For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

അന്ന് പെയ്ത മഴയില്‍..


കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടുന്നു.
ഏത് നിമിഷവും മഴ പെയ്യാം, ആദ്യം ചെറിയ ചാറ്റമഴ പോലെ, പിന്നെ പിന്നെ...
എപ്പോഴോ പെയ്ത് ഒഴിഞ്ഞപ്പോ ശാന്തമായി, മനസ്സും ആകാശവും.

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ്...
എഞ്ചിനിയറിംഗ് കഴിഞ്ഞുള്ള നാളുകള്‍, ഒരുപാട് ആഗ്രഹങ്ങളായിരുന്നു.ആദ്യം ഒരു ജോലി വേണം, പിന്നെ ആഗ്രഹിച്ച പലതും സ്വന്തമാക്കണം.പക്ഷേ എന്തിനും ഏതിനും ആദ്യം വേണ്ടത് ജോലി തന്നെ.
അപേക്ഷകള്‍ അയച്ചത് മിച്ചം!!
ആര്‍ക്കും എന്നെ പോലൊരു മിടുക്കനെ വേണ്ടാത്രേ.
ഒരുപാട് ഇന്‍റര്‍വ്യുകളില്‍ പങ്കെടുത്തു.തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടി ആണെങ്കില്‍ ഞാനങ്ങ് ഹിമായലത്തിനു മുകളില്‍ എത്തിയേനെ, അമ്മാതിരി തോല്‍വികള്‍.
ഒടുവില്‍ പല ജോലികളും പയറ്റിയ ശേഷം ബാംഗ്ലൂരിലേക്ക്.
പുതിയ കളികള്‍ പഠിക്കാനും, ചിലത് പഠിപ്പിക്കാനും...

ഉറ്റസുഹൃത്തിന്‍റെ ഫ്ലാറ്റില്‍ ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത് മുണ്ടും ഉടുത്ത് കേറി ചെന്നപ്പോ അവനൊന്ന് ഞെട്ടി.അവനെ ചുറ്റി നില്‍ക്കുന്ന സുഹൃത്ത് ബന്ധത്തെ ധരിപ്പിക്കാനായാവാം, അവന്‍ ചോദിച്ചു:
"ഹേയ് ഡ്യൂഡ്, വാട്ടീസ് ദിസ്സ്?"
നാട്ടില്‍ വച്ച് 'അളിയോ, എന്നതാ?' എന്ന ചോദ്യം മെട്രോയില്‍ ഇങ്ങനായി.'ഓ, ഇങ്ങനങ്ങ് പോകുന്നു' എന്ന മറുപടി ഞാനും ഇംഗ്ലീഷിലാക്കി:
"ഓ, ഗോയിംഗ് ദിസ്സ് വേ"
സുഹൃത്ത് ബന്ധത്തിന്‍റെ കണ്ണ്‌ തള്ളി!!
അവര്‍ ഒരേ സ്വരത്തില്‍ ഓരിയിട്ടു:
"ഓ..ഓ..ഓ..."
ആ ഓരിയിടല്‍ എന്തിനെന്ന് എനിക്ക് മനസിലായില്ല, പക്ഷേ ജീവിതത്തില്‍ ഒരിക്കല്‍ കൂടി ഞാനത് കേട്ടു, അത് വഴിയെ പറയാം.

രണ്ട് ദിവസം അവിടെ താമസിച്ചു, പിന്നെയാണ്‌ ജോണേട്ടന്‍റെ പി.ജിയിലേക്ക് താമസം മാറിയത്.ഇനി ഒരു ജോലി, ശ്രമം അതിനായി...
മൈന്‍ഡ് ട്രീ, റ്റി.സി.എസ്സ്, ഡെല്‍ തുടങ്ങി എല്ലാ കമ്പനിയിലും കേറി ചെന്നു.ചോദ്യം ചെയ്ത ശേഷം ഒരു ആറുമാസത്തേക്ക് ആ വഴി വരെരുതെന്ന് പറഞ്ഞ് അവരെന്നെ ഓടിച്ചു വിട്ടു.സ്വല്പം അഹങ്കാരമുണ്ടായിരുന്നത് പൂര്‍ണ്ണമായും മാറി, ഞാനൊരു മനുഷ്യനായി.

അങ്ങനെയിരിക്കെയാണ്‌ ഒരു കണ്‍സള്‍ട്ടന്‍സി മുഖാന്തിരം പ്രമുഖമായ ഒരു കമ്പനിയില്‍ ജോലി കിട്ടുന്നത്.മൂന്ന് മാസത്തേക്ക് ശമ്പളത്തിന്‍റെ പാതി കണ്‍സള്‍ട്ടന്‍സിക്ക്, ആവശ്യക്കാരനു ഔചിത്യമില്ലാത്തതിനാല്‍ സമ്മതിച്ചു.കമ്പനിയുടെ പേര്‌ കേട്ടാല്‍ തോന്നും അതില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഒക്കെ ഭയങ്കര ലോജിക്കാണെന്ന്, അത്തരം ഒരു പേര്.
ജോയിന്‍ ചെയ്തു.
ഞങ്ങള്‍ ആകെ അറുപത് പേര്‍, എല്ലാം നല്ല മുറ്റ് പാര്‍ട്ടികള്‍.ഞാനും ജാട ഒട്ടും കുറച്ചില്ല, കഴിഞ്ഞ കമ്പനി ഏതാരുന്നെന്ന് ചോദിച്ചവരോടെല്ലാം മൈക്രോസോഫ്റ്റെന്ന് വച്ച് കാച്ചി.കുറച്ച് കഴിഞ്ഞപ്പോ എന്നെക്കാള്‍ വേന്ദ്രന്‍മാര്‍ അവിടുണ്ടെന്ന് മനസിലായി, അതിലൊരുത്തന്‍ തന്‍റെ അപ്പുപ്പനാണ്‌ ബില്‍ഗേറ്റ്സ്സെന്ന് വരെ പറഞ്ഞു.അതോടെ ഞാനടങ്ങി.

അവിടെയും എനിക്ക് കുറച്ച് സുഹൃത്തുക്കളെ കിട്ടി, മനോഹരി, വീണ, എബി, സജേഷ് തുടങ്ങി കുറെ നല്ല സുഹൃത്തുക്കള്‍.ജീവിതം സന്തോഷത്തോടെ മുന്നോട്ട് നീങ്ങി.മൂന്ന് മാസം കഴിഞ്ഞു, അങ്ങനെയിരിക്കെ ഒരുനാള്‍..
അറുപത് പേരെയും കമ്പനി മുകളിലുള്ള ഓഡിറ്റോറിയത്തിലേക്ക് വിളിപ്പിച്ചു.ക്യാബിനു സമീപം ബാഗ് വച്ചിട്ട് ഞങ്ങളെല്ലാം മുകളിലെത്തി.
എന്തോ ഭയങ്കര മീറ്റിംഗ് ആണ്.
എച്ച്.ആര്‍ അടക്കം മാനേജ്മെന്‍റിലെ പലരും സന്നിദ്ധരാണ്.എച്ച്.ആര്‍ സംസാരിക്കാനായി എഴുന്നേറ്റപ്പോള്‍ എല്ലാവരും നിശബ്ദരായി.
എച്ച്.ആര്‍ ഞങ്ങളെ നോക്കി പറഞ്ഞു:
"ഹായ്, ഗുഡ്മോര്‍ണിംഗ്"
കാക്കക്കൂട്ടില്‍ കല്ലിട്ട ശബ്ദം മറുപടി പറഞ്ഞു:
"ഗുഡ്മോര്‍ണിംഗ്"
"ഡിയര്‍ ഫ്രണ്ട്സ്സ്, വി ഹാവ് എ ഗുഡ് ന്യൂസ്സ് ആന്‍ഡ് എ ബാഡ് ന്യൂസ്സ്"
എച്ച്.ആര്‍ മുഖവുരയിട്ടു.
എല്ലാവരും പരസ്പരം നോക്കി.
"ആദ്യം ഏത് വേണം?" എച്ച്.ആറിന്‍റെ ചോദ്യം [ഇംഗ്ലീഷിലാണേ]
ആര്‍ക്കും അനക്കമില്ല.
ആരും മറുപടി പറഞ്ഞില്ലേല്‍ എച്ച്.ആര്‍ രണ്ട് ന്യൂസ്സും പറയാതിരിക്കുമോ അതോ രണ്ടും കൂടി ഒന്നിച്ച് പറയുമോന്ന് എനിക്ക് സംശയമായി.അതിനാല്‍ തന്നെ ആദ്യം ബാഡ് ന്യൂസ്സ് കേട്ടിട്ട് പിന്നെ ഗുഡ് ന്യൂസ്സ് കേള്‍ക്കാം എന്ന് കരുതി ഞാന്‍ പറഞ്ഞു:
"ബാഡ് ന്യൂസ്സ്"

എച്ച്.ആര്‍ പറയാന്‍ തയ്യാറെടുത്തു, വീണ അത് കേള്‍ക്കാന്‍ ശക്തിയില്ലാത്ത പോലെ എന്‍റെ കൈയ്യില്‍ മുറുകെ പിടിച്ചു എന്നോട് ചേര്‍ന്ന് നിന്നു.ഇങ്ങനാണേല്‍ എച്ച്.ആര്‍ എപ്പോഴും ബാഡ് ന്യൂസ്സ് പറയണേന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാന്‍ അത് കേള്‍ക്കാന്‍ തയ്യാറായി.
എച്ച്.ആര്‍ പതിയെ പിറുപിറുത്തു:
"വി ലോസ്റ്റ് അവര്‍ പ്രോജക്റ്റ്"
നമുക്ക് പ്രോജക്റ്റ് നഷ്ടപ്പെട്ടു!!!
ഒരു നിമിഷം നിശബ്ദത.
പിന്നെ എല്ലാവരും ഓരിയിട്ടു:
"ഓ...ഓ...ഓ..."
ഇപ്പോ ട്രിക്ക് പിടികിട്ടി, ബാഡ് ന്യൂസ്സ് കേട്ടാല്‍ ഓരിയിടണം, അതാണ്‌ മെട്രോ പോളിറ്റന്‍ സ്റ്റൈല്.
ഞാനും ഓരിയിട്ടു:
"കൂയ്...കൂയ്...കൂയ്"
പക്ഷേ ടൈമിംഗില്‍ ചെറിയൊരു പ്രശ്നം, എല്ലാവരും നിശബ്ദരായപ്പോഴാണ്‌ എന്‍റെ ശബ്ദം പുറത്ത് വന്നത്.പ്രോജക്റ്റ് നഷ്ടമായെന്ന് കേട്ടപ്പോ കൂവിയ എന്നെ നോക്കി എച്ച്.ആര്‍ പല്ല്‌ കടിച്ചു...
അഗ്ലി ഫെലോ!!!
ആ പറഞ്ഞത് എന്നെയാ.

"നീയെന്തിനാ കൂവിയത്?"
മനോഹരിയുടെ ചോദ്യം.
"എല്ലാരും കൂവി, ഞാനും കൂവി" ഞാനെന്‍റെ നയം വ്യക്തമാക്കി.
"അത് പറഞ്ഞപ്പോ കൂവണ്ടേ, അരമണിക്കൂര്‍ കഴിഞ്ഞാണോ കൂവുന്നത്?"
അവളുടെ ആ ചോദ്യം എന്‍റെ കണ്ണ്‌ തുറപ്പിച്ചു.കൂവണ്ട സമയത്ത് കൂവിയില്ലെങ്കില്‍ കൂവിയവനെ കൂവുമെന്ന് എനിക്ക് മനസിലായി.ഞാന്‍ ഒന്ന് മനസില്‍ ഉറപ്പിച്ചു...
ഗുഡ്ന്യൂസ്സ് പറയുമ്പോ ആദ്യം ഞാന്‍ കൈയ്യടിക്കും.
"നൌ ഗുഡ് ന്യൂസ്സ്"
എച്ച്.ആര്‍ പറയാന്‍ തയ്യാറായി, ഞാന്‍ കൈയ്യടിക്കാനും.
പ്രോജക്റ്റ നഷ്ടമായ സ്ഥിതിക്ക് ഞങ്ങളെ കമ്പനി എന്ന വ്യവസ്ഥയില്‍ പൂട്ടിയിടാന്‍ അവര്‍ ഉദ്ദേശിക്കുന്നില്ലത്രേ, ഫ്രീ ബേഡുകളായി തുറന്ന് വിടാന്‍ തീരുമാനിച്ച് പോലും.അതായത് നിനക്കൊന്നും ഇനി ജോലി ഇല്ല എന്നതിന്‍റെ ഏറ്റവും മാന്യമായ വാക്കുകള്‍.പക്ഷേ സംഗതി ഇംഗ്ലീഷ് ആയതിനാല്‍ എനിക്ക് പൂര്‍ണ്ണമായും മനസിലായില്ല, അതുകൊണ്ട് തന്നെ എച്ച്.ആര്‍ പറഞ്ഞ് നിര്‍ത്തിയതും ഞാന്‍ കൈയ്യടിച്ചതും ഒരുമിച്ചാരുന്നു.എല്ലാവരും നിശബ്ദരായി നിന്നപ്പോ ഒരു പൊട്ടന്‍ മാത്രം കൈയ്യടിക്കുന്നത് കണ്ടാകാം എച്ച്.ആറിന്‍റെ കണ്ണ്‌ തള്ളി.
പ്രോജക്റ്റ് നഷ്ടപ്പെട്ടതിനു കൂവുകയും, ജോലി പോയതിനു കൈയ്യടിക്കുകയും ചെയ്യുന്ന മഹാന്‍...
ഹോ, വാട്ട് എ മാന്‍!!!
ഇപ്പോ എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക്.എനിക്ക് ആകെ സംശയമായി, ഇവറ്റകളെന്താ കൈ അടിക്കാത്തത്?
എന്‍റെ കൈയ്യടിയുടെ ശക്തി കുറഞ്ഞ് കുറഞ്ഞ് വന്നു, അവസാനം കൈയ്യേലെ പൊടി തട്ടുന്ന പോലെയായി.രൂക്ഷമായി നോക്കുന്ന വീണയോട് ഞാന്‍ ചോദിച്ചു:
"എന്നാ പറ്റി?"
"കുന്തം"
മറുപടി പെട്ടന്നായിരുന്നു.

താഴെ എത്തിയപ്പോ ആട് കിടന്നിടത്ത് പൂട പോലും കാണാനില്ല എന്ന പോലത്തെ സ്ഥിതി.ഞങ്ങടെ ക്യാബിനൊക്കെ മടക്കി മാറ്റിയിരിക്കുന്നു.വിജനമായ ഹാള്‍ മാത്രം ബാക്കി, എല്ലാവരുടെയും ബാഗുകള്‍ ഒരു സൈഡില്‍ അടുക്കി വച്ചിട്ടുണ്ട്.ഈ കാഴച കണ്ട് ഞാനൊഴികെ എല്ലാവരും ബോധം കെട്ട് വീണു.
തീയില്‍ കുരുത്തവന്‍ വെയിലത്ത് വാടത്തില്ല!!!
ഒടുവില്‍ ഒരു കൈയ്യില്‍ വീണയേയും മറുകൈയ്യില്‍ മനോഹരിയേയും താങ്ങി ഞാന്‍ പുറത്തേക്ക് നടന്നു.എബിയും സജേഷും കുറേ നേരം ബോധം കെട്ട് കിടന്നിട്ട് ആരും താങ്ങാനില്ലെന്ന് മനസിലായപ്പോ പതിയെ എഴുന്നേറ്റ് വന്നു.
ഒരു അദ്ധ്യായം അങ്ങനെ അവസാനിച്ചു.

പിന്നെ കുറേ കമ്പനികള്‍, ഒടുവില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനി.അവിടെ ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ്‌ എന്‍റെ ജീവിതത്തില്‍ പല നല്ല കാര്യങ്ങളും സംഭവിച്ചത്.
ഇപ്പോഴും ആ ദിനം ഓര്‍മ്മയിലുണ്ട്...
അന്ന് പുറത്ത് നല്ല  മഴക്കോള്‌ ഉണ്ടായിരുന്നു, എന്‍റെ മനസിലും.
കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടുന്നു.
ഏത് നിമിഷവും മഴ പെയ്യാം, ആദ്യം ചെറിയ ചാറ്റമഴ പോലെ, പിന്നെ പിന്നെ...
എപ്പോഴോ പെയ്ത് ഒഴിഞ്ഞപ്പോ ശാന്തമായി, മനസ്സും ആകാശവും.
തെളിഞ്ഞ ആകാശത്തിന്‍റെ ചുവട്ടിലിരുന്ന് ശാന്തമായ മനസ്സോടെ ഞാന്‍ ആ കഥ വായിച്ചു, മനസ്സ് മരം എന്ന എന്‍റെ ആദ്യ കഥ.
ഗണപതി ഭഗവാനു മനസ്സാല്‍ ഒരു തേങ്ങ അടിച്ച്, കരിമുട്ടത്തമ്മയെ ധ്യാനിച്ച് ഞാനെഴുതിയ ആദ്യ കഥ.കാര്‍മേഘങ്ങള്‍ പെയ്ത് ഒഴിഞ്ഞപ്പോ അറിയാതെ എഴുതിയ ആ കഥ.
അന്ന് ആ മഴ നനയാന്‍ ഒരുപാട് സുഹൃത്തുക്കള്‍ വന്നു, പിന്നീട് അവരുടെ ഉപദേശങ്ങളിലൂടെ ആശയങ്ങളിലൂടെ കാര്‍മേഘങ്ങള്‍ വീണ്ടും രൂപം കൊണ്ടും, കഥകള്‍ അനേകം ജനിച്ചു.
ഇപ്പോ  അഞ്ച് വര്‍ഷമാകുന്നു.
നന്ദിയുണ്ട്, എല്ലാവരോടും.
ഈ കരുതലിനു, ഈ സ്നേഹത്തിനു..

കായംകുളം സൂപ്പര്‍ഫാസ്റ്റിന്‍റെയും, എഴുത്തിന്‍റെ ലോകത്തേക്ക് ഞാന്‍ വന്നതിന്‍റെയും അഞ്ചാം പിറന്നാള്‍ ആഘോഷവേളയില്‍, എന്നെ പ്രോത്സാഹിപ്പിച്ച, പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊണ്ട്...
തത്ക്കാലത്തേക്ക് നിര്‍ത്തുന്നു, പക്ഷേ തുടരും...

സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം


ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com