നപ്പോള്‍ സ്റ്റക്കായതാ"
ഞാന്‍ പാലത്തിനു കുറുകെ എങ്ങനെയാ കാര്‍ ഓടിച്ചതെന്ന് മനസിലാകാതെ അയാളൊന്ന് അമ്പരന്നു, തുടര്‍ന്ന് അയാള്‍ ആകാശത്തൂന്ന് വല്ലതും പൊട്ടി വീണതാണോ എന്ന സംശയത്തില്‍ മുകളിലേക്ക് നോക്കി.
രണ്ടാമത്തെ പോലീസുകാരന്‍ ചൂടനായിരുന്നു, ഇയാളായിരുന്നു കണ്ണുരുട്ടാതെ എന്ന് പറഞ്ഞ് എന്നെ പേടിപ്പിച്ചത്, അയാള്‍ക്ക് പറ്റുന്നതില്‍ വെച്ച് മാക്സിമം സഭ്യമായ ഭാഷയിലാണ്‌ അയാള്‍ തുടങ്ങിയത് തന്നെ...
"പന്ന പു...."
ഇത്രയുമായപ്പോഴാണ്‌ മുന്നിലത്തെ ഡോര്‍ തുറന്ന് ഗായത്രിയും മോളും പുറത്തിറങ്ങിയത്, അവരെ കണ്ടതും അണ്ണന്‍ മാന്യനായി:
"പു...പു...പുറോബിളം എന്താ?"
"കാര്‍ സ്റ്റക്കായി" എന്‍റെ മറുപടി.
"സാര്‍, നോര്‍ത്ത് പാലത്തില്‍ കാറ്‌ സ്റ്റക്കായതാണ്" അയാള്‍ വയര്‍ലെസ്സിലൂടെ മെസ്സേജ് പാസ്സ് ചെയ്തു.
കേരളം മുഴുവന്‍ അത് കേള്‍ക്കുമെന്നും അങ്ങനെ എന്‍റെ കാര്‍ ഒരു ആഗോള സംഭവമാകുമെന്നും ഓര്‍ത്തപ്പോള്‍ ഞാന്‍ കോള്‍ മയിര്‍ കൊണ്ടു (നന്നായി വായിക്കണേ!!).
അപ്പോഴാണ്‌ അച്ഛന്‍റെ ഫോണ്‍:
"മോനേ, നോര്‍ത്ത് പാലത്തില്‍ കേറണ്ട.ഏതോ വിവരക്കേട് അവിടെ കാറ്‌ കുറുകേ ഇട്ടെന്ന്.ചിറ്റൂര്‍ റോഡും എം.ജിറോഡും ഫുള്‍ സ്റ്റക്കാണേന്ന്"
ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല, പിന്നെ പതിയെ പറഞ്ഞു:
"ആ വിവരക്കേട് ഞാനാണച്ഛാ"

സമയം ഇഴഞ്ഞ് നീങ്ങി.
പത്തിന്‍റെ ട്രെയിന്‍ പോയി കാണും, ഇനി ഞങ്ങക്ക് തിരക്ക് കൂട്ടിയിട്ട് ഒരു കാര്യവുമില്ല.രണ്ട് മണിക്കേ അടുത്ത ട്രെയിനുള്ളു, കാത്തിരിക്കുന്നവരുടെ ആസനത്തില്‍ ആല്‌ കിളിക്കാനുള്ള സമയമുണ്ട്.ട്രാഫിക്ക് ബ്ലോക്ക് കാരണം ഓഫീസില്‍ വരാന്‍ താമസിക്കുമെന്ന് പറയാന്‍ പ്രോജക്റ്റ് മാനേജരെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:
"മനു, നോര്‍ത്തില്‍ ആരോ കാര്‍ കുറുകെ ഇട്ട കാരണം ഞാനും എം.ജി റോഡില്‍ സ്റ്റക്കാ.പിന്നെ കൈയ്യില്‍ ലാപ്പ്ടോപ്പുള്ളതു കൊണ്ട് എന്‍റെ പണി നടക്കും.ഇങ്ങനുള്ള സന്ദര്‍ഭങ്ങളില്‍ മനുവും ഒരു ലാപ്പ്ടോപ്പ് കരുതുന്നത് നല്ലതാ"
പിന്നേ, നന്നായിരിക്കും!!!
നോര്‍ത്ത് പാലത്തിനു കുറുകേ കാറ്‌ ഇട്ടിട്ട് ലാപ്പ്ടോപ്പില്‍ പണി ചെയ്യാന്‍ എനിക്കെന്താ വട്ടാണോ???
നിരുത്സാഹപ്പെടുത്തിയില്ല, മറുപടി പറഞ്ഞു:
"നെക്സ്റ്റ് ടൈം അങ്ങനെ ചെയ്യാം സാര്‍"
"ഗുഡ്"
അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു.
"അപ്പോ ഇതൊരു സ്ഥിരം ഏര്‍പ്പാടാക്കാനാണോ തന്‍റെ പ്ലാന്‍?"
ചോദ്യം അടുത്ത് നിന്ന പോലീസുകാരന്‍റെ വകയാണ്.
മറുപടിയായി ഒരു വളിച്ച ചിരി ചിരിച്ചു.

"ഏലൈസ ഏലൈസ...
ഏലൈസ ഏലൈസ....."

പുറകില്‍ കിടക്കുന്ന വണ്ടികള്‍ താഴെയുള്ള പമ്പിലേക്ക് കേറ്റിയിട്ട് പോലീസുകാരും നാട്ടുകാരും കൈ വച്ചു (എന്നെയല്ല, കാറിനെ!!).
കാര്‍ പതിയെ താഴേക്ക്...
ഇടക്ക് ആ പോലീസുകാരനു വീണ്ടും സംശയം:
"എന്നാലും താന്‍ എങ്ങനാ ഈ കാര്‍ അങ്ങനെ നിര്‍ത്തിയത്?"
നാളെ കാണിച്ച് തരാമെന്ന് മറുപടി പറയാനുള്ള ധൈര്യം ഇല്ലാത്ത കൊണ്ട് മിണ്ടാതെ നിന്നു.
ആരൊക്കെയോ മൊബൈലില്‍ പിടിക്കുന്നത് കണ്ടു, ഏതെങ്കിലും ഫെയ്സ്സ് ബുക്ക് പിരാന്തനായിരിക്കും, ഇനി ഇത് നെറ്റിലും വരുമല്ലോ ഈശ്വരാ!!
കാര്‍ താഴെയെത്തി.
ട്രാഫിക്ക് പതിയെ പഴയ പടിയായി.
ഒരു ഓട്ടോ പിടിച്ച് ഗായത്രിയെയും കുഞ്ഞിനെയും കൊണ്ട് റെയില്‍വേ സ്റ്റേഷനിലെത്തി.രണ്ട് മണിക്കേ ട്രെയിനുള്ളു എന്ന് അറിയാമെങ്കിലും വെറുതെ ചോദിച്ചു:
"ട്രെയിനു സമയമാകുന്നതേ ഉള്ളല്ലോ, അല്ലേ അച്ഛാ?"
അച്ഛന്‍ മറുപടി ഒന്നും പറയാതെ എന്നെ ഒന്ന് രൂക്ഷമാക്കി  നോക്കി, എന്നിട്ട് അവരുമായി അകത്തേക്ക് കയറി, ചുറ്റുപാടും ഒന്നു നോക്കിയിട്ട് ഞാന്‍ പുറത്തേക്കും നടന്നു.

തിരികെ കാറിന്‍റെ അരികിലെത്തിയപ്പോ അതവിടെ തളര്‍ന്ന് കിടക്കുന്നുണ്ടായിരുന്നു.
'മനു, ഇനി എനിക്ക് വയ്യടാ!!, ഇനി നിന്‍റെ കൂടെ ഞാന്‍ നിന്നാ ശരിയാവില്ല'
അത് എന്നോട് മന്ത്രിക്കുന്ന പോലെ എനിക്ക് തോന്നി.വേദനയോടാണെങ്കിലും ഞാന്‍ ആ തീരുമാനമെടുത്തു, കാറ്‌ മാറ്റണം.
എക്സ്ചേഞ്ച് ഓഫറില്‍ കാറ്‌ കൊടുത്തപ്പോ എന്‍റെ മനസ്സ് ഒന്ന് പിടഞ്ഞു.പത്ത് വര്‍ഷമായി കൂടെയുണ്ടായിരുന്ന സുഹൃത്ത് എന്നില്‍ നിന്ന് അകന്ന് പോകുന്നു.എന്‍റെ വിജയങ്ങള്‍ എന്നോടൊപ്പം ആഘോഷിച്ച, എന്‍റെ വിഷമങ്ങള്‍ ആരും കാണാതെ കരഞ്ഞ്  തീര്‍ക്കാന്‍ എന്നെ സഹായിച്ച എന്‍റെ കാറ്, അത് എന്നെ വിട്ട് പോകുന്നു...
മറ്റൊരു വീട്ടിലേക്ക്, മറ്റൊരു ആളുടെ അടുത്തേക്ക്...
ഒരുപക്ഷേ ജീവിതത്തില്‍ എവിടേലും വച്ച് കണ്ട്മുട്ടിയെന്ന് വരാം, അതേ പോലെ കണ്ടില്ലെന്നും വരാം.
അതൊരു നഗ്നസത്യമാണ്.

ഒരു സംശയം..
യന്ത്രങ്ങള്‍ക്ക് ഹൃദയമുണ്ടോ??
ഉണ്ടെങ്കില്‍ ഒരു പക്ഷേ എന്‍റെ കാറ്‌ എന്നോട് പറയുമായിരുന്നു...

"യുഗത്തിന്‍ വഴിത്താരയില്‍ നാം കൊളുത്തിയ സ്നേഹദീപം
കാലത്തിന്‍ കുത്തൊഴുക്കില്‍ അണയാതിരിക്കട്ടെ..."

അതിനാലാവാം എന്‍റെ മനസ്സ് മന്ത്രിച്ചു...
പ്രിയപ്പെട്ട സുഹൃത്തേ, നിനക്ക് വിട.
മറക്കില്ല നിന്നെ ഞാന്‍, ഒരിക്കലും, ഒരിക്കലും....

ദിവസങ്ങള്‍ കഴിഞ്ഞു.
പുതിയ സുഹൃത്ത്, നാല്‌ വീലും സ്റ്റെപ്പിനിയും, പോരാത്തതിനു പവര്‍ സ്റ്റിയറിംഗുമുള്ള ഒരു ജഗജില്ലി, ഒരു സില്‍വര്‍ കളര്‍ കാര്‍ എന്‍റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന സുദിനമായി.ഗണപതി ഭഗവാനു ഒരു തേങ്ങ അടിച്ച്, ശാസ്തിവിനൊരു ശരണം വിളിച്ച്, സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്, കരിമുട്ടത്തമ്മയെ കൈ കൂപ്പി തൊഴുത്, ഞാന്‍ കാറിന്‍റെ കീ തിരിച്ചു.
വണ്ടി സ്റ്റാര്‍ട്ടായി.
പിന്നെ അത് എന്നെയും വഹിച്ച് കൊണ്ട് നിരത്തിലേക്ക് ഇറങ്ങി.
ഒരു പുതിയ ബന്ധത്തിന്‍റെ തുടക്കം....

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com