For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

അച്ഛന്‍കുട്ടി അവതാരമായി




കൊച്ച് കൊച്ച് സന്തോഷങ്ങള്‍ ഞാന്‍ എന്നും പങ്ക് വച്ചത് നിങ്ങളോടൊപ്പമാണ്, ഇതാ എന്‍റെ ജീവിതത്തിലെ മറ്റൊരു സന്തോഷം, എനിക്കൊരു പെണ്‍കുട്ടി ജനിച്ചിരിക്കുന്നു.ഈ കന്നി മാസത്തിലെ തിരുവാതിര നാളില്‍ അവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്ന് വന്നു.കരിമുട്ടത്തമ്മ കനിഞ്ഞ് നല്‍കിയ കുഞ്ഞിനൊപ്പം ഇരുന്നപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറയേണമെന്ന് തോന്നി...
നന്ദിയുണ്ട്, എല്ലാവരോടും...
നിങ്ങളുടെ പ്രാര്‍ത്ഥനക്ക്, ആശംസക്ക്....
നന്ദി, നന്ദി, നന്ദി.
(അമ്മയും കുഞ്ഞും ഈശ്വരാനുഗ്രഹത്താല്‍ സുഖമായി ഇരിക്കുന്നു, ഈ ഞാനും)

മേല്‍ സൂചിപ്പിച്ചത് എന്‍റെയും ദീപയുടെയും ജീവിതം.എന്നാല്‍ ഇനി പറയാനുള്ളത് ഈ ബ്ലോഗിലെ നായകനായ മനുവിന്‍റെയും, അവന്‍റെ ഭാര്യ ഗായത്രിയുടെയും ജീവിതത്തെ കുറിച്ചാണ്, അവരുടെ കുഞ്ഞിനെ കുറിച്ചാണ്...
കഥ മനുവിന്‍റെ കാഴ്ചപ്പാടില്‍...

2010 സെപ്റ്റംബര്‍ 30
എല്ലാവരും ടെന്‍ഷനിലാണ്...

ഞാന്‍, എന്‍റെ വീട്ടുകാര്‍, നാട്ടുകാര്‍, കൂട്ടുകാര്‍, എന്തിനു ഇന്ത്യാ മഹാരാജ്യം തന്നെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്നു.എല്ലാവര്‍ക്കും ഒരേ ഒരു ചിന്ത മാത്രം...
അയോധ്യാവിധി എന്താവും??
ഞാന്‍ അതിലും ടെന്‍ഷനിലാ, എനിക്ക് അയോധ്യാവിധി മാത്രമല്ല പ്രശ്നം, എന്‍റെ പെമ്പ്രന്നോത്തി ലേബര്‍ റൂമിലാ...
ആ വിധി എന്താവും??
രണ്ട് വിധിയെ കുറിച്ചും ആലോചിച്ചിരിക്കേണ്ടി വന്നത് എന്‍റെ വിധി.അക്ഷമനായി, ഈശ്വരനെയും പ്രാര്‍ത്ഥിച്ച് ആ ലേബര്‍ റൂമിനു മുമ്പില്‍ ഞാന്‍ സമയം തള്ളി നീക്കി കൊണ്ടിരുന്നു...

സത്യത്തില്‍ രാവിലെ അവളെ മുറിയില്‍ കയറ്റിയതാ, ചെറിയ വേദന ഉണ്ടെന്ന് നേഴ്സ് പറഞ്ഞു, പിന്നെ ഒന്നും അറിയില്ല.ഇടക്കിടെ നേഴ്സുമാര്‍ പുറത്തേക്ക് ഓടുന്നു, ഡോക്ടര്‍ അകത്തേക്ക് ഓടുന്നു, വേറെ ഗര്‍ഭിണികള്‍ ലേബര്‍ റൂമിലേക്ക് ചാടി കയറുന്നു, എന്ന് വേണ്ടാ, ആകെ ബഹളം.ഇച്ഛിരി രാഷ്ട്രിയത്തിന്‍റെ അസ്ക്കിത ഉള്ള ചേട്ടനാണ്‌ ബ്ലഡ് ആവശ്യമുണ്ടെങ്കില്‍ കൊടുക്കാനായി വന്നിട്ടുള്ളത്.അതിനാല്‍ തന്നെ വിധി വരുന്നതിനു മുന്നേ പ്രസവം നടക്കണമെന്നാണ്‌ എന്‍റെ ആഗ്രഹം.ഇല്ലെങ്കില്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ച് അലറി കൊണ്ട് ചേട്ടന്‍ ഇറങ്ങി ഓടിയാല്‍ ഞാന്‍ എന്തോ ചെയ്യും??
ആകെ ടെന്‍ഷന്‍!!

മൂന്ന് മൂന്നര ആയപ്പോള്‍ ടെന്‍ഷന്‍ സഹിക്കാന്‍ വയ്യാതെ ഞാന്‍ താഴെ ക്യാന്‍റീനില്‍ പോയി ഒരു ചായ കുടിച്ചിട്ട് തിരിച്ച് വന്നു.നോക്കിയപ്പോള്‍ എല്ലാവരും ചിരിച്ചോണ്ട് നില്‍ക്കുന്നു.ആകാംക്ഷ സഹിക്കാന്‍ വയ്യാതെ നിന്ന എന്‍റെ അടുത്തേക്ക് ചേട്ടന്‍ വന്നു, എന്നിട്ട് പറഞ്ഞു:
"ഡോണ്ട് വറി, ദൈവം സഹായിച്ചു"
"എന്തായി?"
"മൂന്നായിട്ട് പകുത്ത് എടുക്കാന്‍ തീരുമാനമായി"
"എന്ത്?"
"അയോധ്യാ ഭൂമി"
ശ്ശെടാ!!!
പേടിച്ച് പോയി.

അങ്ങനെ അന്ന് മൊത്തം കാത്തിരുന്നത് വെറുതെയായി, അവള്‍ പ്രസവിച്ചില്ല.
ഒക്റ്റോബര്‍ ഒന്ന്...
രാത്രി പന്ത്രണ്ട് മണി...

വാതുക്കല്‍ ഉറക്കം തൂങ്ങി നിന്ന എന്നെ വിളിച്ചുണര്‍ത്തി സിസ്റ്റര്‍ പറഞ്ഞു:
"ചെറിയ വേദന തുടങ്ങിയട്ടുണ്ട്"
ദൈവമേ, കാത്തോളണേ...
സത്യത്തില്‍ ഗായത്രിയെയും കൂട്ടി മൂന്ന് ഗര്‍ഭിണികള്‍ ലേബര്‍ റൂമിലുണ്ട്.പക്ഷേ ഒരുത്തിയുടെ ഹസ്സ് ഗള്‍ഫിലാ, മറ്റവുളുടേത് എസ്സ്.ഐ ആണത്രേ, അയോധ്യാവിധി വന്ന കാരണം ഡ്യൂട്ടിയിലാണ്‌ പോലും.അതിനാല്‍ തന്നെ അന്നേ ദിവസം ലേബര്‍ റൂമിനു മുന്നിലിരുന്ന് ടെന്‍ഷനടിക്കാന്‍ പാവം ഞാന്‍ മാത്രം, വേറെ ഒരു ഹസ്സ്‌ബന്‍റും എനിക്ക് കൂട്ടിനില്ല.

അങ്ങനെ രാവിലെ എട്ട് മണി ആയപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിസ്റ്റര്‍മാര്‍ പോയി, വേറെ സിസ്റ്റര്‍മാര്‍ വന്നു.എല്ലാം പിശക് സാധനങ്ങള്‍, എന്ത് ചോദിച്ചാലും ചൂടായി മാത്രമേ മറുപടി പറയു.
എട്ടര ആയപ്പോള്‍ അതിലൊരുത്തി വന്ന് ചോദിച്ചു:
"ഗായത്രിയുടെ ആരെങ്കിലും ഉണ്ടോ?"
ഉണ്ടേ, അടിയനുണ്ടേ!!
ആകാംക്ഷയോടെ ഓടി ചെന്ന എന്നോട് അവര്‍ പറഞ്ഞു:
"നിങ്ങളുടെ ഭാര്യക്ക് ഓപ്പറേഷന്‍ നടത്തേണ്ടി വരും"
"എന്തേ?"
"നിങ്ങളുടെ കുട്ടിയുടെ തല മുകളിലാണ്"
അറിയാതെ തിരികെ ചോദിച്ച് പോയി:
"അപ്പോ മറ്റ് കുട്ടികളുടെ തല കാലിന്‍റെ താഴെയാണോ?"
പാവം സിസ്റ്റര്‍!!
അവര്‍ക്ക് മിണ്ടാട്ടമില്ല.
മനസാന്നിദ്ധ്യം വീണ്ട് കിട്ടിയപ്പോള്‍ അവര്‍ പറഞ്ഞു:
"എന്നല്ല, അമ്മയുടെ വയറ്റില്‍ കുഞ്ഞിന്‍റെ തല മുകളിലായ പൊസിഷനിലാ.തല താഴെയും, കാല്‌ മുകളിലും വന്നാല്‍ മാത്രമേ സുഖ പ്രസവം നടക്കു"
ഓ, എന്ന്...
അല്ലേലും എന്‍റെ കുഞ്ഞിനു തലകുത്തി നില്‍ക്കുന്ന സ്വഭാവം കാണില്ല.

ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ വീണ്ടും വന്ന് പറഞ്ഞു:
"ദൈവം കാത്തു, സുഖപ്രസവം, പെണ്‍കുഞ്ഞ്"
ഒരു നിമിഷം...
മനസ്സില്‍ ആയിരം തിരമാല ഒന്നിച്ച് ഉയരുന്ന പോലെ ആകെ സന്തോഷം, ഒരു ധൈര്യത്തിനു വീഴാതിരിക്കാന്‍ അടുത്ത് നിന്ന അമ്മയെ മുറുകെ പിടിച്ചു.ഒരു രണ്ട് മിനിറ്റ് എടുത്തു ഒന്ന് നോര്‍മലാകാന്‍...

പിന്നെ ആകെ ബഹളം...
ഞങ്ങളുടെ നാട്ടില്‍ ഒരു ചടങ്ങുണ്ട്, കുട്ടിയുടെ അച്ഛന്‍ സ്വര്‍ണ്ണം തേനില്‍ ചാലിച്ച് കുഞ്ഞിന്‍റെ വായില്‍ വച്ച് കൊടുക്കണം.എന്നിട്ടേ മറ്റുള്ള ബന്ധുക്കളെ കുഞ്ഞിനെ കാണിക്കാന്‍ കൊണ്ട് പോകുകയുള്ളു.അങ്ങനെ തേനും, സ്വര്‍ണ്ണവുമായി അകത്തേക്ക് ഞാനും അമ്മയും കയറിയപ്പോള്‍ അച്ഛന്‍ ചെവിയില്‍ പറഞ്ഞു:
"ദക്ഷിണ കൊടുത്തേ കുഞ്ഞിനെ വാങ്ങാവു"
ശരി അച്ഛാ!!
കുറച്ചില്ല, അഞ്ഞൂറ്‌ രൂപ ദക്ഷിണ കൊടുത്തു.കുഞ്ഞിനെ കൈയ്യില്‍ വാങ്ങി സ്വര്‍ണ്ണം അരച്ച തേന്‍ നാക്കില്‍ പുരട്ടിയപ്പോള്‍ അവള്‍ നുണഞ്ഞ് ഇറക്കുന്നു.
പതിയെ കുഞ്ഞുമായി പുറത്തേക്ക്...

കണ്ടവര്‍ കണ്ടവര്‍ അഭിപ്രായം രേഖപ്പെടുത്തി...
"മൂക്ക് അച്ഛനെ പോലെയാ" വല്യമ്മ.
"നാക്ക് അമ്മയെ പോലെയാ" കുഞ്ഞമ്മ.
"കണ്ണ്‌ അച്ഛനെ പോലെയാ" അപ്പച്ചി.
"ചിരി അച്ഛനെ പോലെയാ" അമ്മാവി.
മാക്സിമം പോയിന്‍റ്‌ അച്ഛന്...
എല്ലാവരും കൂട്ടത്തോടെ പറഞ്ഞു:
"ഇത് അച്ഛന്‍കുട്ടി തന്നെ"
വീണ്ടും എന്‍റെ മനസ്സ് നിറഞ്ഞു.

സിസ്റ്ററുടെ അഭിപ്രായ പ്രകാരം കുഞ്ഞിനെ തിരികെ കിടത്താന്‍ ലേബര്‍ റൂമിലേക്ക് തിരിച്ച് കയറിയപ്പോഴാണ്‌ സപ്തനാഡികളും തകര്‍ക്കുന്ന ഒരു ദൃശ്യം ഞാന്‍ കണ്ടത്....
നിറവയറുമായി ഗായത്രി അതാ മുന്നില്‍!!!
അവള്‍ ഒരു ചോദ്യം:
"ചേട്ടാ, ഇത് ഏതാ കുട്ടി?"
കര്‍ത്താവേ!!!
ഇത് ഏതാ കുട്ടി???
വിക്കി വിക്കി ഞാന്‍ തിരികെ ചോദിച്ചു:
"നീ പ്രസവിച്ചില്ലേ?"
"ഇല്ല, മറ്റേ കുട്ടിയാ പ്രസവിച്ചത്, അതും ഗായത്രിയാ"
എന്‍റെ കാടാമ്പുഴ ഭഗവതി!!!
കൂമ്പിനു ഇടി കിട്ടാന്‍ ഇനി എന്തോ വേണം??
എനിക്ക് തല കറങ്ങി തുടങ്ങി.

പുറത്ത് വന്ന് സത്യം പറഞ്ഞപ്പോള്‍ ആര്‍ക്കും അനക്കമില്ല.തലക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്ന എന്‍റെ കൈയ്യില്‍ ദക്ഷിണയായി വാങ്ങിയ അഞ്ഞൂറ്‌ രൂപ തിരികെ തന്നിട്ട് സിസ്റ്റര്‍ ചോദിച്ചു:
"താന്‍ ആരുടെ ഭര്‍ത്താവാ?"
"ഗായത്രിയുടെ..."
"തനിക്കത് നേരത്തെ പറഞ്ഞ് കൂടായിരുന്നോ?"
ശരിയാ, പറയാമായിരുന്നു.

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ ഒരു പേപ്പര്‍ കൊണ്ട് വന്നു, ഗായത്രിക്ക് ഓപ്പറേഷന്‍ വേണമത്രേ, ഭര്‍ത്താവ് ഒപ്പിട്ട് കൊടുക്കണം പോലും...
ഒപ്പിട്ട് കൊടുത്തു!!
പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ സിസേറിയന്‍ കഴിഞ്ഞതായി അറിയിപ്പ് വന്നു.മനസില്‍ തിരമാലയില്ല, കണ്ണില്‍ ആകാംക്ഷയില്ല, നെഞ്ചില്‍ ആക്രാന്തമില്ല.തേനും സ്വര്‍ണ്ണവുമായി പതിയെ അകത്തേക്ക്...

റൂമില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച...
ദേ നിറവയറുമായി ഗായത്രി നില്‍ക്കുന്നു!!!
കടവുളേ..
ഇവള്‍ ഇത് വരെ പ്രസവിച്ചില്ലേ??
എന്‍റെ സംശയം അമ്മ ഉറക്കെ ചോദിച്ചു:
"ഇപ്പോഴും മോളല്ലേ പ്രസവിച്ചത്?"
"ഹേയ്, അത് ഞാനാകാന്‍ വ്ഴിയില്ല" അവളുടെ മറുപടി.
അഞ്ഞൂറ്‌ രൂപ കിട്ടുമെന്ന് കരുതിയാകണം പഴയ സിസ്റ്റര്‍ ഓടി വന്നു, ഗായത്രിയെ ചൂണ്ടി അവരോട് ഞാന്‍ പറഞ്ഞു:
"സിസ്റ്റര്‍, ഈ ഗായത്രിയാ എന്‍റെ ഭാര്യ"
അവര്‍ അറിയാതെ തലയില്‍ കൈ വച്ചു.

ഹല്ല, അവര്‍ എന്നെ കൊണ്ട് തോറ്റ് കാണണം.ആദ്യം ഗള്‍ഫുകാരന്‍റെ കുഞ്ഞിനു സ്വര്‍ണ്ണം കലക്കി കൊടുത്തു, പിന്നെ എസ്.ഐയുടെ ഭാര്യയുടെ സിസേറിയന്‍ നടത്താന്‍ ഒപ്പിട്ട് കൊടുത്തു, എല്ലാം കഴിഞ്ഞിട്ടും എന്‍റെ ഭാര്യ നിറവയറുമായി അവിടെ നില്‍ക്കുന്നതേയുള്ളു...
അത് പിന്നെ ഞാനറിഞ്ഞോ, എസ്.ഐയുടെ ഭാര്യയും ഗായത്രി ആണെന്ന്??
എന്തായാലും ഇക്കുറി കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് പോയില്ല, അതിനാല്‍ തന്നെ ഇതും എന്‍റെ കുഞ്ഞാണെന്ന് ആരും പറഞ്ഞുമില്ല, ഭാഗ്യം.

പത്തര ആയപ്പോള്‍ സിസ്റ്റര്‍ വീണ്ടും വന്നു.ഗായത്രിയെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ട് പോകുവാണെന്ന് കേട്ടപ്പോള്‍ അറിയാതെ ചോദിച്ചു:
"വേറെ ഗര്‍ഭിണികള്‍ അകത്ത് ഇല്ലല്ലോ, അല്ലേ?"
"ഇല്ലേ, ഇല്ല" സിസ്റ്ററിന്‍റെ മുഖത്ത് ചിരി.
പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അറിയിപ്പ് വന്നു..
സിസേറിയന്‍ കഴിഞ്ഞു...
പെണ്‍കുട്ടി!!
വല്യമ്മ ഓടി വന്ന് സന്തോഷവര്‍ത്തമാനം അറിയിച്ചു:
"എടാ, നിന്‍റെ മൂന്നാമത്തെ കുഞ്ഞും പെണ്‍കുഞ്ഞാ"
എന്‍റെയോ??
"അല്ല, ഈ കുഞ്ഞും പെണ്‍കുഞ്ഞാ" വല്യമ്മ തിരുത്തി.

കുഞ്ഞിനെ സ്വീകരിച്ചപ്പോള്‍ ഡോക്ടറോട് നേരിട്ട് ചോദിച്ചു:
"ഡോക്ടര്‍, ഇത് എന്‍റെ കുഞ്ഞ് തന്നല്ലേ?"
തൊട്ട് മുമ്പ് നടന്ന സംഭവങ്ങള്‍ അറിയാത്ത ഡോക്ടര്‍ അമ്പരപ്പോടെ തിരികെ ചോദിച്ചു:
"താനെന്തുവാ ഉദ്ദേശിച്ചത്?"
ഹേയ്, ഒന്നുമില്ല!!

തിരികെ കുഞ്ഞുമായി പുറത്ത് വന്നപ്പോള്‍ വല്യമ്മക്ക് പിന്നേം സംശയം:
"ഇതിനെ നമ്മുടെ ഗായത്രി തന്നാണോ പ്രസവിച്ചത്?"
"അതേ വല്യമ്മേ"
"എന്നാ മൂക്ക് നിന്‍റെ പോലെ തന്നെ"
കണ്ണും, കാലും, എല്ലാം നിന്നെ പോലെ...
ചുറ്റുവട്ടത്ത് നിന്ന് അഭിപ്രായങ്ങള്‍ ഏറുന്ന്..
അതേ, എനിക്ക് കുഞ്ഞ് ജനിച്ചിരിക്കുന്നു..
അച്ഛന്‍കുട്ടി അവതാരമായി!!

വാല്‍കഷ്ണം:

മനുവിന്‍റെ കഥ അങ്ങനെ നില്‍ക്കട്ടെ, ഇനി എന്‍റെ മകളുടെ കാര്യം പറയുകയാണെങ്കില്‍ ഒക്റ്റോബര്‍ 28 നു അവള്‍ക്ക് പേരിട്ടു...

ഗൌരിനന്ദ


പ്രസവിക്കുന്ന തമ്പുരാട്ടി



ഒരു സ്ത്രീ പൂര്‍ണ്ണയാകുന്നത് അവളൊരു മാതാവാകുമ്പോഴാണത്രേ.പത്ത് മാസം ചുമന്ന കുട്ടിയെ നൊന്ത് പ്രസവിക്കുന്ന വേളയായിരിക്കാം അവളുടെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങളിലൊന്ന്.ലോകം പുരോഗമിച്ചു,ഇന്ന് സുഖപ്രസവം എന്നൊരു വാക്കേ ഇല്ല.കാലം മാറിയതിനൊപ്പം പ്രസവത്തിന്‍റെ രൂപവും മാറി.ഇത് സിസേറിയന്‍റെ കാലഘട്ടമാണ്....,
ഒരു സിസേറിയന്‍ യുഗം.

പ്രീഡിഗ്രിക്ക് എന്നെ സുവോളജി പഠിപ്പിച്ചിരുന്ന മാഷിന്‍റെ നാട്ടില്‍ ഒരു ആശുപത്രിയുണ്ട്,
'ഗോപി ഡോക്ടറുടെ ആശുപത്രി'
ഈ ആശുപത്രിയിലാണ്‌ ആ നാട്ടിലെ സ്ത്രീകള്‍ അമ്മയാകാനുള്ള പ്രധാന പ്രക്രിയയാകുന്ന പ്രസവം നടക്കുന്നത്.അതിനാല്‍ മാഷ് ഇടയ്ക്കിടയ്ക്ക് പറയുന്ന ഒരു വാചകമുണ്ട്:
"ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള്‍ പ്രസവിക്കണമെങ്കില്‍ ഗോപി ഡോക്ടര്‍ തന്നെ വേണം"
അതെനിക്ക് മനസ്സിലായില്ല!!!
എന്താണാവോ ഉദ്ദേശിച്ചത്???
അത് എന്തും ആകട്ടെ,പക്ഷേ എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള്‍ പ്രസവിക്കണമെങ്കില്‍ നാണിയമ്മ തന്നെ വേണമായിരുന്നു.ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധയായ വയറ്റാട്ടി നാണിയമ്മ.

നാണിയമ്മ ആസ്ഥാന വയറ്റാട്ടിയായി നാട്ടില്‍ വിലസിയിരുന്ന ആ കാലഘട്ടത്തിലാണ്‌ എന്‍റെ വീട്ടില്‍ എലിശല്യം കൂടിയത്.വൈകുന്നേരം നാല്‌ മൂട് കപ്പ അടുക്കളയില്‍ വച്ചിരുന്നാല്‍ രാവിലെ അതിന്‍റെ തൊലി മാത്രം പാഴ്സലില്‍ അയച്ച് തരുന്ന ചെകുത്താന്‍മാരായിരുന്നു ഈ എലികള്‍.അവറ്റകളുടെ ശല്യം കൂടിയപ്പോള്‍ അമ്മുമ്മ പ്രഖ്യാപിച്ചു:
"കില്‍ ദെം"
തട്ടികളയാന്‍!!!
പക്ഷേ എങ്ങനെ?
അതിനെ തുടര്‍ന്നുള്ള മഹത്തായ ചര്‍ച്ചയുടെ ഫലമായിരുന്നു ഒരു പൂച്ചകുഞ്ഞിനെ വളര്‍ത്താനുള്ള തീരുമാനം.വയറ്റാട്ടി നാണിയമ്മയുടെ വീട്ടില്‍ പൂച്ചകുഞ്ഞ് ഉണ്ടന്ന കേട്ടറിവിന്‍റെ പുറത്താണ്‌ നാലാം ക്ലാസ്സ്‌കാരനായ എന്നെയും കൊണ്ട് അച്ഛന്‍ അവിടെ ചെന്നത്.പക്ഷേ എന്‍റെ പ്രതീക്ഷകളെ തകര്‍ക്കുന്നതായിരുന്നു നാണിയമ്മയുടെ മറുപടി:
"അയ്യോ അങ്ങുന്നേ,ഇവിടെ ഉള്ളതിനെ എല്ലാം ഒരോരുത്തര്‌ കൊണ്ട്പോയി"
അതോടെ എന്‍റെ മുഖം മങ്ങി.

കാരണം ഞാന്‍ ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു വന്നത്.എലികളെ ഓടിക്കുക എന്നത് മാത്രമായിരുന്നില്ല,എനിക്ക് കൂടെ കളിക്കാന്‍ ഒരു പൂച്ചകുഞ്ഞിനെ കിട്ടും എന്നതായിരുന്നു എന്‍റെ കണക്ക് കൂട്ടല്‍.അത് നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ എന്‍റെ മുഖം വാടിയത് കണ്ടിട്ടായിരിക്കാം നാണിയമ്മ പറഞ്ഞു:
"ഇനി വേണമെങ്കില്‍ കോലോത്ത് പോണം"
"കോലോത്ത് പോയാ അവിടെ കാണുമെന്ന് ഉറപ്പുണ്ടോ?" അച്ഛന്‍റെ മറുചോദ്യം.
"ഉറപ്പാ,കിട്ടും.ഞാന്‍ ഇന്നലെയും അവിടെ പോയാരുന്നു.അവിടുത്തെ തമ്പുരാട്ടി കൊച്ച് മാസം തികഞ്ഞ് നില്‍ക്കുകയാ,എപ്പോള്‍ വേണേലും പ്രസവിക്കാം" നാണിയമ്മയുടെ വിശദീകരണം.
അപ്പോള്‍ തന്നെ ഞാനൊരു മഹത്തായ സത്യം മനസ്സിലാക്കി,
ഞങ്ങളൂടെ നാട്ടില്‍ ആവശ്യമുള്ള പൂച്ചകുഞ്ഞുങ്ങളെ പ്രസവിച്ച് കൊടുക്കുന്നത് കോലോത്തെ തമ്പുരാട്ടിയാണ്.വയറ്റാട്ടിക്ക് പൂച്ചകുഞ്ഞുങ്ങളെ കിട്ടുന്നതും അവിടുന്നു തന്നെ.

കോലോത്ത് അച്ഛന്‍ പോകണമെന്നില്ലന്നും,ഞാന്‍ പോയാല്‍ മതിയെന്നും തീരുമാനമായി.അതിന്‍ പ്രകാരം അങ്ങോട്ട് പുറപ്പെട്ട എന്നോട് വയറ്റാട്ടി പറഞ്ഞു:
"മനുകുട്ടന്‍ അവിടെ ചെന്ന് നാണിയമ്മ പറഞ്ഞിട്ട് വരികയാണെന്ന് പറഞ്ഞാല്‍ മതി.മനസ്സിലായോ?"
മനസ്സിലായി,എല്ലാം മനസ്സിലായി,
നേരെ കോലോത്ത് ചെല്ലുക,വയറ്റാട്ടി പറഞ്ഞിട്ട് വരികയാണെന്ന് പറയുക,ഒരു കുഞ്ഞിനെ ചോദിക്കുക.ഇത് കേള്‍ക്കേണ്ട താമസം തമ്പുരാട്ടി അകത്ത് പോയി ഒരു പൂച്ചകുഞ്ഞിനെ പ്രസവിച്ച് എന്‍റെ കൈയ്യില്‍ കൊണ്ട് തരും.
വെരി വെരി ക്ലീയര്‍!!!
ഞാന്‍ കോലോത്തേക്ക് വച്ച് പിടിച്ചു.

തമ്പുരാട്ടിക്ക് പേറ്റ് നോവ് തുടങ്ങിയ സമയത്ത് തന്നെയായിരുന്നു ഞാന്‍ കോലോത്തേക്ക് ഓടി ചെന്നത്.തമ്പുരാട്ടിയുടെ നിലവിളി കേട്ട് ഓടികൂടിയ വേലക്കാരുടെയും അവിടുത്തെ കാരണവന്‍മാരുടെയും മുന്നിലെത്തിയ ഞാന്‍ എന്‍റെ ആഗമനോദ്യേശം അറിയിച്ചു:
"വയറ്റാട്ടി പറഞ്ഞിട്ട് കുഞ്ഞിനെ എടുക്കാന്‍ വന്നതാ"
എന്‍റെ ഈ വാചകം കേട്ടതും അവിടുത്തെ കാരണവന്‍മാരും അനന്തരാവകാശികളും വേലക്കാരും മാത്രമല്ല,കോലോത്തെ പതിനാല്‌ തടിമാടന്‍മാരെ പ്രസവിച്ച് തഴക്കവും പഴക്കവും വന്ന അമ്മുമ്മ വരെ ഞെട്ടി.അവരെല്ലാം അമ്പരന്ന് പരസ്പരം നോക്കി.
മൊട്ടേന്ന് വിരിയാത്ത പയ്യന്‍ പേറെടുക്കാന്‍ വന്നിരിക്കുന്നോ?
'എന്‍റെ കൃഷ്ണാ,കലികാലം' എന്ന് പറഞ്ഞുകൊണ്ട് ആ അമ്മുമ്മ പതുക്കെ തിണ്ണയിലിരുന്നു.
കാര്യത്തിന്‍റെ ഗൌരവം മനസ്സിലാകാത്ത ഞാന്‍ പിന്നെയും ചോദിച്ചു:
"തമ്പുരാട്ടി എന്തിയേ?"
എന്‍റെ ആധികാരമായ ചോദ്യവും പേറെടുക്കാനുള്ള ആക്രാന്തവും കണ്ടിട്ടാവണം അവരെല്ലാം ഞെട്ടി.എന്നെ കൊണ്ട് പേറെടുപ്പിക്കണോ വേണ്ടായോ എന്നൊരു തീരുമാനം എടുക്കാനാകാതെ എല്ലാവരും വിഷമിച്ച് നിന്നു.അപ്പോഴും അകത്തൊരു മുറിയില്‍ തമ്പുരാട്ടി വേദന കൊണ്ട് പുളയുകയായിരുന്നു.

അവസാനം കൂട്ടത്തില്‍ ഒരു കാരണവര്‍ രണ്ടും കല്പിച്ച് എന്നോട് ചോദിച്ചു:
"മോനിതൊക്കെ പരിചയമുണ്ടോ?"
കൊള്ളാം,ഒരു പൂച്ചകുഞ്ഞിനെ കൊണ്ട് പോകാന്‍ പരിചയം ഉണ്ടോന്ന്?
അതും എന്നോട്?
ആ ചോദ്യം കേട്ടതും ഉള്ളില്‍ വന്ന ചിരി അടക്കി ഞാന്‍ പറഞ്ഞു:
"പരിചയമുണ്ട്"
എന്‍റെ മറുപടി കേട്ടതും അങ്ങേര്‌ തിരിഞ്ഞ് എല്ലാരെയും ഒന്ന് നോക്കി,എന്നിട്ട് വീണ്ടും എന്നോട് ചോദിച്ചു:
"ഇതിനു മുമ്പ് മോനെവിടെങ്കിലും പോയിട്ടുണ്ടോ?"
എനിക്ക് ശരിക്കും ദേഷ്യം വന്നു...
ഒരു പൂച്ചകുഞ്ഞിനെ തരാന്‍ വേണ്ടി,ഞാന്‍ ആദ്യം എവിടെയൊക്കെ പൂച്ചകുഞ്ഞിനെ അന്വേഷിച്ച് പോയിട്ടുണ്ട് എന്ന് അറിയണം എന്ന അവരുടെ മനോഭാവമാണ്‌ എന്നെ ദേഷ്യം പിടിപ്പിച്ചത്.പക്ഷേ ആവശ്യം എന്‍റെ ആയി പോയില്ലേ?
ഉള്ളില്‍ വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു:
"ആദ്യം വയറ്റാട്ടിയുടെ വീട്ടിലാ പോയത്"
അതോട് കൂടി അവര്‍ക്ക് സമാധാനമായി.ആദ്യം വയറ്റാട്ടിയുടെ പേറെടുത്തവനാണെങ്കില്‍ ഞാന്‍ എത്ര കേമനായിരിക്കും എന്നാകണം അവര്‍ ചിന്തിച്ചത്.എന്തായാലും എന്നെ കൊണ്ട് തന്നെ പേറെടുപ്പിക്കാന്‍ അവരെല്ലാം കൂടി തീരുമാനിച്ചു.അവരുടെ സംസാരത്തില്‍ നിന്നും ഇത് മനസ്സിലാക്കിയ ഞാന്‍ ഞെട്ടിപ്പോയി.
ഈശ്വരാ,എന്തൊരു പരീക്ഷണം????
ഇവരെന്താ ഇങ്ങനെ?

എന്‍റെ ഭാഗ്യമാണോ,തമ്പുരാട്ടിയുടെ ഭാഗ്യമാണോ അതോ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ഭാഗ്യമാണോ എന്നറിയില്ല കാര്യങ്ങളുടെ കിടപ്പ് വശം അത്രയും ആയപ്പോഴത്തേക്കും നാണിയമ്മ അവിടെ വന്നു.അകത്തേക്ക് ഓടിപ്പോയ അവര്‍ അരമണിക്കുര്‍ കഴിഞ്ഞപ്പോള്‍ തിരിച്ച് വന്നു.എന്നിട്ട് എല്ലാരോടുമായി പറഞ്ഞു:
"ദൈവം കാത്തു,സുഖപ്രസവം"
ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴാണ്‌ നാണിയമ്മ എന്നെ കണ്ടത്.അപ്പോള്‍ തന്നെ അകത്ത് പോയി ഒരു പൂച്ചകുഞ്ഞിനെയും എടുത്ത് കൊണ്ട് വന്ന് എന്‍റെ കൈയ്യില്‍ തന്നു.ആ പൂച്ചകുഞ്ഞിനെ കൈയ്യില്‍ കിട്ടിയതും അതെന്താ സംഭവം എന്ന് മനസ്സിലാകാതെ അന്തം വിട്ട് നിന്ന കോലോത്തെ തമ്പ്രാന്‍മാരുടെ മുമ്പില്‍ നിന്നും ഞാന്‍ ഓടികളഞ്ഞു.
എത്രയൊക്കെ പറഞ്ഞാലും തമ്പുരാട്ടി ഒരു അമ്മയല്ലേ,സ്വന്തം കുഞ്ഞിനെ തള്ളി പറയാന്‍ ഒരു അമ്മയ്ക്കും കഴിയില്ല.ഒരു വീണ്ട് വിചാരം ഉണ്ടാകുമ്പോള്‍ തമ്പുരാട്ടി പൂച്ചകുഞ്ഞിനെ തിരിച്ച് ചോദിച്ചാലോ എന്ന ചിന്ത ആയിരുന്നു അതിനെയും കൊണ്ട് ഓടാന്‍ എന്നെ പ്രേരിപ്പിച്ചത്.
തമ്പുരാട്ടി പ്രസവിച്ച വാര്‍ത്ത കേട്ട് വന്ന കോലോത്തേ അടിയാനായ ചാത്തന്‍റെ മുന്നിലാണ്‌ ഞാന്‍ ഓടിചെന്നത്.കോലോത്ത് നിന്ന് ഓടി വരുന്ന എന്നെ കണ്ട് ചാത്തന്‍ ആകാംക്ഷയോടെ ചോദിച്ചു:
"എന്താ കുഞ്ഞ്?"
ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നറിയാന്‍ വെമ്പി നില്‍ക്കുന്ന ചാത്തനെ നോക്കി ഞാന്‍ പറഞ്ഞു:
"ഒരു കറുത്ത പൂച്ചകുഞ്ഞാ"
'എന്‍റെ മുത്തപ്പാ,തമ്പ്രാട്ടി പ്രസവിച്ചത് പൂച്ചകുഞ്ഞിനെയാണൊ' എന്ന് ആലോചിച്ച് അന്തം വിട്ട് നിന്ന ചാത്തനെയും മറികടന്ന് ഞാന്‍ വീട്ടിലേക്ക് പാഞ്ഞു.

ആ പൂച്ച വളര്‍ന്നു.അത് വേറെ പൂച്ചകുഞ്ഞുങ്ങളെ പ്രസവിച്ചു.അവറ്റകളെല്ലാം കൂടി ഞങ്ങളൂടെ വീട്ടിലെ എലിശല്യം തീര്‍ത്തു.അങ്ങനെ എല്ലാം ശുഭമായി കലാശിച്ചു.പക്ഷേ എനിക്ക് ഒരു സംശയം മാത്രം ബാക്കി ആയിരുന്നു,
തമ്പുരാട്ടി പ്രസവിച്ചപ്പോള്‍ ഒരു പൂച്ചകുഞ്ഞിനെ കിട്ടി.എന്നിട്ടും എന്തുകൊണ്ട് പൂച്ച പ്രസവിച്ചപ്പോള്‍ ഒരു തമ്പുരാട്ടികുഞ്ഞിനെ കിട്ടിയില്ല?
ആവോ,ആര്‍ക്കറിയാം?

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com