For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
സംഭവം ക്ലാസിക്കാണ്..
വാര്‍ഷിക പോസ്റ്റ്...
ഈ മൂന്നാം വാര്‍ഷികത്തില്‍ പ്രിയസ്നേഹിതര്‍ക്കായി ഒരു പുതിയ കഥ...
സംഭവം ക്ലാസിക്കാണ്.
വീട്ടില്‍ പോകണം, മോളേ കളിപ്പിച്ച് രണ്ട് ദിവസം തള്ളി നീക്കണം, തിരിച്ച് വരണം.ഈ കഴിഞ്ഞ വെള്ളിയാഴ്ച ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് പോയപ്പോള്‍ എന്‍റെ മനസ്സില്‍ ഈയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു, ശനിയാഴ്ച രാവിലെ കുളിച്ചൊരുങ്ങി അമ്പലത്തില്‍ പോകുന്നത് വരെ...
അന്ന് അമ്പലത്തില്‍ തൊഴുത് തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോഴാണ് പാമ്പ് ശൂളം കുത്തുന്ന പോലെ ഒരു ശബ്ദം കേട്ടത്...
'ശൂ..ശൂ...ശൂ...'
തിരിഞ്ഞ് നോക്കി, നിറഞ്ഞ ചിരിയുമായി കുമാരന്‍.
"എടാ മനു, നീ ഇങ്ങ് വന്നേ?" എന്തോ രഹസ്യമാ.
അടുത്തേക്ക് ചെന്ന എന്നോടവന്‍ പറഞ്ഞു:
"നീയറിഞ്ഞോ, സരോജയില്‍ മറ്റത് വന്നിട്ടുണ്ട്"
സരോജ (പേര് സാങ്കല്‍പ്പികം) ഞങ്ങളുടെ ഗ്രാമത്തിനടുത്തുള്ള പട്ടണത്തിലെ പ്രസിദ്ധമായ തീയറ്ററാണ്, അവിടെ എന്ത് വന്നെന്ന്??
എന്‍റെ സംശയത്തിനു മറുപടി എന്ന പോലെ അവന്‍ പറഞ്ഞു:
"എടാ മറ്റേത്, രതിനിര്‍വ്വേദം, നമ്മടെ ശ്വേത..."
അയ്യേ, ഇച്ഛീച്ഛി!!!
ആരെങ്കിലും കേട്ടോന്നറിയാന്‍ ഞാന്‍ ചുറ്റും നോക്കി, ഭാഗ്യം ആരുമില്ല.പരിസരത്ത് ഞാനും കുമാരനും മാത്രമേ ഉള്ളെന്ന് ഉറപ്പായപ്പോള്‍ അറിയാതെ ചോദിച്ചു:
"സത്യം?"
സത്യം, പരമമായ സത്യം!!!
സരോജയില്‍ ഇന്നലെ മുതല്‍ നാല് ഷോ...
രതിനിർവ്വേദം!!!
കുറച്ച് ചരിത്രം...
പത്മരാജന്റെ 'പാമ്പ്' എന്ന നോവൽ ഒരിക്കല്‍ കേരളശബ്ദം വാരികയിൽ "രതിനിർവ്വേദം" എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ആ കഥ പിന്നീട് രതിനിര്‍വ്വേദം എന്ന പേരില്‍ തന്നെ മലയാളത്തിലെ ഒരു ക്ലാസിക്ക് സിനിമയായി രൂപം കൊണ്ടു.നിർവ്വേദം എന്നാല്‍ ദു:ഖം എന്നര്‍ത്ഥം.കഥയുടെ അന്ത്യം രതിയെന്ന വികാരം ദു:ഖത്തിലേക്ക് മാറിയപ്പോള്‍ രതിനിര്‍വ്വേദം സൂപ്പര്‍ഹിറ്റായി.രതിയായി ജയഭാരതി തകര്‍ത്ത് അഭിനയിച്ച ആ ചിത്രം മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ഭരതനായിരുന്നു അണിയിച്ചൊരുക്കിയത്.
വര്‍ഷങ്ങള്‍ കഴിഞ്ഞു...
അതേ കഥ, കാലഘട്ടത്തിന്‍റെ മാറ്റങ്ങളുമായി രാജീവ് കുമാര്‍ വീണ്ടും അണിയിച്ചൊരുക്കി.ഇവിടെ രതിയായി അഭിനയിക്കുന്നത് ശ്വേതാമേനോനാണ്.മലയാളികളുടെ മനസ്സില്‍ തീയും കുളിരും കോരിയിടുവാന്‍ വീണ്ടും ഒരു മലയാള സിനിമ.അത് ഞങ്ങളുടെ നാട്ടിലും റിലീസായിരിക്കുന്നു...
സരോജയില്‍ ഇന്നലെ മുതല്‍ നാല് ഷോ...
രതിനിർവ്വേദം.
ടം ഡ ഡേ!!!!
ആല്‍ത്തറയില്‍ മൂന്ന് പേര്‍...
ഞാനും, കുമാരനും, സുഗുണനും.
സംസാരത്തിനു തുടക്കമിട്ടത് കുമാരനായിരുന്നു:
"ഈ സിനിമ കാണണമെടാ, അല്ലേല്‍ വന്‍ നഷ്ടമാ"
അത് ശരിയാ!!!
"അണ്ണന്‍ പഴയത് കണ്ടിട്ടുണ്ടോ?" സുഗുണന്‍.
"ഇല്ല"
"അയ്യോ അണ്ണാ അത് ക്ലാസിക്കാ, ക്ലാസിക്ക്"
"നീ കണ്ടിട്ടുണ്ടോ?"
"ഇല്ല"
"പിന്നെ നിനക്കെങ്ങനറിയാം അത് ക്ലാസിക്കാണെന്ന്?"
"അത് ഞാന്‍ ഫോട്ടോ കണ്ടിട്ടുണ്ട്"
ഓഹോ....
അറിയാതെ ചോദിച്ച് പോയി:
"അല്ല സുഗുണാ, ഈ ക്ലാസിക്ക്..ക്ലാസിക്ക് എന്ന് പറയുമ്പോള്‍ നീ എന്തുവാ ഉദ്ദേശിക്കുന്നത്?"
അവനു ആകെ ഒരു പരുങ്ങല്‍..
"അത് പിന്നെ...അത് തന്നെ..മറ്റേത്.. ക്ലാസിക്ക്"
കര്‍ത്താവേ!!!
ഈ പ്രോഗ്രാം എന്തായി തീരുമോ എന്തോ??
ഒടുവില്‍ മാറ്റിനിക്ക് പോകാന്‍ തീരുമാനമായി, അങ്ങനെ ഊണ് കഴിഞ്ഞപ്പോള്‍ പതിയെ ഞാന്‍ ഒരുങ്ങി പുറത്തേക്കിറങ്ങി...
"അല്ല, ഈ നട്ടുച്ചക്ക് എങ്ങോട്ടാ?" ഭാര്യയുടെ സ്വരം.
എന്ത് പറയും??
ഒരു നിമിഷത്തെ ആലോചനക്ക് ശേഷം മുഖത്ത് ഒരു ദേഷ്യഭാവം വരുത്തി, സ്വരം കടുപ്പിച്ച് ചോദിച്ചു:
"ഒരു നല്ല കാര്യത്തിനു ഇറങ്ങുമ്പോള്‍ പുറകിനു വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ?"
അവളുടെ മുഖത്ത് ആകെ വിഷമം.
സമാധാനിപ്പിക്കാനായി ഒരു കള്ളം പറഞ്ഞു:
"മാവേലിക്കര വരെ പോകുവാ, അവിടെ എന്‍റെയൊരു കൂട്ടുകാരന്‍റെ അച്ഛന്‍ സീരിയസ്സായി കിടക്കുന്നു"
"ഇതാണോ നല്ല കാര്യം?" അവളുടെ ചോദ്യം.
ശ്ശെടാ.
പറയാന്‍ മറുപടിയില്ലാത്തതിനാല്‍ മിണ്ടാതെ പുറത്തേക്ക് നടന്നു...
തീയറ്ററിന്‍റെ ഓപ്പസിറ്റ് ബസ്സിറങ്ങുന്ന വരെ ഒരു പ്രശ്നവുമില്ലായിരുന്നു, എന്നാല്‍ ബസ്സിറങ്ങി മുമ്പോട്ട് നോക്കിയപ്പോള്‍ തീയറ്ററിനു സൈഡിലായി പല രൂപത്തിലും ഭാവത്തിലുമുള്ള നായികയുടെ പോസ്റ്ററ് കണ്ടതോടെ ആകെ ഒരു അങ്കലാപ്പ്...
ഈ സിനിമക്ക് കയറുന്നത് ആരെങ്കിലും കണ്ടാലോ??
അയ്യേ, പിന്നേം ഇച്ഛീച്ഛി!!!
കാര്യം കേട്ടപ്പോള്‍ കുമാരന്‍ ചോദിച്ചു:
"എടാ എനിക്ക് എത്ര കൊച്ചുങ്ങളുണ്ടെന്ന് അറിയാമോ?"
"ഞാന്‍ അറിഞ്ഞു മൂന്ന് പിള്ളേര്"
"ഹാ, നീ അറിഞ്ഞ് മാത്രമല്ല, ഇപ്പോഴും ആ മൂന്നേ ഉള്ളു, നിനക്കോ?"
"എനിക്കൊരു പെണ്‍കുട്ടിയാ"
"എടാ നമ്മള് കെട്ടി കൊച്ചുങ്ങളുമായി, ഇനി ആരാ ചോദിക്കാന്‍"
അത് സത്യമാ.
ധൈര്യത്തെ കയറാന്‍ പോയപ്പോള്‍ പിന്നില്‍ നിന്ന് സുഗുണന്‍:
"അയ്യോ അണ്ണാ എനിക്ക് കൊച്ചുങ്ങളായില്ല"
"അതെന്താ?"
"ഞാന്‍ കല്യാണം കഴിച്ചിട്ടില്ല"
ടു ഹരിഹര്‍ നഗറിലെ ജഗദീഷിന്‍റെ വാചകമാ ഓര്‍മ്മ വന്നത്...
മറുപടി തൃപ്തികരമല്ല!!!
പറഞ്ഞില്ല, പകരം അവനെ ആശ്വസിപ്പിച്ചു:
"കുഴപ്പമില്ലടാ, ഭാവിയില്‍ നീയും കല്യാണം കഴിക്കും, നിനക്കും കുട്ടികള്‍ ജനിക്കും, അത് കൊണ്ട് ഈ പടം നിനക്കും കാണാം"
ധൈര്യപൂര്‍വ്വം മൂവര്‍ സംഘം തീയറ്ററിനു നേരെ...
തീയറ്ററിലോട്ട് കയറുന്നതിനു മുന്നേ പിന്നില്‍ നിന്നൊരു വിളി..
"മനുവല്ലേ?"
ഹേയ് അല്ല, ഞാന്‍ മനുവല്ല, എന്ന മുഖഭാവത്തില്‍ പതിയെ തിരിഞ്ഞു.ഒരു നാല്‍പ്പത് വയസ്സ് തോന്നിക്കുന്ന ചുള്ളന്‍, ആരാണോ ആവോ?
"മനുവിനെന്നെ മനസിലായോ?"
"ഇല്ല"
"ഞാന്‍ സുരേന്ദ്രന്‍, മനുവിന്‍റെ ഭാര്യ ഗായത്രിയുടെ വീടിനടുത്താ എന്‍റെ വീട്.നമ്മള് നേരത്തെ കണ്ടിട്ടുണ്ട്, ഓര്‍മ്മയില്ലേ?"
കുരിശ്.
എന്ത് പറയണമെന്നറിയാതെ അന്തം വിട്ട് നിന്നപ്പോള്‍, തീയറ്ററിലേക്കുള്ള എന്‍റെ കാലിന്‍റെ പൊസിഷനും, തീയറ്ററിനു മുകളിലുള്ള പോസ്റ്ററിലെ ശ്വേതയുടെ പൊസിഷനും നോക്കിയട്ട് സുരേന്ദ്രനൊരു ചോദ്യം:
"മറ്റേത് കാണാന്‍ പോകുവാ അല്ലെ?"
ഛേ, സുരേന്ദ്രന്‍ തെറ്റിദ്ധരിച്ചിരിക്കുന്നു!!!
വിശദമാക്കി കൊടുത്തു:
"അയ്യോ ചേട്ടാ ഇത് ക്ലാസിക്കാ"
ഞാന്‍ പറഞ്ഞത് മനസിലായ പോലെ അയാള്‍ പോസ്റ്ററില്‍ നോക്കി ഒന്ന് നിര്‍വൃതിയടഞ്ഞു, എന്നിട്ടൊരു ചോദ്യം:
"എന്നാ ഗായത്രിയെ കൂടി കൂട്ടാമായിരുന്നില്ലേ?"
ഗായത്രിയെ മാത്രമല്ല, അച്ഛനെയും അമ്മയേയും കൂടി കൊണ്ട് വരാന്‍ പ്ലാനുണ്ടായിരുന്നെന്ന് പറയാന്‍ പോയപ്പോഴാണ് ഒരു മുപ്പത്തഞ്ച് വയസ്സ് പ്രായമായ ഒരു സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്നത്.സുരേന്ദ്രന്‍ അവരെ പരിചയപ്പെടുത്തി തന്നു...
"ഇതെന്‍റെ ഭാര്യ വത്സല..."
തുടര്‍ന്ന് അവരോട് :
"നിനക്ക് മനസിലായോ ഇത് ആരാണെന്ന്?"
"പിന്നെ, മനുവെന്താ ഇവിടെ?" അവരുടെ ചോദ്യം.
എന്ത് പറയണമെന്ന് ആലോചിച്ച് നിന്ന എന്നെ സുരേന്ദ്രന്‍ സഹായിച്ചു:
"മനു രതിനിര്‍വ്വേദം കാണാന്‍ വന്നതാ"
ഠോ!!!
ചേച്ചിയുടെ മുഖത്തെ ചിരി മാഞ്ഞു.വെപ്രാളത്തിനു എന്‍റെ മുന്നില്‍ നിന്ന് നടന്ന് നീങ്ങുന്ന കൂട്ടത്തില്‍ അവര്‍ സുരേന്ദ്രനെ വിളിക്കുന്നുണ്ടായിരുന്നു...
"എന്‍റെ മനുഷ്യാ, അവിടെ വായി നോക്കി നില്‍ക്കാതെ ഒന്ന് വരുന്നുണ്ടോ"
'എന്‍ജോയ് ചെയ്യ്' എന്നൊരു ഉപദേശം എനിക്ക് നല്‍കി സുരേന്ദ്രന്‍ നടന്ന് നീങ്ങി, തല കറങ്ങിയട്ടാണോ അതോ ബോധം പോയിട്ടാണോന്ന് അറിയില്ല, ഞാന്‍ പതിയെ നിലത്തേക്കിരുന്നു..
"എടാ കുമാരാ, ഞാന്‍ വരുന്നില്ല" ഞാന്‍ എന്‍റെ നയം വ്യക്തമാക്കി.
"എന്‍റെ മനു, എന്തായാലും നനഞ്ഞു, ഇനി കുളിച്ച് കയറാം, നീ വാ" കുമാരന്‍റെ ഉപദേശം.
അങ്ങനെ ഞങ്ങള്‍ മൂന്നു പേരും തീയറ്ററിലേക്ക് കയറി.സൂപ്പര്‍സ്റ്റാറുകളുടെ പടത്തിലെ വെല്ലുന്ന തിരക്ക്.ടിക്കറ്റ് എടുക്കാന്നായി കുമാരനും സുഗുണനും ക്യൂവില്‍ കയറി.ഞാനാണെങ്കില്‍ ഈ പടം കാണാന്‍ വന്നതല്ല, വെറുതെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ വന്നതാണ് എന്ന ഭാവത്തില്‍ ചുറ്റുമുള്ള തെങ്ങിന്‍റെയും മാവിന്‍റെയും കൊമ്പത്തോട്ട് ദൃഷ്ടി മാറ്റി മാറ്റി നോക്കി...
മാവേല്‍ വരെ പോസ്റ്ററുകള്‍!!!
ശ്വേതാ മേനോന്‍ അരകല്ലിനു അടുത്ത് നിന്ന് അരക്കുന്ന പോസ്റ്ററുകളാണ് എല്ലായിടവും.വെറുതെ ഒരു പോസ്റ്ററില്‍ നോക്കിയപ്പോള്‍ അടുത്ത് നിന്ന കിളവനൊരു സംശയം...
"മോനെന്തുവാ നോക്കുന്നത്?"
ചോദ്യം കേട്ടില്ലെന്ന് നടിച്ചു.
"അല്ല മോനേ, മോനെന്തുവാ നോക്കുന്നത്?" വീണ്ടും.
"അരക്കുന്നത് ചമ്മന്തിക്കാണോ അതോ സാമ്പാറിനാണൊന്ന് നോക്കുവാ" മറുപടി നല്‍കി.
മറുപടി ദഹിച്ചിട്ടാകണം, കുറേനേരം ആ പോസ്റ്ററില്‍ നോക്കിയട്ട് കിളവന്‍:
"പണ്ട് ജയഭാരതിയായിരുന്നു, ഇപ്പോ പുതിയ പിള്ളേരാ, ഇത് ഏതാ?"
"ഇത് ശ്വേതാ"
"ഏതാ?"
"ശ്വേതാ"
"ഏതാന്ന്?"
"ശ്വേതാന്ന്"
"ഞാന്‍ ഏതാന്ന് ചോദിക്കുമ്പോ, നീ ഏതാന്ന് എന്നോട് ചോദിക്കുന്നോ? നിന്‍റെ അപ്പനോടാണെങ്കില്‍ നീ ഇങ്ങനെ ചോദിക്കുമോടാ?"
ങ്ങേ!!!
ഇതെന്ത് കുരിശ്??
ഞാന്‍ 'ശ്വേതാന്ന്' പറഞ്ഞത് ഇങ്ങേര് 'ഏതാന്ന്' ആണോ കേട്ടത്??
അന്തം വിട്ട് നിന്ന എന്നെ രൂക്ഷമായി നോക്കിയട്ട് കിളവന്‍ നടന്ന് പോയി...
ഒടുവില്‍ ടിക്കറ്റുമായി കുമാരന്‍ വന്നു, രക്ഷപ്പെട്ടെന്ന് കരുതി അകത്തേക്ക് കയറാന്‍ പോയപ്പോള്‍ മുന്നില്‍ പൊട്ടി വീണ പോലെ കുറുപ്പ് സാറ്.പഴയ കണക്ക് മാഷാണ്, ഈയൊരു അവസരത്തില്‍ ബഹുമാനം കാണിക്കണോ വേണ്ടായോന്ന് സംശയം, ഒടുവില്‍ പറഞ്ഞു:
"ഗുഡാഫ്റ്റര്‍ നൂണ്‍ സാര്‍"
"നീയെന്താ ഇവിടെ?"
ഒരു ചായ കുടിക്കാന്‍ വന്നതാ!!
വായില്‍ തികട്ടി വന്ന മറുപടി വിഴുങ്ങി, ഒരു വിധം പറഞ്ഞ് ഒപ്പിച്ചു:
"ഈ പടം കാണാന്‍..."
"ഉം..!!" സാറൊന്ന് ഇരുത്തി മൂളി.
"അല്ല, സാറെന്താ ഇവിടെ?"
"ഈ പടത്തിലെ പയ്യന്‍ എന്‍റെ ഒരു സ്റ്റുഡന്‍റാ, അവന്‍റെ അഭിനയം കാണാന്‍ വന്നതാ"
അമ്പട പുളുസ്സൂ!!!
ശ്വേതാ മേനോനെ കാണാനോ, അതുപോലെ പടം ക്ലാസിക്കാണെന്ന് അറിഞ്ഞിട്ട് കാണാനോ വന്നതല്ല.സ്റ്റുഡന്‍റിന്‍റെ അഭിനയം മാത്രം കാണാന്‍ വന്നതാ പോലും, ഗ്രേറ്റ്.
കൂടുതല്‍ പരിക്കൊന്നുമില്ലാതെ പടം കണ്ടു.തിരികെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു:
"സുഹൃത്തിന്‍റെ അച്ഛനു എങ്ങനുണ്ട്"
വിഷമഭാവം മുഖത്ത് വരുത്തി പറഞ്ഞു:
"അങ്ങേര് ചത്ത് പോയി"
"അത് കൊണ്ടായിരിക്കും വേണ്ടാത്ത പടമൊക്കെ കാണാന്‍ പോയത്?"
കടവുളേ, വത്സല ചതിച്ചോ??
മിണ്ടാതെ നിന്ന എന്നോട് അവളൊരു ചോദ്യം:
"ഒരു കൊച്ചൊക്കെ ആയില്ലേ, നിങ്ങക്ക് നാണമില്ലേ?"
"എടീ സംഭവം ക്ലാസിക്കാ"
"അയ്യേ, കണ്ടതും പോരാ ഇപ്പോ അത് ക്ലാസിക്കാണെന്ന്"
ശ്ശെടാ!!!
എന്ത് പറയും??
ഒന്നും വേണ്ടി വന്നില്ല, ഈ ഡയലോഗ് പറഞ്ഞിട്ട് മോളെ എടുത്ത് അവള്‍ അകത്തേക്ക് പോയി.പുറകിനു അകത്തേക്ക് കയറിയ എനിക്ക് മറ്റുള്ളവരുടെ നോട്ടം കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി, സിനിമകാര്യം എല്ലാവരും അറിഞ്ഞിരിക്കുന്നു, ഗ്രേറ്റ്.ഇനി എനിക്ക് ഒന്നും നോക്കാനില്ല, ആരു ചോദിച്ചാലും ഞാന്‍ പറയും...
സംഭവം ക്ലാസിക്കാണ്.
ഒരു ഫോട്ടോജനിക്ക് പാലുകാച്ചല്‍
സാമാന്യ ബുദ്ധിക്ക് ഒരു ചോദ്യം വരാം.ഇതെന്ത് പേര്?ഫോട്ടോ ജനിക്ക് പാലുകാച്ചോ?എന്തേ ഈ പേരു കൊടുത്തു എന്ന് മനസ്സിലാകണമെങ്കില്‍ സ്വല്‍പം പുറകോട്ട് പോകണം.ക്ഷമിക്കണം,ഇത് വായിച്ച് ആരും കമ്പ്യൂട്ടറിന്‍റെ മുമ്പില്‍ നിന്നും എഴുന്നേറ്റ് പുറകോട്ട് പോകരുത്.ഞാന്‍ പറയാന്‍ വന്നത് കുറച്ച് വര്‍ഷം പുറകോട്ട് സഞ്ചരിക്കണം എന്നാണേ.എന്നിട്ട് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം ഈ കഥയ്ക്ക് ഈ പേരു ചേരുമോ എന്ന്?ഒരു 2002 കാലഘട്ടം..
"അളിയാ ഗിഫ്റ്റ് വാങ്ങുന്ന കാര്യം മറക്കല്ലേ"
ശേഷാദ്രി എന്നറിയപ്പെടുന്ന മനോജിന്‍റെ വകയാ ഉപദേശം.ഈ മഹത്തായ ഉപദേശം ലഭിച്ച സ്ഥലം ആനവണ്ടി എന്നറിയപ്പെടുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റിന്‍റെ ലാസ്റ്റ് സീറ്റില്‍ വച്ച്.സമയം,നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബസ്സ് യാത്ര തുടങ്ങി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍.
സംഭവം മറ്റൊന്നുമല്ല.ഞങ്ങളുടെ ക്ലാസ്സ്`മേറ്റായ രാകേഷിന്‍റെ പുതിയ വീട്ടിലേക്ക് താമസം മാറുന്ന ചടങ്ങാണു നാളെ,നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പാലു കാച്ചല്‍.അപ്പോള്‍ തീര്‍ച്ചയായും കൂടെ പഠിക്കുന്ന ഞങ്ങള്‍ അതില്‍ പങ്ക് ചേരുക തന്നെ വേണം.അതിനുവേണ്ടിയാണു കോളേജില്‍ നിന്ന് ഇരുപത്തിമൂന്ന് പേരടങ്ങുന്ന സംഘം തലേദിവസമേ പുറപ്പെട്ടത്.രാകേഷിനു വാങ്ങേണ്ട ഗിഫ്റ്റിനെ കുറിച്ചാണ് ശേഷാദ്രി ഓര്‍മ്മിപ്പിച്ചത്.എനിക്കും അത് ഓര്‍മ്മയുണ്ട്,പക്ഷേ ഇപ്പോള്‍ വൈകുന്നേരത്തിനു മുമ്പ് ആറ്റിങ്ങല്‍ എത്തണം എന്ന ചിന്ത മാത്രമേ ഉള്ളു.കാരണം ആറ്റിങ്ങലാണേ അവന്‍റെ വീട്.
"ബോസ്സ്,വാട്ട് യൂ മീന്‍ ബൈ പാല്‍ കാച്ച്?"
കൊള്ളാം!!!
ചോദിച്ചത് ആന്ധ്രാക്കാരന്‍ സുധീറാണു.എന്തോ പാര്‍ട്ടിയുണ്ട് എന്നു കേട്ട് ചാടി ഇറങ്ങിയതാ.കൂട്ടത്തില്‍ ആരോ പറഞ്ഞു കേട്ടു,പാലു കാച്ചല്‍ എന്ന്.അത് എന്താണെന്ന് അറിയാനുള്ള ചോദ്യമാ.എത്രയോപേരു കൂടെയുണ്ട്,ഇവിനിത് വേറെ ആരോടെങ്കിലും ചോദിച്ചു കൂടെ?അവനു വിശദീകരിച്ചു കൊടുക്കാന്‍ മടി ഉണ്ടായിട്ടല്ല.മലയാളത്തില്‍ പറഞ്ഞാല്‍ അവനറിയില്ല,ഇംഗ്ലീഷില്‍ പറയണം.അത് എങ്ങനെ വേണം എന്നു ചിന്തിച്ചിരുന്നപ്പോഴാണ് എന്നെ സഹായിക്കാനായി വേണു മറുപടി പറഞ്ഞത്:
"സുധീര്‍,ഇറ്റ് ഈസ്സ് നോട്ട് പാല്‍ കാച്ച്,ഇറ്റ് ഈസ്സ് ഒള്ളി പാലു കാച്ചല്‍"
അവന്‍റെ മറുപടി കേട്ട് സുധീര്‍ മാത്രമല്ല,ഞാനും ഒന്നു അമ്പരന്നു.ഇത് എന്തോന്ന് ഇംഗ്ലീഷ്?
ഞങ്ങളുടെ അമ്പരപ്പ് കണ്ടായിരിക്കണം വേണു ഒന്നു കൂടി ഇംഗ്ലീഷ് വല്‍ക്കരിച്ചു പറഞ്ഞു:
"സുധീര്‍ ദാറ്റ് മീന്‍സ്സ് ഹൌസ്സ് ബേണിംഗ്"
എന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ...
ഇവന്‍ എന്താ ഉദ്ദേശിച്ചത്?ഹൌസ്സ് വാമിംഗാണോ അതോ മില്‍ക്ക് വാമിംഗാണോ എന്നേ എനിക്ക് സംശയം ഉണ്ടായിരുന്നുള്ളു,ഇതെന്തോന്നാ ഈ ഹൌസ്സ് ബേണിംഗ്? ഇത് കേട്ട് സുധീറിന്‍റെ അവസ്ഥ പറയുകയേ വേണ്ട.അവന്‍ ആദ്യമായിട്ടായിരിക്കും നാട്ടുകാരെ വിളിച്ചു കൂട്ടി വീട് കത്തിച്ചു കളയുന്നതിനു പാര്‍ട്ടി ഉണ്ടെന്നു കേള്‍ക്കുന്നത്.അവന്‍ എന്നെ ദയനീയമായി നോക്കി,ഇതെന്താടാ നിന്‍റെ നാട്ടില്‍ ഇങ്ങനെ എന്ന മട്ടില്‍...
അവന്‍റെ അവസ്ഥ കണ്ടപ്പോള്‍ എനിക്ക് പാവം തോന്നി,അതിനാല്‍ കുറെ വിശദീകരിക്കേണ്ടി വന്നെങ്കിലും ഒടുവില്‍ ഞാന്‍ ബോധിപ്പിച്ചു,പാലു കാച്ചല്‍ എന്നാല്‍ പുതിയ വീട്ടിലേക്കുള്ള പ്രവേശനം എന്ന ചടങ്ങാണെന്നു.വൈകുന്നേരം കിട്ടാന്‍ പോകുന്ന പാര്‍ട്ടിയെ കുറിച്ച് ഓര്‍ത്തുകൊണ്ട് ,എത്രയും വേഗം തിരുവനന്തപുരം എത്താന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു...
ആറ്റിങ്ങല്‍...
ശരിക്കും നാലു മണിക്കുറോളം വേണ്ടി വന്നു നാഗര്‍കോവിലില്‍ നിന്നും ആറ്റിങ്ങല്‍ എത്തിച്ചേരാന്‍.ആറ്റിങ്ങല്‍ എത്തിയപാടെ ഞങ്ങള്‍ രാകേഷിന്‍റെ വീട്ടിലേക്ക് ഒരു മാര്‍ച്ച് ആയിരുന്നു:
ലഫ് റൈറ്റ്,ലഫ് റൈറ്റ്,ലഫ് റൈറ്റ്..(ഇരുപത്തിമൂന്നു പേരുള്ള ഒരു ജാഥ.)
ആദ്യം ആ വീട്ടിലോട്ട് കയറി ചെന്നത് ഞാനായിരുന്നു.അവസാന മിനുക്കു പണി എന്ന മട്ടില്‍ പൂന്തോട്ടത്തില്‍ ചെടിച്ചട്ടി അടുക്കി വയ്ക്കുന്ന രാകേഷിനെ കണ്ടതും സന്തോഷത്തോടെ ഞാന്‍ വീളിച്ചു:
"അളിയാ.."
എന്‍റെ സ്വരം കേട്ട് ചിരിച്ചുകൊണ്ട് തല ഉയര്‍ത്തിയവന്‍ എന്‍റെ കൂടെ ഒരു പട തന്നെ ഉണ്ടു എന്നു കണ്ടതോടെ ഒന്നു സ്റ്റക്കായി,എങ്കിലും ആത്ഥിത്യമര്യാദ എന്ന മട്ടില്‍ ഒരു ചോദ്യം:
"ആഹാ,ആരൊക്കെയാ ഇത്?"
ഒന്നുങ്കില്‍ ഇത്രയും പേരെ ഒന്നിച്ച് കണ്ടപ്പോള്‍ തല കറങ്ങിയ കാരണം ആരൊക്കെയാണ് എന്നു മനസിലായികാണില്ല,അല്ലെങ്കില്‍ എന്തിനാടാ എല്ലാരും കൂടി കെട്ടി എഴുന്നെള്ളിയത് എന്നുമാവാം ആ ചോദ്യത്തിന്‍റെ അര്‍ത്ഥം.എന്തായാലും വീട്ടില്‍ എത്തിയതല്ലേ വീടൊക്കെ ഒന്നു കണ്ടുകളയാം എന്നുകരുതി ഞങ്ങള്‍ ചുറ്റുവട്ടത്തുകൂടെ ഒന്നു നടന്നു നീങ്ങി,ആ നേരത്ത് സമയം പതുക്കെ ഇഴഞ്ഞു നീങ്ങി.വൈകുന്നേരവും കഴിഞ്ഞ് സന്ധ്യയായി.
രാകേഷാണൊങ്കില്‍ ഞങ്ങളുടെ താമസസൌകര്യം എവിടെയാണെന്ന് പറയുന്നുമില്ല.അവസാനം എല്ലാരുടെയും പ്രതിനിധി എന്ന നിലക്ക് ഞാന്‍ അവനോട് ചോദിച്ചു:
"എടാ ഞങ്ങളിന്നെവിടാ താമസിക്കുന്നത്?"
"ഗൌരി തീയറ്ററിനു അടുത്തൊരു ലോഡ്ജുണ്ട്,പിന്നല്ലേല്‍ ബസ്സ് സ്റ്റാന്‍ഡിന്‍റെ അടുത്താ."
അവന്‍റെ ഈ മറുപടിയില്‍ നിന്നും അവനെവിടെയാ ബുക്ക് ചെയ്തത് എന്നു മനസിലായില്ല.അതിനാല്‍ ഞാന്‍ ഒന്നുകൂടി എടുത്തു ചോദിച്ചു:
"അല്ല ഞങ്ങളിതില്‍ എവിടെ പോകണം?"
"അയ്യോ,അത് അവിടെ പോയി നോക്കിയാലെല്ലേ മുറിയുണ്ടോ എന്ന് അറിയാന്‍ പറ്റു.",രാകേഷിന്‍റെ മറുപടി.
അതു ശരി????
അപ്പം ഈ പരമ നാല്‍ക്കാലി ഞങ്ങള്‍ക്ക് റൂമൊന്നും ബുക്ക് ചെയ്തിട്ടില്ല.ഈശ്വരാ,എന്തെല്ലാം പ്രതീക്ഷിച്ചു.എല്ലാം വെള്ളത്തിലായോ?
"അപ്പം ആഹാരം?"
അതൊരു ചോദ്യം ആയിരുന്നില്ല,ആരുടെയോ ഒരു രോദനം ആയിരുന്നു.ഞാനും രാകേഷിനെ പ്രതീക്ഷയോടെ നോക്കി,അതെങ്കിലും അവന്‍ തയാറാക്കിയോ എന്നറിയാന്‍.
"അത് തട്ടുകടയില്‍ നിന്നു കഴിച്ചാല്‍ മതി"
ഹും!! അവന്‍റെ ഒരു ഉപദേശം,ഇവന്‍ പറഞ്ഞിട്ടു വേണോ ഞങ്ങള്‍ക്ക് തട്ടുകടയില്‍ കയറി വല്ലതും കഴിക്കാന്‍.തകര്‍ന്ന മനസ്സുമായി അവിടെ നിന്നും ഇറങ്ങി നടന്നപ്പോള്‍ പുറകില്‍ നിന്നും രാകേഷിന്‍റെ വക ഒരു മഹത് വചനം കൂടി:
"അളിയാ,ഗൌരി തീയറ്ററിന്‍റെ തെക്കേവശത്താ ലോഡ്ജ്.മനസ്സിലായോ?"
മനസ്സിലായടാ മരമാക്രി,എല്ലാം മനസ്സിലായി.ഇതില്‍ കൂടുതല്‍ എന്തോന്നു മനസ്സിലാക്കാന്‍?എന്നാലും ഡാഷേ,ഈ കൊലച്ചതി ഞങ്ങളോട് വോണമായിരുന്നോ?
കര്‍ത്താവേ നീ എത്ര വലിയവനാ?കൈയ്യിലിരുന്ന കാശു കൊണ്ട് ഇവനു ഗിഫ്റ്റ് വാങ്ങിയിരുന്നെങ്കില്‍ ഇന്നു ബസ്സ് സ്റ്റാന്‍ഡില്‍ കിടക്കേണ്ടി വന്നേനെ.
പക്ഷേ കുറ്റം പറയരുത്,അന്നു രാത്രിയില്‍ അവന്‍ റൂമില്‍ വന്നു.അതിനു ഒരു കാരണവും ഉണ്ടായിരുന്നു.അവന്‍റെ കൈയ്യില്‍ ഒരു ക്യാമറയുണ്ട്,അതില്‍ അവന്‍ വീടിന്‍റെയും മുറിയുടെയും എല്ലാം ഫോട്ടോ എടുത്തിട്ടുമുണ്ട്.ആറോ ഏഴോ ഫോട്ടോ എടുക്കാനുള്ള ഫിലിം ബാക്കിയുണ്ട്,അതില്‍ പാലുകാച്ചിന്‍റെ ഫോട്ടോ എടുത്ത് കൊടുക്കണം.അതാണു അവന്‍റെ ആവശ്യം.ക്യാമറയുമായി നാലുപേരുടെ ഇടയില്‍ കിടന്നു ചെത്താന്‍ പറ്റിയ അവസരം,ഞാന്‍ കേറി ഏറ്റു.ആ ക്യാമറ കൈയ്യില്‍ വാങ്ങിയ നിമിഷം ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല അത് കുരിശാകുമെന്നു,അല്ലങ്കില്‍ ഞാനത് വാങ്ങുകയില്ലാരുന്നു.
പിറ്റേന്ന് രാവിലെ,അതായത് പാലുകാച്ചല്‍ ദിവസം.
രാവിലെ എഴുന്നേറ്റപ്പോള്‍ താമസിച്ച് പോയി.ഒരു കപ്പ് വെള്ളത്തില്‍ കൈ മുക്കി തലയില്‍ തുടച്ച് കുളിച്ചെന്നു വരുത്തി,ഒരു പാന്‍റും ഷര്‍ട്ടും എടുത്ത് അതിനകത്ത് എന്നെ പ്രതിഷ്ഠിച്ച് ഞാനിറങ്ങി ഓടി.കാരണം ഞാനാണല്ലോ ഫോട്ടോഗ്രാഫര്‍.ലോഡ്ജില്‍ നിന്ന് സ്റ്റാര്‍ട്ട് ചെയ്ത ഓട്ടം സഡന്‍ബ്രേക്ക് ഇട്ടത് രാകേഷിന്‍റെ വീട്ടിനു മുമ്പിലാണു.
അതാ അവിടെ ഒരു ആള്‍ക്കൂട്ടം....,
ഒരു പൂരത്തിനുളള ആളുണ്ട്,അതും ഗേറ്റ് വരെ.ആലോചിച്ചു നില്‍ക്കനുള്ള സമയം ഇല്ല.എന്ത് റിസ്ക്കെടുത്തും ഫോട്ടോ എടുത്തെ പറ്റു.ഹനുമാന്‍ സ്വാമിയെ മനസ്സില്‍ ധ്യാനിച്ചു മതിലിനു മുകളിലൂടെ എടുത്ത് ചാടി.ഹനുമാന്‍ സ്വാമി മഹാനായിരുന്നു.അദ്ദേഹം ഒറ്റ ചാട്ടത്തിനു ലങ്കയില്‍ എത്തി.ഞാനോ?മുഖം അടിച്ചാണു വീണത് എന്നാണു ഓര്‍മ്മ.കണ്ണില്‍ ഒരു വെള്ളിടി വെട്ടിയത് ഓര്‍മ്മയുണ്ട്.ഭാഗ്യത്ത് ബോധം പോയില്ല(ദയവായി അത് ഉണ്ടായിട്ടു വേണ്ടേ എന്നു കരുതരുത്).ചാടി എഴുന്നേറ്റ് നോക്കിയത് ക്യാമറയിലാ,അതും കൈയ്യില്‍ പിടിച്ചാണല്ലോ ചാടിയത്.ദൈവം കാത്തു,ഒന്നും പറ്റിയില്ല.
അതാ അവന്‍റെ അമ്മയും അയലത്തെ വീട്ടിലെ കുറെ ചേച്ചിമാരും കൂടി വീടിനകത്തെക്ക് പോകുന്നു.
ആഹാ!!!,അവരുടെ പിറകിനു ഞാനും ഓടി.ആ ഓട്ടത്തില്‍ തന്നെ രണ്ടു ഫോട്ടോ എടുത്തു.
അതാ അമ്മ പാലുകാച്ചാന്‍ തീപ്പെട്ടി ഉരക്കുന്നു,കിടക്കട്ടെ അതിന്‍റെ ഒരു ഫോട്ടോയും. ആ ചടങ്ങ് കഴിഞ്ഞു.
വീടിനു പിറകില്‍ പന്തലിട്ടാണു വിരുന്നുകാര്‍ക്ക് ഇഡലിയും സാമ്പാറും കൊടുക്കുന്നത്.അവിടെ എത്തിയപ്പോള്‍ രാകേഷിനു ഒരു ആഗ്രഹം പന്തലിനു സൈഡില്‍ നിന്നു ഒരു ഫോട്ടോ എടുക്കണമെന്ന്.അതിനു ശ്രമിച്ചപ്പോള്‍ ക്യാമറ ക്ലിക്കാകുന്നില്ല.തറയില്‍ ഒന്നു കുടഞ്ഞിട്ട് ക്ലിക്ക് ചെയ്തപ്പോള്‍ ഫ്ലാഷ് അടിച്ചു.
സ്നേഹിതനു വേണ്ടി ഒരു വലിയ ഉപകാരം ചെയ്ത ചാരിതാര്‍ത്ഥ്യത്തില്‍ ക്യാമറ തിരികെ അവനെ ഏല്‍പ്പിച്ച് ഞങ്ങള്‍ കോളേജിലേക്ക് മടങ്ങി.
ഒരാഴ്ച്ച കഴിഞ്ഞു.ഞങ്ങള്‍ എല്ലാവരും വെറുതെ ഒരോ നുണ കഥകള്‍ പറഞ്ഞ് ക്ലാസ്സില്‍ ഇരിക്കുന്ന നേരത്താണ്‍ രാകേഷ് അങ്ങോട്ട് വന്നത്.വന്ന പാടെ ഒരു ആല്‍ബം എടുത്ത് എന്‍റെ നേരെ എറിഞ്ഞു,എന്നിട്ട് ഒരു അലര്‍ച്ച:
"എന്ത് കോപ്പാടാ നീ കാണിച്ചു വച്ചേക്കുന്നത്?"
എന്ത് പറ്റി????
ഞാന്‍ ആല്‍ബം എടുത്ത് നോക്കി.കൊള്ളാം.അവന്‍റെയും അവന്‍റെ വീടിന്‍റെയും പല പോസ്സിലുള്ള ഫോട്ടോകള്‍.ഇതിനെന്തിനാ ഇവന്‍ ചൂടാകുന്നതു?
എന്‍റെ സംശയം മനസ്സിലാക്കി ആകണം അവന്‍ വീണ്ടും ആക്രോശിച്ചു:
"പുല്ലേ,നീ എടുത്ത അവസാനത്തെ ആറു ഫോട്ടോ നോക്കെടാ"
ങേ!!!അതെന്താ അങ്ങനെ??
ഞാന്‍ ആല്‍ബം മറിച്ചു നോക്കി.അതാ ഞാനെടുത്ത ഫോട്ടോകള്‍.
ഒന്നാമത്തെ ഫോട്ടോ:
'കുറെ കാലുകള്‍ മാത്രം'
എന്‍ കടവുളെ,ഇതെങ്ങനെ സംഭവിച്ചു?
ഞാന്‍ മനസ്സില്‍ ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കി.ഹനുമാന്‍ സ്വാമിയെ മനസ്സില്‍ ധ്യാനിച്ച് മതിലെടുത്ത് ചാടിയതും മുഖമടിച്ച് വീണപ്പോള്‍ കണ്ണില്‍ വെള്ളിടി വെട്ടിയതും ഓര്‍മ്മ വന്നു.
ഈശ്വരാ,
അപ്പം അത് വെള്ളിടി അല്ലായിരുന്നോ?ക്യാമറയുടെ ഫ്ലാഷ് അടിച്ചതായിരുന്നോ?ചുമ്മാതല്ല കുറേ കാലുകള്‍ മാത്രം.ഭൂമി നിരപ്പിനോട് ചേര്‍ന്നെടുത്ത ഫോട്ടോ അല്ലേ?ഞാന്‍ തല ഉയര്‍ത്തി രാകേഷിനെ നോക്കി.അവന്‍ എന്നെ തുറിച്ചു നോക്കി നില്‍ക്കുകയാ.ഞാന്‍ അവനു വിശദികരിച്ചു കൊടുത്തു:
"അളിയാ, ഇത് കാലാ"
"അതേടാ,കാലാ"അവന്‍റെ മറുപടി.
അതെനിക്ക് മനസ്സിലായില്ല.ഞാന്‍ അവിടെ കൂടി നിന്നവരുടെ കാലാ കാണുന്നത് എന്ന് പറഞ്ഞത് സമ്മതിച്ചതാണോ അതോ എന്നെ കാലാ എന്ന് അഭിസംബോധന ചെയ്തതാണോ?
"നീ എന്താ ഉദ്ദേശിച്ചത്?"ഈ കുറി ചോദ്യം ശേഷാദ്രിയുടെ വകയാ.(ചോദ്യം എന്നോടാണേ)
മതിലു ചാടി വീണപ്പോള്‍ അബദ്ധം പറ്റിയതാണു എന്നു പറയാന്‍ പറ്റുമോ?അതിനാല്‍ ഞാന്‍പറഞ്ഞു:
"ഇത് ഒരു സിംപോളിക്ക് ഫോട്ടോയാ.ഒരുപാട് ആളു വന്നിട്ടുണ്ടന്നു കാണിക്കാനാ ഇത്രയും കാലിന്‍റെ ഫോട്ടോ എടുത്തത്"
ഭാഗ്യം,ആര്‍ക്കും മറുപടി ഇല്ല.
രണ്ടാമത്തെയും മൂന്നാമത്തെയും ഫോട്ടോ:
'രാകേഷിന്‍റെ അടുത്ത വീട്ടിലെ ചേച്ചി വീടിനകത്തേക്ക് കയറുന്നത്,അതും...പുറകില്‍ നിന്നുള്ള ഒരു ഫോട്ടോ'
ഞാന്‍ എങ്ങനെ വിശദീകരിക്കും.അവന്‍റെ അമ്മയും അയലത്ത് വീട്ടിലെ ചേച്ചിമാരും പാലുകാച്ചിനു വീട്ടിലോട്ട് കയറിയപ്പോള്‍ വെപ്രാളത്തിനു പുറകിലൂടെ ഓടി ചെന്നു എടുത്ത് ഫോട്ടോകളാണന്നു പറയാന്‍ പറ്റുമോ?
ആ വെപ്രാളത്തിനിടയില്‍ ക്യാമറയുടെ ലെന്‍സ് എങ്ങോട്ടാണെന്ന് നോക്കാതിരുന്നത് എന്‍റെ തെറ്റ്.അതിന്?
നീ എങ്ങനാടാ ഇത്ര കറക്റ്റായി ഫോക്കസ്സ് ചെയ്തത് എന്ന മട്ടില്‍ എല്ലാരും എന്നെ തന്നെ നോക്കി നില്‍ക്കുന്നു.ഒന്നും മനപൂര്‍വ്വമല്ല എന്ന് വിളിച്ചു കൂവണം എന്നുണ്ടായിരുന്നു.പക്ഷേ എന്തോ,ഒന്നും പറയാന്‍ പറ്റുന്നില്ല.
"ഇതും സിംപോളിക്കായിരിക്കും.അല്ലേ?"
കൂട്ടത്തില്‍ നില്‍ക്കുന്ന ഏതോ പരമ ദ്രോഹിയുടെ വക അഭിപ്രായം.അവന്‍റെ ഒക്കെ ടൈം.അല്ലാതെന്താ?
മൂന്നാമത്തെ ഫോട്ടോ:
'തീ കത്തി നില്‍ക്കുന്ന ഒരു തീപ്പെട്ടി കൊള്ളി'
പാലു കാച്ചാന്‍ അമ്മ തീപ്പെട്ടി കൊള്ളി ഉരച്ചപ്പോള്‍ എടുത്ത ഫോട്ടോ.ഈശ്വരാ,അത് ഇങ്ങനെയായോ?
ഞാന്‍ ദയനീയമായി രാകേഷിനെ നോക്കി.പാലു കാച്ചാന്‍ അമ്മ തീപ്പെട്ടി കൊള്ളി ഉരച്ചപ്പോള്‍ എടുത്ത ഫോട്ടോ ആണെന്ന് എന്‍റെ നോട്ടത്തില്‍ നിന്നും അവനു മനസ്സിലായി എന്നു തോന്നുന്നു.അതുകൊണ്ടായിരിക്കണം അവനൊരു ചോദ്യം:
"ഇതില്‍ എന്‍റെ അമ്മ എന്തിയേടാ?"
കൊള്ളാം.വളരെ അര്‍ത്ഥവത്തായ ചോദ്യം!!!
അതാ ഞാനും ആലോചിക്കുന്നത്.ഞാന്‍ ഫോട്ടോ എടുത്തപ്പോള്‍ അവന്‍റെ അമ്മ എവിടായിരുന്നു?
അഞ്ചാമത്തെ ഫോട്ടോ:
'ഒരു തെങ്ങിന്‍ തോപ്പില്‍ കിടക്കുന്ന കുറെ എച്ചില്‍.ആരൊക്കെയോ തിന്ന ഇഡ്ഡലിയുടെയും സാമ്പാറിന്‍റെയും ബാക്കിപത്രം.'
ഇതെങ്ങനെ?
ഓഹോ,പന്തലിന്‍റെ അടുത്ത് വച്ച് രാകേഷിന്‍റെ ഫോട്ടോ എടുക്കാന്‍ നേരം ക്ലിക്ക് അടിക്കാന്‍ പറ്റാത്തപ്പോള്‍ താഴോട്ട് ക്യാമറ ഒന്നു കുടഞ്ഞത് ഓര്‍മ്മയുണ്ട്.അപ്പോള്‍ ഫ്ലാഷ് അടിച്ചാരുന്നോ?
എന്‍റെ സമയം ഇത്ര നല്ലാതായിരിക്കും എന്ന് എനിക്ക് അറിയില്ലാരുന്നു,അല്ലേല്‍ ഞാന്‍ ഒരു ഏലസ്സ് ജപിച്ച് കെട്ടിയേനേ.പിന്നല്ലാതെ,വിളമ്പിവച്ച ആഹാരത്തിന്‍റെ ഫോട്ടോ ആണെങ്കില്‍ പറയാമായിരുന്നു ഏതു ചടങ്ങിനും കലവറയുടെ ഫോട്ടോ എടുക്കും എന്ന്.ഇതിപ്പോള്?
അല്ലേല്‍ പറയണം എല്ലാവരും വയര്‍ നിറച്ച് കഴിച്ചു എന്നുള്ളതിന്‍റെ തെളിവാണ് ഇതെന്ന്.
ഒരു സിംപോളിക്ക് ഫോട്ടോ!!!
"എന്തോന്നാടാ ഇത്?"അവന്‍റെ വക ചോദ്യം.
ചോദിച്ചതല്ലേ,വിശദീകരിച്ചേക്കാം:
"സിംപോളിക്കാ.."
ഞാന്‍ പറഞ്ഞ് തുടങ്ങിയതെ ഉള്ളു,അവന്‍റെ വിധം മാറി.അവന്‍ അലറി പറഞ്ഞു:
"സിം അല്ലെടാ പൊളിക്കേണ്ടത്, നിന്‍റെ മുഖമാ അടിച്ചു പൊളിക്കേണ്ടത്"
വേണ്ടായിരുന്നു.വെറുതെ അവനെ പ്രകോപിപ്പിച്ചു.കൂട്ടുകാരൊക്കെ അവനെ പിടിച്ചിരുത്തി ആശ്വസിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍റെ വക ഒരു അപേക്ഷ:
"നിങ്ങളൊക്കെ ആ അവസാന ഫോട്ടോ കൂടി ഒന്നു നോക്കിയേ"
എന്‍റെ റബ്ബേ!!! ഇത് തീര്‍ന്നില്ലേ?അക്ഷയപാത്രം പോലെയാണോ ഈ ആല്‍ബം.തീരുമ്പോള്‍ തീരുമ്പോള്‍ ഫോട്ടോ വരാന്‍.എന്ത് കുരിശാണോ എന്തോ ഈ ഫോട്ടോ?
ആറാമത്തെ ഫോട്ടോ:
'ഒന്നുമില്ല,ഫോട്ടോ മൊത്തം ഒരു വെള്ള നിറം'
എനിക്ക് സമാധാനമായി.കാരണം ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്.ഇത് ഞാന്‍ രാകേഷിനെ പന്തലിന്‍റെ അടുത്ത് വച്ച് എടുത്ത ഫോട്ടോയാ,പക്ഷേ ലാസ്റ്റ് ഫിലിം ആയതിനാല്‍ ഒന്നും പതിഞ്ഞില്ല.മൊത്തം ഒരു വെള്ള കളര്‍ മാത്രം.പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ ഈ പൊട്ടന്‍മാര്‍ക്ക് അത് മനസ്സിലാകുമോ എന്തോ?
എന്‍റെ സംശയം ശരിയായിരുന്നു.എല്ലാരും ഒരേ സ്വരത്തില്‍ ചോദിച്ചു:
"എന്തോണാവോ ഇത്?"
എന്തായാലും ഇത്രയും ആയി.ഇനി മുന്‍ പിന്‍ നോക്കാനില്ല.ഞാന്‍ വച്ച് കാച്ചി:
"പാലുകാച്ച് അല്ലേ,തിളയ്ക്കുന്ന പാലിന്‍റെ ഫോട്ടോയാ.അതാ മൊത്തം വെളുത്തിരിക്കുന്നത്."
ഇത് കേട്ടതോടെ രാകേഷിന്‍റെ സകല കണ്‍ട്രോളും പോയി.കോളേജ് മൊത്തം വിറയ്ക്കുന്ന രീതിയില്‍ അവന്‍ അലറി പറഞ്ഞു:
"അത് പാല്‍ അല്ലേടാ,....#$^&@..."
ക്ഷമിക്കണം.അത്ര നല്ല വാക്കുകള്‍ ആയിരുന്നു.ഇവിടെ വിവരിക്കാന്‍ കഴിയില്ല,അത്ര നല്ല അര്‍ത്ഥസംപൂര്‍ണ്ണമായ പദങ്ങള്‍.ഭാഷാ നിഘണ്ടുവില്‍ ഒന്നും കാണാന്‍ കഴിയില്ല.മനോഹരമായിരുന്നവ,വളരെ മനോഹരം.
ആരൊക്കെയോ ചേര്‍ന്ന് അവനെ എന്‍റെ അടുത്ത് നിന്നു വലിച്ചു പിടിച്ചു കൊണ്ട് പോകുമ്പോള്‍ എന്നെ ചൂണ്ടി കൊണ്ട് അവന്‍ അലറി പറയുന്നുണ്ടായിരുന്നു:
"ഇവനെ സൂക്ഷിച്ചോ,ഇവന്‍ അപകടകാരിയാ.കല്യാണത്തിന്‍റെ ഫോട്ടോ എടുക്കാന്‍ പറഞ്ഞാല്‍ കടവാവ്വലിന്‍റെ ഫോട്ടോ എടുക്കുന്ന ടൈപ്പാ.എന്നിട്ട് പറയും, ജീവിതം തലകീഴായ് പോയതിന്‍റെ സിംപോളിക്കാണന്നു.ഇവനാര്,സിംപോളിക്ക് ഫോട്ടോഗ്രാഫറോ?"
ഇതികര്‍ത്തവ്യമൂഡന്‍ എന്നൊരു പദം കേട്ടിട്ടുണ്ടോ?ഞാന്‍ ആലോചിച്ചിട്ടുണ്ട്,എന്തിനാ മലയാളം ഭാഷയില്‍ ഇത്രയ്ക്ക് കട്ടിയുള്ള ഒരു പദം എന്നു.അന്നെനിക്ക് മനസ്സിലായി ആ പദം വേണം.കാരണം അന്നു ഞാന്‍ അതായി.അപ്പോള്‍ കൂട്ടുകാരെല്ലാം എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.ആ നോട്ടത്തില്‍ ഒരു ചോദ്യം ഉള്ളതു പോലെ എനിക്ക് തോന്നി:
അളിയാ അബദ്ധം പറ്റിയതാണോ അതോ മനപ്പൂര്‍വ്വം പണിഞ്ഞതാണോ?
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com