For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

അത് മധുവായിരുന്നു..




(ഇത് കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ പ്രസിദ്ധീകരിച്ച എന്‍റെ രണ്ടാമത്തെ കഥയാണ്.അധികമാരും വായിച്ചില്ല, കാരണം പ്രസിദ്ധികരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഞാനിത് ഡിലീറ്റ് ചെയ്തു.കഴിഞ്ഞ ദിവസം പ്രിയസുഹൃത്ത് ജോയോട് (നമ്മുടെ ബൂലോകം ഫെയിം) ഈ കഥ പറഞ്ഞപ്പോള്‍ അതൊന്ന് റീ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞു.അതിനാല്‍ പഴയ കഥാതന്തു എടുത്ത് പുതിയ കഥയായി അവതരിപ്പിച്ച്ചതാണ്‌ ഈ കഥ, അത് മധുവായിരുന്നു!!!)

മധുവിധു...
മധുവെന്നാല്‍ തേന്‍, വിധുവെന്നാല്‍ ചന്ദ്രന്‍, പക്ഷേ ഈ 'തേന്‍ചന്ദ്രന്‍' എന്താണെന്ന് ചോദിച്ചാല്‍ ഇംഗ്ലീഷില്‍ മറുപടി പറയും..
ദാറ്റ് ഈസ് ഹണിമൂണ്‍!!!
കല്യാണം കഴിയുമ്പോഴാണ്‌ ഈ സംഭവം ആരംഭിക്കുന്നത്.എന്നാല്‍ കാലക്കേടിനു ഈ സമയത്താണ്‌ ബന്ധൂക്കളും കൂട്ടുകാരും വിരുന്നിനു വിളിക്കുന്നത്.എന്‍റെ കല്യാണം കഴിഞ്ഞുള്ള മധുവിധുക്കാലം ശരിക്കും വിരുന്നിലും തിരക്കിലും മുങ്ങി പോയി.ആ വിഷമം കാരണം ആരുടെ വിവാഹം നടന്നാലും അമ്മയെ കൊണ്ട് അവരെ ക്ഷണിപ്പിച്ച് ഞാനവര്‍ക്കൊരു വിരുന്ന് കൊടുക്കും...
അതൊരു സാറ്റിസ്ഫാക്ഷനാ!!

നാട്ടിലെ എന്‍റെ അടുത്ത സുഹൃത്താണ്‌ കുമാരന്‍...
ഹരിശ്രീ അശോകന്‍ ഇവന്‍റെ ഡ്യൂപ്പാണോ, അതോ ഇവന്‍ ഹരിശ്രി അശോകന്‍റെ ഡ്യൂപ്പാണോന്ന് തോന്നിക്കുന്ന പ്രകൃതം.ഇവന്‍റെ കല്യാണം കഴിഞ്ഞപ്പോഴും അമ്മ പതിവ് പോലെ പോയി വിരുന്നിനു വിളിച്ചു.കല്യാണഡ്രസ്സില്‍ മാലയിട്ട് ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്ന അവനോട് അമ്മ പറഞ്ഞു:
"ഫ്രീയാവുമ്പോ രണ്ടാളും വീട്ടിലൊന്ന് വരണം, അമ്മയുടെ വക ഒരു വിരുന്നുണ്ട്"
കേട്ടപാതി അവന്‍റെ ഡയലോഗ്:
"നാളെ മുതല്‍ ഞങ്ങള്‍ ഫീയാ"
ഠിം!!!
അമ്മയുടെ മുഖത്തെ ചിരി മാഞ്ഞു.
പണ്ടാരക്കാലമാടന്‍ പിറ്റേന്ന് തന്നെ വിരുന്നിനു വരുമെന്ന് പാവം അമ്മ കരുതി കാണില്ല.ഒടുവില്‍ അമ്മയെ സഹായിക്കാനായി ഞാന്‍ കൌണ്ടര്‍ ചെയ്തു:
"നീ ഉടനെ ഫ്രീയാക്കണ്ടാ, ഞയറാഴ്ചയായിട്ട് ഫ്രീയാക്കിയാല്‍ മതി"
"മതിയോ?"
അത് മതി.

അങ്ങനെ ഞയറാഴ്ചയായി...
അമ്മയും ഗായത്രിയും അടുക്കളയിലാണ്.ജോലിഭാരം കൂടിയ കൊണ്ടാവാം, അമ്മ വെറുതെ കിടന്ന് ചിലക്കുന്നുണ്ട്:
"വെറുതെ വിരുന്നിനു വരണമെന്ന് പറഞ്ഞാല്‍ നാണമില്ലാതെ വന്ന് നക്കി കൊള്ളും, ഇവനൊന്നും വേറൊരു പണിയുമില്ല"
ഗായത്രിയുടെ ഉള്ളൊന്ന് കാളി, അവള്‍ എന്‍റെ ചെവിയിലൊരു ചോദ്യം:
"ചേട്ടന്‍റെ ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ വിരുന്നിനു പോയത് ഓര്‍മ്മയുണ്ടോ, ചേര്‍ത്തലയില്‍?"
"ഉം...മഹേഷിന്‍റെ വീട്ടില്‍, എന്തേ?"
"അല്ല,അന്ന് മഹേഷിന്‍റെ അമ്മയായിരുന്നോ നമ്മളെ വിരുന്നിനു വിളിച്ചത്?"
നല്ല ചോദ്യം!!!
എന്നാ പറയും??
ആണെന്ന് പറഞ്ഞാല്‍ അവളുടനെ എന്‍റെ അമ്മ പറഞ്ഞ കാര്യം ഓര്‍മ്മിക്കും....
"വെറുതെ വിരുന്നിനു വരണമെന്ന് പറഞ്ഞാല്‍ നാണമില്ലാതെ വന്ന് നക്കി കൊള്ളും, ഇവനൊന്നും വേറൊരു പണിയുമില്ല"
ഠോ!!!
ഒടുവില്‍ പറഞ്ഞ് ഒപ്പിച്ചു:
"അല്ല.., അമ്മയല്ല.., ആണോ.., അതേ.., അമ്മയാ...അമ്മയാ വിരുന്നിനു വിളിച്ചത്"
"അയ്യേ, പോകണ്ടായിരുന്നു"
അവള്‍ വീണ്ടും അടുക്കളയിലേക്ക്...

അമ്മയേയും ഗായത്രിയേയും സഹായിച്ചാല്‍ അമ്മയുടെ പരാതി കുറയുമെന്ന് കരുതി, ഞാനും അടുക്കളയില്‍ കയറി.പാവയ്ക്കാ അരിഞ്ഞോണ്ടിരിക്കുന്ന കൂട്ടത്തില്‍ ഞാന്‍ വെറുതെ അന്തരീക്ഷം മയപ്പെടുത്താന്‍ ശ്രമിച്ചു:
"ഈ പാവയ്ക്കാ മെഴുക്കുവരട്ടി എനിക്ക് കണ്ണെടുത്താല്‍ കണ്ട് കൂടാ, പക്ഷേ കുമാരനിത് ഭയങ്കര ഇഷ്ടമാ"
അത് കേട്ട് അമ്മ:
"പാവയ്ക്കായ്ക്കൊക്കെ എന്താവില, ഇവനൊക്കെ വച്ചു വിളമ്പുന്നവരെ പറഞ്ഞാല്‍ മതി.ഒരു വിരുന്നു കൊടുക്കാമെന്ന് കരുതിയാല്‍ ഇഷ്ടമുള്ളതിന്‍റെ ലിസ്റ്റ് പറയും, ദരിദ്രവാസികള്.പിന്നെ സമാധാനമുണ്ട്, നിന്നെ പോലെ അവിയല്‌ ഇഷ്ടപ്പെടുന്നവനാണെങ്കില്‍ എത്ര പച്ചക്കറി വാങ്ങേണ്ടി വന്നേനെ"
ഇത് കേട്ടതും ഗായത്രി എന്നെ രൂക്ഷമായൊരു നോട്ടം....
എനിക്കെല്ലാം മനസിലായി, അവളുടെ മനസിലിപ്പോള്‍ മഹേഷിന്‍റെ അമ്മ പറഞ്ഞ വാചകങ്ങളാ:
"മോന്‌ അവിയല്‌ ഇഷ്ടമാണെന്ന് മഹേഷ് പറഞ്ഞാരുന്നു, ഇച്ചിരി കൂടി വിളമ്പട്ടെ"
"ആയിക്കോട്ടേ"
അത് കണ്ട ഗായത്രി:
"അമ്മേ, എനിക്കൂടെ ഇച്ചിരി"
"ഓ..മോള്‍ക്കും ഇഷ്ടമാണോ, ഇന്നാ മോളും കഴിക്ക്"
അവിയല്‌ വിളമ്പുന്ന കൂട്ടത്തില്‍ ആ അമ്മയുടെ ചിരിയും, എന്‍റെ അമ്മയുടെ വാചകവും ഒരേ പോലെ മനസില്‍ മുഴങ്ങുന്നു....
"ഒരു വിരുന്നു കൊടുക്കാമെന്ന് കരുതിയാല്‍ ഇഷ്ടമുള്ളതിന്‍റെ ലിസ്റ്റ് പറയും, ദരിദ്രവാസികള്"
ഈശ്വരാ!!!

പതിയെ അടുക്കളയില്‍ നിന്ന് പുറത്തേക്ക്...
എന്തിനാ വെറുതെ അമ്മയുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നത്.ഒരു വിധത്തില്‍ ചിന്തിച്ചാല്‍ അമ്മ പറയുന്നതും ശരിയാ.വിരുന്നെന്ന് പറഞ്ഞ് ചുമ്മാതെ എല്ലായിടവും പോയി തട്ടിയത് മഹാ മണ്ടത്തരമായി പോയി.ഇനി എന്‍റെ ആ അവസ്ഥ കുമാരനാണ്...
എന്തെല്ലാം അബദ്ധങ്ങള്‍ അവനു പറ്റാനിരിക്കുന്നു.
ഓര്‍മ്മ ഇത്രത്തോളമായപ്പോള്‍ അറിയാതെ കുമാരനു പറ്റിയ ഒരു പഴയ അബദ്ധമോര്‍ത്ത് ഒന്ന് ചിരിച്ച് പോയി, അത് കണ്ട് വന്ന ഗായത്രി:
"എന്താ ചിരിക്കുന്നത്? അമ്മ പറഞ്ഞത് കേട്ടാ?"
"ഹേയ്, അല്ല"
"പിന്നേ..."
അവളുടെ നിര്‍ബദ്ധത്തിനു എനിക്കാ കഥ പറയേണ്ടി വന്നു...
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുമാരനു പറ്റിയൊരു അബദ്ധത്തിന്‍റെ കഥ...

എനിക്കും കുമാരനും ഒരു കൂട്ടുകാരനുണ്ട്, മധു.ഇപ്പോള്‍ അവന്‍ വലിയ ഗള്‍ഫ്കാരനാ, എന്നെയോ കുമാരനെയോ അവനു തിരിച്ചറിയാന്‍ പറ്റുന്നേയില്ല, അത്ര വലിയ കാശുകാരന്‍.ഒന്നൂടെ വ്യക്തമാക്കിയാല്‍ തെങ്ങിനു തടമെടുക്കാന്‍ ജെ.സി.ബി വാങ്ങാന്‍ കെല്പുള്ളവന്‍, ഒരു കുബേരന്‍.
എന്നാല്‍ പണ്ട് ഇവനു ഒന്നുമുണ്ടായിരുന്നില്ല, ഈ കഥ നടക്കുന്നത് ആ കാലഘട്ടത്തിലാണ്...

അവനെ പറ്റി പറയുകയാണെങ്കില്‍ വൈകുന്നേരങ്ങളില്‍ എവിടുന്നെങ്കിലും വയറു നിറയെ തിന്നുമെങ്കിലും, വെളുപ്പാന്‍ കാലത്ത് വയറു ക്ലീന്‍ ആക്കാന്‍ സ്വന്തമായ ഒരു ഓലപ്പുരയോ, കുഴി കുത്താന്‍ സ്വന്തമായി ഒരു പറമ്പോ ഇല്ലാത്ത കുചേലനായിരുന്നു.അതിനാല്‍ തന്നെ എന്നും രാവിലെ സൂര്യന്‍ ഉദിക്കുന്നതിനു മുന്നേ ഗോപിസാറിന്‍റെ പറമ്പിന്‍റെ ഒരു മൂലയില്‍ അവന്‍ ഉദിക്കും.എന്നിട്ട് സൂര്യനു കാണാന്‍ പാകത്തിനു കണി ഒരുക്കിയിട്ട് തിരികെ പോകും.സൂര്യന്‍ ഈ കണി കാണാറുണ്ടോന്ന് അറിയില്ല, എന്നാല്‍ ഗോപിസാര്‍ ദിവസവും പറമ്പ് വൃത്തികേടാക്കുന്നവനെ തന്തക്ക് വിളിക്കുന്നത് നാട്ടുകാര്‍ക്ക് കേള്‍ക്കാമായിരുന്നു.

അങ്ങനെയിരിക്കെ ഒരു നാള്‍ നമ്മുടെ നായകന്‍, പ്രിയപ്പെട്ട കുമാരന്‍, ഒരു കമ്പനിക്ക്, വെറും കമ്പനിക്ക്, മധുവിനോടൊപ്പം ഗോപിസാറിന്‍റെ പറമ്പില്‍ പോകാന്‍ തയ്യാറായി.സ്വന്തമായി ഓലപ്പുരയോ, സ്വന്തമായി പറമ്പോ ഇല്ലാഞ്ഞിട്ടല്ല, ' വെറും കമ്പനിക്ക് ' അതാണ്‌ ഓര്‍ക്കേണ്ട കാര്യം....
പക്ഷേ പാമ്പ് കടിക്കാന്‍ പറ്റിയ സമയം എന്ന് പറഞ്ഞ പോലെയായി അന്നത്തെ കാര്യങ്ങള്‍.അത് വരെ ഇല്ലാത്ത പോലെ മുഹൂര്‍ത്തം നോക്കി പറമ്പ് വൃത്തികേടാക്കുന്ന ഗഡിയെ പിടി കൂടാന്‍ ഗോപിസാര്‍ കാത്തിരുന്നതും അതേ ദിവസമായിരുന്നു...
അങ്ങനെ പറമ്പിന്‍റെ ഒരു മൂലയില്‍ മധുവും അല്പം മാറി കുമാരനും സ്ഥാനം പിടിച്ചു.പെട്ടന്നായിരുന്നു നിശബ്ദതയെ കീറി മുറിച്ച് ഗോപിസാറിന്‍റെ അലര്‍ച്ച മുഴങ്ങിയത്:
"ആരടാ അത്??"
ആ ശബ്ദത്തിന്‍റെ ആഘാതത്തില്‍ കാര്യം സാധിച്ച് പോയ മധു ഒരു ഒറ്റ ഓട്ടമായിരുന്നു.എന്നാല്‍ വിനയം കൊണ്ടാണോ കാല്‍ വിറച്ചിട്ടാണോന്ന് അറിയില്ല, കുമാരന്‍ ഓടിയില്ല.ഓടിയില്ലെന്ന് മാത്രമല്ല വിനയത്തോടെ കൂടി മറുപടിയും കൊടുത്തു:
"ഞാനാണേ...കുമാരന്‍"
"ഓഹോ, നീയാണോ....പന്ന...#@&@##...കുറേ നാളായി ഞാന്‍ കാത്തിരിക്കുവാരുന്നു"
നല്ല പച്ച മലയാളത്തിനു ഇടക്ക് കേട്ട ഭാഷ തമിഴോ, തെലുങ്കോ അതോ ഉര്‍ദ്ദുവോന്ന് ആലോചിച്ച് കുമാരന്‍ നില്‍ക്കെ ഗോപിസാര്‍ അവന്‍റെ കുത്തിനു പിടികൂടി, കൂട്ടത്തില്‍ ഇത്ര നാളും പറമ്പ് വൃത്തികേടാക്കിയതിനുള്ള ശകാരം വേറെയും...
ഒടുവില്‍ കുമാരന്‍ ഉണര്‍ത്തിച്ചു:
"അയ്യോ ഗോപിസാറേ, സത്യമായും ഞാന്‍ പറമ്പ് വൃത്തികേടാക്കിയില്ല"
വിശ്വാസം വരാതെ സാറ്‌ ചുറ്റും ടോര്‍ച്ച് അടിച്ച് നോക്കി, ഒടുവില്‍ സാറിന്‍റെ അലര്‍ച്ച കേട്ട് ഞെട്ടി ഓടിയ മധു, ഓടുന്നതിനു മുന്നേ വിസര്‍ജ്ജിച്ച വസ്തു ഗോപി സാറിന്‍റെ കണ്ണില്‍ പെട്ടു.കുമാരന്‍റെ കുത്തിനു പിടിച്ച് അയാള്‍ അലറി ചോദിച്ചു:
"നീ പറമ്പ് വൃത്തികേടാക്കിയട്ടില്ല, അല്ലേ?"
"ഇല്ല സാര്‍, സത്യമായും വൃത്തികേടാക്കിയിട്ടില്ല"
"പിന്നെ ആ കാണുന്നതെന്തുവാടാ"
ഗോപിസാര്‍ കൈ ചൂണ്ടിയടത്ത് നോക്കിയ കുമാരനും കണ്ടു, മധു ഉപേക്ഷിച്ച് പോയ അമേദ്യം.കുമാരന്‍ മറുപടി പറയാത്ത കണ്ട് ഗോപിസാര്‍ പിന്നെയും ചോദിച്ചു:
"പറയടാ, ആ കാണുന്നതെന്തുവാ?"
"അയ്യോ സാറേ, അത് മധുവാ" കുമാരന്‍ പറഞ്ഞ് ഒപ്പിച്ചു.
ഇത് കേട്ടതും സാറൊരു അലര്‍ച്ചയായിരുന്നു:
"ഫ്, കഴുവേറി, നിനക്കത് മധുവായിരിക്കും, പക്ഷേ എനിക്കത് #$##മാടാ"
പാവം കുമാരന്‍!!!
കുറേ നേരം സാറിനെ നോക്കി നിന്നു, പിന്നെ പതിയെ വീട്ടിലേക്ക് നടന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മരണക്കിടക്കയില്‍ കിടന്ന് ഗോപിസാര്‍ ഒന്നേ ചോദിച്ചുള്ളു:
"അല്ല കുമാരാ..ഇപ്പോഴും നിനക്ക് അത് തേനാണോ?"
പഴയ കാര്യം ഓര്‍മ്മ വന്ന കുമാരന്‍ വിശദമാക്കി:
"അല്ല സാര്‍, അത് മധുവാണെന്നാ ഞാന്‍ ഉദ്ദേശിച്ചത്"
"നിനക്കത് മധുവായിരിക്കും, പക്ഷേ എല്ലാവര്‍ക്കും അങ്ങനെ ആവണമെന്നില്ല കുട്ടി"
ഗോപി സാര്‍ എന്നെന്നേക്കുമായി കണ്ണടച്ചു.

കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഗായത്രിക്ക് ഒരു സംശയം:
"ഈ കുമാരേട്ടന്‍ മധുവെന്ന് ഉദ്ദേശിച്ചത് ആ കൂട്ടുകാരനെയല്ലേ?"
ആരോട്??
ദേവാസുരം മൊത്തം കണ്ടിട്ട് ലാലേട്ടന്‍റെ അച്ഛന്‍ ഇന്നച്ചനാണോന്ന് ചോദിച്ച പാര്‍ട്ടിയാ.ഒന്നും പറയാനില്ലാത്ത കൊണ്ട് പതിയെ സൂചിപ്പിച്ചു:
"ചെല്ല്, ചെന്ന് അമ്മയെ സഹായിക്ക്"
അവള്‍ പോയി, അങ്ങനെ വിരുന്നിനു നേരവുമായി...

എന്‍റെ മുന്നിലിരുന്നു വലിച്ച് വാരി തിന്നുന്ന കുമാരനും , പുതുപെണ്ണും.ഇടക്കിടെ പാവയ്ക്കാ മെഴുക്കുവരട്ടിയുടെ ഗുണഗണങ്ങളെ പറ്റി അവര്‍ വാചാലരാവുന്നുണ്ട്. ഇടക്ക് എന്നെ നോക്കി കുമാരന്‍ പറഞ്ഞു:
"എടാ നല്ല മെഴുക്കുവരട്ടിയാ കഴിച്ച് നോക്കിയെ"
"എനിക്ക് വേണ്ടാ"
"നീ വേണേല്‍ കഴിച്ചാല്‍ മതി, എനിക്ക് ഭയങ്കര ഇഷ്ടമാ"
ഒടുവില്‍ ഞാനും പറഞ്ഞു:
"നിനക്കത് മധുവായിരിക്കും, പക്ഷേ എനിക്കത്....."
എന്താണെന്ന് അറിയില്ല, കുമാരന്‍ പിന്നെ ആ മെഴുക്കുവരട്ടി കൂട്ടിയില്ല, കുമാരന്‍ മാത്രമല്ല അവന്‍റെ പെണ്ണും.അന്ന് മുതല്‍ എനിക്ക് ഇഷ്ടമില്ലാത്തത് ആരെങ്കിലും വല്ല്യ കാര്യത്തെ അവതരിപ്പിച്ചാല്‍ അറിയാതെ പറയും...
"ഹും! നിനക്കത് മധുവായിരിക്കും"

43 comments:

അരുണ്‍ കരിമുട്ടം said...

ഇത് കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ പ്രസിദ്ധീകരിച്ച എന്‍റെ രണ്ടാമത്തെ കഥയാണ്.അധികമാരും വായിച്ചില്ല, കാരണം പ്രസിദ്ധികരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഞാനിത് ഡിലീറ്റ് ചെയ്തു.കഴിഞ്ഞ ദിവസം പ്രിയസുഹൃത്ത് ജോയോട് (നമ്മുടെ ബൂലോകം ഫെയിം) ഈ കഥ പറഞ്ഞപ്പോള്‍ അതൊന്ന് റീ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞു.അതിനാല്‍ പഴയ കഥാതന്തു എടുത്ത് പുതിയ കഥയായി അവതരിപ്പിച്ച്ചതാണ്‌ ഈ കഥ, അത് മധുവായിരുന്നു!!!

ചാണ്ടിച്ചൻ said...

പണ്ട് ഡിലീറ്റു ചെയ്തത് വേറെയുമുണ്ടോ...സംഭവം ജോര്‍....

lakshmi said...

ഹോ.. ഈ "മധു"രം പുരട്ടിയ വിരുന്നു ക്ഷണനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനുള്ളവയാണല്ലേ ? കല്യാണം കഴിഞ്ഞു അധികം വിരുന്നിനു പോകാന്‍ പറ്റാതിരുന്നത്‌ നന്നായി ..

Kalesh said...

:)
ഇത് രണ്ടു കഥ ആയിട്ടിടാമായിരുന്നു ....
"മധു" ഇല്ലാത്ത വിരുന്നായിട്ടു ...

mini//മിനി said...

ഡിലീറ്റ് ചെയ്ത മധു

ഉല്ലാസ് said...

അരുണേ, എന്നെ സല്ക്കരിച്ചപ്പോഴും ഇതു മനസ്സിൽ ഓർത്തുവോ??

Salim PM said...

കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഗായത്രിക്ക് ഒരു സംശയം:
"ഈ കുമാരേട്ടന്‍ മധുവെന്ന് ഉദ്ദേശിച്ചത് ആ കൂട്ടുകാരനെയല്ലേ?"
ആരോട്??

:)

Rakesh KN / Vandipranthan said...

ഓ എങ്കിലും എന്റെ അരുണ്‍ ഭായ് !!! കഥ തകര്‍ത്തു., ഇനിയും പോരട്ടെ

Bibinq7 said...

അരുണ്‍ ചേട്ടാ.. ഇങ്ങനെ ഓരോ കെണികള്‍ ഉണ്ടല്ലേ വിരുന്നിനു ആളുകള്‍ ക്ഷണിക്കുമ്പോള്‍.... :)

ചിതല്‍/chithal said...

ഹി ഹി! ഇതു കലക്കി

ജോ l JOE said...
This comment has been removed by the author.
ജോ l JOE said...

ബാങ്ക്ലൂര്‍ നഗരം
ഫെബ്രുവരിയിലെ അവസാനത്തെ ഞായറാഴ്ച

മേശപ്പുറത്ത് ഹേവാര്‍ഡ്‌സ് 5000 ബിയര്‍ .......
ചിക്കന്‍ ബിരിയാണി, പാവയ്ക്ക കൊണ്ടാട്ടം , ചപ്പാത്തി, ചില്ലി ചിക്കന്‍ ....
ചുറ്റിനും നാല് ബ്ലോഗ്ഗര്‍ മാര്‍.....
പ്രശസ്തനായ ബ്ലോഗര്‍ തന്റെ ബ്ലോഗില്‍ നിന്നും ഡിലീറ്റ് ചെയ്ത രണ്ടു പോസ്റ്റുകളുടെ കഥ പറയുന്നു....
അങ്ങനെ പറഞ്ഞവസാനിപ്പിച്ചു...." നിനക്കതു മധുവായിരിക്കും......."

കഥയും കേട്ട് ബിയര്‍ കുടിച്ചപ്പോള്‍ ഒന്ന് ടച്ചാന്‍ മോഹം...
ചില്ലി ചിക്കന് നേരെ കൈ നീണ്ടു....
അപ്പോള്‍ ഒരശരീരി....
"നിനക്കതു മധുവായിരിക്കും...പക്ഷെ എനിക്കത്...."

ചില്ലി ചിക്കന് നേര്‍ക്ക്‌ നീണ്ട കൈ പതു ക്കെ പിന്നിലേക്ക്‌ വലിഞ്ഞു .

കഥാകാരനെ ഒന്ന് നോക്കി...ഒരു കൂസലുമില്ല...
പിന്നെ, പാവക്കാ കൊണ്ടാട്ടം എടുക്കാമെന്ന് കരുതി....ദേ വരുന്നു അശരീരി....

"നിനക്കതു മധുവായിരിക്കും...പക്ഷെ എനിക്കത്...." ഒരു കൂസലുമില്ലാതെ കഥാകാരന്‍.

അവസാനം ചിക്കന്‍ ബിരിയാണി, പാവയ്ക്ക കൊണ്ടാട്ടം , ചപ്പാത്തി, ചില്ലി ചിക്കന്‍
എല്ലാം എല്ലാം ബാക്കിയായി....

പക്ഷെ , ഒന്നും ബാക്കി ആയില്ല.... മൂന്ന് പേര്‍ മാത്രം വിശന്നിരുന്നു......

ചെലക്കാണ്ട് പോടാ said...

അപ്പോള്‍ ഈ വിരുന്നെന്ന് പറയുന്നത്, മധുവാണല്ലേ....

ഹരി.... said...

അരുണ്‍ ഭായ്.....ഇങ്ങനത്തെ ഐറ്റം ഇനിയും ഉണ്ടോ..എങ്കില്‍ ധൈര്യമായി എടുത്തു പോസ്ടിക്കോ...

ശരിക്കും ചിരിപ്പിച്ചു...ഭാവുകങ്ങള്‍..

രാഗേഷ് said...

നിനക്കതു മധുവായിരിക്കും...പക്ഷെ എനിക്കത്..

നന്നായിട്ടുണ്ട് ...

കൊച്ചു കൊച്ചീച്ചി said...

അരുണ്‍/ജോ, ഈ ഡയലോഗുണ്ടല്ലോ "നിനക്കതു മധുവായിരിക്കും.." അത് ഷാപ്പീ ചാരായം കുടിക്കുമ്പോള്‍ പറഞ്ഞാല്‍ മാത്രം ഏശുന്നില്ല, അല്ല്യോ? അതു കേട്ടാല്‍ സൈഡ് ഐറ്റംസിനോടു മാത്രമേ അറപ്പുതോന്നൂ, അല്ല്യോ?

അതുപിന്നെ, ലവന്‍ "മധു" തന്നെയല്ലേ, എല്ലാവര്‍ക്കും...

Admin said...

ആ ജെ സി ബി എനിക്ക് ഭയങ്കര ഇഷ്ടായി..........
എന്നാലും ഇത് ഒരു തവണ ഡിലീറ്റ് ചെയ്തത് ഒരു കടന്ന കൈ ആയിപ്പോയി..........

കിടിലന്‍ പോസ്റ്റ്...........

ആളവന്‍താന്‍ said...

ഹ ഹ ഹ... കൊള്ളാം.

ramanika said...

തകര്‍ത്തു!

തൂവലാൻ said...

ഈ കഥ കായംകുളത്തിനു മധുവായിരിക്കും..പക്ഷെ എനിക്ക്...ഏയ്..ഞാൻ വെറുതെ പറഞ്ഞതാട്ടോ..ഈ കഥ എനിക്കും മധു...അയ്യോ എനിക്ക് മധുവല്ല...ഇപ്പോൾ എന്താ പറയാ...സംഗതി സൂപ്പർ.ഇപ്പൊ കുഴപ്പമില്ലല്ലൊ?

Manoraj said...

അരുണിന്റെ കഥയും കലക്കി.. അതിനുള്ള ജോയുടെ കമന്റും കിടിലന്‍.. ഹി..ഹി..

കുഞ്ഞൂസ് (Kunjuss) said...

ഈ കഥ വളരെ രസകരമായീട്ടോ അരുണേ...
ജ്യോയുടെ കമന്റും കൂടിയായപ്പോഴാണിത് പൂര്‍ണമായത്..

SHANAVAS said...

നല്ല രസകരമായ കഥ.ഇനിയും
ധൈര്യമായി എഴുതിക്കോളൂ.
ആശംസകള്‍.

നികു കേച്ചേരി said...

ഇനിപ്പോ ഇതും മധുവാണോ.....

Unknown said...

ഹൊ.ചിരിച്ചു കുഴങ്ങി..

>>>എന്നും രാവിലെ സൂര്യന്‍ ഉദിക്കുന്നതിനു മുന്നേ ഗോപിസാറിന്‍റെ പറമ്പിന്‍റെ ഒരു മൂലയില്‍ അവന്‍ ഉദിക്കും.എന്നിട്ട് സൂര്യനു കാണാന്‍ പാകത്തിനു കണി ഒരുക്കിയിട്ട് തിരികെ പോകും.സൂര്യന്‍ ഈ കണി കാണാറുണ്ടോന്ന് അറിയില്ല, എന്നാല്‍ ഗോപിസാര്‍ ദിവസവും പറമ്പ് വൃത്തികേടാക്കുന്നവനെ തന്തക്ക് വിളിക്കുന്നത് നാട്ടുകാര്‍ക്ക് കേള്‍ക്കാമായിരുന്നു.<<<

കലക്കി മാഷേ..

Unknown said...

ഇങ്ങനെയാണെങ്കില്‍ റീസൈക്കില്‍ ബിന്നില്‍ തപ്പിയാല്‍ ഇനിയും ധാരാളം രസകരമായ പോസ്റ്റുകള്‍ കിട്ടുമല്ലോ!

രസകരമായി.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഈ പോസ്റ്റ് എനിക്ക് “മധു” ആയതേയില്ല.

Sukanya said...

ആദ്യാവസാനം ചിരി തന്നെ. നര്‍മം സൂപ്പര്‍ഫാസ്റ്റ് ആയി പോവുന്നു.

നരിക്കുന്നൻ said...

ഏതൊരു സൽക്കാരത്തിന്റേയും ക്യാമറക്ക് പിന്നിൽ ഇത്തരം മെഴുക്കു പുരട്ടിയും അവിയലും ഒക്കെ സംസാരവിശയമാ‍കുന്നുണ്ടാകും അല്ലേ? തുടക്കം മുതൽ ഒടുക്കം വരേ ഇങ്ങനെ മധുപുരട്ടിയാലേയ് കമന്റെഴുതാൻ ചിരിനിർത്താൻ കഴിയാതാവും... സൂപ്പർ.........

Balu said...

പ്രിയപ്പെട്ട മനുവേട്ടാ ഒരു ട്വീറ്റ് ബട്ടണ്‍ കൂടി ചേര്‍ത്താല്‍ സൗകര്യം ആയിരുന്നു .. കുറച്ചു പേരും കൂടി വായിക്കട്ടെന്നെ നിങ്ങടെ വളിപ്പുകള്‍ :)
http://twitter.com/about/resources/tweetbutton

രഘുനാഥന്‍ said...

ഹ ഹ രസിപ്പിച്ചു അരുണ്‍

Subiraj Raju said...

കൊള്ളാം, നല്ലത്, ആശംസകള്‍....
ഇതൊക്കെ പറഞ്ഞും വായിച്ചും എന്തു കമന്റിടണം എന്ന കണ്‍ഫ്യുഷന്‍ കാരണം വായിക്കാറുള്ള പല ബ്ലോഗുകളിലും ഇപ്പോള്‍ അങ്ങനെയുള്ള കമന്റിടാറില്ല. വായിച്ചു രസിച്ചു പോവുകയാണു പലപ്പോഴും പതിവ്. ഇതും അങ്ങനെ തന്നെ ആയിരുന്നു. പക്ഷെ ഓഫീസിലെത്തി രാവിലെ ഇത് വായിച്ചതു മുതല്‍ ഇടക്കിടക്ക് ഇത് തന്നെ ഓര്‍ത്തൂ ചിരി വരുന്നു. അപ്പോള്‍ എന്തേലും പറയാതെ പോവുന്നത് കൈയ്യും വീശി വിരുന്നിനു വരുന്നതു പോലെ ആവില്ലേ......?

ഇതു മാത്രമല്ല കായംങ്കുളം സൂപ്പര്‍ഫാസ്റ്റിലെ പല പോസ്റ്റുകളും ഒരു പാടി ചിരിപ്പിച്ചു, ചിന്തിപ്പിച്ചു...

സ്നേഹപൂര്‍വ്വം
സുബിരാജ്

റാണിപ്രിയ said...

Super !!!!!!!!

ജോണ്‍ ലാന്‍സലറ്റ് said...

മാഷേ, ഇതുപോലത്തെ പഴയതൊക്കെ ഇങ്ങോട്ട് പോരട്ടെ. കിടിലന്‍. ഇതാണ് പറയുന്നത് ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്ന്

ശ്രീ said...

സത്യത്തില്‍ അത് മധുവായിരുന്നോ? ;)

സന്തോഷ്‌ പല്ലശ്ശന said...

ചിരിപ്പിച്ചു....ഗോപിസാറിന്റെ തൊടിയിലെ രംഗങ്ങള്‍ ഒരുപാട് ചിരിപ്പിച്ചു...

African Mallu said...

orupadu chirippichu

ajith said...

അയ്യയ്യോ ഇത് മധു അല്ലായിരുന്നു. എത്ര സുന്ദരമായ ഹാസ്യം?

Jayanth.S said...

Super..Ithu nerathe post cheythittu delete cheythathu nannayi....Puthumayode ee puthiya vayanakkaranu vayikkan pattiyallo...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

റീ പോസ്റ്റ് ചെയ്തത് നന്നായി
അല്ലേല്‍ നല്ലൊരു കഥ മിസ്സായേനെ..
റീപോസ്റ്റ് ചെയ്യാന്‍ പറഞ്ഞ "ജോ"ക്ക് നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതിന്നാണ് വായിച്ചത്..കേട്ടൊ

Anonymous said...

Kollam adipoli

Nitheesh R said...

ഹ ഹ ... അടിപൊളി..... :D ..

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com