For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ഒരു അഭിമുഖം



(ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗില്‍ 2009 ആഗസ്റ്റ് 26 നു പ്രസിദ്ധീകരിച്ചത്)

മലയാള ബ്ലോഗിലെ യുവ തലമുറയുടെ പ്രതീക്ഷയാണ് ശ്രീ അരുണ്‍ കായംകുളം. ഇദ്ദേഹത്തിന്റെ കഥകള്‍ക്ക് ഇന്ന് ഒരുപാടു വായനക്കാരുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കായം കുളം സൂപ്പര്‍ഫാസ്റ്റിലൂടെ ഈ മിടുക്കനു കഴിയുന്നു. ബൂലോകം ഓണ്‍ലൈനില്‍ ഇന്നു നമ്മോടൊപ്പം വന്നിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍.

1.എങ്ങിനെയാണ് ബ്ലോഗില് വന്നത്?
അരവിന്ദേട്ടന്‍റെ മൊത്തം ചില്ലറ എന്ന ബ്ലോഗ് വായിച്ച് ആവേശം കേറി കാണിച്ച ഒരു സാഹസമാ കായംകുളം സൂപ്പര്‍ഫാസ്റ്റ്.എന്‍റെ ഈ വരവ് മുന്‍കൂട്ടി കണ്ട്, ആറാം തമ്പുരാനിലെ കൊളപ്പുള്ളി അപ്പന്‍ ചില ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു:
“അവന്‍ വരും, ഇല്ലെങ്കില്‍ ചാത്തന്‍മാര്‍ അവനെ വരുത്തും”
ഇത് ചുമ്മാതാ.
ചാത്തനും മറുതയും ഒന്നുമല്ല, സാക്ഷാല്‍ ഈശ്വരന്‍മാരാ എന്നെ ബ്ലോഗില്‍ എത്തിച്ചത്.

2.കായംകുളം സൂപ്പര്ഫാസ്റ്റെന്ന പേര് ബ്ലോഗിനിടാന് കാരണം?
അത് കരുതി കൂട്ടി ഇട്ട പേരാ, സത്യം.ഗൂഗിളില്‍ ഈ പേരു വച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ ബ്ലോഗിലേക്ക് ലിങ്ക് പോകണം എന്ന് കരുതിയാണ്‌ ഇങ്ങനെ ഒരു നാമകരണം ചെയ്തത്.

3.വളരെയധികം ആലോചിച്ചതിനുശേഷമാണോ ഓരോ പോസ്റ്റും എഴുതാറ്?
ഒരിക്കലുമല്ല.ഒരേ ഒരു പോസ്റ്റേ ഞാന്‍ ആലോചിച്ച് എഴുതി ഉണ്ടാക്കിയുള്ളൂ.അത് ‘ആ ദിവ്യദിനത്തില്‍ ഒരു പാട്ടിന്‍റെ സ്മരണ’ എന്ന പോസ്റ്റാ.ബാക്കിയെല്ലാം ദൈവാധീനം കൊണ്ട് തനിയെ എഴുതി പോയതാ.

4.ഇത്രയധികം വായനക്കാരുള്ളതിനാല് പുതിയ പോസ്റ്റുകളെഴുതുമ്പോള് ടെന്ഷന് അനുഭവപ്പെടാറുണ്ടോ?
എഴുതുമ്പോള്‍ ടെന്‍ഷനില്ല.പക്ഷേ എഴുതി കഴിഞ്ഞ്, വൈഫ് ഒരു അഭിപ്രായം പറയുന്ന വരെയുള്ള സമയം ചെറിയ ടെന്‍ഷനാ.

5.ബ്ലോഗെഴുത്തുമായി ബന്ധപ്പെട്ട് ഏറ്റവും സന്തോഷം നല്കിയ അനുഭവം?
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ പുല്ലുകുളങ്ങരയിലുള്ള ഒരു സേവ്യര്‍ അച്ചായന്‍റെ വീട്ടില്‍ പോയി.അങ്ങേരൊരു നല്ല മനുഷ്യനാ, ആരേ കണ്ടാലും സ്വന്തം മകനായ തോമസുകുട്ടിക്ക് ഗള്‍ഫില്‍ എണ്ണകിണറുണ്ടെന്നും, അവന്‍ അവിടെ പെട്രോള്‍ കോരിയാ കുളിക്കുന്നതെന്നും പറയുന്ന സ്വഭാവം.
വേളാങ്കണ്ണിക്ക് പോകാന്‍ കായംകുളത്ത് നിന്നും ബസ്സ് വല്ലതും ഉണ്ടോന്ന് അറിയാന്‍, കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന് ടൈപ്പ് ചെയ്തിട്ട് അച്ചായന്‍ ഗൂഗിളീല്‍ സെര്‍ച്ച് ചെയ്തു.ആദ്യം വന്ന ലിങ്ക് എന്‍റെ ബ്ലോഗിന്‍റെ ആയിരുന്നു.ബസ്സിന്‍റെ സമയം അറിയാന്‍ അത് ഓപ്പണ്‍ ചെയ്ത അതിയാന്‍,സ്ക്രീനില്‍ തെളിഞ്ഞ് വരുന്നത് ഒരു മലയാളം ബ്ലോഗാണെന്ന് മനസിലായപ്പോള്‍, വെളിയില്‍ പറയാന്‍ കൊള്ളാത്ത ചില വാക്കുകളുടെ അകമ്പടിയോട് കൂടി ‘ഏത് പുന്നാരമോനാടാ ഇങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കിയതെന്ന് ചോദിക്കുകയും’, അതിനു ശേഷം സൈഡില്‍ സര്‍വ്വേക്കല്ലില്‍ കുമ്മായം പൂശിയ പോലത്തെ എന്‍റെ മുഖം കണ്ട് ഞെട്ടുകയും ചെയ്തു.ഞാനും സേവ്യര്‍ അച്ചായന്‍റെ കുടുംബവും ഒരേ പോലെ മരവിച്ച് നിന്ന ആ സാഹചര്യത്തില്‍, മുഖത്തെ ചമ്മലിനെ ഒരു വളിച്ച ചിരി കൊണ്ട് മറച്ച് അച്ചായന്‍ എന്നോട് ചോദിച്ചു:
“മോനെ നിന്‍റെ അച്ഛനു സുഖമല്ലേ?”
എന്താണെന്ന് അറിയില്ല, ആ ചോദ്യം കേട്ടതും എനിക്ക് അങ്ങ് സന്തോഷമായി.

6.വലിയ ഭക്തനാണെന്നു മനസ്സിലായി. അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ?
ജനിച്ചത് കാവും കുളവുമുള്ള ഒരു കുടുംബത്തിലാ, വളര്‍ന്നത് കരിമുട്ടത്തമ്മയുടെ കണ്‍മുന്നിലാ, ജീവിക്കുന്നത് ഈശ്വരന്‍മാരുടെ കാരുണ്യത്തിലാ, ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.

7.കര്ക്കിടരാമായണം എഴുതിയപ്പോള് വൃതാനുഷ്ടാനം നടത്തിയിരുന്നുവോ?
കഴിഞ്ഞ നാലു വര്‍ഷങ്ങളായി അദ്ധ്യാത്മ രാമായണം ഞാന്‍ ദിവസവും പാരായണം ചെയ്യാറുണ്ട്.അതു മാത്രമല്ല കര്‍ക്കടക മാസത്തില്‍ പൂര്‍ണ്ണ വ്രതത്തോടെ രാമായണം മുഴുവന്‍ വായിക്കാറുമുണ്ട്.അല്ലാതെ ഇത് എഴുതുന്നതിനു വേണ്ടി വ്രതമെടുത്തിട്ടില്ല.ശരിക്കും പറഞ്ഞാല്‍ വ്രതത്തോടൊപ്പം എഴുതി എന്നതാണ്‌ ശരി.

8. രചനകളേതെങ്കിലും ഉടന് പുസ്തക രൂപത്തിലാകുന്നുണ്ടോ?
‘അഡോള്‍ഫ് ഹിറ്റലറിന്‍റെ ആമാശയ രോഗം’ എന്ന പേരില്‍ ഒരു നോവല്‍ എഴുതി ഒരു പ്രസാധകനെ കാണിച്ചു.അടിമുടി ആക്ഷന്‍ ത്രില്ലറാണെന്ന് പറഞ്ഞു ഞാന്‍ കൊടുത്ത ആ നോവലിലെ ആദ്യത്തെ പാരഗ്രാഫ് വായിച്ചിട്ട് പെട്ടന്നുണ്ടായ ത്രില്ലില്‍ അയാള്‍ ആക്ഷന്‍ തുടങ്ങി.നാലഞ്ച് അടി ഞാന്‍ കൊണ്ടു, പിന്നെ ജീവനും കൊണ്ട് ഓടി.അതില്‍ പിന്നെ രചനകള്‍ പുസ്തകരൂപത്തില്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഭയമാ.ഞാന്‍ ശ്രമിക്കുന്നില്ലെങ്കിലും, ചില സുഹൃത്തുക്കള്‍ ഇതിനായി ശ്രമിക്കാം എന്ന് പറയുന്നുണ്ട്

9.ഏറ്റവും ഇഷ്ടമുള്ള ബ്ലോഗറന്മാര് ആരൊക്കെ?
ഇഷ്ടമുള്ള ബ്ലോഗര്‍മാര്‍ എന്ന ചോദ്യത്തിനു, എല്ലാ ബ്ലോഗര്‍മാരെയും ഇഷ്ടമാണന്നെ പറയാന്‍ കഴിയു.ഇനി ഇഷ്ടമുള്ള ബ്ലോഗുകള്‍ എന്നാ ചോദ്യമെങ്കില്‍, അത് കുറേ ഉണ്ട്.പിന്നെ ഏറ്റവും ഇഷ്ടമുള്ള ഒരു ബ്ലോഗ് പറയാന്‍ പറഞ്ഞാല്‍, അത് അരവിന്ദേട്ടന്‍റെ ‘മൊത്തം ചില്ലറ’ എന്ന ബ്ലോഗാ.

10.ബ്ലോഗില് കമന്റിടുന്നവര്ക്ക് തിരിച്ചും കമന്റാറുണ്ടോ?
കമന്‍റ്‌ കിട്ടുന്ന കാര്യത്തില്‍ എനിക്ക് ശരിക്കും ദൈവാധീനമുണ്ട്.എന്‍റെ ആദ്യ പോസ്റ്റ് മുതല്‍ എല്ലാത്തിലും, എല്ലാവരും സ്നേഹത്തോടെ വന്ന് കമന്‍റ്‌ ഇടാറുണ്ട്.സത്യം പറഞ്ഞാല്‍ ഞാനത് ആഗ്രഹിക്കുന്നുമുണ്ട്.ഈ കമന്‍റുകളാണ്‌ എനിക്ക് അടുത്ത രചനക്കുള്ള പ്രചോദനം.
ഉദാഹരണത്തിനു ‘താഴത്തൊടി മഠത്തില്‍ ഭൈരവന്‍’ എന്ന പോസ്റ്റില്‍ അനിത എന്നൊരു ബ്ലോഗര്‍ ഇട്ട കമന്‍റ്‌ നോക്കു..
“ചിരി ആരോഗ്യതിനുത്തമം. കായം കുളം സൂപ്പര്‍ ഫാസ്റ്റിലെ യാത്ര ചിരിക്കുതമം. അപ്പോള്‍ കായം കുളം സൂപ്പര്‍ഫാസ്റ്റ്‌ ആരോഗ്യതിനുതമം. ഗണിത ശാസ്ത്രം വിജയിക്കട്ടെ”
ഇതാണ്‌ ‘സമവാക്യത്തിന്‍റെ സൃഷ്ടികര്‍മ്മം’ എന്നൊരു പോസ്റ്റ് എഴുതാന്‍ എന്നെ സഹായിച്ചത്.ഐഡിയ കിട്ടിയപ്പോള്‍ തന്നെ അനിതക്ക് ഞാന്‍ മറുപടിയും ഇട്ടു..
“അനിത:ഈ ഗണിത ശാസ്ത്രം ഞാനൊരു വിഷയമാക്കും, അടുത്ത പോസ്റ്റില്‍:)”
അപ്പോള്‍ പറഞ്ഞ് വന്നത്, എല്ലാവര്‍ക്കും കമന്‍റിനോടുള്ള ആഗ്രഹം കാണില്ലേ? പ്രോത്സാഹിപ്പിക്കേണ്ടത് എന്‍റെയും കടമയല്ലേ?അതിനാല്‍ മതം, രാഷ്ട്രീയം, വിവാദം എന്നിവ ഒഴിവാക്കി, മറ്റെല്ലാ പോസ്റ്റുകള്‍ക്കും ഞാന്‍ ഉറപ്പായി കമന്‍റിടും.

11.ഇത്രയുമധികം ബന്ധങ്ങള് നിലനിര്ത്താന് എങ്ങിനെ കഴിയുന്നു?
അറിയില്ല, അതും ദൈവാധീനമാകാം.

12. ഒരു ദിവസം ശരാശരി എത്ര സമയം ബ്ലോഗിനു വേണ്ടി ചെലവിടും?
ഈ ചോദ്യം എന്നോടാണെങ്കില്‍ ഞാന്‍ രണ്ട് മണിക്കൂര്‍ എന്നും, എന്‍റെ ഭാര്യയോടാണെങ്കില്‍ അവള്‍ ഇരുപത്തിനാല്‌ മണിക്കൂര്‍ എന്നും മറുപടി പറയും.

13. ജീവിതത്തില് ഏറ്റവും കടപ്പാട് ആരോട്?
ഈശ്വരന്‍മാരോടും, പിന്നെ എന്‍റെ അച്ഛനോടും അമ്മയോടും.

14.ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം?
ഞാന്‍ കായംകുളംകാരനാണെന്ന് ഒരാളോട് പറയുമ്പോള്‍, കരിമുട്ടം ദേവിക്ഷേത്രത്തെ കുറിച്ച് അയാള്‍ തിരിച്ച് ചോദിക്കുന്ന രീതിയില്‍ അമ്മയുടെ കീര്‍ത്തി ലോകം മുഴുവന്‍ അറിയപ്പെടണം.

15. വായനക്കാര്ക്കായി എന്തു സന്ദേശമാണ് നല്കുവാനുള്ളത്?
നിങ്ങള്‍ക്ക് വിരോധമില്ലങ്കില്‍, ഇഷ്ടപ്പെടുന്ന പോസ്റ്റുകളില്‍ ഒരു സ്മൈലി എങ്കിലും കമന്‍റായി ഇടുക.നല്ലതായാലും ചീത്തയായാലും തന്‍റെ എഴുത്തുകള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നുള്ള അറിവ്, ഏത് എഴുത്തുകാരനെയും സന്തോഷിപ്പിക്കുന്ന ഒന്നാണ്.ആ സന്തോഷത്തിനു ഒരു കാരണമാകുക എന്നത് ഒരു നല്ല കാര്യമായാണ്‌ എനിക്ക് തോന്നുന്നത്.ഇങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിക്കാനല്ലാതെ ഒരു സന്ദേശം നല്‍കുവാന്‍ ഞാന്‍ ആളല്ല.
എല്ലാവര്‍ക്കും ഓണാശംസകള്‍!!

മറക്കരുത് ഈയൊരു നാള്‍




ഇതൊരു കഥയാണ്..
ഈ കഥ മനുവിന്‍റെ കഥയാണ്‌ !!!
എന്നാല്‍ കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ നിങ്ങള്‍ എപ്പോഴും കാണുന്ന മനുവിന്‍റെ കഥയല്ല, ഇതിലെ മനു മറ്റൊരു മനുവാണ്.
കഥ തുടങ്ങുന്നു...

ഡല്‍ഹിയിലെ ഒരു വൈകുന്നേര വേള.
ആഭ ആകെ അസ്വസ്ഥതയാണ്, സമയം നീണ്ട് പോകുന്നു.അവള്‍ സംശയഭാവത്തില്‍ മനുവിനെ നോക്കി.മനുവിനും എന്ത് അവളോട് പറയേണമെന്ന് അറിയില്ല, ഇപ്പോ തന്നെ മണി അഞ്ച് ആകുന്നു, എപ്പോഴും സമയ നിഷ്ഠയില്‍ ശ്രദ്ധ ചെലുത്തുന്ന അദ്ദേഹം എന്തേ ഇന്നിങ്ങനെ?
അന്ന് രാവിലെ കൂടി ഉറക്കം ഉണരാന്‍ താമസിച്ച ആഭയെ അദ്ദേഹം സ്നേഹത്തിന്‍റെ പുറത്ത് ശാസിച്ചത് മനുവിന്‍റെ മനസില്‍ മുഴങ്ങുന്നുണ്ട്...
"ആഭേ, ഇത്തരം പ്രവൃത്തി ഞാന്‍ ഇഷ്ടപ്പെടുന്നില്ല, ഇത്തരം കാര്യങ്ങള്‍ക്ക് സാക്ഷിയാകാന്‍ ദൈവം എന്നെ അധികകാലം അനുവദിക്കിലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു"
തനിക്ക് പ്രിയപ്പെട്ട ആഭയോട് പോലും സമയ നിഷ്ഠയെ കുറിച്ച് ശാസിച്ച് സംസാരിച്ച അദ്ദേഹം ഇപ്പോ സമയത്തെ കുറിച്ച് ആലോചിക്കുന്നേ ഇല്ല?
എന്തേ??
ഒരു പക്ഷേ ഇപ്പോ നടക്കുന്ന ചര്‍ച്ച അത്രയ്ക്ക് ഗൌരവം ഏറിയതാകാം!!
മനു സ്വയം സമാധാനിച്ചു.

അതേ സമയത്ത് മനു നില്‍ക്കുന്ന സ്ഥലത്ത് നിന്ന് അധികം ദൂരെയല്ലാതെയുള്ള റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു ട്രെയിന്‍ ചൂളം വിളിച്ച് പുറപ്പെട്ടു.ആ വാഹനം പോയതിന്‍റെ കോലാഹലം കഴിഞ്ഞപ്പോള്‍ ആറാം നമ്പര്‍ വിശ്രമ മുറിയിലിരുന്ന് വിഷ്ണു തന്‍റെ കൈയ്യിലിരുന്ന സാധനം അടുത്തിരുന്ന സുഹൃത്തിനു നീട്ടി കൊണ്ട് പറഞ്ഞു:
"മുപ്പത്തിയഞ്ച് അടി, അത് മാത്രം ഓര്‍ത്താല്‍ മതി, അത്രേം ദൂരമേ ആകാവു"
വിഷ്ണുവിന്‍റെ വാക്കുകള്‍ കേട്ട് സംശയഭാവത്തില്‍ ആ സാധനത്തിലേക്ക് നോക്കുന്ന യുവാവിനു വിഷ്ണുവിന്‍റെ സമീപത്ത് ഇരുന്ന നാരായണന്‍ ധൈര്യം കൊടുത്തു:
"പേടിക്കേണ്ടാ വിനു, ഇറ്റാലിയനാണ്"
വിനു ഒരു ചെറു ചിരിയോടെ ആ സാധനം കൈയ്യില്‍ വാങ്ങി, പുതിയൊരു കളിപ്പാട്ടം കൈയ്യില്‍ കിട്ടിയ കുട്ടിയെ പോലെ കൌതുകത്തോടെ അതിലേക്ക് നോക്കി.
ആ കൌതുകത്തിനു ഒരു അര്‍ത്ഥം ഉണ്ടായിരുന്നു, ഒരു ലക്ഷ്യം ഉണ്ടായിരുന്നു!!

ഇപ്പോ സമയം അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റ് കൂടി ആയിരിക്കുന്നു..
മനു ആകെ അസ്വസ്ഥതയിലാണ്, അന്നേ ദിവസം സംഭവിച്ച കാര്യങ്ങള്‍ ഒരിക്കല്‍ കൂടി മനുവിന്‍റെ മനസില്‍ തെളിഞ്ഞു വന്നു, എന്നത്തേയും പോലെ തന്‍റെ ഗുരുനാഥന്‍റെ മുന്നിലിരുന്ന് അദ്ദേഹത്തിനു പ്രിയപ്പെട്ട പ്രാര്‍ത്ഥനാ ശ്ലോകം ചൊല്ലിയത് മുതലുള്ള സംഭവങ്ങള്‍..
കൂടെ എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്നതിന്‍റെ ദുസൂചനയായ കാര്യങ്ങളും...

അന്നേ ദിവസം.
പുലര്‍ച്ചേ 3.30
ഡല്‍ഹി അപ്പോഴും അന്ധകാരത്തിലായിരുന്നു..
എങ്കിലും ഗുരുനാഥനു മുന്നിലിരുന്ന് മനു ശ്രദ്ധയോടെ ആ ശ്ലോകം വായിച്ചു..

"അണിഞ്ഞൊരുങ്ങിയാലും ഇല്ലെങ്കിലും
ഹേ മനുഷ്യാ, നീ കളങ്കരഹിതനായിരിക്കുക
ഒരു കൈ മാത്രമാണെങ്കിലും നിര്‍ത്തരുത്, നിന്‍റെ പോരാട്ടം
വീണ്ടും തുടരുക കളങ്കലേശമന്യേ"

അത് കേട്ടതും ഗുരുനാഥന്‍റെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു, അതേ പുതിയ പ്രഭാതത്തെ വരവേല്‍ക്കാന്‍ അദ്ദേഹം തയ്യാറായി കഴിഞ്ഞു.പ്രായം എഴുപത്തിയെട്ടിനു മേലെ ആയെങ്കിലും അതിന്‍റെ ക്ഷീണം ലവലേശമില്ലാതെ അദ്ദേഹം പതിയെ എഴുന്നേറ്റു.

സമയം പുലര്‍ച്ചെ അഞ്ചര.
ഡല്‍ഹി ഉണരുന്നതേയുള്ളു, എന്നാല്‍ ഇപ്പോള്‍ ഗുരു മയക്കത്തിലാണ്.അദ്ദേഹത്തിന്‍റെ സമീപത്ത് തന്നെ പുതുക്കിയ രേഖകള്‍ ഇരിക്കുന്നു, എല്ലാം വൃത്തിയായി അടുക്കി വച്ചിരിക്കുന്നു.രാവിലെ നാലേ മുക്കാല്‍ മുതല്‍ കരടു രേഖയിലെ തെറ്റ് തിരുത്തിയിരുന്ന ഇടക്ക് എപ്പോഴോ പതിവു പോലെ ചെറു ചൂടു വെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കഴിച്ച ശേഷം വീണ്ടും ഗുരു ജോലി തുടര്‍ന്നത് മനുവിനു ഓര്‍മ്മയുണ്ട്, പിന്നെ ഏപ്പോഴോ ക്ഷീണം കാരണം മയങ്ങിയതാവാം.

"മനു സമയമേറെയായി"
ആഭിയുടെ വാക്കുകളാണ്‌ മനുവിനെ സ്വപ്നത്തില്‍ നിന്ന് ഉയര്‍ത്തിയത്.
വാച്ചില്‍ നോക്കിയപ്പോള്‍ അഞ്ച് പത്ത്!!
കാത്തിയാവാഡയില്‍ നിന്ന് വന്ന് ആകാംക്ഷയോട് കാത്ത് നില്‍ക്കുന്ന രണ്ട് പേരെ നോക്കി മനു പറഞ്ഞു:
"നിങ്ങളുടെ കാര്യം ഞാന്‍ അദ്ദേഹത്തോടെ സംസാരിച്ചു, ഇപ്പോ ഒരു പ്രാര്‍ത്ഥനാ യോഗമുണ്ട്, ശരിക്കും അഞ്ച് മണിക്ക് തുടങ്ങേണ്ടതാ, അതിനു ശേഷം കാണാമെന്ന് പറഞ്ഞിട്ടുണ്ട്"
"സത്യമാണോ?"
"സത്യം, അദ്ദേഹം ജീവിച്ചിരുന്നാല്‍ കാണുമെന്ന് ഉറപ്പ് നല്‍കിയുട്ടുണ്ട് പോരെ?"
"മതി, അത് മതി"
അവരുടെ മുഖത്തെ സന്തോഷം കണ്ടോണ്ട് മനു പതിയെ ഗുരുനാഥനെ സമീപിച്ചു.അദ്ദേഹം ചര്‍ച്ചക്കിടയില്‍ തല ഉയര്‍ത്തി മനുവിനെ നോക്കി, മനു ഒന്നും മിണ്ടാതെ വാച്ച് ഉയര്‍ത്തി കാണിച്ചു.സമയത്തെ കുറിച്ച് ബോധവാനായ അദ്ദേഹം ചര്‍ച്ച നിര്‍ത്തി പതിയെ എഴുന്നേറ്റു, യോഗത്തില്‍ പോകാന്‍ തുടങ്ങുന്നതിനു മുന്നേ ചര്‍ച്ചയില്‍ പങ്കെടുത്ത സര്‍ദ്ദാറിനോട് ഒരു കാര്യം കൂടി ഉണര്‍ത്തിച്ചു:
"രണ്ട് പേരും കഴിവതും രമ്യമായി പോകണമെന്നാണ്‌ എന്‍റെ ആഗ്രഹം"
അത് കേട്ടിരുന്നയാള്‍ പതിയെ തലയാട്ടി, അപ്പോള്‍ കുറെ അകലെ മാറി വിഷ്ണുവും നാരായണനും നല്ല ടെന്‍ഷനിലായിരുന്നു, ദൌത്യം എന്താകും എന്ന് അറിയാത്ത ടെന്‍ഷനില്‍.

സേവാഗ്രാമത്തിന്‍റെ കാര്യത്തിലെ തീരുമാനം ഇന്ന് അറിയാമെന്ന് മനുവിനു ഉറപ്പായിരുന്നു.കാരണം രാവിലത്തെ മയക്കത്തിനു ശേഷം കര്‍മ്മ നിരതനായ ഗുരുവിനോട് മനു ഒന്നേ ചോദിച്ചുള്ളു:
"ഫെബ്രുവരി രണ്ടിനു തന്നെ പോകേണ്ടി വരുമോ?"
"കിഷോര്‍ലാലിനോട് ചെല്ലാമെന്ന് കത്ത് എഴുതിയിട്ടുണ്ട്, പിന്നെ ഭാവിയല്ലേ, ആര്‍ക്കറിയാം"
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു...
"എന്തായാലും ഇന്ന് വൈകിട്ടത്തെ പ്രാര്‍ത്ഥനാ യോഗത്തിനു ശേഷം തീരുമാനിക്കാം"
അങ്ങനെ പറഞ്ഞതിനു ശേഷം വിവിധ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഒരു പത്തര ആയതോടെ അദ്ദേഹം വിശ്രമിക്കാന്‍ കയറി.ഉച്ചക്ക് എഴുന്നേറ്റ അദ്ദേഹം പതിവില്ലാതെ ആരേയും സഹായത്തിനു വിളിക്കാതെ ബാത്ത് റൂമില്‍ പോയി..
മനുവിനു അത് അത്ഭുതമായിരുന്നു!!!
മനുവിന്‍റെ അത്ഭുതത്തിനു മറുപടിയായി ഗുരു പാടിയത് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ രണ്ട് വരികളായിരുന്നു...

""ഏകനായ് നടക്കുക,
നടക്കുക ഏകനായ്..."

അന്നേരം ആ കവിത കേട്ട് ചിരിച്ച മനു പിന്നെ കാണുന്നത് വിവിധ ചര്‍ച്ചകളുടെ തിരക്കിലേക്ക് പോയ ഗുരുവിനെയാണ്, ഇപ്പോള്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് പ്രാര്‍ത്ഥനായോഗത്തിനു പോകാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നു...
മനുവിനോട് ഒപ്പം യോഗസ്ഥലത്തേക്ക് നടന്ന് ഗുരുവിനെ വഴിയില്‍ കാത്ത് നിന്ന വിനു അഭിവാദ്യം ചെയ്തു:
"നമസ്തേ"
ഗുരുനാഥന്‍ തിരികെ കൈ കൂപ്പി.
അനുഗ്രഹം വാങ്ങാനായി വിനു കുനിഞ്ഞപ്പോള്‍ മനു അവനെ തടഞ്ഞ് കൊണ്ട് പറഞ്ഞു:
"സഹോദരാ, ഇപ്പോ തന്നെ വൈകിയിരിക്കുന്നു, ദയവായി അത് മനസിലാക്കുക"
മനു പറഞ്ഞത് ശരിയായിരുന്നു, അപ്പോള്‍ തന്നെ സമയം അഞ്ച് പതിനാറ്‌ ആയിരിക്കുന്നു!!
അനുഗ്രഹം വാങ്ങാനായി കുനിഞ്ഞ വിനു, തന്‍റെ കൈയ്യില്‍ ഒളിപ്പിച്ച് വച്ച പിസ്റ്റള്‍ ആ ഗുരുനാഥന്‍റെ നെഞ്ചിലേക്ക് ചൂണ്ടി...
മുപ്പത്തിയഞ്ച് അടി ദൂരെ നിന്ന് വെടിയുതിര്‍ക്കാവുന്ന ഏഴ് അറകളുള്ള ഓട്ടോമാറ്റിക്ക് പിസ്റ്റള്‍...
ആന്‍ ഇറ്റാലിയന്‍ മെയ്ഡ് ബ്ലാക്ക് ബെരേറ്റ പിസ്റ്റള്‍!!!!
അപകടം മനസിലാക്കിയ ഗുരുനാഥന്‍ വിനുവിന്‍റെ കണ്ണുകളിലേക്ക് നോക്കി..
അതൊരു നിമിഷമായിരുന്നു...
ചരിത്രത്തിന്‍റെ ഇടത്താളുകളിലെന്നും ഭാരതത്തെ സ്നേഹിക്കുന്ന കോടിക്കണക്കിനു ജനങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നിമിഷം...
വിഷ്ണു കര്‍ക്കറെയുടെയും, നാരായണന്‍ ആംതേയുടെയും ധൈര്യത്തില്‍ പുറപ്പെട്ട, വിനു എന്ന നാഥുറാം വിനായക് ഗോഡ്സേയും, സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിനോട്, ജവഹര്‍ലാല്‍ നെഹ്റുവുമായുള്ള അഭിപ്രായ വ്യത്യാസം മാറ്റണമെന്ന് പറഞ്ഞതിനു ശേഷം പ്രാര്‍ത്ഥനാ യോഗത്തിനു പുറപ്പെട്ട സാക്ഷാല്‍ മഹാത്മാഗാന്ധി എന്ന നമ്മുടെ പ്രിയപ്പെട്ട ബാപ്പുജിയും നേര്‍ക്ക് നേരെ നോക്കിയ നിമിഷം...
ഞാന്‍ അടുത്ത് ഉണ്ടായിരുന്നെങ്കില്‍ ഗോഡ്സേയുടെ തല തല്ലി പൊളിച്ചേനേന്ന് ഒരോ ഇന്ത്യക്കാരനും പറയാന്‍ ആഗ്രഹിക്കുന്ന നിമിഷം!!!

ഠോ...ഠോ...ഠോ...
മൂന്ന് വെടി!!!

മൂന്ന് വെടിയാണ്‌ ആ മറ്റേടത്തെ മോന്‍ നമ്മുടെ പ്രിയ രാഷ്ട്രപിതാവിന്‍റെ നെഞ്ചിലും വയറിലുമായി വച്ചത്.കുഴഞ്ഞ് വീണപ്പോഴും ആ കര്‍മ്മയോഗി ധീരമായ ശബ്ദത്തില്‍ പറഞ്ഞു:
"ഹേ റാം, ഹേ റാം.."
തുടര്‍ന്ന് മഹാത്മാവിന്‍റെ ദേഹം നിശ്ചലമായി!!!
മനുവിന്‍റെയും ആഭയുടെയും മടിയില്‍ കിടന്ന് അദ്ദേഹം മരിച്ചത്, 1948 ജനുവരി 30നു വൈകിട്ട് 5.17നു ആയിരുന്നു.
പോര്‍ബന്തറില്‍ തുടങ്ങി രാജ്കോട്ട്, ഡര്‍ബന്‍, പീറ്റേഴ്സ് ബര്‍ഗ്ഗ്, ജോഹന്നസ് ബര്‍ഗ് എന്നിവിടങ്ങള്‍ താണ്ടി ചമ്പാരനിലും സബര്‍മതിയിലും തങ്ങി, യെര്‍വാദയില്‍ തടവറയില്‍ കിടന്ന്, ദണ്ഡിയിലെ ഉപ്പ് കുറുക്കി, സേവാഗ്രാമിലും നൌഖയിലും സാന്തനം പകര്‍ന്ന്, കല്‍ക്കട്ടയില്‍ വിഭജനത്തിന്‍റെ മുറിവുണക്കി ഡല്‍ഹിയില്‍ അവസാനിച്ച ഒരു മഹത് യാത്രയുടെ അന്ത്യമായിരുന്നു അത്.

എന്നാല്‍ ആ യാത്ര അവസാനിക്കുന്നില്ല...
ഒരോ ഭാരതീയന്‍റെയും മനസ്സുകളിലൂടെ ഇന്നും ആ യാത്ര തുടരുന്നു..
മരിച്ച് കിടന്ന് മഹാത്മാവിന്‍റെ മുഖത്ത് നോക്കിയ മനുവിനു ഒരിക്കല്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ്‌ ഓര്‍മ്മ വന്നത്...

"ആരെങ്കിലും എന്‍റെ മേല്‍ വെടിയുതിര്‍ത്താല്‍ ഞാന്‍ ആര്‍ത്തനാദം പുറപ്പെടുവിക്കാതെ, ദൈവനാമം ഉച്ചരിച്ച് മരണത്തിനു കീഴടങ്ങും.അപ്പോള്‍ നീ ലോകത്തോട് പറയണം, ഇവിടെ ഒരു യഥാര്‍ത്ഥ മഹാത്മാ ജീവിച്ചിരുന്നെന്ന്..."

അതേ, അത് സത്യമാണ്....
നമ്മുടെ രാഷ്ട്രപിതാവായ, നമ്മുടെ പ്രിയ ബാപ്പുജി, യഥാര്‍ത്ഥ മഹാത്മാ തന്നെയാണ്!!
അദ്ദേഹത്തിനായി, നമുക്കായി, ഭാരതാംബക്കായി, ഉള്ളിലെ കളങ്കങ്ങള്‍ മാറ്റി നമുക്ക് ഒന്നിക്കാം സോദരരേ,
ജാതി മത വര്‍ണ്ണ ഭാഷാ വ്യത്യാസങ്ങള്‍ മറന്ന്, നാം ഒന്ന് എന്ന് ചിന്തിച്ച് നമുക്ക് ഒന്നിക്കാം...
അങ്ങനെ ഭാരതത്തെ ബാപ്പുജി ആഗ്രഹിച്ച പോലെ ലോകത്തിനു മാതൃകയാക്കാം..
തുടര്‍ന്ന് ഭാരതത്തിന്‍റെ ഐക്യവും പോലെ ലോകവും ഒന്നിക്കുമെന്ന് വിശ്വസിക്കാം...
യുദ്ധമില്ലാത്ത, കപടതയില്ലാത്ത ഒരു ലോകത്തിനായി പ്രാര്‍ത്ഥിക്കാം...
സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ പറക്കുന്നത് കണ്ട് സന്തോഷിക്കാം..
അതിനായി നമുക്ക് ഒന്നിക്കാം...

ഭാരത് മാതാ കീ ജയ്യ്!!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com